2011, ഡിസം 31

പണിതുടങ്ങും മുമ്പേ പാളം പൊളിച്ചു‍



ആഗോള ടെന്‍ഡറിനോടുള്ള കേരളത്തിന്റെ അഭിനിവേശം കൊച്ചി മെട്രോയുടെ പാളം തെറ്റിച്ചേക്കുമെന്നു ഭീതി. മെട്രോ റെയിലിന്റെ വിഖ്യാത വിദഗ്‌ധനും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ(ഡി.എം.ആര്‍.സി) മേധാവിയുമായ ഇ. ശ്രീധരന്റെയും ഡി.എം.ആര്‍.സിയുടെയും പൂര്‍ണമേല്‍നോട്ടത്തിലേ കൊച്ചി മെട്രോ നടപ്പാക്കൂ എന്നായിരുന്നു കേരളത്തിന്റെ പ്രഖ്യാപിത നിലപാട്‌. എന്നാല്‍, ശ്രീധരനും ആഗോള ടെന്‍ഡറും ഒന്നിച്ചുപോകില്ല.

ആഗോള ടെന്‍ഡറിലൂടെയേ പദ്ധതി നടപ്പിലാക്കൂവെന്നു പൊതുമരാമത്ത്‌ മന്ത്രി ഇബ്രാഹിം കുഞ്ഞ്‌ വ്യക്‌തമാക്കിയതോടെയാണു കൊച്ചി മെട്രോയ്‌ക്ക്   ഡി.എം.ആര്‍.സിയുടെ സേവനമുണ്ടാകില്ലെന്നുറപ്പായത്‌. മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, ഇപ്പോള്‍ കൊച്ചിയില്‍ ചെയ്‌തുവരുന്ന അടിസ്‌ഥാനസൗകര്യ വികസനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കി മടങ്ങാന്‍ പ്രൊജക്‌ട് മാനേജര്‍ പി. ശ്രീറാമിനെ ഇ. ശ്രീധരന്‍ അറിയിച്ചു. പുതിയ പദ്ധതികളൊന്നും ഏറ്റെടുക്കേണ്ടെന്നു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ബാനര്‍ജി റോഡ്‌ വികസനവുമായി ബന്ധപ്പെട്ട പദ്ധതിയില്‍ ഡി.എം.ആര്‍.സി. തൊടില്ല. 30.12 കോടി രൂപ മുടക്കി നടത്തേണ്ടിയിരുന്ന പദ്ധതിയാണ്‌ ഉപേക്ഷിക്കുന്നത്‌.

അതേസമയം ഡി.എം.ആര്‍.സി. കൊച്ചി ഓഫീസ്‌ പൂട്ടിയെന്ന വാര്‍ത്ത ശരിയല്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്‌തമാക്കി. ഡി.എം.ആര്‍.സി. ഏറ്റെടുത്താല്‍ മാത്രമേ കൊച്ചി മെട്രോ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമുള്ളുവെന്ന്‌ ശ്രീധരന്‍ നേരത്തേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചിരുന്നു. വി.എസ്‌. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ഈ നിര്‍ദേശം അംഗീകരിക്കുകയും ജി.സി.ഡി.എ കെട്ടിടത്തിന്റെ രണ്ടാമത്തെ നില ഡി.എം.ആര്‍.സിയുടെ ഓഫീസ്‌ പ്രവര്‍ത്തനത്തിനായി വിട്ടുകൊടുക്കുകയും ചെയ്‌തിരുന്നു. നിര്‍മാണ പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടത്തിനായി പദ്ധതിയുടെ ആറു ശതമാനമാണ്‌ പ്രതിഫലമായി ഡി.എം.ആര്‍.സി. ആവശ്യപ്പെട്ടിരുന്നത്‌. ഇതു 300 കോടി രൂപ വരുമെന്നും ഇക്കാര്യം അംഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി ശ്രീധരന്‌ കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ എം.ഡി. ടോം ജോസ്‌ കത്തയച്ചതോടെയാണ്‌ അസ്വസ്‌ഥത ആരംഭിച്ചത്‌. ടെന്‍ഡറില്‍ ഡി.എം.ആര്‍.സിക്ക്‌ പങ്കെടുക്കാമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ അവഹേളനം ശ്രീധരനു സഹിക്കാവുന്നതിനും അപ്പുറമായിരുന്നെന്ന്‌ ഡി.എം.ആര്‍.സി. വൃത്തങ്ങള്‍ അറിയിച്ചു.

ഡി.എം.ആര്‍.സിയുടെ മാനേജിംഗ്‌ ഡയറക്‌ടര്‍ സ്‌ഥാനത്തുനിന്ന്‌ ഇന്നു പടിയിറങ്ങുന്ന ശ്രീധരന്‍ കൊച്ചി മെട്രോയുടെ മേധാവിയായി സ്‌ഥാനമേല്‍ക്കേണ്ട സമയത്താണ്‌ ടോം ജോസ്‌ ബോംബ്‌ പൊട്ടിച്ചത്‌. ഡി.എം.ആര്‍.സി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാത്ത പക്ഷം ഉപദേശകനായി തുടരാന്‍ താല്‍പര്യമില്ലെന്നും ഏറ്റെടുത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ച്‌ കൊച്ചി മെട്രോയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നും അറിയിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സംസ്‌ഥാനത്ത്‌ റെയില്‍വേ വകുപ്പിന്റെ ചുമതലയുള്ള ആര്യാടന്‍ മുഹമ്മദ്‌ എന്നിവര്‍ക്കു ശ്രീധരന്‍ കത്തയച്ചിരുന്നു. ഈ കത്തുകള്‍ക്ക്‌ സംസ്‌ഥാനത്തിന്റെ ഭാഗത്തുനിന്നു പ്രതികരണമുണ്ടായിട്ടില്ലെന്നു ഡി.എം.ആര്‍.സിയുടെ പ്രതിനിധി 'മംഗള'ത്തോടു പറഞ്ഞു.

ജയ്‌പൂര്‍ മെട്രോ റെയില്‍ പദ്ധതി പ്രത്യേക കോര്‍പറേഷനായി രൂപീകരിച്ചിട്ടുണ്ടെങ്കിലും ഡി.എം.ആര്‍.സിയാണ്‌ പദ്ധതി നടത്തുന്നത്‌. ഇതേ മാതൃക കൊച്ചിയിലും നടപ്പാക്കാനാണ്‌ ശ്രീധരന്‍ ആലോചിച്ചത്‌. റായ്‌പൂര്‍, ഭോപ്പാല്‍, ഇന്‍ഡോര്‍, നവി മുംബൈ, ലഖ്‌നൗ, ഷില്ലോങ്‌, പട്‌ന, ഗാസിയാബാദ്‌, ഫരീദാബാദ്‌ എന്നിവിടങ്ങളില്‍ സ്‌ഥാപിക്കുന്ന മെട്രോ റെയില്‍ കോര്‍പറേഷനിലേക്കു ക്ഷണമുണ്ടായിരുന്നെങ്കിലും ജന്മനാടായ കേരളത്തില്‍ മെട്രോ നടപ്പാക്കാനായിരുന്നു ശ്രീധരനു താല്‍പര്യക്കൂടുതല്‍.

ചെലവു കുറച്ചുള്ള പദ്ധതിയാണ്‌ കൊച്ചിയില്‍ ഡി.എം.ആര്‍.സി. ആവിഷ്‌കരിച്ചിരുന്നത്‌. കൊച്ചിയിലെ വിശദമായ പദ്ധതി റിപ്പോര്‍ട്ടി(ഡി.പി.ആര്‍)നായി ഡല്‍ഹി മെട്രോ 50 ലക്ഷം രൂപ ഈടാക്കിയപ്പോള്‍ ബംഗളൂരിലെ മെട്രോ പദ്ധതിക്കായി മറ്റൊരു ഏജന്‍സി ഈടാക്കിയതു രണ്ടരക്കോടി രൂപയായിരുന്നു. ഏറ്റെടുക്കുന്ന കരാറുകാര്‍ നിര്‍മാണം വൈകിപ്പിച്ചാല്‍ കരാര്‍ റദ്ദാക്കുകയോ അത്തരത്തിലുള്ള കരാറുകാരെ പങ്കെടുപ്പിക്കാതിരിക്കുകയോ ആണ്‌ ഡി.എം.ആര്‍.സി. ചെയ്യുന്നത്‌. വന്‍ പദ്ധതികളില്‍ കരാര്‍ എടുക്കുന്നവരുമായി ഒത്തുകളിച്ച് നിര്‍മ്മാണം അനന്തമായി നീട്ടിക്കൊണ്ട്പോയി നിര്‍മ്മാണ ചിലവ് എസ്റ്റിമേറ്റിന്റെ പലമടങ്ങ് വര്‍ധിപ്പിക്കുകയും അങ്ങനെ കിട്ടുന്ന ലാഭം അധികാരികളും കരാറുകാരനും ഉദ്യോഗസ്ഥരും പങ്കിട്ടെടുക്കുകയെന്ന കേരളത്തിലെ കീഴ്വഴക്കത്തിന് വിരുദ്ധമാണിത്. കല്ലട ജലസേചന പദ്ധതി, ഇടമലയാര്‍ ഡാം തുടങ്ങി ഇനിയും പൂര്‍ത്തിയായിട്ടില്ലാത്ത മൂവാറ്റുപുഴവാലി പദ്ധതിയില്‍ വരെ കോടിക്കണക്കിനു രൂപ ചോര്‍ത്തിയെടുത്തത് ഇപ്രകാരമാണ്.  മൂന്നു വര്‍ഷത്തിനുള്ളില്‍ കൊച്ചി മെട്രോയുടെ നിര്‍മാണം പൂര്‍ത്തിയാക്കി മൂന്നര വര്‍ഷം തികയുമ്പോള്‍ ട്രെയിന്‍ ഓടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ശ്രീധരന്‍. കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി വീശിയാല്‍ മൂന്നു ദിവസത്തിനുള്ളില്‍ ടെന്‍ഡര്‍ വിളിക്കാനാണു പദ്ധതി.

അനുഭവ സമ്പത്തുള്ളവരായതിനാല്‍ നിര്‍മാണപ്രവര്‍ത്തനത്തിനു കാലതാമസം ഉണ്ടാകില്ലെന്നതാണു ഡി.എം.ആര്‍.സിയുടെ പ്രത്യേകത. 2016 നുള്ളില്‍ ചെയ്‌തു തീര്‍ക്കേണ്ട 40,000 കോടി രൂപയുടെ പദ്ധതികളാണ്‌ ഡി.എം.ആര്‍.സിയുടെ മുന്നിലുളളത്‌ എന്നതിനാല്‍ ഇവരെ ഒഴിവാക്കുന്നതു വഴി കേരളത്തിനു മാത്രമാണു നഷ്‌ടം. സ്വപ്‌ന പദ്ധതിയില്‍നിന്നും ശ്രീധരന്‍ പുറത്താകുന്നതോടെ നായനാരുടെ കാലം മുതല്‍ തുടങ്ങിയ പദ്ധതിയാണ്‌ കൊച്ചിയില്‍ പാളം തെറ്റുന്നത്‌. അന്തിമാനുമതിക്കു മുമ്പേ തന്നെയാണ്‌ കൊച്ചിയില്‍ അടിവലി തുടങ്ങിയിരിക്കുന്നത്‌. പാകിസ്‌താന്‍, ഇന്തോനീഷ്യ, ബംഗ്ലാദേശ്‌, സുഡാന്‍, സിറിയ എന്നീ രാജ്യങ്ങള്‍ മെട്രോ പദ്ധതിയില്‍ സേവനം ആവശ്യപ്പെട്ട്‌ പിന്നാലെ നടക്കുമ്പോഴാണ്‌ ജന്മനാട്ടില്‍നിന്നു ശ്രീധരന്‍ അവഗണന നേരിടുന്നത്‌.


വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)

പ്രതികരണം:. കൊച്ചി പോലെ അതിശീഘ്രം വികസിക്കുന്ന ഒരു നഗരത്തില്‍ ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കാന്‍ ഉതകുന്ന, എന്നാല്‍ അതിവേഗം മുടക്കുമുതലും പ്രവര്‍ത്തന ലാഭവും കൈവരിക്കാം എന്നുറപ്പുള്ള ഒരു പദ്ധതി വന്‍കിട സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധം?  ഇന്ത്യയിലെ ടെലികോം മേഘല സ്വകാര്യവല്‍ക്കരിച്ച് തങ്ങളുടെ സഹചാരികളായ പല കമ്പനികള്‍ക്കും അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കി അതില്‍ നിന്നും കോടാനുകോടി രൂപയുടെ പങ്കുപറ്റിയ അഴിമതി രാജാക്കന്മാരായ, സ്വകാര്യവല്‍ക്കരണത്തിന്റെ അപ്പോസ്തലന്‍മാരാണ് ഈ മലക്കം മറിച്ചിലിനു പിന്നില്‍ എന്നു സംശയിക്കേണ്ടതില്ലേ?

കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതിയുടെ ബാങ്കക്കൗണ്ട് കൊല്ലത്ത് മുഖ്യമന്ത്രിയുടെ ബന്ധു മാനേജരായ പുത്തന്‍ സ്വകാര്യ ബാങ്കിലേക്കു മാറ്റിയ സംഭവം അടക്കം ഓര്‍ക്കുമ്പോള്‍ കൊച്ചി മെട്രോയെ ഒരു ചക്കരക്കുടമാക്കി അതില്‍ നിന്നും കയ്യിട്ടുവാരി ലാഭം കൊയ്യാന്‍ ശക്തമായ ചില പിന്നാമ്പുറക്കളികള്‍ നടക്കുന്നതായി സംശയിക്കാതിരിക്കാനാവുമോ?

ചരിത്രം:.





2011, ഡിസം 19

കണ്ടു പഠിക്കട്ടെ ചിദംബരത്തെ

കേരളീയരെ ആകെ അപമാനപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം നടത്തിയ പ്രസ്താവന വന്‍തോതിലുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്നലെ പിന്‍വലിച്ചു. യഥാര്‍ത്ഥത്തില്‍ ഈ പിന്‍വലിക്കല്‍ കൊണ്ട് എന്തെങ്കിലും പ്രതികരണം തമിഴരുടെ മനസില്‍ ഉണ്ടാകാനിടയില്ലെന്നതാണു വാസ്തവം. ചിദംബരം സ്വന്തം നാടിനോടുള്ള സ്‌നേഹവും കടപ്പാടും വെളിപ്പെടുത്തുകയും ചെയ്തു.


പൊതുവേദിയിലാണ് ചിദംബരം കേരളത്തിനെതിരേ പ്രസംഗിച്ചത്. തിരുത്താകട്ടെ പ്രസ്താവനാ രൂപത്തിലും. വായനാശീലമില്ലാത്ത തമിഴരുടെയിടയില്‍ ഇംഗ്ലീഷ് പത്രങ്ങളില്‍ വരുന്ന പ്രസ്താവനകള്‍ക്ക് എന്തെങ്കിലും സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്ന് ചിദംബരം പോലും വിശ്വസിക്കാനിടയില്ല. യഥാര്‍ത്ഥത്തില്‍ തന്റെ പ്രസ്താവന ശരിയായില്ലെന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍, കഴിഞ്ഞ ദിവസം ചെയ്തതു പോലെ പൊതുയോഗം വിളിച്ചു ചേര്‍ത്ത് പ്രസംഗിക്കണമായിരുന്നു. അതിനു പകരം, എഴുത്തും വായനയും വശമില്ലാത്ത ജനത്തിനിടയില്‍ പത്രപ്രസ്താവനയിറക്കുന്നത് കേരളീയരെ മറ്റൊരു വിധത്തില്‍ അവഹേളിക്കുന്നതിനു തുല്യമാണ്.


ഇതു മനസിലാക്കാന്‍ ശേഷിയില്ലാത്ത കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിനു പരാതി നല്‍കേണ്ടതില്ലെന്നു തീരുമാനിക്കുകയും ചെയ്തു.വാസ്തവത്തില്‍ ഹൈക്കമാന്‍ഡിനു പരാതി നല്‍കിയിരുന്നെങ്കിലും വലിയ കാര്യമൊന്നുമുണ്ടാകുമായിരുന്നില്ല. കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായം തന്നെയാണ് ചിദംബരം പറഞ്ഞതെന്നു ന്യായമായും സംശയിക്കാന്‍ കാരണങ്ങളുണ്ട്. മുല്ലപ്പെരിയാര്‍ പ്രക്ഷോഭം ഇത്രയും ദിവസം തുടര്‍ന്നിട്ടും വിഷയത്തില്‍ ഇടപെടാനോ ക്രിയാത്മകമായ എന്തെങ്കിലും നടപടി സ്വീകരിക്കാനോ കോണ്‍ഗ്രസ് തയാറായിട്ടില്ല. ഇപ്പോള്‍ നടക്കുന്ന സമരം രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി മാത്രമാണെന്ന് അവര്‍ക്ക് വ്യക്തമായി അറിയാമെന്നതു തന്നെ കാരണം. അതു ചിദംബരത്തിനും അറിയാം. അതാണ് അദ്ദേഹം തുറന്നു പറഞ്ഞത്.


കേരളത്തിലെ കുറേ സാധാരണ നേതാക്കളും സാധുക്കളായ ജനങ്ങളും അറിയാത്ത കളികള്‍ കേന്ദ്രതലത്തിലും സംസ്ഥാന തലത്തിലും കോണ്‍ഗ്രസ് നടത്തുന്നുണ്ടെന്ന സംശയം കുറേ ദിവസങ്ങളായി നിലനില്‍ക്കുന്നു. അതിന്റെ ഉള്‍പ്പൊരുളുകളാണ് ഓരോ ദിവസവും വ്യക്തമാകുന്നത്. ചിദംബരം കോണ്‍ഗ്രസിന്റെ ഉന്നത നേതാവാണ്. അദ്ദേഹമറിയാതെ രാഷ്ട്രീയ നാടകങ്ങളൊന്നും കോണ്‍ഗ്രസ് നടത്താനിടയില്ല. അക്കാരണത്താല്‍ത്തന്നെ, ചിദംബരം പറഞ്ഞതുപോലെ പിറവം ഉപതെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് രാഷ്ട്രീയക്കാര്‍ നടത്തുന്ന കളിയാണോ മുല്ലപ്പെരിയാറില്‍ നടക്കുന്നതെന്നു കണ്ടെത്തേണ്ടിയിരിക്കുന്നു.


മുല്ലപ്പെരിയാര്‍ സമരസമിതിയെന്ന കൂട്ടായ്മയെ പൊളിച്ചടുക്കുക എന്നതില്‍ക്കവിഞ്ഞ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് ഈ സമരത്തില്‍ വലിയ താത്പര്യമൊന്നുമില്ല. അതു വളരെ വ്യക്തമായി കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിനറിയുകയും ചെയ്യാം. അതിനാല്‍ത്തന്നെയാണ് തമിഴ്‌നാടിന് എതിരേ ശബ്ദിക്കാന്‍ മടിക്കുന്നത്. അങ്ങനെയല്ലെങ്കില്‍ അതിശക്തമായ പ്രതികരണം ഉണ്ടാകേണ്ടിയിരുന്നു. ചിദംബരത്തിന്റെയും ഉമ്മന്‍ചാണ്ടിയുടെയും രാഷ്ട്രീയ ലക്ഷ്യം എന്തുതന്നെ ആയാലും മുല്ലപ്പെരിയാര്‍ കേരളത്തിലെ ജനങ്ങളുടെ മനസിലെ ഭീതി തന്നെ. അതു പരിഹരിക്കാനുള്ള ബാധ്യത പൊതുപ്രവര്‍ത്തനം തൊഴിലായി സ്വീകരിച്ചിരിക്കുന്ന മുഴുവനാളുകള്‍ക്കുമുണ്ട്. ജീവിക്കാനുള്ള എളുപ്പമാര്‍ഗം എന്നല്ലാതെ, പൊതുപ്രവര്‍ത്തനം ജനങ്ങളെ സേവിക്കാനുള്ളതാണെന്ന ധാരണയുള്ള ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ മാത്രം വിഷയത്തില്‍ ഇടപെടണം. അല്ലെങ്കില്‍ ദയവായി ചപ്പാത്തിലെ സമരപ്പന്തലില്‍ നിന്ന് എഴുന്നേറ്റു പോകുക. അവിടെ ജനങ്ങളുടെ കൂട്ടായ്മയുണ്ട്. നിങ്ങളുടെ കാപട്യങ്ങളെയെല്ലാം മറികടക്കാന്‍ ശേഷിയുള്ള വന്‍ ജനകീയ മുന്നേറ്റം.


ചിദംബരം പ്രസ്താവന പിന്‍വലിച്ചെന്നു പത്രക്കുറിപ്പ് ഇറക്കിയിട്ടു കാര്യമില്ല. സുപ്രീം കോടതിയുടെ ഉത്തരവ് തമിഴ്‌നാടിന് അനുകൂലമായിരിക്കുമെന്ന തന്റെ അഭിപ്രായം പിന്‍വലിക്കാന്‍ അദ്ദേഹം തയാറാവാത്ത സാഹചര്യത്തില്‍, കേന്ദ്രം എന്തൊക്കെയോ പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടെന്നു തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. കേരളീയരെ കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാരിന് ആവശ്യമില്ല. അത് വളരെ വ്യക്തമായിത്തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നിട്ടും എന്തിനാണ് കുറേ മലയാളി നേതാക്കള്‍ കോണ്‍ഗ്രസെന്നു പറഞ്ഞ് നടക്കുന്നത്? അന്തസോടെ രാജി വച്ച് ഇറങ്ങിപ്പോരാന്‍ എ.കെ ആന്റണിയുള്‍പ്പെടെയുള്ള മലയാളികള്‍ക്കു സാധിക്കണം. തമിഴരെ കണ്ടു പഠിക്കാനാണ് ആദ്യം ഇവരൊക്കെ ശ്രമിക്കേണ്ടത്. നാടിനെ ബാധിക്കുന്ന വിഷയത്തില്‍ മറ്റെല്ലാം പരിഗണനകളും മാറ്റിവച്ച് അവര്‍ ഒരുമിച്ചു.


ആന്റണിയെപ്പോലെ തന്നെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് ചിദംബരവും. അദ്ദേഹം അഭിപ്രായം തുറന്നു പറഞ്ഞു. ഇന്നലെ നടത്തിയ തിരുത്തല്‍ വെറും രാഷ്ട്രീയ നാടകം മാത്രം. ചിദംബരം തമിഴ്‌നാടിനു വേണ്ടി മാത്രമേ നിലകൊള്ളൂ. അതു മനസിലാക്കാന്‍ വലിയ രാഷ്ട്രീയ പാണ്ഡിത്യമൊന്നും ആവശ്യമില്ല. ഇപ്പോള്‍ കേരളത്തിലെ നേതാക്കള്‍ ചെയ്യേണ്ടത് ജനങ്ങളോടുള്ള പ്രതിബദ്ധത വ്യക്തമാക്കുക എന്നതാണ്. ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്കെതിരേ ചാനല്‍ ചര്‍ച്ചകളില്‍ ഘോരഘോരം വാദിച്ചവര്‍ അതേ മനസോടെ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിനു മുന്നിലും എത്തണം. സുപ്രീം കോടതിയുടെ വരാനിരിക്കുന്ന വിധി തമിഴ്‌നാടിന് അനുകൂലമാകുമെന്ന് മുന്‍കൂര്‍ പ്രവചിച്ചതിന്റെ പേരില്‍ കോടതിയെയും സമീപിക്കാവുന്നതാണ്. കേന്ദ്രത്തിലെ നേതാക്കളെ കാണുമ്പോള്‍ മുട്ടു കൂട്ടിയിടിക്കാത്തവരാണ് കേരളത്തിലെ നേതാക്കളെങ്കില്‍ മാത്രം ഇത്തരത്തില്‍ എന്തെങ്കിലും നടപടിയെടുക്കുക.


അതിനു സാധിക്കില്ലെങ്കില്‍ കേരളത്തിലെ ജനങ്ങളോടു മാപ്പു പറഞ്ഞ്, കിട്ടിയ അധികാരം ഉപേക്ഷിച്ച് തമിഴ്‌നാട്ടിലേക്കോ ഉത്തരേന്ത്യയിലേക്കോ വണ്ടി കയറുക. അവിടെപ്പോയി കോണ്‍ഗ്രസിനു വേണ്ടി വാദിക്കുക. വെറുതേ ഇനിയും കേരളീയരെ വിഡ്ഢികളാക്കരുത്.

2011, ഡിസം 16

ദയവായി നടപടിയെടുക്കുക.

കേരള സര്‍ക്കാര്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിക്കുക മാത്രമാണു ചെയ്യുന്നതെന്നും നടപടികള്‍ സ്വീകരിക്കുന്നില്ലെന്നുമുള്ള കോടതിയുടെ നിരീക്ഷണം അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിലെ ജനങ്ങളുടെ മനസു തന്നെയാണ്. എത്രയോ ദിവസങ്ങളായി തുടരുന്ന സമരകോലാഹലങ്ങള്‍ക്കിടയിലൂടെയാണ് ഇടുക്കി ജില്ലയിലെ ജനങ്ങള്‍ കടന്നു പോകുന്നത്. മനസ്സമാധാനത്തോടെ അവിടത്തുകാര്‍ ഉറങ്ങിയിട്ട് ദിവസങ്ങള്‍ എത്രയായി.


ഇതെല്ലാം നടക്കുന്നതിനിടയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്താനെന്നു പറഞ്ഞ് ഇടയ്ക്കിടെ മന്ത്രിമാര്‍ ഡല്‍ഹിക്കു പറക്കുന്നതും, പ്രധാനമന്ത്രിയുടെ ഉറപ്പെന്ന തരത്തില്‍ ചില തട്ടിപ്പു പ്രസ്താവനകളിറക്കുന്നതുമല്ലാതെ കാര്യമാത്ര പ്രസക്തമായ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല. പല കാര്യങ്ങളിലും നടപടി എടുക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയല്ലാതെ നടപടികള്‍ ഉണ്ടാകുന്നില്ലെന്നു കോടതി പറയുന്നിടം വരെ കാര്യങ്ങളെത്തി നില്‍ക്കുന്നു. കോടതി നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രതികരിക്കുകയല്ല ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്ന പരാമര്‍ശം തികച്ചും സ്വാഗതാര്‍ഹം തന്നെ.


ദുരന്തമുണ്ടായാല്‍ വേഗത്തില്‍ ബാധിക്കുന്ന ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളുടെ സുരക്ഷിതത്വത്തിനും, എറണാകുളം ഏലൂരിലെ വന്‍ കെമിക്കല്‍ ഫാക്ടറികള്‍ക്ക് ഉണ്ടാകാനിടയുള്ള അപകടം തടയുന്നതിനും എന്ത് നടപടികള്‍ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാനും ഇന്നലെ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതെല്ലാം കോടതിയില്‍ നിന്നു നിര്‍ദേശം വന്നാല്‍ മാത്രം ചെയ്യേണ്ട കാര്യങ്ങളല്ല. ജനായത്ത ഭരണക്രമം നിലനില്‍ക്കുന്ന ഒരു നാട്ടില്‍ ജനങ്ങളുടെ ജീവന്റെ സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമുണ്ടായാല്‍ അടിയന്തരമായി നടപടിയെടുക്കണം. അതിനു പകരം നേതാക്കളുടെ ഗീര്‍വാണ പ്രസംഗങ്ങള്‍ ആവശ്യമില്ല. ഓരോ ദിവസവും ഓരോ പ്രസ്താവനകള്‍ വീതം ഇറക്കുക എന്നതില്‍ ഒതുങ്ങുന്നു കേരളത്തിലെ നേതാക്കളുടെ ജനങ്ങളോടുള്ള കര്‍ത്തവ്യം. തമിഴ്‌നാട്ടില്‍ നിന്ന് ആയുധങ്ങളുമായി അക്രമിസംഘങ്ങള്‍ കേരളത്തിലേക്കെത്തുമ്പോഴും വീറോടെ പ്രസ്താവനയിറക്കി സായൂജ്യമടയുകാണ് നമ്മുടെ നേതാക്കള്‍.


മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുര്‍ബലാവസ്ഥയിലാണ്. അതില്‍ തമിഴ്‌നാട്ടിലെ നിക്ഷിപ്ത താത്പര്യക്കാരായ കുറേ രാഷ്ട്രീയക്കാര്‍ക്കല്ലാതെ ആര്‍ക്കും എതിരഭിപ്രായമുണ്ടാവില്ല. അവര്‍ക്കു പോലും വാസ്തവം അറിയാം. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സത്യത്തെ മറച്ചു വയ്ക്കുകയാണെന്നു മാത്രം. എന്നാല്‍, കേരളത്തിലെ നേതാക്കള്‍ ചേരിതിരിഞ്ഞ് നടത്തുന്ന രാഷ്ട്രീയപ്പോരിന്റെ കളമാവുകയാണ് മുല്ലപ്പെരിയാര്‍ എന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിന് തമിഴ്‌നാടിനോടുള്ള പ്രത്യേക താത്പര്യം കേരളത്തിലെ ജനങ്ങളുടെ ജീവനേക്കാള്‍ വലുതാണെന്നു വിശ്വസിക്കുന്ന കുറേ നേതാക്കള്‍ ഭരിക്കുന്നതു തന്നെയാകാം ഈ ദുര്‍ഗതിക്കു കാരണം.


കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടി മുല്ലപ്പെരിയാര്‍ സമരത്തെ ഹൈജാക്ക് ചെയ്യുന്നു എന്ന ആരോപണമാണ് ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്നത്. സിപിഎമ്മാണ് സമരത്തെ അടിച്ചു മാറ്റിയതെന്നു മറ്റു ചിലരും പറയുന്നു. യഥാര്‍ത്ഥത്തില്‍ ആയിരത്തെണ്ണൂറു ദിവസത്തിലേറെയായി ചപ്പാത്തില്‍ സമരം നടത്തുന്ന മുല്ലപ്പെരിയാര്‍ സമരസമിതിയുടെ പ്രക്ഷോഭത്തെ എല്ലാ രാഷ്ട്രീയക്കാരും ചേര്‍ന്നു ഹൈജാക്ക് ചെയ്യുകയായിരുന്നു. കക്ഷി, രാഷ്ട്രീയ ഭേദമില്ലാതെ, ജാതിയുടെയോ മതത്തിന്റെയോ വേര്‍തിരിവുകളില്ലാതെ അവിടെ നടന്നു പോന്ന സമരം തങ്ങള്‍ക്ക് ദോഷകരമാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞതോടെയാണ് വിഷയത്തിന്റെ ഗതി മാറിയത്.


നിലവില്‍ തമിഴ്‌നാട്ടില്‍ നടക്കുന്ന അക്രമങ്ങള്‍ക്കു പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടോയെന്നു കൂടി അന്വേഷിച്ചറിയേണ്ട ഗതികേടിലാണു മലയാളികള്‍. സമരരംഗത്തു നിന്ന് കേരളീയരെ പിന്‍മാറ്റാന്‍ ഇത്തരം ചില അക്രമങ്ങള്‍ ആവശ്യമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? അതും അറിയണം. കോടതി പറഞ്ഞതില്‍ കാര്യമുണ്ട്. വെറുതേ വാചകമടിച്ചു നടക്കുകയല്ലാതെ തമിഴ്‌നാടുമായി എന്തെങ്കിലും തരത്തിലുള്ള ചര്‍ച്ചയ്ക്കു പോലും ആരും തയാറായിക്കാണുന്നില്ല. കേരളത്തിലെയും തമിഴ്‌നാട്ടിലെയും കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ അടുത്ത ബന്ധമുണ്ട്. അതുപയോഗിച്ച് അവിടെ അഭിപ്രായ സമന്വയം രൂപീകരിക്കാന്‍ ശ്രമിച്ചുകൂടേ?

വെള്ളം മാത്രമല്ല കേരളത്തില്‍ തമിഴന്മാര്‍ താമസിക്കാന്‍ എത്തിയിട്ടുള്ള പ്രദേശങ്ങള്‍ കൂടി തമിഴ്നാടിന് നല്‍കണം എന്ന വാദമുയര്‍ത്തി ആക്രമണത്തിനു മൂര്‍ച്ചകൂട്ടുകയാണ് തമിഴന്മാരായ കോണ്‍ഗ്രസ് എം‌പീമാര്‍. മുപ്പതു ലക്ഷത്തിലധികം വരുന്ന മലയാളികളുടെ ജീവനെയും സ്വത്തുവകകളെയും ബാധിക്കുന്ന വിഷയത്തില്‍ ഇടപെടാതിരിക്കാന്‍ ബാലിശമായ കാരണങ്ങള്‍ നിരത്തുന്ന പ്രധാനമന്ത്രിയുടെ ഉറപ്പില്ലാത്ത വാക്കു കേട്ട്, മുല്ലപ്പെരിയാര്‍ അപകടം ഒഴിവാക്കി പുതിയ ഡാമിന്റെ പണിയും പൂര്‍ത്തിയായി എന്ന മട്ടില്‍ സമരപ്പന്തലുകളിലെ കൊടിയഴിക്കാന്‍ തിരക്കു കൂട്ടുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. അതേസമയം പ്രധാന മന്ത്രി ചര്‍ച്ചക്കു വിളിച്ചപ്പോള്‍ വരാന്‍ തങ്ങള്‍ക്കു സൗകര്യമില്ലെന്നും പറഞ്ഞ് തോഴിക്കൊപ്പം ഊട്ടിയില്‍ സുഗവാസത്തിനു പോയ ജയലളിതക്കു വേണ്ടി വാദിക്കുകയാണ് ദില്ലിയില്‍ ചെന്ന കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തോട് ശ്രീമാന്‍ മന്‍മോഹന്‍ സിംഗ് ചെയ്തെതെന്നാണ് അറിയുന്നത്.


കേന്ദ്രത്തിലെ അതിശക്തനായ എ.കെ ആന്റണിയെന്ന മലയാളി നേതാവിന് മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്ന് മുപ്പതു ലക്ഷത്തിലേറെ ജനം മരിക്കുന്നതിലും വലുതാണോ മന്ത്രിക്കസേരയും പാര്‍ട്ടിയും? അദ്ദേഹം ഇടപെട്ടു എന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതല്ലാതെ കാര്യമായി എന്തെങ്കിലും ചെയ്തു കാണുന്നില്ല. കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കിന്റെ ഇരകളായി ജീവന്‍ വെടിയാനുള്ളവരല്ല കേരളീയരെന്നെങ്കിലും നേതാക്കള്‍ തിരിച്ചറിയണം. നിസാര കാര്യത്തിനു പോലും രാജി വച്ച ചരിത്രമുള്ള ആന്റണി ശക്തമായ ഭാഷയില്‍ പ്രതികരിച്ചാല്‍ തീരുന്നതേയുള്ളൂ മുല്ലപ്പെരിയാര്‍ വിഷയം. പക്ഷേ, അദ്ദേഹം മൃദുവായിപ്പോലും ഈ വിഷയം പറയാതിരിക്കാന്‍ ശ്രദ്ധിക്കുമ്പോള്‍ എന്തൊക്കെയോ പന്തികേട് സംശയിക്കാം.


ഇവിടെ വിഷയം രാഷ്ട്രീയമല്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്നാല്‍ വെള്ളപ്പാച്ചിലിനെ താങ്ങി നിര്‍ത്താന്‍ ഇടുക്കി അണക്കെട്ടിനു സാധിക്കില്ലെന്ന് ഇന്നലെ സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ട്. അതായത്, നാലു ജില്ലകള്‍ ഇല്ലാതാകും. ഇനിയെങ്കിലും അതിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കണം. തമിഴ്‌നാട് സമ്മതിക്കുന്നില്ലെങ്കില്‍ അതിനു മറ്റു മാര്‍ഗം തേടണം. സുപ്രീം കോടതിയില്‍ നിന്നുള്ള തീരുമാനം വരട്ടെയെന്ന് പറഞ്ഞ് കാത്തിരിക്കാനല്ല ജനങ്ങള്‍ നിങ്ങളെ തെരഞ്ഞെടുത്ത് അധികാരക്കസേരയും സകല സൗഭാഗ്യങ്ങളും തന്ന് ഇരുത്തിയിരിക്കുന്നത്. ഉടന്‍ നടപടിയുണ്ടാകണം. ഇനിയും ഈ സമരവും ആശങ്കയും തുടര്‍ന്നു പോകരുത്.

ജനങ്ങള്‍ക്കു വേണ്ടിയാണ് നിങ്ങള്‍ ഭരിക്കുന്നതെങ്കില്‍ മാത്രം ദയവായി നടപടിയെടുക്കുക.

വിഭജനവാദം

മുല്ലപ്പെരിയാറിലെ വെള്ളം മാത്രമല്ല തമിഴ്‌നാടിന്റെ ലക്ഷ്യമെന്ന് വെളിപ്പെട്ടു തുടങ്ങിയിരിക്കുന്നു. തമിഴര്‍ കൂടുതലായി താമസിക്കുന്ന സ്ഥലമെന്ന നിലയില്‍ ഇടുക്കി ജില്ലയെ തമിഴ്‌നാടിന്റെ ഭാഗമാക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. അതായത്, കേരളത്തെ വിഭജിച്ച് നല്‍കണം. രണ്ട് എംപിമാര്‍ തന്നെയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്നതും, അവര്‍ കോണ്‍ഗ്രസുകാരാണെന്നതും വിഷയത്തിന്റെ ഗൗരവം ശതഗുണീഭവിപ്പിക്കുകയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിനു വേണ്ടി അണിയറയില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയുള്ള കളിയാണോ നടക്കുന്നതെന്നു മാത്രം ഇനി അറിഞ്ഞാല്‍ മതി.


മുല്ലപ്പെരിയാറില്‍ തങ്ങള്‍ പറയുന്നതു മാത്രമേ നടക്കാവൂ എന്നു ശഠിക്കുന്ന അതേ നേതാക്കള്‍ തന്നെയാണ് കേരളത്തെ വിഭജിച്ചു നല്‍കണമെന്നും പറയുന്നത്. അതിനോട് കേരള നേതാക്കള്‍ വളരെ സൗമ്യമായാണ് പ്രതികരിച്ചതെന്നതും ശ്രദ്ധേയമാണ്. ഇടുക്കി ജില്ല കേരളത്തിന്റെ അവിഭാജ്യഘടകം തന്നെയാണ്. അതില്‍ ജയലളിതയ്‌ക്കോ ഏതെങ്കിലും തമിഴ്‌നാട്ടുകാരനോ സംശയത്തിന്റെ ആവശ്യമില്ല. അതിഥികളായെത്തി കുടുംബകാരണവരാകുന്ന ശൈലി തമിഴര്‍ പണ്ടേ നടത്തുന്നതാണ്. ശ്രീലങ്കയിലടക്കം നടന്നു വരുന്ന തര്‍ക്കങ്ങളുടെ സ്വഭാവമാണ് ഇപ്പോഴത്തെ ആവശ്യം പ്രകടമാക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല.


തമിഴ്‌നാടിനു ലഭിക്കുന്ന വെള്ളം കേരളത്തിന്റെ ഔദാര്യമാണ്. അത് വേണമെങ്കില്‍ സ്വീകരിക്കുക എന്നു ചങ്കൂറ്റത്തോടെ പറയാന്‍ കേരളത്തിലെ സര്‍ക്കാരിനു സാധിക്കണം. ദൗര്‍ഭാഗ്യവശാല്‍, കേന്ദ്രത്തിലെ കോണ്‍ഗ്രസുകാരുടെ കീഴ്ജീവനക്കാരുടെ റോള്‍ മാത്രം കൈകാര്യം ചെയ്തുപോരുന്ന യുഡിഎഫ് സര്‍ക്കാരിന് അതിനു സാധിക്കില്ല. തമിഴര്‍ ധാരാളമായി കുടിയേറിയിരിക്കുന്നു എന്നതിനാല്‍ ഇടുക്കി ജില്ല തങ്ങള്‍ക്കു വേണമെന്നു തമിഴ്‌നാട് നേതാക്കള്‍ പറയുമ്പോള്‍, മലയാളികള്‍ ഏറെയുളള കോയമ്പത്തൂരില്‍ കേരളത്തിനും സ്വാഭാവികമായി അവകാശവാദം ഉന്നയിക്കാം. അങ്ങനെ അതേ നാണയത്തിലുള്ള മറുപടി നല്‍കിയേ തീരൂ. ഇല്ലെങ്കില്‍, സമീപഭാവിയില്‍ത്തന്നെ കോട്ടയമടക്കം തമിഴര്‍ ഏറെ വന്നുകൊണ്ടിരിക്കുന്ന മുഴുവന്‍ പ്രദേശങ്ങളുടെയും അധികാരം തമിഴ്‌നാട് ആവശ്യപ്പെട്ടേക്കാം.


തെരഞ്ഞെടുപ്പില്‍ ലഭിച്ചേക്കാവുന്ന ചില്ലറ വോട്ടുകളേക്കാള്‍ വലുതാണ് കേരളമെന്ന വികാരമെന്ന് രാഷ്ട്രീയക്കാര്‍ തിരിച്ചറിയണം. കേരളത്തിലെത്തി വന്‍കിട ബിസിനസുകള്‍ നടത്തുന്ന തമിഴരുണ്ട്. അവരുടെ കച്ചവടസ്ഥാപനങ്ങള്‍ക്ക് ഇതേവരെ ഒരു കുഴപ്പവുമുണ്ടായിട്ടില്ല. അതേസമയം, തമിഴ്‌നാട്ടില്‍ മലയാളികളുടെ കച്ചവടസ്ഥാപനങ്ങള്‍ പരക്കെ തകര്‍ക്കപ്പെടുന്നു. വളരെ ദൗര്‍ഭാഗ്യകരമായ അവസ്ഥയാണിത്. അക്രമം ഭയന്ന് മലയാളികള്‍ കൂട്ടത്തോടെ തമിഴ്‌നാട്ടില്‍ നിന്ന് അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് ഓടുന്ന കാഴ്ച ഭയാനകവും ആശങ്കാജനകവുമാണ്.


രണ്ടു സംസ്ഥാനങ്ങളാണെങ്കിലും ഇന്ത്യന്‍ യൂണിയന്റെ ഭാഗമാണു കേരളവും തമിഴ്‌നാടും. ഇവിടെ പരസ്പരം യുദ്ധപ്രഖ്യാപനം നടത്തുന്നതില്‍ അര്‍ത്ഥമില്ല. അതു തിരിച്ചറിയേണ്ടത് തമിഴ്‌നാടാണ്. മലയാളികളെ ആക്രമിച്ച് ഓടിച്ചാല്‍ തമിഴ്‌നാടിനു വിജയമുണ്ടാകുമെന്നു കരുതുന്ന ജയലളിതയുടെയും കരുണാനിധിയുടെയും മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരാണ് ഇതിനെല്ലാം യഥാര്‍ത്ഥ ഉത്തരവാദികള്‍. സോണിയാഗാന്ധിയും നിലപാടു വ്യക്തമാക്കണം. രണ്ട് കോണ്‍ഗ്രസ് എംപിമാര്‍ കേരളത്തെ വിഭജിക്കണമെന്ന് ആവശ്യപ്പെട്ടത് കോണ്‍ഗ്രസിന്റെ തീരുമാനപ്രകാരമാണോ? അല്ലെങ്കില്‍ അവര്‍ക്കെതിരേ നടപടിയെടുക്കുമോ?


അത് ഒരു വശത്തു നടക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ ഭൂമി സമ്പാദിച്ച കേരള നേതാക്കളുടെ കണക്കെടുപ്പു നടത്തുന്നുണ്ടു ജയലളിത. തമിഴ്‌നാടിനു വേണ്ടി വാദിക്കാന്‍ പണം വാങ്ങിയ നേതാക്കളുണ്ടെന്നും നേരത്തേ ജയലളിത സൂചന നല്‍കിയിരുന്നു. ഇപ്പോള്‍ ആവശ്യം ആരൊക്കെയാണ് ആ യൂദാസുകള്‍ എന്നു മലയാളികള്‍ അറിയുക എന്നതാണ്. കേരളത്തെ ഒറ്റുകൊടുത്ത് തമിഴ്‌നാട്ടില്‍ നിന്നു സമ്പത്തു കൈക്കലാക്കിയ നേതാക്കളുടെ പട്ടിക ജയലളിത ഉടന്‍ പുറത്തു വിട്ടേ തീരൂ. കേരളത്തില്‍ നടക്കുന്ന സമരത്തെ ദുര്‍ബലപ്പെടുത്താനുള്ള ബ്ലാക്‌മെയിലിംഗ് തന്ത്രമാണു ജയലളിത പയറ്റുന്നതെന്നാണ് മുതിര്‍ന്ന കേരള നേതാക്കളുടെ അഭിപ്രായം. അതായത്, ആരൊക്കെയോ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നതു വാസ്തവം. അതില്ലെങ്കില്‍ ഏതു വിധത്തിലാണു കേരളത്തിലെ സമരം ഈ ആരോപണത്തോടെ ദുര്‍ബലപ്പെടുക?


തമിഴ്‌നാട്ടില്‍ വന്‍തോതില്‍ കൃഷിത്തോട്ടങ്ങള്‍ സമ്പാദിച്ചിട്ടുള്ള നേതാക്കളും ഉദ്യോഗസ്ഥരും ആരൊക്കെയെന്ന് ജയലളിത കേന്ദ്ര സര്‍ക്കാരിനെ അറിയിക്കട്ടെ. അതോടൊപ്പം പത്രമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ചെയ്യട്ടെ. മലയാളിക്കറിയണം ആരാണ് ആ നേതാക്കളെന്ന്. ആ നേതാക്കളെ കേരളീയര്‍ തെരുവില്‍ നേരിട്ടേക്കാമെന്നാകാം രാഷ്ട്രീയ നേതൃത്വത്തിന്റെ ഭയം. അങ്ങനെ സംഭവിച്ചാല്‍ അതാകും ജനാധിപത്യത്തിന്റെ വിജയം. അക്രമം ഒരുവിധത്തിലും പ്രോത്സാഹിപ്പിക്കപ്പെടാവുന്നതല്ല. കേരളീയര്‍ അക്രമത്തില്‍ വിശ്വസിക്കുന്നുമില്ല. അതുകൊണ്ടു മാത്രമാണ് ഈ നേതാക്കളെല്ലാം കേരളീയരെ മൊത്തത്തില്‍ ഒറ്റുകൊടുത്തു സ്വത്തു സമ്പാദിക്കുന്നത്.


കേരളത്തില്‍ ബ്ലേഡ് കമ്പനികള്‍ കൂട്ടത്തോടെ അടച്ചു പൂട്ടിയ ശേഷം രൂപം കൊണ്ട പ്രതിഭാസമാണ് തമിഴരുടെ വട്ടിപ്പണം. പലിശയ്ക്കു പണം കടം കൊടുക്കുന്ന വന്‍ സംഘങ്ങള്‍ തന്നെ തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലെത്തി ചുവടുറപ്പിച്ചിട്ടുണ്ട്. കൂടാതെ വന്‍കിട വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും തമിഴരുടേതായി കേരളത്തിലുണ്ട്. ഇതെല്ലാം അടിക്കടി മുന്നോട്ടു തന്നെ പോകുന്നത് കേരളത്തിലെ ജനങ്ങളുടെ പണത്താലാണ്. അതു മറന്ന് തമിഴ്‌നാട്ടുകാര്‍ മലയാളികളെ ആക്രമിക്കാന്‍ ശ്രമിക്കരുത്. തമിഴ്‌നാട്ടില്‍ വ്യാപകമായി മലയാളികളെ ആക്രമച്ചിട്ടും, ഏതെങ്കിലും തമിഴനു നേരേ ഒരു മലയാളിയുടെ പോലും കൈകള്‍ ഉയര്‍ന്നിട്ടില്ല. അതാണു മാന്യത. അതാണു സംസ്കാരം. ആദ്യം അതു കണ്ടു പഠിക്കാനാണ് അഴിമതിയുടെ തലൈവിയടക്കം തയാറാവേണ്ടത്.


വിദ്യാഭ്യാസമില്ലാത്ത ജനത്തെ കബളിപ്പിച്ചും ടെലിവിഷന്‍ നല്‍കിയും സാരി നല്‍കിയും അധികാരത്തിലെത്തി വന്‍തോതില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുള്‍പ്പെടെ നടത്തി കോടികള്‍ സമ്പാദിക്കുക എന്നതാണ് തമിഴകത്തെ രാഷ്ട്രീയം. അക്കാരണത്താല്‍ത്തന്നെയാണ് പത്രവായന ശീലമില്ലാത്ത സ്വന്തം അനുയായികളെ ഇളക്കിവിട്ട് മലയാളികളെ ആക്രമിക്കുന്നത്. അതിലൂടെ മലയാളികളുടെ സ്വത്ത് കൊള്ളയടിക്കുന്നു. ഇതെല്ലാം ഭരണകൂടത്തിന്റെ പിന്തുണയോടെയാണു നടക്കുന്നതെന്നതാണ് ഏറെ ഭീകരമായ അവസ്ഥ.

കേന്ദ്രം അടിയന്തരമായി ഇടപെടുകയോ, കേരള സര്‍ക്കാര്‍ തന്റേടത്തോടെ പ്രതികരിക്കുകയോ ചെയ്യാന്‍ ഇനിയും വൈകരുതെന്നു മാത്രം ഓര്‍മിപ്പിക്കട്ടെ.


2011, ഡിസം 13

നമുക്ക് ഒഴുകി അറബിക്കടലില്‍ അലിയാം

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മാന്യമായ ഭാഷയില്‍ മാത്രം സംസാരിക്കുന്ന കേരള നേതാക്കളോടുള്ള വെല്ലുവിളിയാണ് തമിഴ്‌നാട്ടിലെ മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കരുണാനിധിയും മകന്‍ സ്റ്റാലിനും നടത്തിയത്. കേരളം തമിഴ്‌നാടിനെ സഹാറ മരുഭൂമിയാക്കാന്‍ ശ്രമിക്കുകയാണെന്ന് കരുണാനിധി പറഞ്ഞപ്പോള്‍ മകന്‍ ഒരു പടികൂടി കടന്ന് തെക്കന്‍ തമിഴ്‌നാട്ടിലെ ജനങ്ങളെ കൊല്ലാനാണു കേരളത്തിന്റെ ശ്രമമെന്നു കുറ്റപ്പെടുത്തി. കേരളത്തിലുളള തമിഴരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നും കരുണാനിധി പറഞ്ഞിട്ടുണ്ട്.


മാരകായുധങ്ങളുമായി അതിര്‍ത്തി കടന്നു കേരളത്തിലെ ഗ്രാമങ്ങളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന തമിഴ് ഗുണ്ടകളെക്കുറിച്ച് രണ്ടു പേരും ഒന്നും പറയുന്നില്ല. തമിഴ്‌നാട്ടിലെ പലയിടത്തും മലയാളികളുടെ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടു. എന്നാല്‍, കേരളത്തില്‍ ഒരു തമിഴ്‌നാട്ടുകാരന്‍ പോലും ആക്രമിക്കപ്പെട്ടില്ല. തമിഴര്‍ നടത്തുന്ന ഒരു സ്ഥാപനം പോലും തകര്‍ക്കപ്പെട്ടുമില്ല. അതാണ് മലയാളിയുടെ മാന്യത. എന്നിട്ടും, മലയാളികളാകെ തമിഴര്‍ക്കെതിരേ രൂക്ഷമായ ആക്രമണം നടത്തുകയാണെന്ന മട്ടിലാണ് കരുണാനിധി പ്രതികരിച്ചത്. ഇതിനെ രാഷ്ട്രീയ മാന്യതാരാഹിത്യം എന്നേ വിശേഷിപ്പിക്കാനാവൂ.


കേരളത്തിലെ പ്രതിപക്ഷ നേതാവോ, മന്ത്രിമാരോ പോയിട്ട്, സാധാരണ നേതാക്കള്‍ പോലും തമിഴര്‍ക്കെതിരേ എന്തെങ്കിലും ഇതേവരെ പറഞ്ഞിട്ടില്ല. തമിഴ്‌നാട്ടിലെ സര്‍ക്കാരിന്റെ പിടിവാശി അവസാനിപ്പിക്കണമെന്നു പറയുന്നതിനെ ഒരു ജനതയ്‌ക്കെതിരേയുള്ള ആക്രമണമാണെന്ന തരത്തില്‍ വ്യാഖ്യാനിക്കുന്നതിലൂടെ തങ്ങളുടെ രാഷ്ട്രീയ പാപ്പരത്തം വെളിപ്പെടുത്തുകയാണ് കരുണാനിധിയും മകനും ചെയ്തത്. ഗുണ്ടായിസവും പണക്കൊഴുപ്പും മാത്രം കൈമുതലായ നേതാക്കളാണു തമിഴ്‌നാട്ടിലുള്ളത്. ജനാധിപത്യത്തെക്കുറിച്ചോ ജനകീയ ഭരണക്രമത്തെക്കുറിച്ചോ അറിവില്ലാത്ത തമിഴ്ജനതയ്ക്കു മുന്നില്‍ രാജഭരണകാലത്തെ പ്രൗഢികളുമായി വിലസുന്ന നേതാക്കളുടെ ജല്പനങ്ങള്‍ താല്‍ക്കാലിക രാഷ്ട്രീയ നേട്ടം മുന്നില്‍ക്കണ്ടാവാം. എന്നാല്‍, ആത്യന്തികമായി അത് എത്തി നില്‍ക്കുക രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങള്‍ തമ്മിലുണ്ടായേക്കാവുന്ന വൈരത്തിലാകുമെന്ന് എല്ലാവരും തിരിച്ചറിയണം.


തമിഴ്‌നാടിന് വെള്ളം നല്‍കാമെന്ന് ആവര്‍ത്തിച്ചു പറയുന്ന കേരള സര്‍ക്കാരിനെ ആരും അറിയുന്നില്ല. തമിഴ്‌നാട്ടിലെ പത്രങ്ങളില്‍ ആ വാര്‍ത്ത വരാറുമില്ല. അതിനു പകരം, അവിടെ പത്രങ്ങളിലൂടെ നടക്കുന്ന പ്രചാരണം കേരളം അണക്കെട്ടു പൊളിച്ച് തമിഴ്‌നാട്ടിലേക്കുള്ള വെളളം തടയുന്നു എന്ന നിലയ്ക്കാണ്. കേരളത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പരസ്യവും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വകയായി ചില പത്രങ്ങളില്‍ വന്നു. കേരളത്തിലും ഇംഗ്ലീഷ് പത്രങ്ങള്‍ ജയലളിതയുടെ പരസ്യം പ്രസിദ്ധീകരിച്ചു. തമിഴ്‌നാട്ടിലെ ഏതെങ്കിലും പത്രം കേരള മുഖ്യമന്ത്രിയുടേതായി ഇതേ രീതിയില്‍ പരസ്യം നല്‍കിയാല്‍ അതു പ്രസിദ്ധീകരിക്കാന്‍ തയാറാവുമോ? മാത്രവുമല്ല, മലയാള പത്രങ്ങള്‍ പോലും സെന്‍സര്‍ഷിപ്പിനു വിധേയമാകുന്നുണ്ടവിടെ. അതെല്ലാം കണ്ടില്ലെന്നു നടിച്ച് എത്ര നാള്‍ മുന്നോട്ടു പോകാനാവും?


മലയാളിയുടെ മാന്യതയെ മുതലെടുക്കുകയാണ് തമിഴ്‌നാട്ടിലെ നേതാക്കള്‍. തങ്ങള്‍ക്ക് എന്തുമാകാമെന്ന ധിക്കാരമാണ് അവരുടെ വാക്കുകളിലും പ്രവൃത്തിയിലും കാണുന്നത്. ഇത് അംഗീകരിക്കാനാവില്ല. തമിഴ്‌നാട്ടിലെ മലയാളികള്‍ക്കു നേരേയുണ്ടാകുന്ന ഏത് അക്രമത്തെയും അതിശക്തമായ ഭാഷയില്‍ അപലപിക്കാന്‍ കേരളത്തിലെ മുഖ്യമന്ത്രിക്കു സാധിക്കണം. വെറുതേ ചാനല്‍ ചര്‍ച്ചകളില്‍ കയറിയിരുന്ന് വീമ്പിളക്കാതെ കാര്യഗൗരവത്തോടെ പ്രവര്‍ത്തിക്കാന്‍ നമ്മുടെ മന്ത്രിമാര്‍ക്കും കഴിയണം. അതിനു പകരം, വെറുതേ തമിഴരുടെ കൈകൊണ്ട് മരണം വരിക്കാന്‍ കേരളീയരെ വിട്ടുകൊടുക്കരുത്.


തമിഴ്‌നാടിന്റെ ധിക്കാരത്തിനു മൂലകാരണം അവിടെ നിന്നുള്ള പച്ചക്കറിയും അരിയുമാണ് കേരളീയര്‍ ഭക്ഷിക്കുന്നത് എന്നതു തന്നെ. ആ വസ്തുക്കള്‍ ഇവിടെ വേണ്ടെന്ന് പറയാന്‍ ഉമ്മന്‍ചാണ്ടി എന്തിനാണു മടിക്കുന്നത്? കര്‍ണാടകയില്‍ നിന്നോ ആന്ധ്രയില്‍ നിന്നോ ആവശ്യത്തിനുള്ള ഭക്ഷണവസ്തുക്കള്‍ ഇവിടെ എത്തിക്കണം. തമിഴ്‌നാടിന്റെ അതിര്‍ത്തി കടന്ന് ഒരു ചരക്കുവണ്ടി പോലും ഇവിടേക്ക് പണമോഹവുമായി എത്തേണ്ടതില്ലെന്ന് ഉറച്ച നിലപാടെടുത്താല്‍ കരുണാനിധിയുടെയും ജയലളിതയുടെയുമൊക്കെ കോലം കത്തിക്കുക തമിഴ്‌നാട്ടിലെ കര്‍ഷകര്‍ തന്നെ ആയിരിക്കും. അതാണ് ചെയ്യേണ്ടത്.


ഇതിനിടെ, ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ ആരോ കരുതിക്കൂട്ടി നടത്തുന്ന നീക്കമാണു മുല്ലപ്പെരിയാര്‍ സമരമെന്ന നിലയ്ക്കുള്ള പ്രചാരണം ചില കേന്ദ്രങ്ങളില്‍ നിന്നുയരുന്നുണ്ട്. തികച്ചും ബാലിശമായ ഇത്തരം പ്രചാരണങ്ങള്‍ക്കുള്ള സമയമല്ലിത്. സംസ്ഥാനത്തെ ബാധിക്കുന്ന ഗുരുതരമായ ഒരു വിഷയത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ ഏതു കേന്ദ്രത്തില്‍ നിന്നുണ്ടായാലും അത് അപലപനീയം തന്നെ. കേരളത്തിലെ ജനങ്ങളെ വിഘടിപ്പിച്ച് തമിഴ്‌നാടിനു വേണ്ടി വിടുപണി ചെയ്യുന്ന ആരെങ്കിലുമാണോ ഇതിനു പിന്നിലെന്ന് കണ്ടെത്തണം. ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിച്ചു നില്‍ക്കേണ്ടവരല്ല മലയാളികള്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്നാല്‍ ഒഴുകിയൊലിച്ചു പോകുന്നവര്‍ക്ക് ജാതി,മത ഭേദമുണ്ടാവില്ല. അതു മാത്രം ഓര്‍മിക്കുക.


തമിഴ്‌നാട്ടിലെ നേതാക്കള്‍ വായനാശീലമോ അക്ഷരാഭ്യാസമോ ഇല്ലാത്ത തമിഴരെ തെറ്റിദ്ധരിപ്പിക്കാന്‍ പല വിധത്തിലുള്ള പ്രചാരണവും നടത്തിയേക്കാം. അവിടെ ആകെയുള്ള മാധ്യമം സിനിമയാണ്. അക്കാരണത്താലാണ് ഡാം 999 എന്ന സിനിമ അവിടെ നിരോധിച്ചത്. പത്രങ്ങള്‍ വായിക്കുകയോ ചാനല്‍ വാര്‍ത്തകള്‍ വീക്ഷിക്കുകയോ ചെയ്യാന്‍ തക്ക വിദ്യാഭ്യാസമോ പ്രബുദ്ധതയോ ഇല്ലാത്തവരാണു തമിഴ്മക്കള്‍. അവര്‍ക്കിടയില്‍ ബോധവത്കരണം നടത്തേണ്ട സര്‍ക്കാര്‍ അയല്‍ സംസ്ഥാനത്തിനെതിരേ കലാപത്തിനു പ്രേരിപ്പിക്കുമ്പോള്‍ കേന്ദ്രം ഇടപെടണം. ദൗര്‍ഭാഗ്യവശാല്‍ യുപിഎ സര്‍ക്കാര്‍ അതിനു സന്നദ്ധരാവുന്നില്ല.


ഇങ്ങനെ, പ്രചാരണരംഗത്തും രാഷ്ട്രീയരംഗത്തും വന്‍മതിലുകള്‍ തീര്‍ത്ത് സ്ഥിതിഗതികള്‍ തങ്ങള്‍ക്കനുകൂലമാക്കുന്ന തമിഴ് നേതാക്കളുടെ ശിഷ്യത്വം സ്വീകരിക്കാനാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും തയാറാവേണ്ടത്. മറ്റെല്ലാ പരിഗണനകള്‍ക്കു മേലേയാണ് തമിഴരുടെ പൊതുതാത്പര്യമെന്ന് അവര്‍ തെളിയിക്കുന്നു. സമാനമായ ഐക്യം മലയാളിക്കുമുണ്ടാവണം. അല്ലെങ്കില്‍, സമസ്തവും തകര്‍ത്തെത്തുന്ന വെള്ളപ്പാച്ചിലില്‍ നമുക്ക് ഒഴുകി അറബിക്കടലില്‍ അലിയാം.

2011, ഡിസം 11

പ്രകോപിതരാകരുത്.

പ്രിയപ്പെട്ട സഹോദരങ്ങളേ,
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചിലരുടെ അതിരുവിട്ട വികാരപ്രകടനവും വെറിപിടിച്ച ചില വൈക്കോല്‍ സംഘടനകളുടെ ആഹ്വാനവും ഇരു സംസ്ഥാനങ്ങളുടെയും അതിര്‍ത്തിഗ്രാമങ്ങളില്‍ എങ്കിലും മലയാളികളും തമിഴരും തമ്മിലുള്ള വംശീയ കലാപത്തിന്റെ തലത്തിലേക്ക് വഷളായി വളര്‍ന്നിരിക്കുന്നു. കമ്പം, നാമക്കല്‍ പ്രദേശങ്ങളില്‍ പലയിടത്തും മലയാളികള്‍ അക്രമത്തിനും കൊള്ളയടിക്കും ഇരയായി. അതോടൊപ്പം കേരളത്തിലും അപൂര്‍വമായെങ്കിലും ചിലര്‍ തമിഴരെ മര്‍ദ്ദിച്ച വാര്‍ത്തയും ഉണ്‍ടായി.

സഹോദരങ്ങളേ നമ്മള്‍ പ്രകോപിതരാകരുത്. കാപാലികരായ ഒരുപറ്റം ക്രിമിനലുകള്‍ നമ്മുടെ സഹോദരങ്ങളെ ആക്രമിക്കുകയും, വസ്തുവകകള്‍ അപഹരിക്കുകയും കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും ചെയ്തു എന്നു മന‍സിലാക്കുമ്പോള്‍തന്നെ അവരെ അക്രമികളുടെ കയ്യില്‍ പെടാതെ സം‌രക്ഷിക്കുകയും അഭയം നല്‍കി നാട്ടിലെത്തുന്നതിനാവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്ത മനുഷ്യരും തമിഴര്‍ തന്നെ എന്നു നാം മനസിലാക്കണം.


ഇന്ന് കേരളത്തില്‍ താമസിക്കുന്ന തമിഴ് മക്കളും വീണ്ടുവിചാരമില്ലാത്ത ഒരു പ്രത്യാക്രമണം ഭയന്ന് തന്നെയാണ് ഇവിടെ കഴിയുന്നത്. നമ്മുടെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള നീച പ്രവര്‍ത്തികള്‍ ഉണ്ടാകാന്‍ പാടില്ല. കേരളത്തില്‍ - പ്രത്യേകിച്ച് ഇടുക്കി കോട്ടയം എറണാകുളം ജില്ലകളില്‍ താമസിക്കുന്ന മുഴുവന്‍ തമിഴര്‍ക്കും കാലഹരണപ്പെട്ട ഡാം പുനര്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ നമ്മുടെ അഭിപ്രായം തന്നെയാണുള്ളത്. പട്ടിണി മറ്റാന്‍ തൊഴിലെടുക്കാന്‍ അല്ലെങ്കില്‍ ചെറുകിട കച്ചവടങ്ങള്‍ക്കായി നാടുവിട്ട് നമ്മോടൊപ്പം വന്നു ജീവിക്കുന്ന അവരെ നാം ഉപദ്രവിച്ച് ഓടിച്ച് വിട്ടത്കൊണ്ട് യാതൊരു ഗുണവും ഉണ്ടാവാന്‍ പോകുന്നില്ല, പകരം തമിഴ്നാട്ടിലുള്ള കുറച്ചാളുകളെ എങ്കിലും സത്യാവസ്ഥ മനസിലാക്കി കൊടുക്കുവാനുള്ള ഒരു വഴി അടഞ്ഞു പോകുവാന്‍ മാത്രമേ കാരണമാകുകയുള്ളു.


അതല്ല തമിഴര്‍ക്കുനേരേ പ്രതികരിക്കാതെ അടങ്ങില്ലെന്നു വാശിയുള്ളവര്‍, അത്രയ്ക്ക് ആവേശവും ധൈര്യവും ഉണ്ടെങ്കില്‍ ജയലളിതക്കും വൈക്കോലിനും കരുണാനിധിക്കും കുടുംബാങ്ങള്‍ക്കും പിന്നെ ഇവരുടെയൊക്കെ ബിനാമികള്‍ക്കും കേരളത്തില്‍ കുമരകത്തും ആലപ്പുഴയിലും മറ്റു പലയിടങ്ങളിലുമുള്ള വസ്തുവകകള്‍ കയ്യേറട്ടെ. അല്ലാതെ വഴിയരുകില്‍ കച്ചവടം ചെയ്യുന്ന പാവപ്പെട്ട തമിഴന്റെ പച്ചക്കറിത്തട്ടു മറിച്ചിട്ടും തുണിക്കച്ചവടത്തിനു വന്നവന്റെ മോട്ടോര്‍ സൈക്കിളിന്റെ കാറ്റൂരി വിട്ടുമല്ല മുല്ലപ്പെരിയാര്‍ പ്രക്ഷോഭത്തില്‍ പങ്ക് ചേരേണ്ടത്.


ഇന്നലെയും ഇടുക്കി കോട്ടയം ജില്ലകളില്‍ ഭൂകമ്പമുണ്ടായി നാലുജില്ലകളിലെ ജനങ്ങള്‍ ഓരോ നിമിഷവും ഒരു ദുരന്തതിന്റെ ഇരമ്പം കതോര്‍ത്ത് ഭയചകിതരായിക്കഴിയുന്നു, ഇപ്പോളും നമ്മുടെ ഭരണക്കാര്‍ ജയലളിതയ്ക്ക് കത്തെഴുതി കളിക്കുന്നു, കേന്ദ്രത്തിലെ വല്യേമാന്മാര്‍ പ്രധാനമന്ത്രിയുടെ മൗനത്തിനു വ്യാഘ്യാനങ്ങള്‍ ചമച്ച് രസിക്കുന്നു. പൊറോട്ടകുമാരന്റെ ലീലാവിലാസങ്ങളെപ്പറ്റി പത്ത് കമ്ന്റ് ഫേസ്ബുക്കില്‍ വന്നാലുടനെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് മീഡിയകള്‍ മുഴുവന്‍ നിരോധിക്കാന്‍ കച്ചകെട്ടി ഇറങ്ങിയവരൊന്നിനും മുപ്പത്തഞ്ച് ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും സ‌ം‌രക്ഷണം നല്‍കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ധൈര്യമില്ല.

നാഴികക്ക് നാല്‍പ്പത് വട്ടം ചപ്പാത്തിലെയും വണ്ടിപ്പെരിയാറ്റിലെയും സമരപ്പന്തലിലേക്ക് ഓടിപ്പോകുകയും ഒന്നോ രണ്ടോ മണിക്കൂര്‍ വീതം ക്യാമറയ്ക് മുന്‍പില്‍ നിരാഹാരമിരിക്കുകയും ചെയ്യുന്ന ഭരണകഷി എമ്മെല്ലെമാരില്‍ നട്ടെല്ലിനുറപ്പുള്ള ആരെങ്കിലും മൂന്നു പേര്‍ ഉണ്ടെങ്കില്‍ അവര്‍ ഒരു സമയ പരിധി നിശ്ചയിച്ച് അതിനുള്ളില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും കേരളത്തിന് പുതിയ ഡാമിന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ ചാണ്ടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിക്കുമെന്നു ഭീഷണി ഉയര്‍ത്തട്ടെ.

വെറുതെ പറഞ്ഞാല്‍ മതി പിന്‍‌വലിക്കേണ്ടി വരില്ല. അധികാര കസേര നഷ്ടപ്പെടുമെന്നാകുമ്പോള്‍ ഇപ്പോള്‍ ഉറങ്ങുന്നവരും ഉറക്കം നടിക്കുന്നവരും ഉണരും. ഇപ്പോള്‍ ഇല്ലാത്ത വഴികള്‍ ഒക്കെ തുറന്നു വരും, കേന്ദ്രത്തിനും പ്രധാന മന്ത്രിക്കും പ്രതിരോധ മന്ത്രിക്കും മലയാളികളുടെതു മാത്രമല്ല എന്നഹങ്കരിക്കുന്ന പല കേന്ദ്ര മന്ത്രി മാര്‍ക്കും മലയാളികളോട് പെട്ടന്ന് പ്രത്യേക സ്നേഹം ഉറപൊട്ടും. അതേ കസേര കയ്യെത്തും ദൂരത്തെന്നു കണ്ടാല്‍ പോളിറ്റും പോളിറ്റാത്തതുമായ എല്ലാ ബ്യൂറൊകളും  പുതിയ ഡാം നിര്‍മ്മിക്കുന്നതിന് അനുകൂല നിലപാടെടുക്കും.

ജനങ്ങളുടെ നിലവിളികേള്‍ക്കാന്‍ കാതില്ലാത്തവര്‍ അധികാര കസേരയുടെ കാലൊടിയുന്ന ശബ്ദം കേട്ട് ഞെട്ടട്ടെ.

2011, ഡിസം 10

ആദ്യം സുരക്ഷ, പിന്നെയാകാം രാഷ്ട്രീയ നാടകം

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മിക്കുക മാത്രമാണ് പ്രശ്‌നപരിഹാരത്തിനുള്ള പോംവഴിയെന്ന് കേരളം അസന്ദിഗ്ധമായി വ്യക്തമാക്കിയിരിക്കുന്നു. നിയമസഭ ഏകകണ്ഠമായാണ് ഇക്കാര്യം  അംഗീകരിച്ചത്. കാലപ്പഴക്കവും ഭൂകമ്പ ഭീഷണിയും അതിവൃഷ്ടിയുമൊക്കെ ചേര്‍ന്ന് അതീവഗുരുതരമായ അ‌വസ്ഥയിലേക്കാണ് അണക്കെട്ടിനെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നതെന്ന് നിയമസഭ തന്നെ പറയുമ്പോള്‍ അതു ഗൗനിക്കാതിരിക്കാന്‍ തക്ക ധാര്‍ഷ്ട്യം കേന്ദ്ര സര്‍ക്കാരിനുണ്ടായിക്കൂടാ. കേരളത്തിനു സുരക്ഷ, തമിഴ്‌നാടിനു ജലം എന്ന ഉറച്ച നിലപാടോടെ കേരളം നില്‍ക്കുമ്പോള്‍ എവിടെയാണ് തര്‍ക്കത്തിന് സാഹചര്യമുള്ളത്?


കഴിഞ്ഞ ദിവസം കേരള നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിയംഗങ്ങള്‍ മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ടെത്തിയ ഗുരുതരമായ പ്രശ്‌നങ്ങളുണ്ട്. അതിലേറെ ശ്രദ്ധേയമായത് തമിഴ്‌നാടിന്റെ ഉദ്യോഗസ്ഥര്‍ ഗാലറി പൂട്ടി സ്ഥലം വിട്ടതു തന്നെ. കേരളത്തിലെ നിയമസഭാംഗങ്ങള്‍ ഗാലറിക്കുള്ളില്‍ കടക്കരുതെന്ന് തമിഴ്‌നാട് വാശി പിടിക്കുന്നതു തന്നെ അവരുടെ ഭാഗത്ത് തെറ്റുണ്ടെന്നതിനു തെളിവാണ്. ഡാമിന്റെ സുരക്ഷയും ചോര്‍ച്ചയും പരിശോധിക്കുന്നതിന് ഡാം ഭിത്തിക്കുള്ളില്‍ ഉള്ള ഇടനാഴിയാണ് ഗാലറി. ഇതിനകത്ത് കയറി പരിശോധിച്ചാല്‍ മാത്രമെ ഡാമിന്റെ ചോര്‍ച്ചയുടെ ശരിയായ ചിത്രം വ്യക്തമാകൂ. തമിഴ്‌നാട് നിസഹകരണം മൂലം ഇത് മനസിലാക്കാന്‍ സബ്ജക്ട് കമ്മറ്റിക്ക് കഴിഞ്ഞില്ല. ഇന്നലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയ സബ്ജക്ട് കമ്മറ്റിയെ ഗാലറിക്കുള്ളില്‍ കടക്കുന്നതിന് തമിഴ്‌നാട് അനുമതി നിഷേധിച്ചു. ഡാം സൂപ്രണ്ട് ഉള്‍പ്പെടെയുള്ള തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ ഗാലറിയിലേക്കുള്ള കവാടം പൂട്ടി സ്ഥലംവിടുകയായിരുന്നു.


കഴിഞ്ഞയാഴ്ച മന്ത്രിമാരായ പി ജെ ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും  അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ഗാലറിക്കുള്ളില്‍ കടന്ന് ഒലിച്ച്‌വരുന്ന സുര്‍ക്കി മിശ്രിതം കോരിയെടുത്ത് ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ കാണിച്ചിരുന്നു. വന്‍തോതില്‍ സുര്‍ക്കി ഒലിച്ച് പോകുന്നത് അന്ന് പുറംലോകമറിഞ്ഞു. ഇത് കൊണ്ടായിരിക്കാം മന്ത്രിയെയും കൂടെ വന്ന ഉദ്യോഗസ്ഥ, മാധ്യമ സംഘത്തെയും ഗാലറിക്കുള്ളില്‍ കടക്കാന്‍ അനുവദിക്കാതിരുന്നതെന്നാണ് സൂചന. കേരളത്തിലെ ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവന്‍ കൊണ്ടുള്ള കളിയാണു തമിഴ്‌നാട് കളിക്കുന്നത്. അവര്‍ക്ക് കുറച്ചു വെള്ളം വേണം. അതിനു പകരമായി കേരളത്തിലെ ജനങ്ങളുടെ ജീവന്‍ ആവശ്യപ്പെടുന്നതിലെ ന്യായമെന്തെന്ന് കേന്ദ്രം തന്നെ അന്വേഷിക്കട്ടെ.


ഗാലറിക്കുള്ളില്‍ കടന്ന് ചോര്‍ച്ച കണ്ടെത്തിയാല്‍ അതു തങ്ങളുടെ വാദങ്ങള്‍ക്കെതിരായേക്കുമെന്നു തമിഴ്‌നാട് ഭയപ്പെടുന്നതു തന്നെയാണ് പുതിയ അണക്കെട്ടു വേണമെന്ന ആവശ്യത്തിനു മുഖ്യന്യായീകരണം.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് താഴെ നിര്‍ദ്ദിഷ്ടസ്ഥലത്ത് സംരക്ഷണഅണക്കെട്ട് നിര്‍മ്മിക്കണമെന്ന നിര്‍ദേശമാണ് സബ്ജക്ട് കമ്മറ്റി നിയമസഭയില്‍ സമര്‍പ്പിച്ചത്. നിലവിലെ ഡാം പൊളിച്ച് നീക്കി പുതിയ ഡാം എന്ന നിര്‍ദേശത്തെ തമിഴ്‌നാട് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് പുതിയൊരു സംരക്ഷണ അണക്കെട്ട് എന്ന ആശയം സബജക്ട് കമ്മറ്റി ചര്‍ച്ച ചെയ്തത്. നിലവിലെ അണക്കെട്ട് തൊടാതെ അതിന് 1300 അടി താഴെ നിര്‍ദ്ദിഷ്ട സ്ഥലത്ത് സംരക്ഷണഡാം പണിയുക, തമിഴ്‌നാടിന് ഇപ്പോഴത്തെ രീതിയില്‍ തന്നെ വെള്ളം നല്‍കുക, കേരളത്തിന്റെ ഭൂമിയില്‍ സ്വന്തം ചിലവില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിന് കേന്ദ്രം പാരിസ്ഥിതിക അനുമതി നല്‍കുക തുടങ്ങിയ കേരളത്തിന്റെ ആവശ്യങ്ങള്‍ തികച്ചും ന്യായം തന്നെ. ഇതെല്ലാം കേരളത്തിന്റെ മാത്രം ആവശ്യമാണ്. അക്കാരണത്താല്‍ത്തന്നെ തമിഴ്‌നാടിന്റെ അനുമതിയുടെ കാര്യമില്ലെന്നതാണു വാസ്തവം.


1894 ല്‍ സുര്‍ക്കി മിശ്രിതത്തില്‍ നിര്‍മ്മിച്ച ഡാം പലഘട്ടങ്ങളിലായി തമിഴ്‌നാട് കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ച് ബലപ്പെടുത്തിയെങ്കിലും ചോര്‍ച്ച വര്‍ധിക്കുകയായിരുന്നു. ഡാമിന്റെ മധ്യഭാഗത്ത് അടക്കം എട്ട് ബ്ലോക്കുകളില്‍ ശക്തമായ ചോര്‍ച്ച പുറത്ത് നിന്ന് തന്നെ കാണാന്‍ കഴിയും. ഇതിന് പുറമെ രണ്ട് ഡസനിലേറെ ചെറുചോര്‍ച്ചകളും ഉണ്ട്. ബ്ലോക്ക് 18ല്‍ ജോയിന്റുകളില്‍ പോലും ശക്തമായ ചോര്‍ച്ചയാണ് ദൃശ്യമാകുന്നത്. ഡാമിനെ ശക്തിപ്പെടുത്താന്‍ മുന്‍വശത്ത് സ്ഥാപിച്ചിട്ടുള്ള ചെമ്പ് തകിട് തകര്‍ന്നനിലയിലാണ്. ഡാമിന്റെ പുറംഭിത്തികളില്‍ കൂടിയുള്ള ചോര്‍ച്ച ശക്തമായതിനാല്‍ ഡാം ദുര്‍ബലമാണെന്ന് മറ്റൊരു പരീക്ഷണത്തിന്റെയും ആവശ്യമില്ലാതെ പറയാമെന്ന് സെസ് ശാസ്ത്രഞ്ജന്‍ ജോണ്‍മത്തായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഡാമിനെ ശക്തിപ്പെടുത്താന്‍ നടത്തിയ കേബിള്‍ ആങ്കറിംഗ് പലതും ഇളകിയ അവസ്ഥയിലാണെന്നും അതിനാല്‍ ആങ്കറിംഗിന് ഉദ്ദേശിച്ച ഗുണം ഉണ്ടായിട്ടില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


അണക്കെട്ടു തകര്‍ന്നാല്‍ 450 കുടുംബങ്ങളെ മാത്രം മാറ്റിപ്പാര്‍പ്പിക്കണമെന്നല്ലാതെ മറ്റു കുഴപ്പമൊന്നുമില്ലെന്ന് കോടതിയില്‍ പറഞ്ഞ എജിയുടെ നിലപാട് അംഗീകരിച്ച സര്‍ക്കാര്‍ കൂടി പിന്തുണച്ചാണ് നിയമസഭയില്‍ പ്രമേയം പാസായത്. ഇതിനെ ഇരട്ടത്താപ്പെന്നോ രാഷ്ട്രീയ നാടകമെന്നോ മാത്രമേ വിശേഷിപ്പിക്കാനാവൂ. എജിയുടെ വാദം അംഗീകരിച്ച മന്ത്രിസഭയുടെ നടപടി കേരളത്തിന്റെ മുന്നോട്ടുള്ള യാത്രയില്‍ എത്രത്തോളം ദോഷം ചെയ്യുമെന്നാണ് ഇനി കണ്ടറിയാനുള്ളത്.


തുടക്കത്തില്‍ ചില്ലറ രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനായുദ്ധം മാത്രമായിരുന്ന മുല്ലപ്പെരിയാര്‍ വിഷയം ഇപ്പോള്‍ വലിയ വിവാദത്തിലായത് ജനങ്ങളുടെ സംഘടിതമായ ഇടപെടല്‍ മൂലം മാത്രമാണ്. ഇനി എത്ര നാടകം കളിച്ചാലും ജനം പിന്തിരിയില്ലെന്നു വ്യക്തമായതോടെയാകാം ഒറ്റക്കെട്ടായി ആവശ്യം ഉന്നയിക്കാന്‍ രാഷ്ട്രീയ നേതൃത്വം തീരുമാനിച്ചത്. അത് എന്തുതന്നെ ആയാലും നിയമസഭയില്‍ കണ്ട ഐക്യം കേരളത്തിന്റെ വിജയം തന്നെയാണ്.


മുല്ലപ്പെരിയാര്‍ എന്ന പേരു പോലും ഭയത്തിന്റെ പ്രതീകമായി മാറുന്ന വര്‍ത്തമാനകാലത്തില്‍, അടിയന്തരമായി ഇടപെടാന്‍ ഇനി കേന്ദ്ര സര്‍ക്കാരാണു തയാറാവേണ്ടത്.  പുതിയ അണക്കെട്ടു നിര്‍മിക്കുമെന്ന് ചങ്കൂറ്റത്തോടെ കേരളം പറയാന്‍ സമയമായിരിക്കുന്നു. അതു തന്നെ സംഭവിക്കുമെന്നു കരുതാം.


2011, ഡിസം 9

നഴ്‌സുമാര്‍ക്കെതിരായ അക്രമം അവസാനിപ്പിക്കണം

എറണാകുളത്തെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ നഴ്‌സുമാര്‍ സമരം താല്‍കാലികമായി അവസാനിപ്പിച്ചു. യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ എന്ന പേരില്‍ നഴ്‌സുമാരുണ്ടാക്കിയ സംഘടനയുടെ അംഗത്തെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചവരെ അതി ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്നായിരുന്നു സമരം. കൊല്ലത്തെ ശങ്കേഴ്‌സ് ആശുപത്രിയിലെ നഴ്‌സുമാരും മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച് അടുത്തിടെ സമരം നടത്തിയിരുന്നു. ഡല്‍ഹിയില്‍ നഴ്‌സുമാര്‍ക്കു നേരേയുണ്ടായ അതിക്രമവും നടന്നിട്ട് അധികനാളായില്ല.


ഇതെല്ലാം വിരല്‍ചൂണ്ടുന്നത് സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന തൊഴിലാളി വിരുദ്ധ നിലപാടുകളിലേക്കു തന്നെ. സര്‍ക്കാര്‍ മേഖലയിലെ ആതുരാലയങ്ങളെ പലവിധത്തില്‍ തകര്‍ത്താണ് സ്വകാര്യമേഖല കേരളത്തില്‍ ചുവടുറപ്പിച്ചത്. രോഗികള്‍ക്ക് ആവശ്യമായ പരിചരണം ലഭ്യമാക്കാതിരിക്കുക, ആവശ്യത്തിനു മരുന്നുകള്‍ ഇല്ലാതിരിക്കുക തുടങ്ങിയവയാണു മുഖ്യമായും സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നു ജനങ്ങളെ അകറ്റുന്നത്.


ആശുപത്രികളിലെത്തുന്നവരെ പരമാവധി കഷ്ടപ്പടുത്തി അവരെ സ്വകാര്യ ആശുപത്രികളിലേക്കു നയിക്കുകയെന്ന ഗൂഢതന്ത്രം പയറ്റാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. വന്‍തുക മുടക്കി ചികിത്സിക്കാന്‍ മാര്‍ഗമില്ലാത്ത കുറേ സാധുക്കള്‍ മാത്രമേ ഇപ്പോള്‍ കേരളത്തിലെ സര്‍ക്കാരാശുപത്രികളെ സമീപിക്കാറുള്ളൂ. ഇതിലൂടെ സ്വകാര്യ ആശുപത്രികള്‍ വന്‍ സാമ്പത്തിക ലാഭമാണു കൊയ്യുന്നത്. അങ്ങനെ നേടുന്ന പണം സ്വന്തം കീശയിലാക്കുക എന്നല്ലാതെ ജീവനക്കാര്‍ക്കു മികച്ച വേതനം നല്‍കുകയെന്നത് സ്വകാര്യ ആശുപത്രികളുടെ അജന്‍ഡയിലില്ല. കേരളത്തിലെ മാത്രമല്ല, പൊതുവില്‍ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ ശമ്പളം കേട്ടാല്‍ സാധാരണക്കാര്‍ പോലും അമ്പരക്കും. ഇത്രയേറെ കുറഞ്ഞ തുകയ്ക്കു ജോലി ചെയ്യുന്ന അവരെ പരമാവധി ദ്രോഹിക്കുന്ന നടപടികളാണു മാനേജ്‌മെന്റുകള്‍ സ്വീകരിച്ചു പോരുന്നത്. ദിവസവും നിയമപ്രകാരം ചെയ്യേണ്ടതിലും വളരെയേറെ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ വിധിക്കപ്പെട്ടവര്‍ക്ക് ന്യായമായ ആവശ്യങ്ങള്‍ ചോദിക്കാന്‍ പോലും അവകാശമില്ലെന്നത് കേരളീയ മനഃസാക്ഷിയെ ഉണര്‍ത്തേണ്ടതു തന്നെ.


വന്‍കിട ആശുപത്രികളില്‍ നടക്കുന്ന ഇത്തരം അനീതിക്കെതിരേ പ്രതികരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോ മാധ്യമങ്ങളോ തയാറാകാറില്ല. പരസ്യ ഇനത്തില്‍ ലഭിക്കുന്ന വരുമാനത്തില്‍ കണ്ണുവച്ച മാധ്യമങ്ങളും, ഇടയ്ക്കിടെ നടത്തുന്ന പിരിവിനെക്കുറിച്ചോര്‍ക്കുന്ന രാഷ്ട്രീയക്കാരും നിശബ്ദത പാലിക്കുമ്പോള്‍ പ്രതികരിക്കാന്‍ അവകാശമില്ലാതെ കുറേ യുവാക്കള്‍ സ്വകാര്യ ആശുപത്രികളുടെ അകത്തളങ്ങളില്‍ നരകയാതന അനുഭവിക്കുന്നു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ലക്ഷങ്ങളാണു ശമ്പളമായി നല്‍കുന്നത്. നഴ്‌സുമാര്‍ക്കാകട്ടെ പലപ്പോഴും ആയിരമോ അതില്‍ത്താഴെയോ രൂപ പ്രതിമാസം നല്‍കും. അതാണ് പൊതുവിലുള്ള രീതി. ഇതിനെതിരേ ആരെങ്കിലും പ്രതികരിച്ചാല്‍ അവരെ മര്‍ദിച്ചൊതുക്കുക എന്ന നവീനമാര്‍ഗമാണ് ഇപ്പോള്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സ്വീകരിക്കുന്നത്. ഇത് തികച്ചും അപലപനീയമാണ്.


കേരളം വിദ്യാഭ്യാസത്തില്‍ വളരെയേറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ്. ഇവിടെ ഇത്തരം അപരിഷ്കൃതമായ നടപടികള്‍ അനുവദിക്കാനാവില്ല. ഏതു തൊഴില്‍സ്ഥാപനത്തിലായാലും സ്വാഭാവിക നീതി ഉറപ്പുവരുത്താന്‍ മാനേജ്‌മെന്റുകള്‍ ബാധ്യസ്ഥരാണ്. അവരെ അതിനു പ്രേരിപ്പിക്കാന്‍ സര്‍ക്കാരിനു സാധിക്കണം.


എറണാകുളത്തും കൊല്ലത്തും നഴ്‌സുമാരെ മര്‍ദിച്ചത് ആശുപത്രി ജീവനക്കാരെന്നു പറയപ്പെടുന്ന സംഘടനാ പ്രവര്‍ത്തകരാണെന്നതാണു വാസ്തവം. ഇവിടെ രണ്ടിടത്തും മാനേജ്‌മെന്റുകള്‍ക്ക് സംഘടനാപരമായ പിന്തുണയുണ്ട്. ആതുര സേവനമെന്നും ജീവകാരുണ്യ പ്രവര്‍ത്തനമെന്നും പ്രഘോഷിച്ച് ആശുപത്രികള്‍ സ്ഥാപിക്കുന്ന സംഘടനകളുടെ തനിനിറം ഇത്തരം സംഭവങ്ങളിലൂടെ പുറത്തുവരുന്നു. ഇത് രണ്ട് ആശുപത്രികളിലെ മാത്രം കാര്യമല്ല. മത, സമുദായ സംഘടനകളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മിക്ക ആശുപത്രികളിലും സമാനമായ അനീതി കൊടികുത്തി വാഴുന്നുണ്ട്. ഇതിനെതിരേ പ്രതികരിക്കാന്‍ എല്ലാവരും മടിക്കുന്നത് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ അപ്രീതി പിടിച്ചുപറ്റേണ്ടതില്ലെന്ന ചിന്തയാല്‍ത്തന്നെ. യഥാര്‍ത്ഥത്തില്‍, ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ അതാതു സമുദായത്തിലോ മതത്തിലോ പെട്ടവര്‍ തന്നെയാണ് ആദ്യം പ്രതികരിക്കേണ്ടത്. തങ്ങളുടെ ജീവാത്മാവായ മതത്തെയോ സമുദായത്തെയോ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനം നേതൃത്വത്തില്‍ നിന്നുണ്ടായാല്‍ അതിനോട് പ്രതികരിക്കാന്‍ മറ്റാരുടെയും സഹായം കാത്തിരിക്കരുത്.


നഴ്‌സുമാര്‍ ചെയ്യുന്നത് അക്ഷരാര്‍ത്ഥത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനമാണ്. ഓരോ മനുഷ്യജീവിക്കും അവരുടെ പരിചരണം ആവശ്യമായി വരും. നഴ്‌സുമാരുടെ സഹായം സ്വീകരിക്കാത്ത ആരും മനുഷ്യ കുലത്തില്‍ ജീവിച്ചിരിപ്പുണ്ടാവില്ല. അങ്ങനെയുള്ള ഒരു വിഭാഗത്തെ തെരുവിലിട്ട് തല്ലിച്ചതയ്ക്കുമ്പോള്‍ കയ്യുംകെട്ടി നോക്കിയിരിക്കുന്നവരെ മനുഷ്യരായി പരിഗണിക്കാനാവുമോ? ഒരുപാടു പ്രതീക്ഷകളുമായി നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന യുവതീ യുവാക്കള്‍ക്കു മുന്നില്‍ നിരന്നു കിടക്കുന്ന വഴി ക്രൂരമര്‍ദനത്തിന്റേതും നിറഞ്ഞ അനീതിയുടേതുമാകുന്നത് ഏതു ന്യായവിധിയുടെ അടിസ്ഥാനത്തിലാണു നീതീകരിക്കാനാവുക?

ഇത്തരം കാടത്തം കേരളത്തില്‍ വേണ്ട. ശക്തരായ മാനേജ്‌മെന്റുകള്‍ ചെയ്യുന്ന എല്ലാ തെറ്റുകള്‍ക്കും കുട പിടിക്കുന്ന ശൈലി സര്‍ക്കാര്‍ ഉടന്‍ ഉപേക്ഷിക്കണം. നഴ്‌സുമാരെ മര്‍ദിച്ചത് ആരെന്നു കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാന്‍ നടപടിയാണുണ്ടാകേണ്ടത്. ഇത്തരം ആശുപത്രികളിലെ സേവന വേതന വ്യവസ്ഥകള്‍ നിര്‍ണയിക്കാനും സര്‍ക്കാര്‍ ഇടപെടണം. അത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കാത്ത ആശുപത്രികള്‍ ഉടന്‍ അടച്ചുപൂട്ടിക്കുകയോ സര്‍ക്കാരിലേക്കു കണ്ടുകെട്ടുകയോ ചെയ്യണം. അതിനുള്ള നട്ടെല്ല് കേരളത്തിലെ സര്‍ക്കാരിനെ നയിക്കുന്ന ആര്‍ക്കെങ്കിലുമുണ്ടോ?

2011, ഡിസം 8

കുറ്റക്കാര്‍ സാധാരണ ജനങ്ങള്‍???

മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ മലയാളികളുടെ സ്ഥാപനങ്ങള്‍ക്കു നേരേയുണ്ടായ വ്യാപകമായ അക്രമം തികച്ചും അപലപനീയമാണ്. ഇരു സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ ആഗ്രഹിച്ച രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നതിന്റെ സൂചന തന്നെയാണ് ഈ അക്രമങ്ങള്‍ എന്നു കരുതാം.

മുല്ലപ്പെരിയാര്‍ അണക്കെട്ടു സൃഷ്ടിച്ചേക്കാവുന്ന വന്‍ദുരന്തത്തിലുള്ള ഭയം ഏറെക്കാലമായി ഇവിടെ നിലനില്‍ക്കുന്നു. പ്രദേശവാസികളുടെ ഭയത്തില്‍ നിന്നാണ് മുല്ലപ്പെരിയാര്‍ സമരസമിതിയുടെ ഉദയം. അവര്‍ സമരമുഖത്ത് കുറേക്കാലമായി ഉണ്ടെങ്കിലും ആരാലും ശ്രദ്ധിക്കപ്പെടാതെ പോയി. അഥവാ, രാഷ്ട്രീയ പാര്‍ട്ടികള്‍ അവരെ അവഗണിച്ചു.


എന്നാല്‍, ജനങ്ങള്‍ അത്തരം അവഗണനാമനോഭാവം പ്രകടിപ്പിച്ചില്ല. മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയില്ലാതെ തന്നെ വന്‍ ജനകീയ മുന്നേറ്റമായി സമരസമിതി മാറി. ഒരിക്കല്‍പ്പോലും അക്രമത്തിന്റെ പാതയിലേക്കു പോകാതെ നടത്തിയ സമരത്തിന്റെ ദൂരവ്യാപകഫലം തങ്ങളുടെ സ്ഥാപിത താത്പര്യങ്ങള്‍ക്കു വിരുദ്ധമായേക്കാമെന്ന ആശങ്കയാണ് രാഷ്ട്രീയ പാര്‍ട്ടികളെ വളരെപ്പെട്ടെന്ന് മുല്ലപ്പെരിയാറിലേക്കു നയിച്ചത്.

വിഷയത്തില്‍ പാര്‍ട്ടികള്‍ ഇടപെട്ടതോടെ സമാധാനപരമായ സമരമാര്‍ഗങ്ങള്‍ തകര്‍ന്നടിഞ്ഞു. മുല്ലപ്പെരിയാറില്‍ അക്രമം തുടങ്ങി. തമിഴര്‍ക്കു നേരേയുണ്ടാകുന്ന ചെറിയൊരു നീക്കം പോലും തമിഴ്‌നാടിനെ ഒറ്റക്കെട്ടായി ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുമെന്ന മനഃശാസ്ത്രം ശരിക്കു പഠിച്ചവര്‍ തന്നെയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമങ്ങള്‍ക്കു പിന്നിലെന്നതില്‍ തര്‍ക്കമില്ല. പ്രാദേശികവാദത്തിന് ഏറെ വേരോട്ടമുള്ള മണ്ണാണു തമിഴകം. തമിഴരെന്ന വികാരത്തില്‍ അധിഷ്ഠിതമാണ് അവിടുത്തെ ഓരോ നീക്കങ്ങളും. അക്കാരണത്താല്‍ത്തന്നെ, വീണ്ടുവിചാരമില്ലാതെ എന്ത് അക്രമത്തിനും തമിഴര്‍ തയാറാകും.


കേരളത്തിന്റെ അതിര്‍ത്തിയില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഒന്നോ രണ്ടോ വണ്ടികള്‍ തകര്‍ക്കപ്പെട്ടപ്പോള്‍, തമിഴ്‌നാട്ടില്‍ ആയിരക്കണക്കിനു മലയാളികളുടെ സ്ഥിതി ആശങ്കാജനകമായി. മലയാളികളുടെ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടു തുടങ്ങി. ഇനി, മലയാളികളെ കൂട്ടത്തോടെ ആക്രമിക്കുന്ന അവസ്ഥയുമുണ്ടായേക്കാം.


തമിഴ്‌നാട്ടില്‍ ജീവിക്കുന്ന മലയാളികളുടെ എണ്ണത്തേക്കാള്‍ വളരെ വലുതാണ് കേരളത്തില്‍ താമസിക്കുന്ന തമിഴരുടെ സംഖ്യ. അവര്‍ നടത്തുന്ന സ്ഥാപനങ്ങളാണ് കേരളത്തില്‍ വ്യാപാരമേഖലയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പലതും. ആ സ്ഥിതിക്ക്, ഇവിടെ തിരിച്ചടി കൂടിയുണ്ടായാല്‍ അതാകും ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തം.


കൈവിട്ട കളിയാണ് യുഡിഎഫ് സര്‍ക്കാര്‍ കളിച്ചത്. മുല്ലപ്പെരിയാര്‍ സമരസമിതിയെ പൊളിക്കാന്‍ നടത്തിയ നാടകം പിടിച്ചാലൊതുങ്ങാത്ത രീതിയിലേക്കു മാറിത്തുടങ്ങിയിരിക്കുന്നു. ഇനി, മുല്ലപ്പെരിയാര്‍ പൂര്‍ണസുരക്ഷിതമാണെന്ന് സര്‍ക്കാര്‍ ആയിരം വട്ടം ആവര്‍ത്തിച്ചിട്ടു പ്രയോജനമില്ല. ഭീതിയുടെ വന്‍വേലിയേറ്റങ്ങള്‍ നിറഞ്ഞ മലയാളിയുടെ മനസില്‍ അതു വിലപ്പോവുമോ?


ഈ പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ ഏക മാര്‍ഗം മുന്നിലുള്ളത് ജനങ്ങള്‍ സ്വമേധയാ സമരത്തില്‍ നിന്നു പിന്മാറുകയാണെന്നു പ്രഖ്യാപിക്കുക മാത്രമാണ്. അതിനുള്ള എളുപ്പവഴിയാണ് അക്രമം. മലയാളികള്‍ തമിഴ്‌നാട്ടില്‍ കൂട്ടത്തോടെ ആക്രമിക്കപ്പെടുന്ന സ്ഥിതിയുണ്ടായാല്‍ അതോടെ കേരളീയര്‍ സമരം നിര്‍ത്താന്‍ തയാറാവും. അതു മനസിലാക്കി നടത്തുന്ന രാഷ്ട്രീയ നീക്കമാണോ ഇപ്പോള്‍ നടക്കുന്ന അക്രമങ്ങളെന്ന് അറിയേണ്ടിയിരിക്കുന്നു.


കേരളവും തമിഴ്‌നാടും തമ്മിലുള്ള പ്രശ്‌നമായി മുല്ലപ്പെരിയാര്‍ മാറരുതെന്ന് മുഖ്യമന്ത്രി അപേക്ഷിക്കേണ്ട അവസ്ഥയിലാണു കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. ജനങ്ങളെ ഭയപ്പെടുത്തി സമരത്തിനിറക്കിയ ശേഷം തന്ത്രപൂര്‍വം പിന്മാറിയ സര്‍ക്കാര്‍ തന്നെയാണ് ഈ ദുരവസ്ഥയുടെ ഉത്തരവാദികള്‍. മുല്ലപ്പെരിയാറിലേക്ക് ഓരോ ദിവസവും കൂടുതല്‍ ജനങ്ങള്‍ എത്തുകയാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനങ്ങള്‍ നടക്കുന്നു. ഇതെല്ലാം എത്രകാലം തുടരുമെന്ന് മാത്രം കണ്ടറിയണം. സര്‍ക്കാര്‍ കാത്തിരിക്കുന്നതും അതിനു തന്നെ.


സ്വാഭാവിക അന്ത്യം സമരത്തിനുണ്ടാകുന്ന കാലം വിദൂരമല്ലെന്ന് മലയാളിയുടെ മനസറിയുന്ന ഏവര്‍ക്കുമറിയാം. കുറേ ദിവസം സമരം നടത്തിയ ശേഷം ജനം പിരിയും. എല്ലാവരും എല്ലാം മറക്കും. മുല്ലപ്പെരിയാറിന്റെ സമീപത്തു താമസിക്കുന്ന കുറേ ഹതഭാഗ്യര്‍ മാത്രം ഭയത്തില്‍ മുങ്ങി ജീവിക്കും. അതാണ് ഇവിടെ നടക്കാന്‍ പോകുന്നത്.


മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന അഡ്വക്കേറ്റ് ജനറലിന്റെ സത്യവാങ്മൂലം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. കുറേ തെറ്റായ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് ഈ തര്‍ക്കത്തിനെല്ലാം കാരണമെന്നാണ് ഇന്നലെ കണ്ടെത്തിയത്. അതായത്, സത്യങ്ങള്‍ വിളിച്ചു പറഞ്ഞ മാധ്യമങ്ങള്‍ തന്നെ എല്ലാറ്റിനും ഉത്തരവാദികള്‍.


ചെറുപ്പം മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനമെന്നു പറഞ്ഞ് സ്ഥാനമാനങ്ങള്‍ക്കു പിന്നാലെ നടന്നു വളര്‍ന്ന കുറേപ്പേരാണ് നാടു ഭരിക്കുന്നത്. അവരില്‍ ആരും ജനങ്ങളുടെ സാധാരണ ജീവിതത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയിട്ടില്ല. ജനകീയ സമരമുഖങ്ങളില്‍ അവരെ കണ്ടിട്ടേയില്ല. അവരുടെ ലക്ഷ്യം അധികാരക്കസേര മാത്രം. അത്തരം കുറേപ്പേരുടെ സംഘങ്ങളാണ് ജനാധിപത്യത്തിന്റെ സകല മൂല്യങ്ങളും തകര്‍ത്തെറിഞ്ഞു നാടുവാഴുന്നത്.


ഇന്നു നാടു ഭരിക്കുന്നവരില്‍ എത്രപേര്‍ക്ക് സാധാരണക്കാരുമായി ബന്ധമുണ്ട്? ഇവരെ കാണാന്‍ പോലും അനുവാദം വാങ്ങി മണിക്കൂറുകള്‍ കാത്തു നില്‍ക്കാന്‍ വിധിക്കപ്പെട്ടവരാണു സാധാരണ ജനങ്ങള്‍. പാര്‍ട്ടിക്കുള്ളില്‍ തന്ത്രങ്ങള്‍ പയറ്റി നേതാക്കളായ ഇവരുടെ കപട തന്ത്രങ്ങളുടെ ഇരകളാണു മുല്ലപ്പെരിയാറിലെ ജനങ്ങള്‍. ജയലളിതയും ഉമ്മന്‍ചാണ്ടിയും ഒരേ പാതയിലെ യാത്രികര്‍ തന്നെ. രണ്ടു പേര്‍ക്കും ജനങ്ങളുടെ താത്പര്യത്തേക്കാള്‍ വലുത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തന്നെ. അങ്ങനെയല്ലെങ്കില്‍, എന്തുകൊണ്ട് മുല്ലപ്പെരിയാര്‍ വിഷയം തീര്‍ത്തുകൂടാ? ഇപ്പോള്‍ രണ്ടു സംസ്ഥാനത്തിനും ഒരേ അഭിപ്രായം തന്നെ.മുല്ലപ്പെരിയാര്‍ സുരക്ഷിതം. ഇവിടെ കുറ്റക്കാരാകുന്നത് സമരത്തിനിറങ്ങിയ കുറേ ജനങ്ങള്‍ മാത്രം.


മുല്ലപ്പെരിയാറില്‍ നടക്കുന്ന സകലതിന്റെയും ഉത്തരവാദിത്തം ജനങ്ങളുടെ മേല്‍ കെട്ടിവച്ച് തടിതപ്പുന്ന ഈ സമീപനം ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനു യോജിച്ചതല്ലെന്നു മാത്രം ഓര്‍മിപ്പിക്കട്ടെ.


 

2011, ഡിസം 6

ഇത് രാഷ്ട്രീയ ഗൂഢാലോചനയോ?

കുറേ ദിവസമായി തുടരുന്ന മുല്ലപ്പെരിയാര്‍ സമരങ്ങള്‍ക്ക് ഉടനടി പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയാറാവാത്തത് അത്യന്തം ലജ്ജാകരമാണ്. അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നതു സര്‍ക്കാരിന്റെ നിലപാടു തന്നെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ വ്യക്തമാക്കിയതോടെ, സമരത്തിലേക്കു നയിക്കപ്പെട്ട സാഹചര്യങ്ങള്‍ സംശയത്തിന്റെ നിഴലിലാവുന്നു.


ജനക്കൂട്ടത്തെ പരിഭ്രാന്തിയിലാക്കി ഇളക്കിവിട്ടു നടത്തിയ രാഷ്ട്രീയ നാടകമാണ് മുല്ലപ്പെരിയാറില്‍ നടക്കുന്നതെന്ന് സംശയിക്കേണ്ട നിലയിലേക്കാണു കാര്യങ്ങളുടെ പോക്ക്. നിലവില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനും ഇടതു മുന്നണിക്കും മാത്രം താത്പര്യമുള്ള വിഷയമായി മുല്ലപ്പെരിയാര്‍ മാറിയിട്ടുണ്ട്. യുഡിഎഫിലെ മറ്റു കക്ഷികള്‍ നിശബ്ദത തുടരുന്നതും, മുഖ്യമന്ത്രിയടക്കം മെല്ലെപ്പോക്കിലേക്ക് തിരിഞ്ഞതും സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയില്‍ കളങ്കമായെന്നു പറയാതിരിക്കാനാവില്ല.


വലിയൊരു ജനസമൂഹത്തെയാകെ സമരമുഖത്തേക്കു നയിച്ച ശേഷം പിന്നിലൂടെ പാലം വലിക്കുകയെന്ന വില കുറഞ്ഞ രാഷ്ട്രീയ തന്ത്രമാണു കോണ്‍ഗ്രസ് പയറ്റിയതെന്നു തോന്നുന്നു. അങ്ങനെയാണെങ്കില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ തുടരാതിരിക്കുകയാണു നല്ലത്. കേന്ദ്ര സര്‍ക്കാരും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരും ഒത്തുകളിച്ചതോടെ സമരത്തിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. ഇക്കാരണത്താല്‍ തന്നെയാവാം മുഖ്യമന്ത്രിയുടെ വിലക്കു ലംഘിച്ച് മന്ത്രിമാരായ കെ.എം മാണിയും പി.ജെ ജോസഫും ഇന്നലെ സമരം നടത്തിയത്.


കെ.ചപ്പാത്തില്‍ പന്തല്‍ കെട്ടി സമരം ചെയ്തു വരുന്നത് ഏതെങ്കിലും രാഷ്ട്രീയക്കാരല്ല. മുല്ലപ്പെരിയാര്‍ സമരസമിതി എത്രയോ കാലമായി സമരരംഗത്താണ്. അതിനോടു ജനങ്ങള്‍ ആഭിമുഖ്യം പുലര്‍ത്തുന്നു എന്ന തിരിച്ചറിവാകാം ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കു പിന്നില്‍. രാഷ്ട്രീയക്കാര്‍ക്കു മാത്രം അവകാശപ്പെട്ടതെന്ന് അവര്‍ വിശ്വസിക്കുന്ന ജനങ്ങളെ സംഘടിപ്പിക്കല്‍ മറ്റുള്ളവര്‍ നടത്തിയപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ കുറേ ബഹളമുണ്ടാക്കിയെന്നു മാത്രം.


ഏതുവിധേനെയും മുല്ലപ്പെരിയാര്‍ സമരസമിതിയുടെ ജനമുന്നേറ്റത്തിനു തടയിടാന്‍  ഇവര്‍  സംഘടിച്ചതാണോയെന്നു കൂടി കണ്ടെത്തിയാല്‍ മതി. ഇപ്പോള്‍ തമിഴ്‌നാട് ചര്‍ച്ചയ്ക്കു തയാറാണെന്നു പറയുന്നു. പതിനഞ്ചിനോ പതിനാറിനോ ചര്‍ച്ചയാകാമെന്ന് അവര്‍ പറയുമ്പോള്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടു എന്ന തരത്തിലുള്ള പ്രചാരണമാണു നടക്കുന്നത്. യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ വില കുറച്ചു കാണുകയാണു കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ചര്‍ച്ചയുടെ തീയതി പോലും നിശ്ചയിക്കുന്നതു തമിഴ്‌നാടാണെങ്കില്‍ അതിന്റെ അന്തിമഫലവും അവര്‍ക്ക് അനുകൂലമാകുമെന്നതില്‍ തര്‍ക്കമില്ല.


മനുഷ്യാവകാശ കമ്മീഷനാവട്ടെ, വിഷയം മാര്‍ച്ച് മാസത്തില്‍ പരിശോധിക്കുമെന്നും പറയുന്നു. അതായത്, ഇപ്പോള്‍ നടക്കുന്ന സമരങ്ങളെ ആരും ഗൗനിക്കുന്നില്ലെന്നു തന്നെ. കുറേ ചെറുപ്പക്കാര്‍ മുല്ലപ്പെരിയാര്‍ ലക്ഷ്യമാക്കി പാഞ്ഞതുകൊണ്ടൊന്നും പരിഹരിക്കപ്പെടുന്നതല്ല അവിടുത്തെ വിഷയങ്ങള്‍. ഇല്ലാത്ത ഭീതി സൃഷ്ടിച്ചെടുത്ത് ജനങ്ങളെ വിഡ്ഢികളാക്കുകയാണോ സര്‍ക്കാര്‍ ചെയ്തതെന്ന് അധികം വൈകാതെ തിരിച്ചറിയാനാവും. ഇതു കോണ്‍ഗ്രസിലെ ചില നേതാക്കളും കേരള കോണ്‍ഗ്രസുമൊക്കെ ചേര്‍ന്നു നടത്തിയ ഗൂഢാലോചനയാണെന്ന് അറിയാവുന്നതിനാലാവാം കേന്ദ്ര സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുന്നത്.


സമരത്തിന്റെ ആദ്യ ദിനങ്ങളില്‍ സജീവമായി നിന്ന സംസ്ഥാന മന്ത്രിമാരില്‍ പി.ജെ ജോസഫ് മാത്രമാണ് ഇപ്പോള്‍ രംഗത്തുളളത്. കോണ്‍ഗ്രസ് മന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്ത്രപൂര്‍വം പിന്‍വലിഞ്ഞു. അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന്റെ നിലപാടു തന്നെയാണ് കോടതിയില്‍ പറഞ്ഞതെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചതോടെ രാഷ്ട്രീയ പൊറാട്ടു നാടകത്തിന്റെ അണിയറക്കഥകളാണു വെളിച്ചത്താവുന്നത്. കോടതിയില്‍ തങ്ങള്‍ രാഷ്ട്രീയ നാടകമാടിയതാണെന്നു പറയാനാവില്ലല്ലോ.


ഇവിടെ ഉത്തരം പറയാനുള്ള ബാധ്യത കോണ്‍ഗ്രസിനു തന്നെ. പാര്‍ട്ടി അറിയാതെ ഏതെങ്കിലും മന്ത്രിമാരോ നേതാക്കളോ നടത്തിയ ഗൂഢാലോചനയാണോ മുല്ലപ്പെരിയാറില്‍ നടന്നത്? ജനങ്ങളെ ഇളക്കിവിടാന്‍ ഏറ്റവും നല്ല മാര്‍ഗം അവരെ പരിഭ്രാന്തരാക്കുകയെന്നതാണെന്ന് തിരിച്ചറിഞ്ഞവര്‍ തന്നെയാണ് ഇതിനു പിന്നില്‍ കളിച്ചത്.  സമരത്തെ ഇടതുപക്ഷം ഏറ്റെടുക്കുന്നു എന്നു വന്നതോടെ ഏതുവിധേനെയും സമരം പൊളിക്കുക എന്നതിലേക്ക് സംസ്ഥാന സര്‍ക്കാര്‍ മാറിയതായി കരുതാം. അതു തന്നെയാണ് ഇപ്പോള്‍ കാണുന്നതെല്ലാം.


തമിഴ്‌നാട്ടില്‍ വന്‍ ബിസിനസുകളുള്ള ചിലരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാമെന്ന് ആരെങ്കിലും ഏറ്റിട്ടുണ്ടോയെന്നും അന്വേഷിക്കാന്‍ ജനകീയ സമിതികള്‍ തയാറാവണം. സര്‍ക്കാരോ സര്‍ക്കാര്‍ സംവിധാനങ്ങളോ അന്വേഷിച്ചാല്‍ കണ്ടു പിടിക്കാന്‍ സാധിക്കാത്തതെല്ലാം ജനങ്ങള്‍ നേരിട്ടന്വേഷിച്ചാല്‍ കണ്ടെത്താനാവും.


അഡ്വക്കേറ്റ് ജനറലിന്റെ നിയമനം വന്ന വഴിയും മുഖ്യമന്ത്രിയുടെ ചില പ്രത്യേക താത്പര്യങ്ങളുമൊക്കെ കൂട്ടിവായിക്കുമ്പോള്‍ അദ്ദേഹം ഇന്നലെ പറഞ്ഞ അഭിപ്രായം നുറുശതമാനം ശരിയാണ്. കഴിഞ്ഞ ദിവസം തന്നെ ഇന്റര്‍നെറ്റ് കൂട്ടായ്മകളിലും ബ്ലോഗുകളിലുമൊക്കെ എജി കോടതിയില്‍ കേരളത്തിലെ ജനങ്ങളുടെ താത്പര്യങ്ങള്‍ക്കെതിരേ ചിലതു പറയാനിടയായ സാഹചര്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അതില്‍ മുഖ്യമന്ത്രിക്കടക്കം പ്രത്യേക താത്പര്യമുള്ള ചിലരുടെ ഇടപെടലുകളെക്കുറിച്ചു സംശയങ്ങളും പ്രകടിപ്പിച്ചിരുന്നു. അതില്‍ പറഞ്ഞിരുന്ന രീതിയില്‍ തന്നെയാണു കാര്യങ്ങളുടെ പോക്ക്.


തമിഴ്‌നാട്ടില്‍ വ്യവസായങ്ങളും കൃഷിയിടങ്ങളുമൊക്കെയുള്ള വന്‍കിടക്കാരുടെ താത്പര്യത്തിന് ജനങ്ങളുടെ ജീവനേക്കാള്‍ വിലയുണ്ടെന്നു സര്‍ക്കാര്‍ തെളിയിച്ചു. അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അതല്ല സര്‍ക്കാര്‍ നിലപാടെന്ന് മറ്റു ചില മന്ത്രിമാരും പറയുന്നു. ജനങ്ങള്‍ ഏതാണു വിശ്വസിക്കേണ്ടത്. അതോ, ഘടകകക്ഷികളെയും കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോ? കോണ്‍ഗ്രസ് നേതൃത്വത്തിനും സംസ്ഥാന മന്ത്രിസഭയിലെ ചുരുക്കം ചിലര്‍ക്കും മാത്രമറിയാവുന്ന ആ രഹസ്യങ്ങള്‍ ഏറെ വൈകാതെ വെളിപ്പെടുമെന്നു കരുതാം.

Editorial » 06/12/2012



2011, ഡിസം 4

ഉദ്ദിഷ്ഠകാര്യത്തിന് ഉപകാരസ്മരണ.

സ്നേഹമുള്ള മലയാളി സുഹൃത്തുക്കളേ... ഈ ലിങ്കില്‍ കൊടുത്തിരിക്കുന്ന ഡോക്കുമെന്റ് ഒന്നു വായിച്ചു നോക്കു. ആദ്യ പേജ് എങ്കിലും നിങ്ങള്‍ ദയവായി ശ്രദ്ധിച്ച് വായിക്കണം. തുടര്‍ന്നു നിങ്ങള്‍ ചിന്തിക്കുക കേപ്പീ ദണ്ഡപാണി ആരാണെന്ന്, അയാളെ എന്തുകൊണ്ട് ഉമ്മന്‍ ചാണ്ടി അധികാരമേറ്റയുടന്‍ അഡ്വക്കറ്റ് ജനറല്‍ ആക്കിയെന്ന്. അയാള്‍ എന്തിന്, ആര്‍ക്കു വേണ്ടി നമ്മെയെല്ലാം ഒറ്റുകൊടുത്തെന്ന്.


കാര്‍ട്ടൂണിസ്റ്റ് ടോംസും മനോരമയും തമ്മിലുള്ള കേസിന്റെ വിശദാംശങ്ങളാണ് ലിങ്കില്‍ ഉള്ളത്, ഈ കേസ് ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായതാണ് അന്നു മുതല്‍ അല്ലെങ്കില്‍ അതിനും മുന്‍പുള്ള കാലം മുതല്‍ മലയാള മനോരമ കമ്പനിയുടെ പ്രധാന വക്കീല്‍ ഈ എരണം കെട്ട ദണ്ഡപാണിയാണ്.
കോണ്‍ഗ്രസ്സിനും ഉമ്മന്‍ ചാണ്‍ടിക്കും യൂഡിയെഫിനും വേണ്ടി കൂലിയെഴുത്തു നടത്തുന്ന മനോരമയുടെ മുതലാളിമാരെ പ്രീണിപ്പിക്കുന്നതിനു വേണ്ടിയാണ് ചാണ്ടി അധികാരമേറ്റയുടന്‍ കേപ്പീ ദണ്ഡപാണിയെ അഡ്വക്കറ്റ് ജനറല്‍ ആക്കിയത്. ഉദ്ദിഷ്ഠകാര്യത്തിന് ഉപകാരസ്മരണ.


കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയില്‍ ദണ്ഡപാണി ആടിയ പൊറാട്ട് നാടകം യാദൃശ്ചികമോ നാവു പിഴയോ ആവാന്‍ യാതൊരു സാധ്യതയുമില്ല, കാരണം കേരളം മുല്ലപ്പെരിയാര്‍ കേസില്‍ ജയിച്ച് തമിഴന്മാരുടെ വിരോധം സമ്പാദിച്ചാല്‍ തമിഴ്നാട്ടില്‍ ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമി സ്വന്തമായുള്ള ചില അച്ചായന്മാര്‍ക്കും, ചെന്നയിലും മറ്റു പ്രധാന നഗരങ്ങളിയും വ്യാവസായിക നിക്ഷേപവും   (MRF = മദ്രാസ് റബ്ബര്‍ ഫാക്ടറി) റിയല്‍ എസ്റ്റേറ്റ് താല്‍പര്യവുമുള്ള മലയാളമനോരമ കമ്പനിക്കും തമിഴ്നാട് സര്‍ക്കാരില്‍ നിന്നും ലഭിക്കാനിടയുള്ള വന്‍ സൗജന്യങ്ങള്‍ നഷ്ടമാകുമല്ലോ? പ്രത്യേകിച്ചും കോട്ടയത്തെ MRF പ്ലാന്റ് അടക്കം ചെന്നയിലേക്ക് മാറ്റിക്കൊണ്ട് അവിടത്തെ MRF പ്ലാന്റ് വന്‍‌തോതില്‍ വിപുലീകരിക്കുന്ന ഈ സമയത്ത്.


മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ അക്ഷരം പ്രതി ശരിവെക്കുന്ന രീതിയിലായിരുന്നു ഇന്നലെ മനോരമയുടെ വാര്‍ത്തകള്‍. കേരളത്തിലെ മറ്റുള്ള മുഴുവന്‍ പത്ര ദൃശ്യ മാധ്യമങ്ങളും ദണ്ഡപാണി കേരളജനതയെ വഞ്ചിച്ചു എന്ന ഒന്നാം തലക്കെട്ടുമായി ഇറങ്ങിയപ്പോള്‍ ചര്‍ച്ചക്കു കളമൊരുങ്ങി എന്ന നുണ പ്രധാന വര്‍ത്തയാക്കിയാണ് മനോരമ പ്രസിദ്ധീകരിച്ചത്, കൂടാതെ ഏജിയുടെ വാക്കുകള്‍ വളച്ചൊടിച്ചു എന്ന ദണ്ഡപാണിയെ ന്യായീകരിക്കുന്ന വാര്‍ത്തയും ഒന്നാം പേജില്‍ തന്നെ പ്രസിദ്ധീകരിച്ചു.


വെറും ആറുമാസം ശമ്പളം നല്‍കിയ കേരള സര്‍ക്കാരിനേക്കാള്‍, കാല്‍ നൂറ്റാണ്ട് കാലം അന്നദാതാവായിരുന്ന മനോരമയോട് വക്കീലിന് വിധേയത്വം കൂടുതലുണ്ടാവാതെ തരമില്ലല്ലോ? മാത്രമല്ല മനോരമ തന്റെ കൂടെയുള്ള കാലത്തോളം ചാണ്ടി വെറുതേ ജബ ജബ പറയുമെന്നല്ലാതെ തനിക്കെതിരേ ചെറു വിരല്‍ പോലും അനക്കില്ലന്ന് ദണ്ഡപാണിക്കറിയാം.  മധ്യകേരളത്തിലെ അരക്കോടി ജനങ്ങളുടെ ജിവനേക്കാള്‍ ഇവന്മാര്‍ക്ക് പ്രധാനം മനോരമയുടെ താല്‍പ്പര്യങ്ങള്‍ സം‌രക്ഷിക്കുന്നതാണല്ലോ. അല്ലെങ്കില്‍ കേയെസ്യൂ ഭാരവാഹിത്വം മുതല്‍ മുഘ്യമന്ത്രി കസേരവരെ നേടിക്കൊടുക്കാന്‍ മനോരമ ഒഴുക്കിയ മഷിക്ക് കണക്ക് പറയേണ്ടി വരുമെന്നത് തന്നെ കാരണം.

2011, ഡിസം 2

പഴയ ഡാം അങ്ങിനെ തന്നെ നില്‍ക്കട്ടെ


കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൊതുവില്‍ മലയാളികളുടെ ഇടയില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു അവബോധവും എത്രയും പെട്ടന്ന് പരിഹരിക്കപ്പെടണമെന്ന ആഗ്രഹവും ഉണര്‍ന്നു വരുന്നുണ്ട് അത് നല്ലത് തന്നെ. നമ്മുടെ മാധ്യമങ്ങളും നേതാക്കന്മാരും ജന്ങ്ങളുടെ പക്ഷത്ത് അണിചേര്‍ന്നു കഴിഞ്ഞു. ഇനി വേണ്ടത് ഭിന്നതകള്‍ മാറ്റി വച്ച് എത്രയും പെട്ടന്ന് പരിഹാരം ഉണ്ടാവുക എന്നതാണ്.

സൈബര്‍ കൂട്ടായ്മകളിലും ആളുകള്‍ കൂട്ടം ചേരുന്ന സായാഹ്ന്ന സദസുകള്‍, കല്യാണ വേദികള്‍ തുടങ്ങി ഗള്‍ഫ് രാജ്യങ്ങളിലെ ബാച്ചിറൂമുകളില്‍ പോലും ഇപ്പോള്‍ പ്രധാന ചര്‍ച്ച മുല്ലപ്പെരിയാര്‍ ഭീഷണിയും പരിഹാരവുമാണ്.

എല്ലാ ചര്‍ച്ചകളിലും പ്രധാനമായി എത്തിച്ചേരുന്ന നിഗമനവും ഏറ്റവും അനുയോജ്യമായതും പഴയ ഡാമിന്റെ സംഭരണശേഷി അപകടം ഉണ്ടാവാന്‍ സാധ്യതയില്ലാത്തവണ്ണം കുറച്ച് നിര്‍ത്തി പുതിയൊരു ഡാം കെട്ടുക എന്നതാണ്. (മറ്റു ചില ആശയങ്ങളും ഉയര്‍ന്നു വരുന്നുണ്ട് അവ നമുക്ക് അവസാനം ചര്‍ച്ചചെയ്യാം) അങ്ങനെ തേക്കടി തടാകവും പെരിയാര്‍ വന്യമ്മൃഗ സങ്കേതവും നശിച്ചുപോകാതെ നിലനിര്‍ത്തുകയും തമിഴ്നാട്ടിലെ കര്‍ഷകര്‍ക്കാവശ്യമായ ജലം നല്‍കുകയും ചെയ്യാം. എന്നാല്‍ വൈക്കോയുടെയും കൂട്ടരുടെയും അപക്വമായ തീവ്രവാദ നിലപാടുകളും കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് ഇളക്കി വിട്ട് കലാപം ഉണ്‍ടാക്കാനുള്ള ശ്രമങ്ങളെയും ഭയന്ന് ജയലളിതയും കരുണാനിധിയും അടക്കമുള്ള നേതാകളും ഈ നിര്‍ദ്ദേശത്തെ എതിര്‍ക്കുകയാണ്.

സാഹചര്യം ഇതായിരിക്കെ അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ സുപ്രീം കോടതി വിധി വരുന്നതിനു മുന്‍പ് തമിഴ്നാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നോ വിശാല ദേശീയ താല്‍പര്യം മുന്‍‌നിര്‍ത്തി മുപ്പത്തിയഞ്ച് ലക്ഷം ജനങ്ങളുടെ ജീവനെ കരുതിയൊ യാധാര്‍ഥ്യബോധത്തോടെ ഉള്ള നിലപാട് മാറ്റം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.

സുപ്രീം കോടതി വിധി വന്നാലും തമിഴ്നാട് സര്‍ക്കാര്‍ വീണ്ടും റിവ്യൂ അപ്പീല്‍ പോകുകയും നിയമ നടപടികള്‍ അനന്തമായി നീളുകയും ചെയ്യും, നിയമ നടപടികള്‍ അവസാ​നിച്ചിട്ട് പുതിയ ഡാം എന്നത് നടക്കാത്ത സ്വപ്നം മാത്രമെന്നു സാരം. അതു വരെ കാത്തിരിക്കാന്‍ ഭൂകമ്പവും പേമാരിയും ഒക്കെ തയ്യാറാകുമോ? ആകുമെന്നു വിശ്വസിക്കാനാണെനിക്കു താല്‍പ്പര്യം.

എങ്കിലും ഇപ്പോള്‍ അടിയന്തിരമായി നാം ഒരു ദുരന്തമുണ്ടായാല്‍ എന്തൊക്കെ നാശനഷ്ടം ഉണ്ടാകുമെന്നും അതിന്റെ ആഘാതവും, മനുഷ്യനും ജന്തുജാലങ്ങളുമടക്കമുള്ള ജീവന്‍ നഷ്ടപ്പെടാതിരിക്കുവാനും, എന്തെല്ലാം മുങ്കരുതല്‍ എടുക്കുവാന്‍ സാധിക്കുമെന്നു ദുരന്ത നിഴലിലുള്ള ജനങ്ങളെ ബോധവ്ല്‍ക്കരിക്കുകയും സദാ ജാഗരൂകരായിരിക്കുവാന്‍ പരിശീലിപ്പിക്കുകയും വേണം. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്തു നിന്നും കണ്ട്രോള്‍ റൂം എന്ന പേരില്‍ ഏതാനും ടെലഫോണ്‍ നമ്പര്‍ പ്രസിദ്ധീകരിച്ചതിനപ്പുറം ഗൗരവതരമായ ഒരു നീക്കവും ഉണ്ടായില്ല, ഇന്നലെ ഹൈക്കോടതിയുടെ വിചാരണ വേളയില്‍ പോലും നമ്മുടെ സര്‍ക്കാര്‍ പ്രതിനിധികള്‍ ഇരുട്ടില്‍ തപ്പുന്നതാണ് കാണുവാന്‍ സാധിച്ചത്.

എന്നാല്‍ ഇത്തത്തിലുള്ള ഒരു ബോധവല്‍ക്കരണ യജ്ഞവുമായി നിരക്ഷരന്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന മനോജ് രവീന്ദ്രന്റെ നേതൃത്വത്തില്‍ കൊച്ചി കേന്ദ്രമാക്കി യുവാക്കളുടെ ഒരു സംഘം മുന്നോട്ട് വന്നിട്ടുണ്ട്, താല്‍പര്യമുള്ള മറ്റു സന്നദ്ധ സംഘടനകളേയും സഹകരിപ്പിച്ചുകൊണ്ട് വിപുലമായ ഈ ബോധവല്‍ക്കരണ നീക്കം പ്രത്യാശ പകരുന്നു. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹകരണവും അധികാരികളുടെ പിന്തുണയും കൂടി ലഭ്യമായാല്‍ മാത്രമേ ഇത്തരം നീക്കങ്ങള്‍ കൂടുതല്‍ ഭലപ്രദമാക്കാന്‍ സാധിക്കുകയുള്ളു. അതിനാവശ്യമായ ശ്രദ്ധയും സഹകരണവും ജില്ലാ, ബ്ലോക്ക് പഞ്ജായത്ത് അധികൃതര്‍ നല്‍കുമെന്നു പ്രത്യാശിക്കാം.

നിഭാഗ്യവശാല്‍ ഏതെങ്കിലും കാരണംകൊണ്ട് തര്‍ക്കം പരിഹരിച്ച് പുതിയ ഡാം നിര്‍മ്മിക്കുന്നതിനു മുന്‍പ് നിലവിലുള്ള ഡാം തകര്‍ന്നാല്‍ ഇപ്പോള്‍ പെരിയാര്‍ നദി സ്വഛന്ദം ഒഴുകുന്ന ഇടങ്ങളില്‍കൂടിത്തന്നെ പ്രളയ ജലപ്രവാഹവും ഉണ്ടാകും എന്നു കരുതി മാത്രം മുങ്കരുതല്‍ നടപടികള്‍ സ്വീകരിച്ചാല്‍ പോര, നിലവിലെ നദി പല സ്ഥലങ്ങളിലും വലിയ വളവുകളോടും തിരിവുകളോടും കൂടിയാണ് ഒഴുകുന്നത്. അലസഗമനം വെടിഞ്ഞ് രൗദ്രഭാവം പൂണ്ടെത്തുന്ന പ്രളയജലം വലിയ മലനിരകളുടെ സമ്രക്ഷണകവചമില്ലാത്ത പ്രദേശങ്ങളില്‍ സംഹാരശക്തിയോടെ ഗതിമാറിയൊഴുകുവാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. സായുധസേനകളിലും മറ്റും പ്രവര്‍ത്തിച്ച് ഇത്തരം അടിയത്തിര സാഹചര്യങ്ങള്‍ മികച്ചരീതിയില്‍ കൈകാര്യം ചെയ്ത് പരിചയമുള്ള ധാരാളം മലയാളികള്‍ ഉണ്ട് അവര്‍ തങ്ങളുടെ അനുഭവസമ്പത്ത് നമ്മുടെ നാടിന്റെ ഈ സന്നിഗ്ധ ഘട്ടത്തില്‍ ഉപയോഗപ്പെടുത്തുവാന്‍ മുന്നോട്ടു വരിക തന്നെ ചെയ്യും.

ദുരന്തം പ്രതീക്ഷിച്ച് ഭയവിഹ്വലരായി കഴിയുന്ന മലയാളികളെ മാത്രമല്ല, മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട തമിഴ് കര്‍ഷകരേയും കംബം തേനി പ്രദേശങ്ങളില്‍ അധിവസിക്കുന്ന മറ്റുള്ളവരേയും സത്യാവസ്ഥ മനസിലാക്കി കൊടുക്കേണ്ടതുണ്ട്, പുതിയ ഡാം നിര്‍മിച്ചാല്‍ അവ്ര്‍ക്ക് ബുദ്ധിമുട്ട് കൂടാതെ ആവശ്യത്തിനുള്ള ജലം ലഭ്യമാകുമെന്നും എന്നാ​‍ല്‍ ഒരു ജലദുരന്തമുണ്ടായാല്‍ പിന്നീടൊരിക്കലും മുല്ലപ്പെരിയാറ്റില്‍ മറ്റൊരു ഡാം ഉയരുകയില്ലെന്നും തമിഴ്നാട്ടിലെ അഞ്ചു ജില്ലകള്‍ വരള്‍ച്ചയാല്‍ ഒരുനൂറ്റാണ്ട് മുന്‍പുള്ള അവസ്ഥയിലേക്ക് പിന്മടങ്ങുമെന്നും അവരെ ബോധവല്‍ക്കരിക്കണം. താരത്മ്യേന ദുര്‍ഘടമായ ഈ ദൗത്യം എങ്ങനെ കൈകാര്യം ചെയ്യും എന്നു ചിന്തിക്കേണം. ദേശീയ തലത്തില്‍ പ്രിന്റ്, വിഷ്വല്‍ മീഡിയാ രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളികള്‍ ഈ ദൗത്യം ഏറ്റെടുക്കണം.

ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി ലളിതമായ തമിഴ് ഭാഷയില്‍ നല്ല വര്‍ണ്ണപ്പൊലിമയില്‍ വൃത്തിയായും ഭംഗിയായും നോട്ടീസുകള്‍ തയ്യാറാക്കുകയും അവ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന തമിഴരുടെ ഇടയിലും ശബരിമല ദര്‍ശനത്തിനെത്തുന്ന തമിഴ് സ്വാമിമാര്‍ക്കും വിതരണം ചെയ്യാം. അതില്‍ പകുതിയോളം ആളുകളെങ്കിലും വസ്തുതകള്‍ മനസിലാക്കുകയും സ്വദേശത്തെ ഏതാനും ആളുകളോടെങ്കിലും അല്ലെങ്കില്‍ സ്വന്തം കുടുംബാംഗങ്ങളോടെങ്കിലും ഈ വിഷയത്തിന്റെ ഗൗരവം പങ്കുവെക്കുകയും ചെയ്യും. കേരളത്തിലേക്കു വരുന്ന തമിഴരെ തടയരുത്, അവരുടെ വാഹനങ്ങള്‍ ആക്രമിക്കരുത്, അവര്‍ വരട്ടെ അവരെ നമുക്ക് സത്യാവസ്ഥ കാണിച്ചും പറഞ്ഞും ബോധ്യപ്പെടുത്താനുള്ള അവസരം ലഭിക്കുമല്ലൊ.


ഇനി നമുക്ക് പുതിയ ഡാം നിര്‍മ്മിക്കുന്നതിനെപ്പറ്റി ചിന്തിക്കാം.

പെന്നിക്കുക്ക് സായിപ്പു നിര്‍മ്മിക്കുകയും തിരുവിതാംകൂറിന്റെ രാജാവ് മണ്ടന്‍ കരാറിലൂടെ കൈവിട്ട് കളയുകയും ചെയ്ത, ജയലളിതയുടെ ഭാഷയില്‍ കേന്ദ്ര മന്ത്രിസഭയേക്കാള്‍ ഉറപ്പുള്ള ഡാം, സുപ്രീം കോടതിയിലെ കേസ് തീരുന്നത് വരെ അവിടെത്തന്നെ നില്‍ക്കട്ടെ, അതില്‍നിന്നുള്ള വെള്ളവും തമിഴന്‍ കോണ്ട് പൊയ്ക്കോട്ടെ.

നമുക്ക് നമ്മുടെ സഹോദരങ്ങളുടെ ജീവനും സ്വത്തുക്കളും സം‌രക്ഷിക്കാന്‍ നമ്മുടെ സ്വന്തം ഭൂമിയില്‍ നമ്മുടെ പണം മുടക്കി പുതിയ ഡാം നിര്‍മ്മിക്കാം. പഴയ ഡാം പൊട്ടിയൊലിച്ച് വന്നാലും നിഷ്പ്രയാസം താങ്ങാന്‍ സാധിക്കുന്ന വിധം ബലവത്തായ അത്യാധുനികമായ ഒരു അണക്കെട്ട്. പഴയ ഡാമില്‍ നാം തൊടാത്ത കാലത്തോളം കേസും കരാറുകളും സംബന്ധിച്ച നൂലാമാലകള്‍ പുതിയ ഡാമിനെ ബാധിക്കുകയില്ലല്ലോ.

പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനാവശ്യമായ പണം സ്വരൂപിക്കുന്ന കാര്യം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവും അദ്ദേഹത്തിന്റെ മുന്നണി കണ്‍‌വീനറും ഏറ്റെടുത്തു കഴിഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടി ഭേദമില്ലാതെ മുഴുവന്‍ മലയാളികളും അദ്ദേഹത്തോട് നിര്‍ലോഭം സഹകരിക്കും എന്നു നിശ്ചയം. അതുപോലെ പുതിയ ഡാമിനുള്ള കേന്ദ്ര പരിസ്ഥിതി അനുമതി ലഭിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ ഡാമിന്റെ പണി തീര്‍ക്കുക എന്ന ഉത്തരവാദിത്വം ബഹുമാനപ്പെട്ട മന്ത്രി ജോസഫ് ഒരു വെല്ലുവിളിയായിത്തന്നെ ഏറ്റെടുത്തിട്ടുണ്ട്. ഇനി നമുക്കാവശ്യം കേന്ദ്രത്തില്‍ നിന്നുള്ള അനുമതികളാണ് അത് എത്രയും പെട്ടന്ന് ലഭ്യമാക്കാനുള്ള ഉത്തരവാദിത്വം നമ്മുടെ കേന്ദ്ര മന്ത്രിമാരും ദില്ലിയില്‍ ഉന്നത പദവികളില്‍ വിരാജിക്കുന്ന മലയാളി ഉദ്യോഗസ്ഥരും ഏറ്റെടുക്കണം.

ഇനി അധവാ പുതിയ ഡാമിന് കേന്ദ്രന്റെ അനുമതി ലഭിച്ചില്ലെങ്കില്‍ എന്തു ചെയ്യും?

നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരങ്ങളെ ദുരന്തം നക്കിയെടുക്കും എന്ന യാധാര്‍ഥ്യം മനസിലാക്കിക്കൊണ്ട് ദില്ലിയിലും തിരുവനന്തപുരത്തും മറ്റു സുരക്ഷിത സ്ഥാനങ്ങളിലുമിരുന്ന് പ്രസ്താവനകളും ഒരുനേരത്തെ ഉപവാസവും നടത്തി കൈകഴുകിയാല്‍ മതിയാകുമോ?

ഒരിക്കലുമില്ല. ഉണര്‍ന്നു പ്രവര്‍ത്തിക്കണം. പുതിയ സുരക്ഷിതമായ ബലവത്തായ ഡാം നിര്‍മ്മിക്കാന്‍ നമുക്ക് സാധിക്കുന്നില്ലെങ്കില്‍, ഒരു വലിയ കനാല്‍ നമുക്ക് നിര്‍മ്മിക്കാം അന്ത്യശ്വാസം വലിക്കാന്‍ കാത്തു കിടക്കുന്ന കിഴവന്‍ ഡാമിന്റെ ചുവട്ടില്‍ നിന്നും ആരംഭിച്ച് ജനവാസം ഏറ്റവും കുറവുള്ള മലഞ്ചെരുവുകളിലൂടെ കടന്നു പോകുന്നതും സഹ്യ പര്‍വ്വത നിരയുടെ കിഴക്കേ ചരുവില്‍ എവിടെയെങ്കിലും അവസാനിക്കുന്നതുമായ ഒരു വലിയ കനാല്‍. മുല്ലപ്പെരിയാര്‍ ഡാം പൊട്ടി കുത്തിയൊലിച്ചു വരുന്ന വന്‍ ജല പ്രവാഹത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന വിധം ബലവത്തായ, ജലപ്രവാഹത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുന്ന വിധമുള്ള കൂര്‍ത്ത വളവുകളോ മറ്റു തടസങ്ങളോ ഇല്ലാത്ത വിധം കനാല്‍ നിര്‍മ്മിക്കണം, പ്രളയജലം ഒരു തുള്ളിപോലും പെരിയാറ്റിലൂടെ ഒഴുകി നാശം വിതക്കാതെ മുഴുവനായും ഈ കനാലില്‍ കൂടി ഒഴുകി തമിഴ്നാട്ടില്‍ പതിക്കുന്നവിധം വേണം കനാലിന്റെ രൂപകല്‍പ്പന.

ഇത്തരം ഒരു കനാല്‍ നിര്‍മ്മിക്കാന്‍ വര്‍ഷങ്ങളുടെ കാലതാമസം ഒന്നും ഉണ്ടാവില്ല, കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാനപ്പെട്ട നേതാക്കള്‍ ഒത്തു ചേര്‍ന്ന് ആഹ്വാനം ചെയ്താല്‍ ഇന്നു കേരളത്തില്‍ ലഭ്യമായ മുഴുവന്‍ എസ്കാവേറ്റര്‍ ഉടമകളും കണ്‍ഷ്ട്രക്ഷന്‍ കമ്പനി ഉടമകളും ചേര്‍ന്ന് കനാലിനാവശ്യമായ സാങ്കേതിക സഹായവും ഉപകരണങ്ങളും വിദഗ്ധ തൊഴിലാളികളേയും ലഭ്യമാക്കും. അവിദഗ്ധ തൊഴിലാളികള്‍ക്ക് ചെയ്യാനുള്ള കാര്യങ്ങള്‍ ശ്രമദാനമായി ചെയ്യാന്‍ സേവ് മുല്ലപ്പെരിയാര്‍ കാമ്പൈനില്‍ പങ്കെടുക്കുന്ന ലക്ഷക്കണക്കിനു യുവജനങ്ങളെത്തും. അങ്ങനെ ഏറിയാല്‍ രണ്ടാഴ്ച സമയത്തിനുള്ളില്‍ കനാല്‍ പൂര്‍ത്തിയാക്കാം. കനാലിന്റെ ഏകദേശ രൂപരേഘ താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ചുവന്ന നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു.


മുല്ലപ്പെരിയാറിലെ നിലവിലുള്ള പഴഞ്ചന്‍ അണക്കെട്ട് പരിപൂര്‍ണ്ണ സുരക്ഷിതമെന്ന് വാദിക്കുന്ന വൈക്കോലിനും തലൈവര്‍ക്കും അണ്ണിക്കുമൊക്കെ പ്രളയജലം ഈ കനാലിലൂടെ തമിഴ്നാട്ടിലെത്തി ദുരന്തം വിതക്കുമെന്നു വാദിക്കാനാകുമോ? കനാലിലൂടെ ഒഴുകിയെത്തുന്ന ജലം അവര്‍ അവരുടെ നാട്ടില്‍ അണകെട്ടി ശേഘരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയോ ജലസേചനത്തിന് ഉപയോഗിക്കുകയോ ചെയ്യട്ടെ. കേരളത്തില്‍ സുരക്ഷയും തമിഴന് ആവശ്യമായ ജലവും ലഭ്യമാക്കുക മാത്രമാണ് നമ്മുടെ ലക്ഷ്യം.