സാധാരണക്കാരുടെ ജീവിതത്തിലേക്ക് സ്വകാര്യവത്കരണത്തിന്റെ കല്ലെറിഞ്ഞുള്ള കേന്ദ്ര സര്‍ക്കാരിന്റെ കളി തുടങ്ങിയിട്ടു കുറേക്കാലമായി. സാമ്പത്തിക പരിഷ്കാരമെന്ന ഓമനപ്പേരിട്ടു വിളിക്കുന്ന തെറ്റായ നയത്തിന്റെ തുടര്‍ച്ചയായി കുടിവെള്ളവിതരണവും വൈദ്യുതി വിതരണവും കൂടി സ്വകാര്യമേഖലയ്ക്കു തീറെഴുതാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആലോചന തികച്ചും ദൗര്‍ഭാഗ്യകരമാണ് അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ വിഭാവനം ചെയ്ത് ആസൂത്രണകമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കുടിവെള്ളം, വൈദ്യുതി എന്നീ അവശ്യ സര്‍വീസുകളില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായി പിന്‍വാങ്ങണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പുതിയ നയം നടപ്പായാല്‍ വെള്ളത്തിനും വൈദ്യുതിക്കും വന്‍തുക കൊടുക്കേണ്ടി വരുന്ന സാഹചര്യമായിരിക്കും ഉണ്ടാകുന്നതെന്ന ആശങ്ക പൊതുജനങ്ങള്‍ക്കിടയിലുണ്ട്. സാമ്പത്തിക പരിഷ്കാരത്തിന്റെ അനന്തരഘട്ടമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഈ സമീപനത്തെ വിശേഷിപ്പിക്കുന്നത്. ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കി നടത്തുന്ന ഏതു പരിഷ്കാരത്തേയും ജനവിരുദ്ധമെന്ന വാക്കാല്‍ മാത്രമേ വിശേഷിപ്പിക്കാനാവൂ.
വൈദ്യുതി നിരക്കു വര്‍ധിപ്പിക്കുമ്പോള്‍ റെഗുലേറ്ററി കമ്മീഷനു മേല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇപ്പോഴുള്ള ഇടപെടല്‍ ഇല്ലാതാക്കണമെന്നു കൂടി പറയുന്നതോടെ സര്‍ക്കാരിന്റെ ജനവിരുദ്ധത പൂര്‍ണമായ തോതില്‍ പുറത്തു വരുന്നു.
കുടിവെള്ളത്തിനും ജലസേചനത്തിനും നല്‍കുന്ന സബ്‌സിഡികള്‍ പൂര്‍ണ്ണമായി ഇല്ലാതാക്കുക, ജലവിതരണമെന്ന സേവനത്തില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്മാറി പശ്ചാത്തല സൗകര്യമൊരുക്കുന്ന കാര്യത്തില്‍ മാത്രം ഇടപെടുക, ജലവിതരണത്തിന് ചെലവാകുന്ന തുക ഉപയോക്താക്കളില്‍ നിന്ന് പിരിച്ചെടുക്കുക, വിതരണം സ്വകാര്യ ഏജന്‍സികളെയും പ്രാദേശിക സമൂഹങ്ങളെയും ഏല്‍പിക്കുക തുടങ്ങിയവയാണ് ദേശീയ കരട് ജലനയത്തിലെ പ്രധാന നിര്‍ദേശങ്ങള്‍. ലോകബാങ്കിന്റെ സാമ്പത്തിക പരിഷ്കരണപാതയിലൂടെയുള്ള യുപിഎ സര്‍ക്കാരിന്റെ മുന്നേറ്റത്തിന്റെ ഭാഗമാണ് ഈ നിര്‍ദേശങ്ങള്‍.
ഗുണനിലവാരമുള്ള ജലം ജനങ്ങള്‍ക്ക് എത്തിക്കാനാണ് സ്വകാര്യമേഖലയെ നിയോഗിക്കുന്നതെന്നു സര്‍ക്കാര്‍ പറയുന്നു. അതായത്, ജനങ്ങളുടെ ആരോഗ്യപരിപാലനത്തിന് ആവശ്യമായ രീതിയിലുള്ള സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാരിനു കഴിവില്ലെന്ന പരോക്ഷ സമ്മതം. വൈദ്യുതിയുടെ ഉത്പാദനച്ചെലവിന് ആനുപാതികമായി നിരക്ക് ഈടാക്കാമെന്നു പറയുന്നതോടെ നിലവിലുള്ളതിന്റെ പല ഇരട്ടി നിരക്ക് വരുംനാളുകളില്‍ ജനങ്ങള്‍ നല്‍കേണ്ടിവരുമെന്നു വ്യക്തം.
താരിഫ് റഗുലേറ്ററി കമ്മീഷനെ സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തില്‍ നിന്നു പൂര്‍ണമായി സ്വതന്ത്രമാക്കുക എന്നതിലൂടെ സമിതി ഉദ്ദേശിക്കുന്നത് ജനാധിപത്യത്തെ കശാപ്പു ചെയ്യുക എന്നതു തന്നെ. സ്വകാര്യമേഖല ചില സൗകര്യങ്ങള്‍ ഉറപ്പു തരുന്നുണ്ടെന്നതു വാസ്തവം. പൊതുമേഖലയിലുള്ള കുത്തകാവകാശം ഇല്ലാതാകുന്നതോടെ വിപണിയില്‍ മത്സരമുണ്ടാകും. അതിലൂടെ ജനങ്ങള്‍ക്കു നിരക്കിലും ഗുണനിലവാരത്തിലും മെച്ചമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ടെലികോം വകുപ്പിനെ ഇല്ലാതാക്കി ബിഎസ്എന്‍എല്‍ രൂപീകരിച്ചപ്പോഴും തുടര്‍ന്ന് സ്വകാര്യ മൊബൈല്‍ കമ്പനികള്‍ക്ക് അനുവാദം നല്‍കിയപ്പോഴും എതിര്‍പ്പുകളുയര്‍ന്നിരുന്നു. പക്ഷേ, ഇപ്പോള്‍ അതില്‍ ആര്‍ക്കും വലിയ എതിര്‍പ്പു കാണുന്നില്ല.
കുറഞ്ഞ തുകയ്ക്ക് മൊബൈല്‍ സേവനങ്ങള്‍ നല്‍കാന്‍ സ്വകാര്യ മൊബൈല്‍ കമ്പനികള്‍ മത്സരിച്ചു തുടങ്ങിയതോടെ ജനങ്ങള്‍ക്കു നേട്ടമുണ്ടായി.
എന്നാല്‍, ഇതിനു തുല്യമായ നിലയില്‍ കുടിവെള്ളത്തെയും വൈദ്യുതിയെയും കാണാനാവില്ല. അവശ്യവസ്തുവല്ലാത്ത മൊബൈല്‍ ഫോണിനെയും ഇതിനെയും താരതമ്യം ചെയ്യുന്നതു തന്നെ അര്‍ത്ഥശൂന്യമാണ്.
സ്വകാര്യമേഖലയുടെ കടന്നു കയറ്റത്തിലൂടെ കുടിവെള്ളത്തിനു വന്‍തുക നല്‍കേണ്ട അവസ്ഥയുണ്ടാകും. നിലവില്‍ കുപ്പിവെള്ളം വില്‍ക്കുന്ന കമ്പനികളുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഇത്തരം കമ്പനികള്‍ ഇല്ലതാനും. സ്വകാര്യമേഖലയ്ക്ക കുടിവെള്ളത്തെയും വൈദ്യുതിയെയും തീറെഴുതുന്നതിനു പകരം, പൊതുമേഖലയില്‍ ഒന്നിലേറെ കമ്പനികള്‍ തുടങ്ങിയാല്‍ പോരേ?
ഈ കമ്പനികള്‍ തമ്മിലും മത്സരമുണ്ടാകും. അതിലൂടെ വില കുറയുകയും ചെയ്യും. അതിനു പകരം സ്വകാര്യ സംരംഭകരെ അവശ്യസര്‍വീസുകളിലേക്ക് വലിച്ചിഴയ്ക്കുന്നത് ഭാവിയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കു വഴിതുറക്കുമെന്നതില്‍ തര്‍ക്കമില്ല. കമ്പനികള്‍ അവര്‍ക്ക് ഇഷ്ടമുള്ള വില ഈടാക്കും. ചോദ്യം ചെയ്യാനുള്ള അവകാശം ജനങ്ങള്‍ക്കോ സര്‍ക്കാരിനോ ഇല്ലാതാകും.
പെട്രോളിന്റെ വിലനിയന്ത്രണം എടുത്തു മാറ്റിയതോടെ എണ്ണക്കമ്പനികള്‍ തുടരുന്ന അതേ സമീപനം തന്നെയാകും കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും കാര്യത്തിലുമുണ്ടാവുക. ദിനംപ്രതി വില വര്‍ധിപ്പിക്കുമ്പോഴും മൗനത്തോടെ നോക്കിനില്‍ക്കാനേ സര്‍ക്കാരിനു സാധിക്കൂ.ഡീസലിന്റെ കൂടി വിലനിയന്ത്രണം എടുത്തുമാറ്റാനുള്ള നീക്കവും ഒരു ഭാഗത്തു നടക്കുന്നുണ്ട്. പാചകവാതകവും ഇതിനു പിന്നാലെ വരും. സബ്‌സിഡി നല്‍കി ഇന്ധനം വിതരണം ചെയ്യുന്നത് സര്‍ക്കാര്‍ ചെയ്യുന്ന ഔദാര്യമാണെന്ന മട്ടിലാണ് പല നേതാക്കളും പ്രതികരിക്കാറുള്ളത്. ജനാധിപത്യ സംവിധാനത്തില്‍ അത്തരം ഔദാര്യങ്ങളില്ല. ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ നല്‍കുന്നത് ഈ നേതാക്കളുടെ ആരുടെയും വീട്ടില്‍ നിന്നു കൊണ്ടുവരുന്ന പണംകൊണ്ടുമല്ല.
ജനങ്ങളില്‍ നിന്നു പിരിച്ചെടുക്കുന്ന നികുതിപ്പണം തന്നെയാണ് സബ്‌സിഡിയായും മറ്റും നല്‍കിപ്പോരുന്നത്. അതേ പണം ഉപയോഗിച്ചു തന്നെയാണ് മന്ത്രിമാരടക്കമുള്ളവര്‍ സുഖജീവിതം നയിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യാതെ മാസം തോറും കൈപ്പറ്റുന്നതും ഇതേ പണം തന്നെ.
നികുതിയായി ഈടാക്കുന്ന പണം ഏതൊക്കെ വിധത്തില്‍ ചെലവഴിക്കുന്നു എന്ന് ജനങ്ങളെ ഓരോ മാസവും അറിയിക്കുന്ന തരത്തില്‍ നിയമനിര്‍മാണം നടത്തുകയാണ് യഥാര്‍ത്ഥത്തില്‍ ജനായത്ത സര്‍ക്കാര്‍ ചെയ്യേണ്ടത്. പഞ്ചായത്തു തലം മുതല്‍ അതു വേണം. അതിലൂടെ ജനങ്ങള്‍ക്ക് തങ്ങളുടെ അധ്വാനഫലം ചെലവായിപ്പോകുന്ന വഴികള്‍ തിരിച്ചറിയാന്‍ സാധിക്കും. അതിനു ശേഷമാകാം എല്ലാം സ്വകാര്യ മേഖലയ്ക്കു നല്‍കി കമ്മീഷന്‍ പറ്റുന്നതിനുള്ള ആലോചന.