2012, ഒക്ടോ 29

നാടന്‍ പട്ടി പതിനാറുപെറ്റിട്ട് ആര്‍ക്കെന്ത് പ്രയോജനം?

ഇന്നലെ കേരളത്തില്‍ നിന്ന് രണ്ടു മന്ത്രിമാര്‍ കൂടി കേന്ദ്രത്തില്‍ ചുമതലയേറ്റു. കൊടിക്കുന്നില്‍ സുരേഷും ശശി തരൂരും. രണ്ടു പേര്‍ക്കും അഭിനന്ദനം അറിയിക്കുന്നതിനൊപ്പം മറ്റു ചില കാര്യങ്ങള്‍ കൂടി കേരളീയര്‍ക്കു പറയാനുണ്ട്.


കേന്ദ്രത്തില്‍ കേരളത്തിന്റെ പ്രാതിനിധ്യം ഇതേവരെ തീര്‍ത്തും കുറവായിരുന്നു എന്നു പറയാനാവില്ല. ആറു പേര്‍ മന്ത്രിക്കസേരയില്‍ ഇരിക്കാന്‍ തുടങ്ങിയിട്ടു കുറേക്കാലമായി. ഇപ്പോള്‍ രണ്ടു പേര്‍കൂടി അവിടേക്കു ചെന്നു എന്നുമാത്രം. ഇവരിലൂടെ കേരളത്തിന് എന്തു നേട്ടമാണു കൈവരിക്കാന്‍ സാധിച്ചതെന്ന് ആരെങ്കിലും വ്യക്തമാക്കേണ്ടിയിരിക്കുന്നു. ചുരുങ്ങിയ പക്ഷം കോണ്‍ഗ്രസ് നേതൃത്വമെങ്കിലും ജനങ്ങളോട് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടതുണ്ട്.


ഈ എട്ടു മന്ത്രിമാരില്‍ രണ്ടു പേര്‍ കാബിനറ്റ് പദവിയുള്ളവരാണ്. പ്രതിരോധവകുപ്പും പ്രവാസികാര്യ വകുപ്പും കൈകാര്യം ചെയ്യുന്ന പ്രമുഖരായ എ കെ ആന്റണിയും വയലാര്‍ രവിയും. മറ്റുള്ള സഹമന്ത്രിമാര്‍ വഹിക്കുന്ന ചുമതലകളും നിസാരമല്ല. ദൗര്‍ഭാഗ്യവശാല്‍ കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ ചുമതല വഹിക്കുന്ന വകുപ്പുകളുമായി ബന്ധപ്പെട്ടു തന്നെയാണ് ഇവിടെ പ്രശ്‌നങ്ങള്‍ നിലവിലുള്ളത്. ഈ ഒരു സാഹചര്യത്തിലാണ് "നാടന്‍ പട്ടി പതിനാറുപെറ്റിട്ട് ആര്‍ക്കെന്ത് പ്രയോജനം?" എന്ന പരിഹാസം പ്രസക്തമാകുന്നത്.


പ്രതിരോധ വകുപ്പിനെ ഒഴിച്ചുു നിര്‍ത്തിയാല്‍ മറ്റെല്ലാം വകുപ്പുകളിലും പ്രശ്‌നങ്ങള്‍ തന്നെ. മറ്റു സംസ്ഥാനങ്ങള്‍ പ്രസ്തുത മേഖലകളില്‍ നേട്ടം കൈവരിക്കുമ്പോള്‍ ആഴ്ച തോറും കേരളത്തിലെത്തി പ്രസ്താവനകളിറക്കുക മാത്രമാണ് മറ്റു മന്ത്രിമാര്‍ ചെയ്തു പോരുന്നത്. കേരളത്തിലെ മുഖ്യ പ്രശ്‌നങ്ങള്‍ കാര്‍ഷിക, ഭക്ഷ്യ മേഖലയുമായി ബന്ധപ്പെട്ടും വൈദ്യുതിയുടെ കാര്യത്തിലും പ്രവാസികളുടെ ജീവിതത്തിലുമാണ്. ഇതിന്റെയെല്ലാം ചുമതലക്കാരായി കേന്ദ്രത്തിലിരിക്കുന്നത് കേരളത്തില്‍ നിന്നുള്ള മന്ത്രിമാരാണ് എന്നതാണ് ദുഃഖകരമായ വസ്തുത.

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രം സഹായിക്കുന്നില്ലെന്നു മാത്രമല്ല, പലപ്പോഴും കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതി വിഹിതം വെട്ടിച്ചുരുക്കുകയും ചെയ്യാറുണ്ട്. ഇതെല്ലാം സംഭവിക്കുമ്പോഴും ഇവിടെ നിന്നുള്ള മന്ത്രിക്ക് നാവനക്കമില്ല. സഹമന്ത്രിമാര്‍ എന്നത് വെറും പദവി മാത്രമാണെന്നതാണു വസ്തുത. കാബിനറ്റ് മന്ത്രിയാണ് എല്ലാ തീരുമാനവുമെടുക്കുക. അദ്ദേഹം പറയുന്നത് പഞ്ചപുച്ഛമടക്കി നിന്നു കേള്‍ക്കുക എന്നതു മാത്രമാണു സഹമന്ത്രിമാരുടെ ജോലി. സ്ഥാനത്തിനു വേണ്ടിയുള്ള സ്ഥാനം എന്നല്ലാതെ ഈ പദവി കൊണ്ടു മറ്റു കാര്യമൊന്നുമില്ല എന്നതാണ്് യാഥാര്‍ത്ഥ്യം. കാര്‍ഷിക ഭക്ഷ്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സമാനമായ രീതിയാണു തുടര്‍ന്നു പോരുന്നത്.


എന്നാല്‍, ഉചിതമായ നടപടിയെടുക്കാനും അതു നടപ്പാക്കാനും സാധിക്കുന്നത്ര അധികാരമുള്ള മറ്റൊരു വകുപ്പ് കയ്യാളുന്നതും മലയാളിയാണ് എന്നത് മറക്കരുത്. അതു പ്രവാസികാര്യം തന്നെ. കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ കാര്യം അറിയുന്നതേയില്ല എന്നു നടിക്കുകയാണ് നമ്മുടെ മന്ത്രി ചെയ്തു പോരുന്നത്. വളരെ അപലപനീയമായ രീതിയിലാണ് പ്രസ്തുത വകുപ്പു കേരളീയരെ കൈകാര്യം ചെയ്യുന്നതെന്നു പറയാതിരിക്കാനാവില്ല. ഏറ്റവുമൊടുവില്‍ എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാര്‍ സാധാരണക്കാരായ മലയാളി യാത്രക്കാരെ വലയ്ക്കുകയും തീവ്രവാദികളാക്കി ചിത്രീകരിക്കുകയും ചെയ്തപ്പോള്‍പ്പോലും പ്രതികരിക്കാന്‍ കൂട്ടാക്കാതിരുന്ന ഈ മന്ത്രിയെക്കൊണ്ട് ഇവിടെ ആര്‍ക്കാണു ഗുണം?



തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ നിന്നു മന്ത്രിമാരെ തെരഞ്ഞെടുക്കാത്തതിന്റെ അനന്തരഫലം തന്നെയാണ് ഇവിടെയുള്ള ജനം അനുഭവിക്കുന്നത്. നാമനിര്‍ദേശം ചെയ്യപ്പെട്ടോ ജനപ്രതിനിധികളാല്‍ തെരഞ്ഞെടുക്കപ്പെട്ടോ രാജ്യസഭയിലെത്തുകയും അതിലൂടെ മന്ത്രിക്കസേരയില്‍ ഇരുന്നരുളുകയും ചെയ്യുന്ന ചില നേതാക്കള്‍ തന്നെയാണ് രാജ്യത്തിന്റെ ശാപം. ഈ രീതി അടിയന്തരമായി മാറിയേ തീരൂ. ഇന്ത്യയുടെ പ്രധാനമന്ത്രിയടക്കം പല പ്രമുഖ മന്ത്രിമാരും ജനപ്രതിനിധികളല്ല എന്നതു ഞെട്ടലുളവാക്കുന്നു. ജനാധിപത്യത്തില്‍ ഒരിക്കലും സംഭവിക്കരുതാത്തതാണിത്. ഭരണഘടനാ രൂപീകരണ സമയത്തെ സാഹചര്യത്തിനനുസരിച്ച് രൂപപ്പെടുത്തിയ നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്.



ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാതെ പാര്‍ട്ടിയുടെ തീരുമാനപ്രകാരം മാത്രം അധികാരക്കസേരയിലേക്ക് എത്തിപ്പെടുന്നവര്‍ക്ക് ജനങ്ങളോടു വലിയ പ്രതിബദ്ധതയൊന്നുമുണ്ടാവാന്‍ തരമില്ല. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു വരുന്നവരില്‍ നിന്നു മാത്രമേ പ്രധാനമന്ത്രയടക്കമുള്ള മന്ത്രിമാരെ തെരഞ്ഞെടുക്കാവൂ എന്ന നിയമം ഉണ്ടാവുകയാണ് ഇന്നിന്റെ ആവശ്യം. ജനങ്ങളോടു മറുപടി പറയാന്‍ ബാധ്യതയില്ലാത്തതിനാല്‍ത്തന്നെയാകാം പ്രവാസി കാര്യ മന്ത്രി കേരളീയരായ പ്രവാസികളെ നിരന്തരം അവഗണിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരെല്ലാം കോടീശ്വരന്മാരാണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലായിരിക്കും ജീവിച്ചു പോരുന്നത്. പകലന്തിയോളം കൊടും ചൂടും കടുത്ത ശൈത്യവും സഹിച്ചു പണിയെടുക്കുന്നവര്‍ നാട്ടിലേക്കു മടങ്ങാനെത്തുമ്പോള്‍ നേരിടേണ്ടി വരുന്ന കയ്‌പേറിയ അനുഭവങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാത്ത ഒരു മന്ത്രിയെ എന്തിനാണ് ജനം നികുതിപ്പണം കൊണ്ടു തീറ്റിപ്പോറ്റുന്നത്?



കഴിഞ്ഞ ദിവസം വരെ കേന്ദ്ര മന്ത്രിമാരായി വിലസി നടന്നവരെക്കൊണ്ട് തന്നെ ഇവിടെ ഒരു ഗുണവും ഉണ്ടായിട്ടില്ല. ഇപ്പോള്‍ രണ്ടു പേര്‍ കൂടി ആ ഗണത്തിലേക്കെത്തുന്നു. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത മന്ത്രിമാര്‍. തൊഴിലും മാനവ വിഭവശേഷിയുമാണ് ഇപ്പോള്‍ പുതിയ മന്ത്രിമാര്‍ക്കു നല്‍കിയിരിക്കുന്ന വകുപ്പുകള്‍. രണ്ടു മേഖലയിലും കേരളത്തിനു വേണ്ടി അധികമൊന്നും ചെയ്യാന്‍ സാധ്യതയില്ല. കൂടുതല്‍ മന്ത്രിമാരെ തീറ്റിപ്പോറ്റുക എന്ന നയം മാറ്റി, ജനങ്ങള്‍ക്കു വേണ്ടി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ തയാറുള്ളവര്‍ക്കു സ്ഥാനമാനങ്ങള്‍ നല്‍കുക എന്ന രീതിയിലേക്കു രാജ്യം എത്തേണ്ടിയിരിക്കുന്നു.


ഗ്രൂപ്പു സമവാക്യങ്ങളിലെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ മാത്രമായി എന്തിനാണ് ഇത്തരം ചില നടപടികള്‍? കുറേപ്പേര്‍ക്കു കൂടി പൊലീസ് സംരക്ഷണവും ഔദ്യോഗിക വാഹനങ്ങളും നല്‍കാനും അവര്‍ക്കു ലോകം ചുറ്റാന്‍ അവസരമൊരുക്കാനും മാത്രമായി എന്തിനാണ് സഹമന്ത്രി എന്ന പദവി നിലനിര്‍ത്തുന്നതെന്നും ആലോചിക്കണം. ആറു പേര്‍ ചെയ്യാത്തത് എട്ടു പേര്‍ ചെയ്യുമോയെന്ന് കാത്തിരുന്നു തന്നെ കാണാം എന്നു മാത്രമേ ഈ അവസരത്തില്‍ പറയാനാവൂ.

2012, ഒക്ടോ 8

65 കോടി പലിശരഹിത വായ്പ

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മകള്‍ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവായ റോബര്‍ട്ട് വധേരയ്‌ക്കെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ തീര്‍ച്ചയായും അന്വേഷിക്കേണ്ടതു തന്നെ.  ഇതുമായി ബ്ന്ധപ്പെട്ട് അന്വേഷണം ആവശ്യമില്ലെന്ന നിലപാടില്‍ നിന്നു കോണ്‍ഗ്രസ് പാര്‍ട്ടി മാറി ചിന്തിക്കുമെന്നു തന്നെയാണ്  നമ്മുടെ വിശ്വാസം.




ഇന്ത്യാ എഗന്‍സ്റ്റ് കറപ്ഷന്‍ എന്ന സഘടനാ നേതാവ് അരവിന്ദ് കെജ്‌രിവാളും സംഘവുമാണ് വധരയ്‌ക്കെതിരേ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.  മൂന്നു വര്‍ഷം കൊണ്ട് വധേരയുടെ ആസ്തി 600 ഇരട്ടി വര്‍ധിച്ചതായാണു പ്രധാന ആരോപണം. മൂന്നു വര്‍ഷം മുമ്പ് 50 ലക്ഷം രൂപ മാത്രമായിരുന്ന വധേരയുടെ ആസ്തി ഇന്ന് അത് 300 കോടിയായി വര്‍ധിച്ചു.  റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ഡി.എല്‍.എഫും വധേരയും ചേര്‍ന്ന് വന്‍ അഴിമതി നടത്തിയതിന്റെ ഫലമാണ് ഇതെന്നായിരുന്നു കെജ്‌രിവാളിന്റെ ആരോപണം.



ഇതു നിഷേധിച്ച വധേര തനിക്കെതിരായ ആരോപണമെല്ലാം രാഷ്ട്രീയ ലാക്കോടെയുള്ളതാണെന്നാണ് പ്രതികരിച്ചത്. അതിന്റെ അര്‍ത്ഥം വധേരയ്ക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നു തന്നെ. ആ സ്ഥിതിക്ക് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വേണ്ടെന്ന കോണ്‍ഗ്രസ് നിലപാടില്‍ സംശയമുയരുന്നു.


ഡി.എല്‍.എഫുമായി ചേര്‍ന്ന് വധേര നടത്തിയത് കോടികളുടെ ഭൂമി ഇടപാടുകളാണെന്നും പ്രമുഖ കേന്ദ്രങ്ങളിലെ കണ്ണായ പല വസ്തുക്കളും ഡിഎല്‍എഫ് വധേരയ്ക്ക് കൈമാറിയതായും ഇതൊന്നും കൂടാതെ 65 കോടി രൂപ പലിശരഹിത വായ്പയും അദ്ദേഹത്തിന് നല്‍കിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വലിയ തുക നഷ്ടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന, 12 ശതമാനവും അതിനു മുകളിലുമുള്ള പലിശ നിരക്കില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വന്‍‌തോതില്‍ വായ്പ എടുത്തിട്ടുള്ള ഡിഎല്‍എഫ് എന്ന സ്ഥാപനം ഇത്ര വലിയ തുക പലിശരഹിത വായ്പയായി വധേരയ്ക്ക് എന്തിനു നല്‍കി എന്നതു തന്നെയാണ് ഇവിടെ ഉയരുന്ന ചോദ്യങ്ങളില്‍ ഏറെ പ്രസക്തം.


(അഞ്ചോ ആറോ ലക്ഷം രൂപ വിദ്യാഭ്യാസ വായ്പ ലഭിക്കുവാന്‍ സര്‍‍വവിധ ഡോക്യുമെന്റുകളും, കിടപ്പാടത്തിന്റെ ആധാരം പോലും പണയമായി നല്‍കാന്‍ തയ്യാറായ വിദ്യാര്‍ഥികക്ക് പോലും വായ്പനിഷേധിക്കപ്പെടുന്ന വാര്‍ത്ത ദിനം‌പ്രതി കേള്‍ക്കുന്ന രാജ്യത്താണ് ഇത്ര ഉദാരമായി മരുമകനു പണം ലഭിക്കുന്നത് എന്നതു മറക്കാതിരിക്കാം)


വധേരയ്ക്ക് ഫണ്ട് നല്‍കി അതിലൂടെ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരം നടത്തുകയായിരുന്നു ഡിഎല്‍എഫ് എന്നു ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ ഇതില്‍ എന്തൊക്കെയോ സത്യത്തിന്റെ അംശമുള്ളതായി സാധാരണക്കാര്‍ സംശയിക്കുന്നത് സ്വാഭാവികം.  ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഡിഎല്‍എഫ്-വധേര ഇടപാടുകള്‍ക്ക് ഒത്താശ ചെയ്തുകൊടുത്തുവെന്നും ആരോപണമുണ്ട്.




അഞ്ച് കമ്പനികള്‍ വധേര സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായാണ് മറ്റൊരു ആരോപണം ഉന്നയിച്ച പ്രശാന്ത് ഭൂഷണ്‍ പറയുന്നത്. ഇതും മുഖവിലയ്ക്കു ത്‌ന്നെ എടുക്കണം. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തയാറെടുക്കുന്നവര്‍ എന്ന നിലയില്‍ കെജ് രിവാളിന്റെയും പ്രശാന്ത് ഭൂഷന്റെയും ആരോപണങ്ങളെ നിസാരവത്കരിക്കാനാണ് കോണ്‍ഗ്രസും വധേരയും ശ്രമിക്കുന്നതെന്നത് തികച്ചും ഖേദകരം തന്നെ.


കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയില്‍ മാത്രമല്ല സോണിയാ ഗാന്ധി ഇന്ത്യയില്‍ പ്രമുഖയാകുന്നത്. കേന്ദ്ര സര്‍ക്കാര്‍ എന്തു ചെയ്യണമെന്നു തീരുമാനിക്കുന്ന അവസാനവാക്കാണു സോണിയ. സോണിയയുടെ എല്ലാ തീരുമാനങ്ങളെയും ശരിയാംവണ്ണം സ്വാധീനിക്കാന്‍ സാധിക്കുന്ന പുത്രിയാണു പ്രിയങ്ക എന്നതും അനിഷേധ്യമായ വസ്തുത തന്നെ. ഇന്ത്യയിലെ ശരാശരി പൗരന് സ്വപ്‌നം കാണാന്‍ പോലും കഴിയാത്തത്ര വലിയ സുഖസൗകര്യങ്ങളോടെ ജീവിച്ചു പോരുന്നവരാണ് ഇവരെല്ലാം. രാജ്യത്തെമ്പാടും വലിയ തോതിലുള്ള സ്വാധീനമുള്ള സോണിയയുടെയും കുടുംബത്തിന്റെയും അനിഷ്ടത്തിന് പാത്രമാകാന്‍ ഒരു കോണ്‍ഗ്രസ് നേതാവു പോലും തയാറല്ല എന്നതും രഹസ്യമൊന്നുമല്ല.



തലമുതിര്‍ന്ന നേതാക്കള്‍ പോലും രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും മുന്നില്‍ പഞ്ചപുച്ഛമടക്കി മാത്രമേ നില്‍ക്കാറുള്ളൂ. അങ്ങനെയുള്ള ദാസ്യ മനോഭാവക്കാര്‍ തന്നെയാണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഭരിച്ചു പോരുന്നത്. അവിടങ്ങളില്‍ എന്തെങ്കിലും ചെയ്യാന്‍ വധേരയ്ക്കു വലിയ വിഷമമൊന്നുമില്ല. അതു തിരിച്ചറിഞ്ഞു തന്നെയാകാം ഡിഎല്‍എഫ് വധേരയെ കൂട്ടു പിടിച്ചത്. അനുദിനം വന്‍ നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന കമ്പനിയാണു ഡിഎല്‍എഫ്. അങ്ങനെയൊരു കമ്പനി വലിയ തുക വെറുതേ ആര്‍ക്കെങ്കിലും നല്‍കുമോയെന്നു മാത്രം ചിന്തിച്ചാല്‍ മതി കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസിലാവാന്‍.



ഇത്ര വലിയ ഒരു ആരോപണം ഉയരുമ്പോഴും നിശബ്ദത പാലിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. വധേര തെറ്റു ചെയ്‌തെങ്കില്‍ നടപടിയുണ്ടാവുക തന്നെ വേണം. രാജ്യത്തെ എല്ലാ പൗര•ാര്‍ക്കും ബാധകമായ നിയമങ്ങളെല്ലാം വധേരയ്ക്കും ബാധകം തന്നെ. തനിക്കു ലഭിച്ച പണത്തിന്റെ കണക്ക് രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അതു ശരിയായിരിക്കാം. പക്ഷേ, വധേരയ്ക്ക് ഇത്രയേറെ ലാഭമുണ്ടാക്കാന്‍ കമ്പനികള്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ മറ്റു പല ലക്ഷ്യങ്ങളുമുണ്ടാകും. അതില്‍ ഏറ്റവും പ്രധാനം ആരുടെയും ശല്യം കൂടാതെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വന്‍തോതിലുള്ള ഭൂമിക്കച്ചവടം നടത്താനാകും എന്നതു തന്നെ ആകാം. അതെല്ലാം അന്വേഷണത്തിലൂടെയാണ് കണ്ടെത്തേണ്ടത്.



പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് എന്നതല്ലാതെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ റോബര്‍ട്ട് വധേര ആരുമല്ല. പ്രിയങ്ക പോലും രാജ്യത്തെ സാധാരണ പൗരനെ സംബന്ധിച്ചിടത്തോളം നേതാവല്ല. എന്നിട്ടും വധേരയ്ക്ക് ഇത്രമാത്രം സ്വധീനം രാജ്യമാകെ ഉണ്ടായിരിക്കുന്നു. അതിനര്‍ത്ഥം, സോണിയാ ഗാന്ധിയുടെ സര്‍വ ആശീര്‍വാദവും അദ്ദേഹത്തിനുണ്ട് എന്നു തന്നെ. അവിടെയാണ് ആരോപണത്തിന്റെ കാമ്പു കിടക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയിലും യുപിഎ അധ്യക്ഷ എന്ന നിലയിലും സോണിയാ ഗാന്ധിക്കുള്ള സ്വാധീനത്തിന്റെ മറവില്‍ വന്‍തോതിലുള്ള ബിസിനസ് നടത്തുന്നു എന്ന വശത്തു കൂടി ചിന്തിക്കുമ്പോള്‍ വധേര ചെയ്യുന്നതു തെറ്റു തന്നെയാണ്.


ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി നെഹ്‌റു കുടുംബത്തിന്റെ സ്വകാര്യ സ്വത്താണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവാന്‍ തരമില്ല. ആ പാര്‍ട്ടിക്കു വേണ്ടി തല്ലാനും തല്ലു കൊള്ളാനും പോസ്റ്ററൊട്ടിക്കാനും നടക്കുന്ന ഇന്ത്യക്കാരെല്ലാം സോണിയയുടെ കുടുംബത്തിന്റെ സേവകരാണ്.  ഈ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ വധേരയ്‌ക്കെതിരായ ആരോപണങ്ങള്‍ നിശ്ചയമായും അന്വേഷിക്കേണ്ടതു തന്നെ.


2012, ഒക്ടോ 6

ലോകത്തിനൊപ്പം ഉയര്‍ന്നു ചിന്തിക്കൂ

വൈദ്യുതി ഉപഭോഗം കൂടിയതിനാല്‍ ഇന്‍ഡക്ഷന്‍ കുക്കറിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്താന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് ആലോചിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി രാവിലെ അഞ്ചു മുതല്‍ എട്ടു വരെയുള്ള സമയത്ത് വൈദ്യുതി മുടക്കാനാണത്രേ ആലോചന.


തികച്ചും അപഹാസ്യമായ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതിനു മുമ്പ് അല്പമെങ്കിലും ആലോചിക്കാന്‍ നമ്മുടെ വൈദ്യുതി ബോര്‍ഡിലെ വെള്ളാനകള്‍ക്കു സാധിക്കുന്നില്ല എന്നതാണ് ദുഃഖകരമായ വസ്തുത. പാചക വാതകത്തിന് വില കുത്തനെ കൂട്ടിയും സിലിണ്ടറുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയും കളിക്കുന്ന കേന്ദ്ര സര്‍ക്കാരിനൊപ്പം പിടിച്ചു നില്‍ക്കാനുള്ള കളിയാണ് സംസ്ഥാനത്തും കളിച്ചു തുടങ്ങുന്നതെന്നു തോന്നുന്നു. വര്‍ഷത്തില്‍ ഒമ്പതു സിലിണ്ടര്‍ വീതം നല്‍കാനുള്ള  തീരുമാനം പോലും നടപ്പാക്കാതെ ജനങ്ങളെ നട്ടംതിരിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ നിന്ന് ഇതിലും അപഹാസ്യമായ നടപടികള്‍ പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.


രാവിലത്തെ തിരക്കിനെക്കുറിച്ച് വീട്ടമ്മമാരോടു തന്നെ ചോദിക്കണം. തിരക്കിട്ട ജോലി ചെയ്യുമ്പോള്‍ സഹായമായിത്തീരുന്നു എന്നതിനാലാണ് ഇന്‍ഡക്ഷന്‍ കുക്കറുകളുടെ ജനപ്രീതി വര്‍ധിക്കാന്‍ കാരണം. പാചക വാതകം കിട്ടാതിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതലാളുകള്‍ ഇന്‍ഡക്ഷന്‍ കുക്കറിനെപ്പോലുള്ള മറ്റു സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനിടെയാണ് വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം വരുന്നത്.


കേരളത്തില്‍ വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കില്‍ അതു പരിഹരിക്കാനുള്ള മാര്‍ഗങ്ങളാണ് ആരായേണ്ടത്. ജനസംഖ്യ വര്‍ധിക്കുന്ന ഒരു നാട്ടില്‍ ആവശ്യത്തിനുള്ള വൈദ്യുതിയും കുടിവെള്ളവും എത്തിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അതിനു പകരം, ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാതാക്കുകയും അതിലൂടെ നേട്ടമുണ്ടാകുമെന്നു പ്രചരിപ്പിക്കുകയും ചെയ്യുകയാണ് നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ ചെയ്യുന്നത്.


മാറിയ കാലത്തിനനുസരിച്ച് തിരക്കിട്ട ജീവിതമാണ് സാധാരണക്കാര്‍ നയിച്ചു പോരുന്നത്. ഉദ്യോഗസ്ഥകളായ വീട്ടമ്മമാര്‍ മാത്രമല്ല രാവിലത്തെ തിരക്കില്‍ നട്ടം തിരിയുന്നത്. അവരെ കൂടുതല്‍ ബുദ്ധിമുട്ടിക്കാനുള്ള ആലോചനയ്ക്ക് നേതൃത്വം നല്‍കുന്നത് ഏതു വെള്ളാനയാണെങ്കിലും അത്തരക്കാരെ അടിയന്തരമായി ഉദ്യോഗത്തില്‍ നിന്നു മാറ്റാനാണു സര്‍ക്കാര്‍ തയാറാവേണ്ടത്. വൈദ്യുതി ആവശ്യത്തിനു ലഭ്യമല്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം നാട്ടിലെ സാധാരണ ജനങ്ങള്‍ക്കല്ല. നിലവിലുളള വൈദ്യുത പദ്ധതികളുടെ ജനറേറ്ററുകള്‍ പോലും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തവും കെഎസ്ഇബിയിലെ ഉദ്യോഗസ്ഥര്‍ക്കു തന്നെ. അങ്ങനെ അവരുടെ കുഴപ്പം കൊണ്ടുണ്ടായിട്ടുള്ള പ്രതിസന്ധിക്കു സാധാരണക്കാരായ വീട്ടമ്മമാര്‍ ഭാരം ചുമക്കണമെന്നു പറയുന്നതിലെ ഔചിത്യം മനസിലാവുന്നില്ല.


ബോര്‍ഡിലെ വെള്ളാനകള്‍ക്ക് മാസം തോറും ലഭിക്കുന്ന വലിയ തുകയുടെ ശമ്പളമുണ്ട്. അവരുടെ കുടുംബങ്ങളില്‍ വലിയ പ്രശ്‌നങ്ങളില്ലാതെ കാര്യങ്ങള്‍ മുന്നോട്ടു പോവുകയും ചെയ്യും. സാധാരണക്കാരുടെ അവസ്ഥ അതല്ല. കുടുംബത്തില്‍ ഭാര്യയും ഭര്‍ത്താവും ജോലിക്കു പോയാല്‍ മാത്രമേ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവൂ എന്ന അവസ്ഥയാണ് മിക്കവര്‍ക്കും. അങ്ങനെ തിരക്കിന്റെ ജീവിതത്തില്‍ രാവിലെയുള്ള പാചകത്തിന്റെ സമയം ലാഭിക്കാനുള്ള മാര്‍ഗം എല്ലാവരും തേടും. അത്തരം തേടലുകളാണ് ഇന്‍ഡക്ഷന്‍ കുക്കറിലേക്ക് എത്തി നില്‍ക്കുന്നത്. വൈദ്യുതി പ്രതിസന്ധിയുടെ പേരു പറഞ്ഞ് അത് ഇല്ലാതാക്കാന്‍ നോക്കുമ്പോള്‍ പകരം സംവിധാനം കൂടി ഏര്‍പ്പെടുത്തണം. വിറകടുപ്പ് ഉപയോഗിച്ചാല്‍ മതിയെന്ന് എയര്‍കണ്ടീഷന്‍ഡ് മുറിയിലിരുന്നു പറയാന്‍ വളരെ എളുപ്പമാണ്. സര്‍ക്കാര്‍ ചെലവില്‍ ജീവിച്ചു പോരുന്നവര്‍ക്ക് അങ്ങനെ പല ഉള്‍വിളികളുമുണ്ടാകും. അതിനെല്ലാം വില നല്‍കേണ്ടി വരുന്നത് പാവപ്പെട്ട മലയാളികളാണ്. അത് അംഗീകരിക്കാനാവില്ല.


ഇടുക്കിയലടക്കം പ്രവര്‍ത്തിക്കാത്ത ജനറേറ്റുകള്‍ അടിയന്തരമായി പ്രവര്‍ത്തിപ്പിക്കാനുള്ള മാര്‍ഗമാണ് സര്‍ക്കാര്‍ തേടേണ്ടത്. അതിനു പകരം ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത കുറേ ഉദ്യോഗസ്ഥരുടെ തെറ്റായ ഉപദേശത്തിന്റെ മാര്‍ഗത്തിലൂടെ സഞ്ചരിക്കരുത്. പ്രായം കൊണ്ടു മുന്‍പന്തിയിലുള്ള ആര്യാടന്‍ മുഹമ്മദിനെപ്പോലുള്ള മന്ത്രിമാരെങ്കിലും ഇക്കാര്യത്തില്‍ മാതൃക കാട്ടണം. ജനങ്ങളുടെ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും പരമാവധി കുറയ്ക്കുക എന്നതാകണം ഒരു ജനായത്ത സര്‍ക്കാരിന്റെ ലക്ഷ്യം. അത് ഭാഗികമായെങ്കിലും നടപ്പാക്കാന്‍ സാധിച്ചാല്‍ അതാകും വലിയ വിജയം. അതിനു പകരം, നഷ്ടത്തിന്റെ പേരു പറഞ്ഞ് ജനങ്ങളെ കാളവണ്ടിയുഗത്തിലേക്കു നാടുകടത്താന്‍ ശ്രമിക്കരുത്. ഇവിടെ സംഭവിക്കുന്നത് അതാണ്.


വിറകടുപ്പുപയോഗിച്ച് പാചകം ചെയ്താല്‍ മതിയെന്നു പറയുന്നവര്‍ അതു ചെയ്തു കൊടുക്കാന്‍ കൂടി തയാറാവണം. വൈദ്യുതി ബോര്‍ഡിലെ ഒരു ഉദ്യോഗസ്ഥന്റെ വീട്ടില്‍പ്പോലും ഇന്‍ഡക്ഷന്‍ കുക്കറോ എയര്‍കണ്ടീഷണറോ കാണരുത്. അതു കണ്ടെത്തിയാല്‍ നാട്ടുകാര്‍ ഇടപെട്ട് നീക്കം ചെയ്യുന്ന സാഹചര്യമാണ് ഉണ്ടാകേണ്ടത്.


നിരന്തരം ഉപദേശം മാത്രം വിളമ്പാന്‍ കുറേ വെള്ളാനകളെ തീറ്റിപ്പോറ്റേണ്ടതുണ്ടോയെന്നു സര്‍ക്കാര്‍ ആലോചിക്കാന്‍ സമയമായിരിക്കുന്നു. നിരക്കു വര്‍ധിപ്പിക്കുകയും ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തുകയുമല്ല വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള വഴി. കൂടുതല്‍ വൈദ്യുതി ഏതു വിധത്തില്‍ ഉത്പാദിപ്പിക്കാമെന്ന് ആലോചിക്കാനെങ്കിലും സര്‍ക്കാര്‍ തയാറാവണം.


ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തില്‍ വീര്‍പ്പു മുട്ടുകയാണ് നമ്മുടെ വൈദ്യുതി വിതരണ രംഗം. ഈ അവസ്ഥ മാറണം. വൈദ്യുതി വിതരണം സ്വകാര്യ മേഖലയ്ക്കു നല്‍കാന്‍ അടിയന്തര നടപടിയുണ്ടാകേണ്ടിയിരിക്കുന്നു. ഒപ്പം വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കി മാറ്റുക കൂടി ചെയ്താല്‍ കുറേ താപ്പാനകള്‍ വീട്ടിലിരിക്കും. അതോടെ കേരളത്തിലെ ജനങ്ങള്‍ക്ക് ആവശ്യത്തിനു വൈദ്യുതി ലഭിക്കും. മാത്രവുമല്ല, മാറിയ കാലഘട്ടത്തിനനുസരിച്ച് ജീവിക്കാന്‍ അവര്‍ക്കു സാധിക്കുകയും ചെയ്യും. അങ്ങനെ ലോകത്തിന്റെ പുരോഗതിക്കൊപ്പം കേരളവും പുരോഗമിക്കും. അതിനുള്ള നീക്കം ഉടനടി ഉണ്ടായേ തീരൂ.

2012, ഒക്ടോ 4

"ഇന്‍ഡക്ഷന്‍ കുക്കര്‍"

കേരളത്തില്‍ "ഇന്‍ഡക്ഷന്‍ കുക്കര്‍" ഉപയോഗിക്കുന്ന മുഴുവന്‍ ആളുകളെയും "ഏജന്റ് സാബൂ" എന്ന സോഫ്റ്റ്വേര്‍ ഉപയോഗിച്ച് കണ്ടുപിടിക്കുവാനും അത്തരത്തില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപ്യോഗിക്കുന്നതായി സംശയിക്കപ്പെട്ടവര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കാനും തീരുമാനിച്ചതായി വൈദ്യുതി ബോര്‍ഡ് അറിയിച്ചു.



"ഏജന്റ് സാബൂ" ഉപയോഗിച്ചുള്ള അന്വേഷണത്തില്‍ വൈദ്യുതി മന്ത്രിയുടെ വീട്ടില്‍ പതിവായി ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപ്യോഗിക്കുന്നതായി കണ്ടെത്തിയതോടെ ഏജന്റ് സാബുവിന്റെ കാര്യക്ഷമത ബോധ്യപ്പെട്ടുവെന്നും, എന്നാല്‍ മന്ത്രിക്കെതിരേ കേസെടുക്കുകയില്ലെന്നും പകരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റു രാജ്യങ്ങളില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കുന്ന മുഴുവന്‍ മലയാളികള്‍ക്കെതിരേയും കേസെടുക്കുവാന്‍ പാപ്പനംകോട് സ്റ്റേഷനിലെ ഹെഡ്കോണ്‍സ്റ്റബിള്‍ കുട്ടപ്പനെ ചുമതലപ്പെടുത്തിയതായും ബോര്‍ഡ് അറിയിച്ചു.



ലേബല്‍ :ആത്മരോഷം