2012, ഡിസം 23

അരിവിലയുടെ നിലവിളി

പൊതുവിപണിയില്‍ അരിവില 26നും 36നും ഇടയിലാണെന്ന്‌ കേരളത്തിലെ ഭക്ഷ്യമന്ത്രി തീര്‍ത്തു പറയുമ്പോഴും കുത്തരി കിട്ടാന്‍ സംസ്‌ഥാനത്തെവിടെയും നാല്‍പതിലധികം രൂപ മുടക്കണം. മധ്യകേരളത്തില്‍ പ്രധാനമായി ഉപയോഗിക്കുന്ന കുട്ടനാടന്‍ റോയല്‍(46 രൂ), അമ്മ (47.50 രൂ), പൊന്‍മണി (45 രൂ) എന്നിവയുടെ വിലയും മന്ത്രിയുടെ ലക്ഷ്‌മണരേഖയ്‌ക്കു മീതേ.

മന്ത്രി അനൂപ് ജേക്കബ് ഒരുപക്ഷേ ദുബായിലെ അരിവില ആയിരിക്കും ഉദ്ദേശിച്ചിരിക്കുക എന്നു തോന്നുന്നു. നാട്ടില്‍ നിന്നും അരിവിലയുടെ നിലവിളി ഉയരുമ്പോഴും ഞങ്ങള്‍ക്കിവിടെ ദുബായില്‍ പാലക്കാടന്‍ മട്ട അധവാ ചുവന്ന കുത്തരി ഒരു കിലോ രണ്ടര ദിര്‍ഹം നിരക്കില്‍ സുലഭമായി ലഭിക്കുന്നു ( AED 1 = Rs.14.70 എന്ന ഇന്നത്തെ വിനിമയ നിരക്കു പ്രകാരം നാട്ടിലെ 36 രൂപ 75 പൈസ വിലയ്ക്ക് ഒരു കിലോ ഒന്നാംതരം കുത്തരി).


അത്ഭുതം തോന്നുന്നവര്‍ക്ക് തെളിവിനായി ഇതാ രണ്ടു ദിവസം മുന്‍പ് ഞാന്‍ പത്തുകിലോ അരി (5 കിലോയുടെ 2 പാക്കറ്റ്) വാങ്ങിയതിന്റെ ബില്ല് ചുവടേ ചേര്‍ക്കുന്നു.




ഇനിയിപ്പോള്‍ ക്രിസ്തുമസ് അവധിക്ക് നാട്ടില്‍ പോകുന്നവര്‍ അരികൂടി വാങ്ങിക്കൊണ്ട് പോകുന്നത് നന്നായിരിക്കും.


മന്ത്രിയുടെ ജന്മനാടായ കൂത്താട്ട്‌കുളത്ത്  ബ്രാന്‍ഡഡ്‌ ഇനങ്ങളായ പവിഴം, നിറപറ, ഡബിള്‍ഹോഴ്‌സ് തുടങ്ങിയവയ്‌ക്ക് 48-നു മുകളിലാണ്‌ വില. അവ കിട്ടാനുമില്ല. പിന്നെ മന്ത്രിക്കെവിടെനിന്നു കിട്ടി 26-36 എന്ന വിലത്തോത്‌?

കോട്ടയത്ത്‌ പൊതുവിപണിയില്‍ കുത്തരിക്ക്‌ 45നുമേലാണ്‌ ഇപ്പോഴും വില. ചുവന്ന മട്ടയ്‌ക്ക് (കുത്തരി) ഇന്നലെ 48 രൂപയായിരുന്നു ചില്ലറ വില. മൊത്തവില 45.50. കൊച്ചിയില്‍ മട്ടയ്‌ക്ക് 46.50 രൂപയാണ്‌ ചില്ലറ നിരക്ക്‌. ഒറ്റപ്പുഴുക്കന്‌ 42 രൂപയും ഇരുപുഴക്കന്‌ 43 രൂപയും നല്‍കണം. പ്രമുഖ ബ്രാന്‍ഡഡ്‌ അരികള്‍ പല ചില്ലറ വില്‍പനശാലകളും എടുക്കുന്നില്ല.  അരി ലോഡ്‌ തിങ്കളാഴ്‌ചകളിലാണ്‌ എത്താറ്‌. അതിനാല്‍ വിലയിലെ വ്യതിയാനം ചൊവ്വാഴ്‌ചയേ വിപണിയില്‍ പ്രതിഫലിക്കൂ. 34-35 രൂപ നിരക്കിലാണ്‌ സാധാരണ പച്ചരി ഇന്നലെ വിറ്റത്‌. ജനങ്ങള്‍ ഏറെ ഉപയോഗിക്കുന്ന ജയ അരിക്ക്‌ 42 രൂപ. ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് പച്ചരിക്ക് ഡിമാന്റ് കൂടുമെന്ന സാഹചര്യത്തില്‍ വിലയില്‍ ഇനിയും വര്‍ദ്ധന പ്രതീക്ഷിച്ചേ മതിയാകൂ.


റേഷന്‍ കടകളില്‍ സ്‌പെഷല്‍ അരി എത്തിയെന്ന അവകാശവാദവും തെറ്റാണ്‌. തലസ്‌ഥാന ജില്ലയില്‍ ഉള്‍പ്പെടെ പല ജില്ലകളിലും സ്‌പെഷല്‍ എത്തിയിട്ടില്ല.  മാവേലി സ്‌റ്റോറുകളില്‍നിന്നു 27.50 രൂപയ്‌ക്കു ലഭിക്കുന്ന അരിയുടെ ഗുണനിലവാരം കുറവാണെന്നു വ്യാപക പരാതിയുണ്ട്‌.


മുകളില്‍ നാം കണ്ട വില വിവര പട്ടികകളുടെ അടിസ്ഥാനത്തില്‍ നാം മനസിലാക്കേണ്ട വസ്തുത എന്താണ്?
അരിവില കുതിക്കുന്നതിനു കാരണം അരിയുടെ ദൗര്‍‌ലഭ്യമോ, കടത്തു കൂലിയിലെ വര്‍ദ്ധനവോ ഒന്നുമല്ല, ഭരണാധികാരികളുടെ പിടിപ്പുകേടും പൂഴ്തിവെപ്പുകാരും കരിഞ്ചന്തക്കാരുമായുള്ള ഒത്തുകളിയും മാത്രം.


തന്റെ രാജ്യത്തെ ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കണം എന്നു ആത്മാര്‍ഥമായ ആഗ്രഹവും അതു ലഭ്യമാക്കാനുള്ള നിശ്ചയദാര്‍ഡ്യവും ഉള്ള ഒരു ഭരണകൂടത്തിനും ഭരണാധികാരിക്കും അതു നിഷ്പ്രയാസം സാധിക്കും എന്നുള്ളതിന്റെ ഉദാത്തമായ ഉദാഹരണമാണ് ഈ വില വിത്യാസം, ദുബയില്‍ തദ്ദേശിയരായ ആരും ഉപയോഗിക്കുന്ന അവശ്യ വസ്തുവല്ല പാല‍ക്കാടന്‍ മട്ട എന്ന ചുവന്ന കുത്തരി.  ഇവിടെ വിദേശികളായ മലയാളികള്‍ മാത്രം ഉപയോഗിക്കുന്ന ഈ അരിക്കു പോലും അനിയന്ത്രിതമായ വിലക്കയറ്റം ഉണ്ടാകാതെ ജാഗ്രത പാലിക്കുന്ന ദുബായ് ഭരണാധികാരി "ഹിസ് ഹൈനസ്" എന്ന വിശേഷണത്തിന് തികച്ചും യോഗ്യന്‍ തന്നെ.

അതേസമയം മാസപ്പടി എത്തിക്കാത്ത മൊത്തവ്യാപാരികളെയും, റേഷന്‍ കടക്കാരെയും റെയ്ഡ് നടത്തി വിരട്ടുകയും നുണോരമയില്‍ അതിന്റെ പുകഴ്തിയെഴുതിയ വാര്‍ത്ത വായിച്ച് പുളകം കൊള്ളുകയും ചെയ്യുന്ന കേരളത്തിലെ ജനായത്ത ഭരണക്കാര്‍ തങ്ങള്‍ നാടിന്റെ ശാപമാണെന്ന് ഓരോദിവസവും തെളിയിച്ചുകൊണ്ടിരിക്കുന്നു.


റോമന്‍ സാമ്പ്രാജ്യം കത്തിയെരിയുമ്പോള്‍ അവിടുത്തെ ചക്രവര്‍ത്തി  വീണ വായിച്ചു. റോമില്‍ അങ്ങനെയെങ്കില്‍ ഇങ്ങ് കൊച്ചു കേരളത്തില്‍  അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിച്ച് സാധാരണക്കാരന്റെ ജീവിതം തന്നെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ കേരളത്തിലെ ചില മന്ത്രിമാര്‍ തെക്കോട്ടും, വടക്കോട്ടും ഉദ്ഘാടന മാമാങ്കത്തിനു നടക്കുന്നതല്ലാതെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഒരോ ഓമന പേരു നല്‍കി  വലിയ മേളകള്‍ കോടികള്‍ മുടക്കി നടക്കുന്നു. ഇതിന്റെ പ്രയോജനം ആര്‍ക്കാണ് കിട്ടുകയെന്നത് ചോദ്യമായി അവശേഷിക്കുന്നു. സംസ്ഥാന നിയമ നിര്‍മ്മാണ സഭയായ നിയമസഭയിലും, പുറത്തും പ്രതിപക്ഷം നടത്തുന്ന സമരങ്ങള്‍ കണ്ടില്ലെന്നു നടിച്ചു പുശ്ഛിച്ചു തള്ളാനാണ് സംസ്ഥാന ഭക്ഷ്യമന്ത്രി ശ്രമിക്കുന്നത്.


നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയ ചര്‍ച്ചയ്‌ക്കൊടുവില്‍ കഴിഞ്ഞ ദിവസം  സഭ പ്രക്ഷുബ്ധമായി. മന്ത്രി അനൂപ് ജേക്കബിനെ ചര്‍ച്ചയ്ക്കു മറുപടി പറയാന്‍ അനുവദിക്കാതെ  പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി.  മന്ത്രിയെ മറുപടി പറയാന്‍ അനുവദിക്കാതെയുള്ള മര്യാദകേട് കാട്ടരുതെന്നു മുഖ്യമന്ത്രി ക്ഷുഭിതനായി പറഞ്ഞതോടെ ബഹളം ശക്തമായി. സംസ്ഥാനത്ത് അരിവില നിയന്ത്രിക്കുന്നതാരെന്നു സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ അറിയാത്ത അവസ്ഥയാണിപ്പോള്‍. അരിയെത്രയെന്നു ചോദിച്ചാല്‍ പയറഞ്ഞാഴി എന്നരീതിയിലാണു മന്ത്രി അനൂപ് മറുപടി പറയുതെന്ന് സിപിഎം അംഗം ശ്രീരാമകൃഷ്ണന്‍ കുറ്റപ്പെടുത്തി.


അരിക്കു പലയിടത്തും പല വിലയാണ്. കച്ചവടക്കാര്‍ പൂഴ്ത്തിവച്ച് അരിക്കു വിലകൂട്ടുന്നു എന്നാണ് മുഖ്യമന്ത്രിയുടെ ന്യായം. ഇത്തരം കരിച്ചന്തക്കാര്‍ക്കെതിരേ നടപടിയെടുക്കാനാകാത്ത നിസഹായനായി മുഖ്യമന്ത്രി നോക്കിനില്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുയാണ്. കേരളത്തിലെ ജനങ്ങള്‍ പൊറുതിമുട്ടിയിട്ടും ക്രിയാക്തമായി ഇടപെടാത്ത കണ്ണില്‍ ചോരയില്ലാത്ത നിലപാടാണ് സംസ്ഥാനത്തു നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്ക്. ഗോഡൗണുകളില്‍ കെട്ടികിടക്കുന്ന അരി നശിക്കുമ്പോള്‍ സപ്ലൈകോയില്‍ സാധാരണക്കാര്‍ക്ക് അരി ലഭിക്കുന്നില്ല. ഇതെന്തു പൊതുവിതരണ സമ്പ്രദായം ആണ്?  ഇവിടെ കൃത്രിമവിലക്കയറ്റം സൃഷ്ടിക്കുന്ന കൊള്ളക്കാരെ പിടിക്കാന്‍ പൊലീസില്ലേ? വന്‍കിട കച്ചവടക്കാര്‍ നടത്തുന്ന ഈ കൊള്ളയ്‌ക്കെതിരേ എന്താണ് നടപടിയെടുക്കാത്തത്?   കരിഞ്ചന്തക്കാരെ പിടിക്കാന്‍ റെയ്ഡുകള്‍ നടത്തുന്നുണ്ടെന്ന അനൂപിന്റെ പരാമര്‍ശത്തിനിടെ അങ്ങനെയെങ്കില്‍ എത്ര പേരെ അറസ്റ്റ് ചെയ്‌തെന്നും വ്യക്തമാക്കണമെന്നു സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍  ആവശ്യപ്പെട്ടു. ഇതിനു കൃത്യമായി അനൂപ് മറുപടി പറയാന്‍ മന്ത്രി അനൂപ് ജേക്കബിന് കഴിഞ്ഞില്ല. .

വിലക്കയറ്റവും ഭക്ഷ്യക്ഷാമവും ഈ അടുത്ത കാലത്തൊന്നും കണ്‍ടിട്ടില്ലാത്ത വിധം രൂക്ഷമായിരിക്കുന്ന ഈ അവസരത്തിലാണ് സിവില്‍ സപ്ലസ് ഡയറക്റ്ററേറ്റിലെ അക്കൗണ്ട്സ് ഓഫീസര്‍ ശ്രീലത രഹസ്യ ക്യാമറയില്‍ കുടുങ്ങിയ ദൃശ്യങ്ങള്‍ പുറത്തായിരിക്കുന്നത്, വിലക്കയറ്റം നിയന്ത്രിക്കാന്‍ ചെറുവിരല്‍ പോലും അനക്കാന്‍ കേരള സര്‍ക്കാര്‍ മടിക്കുന്നതിലെ സാംഗത്യവും അതേപറ്റി നിശ്ശബ്ദത പാലിക്കുന്ന സിന്‍ഡിക്കേറ്റ് മാധ്യമന്‍ങ്ങളുടെ കള്ളക്കളികളും സംബന്ധിച്ച് പൊതു ജനത്തിന്റെ സംശയം പൂര്‍ണമായും ശരിവെക്കുന്ന വെളിപ്പെടുത്തലുകളാണ് സുരക്ഷിതമെന്നു കരുതിയ സാഹചര്യങ്ങളുടെ ബലത്തില്‍ അബദ്ധത്തിലെങ്കിലും ശ്രീലതയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.


പിറവം ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി ഓരോ റേഷന്‍ ഡീലറില്‍ നിന്നും പതിനായിരം റൂപ വീതം പിരിച്ച് ജോണി നെല്ലൂരിനെ ഏല്‍പ്പിച്ചു എന്ന വെളിപ്പെടുത്തല്‍ അവഗണിച്ചു തള്ളാവുന്നതല്ല. മന്ത്രിയാകുന്നതിനു മുന്നേ, എമ്മെല്ലേ പോലും ആകുന്നതിനു മുന്‍പേ, വന്‍‌തുക പിരിവു തുടങ്ങിയെങ്കില്‍ മന്ത്രിപദം കിട്ടിയ ശേഷം എത്ര ഭീകരമായ കൊള്ള നടത്തിയിരിക്കും എന്നൂഹിക്കാന്‍ വലിയ ചാണക്യ ബുദ്ധിയുടെ ഒന്നും ആവശ്യമില്ല.


പിറവം ഉപതിരഞ്ഞെടുപ്പില്‍ മദ്യമായും പണമായും മറ്റു പലവകയായും ഒഴുക്കിയതും അതിന്റെ മറവില്‍ ഹരിശ്ചന്ദ്രന്മാരായ യൂഡിയെഫ് നേതാക്കന്മാര്‍ മുക്കിയതുമായ ( DCC ഓഫീസ് പണിക്ക് പൊതുയോഗം നടത്തി സ്വീകരിച്ച പണം സ്റ്റേജില്‍ നിന്നും തന്നെ തല്‍ക്ഷണം അടിച്ച് മാറ്റിയ വിരുതന്മാര്‍ കണക്കില്ലാത്ത പണത്തിനോടെങ്ങിനെ പ്രതികരിക്കാം എന്നത് ഇവിടെ ചിന്തനീയം) മുഴുവന്‍ പണത്തിന്റെയും ഭാരം റേഷന്‍ വ്യാപാരികളും മറ്റു ഭക്ഷ്യോല്‍പന്ന മൊത്ത വിതരണക്കാരും വഹിക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍, ആ തുകയും അതിന്റെ പലിശയും അവര്‍ പൊതു വിപണിയില്‍ നിന്നും ഈടാക്കും എന്നത് സുവിദിതമാണല്ലോ? ഭരണം ഏല്‍പ്പിച്ച പൊതുജനത്തോടില്ലാത്ത വിധേയത്വവും ഉത്തരവാദിത്വവും പണം മുടക്കി മന്ത്രിസ്ഥാനം തരപ്പെടുത്തി നല്‍കിയവരോട് കാണിക്കാതിരിക്കാന്‍ മന്ത്രിക്കു സാധിക്കയുമില്ല.


അതിനാല്‍ ജാതിയും, മതവും, ഇടയലേഘനവും സിന്‍ഡിക്കേറ്റ് പത്ര പ്രചരണവും, പരിഗണിച്ച് വോട്ട് ചെയ്ത് സത്ഭരണം സ്വന്തമാക്കിയവരോടൊപ്പം ബഹുഭൂരിപഷം വരുന്ന നിരപരാധികളായ പൊതുജനത്തിനും ഇവരെയൊക്കെ സഹിക്കാം, അല്ലെങ്കില്‍ നമ്മെയും ഇവിടെനിന്നും രക്ഷിക്കാന്‍ ഇറ്റലിയുടെ പ്രത്യേക വിമാനം വരുമെന്നു പ്രത്യാശിക്കാം.



2012, ഡിസം 8

തെരുവു വിളക്കുകള്‍ എറിഞ്ഞുടക്കുന്നവര്‍

പതിമൂന്നാം കേരള നിയമസഭയുടെ തിങ്കളാഴ്ച ആരംഭിക്കുന്ന ആറാം സമ്മേളനത്തിലും വി എസ് അച്യുതാനന്ദന്‍ തന്നെയായിരിക്കും കേരളത്തിന്റെ പ്രതിപക്ഷ നേതാവ്.  സ്‌പോര്‍ട്‌സ്മാന്‍് സ്പിറ്റില്ലാത്ത രാഷ്ട്രീയ നേതാക്കളുടെ കൂട്ടം അപ്പുറത്തും ഇപ്പുറത്തും നിന്ന് തമ്മില്‍ തല്ലിയും ഇടയ്ക്കിടെ സെല്‍ഫ് ഗോളടിച്ചുമൊക്കെ കളിക്കുമ്പോള്‍ സ്വകാര്യമായെങ്കിലും മലയാളി ഇടയ്ക്കു കരഞ്ഞു പോകുന്നു. കരയാന്‍ കഴിയാത്ത കരളുറപ്പുള്ളവര്‍ ശപിച്ചുപോകുന്നു. കരച്ചില്‍ നിശ്ശബ്ദ തേങ്ങലാണെങ്കില്‍, ശാപവാക്ക് ഏതാണ്ട് ഇങ്ങനെയാകും: കേരളത്തെ രക്ഷിക്കാന്‍ ഞങ്ങള്‍ കൈവെള്ളയില്‍ വച്ചു തന്ന ജനവിധികൊണ്ട് ഈ നാടിനെ ശിക്ഷിക്കുന്ന എരണം കെട്ടവരേ നിങ്ങള്‍ക്ക് കാലം മാപ്പു തരില്ല.


നിരവധി കേസുകളുടെ പേരില്‍ ഭരണപക്ഷത്തുള്ളവര്‍  ഉത്തരവാദിത്തം മറന്നു കളിക്കുന്ന നാടകത്തിന്റെ ചില രംഗങ്ങളാണ് ഭൂമി ദാനക്കേസുമായി ബന്ധപ്പെട്ടു നടക്കുന്നത്. കോടതിയിലുള്ള കേസായതിനാല്‍ അതിന്റെ മെറിറ്റിലേക്കു കടക്കാനോ, വ്യാഖ്യാനിക്കാനോ പഴുതില്ല. അതിന്റെ ആവശ്യവുമില്ല. മറിച്ച് രാഷ്ട്രീയം കളിക്കുന്നവര്‍ അതിനു കണ്ടെത്തുന്ന ഗെയിമുകള്‍ എങ്ങനെ നമ്മുടെ സാമൂഹിക ജീവിതത്തെ ബാധിക്കും വിധം ഗൗവതരവും അതേസമയം പരിഹാസ്യവുമായിമാറുന്നു എന്നതാണു ചിന്താവിഷയം. വി എസ് അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വിജിലന്‍സ് എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞപ്പോഴാണ്, എഫ്‌ഐആര്‍ റദ്ദാക്കി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി വന്നത്.


സര്‍ക്കാരിനെ ഞെട്ടിച്ച ആ വിധിക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഡിവിഷന്‍ ബെഞ്ചിന്റെ സ്‌റ്റേ വന്നു. 35 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മുല്ലപ്പെരിയാര്‍ കേസുമുതല്‍, സര്‍ക്കാര്‍ ഭൂമി ലീഗു മന്ത്രിമാരുടെ അളിയന്മാര്‍ക്കും ബിനാമികള്‍ക്കും നിര്‍‌ലോഭം പതിച്ചു നല്‍കിയപ്പോഴും,  ഏറ്റവും അവസാനം പൊതുവിതരണ സംവിധാനം താറുമാറാക്കിയും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ അരി ലഭ്യമല്ലാതാക്കിയും പൊതു വിപണിയില്‍ അരിവില കിലോയ്ക്ക് 42 രൂപ എത്തിച്ചതുവരെ ഉള്ള, ജനത്തെ നേരിട്ടു ബാധിക്കുന്ന ഏതെങ്കിലും വിഷത്തില്‍ ഈ സര്‍ക്കാര്‍ അതിവേഗം ബഹുദൂരം ഇത്ര ഉണര്‍ന്നു പ്രവര്‍ത്തിച്ചതായി കണ്ടിട്ടില്ല.

ഇപ്പോള്‍ സ്വാഭാവികമായും സാധാരണക്കാരനായ ഒരു മലയാളിയുടെ മനസില്‍ ഉയരുന്ന ന്യായമായ ഒരു സംശയം ഇതാണ് സത്യത്തില്‍ വീയെസ് അച്യുതാനന്ദന്‍ എന്ന വന്ദ്യ വയോധികനായ പ്രതിപക്ഷ നേതാവാണോ കേരളത്തിലെ മാന്യമായി ജീവിക്കുന്ന സാധാരണ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം???


ഭൂമിദാനക്കേസില്‍ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞാല്‍ പിന്നെ വി എസ് പ്രതിപക്ഷ നേതാവിന്റെ പദവിയില്‍ മാത്രമല്ല, നിയമസഭ സാമാജികനായിപ്പോലും തുടരില്ലെന്നതരം സൂചനകള്‍ വ്യക്തമായിരുന്നു. അങ്ങനെ വന്നാല്‍ സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണനെ പ്രതിപക്ഷ നേതാവാക്കാമെന്ന് പാര്‍ട്ടി ആഗ്രഹിച്ചുവെന്നാണ് വലതുപക്ഷ അജണ്ടകള്‍ നടപ്പിലാക്കാന്‍ മാത്രം പേനയുന്തുന്ന അല്ലെങ്കില്‍ കാമറചലിപ്പിക്കുന്ന ചില മാധ്യമ മുതലാളിമാരുടെ ഒരു വ്യാഖ്യാനം. സര്‍ക്കാരുമായി നിരന്തരം ഏറ്റുമുട്ടല്‍ പാത സ്വീകരിച്ചിരിക്കുന്ന വി എസിനേക്കാള്‍, കുറേക്കൂടി ഡിപ്ലോമാറ്റിക് ആയ കോടിയേരിയെയാണ് ഭരണപക്ഷത്തുള്ളവരും പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് ആഗ്രഹിക്കുന്നത് എന്ന് രണ്ടാമത്തെ വ്യാഖ്യാനം.


തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും നീക്കാന്‍ വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയാണ് ഭൂമിദാനക്കേസ് എന്ന് വി എസ് പറഞ്ഞതിന്റെ തുടര്‍ച്ചയായി മാധ്യമങ്ങളില്‍ വരുന്ന വ്യാഖ്യാനങ്ങളാണിത്. സര്‍ക്കാരിനാകട്ടെ, വി എസ് അച്യുതാന്ദനെന്ന മുതിര്‍ന്ന നേതാവും സംസ്ഥാനത്തെ പ്രധാന്ന അഴിമതി വിരുദ്ധ പോരാളിയും, ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളില്‍ നിരന്തരം ഭലപ്രദമായി ഇടപെടുകയും പല വിഷയങ്ങളിലെയും പോരാട്ടങ്ങള്‍ വിജയത്തിലെത്തിക്കുകയും ചെയ്യുകവഴി സര്‍ക്കാരിന്റെയും മത മുതലാളിമാരുടെയും മൂലധന ശക്തികളുടെയും, അവരുടെ പിണിയാളുകളായ രാഷ്ട്രീയ നപുംസകങ്ങളുടെയും കണ്ണിലെ കരടായ, സര്‍വോപരി പ്രതിപക്ഷ നേതാവുമായ ആളെയൊന്നു പൂട്ടാന്‍ കിട്ടിയ ഏറ്റവും നല്ല അവസരമായാണ് ഭൂമി ദാനക്കേസ് വന്നുവീണത്. പക്ഷേ, അവരും ഇപ്പോള്‍ ഒരു സ്‌റ്റേയുടെ ബലത്തില്‍ തല്‍ക്കാലം നടുനിവര്‍ത്തി നില്‍ക്കുന്നുവെന്നേയുള്ളു. സിംഗിള്‍ ബെഞ്ചില്‍ നിന്നു കിട്ടിയത് നടുവിനു നല്ല ചവിട്ടുതന്നെയാണല്ലോ. ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ഒരു താല്‍ക്കാലികാശ്വാസ തൈലം മാത്രം. കാര്യങ്ങള്‍ അതിവേഗം തകിടം മറിയുകയും വിഎസ് കുഞ്ഞാലിക്കുട്ടി സര്‍ക്കാരിന്റെ ചതിക്കുഴിയില്‍ നിന്നും വിദഗ്ധമായി രക്ഷപ്പെടുകയും കുഴി വെട്ടിയവര്‍ തന്നെ അതില്‍ വീണു നടുവൊടിഞ്ഞ അവസ്ഥയിലാവുകയും ചെയ്തു.



കേസില്‍ വി.എസിനെ പ്രതിചേര്‍ക്കരുതെന്നാണ് വിജിലന്‍സിന് ആദ്യം ലഭിച്ച നിയമോപദേശം. അതുതള്ളി കേസിന് തയാറായ സര്‍ക്കാര്‍ അനുകൂലമായ നിയമോപദേശവും വാങ്ങിയിരുന്നു. പ്രതിപക്ഷനേതാവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നിലെ അനവധാനതയും ശ്രദ്ധേയമാണ്.  കോടതിയില്‍ കേസ് നിലനിര്‍ത്തുക എന്നതിലുപരി കുറ്റപത്രം നല്‍കി വി എസിനെ രാജിവയ്പിക്കുകയെന്ന അജണ്ടയിലേക്ക് സര്‍ക്കാര്‍ ചെറുതായി.



വിജിലന്‍സിനെ വിമര്‍ശിച്ച് വി.എസിനനുകൂലമായി കോടതി പ്രതികരിച്ചത് സര്‍ക്കാറിന് കടുത്ത മാനക്കേടായി. എന്നാല്‍ അതിനുശേഷം ഉണ്ടായ നടപടികളാണ് ഏറെ ശ്രദ്ധേയം. കേസില്‍ തിരിച്ചടി വന്നശേഷം ആഭ്യന്തരമന്ത്രിയുടെ പ്രതികരണം വിധി പഠിച്ചിട്ടില്ലെന്നും പഠിച്ചശേഷം മറുപടി പറയാമെന്നുമായിരുന്നു. അതേസമയം തന്നെ ഡിവിഷന്‍ ബെഞ്ചില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയും ചെയ്തിരുന്നു. ആദ്യവിധിക്കുശേഷം അരമണിക്കൂറിനകം കേസ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നുവെന്ന നോട്ടീസ് പ്രതിപക്ഷനേതാവിന്‍െറ വക്കീലിന് ലഭിച്ചതും വിധിയെപ്പറ്റി അറിവില്ലെന്ന ആഭ്യന്തരമന്ത്രിയുടെ പ്രതികരണവും തമ്മിലെ പൊരുത്തക്കേട് പ്രകടമാണ്. ആഭ്യന്തരമന്ത്രിയുടെ അറിവില്ലാതെയാണോ അപ്പീല്‍ പോയതെന്ന ചോദ്യം ഇവിടെ ഉയരുന്നു.



കേസ് സിംഗിള്‍ബെഞ്ച് പരിഗണിക്കുമ്പോള്‍ തന്നെ അനുകൂലമായ പ്രതികരണം കോടതിയില്‍ നിന്ന് ലഭിക്കില്ലെന്ന തോന്നല്‍ സര്‍ക്കാറിനില്ലെങ്കില്‍ എങ്ങനെ വിധി വന്ന് മിനിറ്റുകള്‍ക്കകം അപ്പീല്‍ നല്‍കാന്‍ കഴിയുമെന്ന ചോദ്യം ഉയരുന്നത് അതിനാലാണ്. സര്‍ക്കാര്‍ തലേദിവസംതന്നെ അപ്പീലും തയാറാക്കിയിരുന്നുവെന്നാണ് അനുമാനിക്കേണ്ടത്. അല്ലെങ്കില്‍ ആഭ്യന്തരമന്ത്രി പറഞ്ഞപ്രകാരം വിധിപഠിച്ച് അപ്പീല്‍ നല്‍കണമെങ്കില്‍ മൂന്നുദിവസമെങ്കിലും താമസമുണ്ടാകേണ്ടതാണ്.



ഈ കേസ് ചീഫ് ജസ്റ്റിസിന്‍െറ ഡിവിഷന്‍ബെഞ്ചില്‍ എത്തിയതും യാദൃശ്ചികമല്ല. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം നല്‍കിയ ഹരജി പരിഗണിക്കുന്ന ചീഫ്ജസ്റ്റിസിന്‍െറ ബെഞ്ചില്‍ മാത്രമേ ഈ കേസ് പോകുകയുള്ളൂവെന്ന് വ്യക്തമാണ്. എങ്കിലും കേസ് ഡിവിഷന്‍ബെഞ്ചിന്‍െറ തീര്‍പ്പില്‍ തീരില്ലെന്നത് സുവ്യക്തമാണ്. വിധി വി എസിന് അനുകൂലമെങ്കില്‍  സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയില്‍ പോകുമെന്നുറപ്പ്. രാഷ്ട്രീയമായി വി.എസിനെതിരെ ഉപയോഗിക്കാന്‍ എങ്ങനെ എങ്കിലും ഒരു കേസെടുക്കുകയെന്നതായിരുന്നു സര്‍ക്കാര്‍ കാട്ടിയ തിടുക്കത്തിന്‍െറ അടിസ്ഥാനകാരണമെന്ന് വ്യക്തമായിക്കഴിഞ്ഞു.

വീയെസിനെ കുടുക്കാനുള്ള ചിലരുടെ ധൃതിയും പരിശ്രമവും കാണുമ്പോള്‍ ഓര്‍മ്മവരുന്നത് കോട്ടയം  KSRTC സ്റ്റാന്റിനു സമീപത്തുള്ള മിക്കവാറും ഇടവഴികളിലെ തെരുവു വിളക്കുകള്‍ സാമൂഹ്യ വിരുദ്ധര്‍ എറിഞ്ഞു പൊട്ടിക്കുന്ന സംഭവമാണ്. തങ്ങള്‍ തുടരുന്ന സമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുവാന്‍ തയ്യാറാകാത്ത ക്രിമിനലുകള്‍ പകരം തങ്ങളുടെ കള്ളത്തരം / ചെറ്റത്തരം പൊതുജനങ്ങള്‍ക്കുമുന്‍പില്‍ തെളിമയോടെ തുറന്നു കാട്ടുന്ന തെരുവു വിളക്കുകള്‍ എറിഞ്ഞുടക്കുന്ന സൂത്രവിദ്യ. പ്രകാശം പരത്തുന്ന വിളക്കിനെ തന്നെ ഇല്ലാതാക്കിയാല്‍ ഇരുളിന്റെ മറവില്‍ എന്തു വൃത്തികേടും ചെയ്യാമല്ലോ !!!


വി എസിനാകട്ടെ ഏറെക്കാലമായി അഴിമതിക്കാര്‍ക്കും പെണ്‍‌വാണിഭക്കാര്‍ക്കുമെതിരേ അദ്ദേഹം നടത്തിവരുന്ന നിയമയുദ്ധങ്ങളില്‍നിന്നുണ്ടായ ചിലരുടെ വ്യക്തിവൈരാഗ്യം ഇപ്പോള്‍ അദ്ദേഹത്തെ വേട്ടയാടുകയുമാണ്. എല്ലാം കൂടിച്ചേര്‍ന്നൊരു കേസ് മേളപ്പെരുക്കം അരങ്ങു തകര്‍ക്കുമ്പോള്‍ ജനം അന്തംവിട്ടു നില്‍ക്കുന്നു, പിന്നെ കണ്ണീരണിയുന്നു, അല്ലെങ്കില്‍ ശപിക്കുന്നു. കേരളത്തെ രക്ഷിക്കാന്‍ ഞങ്ങള്‍ കൈവെള്ളയില്‍ വച്ചു തന്ന ജനവിധികൊണ്ട് ഈ നാടിനെ ശിക്ഷിക്കുന്ന എരണം കെട്ടവരേ നിങ്ങള്‍ക്ക് കാലം മാപ്പു തരില്ല.