2016, ഏപ്രി 25

മദ്യനയം

മദ്യനയം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ഒരിടവേളയ്ക്ക് ശേഷം സജീവമായിരിക്കുകയാണല്ലോ.

മദ്യ നിരോധനമാണോ നല്ലത് 
മദ്യവര്‍ജനമാണോ നല്ലത്?
ബാറുകള്‍ പൂട്ടിയാല്‍ മദ്യ ഉപഭോഗം കുറയുമോ?
വ്യാജമദ്യം വിപണി പിടിച്ചടക്കുമോ?

ആകെപ്പാടെ ഒരു ജഗപൊകയാണ് മദ്യം ഒരു വില്ലനായി മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും ചര്‍ച്ച്കള്‍ കത്തിക്കയറുകയാണ്!!

എല്ലാവരും ഇപ്പോള്‍ അബദ്ധത്തില്‍ നടപ്പിലായ മദ്യനയത്തിന്റെ മെറിറ്റും ഡീമെറിറ്റും അതിനു പിന്നില്‍ നടന്ന കോഴക്കണക്കുകളും ചില നേതാക്കള്‍ തമ്മിലുള്ള ഈഗോക്ലാഷും ഒക്കെ ഇഴകീറി പരിശോധിക്കുകയാണ്. എന്നാല്‍ ഫലപ്രദമായ ഒരു മദ്യനയത്തെപ്പറ്റി ഒരു ബദല്‍ നിര്‍ദേശവും ആരും മുന്നോട്ട് വയ്ക്കുന്നും ഇല്ല.

ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ അടച്ചു പൂട്ടുക എന്നത് മദ്യനിരോധനം അല്ലെങ്കില്‍ മദ്യവര്‍ജനം എന്ന പ്രഖ്യാപിത ലക്ഷ്യത്തിന് ഒരു ഗുണവും ചെയ്യുകയില്ല എന്നു മാത്രമല്ല ദൂരവ്യാപകമായ ദോഷം ചെയ്യും.

ഫൈവ്സ്റ്റാറില്‍ പോകാന്‍ തക്ക വരുമാനം ഇല്ലാത്ത മദ്യപര്‍ ബിവറേജ് കോര്‍പറേഷന്റെ  ചില്ലറവില്‍പനശാലകളില്‍ നിന്നും വാങ്ങി പൊതു സ്വകാര്യ ഇടങ്ങളില്‍ കൂട്ടം കൂടി മദ്യപിക്കുന്ന സാഹചര്യം ഇപ്പോള്‍ തന്നെ സംജാതമായിട്ടുണ്ട്.

പൊതു സ്ഥലങ്ങളിലെ മദ്യപാനം ലെവല്‍ വിട്ടു മറ്റുള്ളവര്‍ക്ക് ശല്യമായി തുടങ്ങിയതോടെ നടപടിയെടുക്കാന്‍ പോലീസ് നിര്‍ബന്ധിതമാകും അതോടെ മദ്യപാനം അരങ്ങത്തു നിന്നും അടുക്കളയിലേക്ക് എന്ന അവസ്ഥയിലേക്കു നീങ്ങുകയാണ്. ഈയൊരു സാഹചര്യം കുടുംബ അന്തരീക്ഷത്തില്‍ വളരെ പ്രതിലോമകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

ഇപ്പോള്‍ തന്നെ വൃത്തികെട്ട സാമൂഹ്യവിരുദ്ധ  സീരിയലുകളുടെ സ്വാധീനത്തില്‍ കലുഷിതമായ സന്ധ്യാസമയം കൂടുതല്‍ മോശമാകാനും കുട്ടികളുടെ പഠനത്തെയും സ്വഭാവ രൂപീകരണത്തെയും മോശമായി ബാധിക്കും. മദ്യപാനം ഒരു മോശം ശീലമല്ല എന്ന ധാരണ വളര്‍ന്നുവരുന്ന കുട്ടികളില്‍ വേരുറപ്പിക്കാനും കാരണമാകും.

അതിനാല്‍ ത്രീസ്റ്റാര്‍ മുതല്‍ മുകളിലേക്കുള്ള ബാറുകളുടെ പ്രവര്‍ത്തനാനുമതി കര്‍ശന ഉപാധികളോടെ പുനസ്ഥാപിച്ചു കൊടുക്കണം. അതേസമയം അവര്‍ വില്‍ക്കുന്ന ഭക്ഷണത്തിന്റെയും മദ്യത്തിന്റെയും ഗുണമമ്ന്മ കര്‍ശനമായി ഉറപ്പുവരുത്തുകയും ചെയ്യണം

എല്ലാവര്‍ക്കും അറിയാവുന്ന എന്നാല്‍ ആരും ഇതുവരെ പരിഗണിക്കാന്‍ എടുത്തിട്ടില്ലാത്ത ഒരു ബദല്‍ നിര്‍ദേശം ഞാന്‍ ഇവിടെ ചര്‍ച്ചയ്ക്ക് മുന്നോട്ട് വെക്കുകയാണ്.

ഞാന്‍ ഈ രംഗത്തെ ഒരു വിദഗ്ദനല്ല, എന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമല്ല, ഉള്ളവതന്നെ ഗുണവും ദോഷവും ആയേക്കാവുന്ന വിവിധ വശങ്ങള്‍ പരിഗണിച്ചിട്ടില്ല. ഒരു പൊതു ചര്‍ച്ചയ്ക്ക് ഈ നിര്‍ദേശങ്ങള്‍ വിധേയമാക്കപ്പെട്ട് ഒഴിവാക്കെണ്ടവ ഒഴിവാക്കി കൂടുതല്‍ മെച്ചപ്പെട്ട ആശയങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഏറ്റവും സ്വീകാര്യമായവ അധികാരസ്ഥാനങ്ങളില്‍ എത്തിക്കാന്‍ നമുക്ക് ശ്രമിക്കാം

പല വികസിത രാജ്യങ്ങളിലും ഫലപ്രദമായി അനേകം വര്‍ഷങ്ങളായി നിലവിലുള്ള സംവിധാനമാണ് പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ലിക്വര്‍ ലൈസന്‍സ് കാര്‍ഡ് - ഏതാണ്ട് നമ്മുടെ സായുധ സേനാംഗങ്ങള്‍ക്കും വിമുക്തഭടന്മാര്‍ക്കും ലഭിക്കുന്ന "ക്വാട്ടാ" ബുക്കിന്റെ വിപുലവും പരിഷ്കൃതവുമായ രൂപം - ദുബായില്‍ ഈ സംവിധാനം ഉപയോഗിക്കുന്ന മലയാളികള്‍ ഏറെയുള്ളതിനാല്‍ മലയാളികളെ സംബന്ധിച്ച് ഈ സംവിധാനം അപരിചിതം എന്ന്‍ പറയാനാവില്ല.





ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഡ്രൈവിങ്ങ് ലൈസന്‍സ് പോലെ, അല്ലെങ്കില്‍ പഴയ "മണ്ണെണ്ണ പെര്‍മിറ്റ് പോലെ" മദ്യം വാങ്ങാന്‍ ഉള്ള അനുമതി പത്രം ആണ് ഈ സ്മാര്‍ട് കാര്‍ഡ്, 

ദുബായില്‍ ഇത് ലഭിക്കുന്നതിനുള്ള മാനദണ്ഡം, അപേക്ഷകന്‍ മദ്യപാനം നിഷിദ്ധമായ മുസ്‌ലീം സമുദായാംഗം അല്ല, അപേക്ഷകന്റെ വരുമാനം, സ്പോണ്‍സറുടെ അനുമതി എന്നിവയാണ്. 

എന്തെങ്കിലും ക്രിമിനല്‍ ഒഫന്‍സുകള്‍, മദ്യപിച്ചു വാഹനം ഓടിച്ചതിനു പിടിയിലാവുക തുടങ്ങിയ സാഹചര്യങ്ങളില്‍ ഈ ലിക്വര്‍ ലൈസന്‍സ് പോലീസ് സീഐഡി വിഭാഗം ക്യാന്‍സല്‍ ചെയ്യും. 





ഇപ്പോഴത്തെ കേരളത്തിലെ സാഹഹര്യത്തില്‍ ഈ സംവിധാനം കുറേക്കൂടി വിപുലവും സാങ്കേതിക തികവോടെയും പരിഷ്കരിച്ച് നടപ്പിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല.

ഉന്നത സാങ്കേതിക സൗകര്യങ്ങള്‍ ആവശ്യമുള്ളതും അതേസമയം വിവിധ വകുപ്പുകളുടെ കൃത്യമായ  ഏകോപനം ആവശ്യമുള്ളതുമായ ഒരു പദ്ധതി നടപ്പിലാക്കുമ്പോള്‍ ആദ്യമായി ഉയര്‍ന്നു വരുന്ന തടസവാദം അതിനാവശ്യമായ പണത്തിന്റെ ലഭ്യതയെ സംബന്ധിച്ചാണ്. 

പ്രത്യേകിച്ചും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും പണമില്ലാതെ വായ്പയെടുത്ത് ശമ്പളം കൊടുക്കുകയും പദ്ധതി ചിലവുകള്‍ വകമാറ്റുകയും, ക്ഷേമ പെന്‍ഷനുകള്‍ മാസങ്ങളായി കുടിശ്ശിഖ ആയിരിക്കുകയും ചെയ്യുന്ന ഈ സമയത്ത് ഈ പദ്ധതി അവതരിപ്പിക്കുമ്പോളും ആ ആശങ്കക്ക് അടിസ്ഥാനം ഇല്ലാതില്ല.


ലൈസന്‍സ് ഫീസ് പുതുക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരുവര്‍ഷക്കാലം നടക്കുന്ന വാദ പ്രതിവാദങ്ങളും കോഴ ആരോപനങ്ങളില്‍ നിന്നും മനസിലാക്കുന്നത് ഒരു വര്‍ഷത്തേക്ക് വാലിഡിറ്റി ഉള്ള ലൈസന്‍സ് പുതുക്കാന്‍ മാത്രം പതിനഞ്ചുകോടിയോളം രൂപ കോഴയിനത്തില്‍ മുടക്കാന്‍ തയ്യാറായ ബാര്‍ ഉടമകളില്‍ നിന്നും 

ലൈസന്‍സ് സംവിധാനം നടപ്പില്‍ വരുത്തുന്നതിന് വളരെ വിപുലമായ  സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ആവശ്യമായ തുക ചിലവഴിപ്പിക്കുവാന്‍ പ്രയാസം ഉണ്ടാവുകയില്ല.

ഈ സംവിധാനത്തിന്റെ വാര്‍ഷിക നടത്തിപ്പിനാവശ്യമായ തുകയും വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ ആനുപാതികമായി ബാറുടമകളില്‍ നിന്നും ബിവറേജ് കോര്‍പറേഷനില്‍ നിന്നും സര്‍ക്കാരിനു ഓരോ വര്‍ഷവും  ഈടാക്കുവാന്‍ സാധിക്കും.

കോട്ടയത്തും കൊച്ചിയിലും സ്വകാര്യ ബസുകളില്‍ ഉപയോഗിക്കുന്ന ലൈവ് അപ്ഡേറ്റിംഗ് ഉള്ള  ഇലക്ട്രോണിക് പയ്മെന്റ് കാര്‍ഡ് പോലെ ഒരു കേന്ദ്രീകൃത സെര്‍വറുമായി ബന്ധിപ്പിച്ച, കുറച്ചുകൂടി അധികം വിവരങ്ങള്‍ ഉള്‍കൊള്ളിച്ച (ആധാര്‍ കാര്‍ഡ് പോലെ) സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം ആയിരിക്കണം ലിക്വര്‍ ലൈസന്‍സ് ആയി വിതരണം ചെയ്യേണ്ടുന്നത്.

ഈ കാര്‍ഡ് സ്വയിപ്പ് ചെയ്യുന്ന ടെര്‍മിനലുകള്‍ വിവിധ വകുപ്പുകളുമായി / അവരുടെ പ്രത്യേക സെര്‍വറുകളുമായി ജീപിയെസ് മാതൃകയില്‍ സാറ്റലൈറ്റ് മുഖേനയോ മൊബൈല്‍ ടവറുകള്‍ മുഖേനയോ ബന്ധിപ്പിച്ചിരിക്കണം. 


എക്സൈസ് പോലീസ് അധികാരികളോ അത്യാവശ്യ ഘട്ടത്തില്‍ ആശുപത്രി അധികൃതരോ ഈ കാര്‍ഡ് ചെക്ക് ചെയ്തു നോക്കിയാല്‍ ലൈസന്‍സിയുടെ പേരും മൊബൈല്‍നമ്പറും അഡ്രസും മുതല്‍ ബ്ലഡ് ഗ്രൂപ്പ്, അസുഖം ഉള്ള വ്യക്തി ആണെങ്കില്‍ ചികിത്സാ ഹിസ്റ്ററി, അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കോണ്ടാക്റ്റ് നമ്പറുകള്‍ ഇതുവരെ എത്ര അളവില്‍ എത്ര മദ്യം ഏതു മദ്യം എവിടെനിന്നൊക്കെ വാങ്ങി ഉപയൊഗിച്ചിട്ടുണ്ടെന്നും അവസാനം എപ്പോള്‍ എവിടെ നിന്നും എന്തു മദ്യമാണ് വാങ്ങിയതെന്നും അടക്കം വിപുലമായ വിവരങ്ങള്‍ ഉടന്‍ ലഭ്യമാകുന്ന സംവിധാനം ഈ കാര്‍ഡ് സംവിധാനത്തില്‍ ഉള്‍ക്കൊള്ളിക്കണം.