2010 നവം 19

കൈക്കൂലിക്കാരായ ആര്‍ടി ഓഫീസുകാരെ തളയ്ക്കണം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ റോഡ് ട്രാന്സ്പോര്ട്ട് ഓഫീസുകളില് ഇന്നലെ വിജിലന്സ് നടത്തിയ പരിശോധനയില് കുറേ രൂപ ലഭിച്ചെന്നാണു വാര്ത്ത. മുപ്പതിനായിരമോ അതിനോടൊപ്പമോ നില്ക്കുന്ന തുകകളുടെ കണക്കു മാത്രമാണു പലയിടത്തു നിന്നും കേട്ടത്. വലിയൊരു അഴിമതിയുടെ കണ്ടെത്തലെന്ന രീതിയില് വാര്ത്തയെ അവതരിപ്പിക്കേണ്ട കാര്യമില്ല.ആര്ടി ഓഫീസുകളെന്നാല് അഴിമതിയുടെ കേന്ദ്രം എന്നാണ് നിര്വ്വചനം. ഇത് അറിയാത്തവരായി ആരുമുണ്ടാവില്ല. ഓരോ ദിവസവും സംസ്ഥാനത്തെ ആര്ടി ഓഫീസുകളില് മറിയുന്നത് ലക്ഷക്കണക്കിനു രൂപയാണ്. കൈക്കൂലിയിനത്തില് വാങ്ങുന്ന തുക ഉപയോഗിച്ചു മാത്രം ആഡംബരജീവിതം നയിക്കുന്നവരാണ് റോഡ് ട്രാന്സ്പോര്ട്ട് ഓഫീസുകളിലെ ജീവനക്കാരില് ബഹുഭൂരിപക്ഷവും. ശമ്പളം അതേപടി ബാങ്കില് നിക്ഷേപിക്കും. കാലങ്ങളായി തുടരുന്നതാണ് പതിവ്.അഴിമതിക്കെതിരേ വലിയതോതില് ശബ്ദമുയര്ത്തിയിരുന്ന പലരും ട്രാന്സ്പോര്ട്ട് വകുപ്പിന്റെ ഭരണം കയ്യാളിയിട്ടുണ്ട്. അവരാരുംതന്നെ ആര്ടി ഓഫീസുകളെ തൊട്ടുകളിക്കാന് തയ്യാറായിട്ടില്ലെന്നതാണു വാസ്തവം.വാഹനങ്ങളുടെ എണ്ണം പെരുകുകയും റോഡിലെ തിരക്ക് വര്ധിക്കുകയും ചെയ്തതോടെ വകുപ്പിലെ ജീവനക്കാര്ക്ക് ചാകരക്കൊയ്ത്തായി. ആര്ടിഒമാരും ജോയിന്റ് ആര്ടിഒമാരും വെഹിക്കിള് ഇന്സ്പെക്ടര്മാരും വാരിക്കൂട്ടുന്ന പണത്തിനു കയ്യും കണക്കുമില്ല.ആര്ടി ഓഫീസുകളിലേക്ക് പണമൊഴുകുന്ന പ്രധാനവഴികള് സ്വകാര്യ ബസ് സര്വ്വീസുകളും വാഹന ഡീലര്മാരുമാണ്. ഇവരില് നിന്നു പിരിച്ചെടുക്കുന്ന തുകയുടെ കണക്ക് ആരെയും ഞെട്ടിക്കും. ഓരോ പുതിയ വാഹനവും വില്ക്കുമ്പോള് അതിന്റെ രജിസ്ട്രേഷന് ഉള്പ്പെടെയുള്ള കാര്യങ്ങള്ക്ക് ആര്ടി ഓഫീസിലെ ജീവനക്കാര്ക്ക് കൈക്കൂലി നല്കണം. അതില്ലാതെ ഒന്നും നടക്കില്ല. മാമൂല് ലംഘിക്കുന്നവരുടെ അനുഭവം മോശമായിരിക്കും. ഇതറിയാവുന്നതിനാല് വാഹനത്തിന്റെ രേഖകള്ക്കൊപ്പം കൈക്കൂലിപ്പണം കൃത്യമായി ഓഫീസില് എത്തിക്കും.വാഹനസംബന്ധമായ കാര്യങ്ങള്ക്കായി ആര്ടി ഓഫീസുകളില് എത്തുന്ന സാധാരണക്കാരുടെ കാര്യവും വ്യത്യസ്തമല്ല. ഇടനിലക്കാരെ ഒഴിവാക്കിയെന്നു മന്ത്രിയും സര്ക്കാരുമൊക്കെ വീമ്പിളക്കാറുണ്ടെങ്കിലും, ആര്ടി ഓഫീസില് നിന്ന് എന്തെങ്കിലും കാര്യം സാധിക്കണമെങ്കില് ഇടത്തട്ടുകാര് കൂടിയേ തീരൂ. പരസ്യമായി കൈക്കൂലി ചോദിച്ചു വാങ്ങുന്ന ഏക സര്ക്കാര് സ്ഥാപനമായ ആര്ടി ഓഫീസിലെ അഴിമതി അവസാനിപ്പിക്കാന് ആര്ക്കും സാധിക്കുന്നില്ല.എത്രയോ പ്രഗദ്ഭര് ഗതാഗതവകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. അവരെപ്പോലും വിറപ്പിക്കാന് തക്ക ശക്തി ആര്ടി ഓഫീസിലെ ജീവനക്കാര്ക്കും അവരുടെ സംഘടനകള്ക്കുമുണ്ടെന്നതാണ് അഴിമതിയുടെ കൂത്തരങ്ങായി അവിടം മാറാന് കാരണം.അസിസ്റ്റന്റ് വെഹിക്കിള് ഇന്സ്പെക്ടര്മാരായി ജോലിക്കെത്തുന്നവര് ആദ്യമായി ചെയ്യേണ്ടത് കൈക്കൂലി പിരിക്കേണ്ടതെങ്ങനെയെന്നും അത് ഏതൊക്കെ തലത്തിലൂടെ വീതം വയ്ക്കണമെന്നുമാണ്. പ്യൂണ് ഉള്പ്പെടെയുള്ളവര് വാങ്ങുന്ന തുകയുടെ പങ്ക് വകുപ്പിന്റെ തലപ്പത്തിരിക്കുന്ന മഹാരഥന്മാരുടെ കീശയില് വരെ കൃത്യമായി എത്തണം. അതാണ് അലിഖിത നിയമം.പ്രബുദ്ധരായ ജനങ്ങളുള്ള ഒരു നാട്ടിലെ സര്ക്കാര് ഓഫീസിന്റെ അവസ്ഥയാണിതെന്നു പറയുന്നതു പോലും ലജ്ജാകരമാണ്. അവകാശമെന്നോണം കൈക്കൂലി വാങ്ങാന് ഉദ്യോഗസ്ഥര്ക്ക് ആരാണ് അനുവാദം നല്കിയിരിക്കുന്നതെന്ന് സര്ക്കാര് വ്യക്തമാക്കണം. ഓരോ ദിവസവും ലക്ഷക്കണക്കിനു രൂപ കൈക്കൂലിയിനത്തില് ഒഴുകുന്ന സ്ഥലങ്ങളുണ്ട്. അവിടേക്ക് സ്ഥലംമാറ്റം ലഭിക്കാന് വന്തുക മുടക്കേണ്ടിവരുമെന്ന് മോട്ടോര് വാഹന വകുപ്പിലെ ഉദ്യോഗസ്ഥര് തന്നെ സമ്മതിക്കുന്നു.ആര്ടി ഓഫീസിലെ ജോലി എന്നാല് കൈക്കൂലി വാങ്ങാനുള്ള അവകാശമെന്നു കരുതുന്ന അഴിമതിവീരന്മാരെ നിലയ്ക്കു നിര്ത്താന് സര്ക്കാര് ഇനിയെങ്കിലും തയ്യാറാവണം. ലക്ഷങ്ങള് ദിനംപ്രതി ഒഴുകുന്ന ഓഫീസുകളില് നടത്തുന്ന പ്രഹസനങ്ങളാവരുത് പരിശോധനകള്. കാക്കിയിട്ടാല് എന്തുമാകാമെന്ന ധാരണ മോട്ടോര് വാഹനവകുപ്പിനും ഉണ്ടെന്നതില് സംശയമില്ല.അങ്ങനെയുള്ള തെറ്റിദ്ധാരണ വച്ചുപുലര്ത്തുന്നവരെ നേരിടേണ്ടത് മറ്റുചില മാര്ഗങ്ങളിലൂടെയാണ്. പണ്ടേ തുടര്ന്നു പോന്ന കീഴ്വഴക്കം എന്ന രീതിയില് കൈക്കൂലി വാങ്ങലില് റെക്കോഡ് സ്ഥാപിക്കുന്ന ഇത്തരക്കാരെ നേരിടാനുള്ള ചങ്കൂറ്റവും കൈക്കരുത്തുമുള്ളവരാണ് ഇന്നത്തെ യുവതലമുറയെന്ന് മറക്കാതിരിക്കുക.സര്ക്കാര് നോക്കുകുത്തിയാവുകയും അഴിമതിക്കാരുടെ കുട പിടിക്കുന്നവരാവുകയും ചെയ്യുമ്പോള് ചിലപ്പോള് ജനങ്ങള് നേരിട്ട് ഇടപെടേണ്ടിവരും. പൊലീസ് കഴിഞ്ഞാല് ജനങ്ങളെ ദ്രോഹിക്കുന്നതിലും അധിക്ഷേപിക്കുന്നതിലും മുന്പന്തിയില് നില്ക്കുന്ന വകുപ്പാണ് മോട്ടോര്വാഹന വകുപ്പ്. നിയമപ്രകാരമുള്ള ലൈസന്സ് ഉള്പ്പെടെയുള്ളവ നല്കാന് അധികാരപ്പെട്ടവര് എന്നതിന്റെ ധാര്ഷ്ട്യവും ഹുങ്കും വച്ചുപൊറുപ്പിക്കാനാവുന്നതല്ല.ഇവര് പേപ്പറുകള് ശരിയാക്കിയില്ലെങ്കില് വാഹനം ഓടിക്കാന് പറ്റില്ല എന്നതുകൊണ്ടു മാത്രം പലപ്പോഴും കൈക്കൂലി നല്കാന് ജനം തയ്യാറാവുന്നുണ്ട്. അതു പക്ഷേ ആരുടെയും അവകാശമായി കണക്കാക്കേണ്ടതില്ല. സര്ക്കാരില് നിന്നു ശമ്പളം പറ്റുന്നവര് ജനങ്ങളുടെ പാദസേവ ചെയ്യേണ്ടിവരും. അത് ഇഷ്ടമല്ലെങ്കില് രാജിവച്ചു പുറത്തു പോവുക. അങ്ങനെ പോകാന് തയ്യാറല്ലാത്തവരെ അടിച്ചോടിക്കാനുള്ള ബാധ്യത സര്ക്കാര് ഏറ്റെടുക്കണം. പ്രാകൃത നിയമങ്ങളാണ് മോട്ടോര് വാഹന വകുപ്പിലെയും പൊലീസ് വകുപ്പിലെയും ഉദ്യോഗസ്ഥര്ക്ക് യോജിക്കുക. പരസ്യമായി ഇവരെ ജനം കല്ലെറിയുന്ന കാലം വിദൂരമല്ലെന്നത് ഭയാശങ്കകളോടെ മാത്രം ചിന്തിക്കാവുന്ന കാര്യമാണ്.യുവജന സംഘടനകള്ക്കും ഇക്കാര്യത്തില് പാളിച്ച പറ്റുന്നുണ്ട്. പ്രതികരണ ശേഷിയുള്ള ചെറുപ്പക്കാരെ സംഘടിപ്പിച്ച് അഴിമതിക്കാരും കൈക്കൂലിക്കാരും ഉപദ്രവകാരികളുമായ ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്ത്താനുള്ള ഉത്തരവാദിത്തം യുവജനസംഘടനകള്ക്കുണ്ട്. ഡിവൈഎഫ് പോലുള്ള സംഘടനകള് പണ്ട് ഇത്തരം ജനോപകാരപ്രദമായ പരിപാടികള് ആസൂത്രണം ചെയ്തിരുന്നു. അതിന്റെ നേതാക്കള് വലിയ നേതാക്കളുടെ ആജ്ഞാനുവര്ത്തികള് മാത്രമായതോടെ യുവജനശക്തിയാണു ക്ഷയിച്ചത്. ഇനിയെങ്കിലും പഴയ ഊര്ജ്ജത്തിലേക്ക് യുവാക്കള് എത്തണം. കൈക്കൂലിക്കാരെയും ക്രിമിനല് പശ്ചാത്തലമുള്ള ഉദ്യോഗസ്ഥരെയും പരസ്യമായിത്തന്നെ നേരിടാന് അവര്ക്കു സാധിക്കണം. അതിന് എല്ലാ യുവജനസംഘടനകളും യോജിച്ച് മുന്നിട്ടിറങ്ങണം. ഇല്ലാത്തപക്ഷം, നാട് അരാജകത്വത്തിലേക്കായിരിക്കും കൂപ്പുകുത്തുക.

കടപ്പാട് - ബാലചന്ദ്രന്‍ ചീറോത്ത് - എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് - കേരളഭൂഷണം

2010 നവം 12

വരുന്നൂ വിന്‍ഡോസ്‌ 8

എല്ലാവര്‍ഷവും കമ്പ്യൂട്ടറുകള്‍ മാറുക, വേഗതകൂട്ടുക!. ഈ ആശയം എത്രപേര്‍ക്ക്‌ ഇഷ്‌ടപ്പെടുമെന്ന്‌ അറിയില്ല. ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തിനും പാക്കേജുകള്‍ക്കും 'കാശു മുടക്കാന്‍' തയാറല്ലാത്തവര്‍ക്ക്‌ പ്രത്യേകിച്ചും. എന്തായാലും വിന്‍ഡോസ്‌ 8 ആസ്വദിക്കാന്‍ താങ്കള്‍ക്ക്‌ കമ്പ്യൂട്ടര്‍ മാറേണ്ടി വരും. 2012 -ല്‍ വിന്‍ഡോസ്‌ 8 പുറത്തുവരുമെന്നാണ്‌ മൈക്രോസോഫ്‌റ്റ്‌ അറിയിപ്പ്‌ .

128 ബിറ്റാണ്‌ പുതിയ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റം. 128 ബിറ്റ്‌ മൈക്രോപ്രോസസറുകള്‍ ഇനിയും സജീവമായിട്ടില്ല. ആപ്പിളിന്റെ Mac OS X Lion സൗകര്യങ്ങള്‍ എട്ടില്‍ പ്രതീക്ഷിക്കാം.

ശരീര ചലനങ്ങളും പുതിയ ഒഎസ്‌ തിരിച്ചറിയും.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ഭൂരിപക്ഷവും ഇന്നും ^Windows XP യുഗത്തില്‍ തന്നെയാണെന്നുള്ളതാണ്‌ യാഥാര്‍ത്ഥ്യം. 32 ബിറ്റാണ്‌ എക്‌സ്പി. വിന്‍ഡോസ്‌ 7 ലൂടെയാണ്‌ മൈക്രോസോഫ്‌റ്റ്‌ 64 ബിറ്റിലേക്ക്‌ കടന്നത്‌ . പെട്ടെന്ന്‌ 128 ബിറ്റ്‌ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റലിലേക്ക്‌ കടക്കുന്നത്‌ കുറെ ഉപയോക്‌താക്കള്‍ക്കെങ്കിലും തലവേദനയാകും.

മൈക്രോസോഫ്‌റ്റിന്റെ തന്നെ പ്രോഗ്രാമിംഗ്‌ ഭാഷയായ വിഷ്വല്‍ ബേസിക്‌ 6 ഉപയോഗിച്ചുള്ള പ്രോഗ്രാമുകള്‍ സാധാരണ നിലയില്‍ വിന്‍ഡോസ്‌ 7 ല്‍ പ്രവര്‍ത്തിക്കില്ല.

സ്‌ഥാപനങ്ങള്‍ സ്വന്തം ആവശ്യത്തിനായി തയാറാക്കുന്ന പ്രോഗ്രാമുകള്‍ വിന്‍ഡോസ്‌ 8 നായി പുതുക്കേണ്ടി വരും.

വിന്‍ഡോസ്‌ 8 ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ പ്രോസസറും മദര്‍ബോര്‍ഡുമൊക്കെ മാറേണ്ടി വരും. സാങ്കേതിക വിദ്യയിലെ മാറ്റം സ്വാഗതം ചെയ്യാം , എന്നാല്‍ ഇതിനായി സ്‌ഥിരമായി പണം ചെലവിടേണ്ടി വന്നാലോ?.

2010 നവം 7

അമേരിക്കയുടെ വ്യാപാര-സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കല്‍ തന്നെയാണു ഒബാമയുടെ യാത്രാലക്ഷ്യം

മുംബൈ: യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ തുടക്കത്തില്‍ത്തന്നെ അമേരിക്കന്‍ കമ്പനികള്‍ കൊയ്‌തെടുത്തത്‌ 1,000 കോടി യു.എസ്‌. ഡോളറിന്റെ (ഏകദേശം 44,000 കോടി രൂപ) കരാറുകള്‍. ഇതുമൂലം അമേരിക്കയില്‍ സൃഷ്‌ടിക്കപ്പെടുന്നത്‌ അര ലക്ഷം തൊഴിലവസരങ്ങള്‍.

അമേരിക്കന്‍ കമ്പനികള്‍ പുറംജോലിക്കരാറുകള്‍ നല്‍കുന്നതു നിരുത്സാഹപ്പെടുത്തുന്ന നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും ഇന്നലെ മുംബൈയില്‍ നടന്ന യു.എസ്‌-ഇന്ത്യാ ബിസിനസ്‌ കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യന്‍ വ്യവസായികളുമായി സംവദിച്ച ഒബാമ പറഞ്ഞു.

ഇന്ത്യന്‍ കമ്പനികള്‍ക്ക്‌ അവസരങ്ങള്‍ വച്ചുനീട്ടുകയല്ല, മറിച്ച്‌ അമേരിക്കയുടെ വ്യാപാര-സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കല്‍ തന്നെയാണു തന്റെ യാത്രാലക്ഷ്യമെന്നു പ്രഖ്യാപിക്കുന്ന നിലപാടാണ്‌ ഒബാമ സ്വീകരിച്ചത്‌. ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനം പ്രചാരണ കോലാഹലം സൃഷ്‌ടിച്ച ദിവസങ്ങളില്‍ അമേരിക്കന്‍ വ്യവസായ ഭീമന്മാര്‍ ഇന്ത്യന്‍ കമ്പനികളില്‍നിന്നു സഹസ്രകോടികളുടെ കരാറുകളാണു കൊയ്‌തത്‌.

ഇപ്പോള്‍ ധാരണയായ വ്യവസായ ഇടപാടുകള്‍ സാധ്യതകളുടെ ചെറിയൊരംശം മാത്രമാണെന്ന്‌ ഒബാമ പറഞ്ഞു. ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്താന്‍ അമേരിക്ക സന്നദ്ധമാണ്‌. കയറ്റുമതിക്കു വന്‍ സാധ്യതയുള്ള ഇന്ത്യയെ ഭാവിയുടെ വിപണിയായാണു കാണുന്നത്‌. അതിനു വ്യാപാര നികുതികള്‍ ഉള്‍പ്പെടെയുള്ള പ്രതിബന്ധങ്ങളില്‍ അയവു വരുത്താന്‍ ഇന്ത്യ തയാറാകണം. കാര്‍ഷികം, അടിസ്‌ഥാനസൗകര്യ നിര്‍മാണം, ടെലികോം തുടങ്ങിയ രംഗങ്ങളിലെ നിയന്ത്രണങ്ങളാണു പ്രധാനമായും നീക്കേണ്ടത്‌. അതിന്‌ അനുപൂരകമായ നടപടികള്‍ അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന്‌ അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ ജോലികള്‍ തട്ടിയെടുക്കുന്ന കോള്‍ സെന്ററുകളുടെ നാടായാണ്‌ ഇന്ത്യയെ അമേരിക്കന്‍ ജനത വിലയിരുത്തുന്നത്‌. അതില്‍ യാഥാര്‍ഥ്യമുണ്ട്‌. ഫാക്‌ടറികളുടെ അടച്ചുപൂട്ടലും തൊഴിലവസരങ്ങള്‍ വിദേശത്തേക്ക്‌ ഒഴുകുന്നതുമാണ്‌ ആഗോളവത്‌കരണമെന്ന അനുഭവമാണ്‌ യു.എസ്‌. ജനതയില്‍ വലിയൊരു വിഭാഗത്തിനുമുള്ളതെന്ന്‌ ഒബാമ ചൂണ്ടിക്കാട്ടി.

വന്‍ കമ്പനികള്‍ ചില്ലറ വില്‍പന മേഖലയിലെത്തുന്നതു ചെറുകിടക്കാരുടെ ഭാവി ഇരുട്ടിലാക്കുമെന്ന കാഴ്‌ചപ്പാടു ശരിയല്ല. ചില്ലറ വില്‍പനശാലകളും കോള്‍ സെന്ററുകളും ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാന്‍ സഹായിക്കും. വ്യാപാരവും നിക്ഷേപങ്ങളും ഇരുകൂട്ടര്‍ക്കും ഗുണം ചെയ്യും.

ഇന്ത്യയുമായി ഇപ്പോഴുള്ള 3,650 കോടി ഡോളറിന്റെ വ്യാപാരബന്ധം അഞ്ചു വര്‍ഷം കൊണ്ട്‌ ഇരട്ടിയാക്കുകയാണു ലക്ഷ്യം. ഇന്ത്യന്‍ നിരത്തുകളില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ സാന്നിധ്യം അമേരിക്കയുടെ കയറ്റുമതി വര്‍ധിച്ചതിന്‌ ഉദാഹരണമാണ്‌.

അതില്‍ ഇനിയും വളര്‍ച്ചയുണ്ടാകും. അമേരിക്കയുമായുള്ള വ്യാപാര പങ്കാളിത്തത്തില്‍ ഇന്ത്യ പന്ത്രണ്ടാം സ്‌ഥാനത്താണ്‌. അക്കാര്യത്തില്‍ ഇന്ത്യക്ക്‌ ഒന്നാം സ്‌ഥാനത്ത്‌ എത്താവുന്നതേയുള്ളൂ- ഒബാമ പറഞ്ഞു. 2,400 മെഗാവാട്ടിന്റെ വൈദ്യുതി നിലയത്തിനുള്ള ടര്‍ബൈനുകള്‍ വാങ്ങാനായി അമേരിക്കയിലെ ജനറല്‍ ഇലക്‌ട്രിക്കല്‍സുമായി റിലയന്‍സ്‌ ഒപ്പുവച്ച 220 കോടി ഡോളറിന്റെയും 33 ബോയിംഗ്‌ വിമാനങ്ങള്‍ വാങ്ങാനായി സ്‌പൈസ്‌ജെറ്റ്‌ ഒപ്പുവച്ച 270 കോടി ഡോളറിന്റെയും കരാറുകളാണ്‌ ഇന്നലെയുണ്ടായവയില്‍ പ്രധാനം.

വിസാ ഫീസ്‌ നിരക്കുകള്‍ ഉയര്‍ത്തിയത്‌ ഇന്ത്യക്കാരെ മാത്രം ലക്ഷ്യമിട്ടല്ലെന്ന ഒബാമയ്‌ക്ക് ഒപ്പമുള്ള യു.എസ്‌. വാണിജ്യസെക്രട്ടറി ഗാരി ലോക്കെയുടെ അഭിപ്രായം അക്കാര്യത്തിലും ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെടില്ലെന്നു സൂചിപ്പിക്കുന്നതാണ്‌.

2010 നവം 4

ഇല്ലാ............. ഇല്ലാ........ മരിക്കില്ല

ഇല്ലാ............. ഇല്ലാ........ മരിക്കില്ല


ഇതൊരു
കള്ളവോട്ടിന്റെ കഥയാണ് രസകരമായ അനുഭവം . മരിച്ചു പോയ അളിയന് വേണ്ടി
ഒരളിയന്‍ ചെയ്ത " ചെയ്ത്താണ് " സംഭവം . ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് . കഥാപാത്രത്തിന്റെ പേര് കരക്കാര്‍ രാമേട്ടന്‍ എന്ന് വിളിക്കുന്ന രാമകൃഷ്ണന്‍. ഇദ്ദേഹത്തിന്റെ ഭാര്യ ദാക്ഷായണിയുടെ ആങ്ങളയും സര്‍വോപരി അമ്മാവന്റെ മകനുമാണ് കുമാരേട്ടന്‍ എന്ന് വിളിക്കുന്ന കുമാരപിള്ള .തിരുവോണ സദ്യയും ഉണ്ടിട്ടു മയങ്ങാന്‍ കിടന്ന കുമാരേട്ടന്‍ സമാധാനത്തോടു കൂടി സമാധിയായി . ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉടപ്പിറന്നോളുടെ മകള്‍ പൊന്നമ്മ ആണ് നില്‍ക്കുന്നത് . അന്തിമ വോട്ടര്‍പട്ടിക വന്നപ്പോള്‍ തൊലഞ്ഞു പോയ അളിയന്റെ പേര് പട്ടികയില്‍ ഉണ്ട് ജീവിച്ചിരിക്കുന്ന അളിയന്റെ പേര് ഇല്ല താനും . പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഓരോ വോട്ടും വിലപ്പെട്ടതാണ്‌ എന്ന തിരിച്ചറിവും ഉടപ്പിറന്നോളുടെ മോളെ ഒരു കൈ സഹായിക്കണം എന്ന ചിന്തയും കൂടി ചേര്‍ത്ത് രാമേട്ടന്‍ കുമാരേട്ടന് പകരം വോട്ടു ചെയ്യാന്‍ തീരുമാനിച്ചു .
ബൂത്തില്‍ തിരക്ക് കുറഞ്ഞപ്പോള്‍ അളിയന്റെ ID കാര്‍ഡുമായി രാമേട്ടന്‍ വോട്ടു കുത്താനായി വോട്ടെടുപ്പ് കേന്ദ്രത്തില്‍ എത്തി . ഫസ്റ്റ് പോളിംഗ് ഓഫീസര്‍ പേര് വായിച്ചപ്പോള്‍ എതിര്‍ പാര്‍ട്ടി ക്കാര്‍ക്ക് സംഗതി കത്തി . ഒരു യുവ സഖാവ് എണീക്കാന്‍ തുടങ്ങിയെങ്കിലും മുതിര്‍ന്ന വേറൊരു സഖാവ് ഇടപെട്ടു . "പോട്ടടാ അങ്ങേരടെ ആഗ്രഹമല്ലിയോ. നമ്മളായിട്ടു ഉടക്കാന്‍ നില്‍കേണ്ട വിട്ടേക്ക് . അത് കൊണ്ടു അവര്‍ക്ക് ഒന്നും ഒന്നുമാവത്തില്ലല്ലോ. പിന്നെന്തിനാ കളഞ്ഞേര ". അങ്ങനെ
അവര് കണ്ണടച്ചു. പക്ഷെ യുവ സഖാവ് അടങ്ങിയില്ല പുള്ളി സംഗതി sms ആയി പുറത്തുനില്‍ക്കുന്ന യുവജന വിപ്ലവ സംഘടനാ പ്രവര്‍ത്തകരെ അറിയിച്ചു .രാമേട്ടന്‍ വോട്ടു ചെയ്തു വിജയശ്രീലാളിതനായി പുറത്തേക്കു വന്നു .രാമേട്ടന്‍ പുറത്തേക്കു വരുന്നത് കണ്ട യുവജന വിപ്ലവ പ്രവര്‍ത്തകര്‍
എല്ലാവരും കൂടി നിന്നു ഉറക്കെ മുദ്രാവാക്യം വിളിച്ചു

" ഇല്ലാ............. ഇല്ലാ........ മരിക്കില്ല
കുമാരേട്ടന്‍ മരിക്കില്ല ...................
ജീവിക്കുന്നു അളിയനിലൂടെ
അളിയനായൊരു രാമേട്ടനിലൂടെ "


രാമേട്ടന്‍ പിന്നെ ഏതു വഴിക്ക പിന്നെ പോയത് എന്ന് അറിയില്ല


വാല്‍ക്കഷണം : കുമാരേട്ടന്‍ കള്ളവോട്ട് കുത്തിയിട്ടും പൊന്നമ്മ വാര്‍ഡില്‍ 273 വോട്ടിനു തോറ്റു

2010 ഒക്ടോ 11

മുന്‍ പഞ്ചായത്തു പ്രസിഡന്റിന്‌ ഇത്തവണ വോട്ടില്ല

കോട്ടയം: : കോണ്‍ഗ്രസില്‍ നിന്നു ചാടി കുറുമുന്നണി പിന്തുണയില്‍ മാസങ്ങള്‍ മാത്രം നാട്ടകം ഗ്രാമപഞ്ചായത്തു ഭരിച്ച മുന്‍ പ്രസിഡന്റ്‌ വി.പി. ഷാജി ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യില്ല. രാഷ്‌ട്രീയം മടുത്തതുകൊണ്ടോ നാട്ടകത്തെ കോട്ടയം നഗരസഭയില്‍ ലയിപ്പിച്ചതുകൊണ്ടോ അല്ല ഷാജി വോട്ടു ചെയ്യാത്തത്‌.... വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതുകൊണ്ടു മാത്രമാണ്‌....

ആരാണീ ചതി ചെയ്‌തത്‌? നാട്ടില്‍ പല കഥകളും പ്രചരിക്കുന്നുണ്ട്‌. ഷാജിക്കാകട്ടെ വോട്ടെടുപ്പ്‌ അടുത്തുവരുന്തോറും സങ്കടമേറുന്നു. യുവ കോണ്‍ഗ്രസ്‌ നേതാവ്‌  പുളവന്‍ സുരേഷ്‌ സര്‍വസൈന്യാധിപനെ പോലെ പ്രസിഡന്റ്‌ ഭരണം തുടരുന്നതിനിടെയാണു റിബലായി ഷാജിയുടെ ഉദയം.

പ്രസിഡന്റിന്റെ ശത്രുക്കള്‍ ഒറ്റക്കുടക്കീഴില്‍ വന്നതോടെ അവിശ്വാസം വന്നു സുരേഷ്‌ പുറത്തായി. പാര്‍ട്ടി നേതൃത്വത്തിന്റെ കടുത്ത മുന്നറിയിപ്പുകള്‍ അവഗണിച്ചു ഷാജി വിമതനായി. പിന്നെ കുറുമുന്നണി തലവനായി.

വൈകാതെ പ്രസിഡന്റുമായി. കലിപൂണ്ട മുന്‍ പ്രസിഡന്റ്‌ അടങ്ങിയിരിക്കുമോ? നിയമയുദ്ധത്തിനിറങ്ങി. ചടുല വേഗത്തില്‍ നടന്ന നിയമപോരാട്ടത്തില്‍ അന്തിമ വിജയിയായതു കളമറിഞ്ഞു കളിക്കുന്ന സുരേഷ്‌.

ഫലമോ നമ്മുടെ നാട്ടിന്‍പുറത്തുകാരനായ പാവം ഷാജി അയോഗ്യനാക്കപ്പെട്ടു. പഞ്ചായത്തിന്റെ പടിയിറങ്ങിയശേഷം പഴയ കുറുമുന്നണി സതീര്‍ഥ്യര്‍ക്കും കണ്ട ഭാവമില്ല.

ചില്ലറ കുടുംബകാര്യങ്ങളുമൊക്കെ നടത്തി അടുത്ത തെരഞ്ഞെടുപ്പിന്‌ ഉടുത്തൊരുങ്ങുമ്പോഴാണു മധ്യവേനല്‍കാലത്ത്‌ വെള്ളിടി വെട്ടും പോലെ വോട്ടര്‍പട്ടികയില്‍ പേരില്ലെന്ന വാര്‍ത്ത ഞെട്ടലോടെ കേള്‍ക്കുന്നത്‌.

ഇനി എന്തു ചെയ്യാനാണ്‌... ഗാലറിയില്‍ ഇരുന്നു കളി കാണുക തന്നെ.