2011 നവം 25

ജനത്തെ മറക്കുന്ന നേതാക്കള്‍ക്ക്

ഇന്നലെ കേന്ദ്രമന്ത്രി ശരദ്പവാറിന്റെ മുഖത്ത് അടിച്ച സംഭവം അത്യന്തം അപലപനീയം തന്നെ. ആര്‍ക്കും ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ല. കേന്ദ്രമന്ത്രിയുടെയെന്നല്ല, ആരുടെയും മുഖത്തടിക്കുന്നതോ ആക്രമിക്കുന്നതോ നിയമവിരുദ്ധമാണ്. ഇന്നലെ ശരദ്പവാറിന്റെ മുഖത്തടിച്ച അക്രമി പറഞ്ഞത് രാജ്യത്തെ വിലക്കയറ്റത്തിന് ഉത്തരവാദി പവാറാണെന്നായിരുന്നു. ഇതു തന്നെയാണോ അക്രമത്തിനു പ്രേരിപ്പിച്ചതെന്ന് ഇനിയും കണ്ടെത്താനുണ്ട്.

നേതാക്കളെ തെരുവില്‍ നേരിടുന്ന അവസ്ഥയിലേക്ക് ജനങ്ങള്‍ എത്തുന്നതിന്റെ സൂചനയായി ഈ സംഭവത്തെ കാണാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സാധിക്കണം. പ്രതികരണശേഷി നഷ്ടപ്പെട്ടതുകൊണ്ടല്ല, മറിച്ച്, പ്രതികരിക്കാനുള്ള അവസരം ഇല്ലാത്തതിനാലാണ് ജനം അടങ്ങിയിരിക്കുന്നതെന്നതിന്റെ ലക്ഷണമായും ഇത്തരം അക്രമങ്ങളെ കാണാം.

ജനനേതാക്കള്‍ ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നവരാകണമെന്നു പൊതുവേ പറയാറുണ്ട്. എന്നാല്‍, ഇതു പ്രാവര്‍ത്തികമാക്കാന്‍ ആര്‍ക്കും താത്പര്യമില്ല. പവാര്‍ മാത്രമല്ല, മുതിര്‍ന്ന നേതാക്കളായി അറിയപ്പെടുന്ന ആരും ജനങ്ങളുമായി വലിയ ബന്ധമൊന്നുമുള്ളവരല്ല. കോര്‍പറേറ്റ് ഭീമന്‍മാരുമായി മാത്രം സൗഹൃദം കാത്തുസൂക്ഷിക്കുകയും, ഉപരിവര്‍ഗ ജാടകളോടു ചങ്ങാത്തം കൂടുകയും ചെയ്യുന്നതില്‍ അതീവ താത്പര്യം പുലര്‍ത്തുകയും, പാവപ്പെട്ടവനെ കാണുമ്പോള്‍ ആട്ടിയോടിക്കുകയും ചെയ്യുന്നവരാണു നമ്മുടെ മുതിര്‍ന്ന നേതാക്കളില്‍ ബഹുഭൂരിപക്ഷവും. ഇതു ശരിയല്ലെന്ന് ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ അവര്‍ തന്നെ അതു തെളിയിക്കട്ടെ. അല്ലാത്തിടത്തോളം ഈ പറയുന്നതു തന്നെയാണു ശരി.

ജനങ്ങളില്‍ നിന്ന് പരമാവധി അകന്നു നില്‍ക്കുകയെന്ന ശൈലിയിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയം മാറിയതു തന്നെയാണ് നാടിന്റെ പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടത്. ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് തിരിച്ചറിയാന്‍ നേതാക്കള്‍ക്കു സാധിക്കുന്നില്ല. ഇംഗ്ലീഷ് ചാനലുകളിലെ ടോക് ഷോകളില്‍ ഇരുന്ന് ഉപരിവര്‍ഗക്കാരുടെ നീറുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ധാരാളം സമയം കണ്ടെത്തുന്ന നേതാക്കള്‍ ഇടയ്‌ക്കെങ്കിലും ചേരിപ്രദേശങ്ങളിലേക്കും പോകണം. അവിടെയാണ് യഥാര്‍ത്ഥ ഇന്ത്യന്‍ ജീവിതം. അതു മനസിലാക്കിയാല്‍ മാത്രമേ നാടിനു വേണ്ടി എന്തെങ്കിലും ചെയ്തുവെന്ന് നിങ്ങള്‍ക്ക് അവകാശപ്പെടാനാവൂ.

പരസ്യമായി മദ്യപിക്കാനുള്ള അവകാശത്തിനോ, വസ്ത്രമില്ലാതെ കടല്‍ത്തീരത്തു കുളിക്കാനുള്ള സ്ത്രീകളുടെ അവകാശമോ അല്ല ഇന്ത്യ നേരിടുന്ന മുഖ്യപ്രശ്‌നങ്ങള്‍. അത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇംഗ്ലീഷ് ചാനലുകളുടെ ടോക് ഷോകളിലൂടെയാവരുത് നേതാക്കളുടെ ജീവിതം.

ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും സാധാരണക്കാരോ പാവപ്പെട്ടവരോ ആണെന്ന സത്യം തിരിച്ചറിയാവുന്നവര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ തലപ്പത്തില്ല എന്നതാണ് ദൗര്‍ഭാഗ്യകരമായ അവസ്ഥ. മാധ്യമങ്ങളുടെ അകമ്പടിയോടെ ഏതെങ്കിലും ഗ്രാമത്തിലേക്കു പോയി ഒരു ചട്ടി മണ്ണു ചുമക്കുന്നതോ, വൈദ്യുതി ബന്ധമില്ലാത്ത വീട്ടില്‍ ചാനലുകളുടെ ജനറേറ്ററുകളുടെ പ്രകാശത്തില്‍ അന്തിയുറങ്ങുന്നതോ ആണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്നു കരുതുന്ന തലമുറയുടെ കടന്നുവരവ് രാജ്യത്തിനു തീര്‍ത്തും ഗുണകരമല്ലെന്നു മാത്രം ഓര്‍മിപ്പിക്കട്ടെ.

മുതിര്‍ന്ന നേതാക്കളെ ജനങ്ങള്‍ തെരുവില്‍ കൈകാര്യം ചെയ്യുകയെന്നത് ഇന്ത്യയില്‍ മുമ്പെങ്ങും കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. ഇപ്പോള്‍ അതും സംഭവിക്കുന്നു. രാജ്യത്തു നിരവധി പ്രശ്‌നങ്ങളുണ്ട്. അതു തിരിച്ചറിയാന്‍ സാധിക്കണം. വില കയറുമ്പോള്‍ സാങ്കേതിക ന്യായങ്ങള്‍ നിരത്തുന്നതിനു പകരം അതിനു പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുന്ന മാനസികാവസ്ഥയുണ്ടാകണമെങ്കില്‍ വിലക്കയറ്റത്തിന്റെ ദൂഷ്യഫലം എന്തെന്ന് അറിയുന്നവര്‍ ഭരണാധികാരികളാകണം.

സ്വന്തം ജീവിതവും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ജീവിതവും സുരക്ഷിതമാക്കി സര്‍ക്കാര്‍ ചെലവില്‍ കഴിഞ്ഞുകൂടുന്നവര്‍ ചില്ലുമേടകളില്‍ നിന്നിറങ്ങി ചേരികളിലേക്കു പോവുക. അവിടെ കുറേക്കാലം ചേരിവാസികള്‍ക്കൊപ്പം ജീവിക്കുക. തേച്ചുമിനുക്കിയ കുപ്പായമിട്ട് ചാനലുകളുടെ അകമ്പടിയോടെ ചട്ടി ചുമക്കുന്നതിനു പകരം, തൊഴിലാളികളുടെ വേഷത്തില്‍ അവര്‍ക്കൊപ്പം ജോലി ചെയ്ത് കൂലി വാങ്ങുക. അതെല്ലാം കഴിഞ്ഞ് നേതാവാകാന്‍ ഇറങ്ങിയാല്‍ രാജ്യം രക്ഷപ്പെടും.

പവാറിന്റെ മുഖത്തടിച്ചത് ഒരുവിധത്തിലും ന്യായീകരിക്കാനാവില്ലെങ്കിലും, നേതാക്കളോടു ജനങ്ങള്‍ക്കുള്ള വികാരമെന്തെന്നു തിരിച്ചറിയാന്‍ ഈ സംഭവം കാരണമായി എന്നു പറയുന്നതില്‍ തെറ്റുണ്ടാവില്ല. ശരദ്പവാര്‍ എന്ന നേതാവിന് ജനങ്ങളേക്കാള്‍ താത്പര്യം പഞ്ചസാരക്കമ്പനിയുടമകളോടാണെന്നാണ് പറയപ്പെടുന്നത്. അതു ശരിയാവാനാണു സാധ്യതയും. പണ്ടെന്നോ തെരുവിലൂടെ നടന്ന ഓര്‍മ മാത്രമാകും അദ്ദേഹമടക്കമുള്ള നേതാക്കള്‍ക്കുണ്ടാവുക. ചെറുപ്പത്തില്‍ ജനപ്രതിനിധിയായ ശേഷം ഇതേവരെ നടന്ന് യാത്ര ചെയ്തിട്ടില്ലാത്തവരാണ് നേതാക്കള്‍. അവര്‍ക്ക് ജനകീയ പ്രശ്‌നങ്ങള്‍ അറിയില്ല. അത് അവരുടെ കുറ്റമാണെന്നു തീര്‍ത്തും പറയാനാവില്ലെന്നതാണു വാസ്തവം.

നേതാക്കള്‍ ജനങ്ങളില്‍ നിന്ന് ഏറെ അകന്നിരിക്കുന്നു. എംഎല്‍എമാരും എംപിമാരും പോലും ജനങ്ങളേക്കാള്‍ വളരെ മുകളിലാണു തങ്ങളുടെ സ്ഥാനമെന്നു വിശ്വസിക്കുമ്പോള്‍ മന്ത്രിമാരുടെ കാര്യം പറയാനില്ലല്ലോ. തെരഞ്ഞെടുപ്പില്‍ ജയിച്ച് സര്‍ക്കാരില്‍ പങ്കാളികളാകുന്നതോടെ അവര്‍ ജനങ്ങളെ മറക്കുന്നു. സ്വന്തം കുടുംബക്കാരോടല്ലാതെ ഇടപഴകാന്‍ പോലും അവര്‍ തയാറല്ല. ഇതെല്ലാം കണ്ടു മടുത്ത വലിയൊരു വിഭാഗം ജനങ്ങളാണ് ഇന്ത്യയിലുള്ളത്. ഉത്തരേന്ത്യയിലെ രാഷ്ട്രീയത്തില്‍ ജന്മിമാരെ പ്രീതിപ്പെടുത്തിയാല്‍ മാത്രം മതി. അക്കാരണത്താല്‍ ഉത്തരേന്ത്യന്‍ നേതാക്കള്‍ ജനങ്ങളെ തിരിഞ്ഞു നോക്കാറില്ല. അവിടെ വോട്ടു ചെയ്യുന്നതും ജയിപ്പിക്കുന്നതുമൊക്കെ ജന്മിമാര്‍ തന്നെ. യഥാര്‍ത്ഥ വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പു നടക്കുന്ന കാര്യം പോലും പലപ്പോഴും അറിയുന്നില്ല. എങ്കിലും കൃത്യമായി അവരുടെ വോട്ട് പെട്ടിയില്‍ വീഴും. അതാണ് അവിടുത്തെ രാഷ്ട്രീയം.

ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ചു കേരളത്തില്‍ ഇതില്‍ നിന്നു സ്ഥിതി അല്പം വ്യത്യസ്തമാണ്. വോട്ടര്‍ തന്നെ വോട്ടു ചെയ്യും. പക്ഷേ, അതോടെ എല്ലാം കഴിയുന്നു. തെരഞ്ഞെടുത്തയച്ച പ്രതിനിധികളെ കാണാന്‍ അനുവാദം ചോദിച്ചു നില്‍ക്കേണ്ട അവസ്ഥയാണു പിന്നീടുണ്ടാവുക. കേരളത്തില്‍ നിലവിലുള്ള ഏതെങ്കിലും മന്ത്രിയെ വലിയ ബുദ്ധിമുട്ടു കൂടാതെ നേരിട്ടു കാണാന്‍ ജനങ്ങള്‍ക്ക് സാധിക്കുന്നുണ്ടെന്നു പറയാനാവുമോ? ഇതെല്ലാം തിരിച്ചറിഞ്ഞ് നേതാക്കള്‍ ജനങ്ങള്‍ക്കൊപ്പം ചേരുക. എങ്കിലേ രക്ഷയുള്ളൂ.




റീട്ടെയില്‍ വിപണിയില്‍ നിലവിളി ഉയരാന്‍ പോകുന്നു

ചില്ലറ വ്യാപാരമേഖല (റീട്ടെയില്‍) വിദേശ കുത്തകകള്‍ക്കു തുറന്നുകൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ്‌ മള്‍ട്ടി ബ്രാന്‍ഡ്‌ വില്‍പനശാലകളില്‍ 51 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്‌.ഡി.ഐ) അനുവദിക്കാന്‍ തീരുമാനിച്ചത്‌. മള്‍ട്ടി ബ്രാന്‍ഡ്‌ വില്‍പനശാലകള്‍ തുറക്കാന്‍ വാള്‍മാര്‍ട്ട്‌, കാരെഫോര്‍, ടെസ്‌കോ തുടങ്ങിയ ബഹുരാഷ്‌ട്ര വില്‍പന ശൃംഖലകള്‍ക്ക്‌ ഇത്‌ അവസരമൊരുക്കും.

സിംഗിള്‍ ബ്രാന്‍ഡ്‌ വില്‍പനശാലകള്‍ക്കു നേരത്തേയുണ്ടായിരുന്ന 51 ശതമാനം പരിധി ഒഴിവാക്കി. ഇനി വിദേശ കമ്പനികള്‍ക്കു സ്വന്തമായി സിംഗിള്‍ ബ്രാന്‍ഡ്‌ വില്‍പനശാലകള്‍ തുറക്കാന്‍ കഴിയും. സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടാണ് തീരുമാനമെന്നു സര്‍ക്കാര്‍ വാദിക്കുന്നുണ്ടെങ്കിലും ദശലക്ഷക്കണക്കിനു ചെറുകിട കച്ചവടക്കാര്‍ കൈയാളുന്ന 29.50 ലക്ഷം കോടി രൂപയുടെ വിപണിയിലേക്കാണു വിദേശവ്യാപാര ശൃംഖലകളുടെ കടന്നുവരവിനു വഴിയൊരുങ്ങിയിരിക്കുന്നത്‌.

ചില്ലറവ്യാപാര മേഖലയില്‍ എഫ്‌.ഡി.ഐ. അനുവദിക്കാനുള്ള നീക്കം എന്തു വില കൊടുത്തും തടയുമെന്നു ഇടതുപക്ഷം പ്രഖ്യാപിച്ചു. ഇത്തരം നീക്കമുണ്ടായാല്‍ പാര്‍ലമെന്റിനകത്തും പുറത്തും ശക്‌തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പു നല്‍കി.

വിലക്കയറ്റം തടയണമെങ്കില്‍ റീട്ടെയില്‍ മേഖലയില്‍ എഫ്‌.ഡി.ഐ. അനുവദിക്കണമെന്നു ധനമന്ത്രാലയത്തിലെ ഉപദേഷ്‌ടാവും വിലക്കയറ്റം തടയാനുള്ള നടപടികള്‍ നിര്‍ദേശിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ തലവനുമായ കൗശിക്‌ ബസു ജനുവരിയില്‍ വ്യക്‌തമാക്കിയിരുന്നു.  ഇതിന്റെ ചുവടു പിടിച്ചാണ്‌ ഇപ്പോള്‍ സര്‍ക്കാരിന്റെ തീരുമാനം.

45000 കോടി ഡോളര്‍ വരുന്ന ഇന്ത്യന്‍ വിപണിയിലേക്ക് വിലക്കയറ്റം നിയന്ത്രിക്കാനും സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കാനുമെന്ന പേരില്‍ വിദേശ കുത്തകകളെ ആനയിക്കാനാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം. വിതരണമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇടനിലക്കാരെ ഒഴിവാക്കാനും ഈ സംവിധാനം കൊണ്ടു മാത്രമേ സാധിക്കൂ എന്നാണു സര്‍ക്കാര്‍ വാദം.

ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയേയും പൊതു വിതരണ ശൃംഘലയേയും (റേഷന്‍ ഷോപ്പുകള്‍) ശക്തിപ്പെടുത്തിയും കേരളത്തിലെ സപ്ലെകോ മാതൃകയില്‍ ദേശീയ തലത്തില്‍ പൊതുമേഘലയില്‍ സംഭരണ വിതരണ ന്യായ വില ഷോപ്പുകള്‍ ‍സ്ഥാപിച്ചും വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനുള്ള വിദഗ്ദ്ധരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കിയതുമില്ല.

 ടെസ്കോയും വാള്‍മാര്‍ട്ടും മറ്റും സമ്പൂര്‍ണ്ണാധിപത്യം ആസ്വദിക്കുന്ന ബ്രിട്ടണിലും അമേരിക്കന്‍ ഐക്യനാടുകളിലും മറ്റും മുന്‍പെങ്ങും കണ്ടിട്ടില്ലാത്തവണ്ണം വിലക്കയറ്റം മൂലം ജനം പൊറുതി മുട്ടുന്ന അവസരത്തിലാണ് നമ്മുടെ സര്‍ക്കാരിന്റെ പുതിയ നടപടി എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്.

റീട്ടെയില്‍ മേഖല തുറന്നുകൊടുക്കലായിരുന്നു യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ഒരു പ്രധാന ചര്‍ച്ചാ വിഷയം. ലോകത്തിലെ ഒന്നാമത്തെ റീട്ടെയില്‍ ഭീമനായ അമേരിക്കന്‍ കമ്പനി വാള്‍മാര്‍ട്ടിന്റെ സി.ഇ.ഒ. മൈക്ക്‌ ഡ്യൂക്കും കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ഇന്ത്യയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. മള്‍ട്ടി ബ്രാന്‍ഡ്‌ വില്‍പനശാലകളില്‍ എഫ്‌.ഡി.ഐ. അനുവദിക്കുന്നതോടെ വാള്‍മാര്‍ട്ടിനു പുറമെ ടെസ്‌കോ, കാരെഫോര്‍ തുടങ്ങിയ ഭീമന്‍മാര്‍ ഇന്ത്യയിലെത്തും. വാള്‍മാര്‍ട്ട്‌ ഇപ്പോള്‍തന്നെ ഭാരതി എന്റര്‍പ്രൈസസുമായി ചേര്‍ന്ന്‌ അഞ്ചു മൊത്തവിതണ കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്‌. ടെസ്‌കോ ഒന്നും. എഫ്‌.ഡി.ഐ. അനുവദിക്കാന്‍ തയാറായാല്‍ ഉടന്‍ തന്നെ ഇന്ത്യയിലുടനീളം 100 ഔട്‌ലെറ്റുകള്‍ ആരംഭിക്കുമെന്ന്‌ വാള്‍മാര്‍ട്ട്‌ വ്യക്‌തമാക്കിയിട്ടുമുണ്ട്‌.

രാജ്യത്താകെ മൂന്നര കോടി ജനങ്ങളാണ്‌ ചില്ലറ വ്യാപാര മേഖലയില്‍ പണിയെടുക്കുന്നത്‌. ഇതില്‍ 96 ശതമാനം പേരും അസംഘടിത മേഖലയിലാണ്‌. സംഘടിത, അസംഘടിത മേഖലയിലായി ഒന്നരക്കോടിയോളം ചെറുകിട ഉല്‍പന്ന ഔട്‌ലെറ്റുകള്‍ രാജ്യത്തുണ്ട്‌. ഇന്ത്യന്‍ കുത്തകകളായ റിലയന്‍സ്‌, മഹീന്ദ്ര, ആദിത്യ ബിര്‍ള, ഭാരതി തുടങ്ങിയ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ളതും ലൈസന്‍സുള്ളതുമായ സംഘടിത മേഖല ഇതിലെ ആറു ശതമാനം മാത്രമാണ്‌.

വിദേശ വമ്പന്മാര്‍ കൂടി വരുന്നതോടെ റോഡരികിലെ പഴം, പച്ചക്കറി വില്‍പ്പന ശാലകള്‍ മുതല്‍ ചെറിയ കടകള്‍ വരെ പൂട്ടിപ്പോകും. കോടിക്കണക്കിനു സാധാരണക്കാരുടെ അന്നം മുട്ടുകയായിരിക്കും ഇതിന്റെ ഫലം. കര്‍ഷക ആത്മഹത്യകള്‍ പോലെ വ്യാപാരി ആത്മഹത്യകളും സാര്‍വത്രികമാകാന്‍ പുതിയ നിയമം വഴിവെച്ചേക്കും.

അതേസമയം സാമ്പത്തികമാന്ദ്യത്തിന്റെ പിടിയില്‍പ്പെട്ട അമേരിക്കയിലടക്കം പാശ്ചാത്യ രാജ്യങ്ങളില്‍ പലയിടങ്ങളിലും തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയും ഔട്‌ലെറ്റുകളുടെ വിസ്തൃതി കുറയ്ക്കുകയും ചില സ്ഥലങ്ങളില്‍ വമ്പന്‍ ഔട്‌ലെറ്റുകള്‍ അടച്ചു പൂട്ടുകയും ചെയ്യേണ്ടി വന്ന ടെസ്കോയ്കും വാള്‍മാര്‍ട്ടിനും മറ്റും സാമ്പത്തിക മാന്ദ്യം ഇനിയും കാര്യമായ അലയൊലി ഉണ്ടാക്കിയിട്ടില്ലാത്ത ഇന്ത്യയുടെ വന്‍ വിപണി തുറന്നു കിട്ടുന്നത് അഗോള തലത്തില്‍ തന്നെ വലിയ ഗുണം ചെയ്യും.

മാധ്യമ രംഗത്ത് വിദേശ നിക്ഷേപം അനുവദിച്ചപ്പോള്‍ ഏഷ്യാനെറ്റ് അടക്കമുള്ള പ്രാദേശിക ചാനലുകളേ ആഗോളഭീമന്മാര്‍ വിഴുങ്ങുകയും സാമൂഹ്യപതിബദ്ധത മറന്ന് ഉടമയുടെ വാണിജ്യ താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കപ്പെടുന്നതും ആഗോള സാംസ്കാരിക മാലിന്യങ്ങള്‍ മഹത്വവല്‍ക്കരിച്ച് പ്രേക്ഷകര്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതും നമുക്ക് മുന്നില്‍ ഉദാഹരണമായുണ്ട്.

2011 നവം 21

ഈ അപകടഭീഷണി അവഗണിക്കരുത്

മലയാളികളെയാകെ ഭീതിയിലാഴ്ത്തുന്ന കണ്ടെത്തലാണ് കഴിഞ്ഞ ദിവസം ഇടുക്കിയില്‍ സന്ദര്‍ശനം നടത്തിയ ഭൗമശാസ്ത്ര സംഘത്തില്‍ നിന്നുണ്ടായത്. ഇടുക്കിയില്‍ റിക്ടര്‍ സ്‌കെയിലില്‍ ആറ് പോയിന്റ് വരെ തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പങ്ങള്‍ ഉണ്ടായേക്കാമെന്ന അവരുടെ നിഗമനത്തെ നിസാരമെന്നു പറഞ്ഞ് തള്ളിക്കളയരുത്. അതീവ ഭൂകമ്പ സാധ്യതയുള്ള പ്രദേശമെന്നതിലുപരി, മുല്ലപ്പെരിയാര്‍ എന്ന പഴകിപ്പൊളിഞ്ഞ അണക്കെട്ടു നിലനില്‍ക്കുന്ന പ്രദേശമെന്ന പ്രത്യേകത കൂടി ഇടുക്കിക്കുണ്ട്.

ഒന്നേകാല്‍ നൂറ്റാണ്ടു പഴക്കമുള്ള അണക്കെട്ടിനെ, തമിഴ്‌നാടിനു വെള്ളം നല്‍കുന്ന പദ്ധതിയെന്ന ഒറ്റക്കാരണത്താല്‍ നിലനിര്‍ത്തുന്നത് വലിയൊരു ജനവിഭാഗത്തിന്റെ ജീവനു തന്നെ ഭീഷണിയാവുകയാണ്. പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ സകല നീക്കങ്ങളെയും എതിര്‍ത്ത് തമിഴ്‌നാട് നടത്തുന്ന നീക്കങ്ങള്‍ യഥാര്‍ത്ഥത്തില്‍ മലയാളക്കരയോടുള്ള വെല്ലുവിളിയായിത്തന്നെ കാണേണ്ടിയിരിക്കുന്നു. കോടിക്കണക്കായ ജനങ്ങളെയും അവരുടെ ജീവിത സമ്പാദ്യങ്ങളെയുമെല്ലാം മേലേയാണ് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്കു ലഭിക്കുന്ന ജലം എന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട്. മലയാളികളെ കൂട്ടത്തോടെ കൊന്നിട്ടാണെങ്കിലും തമിഴ്‌നാട്ടിലെ കൃഷിയിടങ്ങളില്‍ വെള്ളമെത്തിക്കുകയെന്ന തികച്ചും മനുഷ്യത്വ വിരുദ്ധമായ സമീപനം അവര്‍ തിരുത്തേണ്ടിയിരിക്കുന്നു. ഇതിന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം.

കഴിഞ്ഞ ദിവസം ഇടുക്കിയില്‍ ഭൂകമ്പബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുളള സംഘം മുന്നോട്ടുവച്ച ചില നിര്‍ദേശങ്ങളുണ്ട്. അത് അണക്കെട്ടിനെ സംബന്ധിച്ചുള്ളതല്ല.  കേരളത്തില്‍ ഭൂചലന സാധ്യതയേറിയ രണ്ട് സോണുകളിലൊന്നാണ് ഇടുക്കി, കോട്ടയം ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന മേഖല. തൃശൂര്‍ തലപ്പള്ളി വടക്കാഞ്ചേരി പ്രദേശങ്ങളും ഇത്തരത്തില്‍ ഭൂചലനസാധ്യതയേറിയതാണ്. ഇത്തരം പ്രദേശത്തെ വീടുകള്‍ ഭൂചലനത്തെ പ്രതിരോധിക്കാനുള്ള ശേഷിയോടെ നിര്‍മ്മിച്ചാല്‍ ഭൂചലനത്തിന്റെ ആഘാതം ഒഴിവാക്കാനാകുമെന്നാണു സംഘത്തിന്റെ അഭിപ്രായം. ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്ന് ഉടനടി കണ്ടെത്തേണ്ടിയിരിക്കുന്നു.

കണ്ടെത്തലുകളും വിദഗ്ധാഭിപ്രായവുമെല്ലാം മുടക്കം കൂടാതെ തുടരുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്തു നിന്നു വലിയ നടപടികളൊന്നും കാണുന്നില്ല. ഭൂചലനം അഴിച്ചുവിടുന്ന തരംഗംമൂലം ഉയര്‍ന്ന ജലവിതാനത്തിലുണ്ടാക്കുന്ന ഓളം അണക്കെട്ടിനെ എങ്ങനെ ബാധിക്കുമെന്ന കാര്യം ഇതുവരെ പഠനവിധേയമാക്കിയിട്ടില്ല എന്നതു തന്നെയാണ് സര്‍ക്കാരിന്റെ അലംഭാവത്തിന്റെ പ്രധാന ഉദാഹരണം.  ഇടുക്കി പദ്ധതിയുടെ ഭാഗമായ ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച്ഡാമായ ഇടുക്കി അണക്കെട്ടും ചെറുതോണി, കുളമാവ് അണക്കെട്ടുകളും കാലപ്പഴക്കത്താല്‍ ദുര്‍ബലമായ മുല്ലപ്പെരിയാര്‍ അണക്കെട്ടും സ്ഥിതിചെയ്യുന്ന മേഖലയിലാണ് തുടര്‍ച്ചയായി ഭൂചലനങ്ങള്‍ ഉണ്ടാകുന്നത്.

മൂന്നുമാസത്തിനിടെ തുടര്‍ ചലനങ്ങള്‍ ഉള്‍പ്പെടെ 20 ഓളം  തവണ ഇവിടെ ഭൂമി കുലുക്കമുണ്ടായി. സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിട്ടുള്ള ആറ് വലിയ ഭൂചലനങ്ങളും ഇടുക്കി ജില്ലയിലായിരുന്നു.മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 300 കിലോമീറ്റര്‍ ചുറ്റളവില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ അണക്കെട്ടിനെ ഗുരുതരമായി ബാധിക്കുമെന്ന റൂര്‍ക്കി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദഗ്ധര്‍ 2007-ല്‍ തയ്യാറാക്കിയ പഠനറിപ്പോര്‍ട്ട് മാത്രമാണ് ആധികാരിക രേഖയായി സര്‍ക്കാരിനു മുന്നിലുള്ളത്. അണക്കെട്ടിനുസമീപം വന്‍ പ്രഹരശേഷിയുള്ള എട്ടും ലഘുവായ 22 ഉം ഭ്രംശമേഖലകളുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഭൂചലനങ്ങള്‍ക്ക് എപ്പോഴും സാധ്യതയുള്ളതാണ് ഈ ഭ്രംശമേഖലകള്‍. ഇത്തരം ഒരു റിപ്പോര്‍ട്ടു മാത്രമാണുള്ളതെങ്കിലും അതിന്മേല്‍ നടപടിക്ക് ആരും മുന്നിട്ടിറങ്ങിക്കാണുന്നില്ല.

സുര്‍ക്കിയും ചുണ്ണാമ്പും കല്ലുംകൊണ്ട് മുല്ലപ്പെരിയാറില്‍ ഡാം പണിയുമ്പോള്‍ ഇവിടുത്തെ ഭൂചലനസാധ്യത മനസ്സിലാക്കാനും പഠിക്കാനും കഴിഞ്ഞിരുന്നില്ല. അതിനുള്ള സൗകര്യങ്ങള്‍ അന്നുണ്ടായിരുന്നില്ലതാനും. അതുകൊണ്ടു തന്നെയാവാം അവിടെ അണക്കെട്ടു നിര്‍മിച്ചത്. പിന്നീട് ഇത്തരമൊരു പഠനം നടന്നതിനെ തമിഴ്‌നാടിനു വെള്ളം നല്‍കാതിരിക്കാനുള്ള അടവാണെന്ന തരത്തില്‍ ചിത്രീകരിക്കുന്നത് ആത്മഹത്യാപരമാണെന്ന കാര്യം മാത്രം എല്ലാവരും ഓര്‍മിക്കുന്നത് നന്നായിരിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടു പൊട്ടിയാല്‍ കേരളത്തിനു മാത്രമല്ല ദുരിതമുണ്ടാവുകയെന്നെങ്കിലും തമിഴ്‌നാട് സര്‍ക്കാര്‍ തിരിച്ചറിയണം.

കേരളത്തില്‍ ഭൂകമ്പമുണ്ടാവുമെന്ന് കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ആരും കരുതിയിരുന്നില്ല. ഭൂകമ്പസാധ്യത തീരെയില്ലാത്ത പ്രദേശമാണിതെന്ന് വിശ്വസിക്കപ്പെട്ടു പോരികയും ചെയ്തു.എ്ന്നാല്‍, 1998-നു ശേഷം ആ ചിത്രം മാറി. ഇപ്പോഴാകട്ടെ, അതീവ ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയിലാണു കേരളത്തിന്റെ സ്ഥാനം.ഇടുക്കിയില്‍ ഭൂകമ്പമാപിനികള്‍ സ്ഥാപിക്കുമെന്നാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സര്‍ക്കാര്‍ കാര്യങ്ങളുടെ പതിവു മുറയിലായിക്കൂടാ. ഭൂകമ്പമോ പ്രകൃതിദുരന്തങ്ങളോ മുന്നറിയിപ്പു നല്‍കി വരുന്നതല്ല. അക്കാരണത്താല്‍ത്തന്നെ ഒരു ദിവസം പോലും വൈകാതെ ഇതു സ്ഥാപിക്കാനാണു ശ്രമിക്കേണ്ടത്. അതിനു ഫണ്ടില്ലെന്ന പതിവു പല്ലവി ഉയര്‍ന്നുകൂടാ. ഇതില്‍ മന്ത്രി തന്നെ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ബില്‍ഡിംഗ് മെറ്റീരിയല്‍സ് പ്രമോഷന്‍ ആന്‍ഡ് ടെക്‌നോളജി കൗണ്‍സില്‍ നടത്തിയ പഠനത്തില്‍ കേരളത്തിലെ ഭൂകമ്പ സാധ്യത 60 ശതമാനത്തിന് മുകളിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സീസ്മിക് മേഖലയില്‍ രണ്ടില്‍ ഉള്‍പ്പെട്ടിരുന്ന കേരളം ഇപ്പോള്‍ നാലിലേക്ക് കടന്നിട്ടുമുണ്ട്.് ഇതെല്ലാം പരിഗണിച്ചുളള അടിയന്തര തീരുമാനങ്ങളാണുണ്ടാകേണ്ടത്.മുല്ലപ്പെരിയാര്‍ എന്ന അണക്കെട്ടിനെ ചുറ്റിപ്പറ്റി മാത്രം ചിന്തിക്കരുത്. സങ്കുചിതമായ വാദങ്ങളെല്ലാം മാറ്റിവച്ച് അപകടകരമായ അണക്കെട്ട് ഉടനടി പൊളിച്ചു മാറ്റാന്‍ തീരുമാനമുണ്ടാകണം.

കോടതിയുടെയോ കേന്ദ്രസര്‍ക്കാരിന്റെയോ അടുത്ത് പരാതിയുമായി പോവുകയല്ല ഇന്ത്യക്കാരെ സ്‌നേഹിക്കുന്നവര്‍ ചെയ്യേണ്ടത്. ജനങ്ങള്‍ക്കിടയില്‍ കൂട്ടമരണം വിതച്ചേക്കാവുന്ന ഒരു അണക്കെട്ട് നിലനില്‍ക്കുന്ന ഓരോ ദിവസവും അപകടാവസ്ഥ അധികരിക്കുന്നു. ഇതു മുന്‍കൂട്ടി കണ്ടറിയാത്തവരല്ല രണ്ടു സംസ്ഥാനങ്ങളിലും കേന്ദ്രത്തിലുമിരുന്നു ഭരിക്കുന്നത്.

മുല്ലപ്പെരിയാര്‍ പൊളിക്കാന്‍ എതിര്‍പ്പുള്ളവരെ കുടുംബസമേതം അണക്കെട്ടിനോടു ചേര്‍ന്ന് കേരള അതിര്‍ത്തിയില്‍ നിര്‍ബന്ധിതമായി താമസിപ്പിക്കുക. അവരും കുടുംബങ്ങളും ആദ്യം ഒഴുകിപ്പോകട്ടെ. അവിടെ തീരും എല്ലാ പ്രശ്‌നവും.

2011 നവം 19

നിഷ്കളങ്കരും നിര്‍മലരും

കോട്ടയം നഗരത്തില്‍ ദിനംപ്രതി ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണവസ്തുക്കള്‍ പിടിച്ചെടുക്കുന്നത് ഞെട്ടലുളവാക്കുന്ന സംഭവമാണ്. സാക്ഷരനഗരമെന്നു പേരുകേട്ട കോട്ടയത്തെ ഹോട്ടലുകളില്‍ നിന്നു ഭക്ഷണം കഴിക്കുന്നവര്‍ക്ക് മഞ്ഞപ്പിത്തമടക്കമുള്ള രോഗങ്ങള്‍ ഉറപ്പാണെന്നു വരുന്നത് തികച്ചും നിര്‍ഭാഗ്യകരമായ അവസ്ഥ തന്നെ.

ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകനെ ഗുണ്ടാസംഘം മര്‍ദിച്ചു. തികച്ചും അപലപനീയവും ധിക്കാരപരവുമായ ഈ സംഭവത്തെ അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടു തന്നെ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ തയാറാവണം. സാധാരണ ഗതിയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുക്കാറുള്ളത് ചെറുകിട ഹോട്ടലുകളില്‍ നിന്നാണ്. ഇപ്പോള്‍  സംസ്ഥാനം ഭരിക്കുന്ന ആരോഗ്യ വകുപ്പ് മന്ത്രിയുടെ പുത്രന്റേതടക്കമുള്ള വന്‍കിട ഹോട്ടലുകളുടെ അടുക്കളകളിലാണ് ഇത്തരം പഴകിയ ഭക്ഷണവസ്തുക്കള്‍ ഇപ്പോള്‍ കണ്ടെത്തിയത്.

ഇത് പുതിയ എന്തെങ്കിലും കാര്യമാണെന്നു കരുതാനാവില്ല. പണ്ടു മുതലേ വന്‍കിട ഹോട്ടലുകളിലും പഴകിയ ഭക്ഷണം വിളമ്പിയിരുന്നു. അതു കണ്ടെത്തേണ്ടവര്‍ കൈക്കൂലിയുടെ മോഹത്താലാവാം അല്ലെങ്കില്‍ ഹോട്ടലുടമയുടെ ഉന്നതങ്ങളിലെ സ്വാധീനം കണ്ട് ഭയന്നിട്ടാവാം നടപടിയെടുത്തിരുന്നില്ല. എന്തോ കാരണത്തിന്റെ പേരില്‍ ഇപ്പോള്‍ പരിശോധന നടത്തിയെന്നു മാത്രം.

ആരോഗ്യപരിപാലനത്തില്‍ അതീവശ്രദ്ധ പുലര്‍ത്തേണ്ട വകുപ്പുകളുടെ അലംഭാവമാണ് പഴകിയ ഭക്ഷണവില്‍പ്പന ഇത്രയേറെ വ്യപകമാകാന്‍ കാരണം. ഹോട്ടലുകളില്‍ ശുചിത്വം പാലിക്കപ്പെടുന്നുണ്ടോയെന്നതടക്കം ഒട്ടേറെ വിഷയങ്ങളില്‍ ശ്രദ്ധ പാലിക്കേണ്ടവര്‍ അവരുടെ കര്‍ത്തവ്യം മറന്നു. ഇതു കോട്ടയത്തെ മാത്രം കാര്യമല്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടാറുണ്ട്.

കുറേക്കാലം മുമ്പുവരെ ഇടയ്ക്കിടെ ഹോട്ടലുകളില്‍ പരിശോധന നടത്തി പഴകിയ ഭക്ഷണവസ്തുക്കള്‍ പിടികൂടിയതിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരാറുണ്ടായിരുന്നു. കുറേക്കാലമായി അത്തരം വാര്‍ത്തകളില്ല. ഇതിനര്‍ത്ഥം, എല്ലാ ഹോട്ടലുകളിലും മുന്തിയ ഇനം ഭക്ഷണം വിളമ്പുന്നു എന്നാണെന്നു കരുതാന്‍ തക്ക വിഡ്ഢിത്തമുള്ളവരല്ല കേരളീയര്‍.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ഹെല്‍ത്ത് വിഭാഗമാണ് ഹോട്ടലുകളില്‍ പരിശോധന നടത്താറുള്ളത്. ഇതിനായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ വന്‍നിര തന്നെ മാസശമ്പളം പറ്റുന്നുണ്ടുതാനും. കൈപ്പറ്റുന്ന ശമ്പളത്തോടെങ്കിലും കൂറുള്ളവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നെങ്കില്‍ ഇത്രയും ഗുരുതരമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിപ്പടില്ലായിരുന്നു.

ശബരിമല തീര്‍ത്ഥാടനകാലവും തുടങ്ങിയിരിക്കുകയാണ്. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നായി കോടിക്കണക്കായ അയ്യപ്പഭക്തര്‍ ശബരിമലയിലേക്കെത്തും. ഇടത്താവളങ്ങളെന്ന് അറിയപ്പെടുന്ന സ്ഥലങ്ങളിലെ ഹോട്ടലുകളെയാകും ഇവര്‍ ആശ്രയിക്കുക. അതില്‍ എത്രയിടത്ത് ശുചിത്വം പരിപാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇതേവരെ നടപടിയൊന്നും ആയിട്ടില്ല. കോട്ടയത്ത് നഗരസഭയിലെ ആരോഗ്യവിഭാഗത്തിന്റെ ചുമതലയില്‍ ഇപ്പോള്‍ ഇരിക്കുന്ന വ്യക്തിയുടെ പ്രത്യേക താത്പര്യത്തിലാണ് റെയ്ഡ് നടത്തിയതെന്നാണ് അറിയുന്നത്. അങ്ങനെ ഒരാളെങ്കിലും മുന്നിട്ടിറങ്ങിയതിനാല്‍ യഥാര്‍ത്ഥത്തില്‍ നാമൊക്കെ ഭക്ഷിക്കുന്നത് എന്താണെന്നു മനസിലായി.

വന്‍കിട ഹോട്ടലുകളില്‍ ലഭിക്കുന്ന ഭക്ഷണത്തിനു ഗുണനിലവാരം കൂടുമെന്ന ധാരണയും പൊളിച്ചെഴുതാമെന്നാണ് കോട്ടയത്തെ പരിശോധനകളുടെ പാഠം. ശബരിമലയിലേക്കെത്തുന്നവരില്‍ സമ്പന്നവിഭാഗക്കാര്‍ വന്‍കിട ഹോട്ടലുകളെയാണ് ആശ്രയിക്കുക. അവര്‍ക്കും രക്ഷയില്ല. കോട്ടയത്തെ ഒരു ഹോട്ടല്‍ പോലും വിശ്വസിച്ചു കയറാന്‍ സാധിക്കാത്തതായിരിക്കുന്നു.

 
ഇതേക്കുറിച്ചു വാര്‍ത്ത പ്രസിദ്ധീകരിച്ചതിനാണ് മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ചത്. ചെയ്ത തെറ്റിനു പരിഹാരം കണ്ടില്ലെന്നുമാത്രമല്ല, അതു ചൂണ്ടിക്കാണിച്ചവരെ മര്‍ദിച്ചൊതുക്കാന്‍ ശ്രമിക്കുക കൂടി ചെയ്യുകയെന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. രാത്രിയുടെ മറവില്‍ എത്തി അക്രമം നടത്തുന്ന ഭീരുക്കളായിരിക്കുകയാണവര്‍. പട്ടാപ്പകല്‍ നഗരമധ്യത്തില്‍ പരസ്യമായി നിങ്ങള്‍ പ്രഖ്യാപിക്കുക, പഴകിയ ഭക്ഷണം വില്‍ക്കുമെന്ന്. എന്നിട്ടാകണം ഇത്തരം ഗുണ്ടായിസം. നിങ്ങളുടെ പ്രഖ്യാപനം കേള്‍ക്കേണ്ട മാത്രയില്‍ത്തന്നെ മന്ത്രിയായാലും തന്ത്രിയായാലും നാട്ടുകാരുടെ കയ്യുടെ ചൂട് അറിഞ്ഞിരിക്കും.

കോട്ടയം നഗരത്തിലെ ഹോട്ടലുകളില്‍ പഴകിയ ഭക്ഷണം വില്‍ക്കുക മാത്രമല്ല ചെയ്യുന്നത്. ബാലവേല നിയമപ്രകാരം നിരോധിച്ച രാജ്യത്ത് അഞ്ചും പത്തും വയസു പ്രായമുള്ള കുട്ടികളെ ഹോട്ടല്‍പണിക്കു നിര്‍ത്തുന്നത് ആരും അറിയാതെയാണെന്നു പറയരുത്. നഗരമധ്യത്തിലെ പ്രമുഖ ഹോട്ടലുകളില്‍ ചിലതിന്റെ അടുക്കളയില്‍ നരകയാതന അനുഭവിക്കുന്ന ഒട്ടേറെ കുട്ടികളുണ്ട്. ഇതേക്കുറിച്ച് ആരെങ്കിലും പരാതിപ്പെട്ടാല്‍ ലേബര്‍ ഉദ്യോഗസ്ഥരെത്തും. പക്ഷേ, അവരുടെ വാഹനം ഓഫീസില്‍ നിന്നു പുറപ്പെടുന്നതിനു മുമ്പേ ഹോട്ടലുകാര്‍ക്ക് അറിയിപ്പു ലഭിച്ചിരിക്കും.

ഇങ്ങനെ വിവരം അറിഞ്ഞാലുടന്‍ വണ്ടിയില്‍ കുട്ടികളെ കുത്തിനിറച്ച് രഹസ്യകേന്ദ്രത്തിലേക്കു മാറ്റുകയാണു പതിവ്. പരാതിക്കാരുമൊത്ത് എത്തുന്ന ഉദ്യോഗസ്ഥര്‍ ഹോട്ടലുടമ നിരപരാധിയെന്നു പ്രഖ്യാപിച്ചു മടങ്ങും. അതുവരെ കുട്ടികള്‍ ടിവിയില്‍ സിനിമ കണ്ടു രസിക്കും. ഉദ്യോഗസ്ഥരും പരാതിക്കാരും മടങ്ങിയെന്ന് ഉറപ്പായാലുടന്‍ കുട്ടികളെ വണ്ടിയില്‍ കൊണ്ടുവന്നിറക്കും.

എത്രയോ കാലമായി കോട്ടയത്ത് ഇതു കാണുന്നു. ഈ മാറ്റക്കളി കാണാത്തതായി കോട്ടയത്ത് ആരുമുണ്ടാവില്ല. ആകെ ഇതൊന്നുമറിയാതെ പോകുന്നത് ലേബര്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ മാത്രം.
ഇത്രയേറെ സാധുക്കളായ ഉദ്യോഗസ്ഥരെ ഇങ്ങനെയുള്ള ജോലിക്കു ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ തന്നെയാണു കുറ്റവാളികള്‍. പഞ്ചപാവങ്ങളായ ലേബര്‍ ഓഫീസിലെ ഉദ്യോഗസ്ഥരെ വേഗം പറ്റിക്കാന്‍ ഹോട്ടലുടമകള്‍ക്കു സാധിക്കുന്നു. അതാണു സത്യം. ഇത്രയേറെ നീതിബോധമുള്ള ഈ ഉദ്യോഗസ്ഥരെ പ്രത്യേക ജോലിയൊന്നും ചെയ്യേണ്ടാത്ത ഏതെങ്കിലും തസ്തികയുണ്ടാക്കി ഇരുത്തി ശമ്പളം മുടങ്ങാതെ കൊടുക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം.

കൈക്കൂലി എന്ന വാക്കിന്റെ അര്‍ത്ഥം പോലും എന്തെന്നറിയാത്ത കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിഷ്കളങ്കത മുതലെടുത്താണ് ഓരോ കുറ്റകൃത്യവും ഇവിടെ നടക്കുന്നത്. സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ഒന്നാണ് ഇവരെ സംബന്ധിച്ചിടത്തോളം കൈക്കൂലി. അങ്ങനെയൊരു സംവിധാനം ഏതെങ്കിലും രാജ്യത്ത് നിലനില്‍ക്കുന്നുണ്ടോയെന്നു പോലും അറിയാത്തവരില്‍ പൊലീസുകാരും ഉള്‍പ്പെടും. ഇങ്ങനെയുള്ള നിഷ്കളങ്കരും നിര്‍മലരുമായവരെ വെറുതേ ശമ്പളം നല്‍കി വീട്ടിലിരുത്തിയിട്ട്, അല്പം തന്റേടമുള്ള ആരെയെങ്കിലും ചുമതലപ്പെടുത്തിയാലേ നാടു നന്നാകൂ.


വാല്‍ക്കഷണം: തങ്ങളുടെ ചെറുബാല്യക്കാരനായ ദേശീയ നേതാവിന് "പഴകിയ പൊറോട്ട" വളരെ ഇഷ്ടമായതിനാലും അദ്ദേഹം ആരെയും അറിയിക്കാതെ വേലിചാടി അടുക്കള വഴിക്ക് എപ്പോള്‍ വേണമെങ്കിലും കയറിവരാന്‍ സാധ്യതയുള്ളതിനാലുമാണ് അദ്ദേഹത്തിനു നല്‍കാന്‍  പഴകിയ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിച്ചിരുന്നതെന്ന് പിടിക്കപ്പെട്ട ഹോട്ടലുടമയുടെ പിതാവ് വാര്‍ത്താ സമ്മേളനം നടത്തി വിശദീകരിക്കാന്‍ സാധ്യതയുണ്ട്.

2011 നവം 12

അപ്പന്‍ വേലി ചാടിയാല്‍......

മന്ത്രി ഗണേഷ് കുമാറിന്റെ പത്തനാപുരം പ്രസംഗം ചര്‍ച്ചാ വിഷയമാകുകയും നിയമസഭയിലും പുറത്തും എല്ലാവരും ഒന്നടങ്കം പ്രതിഷേധിക്കുകയും അപലപിക്കുകയും ആപല്‍ബാന്ധവനായ ചെന്നിത്തല പോലും കൈവിടുകയും ചെയ്തതിനേതുടര്‍ന്ന് മന്ത്രി ഗണേഷ് കുമാര്‍ പത്രസമ്മേളനം നടത്തി വന്ദ്യ വയോധികനായ പ്രതിപക്ഷ നേതാവിനെ മ്ലേഛമായ ഭാഷയില്‍ അപമാനിച്ചതില്‍ ഘേദം പ്രകടിപ്പിക്കുകയുണ്ടായല്ലോ.

വിവാദ (അധിക?)പ്രസംഗം ചാനലുകളിലൂടെ പരസ്യമാകുകയും പകുതി-സാംസ്കാരിക മന്ത്രിയുടെ സാംകാരിക ഔന്നത്യം ചര്‍ച്ചാവിഷയമാകുകയും ചെയ്തതോടെ വര്‍ഷങ്ങള്‍ക്കു മുന്‍പ് സാംസ്കാരിക മന്ത്രിയും തോഴന്മാരും സ്ത്രീകളെ പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചത് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച കേസിന്റെ വിശദാംശങ്ങളടക്കം അന്ന് പത്രത്തില്‍ വന്നത് മാധ്യമങ്ങള്‍ വീണ്ടും പുന: പസിദ്ധീകരിക്കുകയും ചെയ്തു.

ഗത്യന്തരമില്ലാതെയാണെങ്കിലും മാപ്പുപറഞ്ഞ മന്ത്രി ഗണേഷ് കുമാര്‍ തന്റെ വികട സരസ്വതീ വിളയാട്ടത്തെ വിശദീകരിച്ചത് പ്രതിപക്ഷ നേതാവ് വീയെസ് അച്യുതാനന്ദന്‍ തന്റെ പിതാവിനെ വേട്ടയാടുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്ത അഴിമതിക്കേസില്‍ പോലും കക്ഷിചേര്‍ന്നു ശിക്ഷിപ്പിച്ചെന്നും വീണ്ടും പ്രസ്താവനകളിലൂടെ പീഠിപ്പിക്കുന്നെന്നും ഒക്കെ പരിതപിച്ചുകൊണ്ടാണ്,  തനിക്കൊരു പിതാവുണ്ടെന്നും ജയിലില്‍ കിടക്കുന്ന തന്റെ പിതാവിനെ ഓര്‍ത്തപ്പോളാണ് വീയെസ്സിനെ "കാമഭ്രാന്തന്‍" എന്നും മറ്റും വിളിച്ചതെന്ന് പ്രസ്തുത പത്ര സമ്മേളനത്തില്‍ അദ്ദേഹം പറയുകയുണ്ടായി.

ഈ വാര്‍ത്ത കണ്ട ഞാനും നിങ്ങളും കടുത്ത കണ്‍ഫ്യൂഷനിലായി, എങ്ങിനെയാണ് സ്വന്തം പിതാവിനെ ഓര്‍മ്മിക്കുമ്പോള്‍ ഒരാള്‍ക്ക് ആദരണീയനായ ഒരു ജന നേതാവിനെ അതും സ്ത്രീ പീഡകര്‍ക്കെതിരേ സന്ധിയില്ലാതെ പോരാടുന്ന ഒരു വന്ദ്യ വയോധികനെ "കാമഭ്രാന്തന്‍" എന്നു വിശേഷിപ്പിക്കാനാവുക?

ഈ സന്ദേഹത്തിനുള്ള ഉത്തരം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി കൊച്ചി അമ്രിതാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മന്ത്രി "ലോനപ്പന്‍ നമ്പാടന്റെ ആത്മകഥയായ സഞ്ചരിക്കുന്ന വിശ്വാസി" യുടെ നാല്‍പത്തി നാലാം പേജ് വായിച്ചാല്‍ ലഭിക്കും. നമ്മുടെ വനം മന്ത്രി ഇങ്ങനെ ഒരു വിശദീകരണം നടത്തി നമ്മെയൊക്കെ കണ്‍ഫ്യൂഷനിലാക്കും എന്നു മുങ്കൂട്ടി കണ്ട മാതിരി അത്ര കൃത്യമായ ഉത്തരമാണ് നമ്പാടന്‍ മാഷ് തന്റെ ആത്മകഥയില്‍ ചേര്‍ത്തിരിക്കുന്നത്.

കേരള സമൂഹത്തില്‍ കഴിഞ്ഞ അരനൂറ്റാണ്ട് കാലത്ത് നടമാടിയ പല വഞ്ചനകളും രാഷ്ട്രീയ മത സംഘടനകളുടെ അവിശുദ്ധ ബാന്ധവങ്ങളും അണിയറക്കഥകളും തുറന്നെഴുതിയിരിക്കുന്നു നമ്പാടന്‍ മാഷ് തന്റെ ആത്മകഥയില്‍. സാധിക്കുമെങ്കില്‍ ഡീസീ ബുക്സ് 2011 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം വാങ്ങി ആദ്യന്തം വായിക്കുക. പുസ്തകം ലഭിക്കാന്‍ സാധ്യതയില്ലാത്തവര്‍ക്കായി മാത്രം അതിന്റെ നാല്‍പത്തിനാലാം പേജ് മാത്രം ചുവടേ ചേര്‍ക്കുന്നു.





ഈ കുറിപ്പ് അല്‍പ്പം താമസിച്ചുപോയി എന്നറിയാം. ആയതിനാല്‍ താമസിച്ചതിന് ക്ഷമാപണം നടത്തുന്നു. ഒഴിവാക്കാനാവാത്ത ചില തിരക്കുകള്‍ മൂലം ബ്ലോഗ് എഴുതുന്നതിനു സമയം ക്ണ്ടെത്താന്‍ സാധിക്കാതെ വന്നതാണ് കാരണം.

2011 ഒക്ടോ 26

പിടിപ്പുകേടിന്റെ ചെറിയ ഉദാഹരണം

ചെങ്ങന്നൂര്‍ മുതവഴി ക്ഷേത്രത്തിലെ അമൂല്യമെന്നു കരുതപ്പെടുന്ന താഴികക്കുടം മോഷണം പോയതും തിരികെ കിട്ടിയതും ഭരണകര്‍ത്താക്കളുടെ പിടിപ്പുകേടിലേക്കാണു വിരല്‍ ചൂണ്ടുന്നത്. ഇറിഡിയം എന്ന വിലയേറിയ ലോഹം അടങ്ങിയതെന്നു പ്രചരിപ്പിക്കപ്പെട്ടു പോന്ന താഴികക്കുടമാണു മോഷ്ടിക്കപ്പെട്ടത്.യഥാര്‍ത്ഥത്തില്‍ അത് ഇറിഡിയമാണോ അല്ലയോ എന്ന തര്‍ക്കത്തേക്കാള്‍ പ്രസക്തി മറ്റു ചില വിഷയങ്ങള്‍ക്കാണ്.

2500 കോടി രൂപ വില നല്‍കാമെന്നു പറഞ്ഞ് 2008-ല്‍ ചിലര്‍ സമീപിച്ചതോടെയാണ് മുതവഴി ക്ഷേത്രത്തിലെ താഴികക്കുടം വാര്‍ത്താപ്രാധാന്യം നേടിയത്. ഈ വിലപറച്ചിലിലും ഇറിഡിയമുണ്ടെന്ന വാദത്തിലുമൊന്നും വലിയ കഴമ്പില്ലെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. എങ്കിലും, ഇത്രയേറെ വിലയുണ്ടെന്നു പറയപ്പെട്ട ഒരു വസ്തുവിനെ കാത്തുസൂക്ഷിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടായിരുന്നു.താഴികക്കുടത്തില്‍ ഇറിഡിയമുണ്ടെന്നു വാര്‍ത്ത വന്നതോടെ ക്ഷേത്രം പുരാവസ്തു വകുപ്പ് ഏറ്റെടുക്കണമെന്ന അഭിപ്രായം ഉയര്‍ന്നു. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശമുള്ളവര്‍ രണ്ടു ചേരിയായി നിന്ന് കോടതിയില്‍ കേസും കൊടുത്തു. ഇതിനെല്ലാമിടയിലാണ് ഇക്കഴിഞ്ഞ ദിവസം താഴികക്കുടത്തിന്റെ മേല്‍ഭാഗം മോഷണം പോയതും തൊട്ടടുത്ത ദിവസം വഴിയരികില്‍ കിടന്നു കിട്ടിയതും.

2500 കോടി രൂപ വിലമതിക്കുമെന്നു വെറുതെയെങ്കിലും പറയപ്പെട്ട ഒരു വസ്തു കാത്തുസൂക്ഷക്കാന്‍ സാധിക്കാതെ പോയത് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള വലിയ വീഴ്ച തന്നെ. കാവലിനായി ഒരു പൊലീസുകാരനെപ്പോലും അവിടെ നിയോഗിച്ചിരുന്നില്ല. ഇത്ര അലംഭാവം തുടരുന്ന ഒരു സര്‍ക്കാരിനും അതിനു കീഴിലുള്ള പിടിപ്പുകെട്ട പൊലീസിനും തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യനിധി എങ്ങനെ കാത്തുസൂക്ഷിക്കാനാവും?എല്ലാ കാര്യങ്ങളെയും ലാഘവത്തോടെ നോക്കിക്കാണുന്ന സമീപനമാണ് കാലാകാലങ്ങളായി കേരളത്തിലെ സര്‍ക്കാരുകളും പൊലീസ് വകുപ്പും തുടര്‍ന്നു പോരുന്നത്.

മുതവഴി ക്ഷേത്രത്തിലെ താഴികക്കുടം അമൂല്യമോ വിലകുറഞ്ഞതോ ആകട്ടെ. അതു കാത്തുസൂക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനില്ലേ? പുരാതനമായ ഒരു ക്ഷേത്രമെന്ന നിലയിലെങ്കിലും അവിടെ കാവല്‍ ഏര്‍പ്പെടുത്താമായിരുന്നു. അതുണ്ടായില്ല.ഇതേ സമീപനം തന്നെയാണ് സാധാരണക്കാരന്റെ സ്വത്തുക്കളെക്കുറിച്ചും പൊലീസിനുള്ളത്. മോഷണം പോയ ശേഷം അന്വേഷിക്കുന്നതിലും എളുപ്പം അതുണ്ടാകാതെ നോക്കുകയാണ്.

കേരളത്തിലെ പൊലീസുകാര്‍ അത്യന്തം ജാഗ്രത പുലര്‍ത്തുന്നവരാണെന്നാണ് പൊതുവേയുള്ള അവകാശവാദം. യഥാര്‍ത്ഥത്തില്‍ ഇത്രയേറെ അലംഭാവം ജോലിക്കാര്യത്തില്‍ കാണിക്കുന്ന മറ്റൊരു വിഭാഗമില്ല.കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ വന്‍തോതില്‍ ആയുധസംഭരണം നടക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഒരിടത്തു നിന്നു പോലും ആയുധങ്ങള്‍ പിടിച്ചെടുത്തതായി വാര്‍ത്ത വന്നിട്ടില്ല. കഴിഞ്ഞ ദിവസം നെടുമ്പാശേരിയില്‍ പത്തു ലക്ഷം രൂപയുമായി രണ്ടു പേര്‍ പിടിയിലായി. അത് പൊലീസിന്റെ മിടുക്കായി കണക്കാക്കാനാവില്ല. കുഴല്‍പ്പണം കടത്തുന്ന സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക പലപ്പോഴും തീര്‍ക്കുക ഇത്തരം ഒറ്റുകളിലൂടെയായിരിക്കും. പണ്ടു മുതലേ അതു തുടരുകയും ചെയ്യുന്നു.

കഴിഞ്ഞ ദിവസം കടത്തിക്കൊണ്ടു വന്ന പത്തു ലക്ഷം രൂപ വലിയ സംഖ്യയാണെന്നു പറയാനാവില്ല. കോടിക്കണക്കിനു രൂപ കുഴല്‍പ്പണ ഇടപാടിലൂടെ കേരളത്തിലെത്തുന്നുണ്ട്. ഇതെല്ലാം പോകുന്നത് എവിടേക്കാണ്? അതു കണ്ടെത്തേണ്ടത് പൊലീസിന്റെ ജോലിയാണ്. അവര്‍ക്ക് അതിനു സമയമില്ല. കേരളത്തിലെ പൊലീസിന് സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവയുടെ പിന്നാലെ പോകാന്‍ മാത്രമാണു താത്പര്യം. വന്‍കിട ക്രിമിനല്‍ സംഘങ്ങളെ തൊടാന്‍ ധൈര്യമില്ലാത്ത കുറേ പിരിവുകാരുടെ സംഘമായി പൊലീസ് അധഃപതിച്ചുകൂടാ. അത് കേരളത്തെപ്പോലൊരു സംസ്ഥാനത്തിനു ഗുണകരമാവില്ല. തിരുവനന്തപുരത്ത് കള്ളനോട്ടുമായി പിടിയിലായ ബംഗാളികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ സംശയം. അതായത്, കേരളത്തിലേക്ക് വന്‍തോതില്‍ തീവ്രവാദ പ്രവര്‍ത്തനത്തിനായി പണം എത്തുന്നു. ഇതു പുതിയ അറിവല്ല. പലവട്ടം കേന്ദ്ര ഏജന്‍സികളടക്കം മുന്നറിയിപ്പു നല്‍കിയിട്ടും അതിനെതിരേ ചെറുവിരലനക്കാന്‍ കേരളത്തിലെ പൊലീസിനു സാധിക്കാത്തത് ഒരുപക്ഷേ, രാഷ്ട്രീയ ഇടപെടല്‍ മൂലമായിരിക്കാം.

അതെന്തായാലും ആത്യന്തികമായി സാധാരണ ജനങ്ങളുടെ ജീവിതമാണ് നരകതുല്യമാകുന്നത്.സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനമാണു കേരളം. രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും കലാപങ്ങളും കൊള്ളയും നടക്കുമ്പോള്‍ താരതമ്യേന ശാന്തമായി കേരളം നിലനില്‍ക്കുന്നത് ഇവിടുത്തെ പൊലീസിന്റെ കഴിവല്ല. മലയാളികള്‍ പൊതുവേ സമാധാനപരമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടാണ് ഇവിടെ വലിയ കലാപങ്ങള്‍ ഉണ്ടാകാത്തത്. തീവ്രവാദവും കുഴല്‍പ്പണവും കൊലപാതകങ്ങളും ബോംബ് സ്‌ഫോടനങ്ങളുമൊക്കെ മറ്റു സംസ്ഥാനങ്ങളില്‍ മാത്രമേ നടക്കൂവെന്നു വിശ്വസിച്ചു പോന്നവര്‍ കോഴിക്കോട്ട് ബോംബ് പൊട്ടിയപ്പോഴാണ് ഞെട്ടിയത്. അതിനു ശേഷം കുറേ നാള്‍ ജാഗ്രത പുലര്‍ത്തിയെങ്കിലും വൈകാതെ പഴയപടിയായി.

മുതവഴി ക്ഷേത്രത്തിലെ മോഷണം ഈ പിടിപ്പുകേടിന്റെ ചെറിയ ഉദാഹരണം മാത്രം. കേരളീയര്‍ക്ക് സമാധാനപരമായി ജീവിക്കണം. അതിനുള്ള അവസരം സര്‍ക്കാര്‍ നിഷേധിക്കരുത്. പൊലീസിനെ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് പരിശോധനയില്‍ കെട്ടിയിട്ട് പെറ്റി കേസുകളുടെ എണ്ണം പെരുപ്പിക്കുന്നതിനു പകരം ഇത്തരം ഗുരുതരമായ വിഷയങ്ങളിലേക്ക് മാറ്റണം. അതിനു സര്‍ക്കാര്‍ മടിക്കുമ്പോള്‍ അണിയറയില്‍ നടക്കുന്ന എന്തോ ഗൂഢാലോചനയുടെ ലക്ഷണം തോന്നിയാല്‍ അതിനെ കുറ്റപ്പെടുത്താനാവില്ല.

സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സമയമായി. തീരപ്രദേശങ്ങളില്‍ വ്യാപകമായ റെയ്ഡുകള്‍ നടക്കണം. മോഷണ സംഘങ്ങളെ കേരളത്തില്‍ നിന്നു തുരത്തണം. ഒഴിഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനത്തെ കണ്ടെത്തണം. അതിനൊക്കെയുള്ള ചങ്കൂറ്റം പൊലീസുകാര്‍ക്കില്ലെങ്കില്‍ അത്തരക്കാരെ പിരിച്ചു വിടുകയോ മറ്റു വകുപ്പുകളിലേക്കു മാറ്റുകയോ ചെയ്യണം. സാധാരണ ജനത്തിനു മേല്‍ കുതിര കേറാനുള്ളതല്ല കാക്കിക്കുപ്പായമെന്ന് മനസിലാക്കി പൊലീസുകാരെ കര്‍മനിരതരാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെങ്കില്‍ മറ്റു പല സംസ്ഥാനങ്ങളേക്കാള്‍ വലിയ തീവ്രവാദ, ക്രിമിനല്‍ കേന്ദ്രമായി കേരളവും മാറും.

2011 ഒക്ടോ 18

ടൈ കെട്ടാം ഈസിയായി


സുഹൃത്തുക്കളെ,

നമുക്കറിയാം രാവിലെ ജോലിക്കു പോകും മുന്‍പ് ടൈ കെട്ടുകയെന്നത് എന്നെപ്പോലെ നിങ്ങള്‍ക്കും ഒരു മിനക്കേട് പിടിച്ച പണിയാനെന്ന്, അല്‍പം ധൃതിയുള്ള ദിവസം ഒന്നുകില്‍ നീളം ശരിയാവില്ല അല്ലെങ്കില്‍ നോട്ട് ശരിയാവില്ല, ഈ ബുദ്ധിമുട്ട് ഒഴിവാക്കനായി ഞാന്‍ പതിവായി അവലംബിക്കുന്ന മാര്‍ഗ്ഗം ഒരിക്കല്‍ ശരിയായി കെട്ടിക്കഴിഞ്ഞാല്‍ അടുത്ത പ്രാവശ്യം ടൈ അലക്കുന്നത് വരെ നോട്ട് അഴിക്കാതെ നെക്ക് ലൂസാക്കി ടൈ തലവഴി ഊരിയെടുക്കുക എന്നതാണ്. എന്നാല്‍ എനിക്കു ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു കിട്ടിയ ഈ ഹ്രസ്വ ചിത്രം ഒന്നു കണ്ട് നോക്കു, അധിക സമയം കണ്ണാടിക്കു മുന്നില്‍ നിന്നു കസര്‍ത്തു കാട്ടാതെ ഭംഗിയായി കണ്ഠകൗപീനം അണിയാന്‍ ഇതു നിങ്ങളെ സഹായിച്ചേക്കും.


 

2011 ഒക്ടോ 15

പൂനം ഇന്ത്യന്‍ ടീമിന്റെ ഉത്തേജകം.

കപില്‍ദേവ് കപ്പെടുത്തശേഷം പ്രതിഭാശാലികളായ പല ക്യാപ്റ്റന്മാരും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിച്ചു, ചരിത്രത്തിലെ ഏറ്റവും മികച്ചത് എന്നു പുകള്‍പെറ്റ പല ടീമുകളും ഇന്ത്യക്കു വേണ്ടി ലോകകപ്പില്‍ മാറ്റുരച്ചു,  എന്നാല്‍ കപ്പു മാത്രം കിട്ടിയില്ല, സെമിയിലും ഫൈനലിലും അടിതെറ്റി വീഴാനായിരുന്നു അന്നെല്ലാം ഗാംഗുലിയടക്കമുള്ള കടുവകളുടെ വിധി, ഏ ആര്‍ റെഹ്മാന്‍ പാട്ടും പാടി കൂടെപ്പോയിട്ടും കപ്പു മാത്രം കിട്ടിയില്ല.


എന്നാല്‍ അത്രക്കൊന്നും പ്രതീക്ഷയില്ലാതെ ഇടറുന്ന ചുവടുകളുമായി ഇക്കഴിഞ്ഞ ലോകകപ്പ് മല്‍സരത്തിനിറങ്ങിയ ധോണിയും കൂട്ടരും ആദ്യത്തെ ചില അനിശ്ചിതാവസ്ഥയ്ക്ക് ശേഷം തകര്‍ത്തു കളിക്കുന്നതാണ് നാം കണ്ടത്. കേന്ദ്ര മന്ത്രിയായ ഡീയെംകേ നേതാവിനെപ്പോലെയായി പിന്നീട് കാര്യങ്ങള്‍. മൂട്ടില്‍ മുളകുപൊടി തേച്ച പന്തയക്കുതിരയെപ്പോലെ ഇന്ത്യന്‍ ടീം ഉഷാറായതിന് കാര്യമെന്താ? 2ജീ ഇടപാടില്‍ നീരാ റാഡിയയെന്നപോലെ ഇന്ത്യന്‍ ടീമിനു ഉല്‍പ്രേരകമായി വര്‍ത്തിച്ച പൂനം പാണ്ഡേ അല്ലാതെ മറ്റൊന്നുമല്ലന്നു എനിക്കന്നേ തൊണ്ണൂറു ശതമാനം ഉറപ്പായിരുന്നു. ഇന്നത്തോടെ ബാക്കി പത്തു ശതമാനവും കൂടി ചേര്‍ത്ത് നൂറു ശതമാനം ഉറപ്പായി.


ലോകകപ്പ് ഇന്ത്യ വിജയിച്ചാല്‍ താന്‍ നഗ്നയായി വരുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ കപ്പു കിട്ടിയിട്ടും വാഗ്ദാനം പാലിക്കാന്‍ പൂനത്തിനെ നാട്ടിലെ സദാചാരക്കമ്മറ്റിക്കാര്‍ അനുവദിച്ചില്ല, എന്തായാലും സംഗതി വിവാദമായപ്പോള്‍ പുറത്തേക്കു പോലും ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിപ്പോയി ഈ അപാര മോഡലിന്. എങ്കിലും തന്റെ ഉദ്യമത്തില്‍ നിന്നു പിന്മാറാന്‍ അവള്‍ തയാറായിരുന്നില്ല. പക്ഷേ നാട്ടിലെ സദാചാരക്കമ്മറ്റിക്കാര്‍ !!!



സീരിയല്‍ തീരുന്നതുവരെ കുണ്ടാമണ്ടിയൊന്നും ഒപ്പിക്കാതെ അടങ്ങിയിരുന്ന് പഠിച്ചാല്‍ ചോക്ലേറ്റ് തരാമെന്നു പ്രലോഭിപ്പിക്കുകയും സീരിയല്‍ എല്ലാം കണ്ട് കഴിയുംബം ചോക്ലേറ്റ് പല്ലിനു കേടാണ് നീയിപ്പം തിന്നണ്ട എന്നു വാക്കുമാറ്റുന്ന  അമ്മമാരെപ്പോലെ ബീസീസീഐ ചുവടുമാറ്റിയത് കൊണ്ടാണോ എന്തോ ചോക്ലേറ്റ് കിട്ടാഞ്ഞ് പാഠപ്പുസ്തകം വലിച്ചു കീറുന്ന അലമ്പ് പിള്ളാരെപ്പോലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടില്‍ പോയി എല്ലാ​ മല്‍സരവും നല്ല ഭേഷായങ്ങ് തോറ്റു.


ലോക ചാമ്പ്യന്മാരുടെ കാര്യം ലോക നാണക്കേടായത് മനസിലാക്കിയ പൂനം ചേച്ചിക്ക് സങ്കടമായി, മക്കളേ നിങ്ങള്‍ക്ക് നേരിട്ട് കാണിക്കാമെന്നു പറഞ്ഞതൊക്കെ തല്‍ക്കാലം ഇന്റെര്‍നെറ്റില്‍ കണ്ടോളാന്‍ പറഞ്ഞ് സ്വന്തമായൊരു വെബ്സൈറ്റ് തുടങ്ങിക്കളഞ്ഞു ചേച്ചി. തല്‍ക്കാലം മുട്ടുശാന്തിക്ക് ഇതു പിടിക്ക് കൂടുതല്‍ എരിവുള്ള വിഭവങ്ങള്‍ പിന്നാലെ വിളമ്പാം എന്നും പറഞ്ഞ് കഴിഞ്ഞ ദിവസം ചെറിയൊരു കുളിസീന്‍ അപ്‌ലോഡും ചെയ്തു.


കൊടുക്കാമെന്നു പറഞ്ഞത് കുറച്ചെങ്കിലും കൊടുത്തതോടെ നമ്മുടെ സിങ്കക്കുട്ടികള്‍ സടകുടഞ്ഞെഴുന്നേറ്റു ഇന്നലെ ഹൈദരബാദില്‍ നടന്ന മല്‍സരത്തില്‍ 14 ഓവര്‍ ബാക്കി നില്‍ക്കെ 126 റണ്‍സിന്റെ വന്‍ മാര്‍ജിനില്‍ ഇംഗ്ലണ്ട് ടീമിനെത്തന്നെ തകര്‍ത്തുകളഞ്ഞു. ഇനിപ്പറയൂ ഇന്ത്യന്‍ ടീമിന്റെ ഭാവി മഹേന്ദ്ര സിങ് ധോണിയുടെ കൈകളിലാണോ അതോ പൂനം പാണ്ഡേയുടെ പ്രദര്‍ശനങ്ങളിലാണോ ????


ഇപ്പോള്‍ കിട്ടിയ വാര്‍ത്ത: പൂനം ചേച്ചിയുടെ വെബ്സൈറ്റ് തകര്‍ക്കാന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്  ഹാക്കര്‍മാര്‍ക്ക് ക്വട്ടേഷന്‍ കൊടുക്കാന്‍ തീരുമാനിച്ചു.


2011 ഒക്ടോ 13

വിദ്യാര്‍ത്ഥിസമരത്തെ നേരിടാന്‍ തോക്കാണോ പ്രധാന ആയുധം?

കോഴിക്കോട്ട് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ക്കു നേരേ നിറയൊഴിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ നടപടി പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ല. വിദ്യാര്‍ത്ഥിസമരങ്ങള്‍ കേരളത്തില്‍ പുത്തരിയൊന്നുമല്ലെന്നിരിക്കെ തികച്ചും നിരുത്തരവാദപരമായാണ് പൊലീസ് പെരുമാറിയതെന്നു വ്യക്തം.


നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ത്ഥിക്ക് മാനദണ്ഡങ്ങള്‍ മറികടന്ന് കോഴിക്കോട് എന്‍ജിനീയറിംഗ് കോളജില്‍ പ്രവേശനം നല്‍കിയതിനെ തുടര്‍ന്നാണ്  വിദ്യാര്‍ത്ഥിസംഘടനയായ എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കോളജ് കവാടത്തില്‍ ഉപരോധ സമരം നടക്കുന്നതിനിടെ, ആരോപണവിധേയനായ വിദ്യാര്‍ത്ഥി കാമ്പസിനുള്ളില്‍ കടന്നെന്ന വാര്‍ത്ത പരന്നതോടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളജിനുള്ളിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചത്.


ഇതു തടയാനുള്ള പൊലീസിന്റെ നീക്കം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു. നാലു റൗണ്ട് സര്‍വീസ് പിസ്റ്റളില്‍ നിന്നു നിറയുതിര്‍ത്തത് അസിസ്റ്റന്റ് കമ്മീഷണറാണ്. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരമാണ് വെടിവച്ചതെന്ന് ഈ ഉദ്യോഗസ്ഥന്‍ പറയുന്നുണ്ടെങ്കിലും, തികച്ചും നിരുത്തരവാദപരമായ പെരുമാറ്റമാണുണ്ടായതെന്ന് പറയാതിരിക്കാനാവില്ല.  അതേസമയം മജിസ്‌ട്രേറ്റിന്റെ നിര്‍ദേശം ഇല്ലായിരുന്നു എന്ന് ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു.


കല്ലേറില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനു തടസമുണ്ടാക്കിയപ്പോഴാണു വെടിവച്ചതെന്നാണു പൊലീസിന്റെ ഭാഷ്യം. കല്ലേറില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ കുറേ കുട്ടികളെ കൊല്ലുന്നതിന് എന്തു ന്യായീകരണമാണു പൊലീസിനു പറയാനുണ്ടാവുക?
മാനദണ്ഡങ്ങള്‍ മറികടന്ന് പ്രവേശനം നേടിയ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് നേതാവിന്റെ ബന്ധുവാണെന്നതു തന്നെയാകാം എസ്എഫ്‌ഐയുടെ പ്രതിഷേധത്തിനു മുഖ്യകാരണം. അത് എന്തു തന്നെയാകട്ടെ. ഈ വിദ്യാര്‍ത്ഥിക്കു പ്രവേശനം നല്‍കരുതെന്ന ജില്ലാ കളക്ടറുള്‍പ്പെട്ട സമിതിയുടെ നിര്‍ദേശമെങ്കിലും സര്‍ക്കാരിനു പരിഗണിക്കാമായിരുന്നു.


രണ്ടു മാസത്തിലേറെയായി ഈ വിഷയത്തില്‍ സമരം തുടരുന്ന പശ്ചാത്തലത്തില്‍, വിവാദപുരുഷനായ മഹാനെ മറ്റേതെങ്കിലും സ്വാശ്രയ കോളജില്‍ പ്രവേശനം വാങ്ങിക്കൊടുത്ത് വിഷയം അവസാനിപ്പിക്കാന്‍ സ്വാശ്രയ മുതലാളിമാരുടെ അരുമ സന്താനങ്ങളായ യുഡിഎഫ് നേതാക്കള്‍ക്കു സാധിക്കുമായിരുന്നു. എന്നാല്‍, അതിനു തയാറാവാതെ കലാപത്തിനു കോപ്പുകൂട്ടിക്കൊടുത്തത് യുഡിഎഫ് നേതാക്കള്‍ തന്നെ.


വിദ്യാര്‍ത്ഥിസമരങ്ങള്‍ അക്രമാസക്തമാകുന്നതും പൊലീസ് ലാത്തി വീശുന്നതുമൊക്കെ കേരളത്തില്‍ ആദ്യമായല്ല. എത്രയെത്ര രക്തരൂഷിത സമരമുഖങ്ങളിലൂടെ കടന്നു പോയിരിക്കുന്നു കേരളം. അന്നൊന്നും കഴിഞ്ഞ ദിവസം ഉണ്ടായതിനു സമാനമായ രീതിയില്‍ പൊലീസ് പെരുമാറിയിട്ടില്ല.


പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആയുധം നല്‍കുന്നത് പ്രയോഗിക്കാന്‍ തന്നെയാണെന്ന് പണ്ടൊരു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എന്നാല്‍, ജനക്കൂട്ടത്തിനു നേരേ നിറയൊഴിക്കുന്നത് അവസാനത്തെ ആശ്രയമെന്ന നിലയിലായിരിക്കണം. അതിനു പകരം, കുറേ കുട്ടികള്‍ ബഹളമുണ്ടാക്കിയാലുടന്‍ അവര്‍ക്കു നേരേ തോക്കെടുക്കുന്നത് കേരളത്തില്‍ വേണ്ട.

 
ഇവിടെ തികച്ചും ന്യായമായി ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. വിദ്യാര്‍ത്ഥിസമരത്തെ നേരിടാന്‍ തോക്കാണോ പ്രധാന ആയുധം? ജലപീരങ്കിയുള്‍പ്പെടെയുള്ള താരതമ്യേന ജീവഹാനിക്കിടയാക്കാത്ത ആയുധങ്ങളുണ്ടെന്നിരിക്കെ സര്‍വീസ് റിവോള്‍വര്‍ എടുത്തു വിദ്യാര്‍ത്ഥികളുടെ നേര്‍ക്കു ചൂണ്ടാന്‍ അസിസ്റ്റന്റ് കമ്മീഷണറെ പ്രേരിപ്പിച്ചതാരാണ്? ശക്തമായ പ്രതിഷേധം കത്തിപ്പടരുന്നതിനിടയിലൂടെ വിവാദപുരുഷനായ വിദ്യാര്‍ത്ഥിയെ കോളജിലേക്ക് കടത്തിവിട്ടതെന്തിന്? അതിനു പൊലീസ് തുണ നിന്നുവെങ്കില്‍, കഴിഞ്ഞ ദിവസം ഉണ്ടായ മുഴുവന്‍ സംഭവങ്ങളുടെയും ഉത്തരവാദിത്തം പൊലീസിനു തന്നെ.


കോളജിനുള്ളിലേക്ക് തള്ളിക്കയറിയ വിദ്യാര്‍ത്ഥികള്‍ക്കു നേരേ ഗ്രനേഡും പ്രയോഗിച്ചു. കൂട്ടം കൂടി നില്‍ക്കുന്ന കുട്ടികള്‍ക്കിടയിലേക്കു വരെ ഗ്രനേഡ് തോന്നിയതു പോലെ വലിച്ചെറിഞ്ഞ പൊലീസ് അക്ഷരാര്‍ത്ഥത്തില്‍ കൂട്ടക്കൊലപാതക ശ്രമമാണു നടത്തിയത്. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തിന് ഉത്തരവാദികളായ പൊലീസുകാരെ, അവര്‍ ഏതു റാങ്കില്‍പ്പെട്ടവരാണെങ്കിലും, സര്‍വീസില്‍ നിന്നു പിരിച്ചുവിടണം. സംയമനം പാലിക്കാന്‍ ശേഷിയില്ലാത്തവരെ ആയുധമേല്‍പ്പിക്കുന്നതിന്റെ ഗുരുതരമായ അപകടമാണ് കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തിലൂടെ തെളിയുന്നത്.



ഗ്രനേഡോ തോക്കോ കൈവശമുണ്ടെങ്കില്‍, അതു പ്രയോഗിക്കുന്നതിനു ചില മാനദണ്ഡങ്ങളൊക്കെയുണ്ട്. തോക്കുമായി ആരെയും ആക്രമിക്കാനെത്തിയവരല്ല വിദ്യാര്‍ത്ഥികള്‍. സായുധരായ അക്രമിസംഘത്തോടെന്നപോലെ ആയുധങ്ങള്‍ കൊണ്ട് എതിരിടാന്‍ തുനിഞ്ഞ പൊലീസിന്റെ നടപടി സംശയമുയര്‍ത്തുന്നു.  അക്കാരണത്താല്‍ത്തന്നെ, കരുതിക്കൂട്ടി പൊലീസ് നടത്തിയ ഗൂഢാലോചനയാണോ ഇന്നലത്തെ സംഭവമെന്നും അന്വേഷിക്കാവുന്നതാണ്. സര്‍വീസ് കാലയളവില്‍ ആരോപണ വിധേയനായ വ്യക്തിയാണ് ഇന്നലെ വെടിവച്ച അസിസ്റ്റന്റ് കമ്മീഷണറെന്നാണ് എസ്എഫ്‌ഐ ചൂണ്ടിക്കാണിക്കുന്നത്. അങ്ങനെയങ്കില്‍, അത്തരമൊരു ഉദ്യോഗസ്ഥന് ആയുധം നല്‍കിയ പൊലീസ് വകുപ്പാണ് കുറ്റക്കാര്‍. ട്രാക്ക് റെക്കോഡ് മോശമായ വ്യക്തിയെ ആയുധം കൂടി നല്‍കി വിട്ടാല്‍ അയാള്‍ അഴിഞ്ഞാടും. അതു തന്നെയാകാം കഴിഞ്ഞ ദിവസം സംഭവിച്ചിരിക്കുക. എതായാലും, സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ഉടനുണ്ടാവണം. അതില്‍ അമാന്തമുണ്ടായിക്കൂടാ.

2011 ഒക്ടോ 8

ലോഡ് ഷെഡ്ഡിംഗ് പുനരവതരിച്ചിരിക്കുന്നു.


രാവും പകലും വ്യത്യാസമില്ലാതെ വൈദ്യുതിയില്ലാത്ത അവസ്ഥയിലേക്കു കേരളം നീങ്ങുകയാണ്. ലോഡ് ഷെഡിംഗ് ഉടന്‍ പിന്‍വലിക്കാന്‍ സാധ്യതയില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇരുട്ടുമൂടിയ രാത്രികളാണ് കേരളീയര്‍ക്കു വിധിച്ചിരിക്കുന്നതെന്നു വ്യക്തം. മുന്‍ സ്ര്‍ക്കാരിന്റെ കാലത്ത് കടുത്ത വേനലില്‍ പോലും ഏര്‍പ്പെടുത്താതിരുന്ന ലോഡ് ഷെഡ്ഡിംഗ് കേരള‍ത്തിലെ മിക്കവാറും എല്ലാ ഡാമുകളും നിറഞ്ഞു കിടക്കുന്ന സെപ്റ്റംബര്‍ മാസത്തില്‍ തന്നെ പുനരവതരിച്ചിരിക്കുന്നു.

ഉപഭോഗത്തില്‍ ഉണ്ടായ ഗണ്യമായ വര്‍ധനവല്ല, കേന്ദ്രപൂളില്‍ നിന്നു ലഭിച്ചു പോന്ന വിഹിതത്തില്‍ കുറവു വന്നതാണ് ലോഡ്‌ഷെഡിംഗിനു കാരണമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ വിശദീകരണം. താത്കാലികമായി സംഭവിച്ച ഒരു കാര്യം മാത്രമാണിതെന്നും കഴിഞ്ഞ ശനിയാഴ്ച മുതല്‍ തന്നെ കേന്ദ്രത്തില്‍ നിന്നുള്ള വിതരണം തുടങ്ങിയെന്നുമൊക്കെ കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി വേണുഗോപാലും പറഞ്ഞു.


ഇതില്‍ ആരു പറയുന്നതാണ് ജനം വിശ്വസിക്കേണ്ടത്? ഇപ്പോള്‍ ഇരുട്ടില്‍ ജീവിക്കാന്‍ ജനത്തെ നിര്‍ബന്ധിതരാക്കിയെങ്കില്‍, ഒക്ടോബര്‍ ഒന്നു മുതല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയാണ് കഴിഞ്ഞ മാസത്തെ ജനദ്രോഹം സര്‍ക്കാര്‍ നിര്‍വഹിച്ചത്. ഓരോ മാസവും ഓരോ ജനദ്രോഹം വീതം നടപ്പാക്കുക എന്നതാണോ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഒരു വര്‍ഷ കര്‍മപരിപാടിയെന്നു കൂടി വ്യക്തമാക്കിയാല്‍ക്കൊള്ളാം.


കേരളത്തിലെ വൈദ്യുതി ഉത്പാദനം ഇവിടുത്തെ ആവശ്യത്തിനു തികയില്ലെന്നതിനാലാണ് കേന്ദ്രത്തെ ആശ്രയിക്കേണ്ടി വരുന്നത്. ഈ സത്യം നിലനില്‍ക്കുമ്പോള്‍ത്തന്നെ ഒരു വര്‍ഷം മുമ്പു കമ്മീഷന്‍ ചെയ്യാമായിരുന്ന നാനൂറിലധികം മെഗാവാട്ടിന്റെ പദ്ധതികള്‍ ഫയലില്‍ത്തന്നെ വിശ്രമിക്കുന്നുണ്ടെന്നതും ജനം മനസിലാക്കണം. പതിനൊന്നാം പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിച്ചിരുന്ന പദ്ധതികള്‍ എന്തുകൊണ്ടാണ് ഇപ്പോഴും പാതിവഴിയില്‍ കിടക്കുന്നതെന്ന് മന്ത്രിയോ സര്‍ക്കാരോ ചിന്തിക്കുന്നില്ല.


വൈദ്യുതി ബോര്‍ഡിന്റെ പിടിപ്പുകേട് മറച്ചു വയ്‌ക്കേണ്ട ഗതികേട് ഏറ്റെടുക്കാനല്ല ജനങ്ങള്‍ വോട്ടു ചെയ്ത് ആര്യാടനെപ്പോലുള്ളവരെ അധികാരമേല്‍പ്പിച്ചിരിക്കുന്നത്. ഓരോ കാര്യത്തെക്കുറിച്ചും കണക്കുകളുടെ പിന്‍ബലത്തോടെ വാദിക്കാറുള്ള ആര്യാടന്‍ മുഹമ്മദ് എന്ന  നേതാവിന് എന്താണു സംഭവിക്കുന്നത്? വൈദ്യുതി വകുപ്പിന്റെ ചുമതലയേറ്റതോടെ അദ്ദേഹത്തിന്റെ പ്രഖ്യാപിത ജനസ്‌നേഹം നഷ്ടമായോ? ബോര്‍ഡിലെ വെള്ളാനകളുടെ പിടിപ്പുകേടു മൂലം പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കാതിരുന്നതിന്റെ കുറ്റം ഇവിടുത്തെ ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കരുത്. ജനത്തെ അതു പറഞ്ഞു ശിക്ഷിക്കുകയുമരുത്.

ഈ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ കേന്ദ്ര പൂളിനെ ആശ്രിയിക്കേണ്ട ഗതികേടുണ്ടാവുമായിരുന്നില്ല. സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ ചെറുതും വലുതുമായ 36 അണക്കെട്ടുകളുണ്ട്. ഇതില്‍  90 ശതമാനവും നിറഞ്ഞു കിടക്കുകയുമാണ്.എന്നിട്ടും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നില്ല എന്നത് തീര്‍ത്തും നിസാരമായി കാണേണ്ട കാര്യമല്ല.


30 കോടി രൂപയ്ക്കു നിര്‍മാണം പൂര്‍ത്തിയാക്കാമായിരുന്ന ചെങ്കുളം ഓഗ്‌മെന്റേഷന്‍ പദ്ധതിയുടെ ടെന്‍ഡര്‍ തുക 41.66 കോടി രൂപയായതിനു പിന്നിലുള്ളത് ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് മാത്രമാകാന്‍ തരമില്ല. വന്‍തുക ആരൊക്കെയോ കൈക്കൂലി വാങ്ങിയിട്ടുണ്ടാകുമെന്നു ജനം സംശയിച്ചാല്‍ കുറ്റപ്പെടുത്താനുമാവില്ല. ഇതെല്ലാം കഴിഞ്ഞിട്ടും പദ്ധതി പ്രാവര്‍ത്തികമായിട്ടില്ല. അതിലൂടെ പ്രതിവര്‍ഷം ഒമ്പതു കോടി രൂപയുടെ നഷ്ടവുമുണ്ടാകുന്നു.


ഇത്തരം നഷ്ടങ്ങളും ജനങ്ങളില്‍ നിന്നു പിരിച്ചെടുക്കുക എന്നതാണ് പുതിയ തന്ത്രം. വൈദ്യുതി ബോര്‍ഡ് നഷ്ടത്തിലാണെന്ന് ഇടയ്ക്കിടെ വിളിച്ചു പറയുന്നവര്‍ക്ക്, അത് എന്തുകൊണ്ടു ലാഭത്തിലാകുന്നില്ല എന്നു ചിന്തിച്ചുകൂടേ?


നഷ്ടത്തിന്റെ കണക്കു നിരത്തുന്നവര്‍ ബോര്‍ഡിനുണ്ടാകുന്ന ചെലവുകള്‍ എന്തൊക്കെയെന്നുകൂടി കണക്കുകളുടെ പിന്‍ബലത്തോടെ വെളിപ്പെടുത്തണം. ഏറ്റവും താഴെയുള്ള തസ്തികയില്‍ നിന്നു വിരമിക്കുന്നവര്‍ക്കു പോലും ബോര്‍ഡില്‍ നിന്നു പ്രതിമാസം പതിനയ്യായിരം രൂപയിലേറെ ലഭിക്കുന്നുണ്ടെന്നാണ് അറിവ്. മേല്‍ത്തട്ടിലേക്കു പോകുന്നതോടെ അത് രണ്ടും മൂന്നും ഇരട്ടിയിലേറെയാകുന്നു. ജോലിയിലിരിക്കുന്നവര്‍ക്ക് ലഭിക്കുന്ന ശമ്പളം കേട്ടാല്‍ സാധാരണ കേരളീയന്‍ ഞെട്ടിത്തരിക്കും. ക്ലറിക്കല്‍ തസ്തികയില്‍പ്പോലും മുപ്പതിനായിരം രൂപയിലേറെ പ്രതിമാസം വാങ്ങുന്നവരുണ്ട്.


പ്രതിദിനം നൂറു രൂപ പോലും വരുമാനമില്ലാത്തവരുടെ പോക്കറ്റില്‍ നിന്ന് കറന്റു ചാര്‍ജ് എന്ന പേരില്‍ അമിതമായി വാങ്ങിക്കൂട്ടുന്ന തുകയാണ് കുറേ വെള്ളാനകള്‍ക്ക് സര്‍ക്കാര്‍ വീതം വച്ചു നല്‍കുന്നത്. ഇവരുടെ ശമ്പളത്തില്‍ കുറവു വരുത്തിയാല്‍ ഇപ്പോഴുള്ള സര്‍ചാര്‍ജ് പിന്‍വലിക്കാന്‍ സാധിക്കില്ലേ? എന്തുകൊണ്ട് അതിനു സര്‍ക്കാരിനു ശ്രമിച്ചുകൂടാ.
വന്‍തുക ശമ്പളം വാങ്ങിയിട്ടും അവരാരും ജോലി ചെയ്യുന്നില്ല. അതുകൊണ്ടാണ് പദ്ധതികളെല്ലാം ഫയലില്‍ത്തന്നെ കിടക്കുന്നത്. വൈദ്യുതി ഓഫീസില്‍ ഒരിക്കലെങ്കിലും പോകേണ്ടി വന്നിട്ടുള്ളവര്‍ ഈ ജീവനക്കാരെ എത്ര കടുത്ത രീതിയില്‍ ശിക്ഷിച്ചാലും മതിയാവില്ലെന്ന അഭിപ്രായമാണു പറയാറുള്ളത്.


സര്‍ക്കാര്‍ ഇടപെട്ട് ശമ്പളം കുറച്ചാല്‍ യൂണിയനുകള്‍ സമരം തുടങ്ങിയേക്കാം. കടമകള്‍ മറന്ന് അവകാശത്തെക്കുറിച്ചു മാത്രം പ്രസംഗിക്കുകയാണല്ലോ അവരുടെ പതിവ്. അങ്ങനെ സമരം ചെയ്യുന്നവരെ നേരിടാന്‍ സര്‍ക്കാരിന് ജനങ്ങളെ തന്നെ ആശ്രയിക്കാവുന്നതാണ്. തങ്ങളുടെ ജീവിതം നരകതുല്യമാക്കുന്നവര്‍ക്കെതിരേ സര്‍ക്കാരിന്റെ കൂടി പിന്തുണയുണ്ടെങ്കില്‍ ഇവിടുത്തെ ജനം പ്രതികരിക്കും. സമരത്തിനിറങ്ങുന്നവരെ ജനങ്ങള്‍ തന്നെ നേരിട്ടുകൊള്ളും. അതോടെ ജോലി കൃത്യമായി ചെയ്യേണ്ടതെങ്ങനെയെന്ന് ജീവനക്കാര്‍ തന്നെ തെളിയിച്ചുകൊള്ളും.


ഇത്തരം എന്തെങ്കിലും ചെയ്യണമെങ്കില്‍ നട്ടെല്ലുള്ള ഭരണാധികാരികള്‍ വേണം. മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാന്‍ കുറേ തട്ടിക്കൂട്ടു പ്രസംഗങ്ങളും പ്രസ്താവനകളും ഇറക്കി നടക്കുന്നവര്‍ക്ക് അതിനുള്ള തന്റേടമുണ്ടാവില്ല. കുറേ അരാഷ്ട്രീയവാദികള്‍ക്കും ഹസാരമാര്‍ക്കും ഇന്ത്യന്‍ ജനാധിപത്യത്തെ വിട്ടുകൊടുക്കാതിരിക്കാന്‍ നിങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. സ്വന്തം വകുപ്പിനെ നിയന്ത്രിക്കാന്‍ ആര്യാടന് അറിയില്ലെന്നുണ്ടോ?  ഉദ്യോഗസ്ഥരുടെ മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കാനല്ല കുറേ മന്ത്രിമാരെ ജനം അധികാരം നല്‍കി തീറ്റിപ്പോറ്റുന്നതെന്ന് ദയവായി തിരിച്ചറിയുക.

2011 ഒക്ടോ 5

മൊബൈല്‍ ഫോണ്‍

മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി ശ്രീകുമാറിനെ 24 നു വൈകിട്ട്‌ അഞ്ചരയ്‌ക്കും ആറരയ്‌ക്കും ഇടയില്‍ താനാണു വിളിച്ചതെന്ന്‌ കേരള കോണ്‍ഗ്രസ്‌- ബി ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായര്‍. ബാലകൃഷ്‌ണപിള്ള ജയിലില്‍ ആയതിനുശേഷം അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ താനുള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളാണ്‌ ഉപയോഗിക്കുന്നത്‌.

26 നു യു.ഡി.എഫ്‌ യോഗം നിശ്‌ചയിച്ചിരുന്നു. അതിനു മുന്‍പു ബോര്‍ഡ്‌, കോര്‍പ്പറേഷന്‍ വിഭജനം സംബന്ധിച്ചു മുഖ്യമന്ത്രിയുമായി ഉഭയകക്ഷി ചര്‍ച്ച നിശ്‌ചയിച്ചിരുന്നു. അതിന്റെ കാര്യങ്ങള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്യാനായിരുന്നു ഫോണ്‍ ചെയ്‌തത്‌. ബാലകൃഷ്‌ണപിള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്നപ്പോഴും ഈ ഫോണില്‍ നിന്നു തങ്ങള്‍ പല യു.ഡി.എഫ്‌. നേതാക്കളെയും വിളിച്ചിട്ടുണ്ട്‌. മന്ത്രി ഗണേഷ്‌കുമാറിന്റെ പ്രൈവറ്റ്‌ സെക്രട്ടറിയെയും അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ടി.ബാലകൃഷ്‌ണനെയും വിളിച്ചിട്ടുണ്ട്‌.

വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)

തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട മുന്‍ ഗതാഗത വകുപ്പ് മന്ത്രി ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ വിളി വിവാദം കൊഴുക്കുകയാണല്ലോ? ഇതു സംബന്ധിച്ച് മംഗളം ഇന്ന് പ്രദ്ധീകരിച്ച വാര്‍ത്തയാണ് ഇവിടെ കോപ്പി ചെയ്തിരിക്കുന്നത്. ഈ വാര്‍ത്ത മുന്‍പ് വന്ന മറ്റു ചില വാര്‍ത്തകളുമായി കൂട്ടി വായിച്ചപ്പോള്‍ എനിക്കു ചില സംശയങ്ങള്‍ തോന്നുന്നു അത് ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു.

ഇതു സംബന്ധിച്ച യാധാര്‍ഥ്യവും മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ലഭ്യമാകുന്നതും ഉടമസ്ഥാവകാശവും ഉപയോഗവും സംബന്ധിച്ച നിയമ വശവും അറിയുന്നവര്‍ കമന്റിട്ട് സംശയം ദുരീകരിച്ച് തരണമെന്ന് അഭ്യര്‍ഥിക്കുന്നു.

റിപ്പോര്‍ട്ടര്‍ ടിവിക്കു കൊടുത്ത ടെലഫോണ്‍ അഭിമുഘത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് ശ്രീ പി സീ ജോര്‍ജ്ജ് വ്യക്തമാക്കിയത് മുന്‍ ഗതാഗത വകുപ്പ് മന്ത്രിയായ (മറ്റൊരു മുന്‍ ഗതാഗത വകുപ്പ് മന്ത്രിയുടെ പിതാവായ) ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ ഉപയോഗിക്കുന്നത് ദക്ഷിണകേരളത്തിലെ ഏറ്റവും പ്രബലനായ സ്വകാര്യ ബസുടമയായ മനോജ് ആണെന്നാണ്.


എന്നാല്‍ കേരള കോണ്‍ഗ്രസ്‌- ബി ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായര്‍ പറയുന്നു. ബാലകൃഷ്‌ണപിള്ള ജയിലില്‍ ആയതിനുശേഷം അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ താനുള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളാണ്‌ ഉപയോഗിക്കുന്നത്‌.

ഇതില്‍ ആരു പറയുന്നതാണ് സത്യം? സര്‍ക്കാര്‍ ചീഫ് വിപ്പ് ശ്രീ പി സീ ജോര്‍ജ്ജ് പറയുന്നതോ? കേരള കോണ്‍ഗ്രസ്‌- ബി ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായര്‍ പറയുന്നതോ?

ശ്രീ മനോജിനും ശ്രീമാന്‍ വേണുഗോപാലന്‍ നായര്‍ക്കും മറ്റ് കേരള കോണ്‍ഗ്രസ്‌-ബി നേതാക്കള്‍ക്കും സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലേ? ഉണ്ടെങ്കില്‍ അവരെല്ലാം സ്വന്തം ഫോണ്‍ ഉപയോഗിക്കാതെ മുന്‍ ഗതാഗത വകുപ്പ് മന്ത്രി ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ ഉപയോഗിക്കുന്നത് എന്തുകൊണ്ട്?

ബാലകൃഷ്ണ പിള്ള മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഔദ്യോഗിക ഫോണ്‍ ഇതുപോലെ മറ്റാരെങ്കിലും ഉപയോഗിച്ചിരുന്നോ? ബാലകൃഷ്ണ പിള്ളയുടെ പുത്രനും സംസ്ഥാന കായികം, വനം, പകുതി സാംസ്കാരിക വകുപ്പ് മന്ത്രിയായ ഗണേഷ് കുമാറിന്റെ - അല്ലെങ്കില്‍ കേരളത്തിലെ മറ്റേതെങ്കിലും മന്ത്രിയുടെ, ജനപ്രതിനിധികളുടെ, ഉദ്യോഗസ്ഥരുടെ,  ഔദ്യോഗിക ഫോണ്‍ ഇപ്പോള്‍ ഇതുപോലെ മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ?  അങ്ങനെ ഉപയോഗിക്കുന്നത് നിയമാനുസൃതമാണോ?

ഇന്ത്യയില്‍ ഒരാളുടെ പേരില്‍ സംഘടിപ്പിച്ച പേഴ്സണല്‍ മൊബൈല്‍ കണക്ഷന്‍ മറ്റൊരാള്‍ ഉപയോഗിക്കുന്നത് നിയമാനുസൃതമാണോ?


ഒരാള്‍ക്ക് ഇന്ത്യയില്‍ അനുവദിക്കപ്പെട്ട മൊബൈല്‍ ഫോണ്‍ നമ്പര്‍ പ്രസ്തുത കമ്പനിയുടെ സേവന പരിധിക്കുള്ളില്‍  ഒറിജിനല്‍ സബ്സ്ക്രൈബര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായാല്‍ അതേ നമ്പര്‍ ക്യാന്‍സലായി പോകാതെ പിന്നീട് പുനരുപയോഗത്തിനു ആവശ്യമുള്ളപ്പോള്‍ തിരികെ ലഭിക്കുന്നവണ്ണം മൊബൈല്‍ കമ്പനിയുടെ സേഫ് കസ്റ്റഡിയില്‍ സറണ്ടര്‍ ചെയ്ത് സൂക്ഷിക്കുന്നത്നുള്ള സൗകര്യം ലഭ്യമാണോ?


മനോജും വേണുഗോപാലന്‍ നായരും ഉപയോഗിച്ചു എന്ന് അവകാശപ്പെടുന്ന സമയത്ത് പിള്ളയുടെ മൊബൈല്‍ ഫോണ്‍ ഏത് ടവറിന്റെ പരിധിയില്‍ ആയിരുന്നു? ആ സമയത്ത് മനോജും വേണുഗോപാലന്‍ നായരും എവിടെ ആയിരുന്നു എന്ന വിവരം അറിയുവാന്‍ മാര്‍ഗ്ഗം വല്ലതുമുണ്ടോ?

2011 സെപ്റ്റം 30

ഒതുക്കല്‍

തങ്ങള്‍ക്കെതിരേ കേസുകൊടുക്കുകയും നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നവെരെ കൈകാര്യം ചെയ്യാന്‍, അല്ലെങ്കില്‍ ഒതുക്കാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെ എന്നു പരിശോധിക്കാം.

മലപ്പുറം - സ്നേഹം - സമ്മാനം

കുഞ്ഞാപ്പ.

മക്കളേ ഞമ്മക്കെതിരാ​‍യ്ട്ട് ഇങ്ങക്കുള്ള കേസെല്ലാം സബൂറാക്കിക്കോളീ.. അനക്ക് ഞമ്മള് ഐശ്ക്രീം തരാം, പൈശാ തരാം, ബീട് കെട്ടിത്തരാം, ബേണോങ്കീ ഷാര്‍ജയ്ക്കും കൊണ്ടോവാം.

കോട്ടയം - തെണ്ടിപ്പിള്ളാരേ വിട്ട് തെറി വിളിപ്പിക്കും.

മാണിച്ചായന്‍.

അരാടാ നമ്മെടെ പുതുപ്പള്ളീലൊള്ള സൊന്തക്കാരന്‍ കുഞ്ഞൂഞ്ഞിനെതിരേ കേസു കൊടുത്തെ? എടാ... ജോര്‍ജ്ജേ......... നീ പോയി അവന്മാരെ പത്ത് പുളിച്ച തെറിവിളി, അവമ്മാര്‍ കേസും വിട്ട് കുറ്റീം പറിച്ചോടട്ട്... ഹല്ല പിന്നെ.

കൊട്ടാരക്കര - ആസനത്തില്‍ ആപ്പ്

പുള്ളാച്ചന്‍

ആരവിടെ നമ്മുടെ ശമ്പളം വാങ്ങുന്ന ഒരു പന്ന വാധ്യാര്‍ക്ക് ഇത്രക്ക് അഹങ്കാരമോ? നമ്മുടെ സ്ഥിരം ക്വട്ടേഷന്‍ പിള്ളാരെ വിളിക്കൂ​..... വാധ്യാരുടെ കുരു അടിച്ചുടച്ച് സുനാപ്പി കണ്ടിച്ച് ആസനത്തില്‍ കമ്പിപ്പാരകേറ്റി ഏതെങ്കിലും പാണ്ടിലോറിക്കുമുന്നില്‍ തള്ളാന്‍ പറയൂ.



ഓഫ് ടോപിക് : ഇതൊന്നും കേട്ട് അച്ചുമ്മാന്‍ പേടിക്കണ്ട.

പനി ബാധിച്ചു മരിക്കുമ്പോള്‍

വീണ്ടും പനിയെക്കുറിച്ചു തന്നെ സര്‍ക്കാരിനെ ഓര്‍മപ്പെടുത്തേണ്ടിയിരിക്കുന്നു. ദിനംപ്രതി പനിമരണങ്ങളുടെ സംഖ്യ വര്‍ധിക്കുമ്പോഴും നിയമസഭയില്‍ ഇറങ്ങിപ്പോക്കും വാക്പയറ്റും നടത്തി ദിനങ്ങള്‍ കഴിച്ചുകൂട്ടുകയാണ് നമ്മുടെ ജനപ്രതിനിധികള്‍. പനി ബാധിച്ചു മരിച്ചവരെല്ലാം കരള്‍രോഗികളാണെന്നു വരെ ആരോഗ്യ മന്ത്രി പറഞ്ഞു. കേന്ദ്രസംഘം അങ്ങനെ തന്നോടു പറഞ്ഞതായാണ് മന്ത്രി പറഞ്ഞത്. എന്നാല്‍, കേന്ദ്രസംഘം റിപ്പോര്‍ട്ടു നല്‍കിയിട്ടില്ലെന്ന് മന്ത്രി തന്നെ പിറ്റേന്നു തിരുത്തിപ്പറയുകയും ചെയ്തു.

പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചവ്യാധിയെ നേരിടേണ്ടതിനു പകരം അപഹാസ്യമായ പ്രസ്താവനകള്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ ദയവായി പുറപ്പെടുവിക്കാതിരിക്കുക. കേരളത്തില്‍ പനി പടരുന്നത് മന്ത്രിയുടെ വ്യക്തിപരമായ എന്തെങ്കിലും കുറ്റമാണെന്ന് ആരും പറഞ്ഞിട്ടില്ല.  മ്ന്ത്രി പനിമരണങ്ങളെ ന്യായീകരിക്കാന്‍ ശ്രമിച്ചതിലെ യുക്തി മാത്രമാണു മനസിലാകാത്തത്.

മാധ്യമങ്ങള്‍ പനിയെക്കുറിച്ചു വാര്‍ത്ത നല്‍കുന്നതിനോട് അസഹിഷ്ണുത പുലര്‍ത്തേണ്ട കാര്യമില്ല. നാട്ടില്‍ നടക്കുന്നത് പ്രസിദ്ധീകരിക്കുകയെന്നതാണ് മാധ്യമങ്ങളുടെ കടമയും ഉത്തരവാദിത്തവും.  സ്വന്തം കടമ ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കാന്‍ കഴിയാത്തവര്‍ക്ക് അത് ഒരുപക്ഷേ അസ്വസ്ഥതയുണ്ടാക്കുന്നുണ്ടാകാം. അതു ഇവിടുത്തെ സാധാരണ ജനങ്ങളുടെ കുറ്റമല്ല. രാഷ്ട്രീയക്കാരുടെ അസ്വസ്ഥതകള്‍ക്കു മൂലകാരണമാകുന്നത് അവര്‍ ചെയ്യുന്ന തെറ്റായ കാര്യങ്ങള്‍ ജനങ്ങള്‍ അറിയുമ്പോഴാണ്. ഇവിടെയും അതു തന്നെയാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്. മന്ത്രി തിരുത്തല്‍ പറഞ്ഞെങ്കിലും, അതു മരിച്ചവരുടെ കുടുംബങ്ങളോടുളള നീതിയാണെന്നു പറയാനാവില്ല. കരളിനു രോഗം ബാധിച്ചത് പനി മൂലമാണോയെന്നെങ്കിലും മന്ത്രിക്ക് അന്വേഷിക്കാമായിരുന്നു. മരണങ്ങളെല്ലാം സംഭവിക്കുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതോടെയാണെന്നാണ് കേട്ടിട്ടുള്ളത്. അങ്ങനെയെങ്കില്‍ എല്ലാവരും മരിക്കുന്നത് ഹൃദ്രോഗത്തെ തുടര്‍ന്നാണെന്നു പറയുന്നതു പോലെ ബാലിശമായ വാദമാണ് മന്ത്രിയും അദ്ദേഹത്തെ പറഞ്ഞു ധരിപ്പിച്ച കേന്ദ്രസംഘവും ഉയര്‍ത്തിയത്.

കേരളത്തില്‍ പനി പടര്‍ന്നു പിടിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. അത് ഇല്ലെന്ന് പറയുന്നവര്‍ ജനങ്ങളെ പരസ്യമായി വെല്ലുവിളിക്കുക തന്നെയാണ്. അത്തരം വെല്ലുവിളികള്‍ കേരളത്തില്‍ വേണ്ട. ഉത്തരേന്ത്യന്‍ രാഷ്ട്രീയക്കാര്‍ ജനങ്ങളോടു കാണിക്കുന്ന ധാര്‍ഷ്ട്യം കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ ചെലവാകില്ലെന്ന് എല്ലാവരും തിരിച്ചറിയുന്നതു നല്ലതാണ്.

നാടാകെ പനി പടര്‍ന്നു കിടക്കുമ്പോള്‍ നിയമസഭയുടെ അകത്തളങ്ങളില്‍ രാഷ്ട്രീയ വിഷയങ്ങള്‍ ഉയര്‍ത്തി പോര്‍വിളി തുടരുന്നതും അപലപനീയം തന്നെ. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കാനാണ് പൊതുപ്രവര്‍ത്തകര്‍ ഈ അവസരത്തില്‍ തയാറാകേണ്ടത്. അതിനു പകരം, ശബ്ദകോലാഹലം സൃഷ്ടിക്കുകയാണവര്‍.  വിലകുറഞ്ഞ പ്രസ്താവനകളെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിച്ച് മാധ്യമങ്ങളും രംഗം കൊഴുപ്പിക്കുന്നു. ഇത്തരം നടപടികളെ ഒരുവിധത്തിലും ജനോപകാരപ്രദമെന്നു വിശേഷിപ്പിക്കാനാവില്ല.

ദിവസവും ഇവിടെ പനി ബാധിച്ച് പലരും മരിച്ചു. ആശുപത്രികളില്‍ പനിബാധിതരുടെ വന്‍തിരക്കാണ്. അവിടെ അടിസ്ഥാന സൗകര്യം ആവശ്യത്തിനുണ്ടോയെന്ന് അന്വേഷിക്കാന്‍ ആരെയും കാണുന്നില്ല. എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് ആവര്‍ത്തിച്ചു പ്രസ്താവനയിറക്കുന്നതല്ലാതെ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമായിട്ടുണ്ടോയെന്ന് ആരും നോക്കുന്നില്ല.

പനി പടരുന്നതിന്റെ കുറ്റം മുഴുവന്‍ തട്ടുകടക്കാരുടെ മേല്‍ കെട്ടിവയ്ക്കാനുള്ള ആസൂത്രിത ശ്രമവും ഇതിനൊപ്പം നടക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍, തട്ടുകടകളേക്കാള്‍ ശുചിത്വരഹിതമായി പ്രവര്‍ത്തിക്കുന്ന വന്‍കിട ഹോട്ടലുകള്‍ ഇവിടെയുണ്ട്. അവര്‍ക്കെതിരേ ചെറുവിരലനക്കാന്‍ സര്‍ക്കാരിനു സാധിക്കില്ല. തിരുവനന്തപുരം വിമാനത്താവളത്തിലെ ലഘുഭക്ഷണശാലയിലേതെന്നു ചൂണ്ടിക്കാണിച്ചുള്ള ഒരു വീഡിയോദൃശ്യം ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നുണ്ട്. കണ്ണാടിയലമാരയ്ക്കുളളിലിരിക്കുന്ന ഭക്ഷണവസ്തുവില്‍ എലി കയറിയിരിക്കുന്ന ഈ ദൃശ്യം കേരളത്തിലെ വന്‍കിട ഹോട്ടലുകളുടെയെല്ലാം ഉള്ളറകളില്‍ നടക്കുന്നതു തന്നെ.

ഏതെങ്കിലും വന്‍കിട ഹോട്ടലുകളില്‍ പരിശോധന നടത്താന്‍ ഇതേവരെ ഉദ്യോഗസ്ഥ വൃന്ദം തയാറായിട്ടില്ല. തട്ടുകടകള്‍ രാത്രി പന്ത്രണ്ടിനു ശേഷം പ്രവര്‍ത്തിക്കേണ്ടെന്നതാണ് മറ്റൊരു നിര്‍ദേശം. പന്ത്രണ്ടു മണിക്കു ശേഷമാണ് ഭൂത,പ്രേതാദികള്‍ ഇറങ്ങുന്നതെന്ന് പഴയ കെട്ടുകഥകളില്‍ പറയുന്നതു പോലെ, പനി പരത്തുന്ന വൈറസുകള്‍ അര്‍ധരാത്രിക്കു ശേഷം തെരുവിലേക്കിറങ്ങുന്നു എന്നാണോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കരുതുന്നത്?

ഈ കെടുകാര്യസ്ഥത അടിയന്തരമായി അവസാനിപ്പിച്ചേ തീരൂ. പനിയുടെ പിടിയില്‍പ്പെട്ട് കേരളത്തില്‍ ഇനിയാരും മരിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ കൊലപാതകക്കുറ്റം ചുമത്തി മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാണ് ജനം ശ്രമിക്കേണ്ടത്. റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണയാണു വായിച്ചതെങ്കില്‍, പനി ബാധിച്ചു ജനങ്ങള്‍ കൂട്ടത്തോടെ മരിക്കുമ്പോള്‍ കേരളത്തിലെ ജനപ്രതിനിധികള്‍ അഴിമതി ചെയ്തതെന്നതിന്റെ കണക്കെടുത്തു രസിക്കുകയാണ്. ഈ നയത്തെ ശുദ്ധ തെമ്മാടിത്തമെന്നേ മാന്യമായ ഭാഷയില്‍ വിശേഷിപ്പിക്കാനാവൂ.

2011 സെപ്റ്റം 28

വെല്ലുവിളി ഏറ്റെടുക്കാന്‍ മന്ത്രി തയാറുണ്ടോ?

കൊല്ലം ജില്ലയില്‍ മൂന്നു പേര്‍ മദ്യപാനത്തെത്തുടര്‍ന്നു മരിച്ചെന്ന വാര്‍ത്ത ഞെട്ടലുളവാക്കുന്നതു തന്നെ. അമിതമായി മദ്യപിച്ചതിലൂടെയുണ്ടായ നിര്‍ജലീകരണമാണു മരണകാരണമെന്നാണു കണ്ടെത്തല്‍. സമൂഹത്തിലെ സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്ന വിഭാഗത്തില്‍പ്പെട്ടവരല്ല മരിച്ചത്. ഇക്കാരണത്താലാകാം വലിയ കോലാഹലമൊന്നും ഉയര്‍ന്നു കണ്ടില്ല.

അമിത മദ്യപാനമാണു മരണകാരണമെന്ന് തുടക്കത്തിലേ പറഞ്ഞ എക്‌സൈസും പൊലീസും കേരളത്തില്‍ ഈ പ്രദേശത്തു മാത്രമായി അതു കഴിഞ്ഞ ദിവസം സംഭവിച്ചതെങ്ങനെയെന്നു കൂടി വ്യക്തമാക്കണം. നിത്യവും മദ്യപിക്കുന്നവരാണ് മരിച്ചതെന്നാണ് വിവരം. അങ്ങനെയെങ്കില്‍ മരണകാരണം മദ്യത്തിലടങ്ങിയ മറ്റെന്തോ ആയിരിക്കാം. അത് എന്താണെന്നാണു കണ്ടെത്തേണ്ടത്.

കേരളത്തിലെ ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളിലുള്‍പ്പെടെ വ്യാജമദ്യം സുലഭമാണെന്നതാണു വസ്തുത. ബാറുകളില്‍ പെഗ് അളന്നു നല്‍കുന്ന മദ്യം എന്താണെന്നു കൂടി ആര്‍ക്കും പറയാനാവില്ല. ഈ പശ്ചാത്തലം വിസ്മരിച്ചാവരുത് ഇതേക്കുറിച്ചുള്ള അന്വേഷണം.

മനുഷ്യന്റെ മരണത്തിനു കാരണമാകുന്ന തരത്തിലുള്ള മദ്യം വില്‍ക്കാതിരിക്കാന്‍ എന്താണ് തടസമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഓരോ വര്‍ഷവും മദ്യപാനികളുടെ സംഖ്യ ക്രമാതീതമായി വര്‍ധിക്കുന്ന സംസ്ഥാനമാണു കേരളം. ചാലക്കുടിക്കാരെ തോല്‍പ്പിക്കാന്‍ കരുനാഗപ്പള്ളിക്കാര്‍ ഓണത്തിന് കച്ചകെട്ടിയ വര്‍ഷമാണിത്. യുവാക്കള്‍ മാത്രമല്ല, കൗമാരപ്രായക്കാര്‍ വരെ മദ്യത്തിന്റെ അടിമകളായി മാറുകയാണെന്നത് തീര്‍ത്തും നിസാരമല്ല.

പുരുഷന്‍മാര്‍ മാത്രമാണു മദ്യപാനികളെന്നാണു പൊതുവേയുള്ള ധാരണ. എന്നാല്‍, ധാരാളം പെണ്‍കുട്ടികളും സ്ത്രീകളും മദ്യത്തിനടിമകളായിട്ടുണ്ടെന്നതാണു സത്യം. കോളജ് ഹോസ്റ്റലുകളിലടക്കം പെണ്‍കുട്ടികള്‍ മദ്യപിക്കുന്നു എന്നാണ് അറിയുന്നത്. ഇങ്ങനെ സംഭവിക്കാന്‍ കാരണമായത് അന്ധമായ പാശ്ചാത്യ സംസ്കാര അനുകരണം തന്നെ. പാശ്ചാത്യര്‍ മദ്യപിക്കുന്നതോ ലൈംഗിക അരാജകത്വത്തിലേക്കു പോകുന്നതോ മാതൃകയാക്കുന്നവര്‍, അവരുടെ നല്ല ഗുണങ്ങളൊന്നും സ്വീകരിക്കുന്നില്ലെന്നതാണു ദുഃഖകരമായ സംഗതി. സ്ത്രീ സ്വാതന്ത്ര്യമെന്ന് മുറവിളി കൂട്ടുന്ന വനിതാ വിമോചക സംഘടനാ പ്രവര്‍ത്തകരുടെ ആവശ്യങ്ങളിലും മുഖ്യമായി നില്‍ക്കുന്നത് സ്ത്രീകള്‍ക്കു മദ്യപിക്കാനുള്ള അവകാശമാണ്. ഒപ്പം ലൈംഗിക സ്വാതന്ത്ര്യമെന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന വ്യഭിചാരത്തിനുള്ള സ്വാതന്ത്ര്യവും. ഇത്തരം കുറേപ്പേര്‍ ചേര്‍ന്നാണ് നമ്മുടെ സമൂഹത്തെ നശിപ്പിക്കുന്നത്. വീടുകളില്‍ കൗമാരപ്രായക്കാര്‍ മദ്യപിച്ചെത്തുന്നതിനെ ചോദ്യം ചെയ്യാനാവാത്ത അവസ്ഥയിലാണു മാതാപിതാക്കള്‍. സ്വയം നശിച്ചവര്‍ക്ക് മക്കളെ നേര്‍വഴി കാണിക്കാന്‍ സാധിക്കില്ലല്ലോ.

കൊല്ലത്തുണ്ടായത് മദ്യദുരന്തം തന്നെയാണ്. അത് മറ്റെന്തോ ആണെന്നു വരുത്തിത്തീര്‍ക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ കാണിക്കുന്ന പിടിവാശി എന്തിനാണ്?വ്യാജവാറ്റും വ്യാജമദ്യവും സുലഭമായി കേരളത്തിലെ പല ഭാഗങ്ങളിലും ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നാട്ടുകാരും മാധ്യമങ്ങളുമൊക്കെ ഇത് അറിഞ്ഞിട്ടും എക്‌സൈസ് വകുപ്പു മാത്രം അറിയുന്നില്ല. മാസം തോറും ലഭിക്കുന്ന പടിയുടെ അളവു നോക്കി മാത്രം റെയ്ഡു നടത്തുകയെന്നതാണ് എക്‌സൈസിന്റെ പണ്ടേയുള്ള രീതി.

ബാറുകളിലടക്കം കൃത്യമായ പരിശോധന നടത്താന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ തയാറല്ല. ശമ്പളമായി ലഭിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങു തുക ബാറുകാരില്‍ നിന്നു മാസം തോറും അവര്‍ക്കു ലഭിക്കുന്നു. അക്കാരണത്താല്‍ നാട്ടുകാര്‍ കുടിച്ചു മരിച്ചാലും അവര്‍ അനങ്ങില്ല, എക്‌സൈസ് വകുപ്പിന്റെ ചുമതലയേറ്റപ്പോള്‍ മന്ത്രി കെ.ബാബു പറഞ്ഞത് കേരളത്തെ മദ്യമുക്തമാക്കണമെന്നാണു തന്റെ ആഗ്രഹമെന്നാണ്. അത് ആത്മാര്‍ത്ഥമായി പറഞ്ഞതാണെങ്കില്‍ അടിയന്തരമായി മറ്റു ചിലതു ചെയ്യണം. ഒറ്റയടിക്കു മദ്യനിരോധനം പ്രാവര്‍ത്തികമല്ല. നിലവില്‍ കേരളത്തില്‍ വിറ്റഴിക്കുന്ന മദ്യം അതിന്റേതായ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പുവരുത്താനാണ് ആദ്യം ശ്രമിക്കേണ്ടത്. എക്‌സൈസ് ഉദ്യോഗസ്ഥരെ വരച്ച വരയില്‍ നിര്‍ത്താന്‍ മന്ത്രിക്കു സാധിക്കണം. അതിന് പ്രാഥമികമായി ആവശ്യം ഉറപ്പുള്ള നട്ടെല്ലാണ്. അതുണ്ടെന്ന് മന്ത്രി സ്വയം വിശ്വസിക്കുന്നുണ്ടെങ്കില്‍ ഈ വകുപ്പിലെ കൈക്കൂലി അവസാനിപ്പിക്കാന്‍ സാധിക്കും.

കൈക്കൂലിക്കു വേണ്ടി മാത്രം ദിവസവും ഉണരുന്ന എക്‌സൈസ് ഉദ്യോഗസ്ഥരെ സ്ഥിരമായി വീട്ടിലിരിക്കാന്‍ അനുവദിക്കുക. അവര്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ എല്ലാം നല്‍കി പിരിച്ചുവിടണം. അങ്ങനെ നല്‍കാനുള്ള തുക ബാറുടമകള്‍ തന്നെ ചെലവഴിക്കട്ടെ. അല്ലെങ്കില്‍, ജനങ്ങള്‍ക്കു മുന്നിലേക്ക് ഉദ്യോഗസ്ഥരെ വിട്ടു കൊടുക്കുക. കൃത്യമായ പരിശോധന ഓരോ ബാറുകളിലും നടക്കണം. ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളിലാണ് അടിയന്തരമായി പരിശോധന നടത്തേണ്ടത്. ദിനംപ്രതി അതിര്‍ത്തി കടന്നെത്തുന്ന ലക്ഷക്കണക്കിനു ലിറ്റര്‍ സ്പിരിറ്റാണു നിറം ചേര്‍ത്ത് സര്‍ക്കാര്‍ സംവിധാനത്തിലൂടെ വിറ്റഴിക്കുന്നത്. ഇത് അവസാനിപ്പിക്കാന്‍ മന്ത്രിക്കു ധൈര്യമുണ്ടോ?

വ്യാജമദ്യക്കാരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിലെ മറ്റാരും സഹായിക്കാനില്ലെങ്കില്‍ അക്കാര്യം മന്ത്രി തുറന്നു പറയുക. കേരളത്തിലെ ചെറുപ്പക്കാരടക്കമുള്ള ജനങ്ങള്‍ താങ്കള്‍ക്കൊപ്പമുണ്ടാകും. ഒരു സര്‍ക്കാര്‍ സംവിധാനത്തിന്റെയും സഹായമില്ലാതെ വ്യാജമദ്യക്കച്ചവടക്കാരെ പിടികൂടാന്‍ സാധിക്കും. ഓരോ കവലയിലും ജനകീയ സമിതികള്‍ രൂപീകരിക്കണം. അവര്‍ക്ക് വ്യാജമദ്യക്കാരെ പിടികൂടാനുള്ള സ്വാതന്ത്ര്യവും അധികാരവും നല്‍കണം. മദ്യക്കച്ചവടക്കാരെ പിടികൂടുമ്പോള്‍ പറന്നെത്തി തടസപ്പെടുത്താന്‍ പൊലീസിനെ അനുവദിക്കരുത്. പ്രത്യേകിച്ച് പണിയൊന്നും ചെയ്യാതെ കൈക്കൂലി സ്വപ്‌നം കണ്ടു ജീവിക്കുന്ന എക്‌സൈസ് ഉദ്യോഗസ്ഥരെയും ഈ സമിതിക്കു വിട്ടുകൊടുക്കുക. അവര്‍ കാണിച്ചു തരും എങ്ങനെയാണ് ഉദ്യോസ്ഥരെക്കൊണ്ട് ജോലിയെടുപ്പിക്കേണ്ടതെന്ന്.

ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കാന്‍ മന്ത്രി തയാറുണ്ടോ? സര്‍ക്കാരിലെ സഹജീവികള്‍ സഹകരിക്കുന്നില്ലെങ്കില്‍ അക്കാര്യം വാര്‍ത്താസമ്മേളനം നടത്തി തുറന്നു പറയണം. ആരൊക്കെയാണ് വ്യാജമദ്യക്കാര്‍ക്കു വേണ്ടി വാദിക്കുന്നതെന്നു ജനം അറിയട്ടെ. തേച്ചു മിനുക്കിയ വേഷവുമിട്ട് നിറഞ്ഞ ചിരിയുമായി നടക്കുന്ന നേതാക്കളുടെ തനിനിറം എല്ലാവരും അറിയട്ടെ. അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നില്ലെങ്കില്‍ മാത്രം മന്ത്രി ഈ വെല്ലുവിളി സ്വീകരിക്കുക.

2011 സെപ്റ്റം 26

തോമാശ്ലീഹായും മലയാളികളും

തോമാശ്ലീഹാ കേരളത്തിലെത്തി യേശുക്രിസ്തുവിന്റെ കുരിശുമരണത്തെയും പുനരുദ്ധാനത്തെയും പറ്റി കേരളത്തിലങ്ങോളമിങ്ങോളം സുവിശേഷം അറിയിച്ചു, ആരും അദ്ദേഹത്തെ ഗൗനിച്ചില്ല.

മനസുമടുത്ത് ഇവിടം വിട്ടു മൈലാപ്പൂരിനു പോകുന്നതിനു മുന്‍പായി അവസാന ശ്രമം എന്ന നിലയില്‍ യേശു വെള്ളം വീഞ്ഞാക്കിയ അത്ഭുത സംഭവത്തെപ്പറ്റി ഒന്നു രണ്ടിടത്ത് പ്രസംഗിച്ചു.

വീണ്ടും അത്ഭുതം... കുന്നംകുളം മുതല്‍ ഏനാത്ത് വരെയുള്ള മധ്യകേരളത്തിലെ പകുതിയിലധികം ആളുകള്‍ ക്രിസ്തുമത വിശ്വാസത്തിലേക്ക് മാര്‍ഗ്ഗം കൂടി.


(തെളിവ് : ബിവറേജസ് കോര്‍പറേഷന്റെ ബാലന്‍സ് ഷീറ്റ്)

2011 സെപ്റ്റം 24

നാലു സിലിണ്ടറുകള്‍

ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്താനും സബ്‌സിഡി വെട്ടിക്കുറയ്‌ക്കാനുമുള്ള കേന്ദ്രനീക്കം റിലയന്‍സിനെ സഹായിക്കാനാണെന്ന സംശയം ബലപ്പെട്ടു.

നന്ദന്‍ നിലേകാനി സമിതി റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഓരോ വീടിനും വര്‍ഷം നാലു സിലിണ്ടറുകള്‍ മാത്രമായി കുറയ്‌ക്കാനുള്ള തത്രപ്പാടിലാണു കേന്ദ്രസര്‍ക്കാര്‍. ഇതു മുന്നില്‍ക്കണ്ട്‌ എല്‍.പി.ജി. വിതരണം വിപുലപ്പെടുത്താനുള്ള നീക്കത്തിലാണു റിലയന്‍സ്‌.

2012 ഏപ്രില്‍ മുതല്‍ സിലിണ്ടറുകള്‍ പരിമിതപ്പെടുത്താനാണു സര്‍ക്കാര്‍ തീരുമാനം. ഈ സിലിണ്ടറുകള്‍പോലും വിപണിവിലയ്‌ക്കു വാങ്ങിയശേഷം വര്‍ഷാന്ത്യത്തില്‍ സബ്‌സിഡി തുക ഓരോ പെര്‍മിറ്റിനും വകവച്ചു നല്‍കുന്ന രീതിയാണു പരിഗണിക്കുന്നത്‌. ഇതുസംബന്ധിച്ചു കഴിഞ്ഞദിവസം ചേരാനിരുന്ന മന്ത്രിതലയോഗം രാഷ്‌ട്രീയസമ്മര്‍ദങ്ങളേത്തുടര്‍ന്നു മാറ്റിവച്ചെങ്കിലും അടുത്ത യോഗത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന.

വീടുകളില്‍ വര്‍ഷം ശരാശരി 6-10 എല്‍.പി.ജി. സിലിണ്ടറുകള്‍ ഉപയോഗിക്കുന്നുണ്ട്‌. ഭാവിയില്‍, നാലാം സിലിണ്ടറും ആളിത്തീരുന്നതോടെ ഉപയോക്‌താക്കള്‍ക്കു ഗ്യാസ്‌ കുറ്റികള്‍ വേറെ തേടേണ്ടിവരും. ഇതിലാണു റിലയന്‍സിന്റെ കണ്ണ്‌. വിപണിവിലയ്‌ക്കു പാചകവാതകം വാങ്ങണമെങ്കില്‍ നിലവിലെ നിരക്കില്‍ 685 രൂപ നല്‍കേണ്ടിവരും.

സബ്‌സിഡിയും എണ്ണക്കമ്പനികളുടെ ലാഭക്കുറവും രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയ്‌ക്കു ദോഷമാണത്രേ! ഇക്കാരണം പറഞ്ഞു പെട്രോളിയം മന്ത്രാലയവും ആസൂത്രണ കമ്മിഷനും  ഒത്തുപിടിക്കുന്നതു റിലയന്‍സ്‌ പോലുള്ള സ്വകാര്യകുത്തകകളെ സഹായിക്കാനാണെന്നാണ്‌ ആരോപണം. പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞതോടെ സ്വകാര്യ പെട്രോളിയം കമ്പനികള്‍ വന്‍ലാഭം നേടുന്നുണ്ട്‌. ഡീസല്‍ വില സ്വതന്ത്രമാക്കാനുള്ള സമ്മര്‍ദവും തുടരുകയാണ്‌. ഇതിനൊപ്പം എല്‍.പി.ജി. വിതരണത്തിലെ പരിഷ്‌കാരവും സ്വകാര്യമേഖലയ്‌ക്കു നേട്ടമാകും.

ഭാവിനടപടികള്‍ക്കു മുന്നോടിയായി അടുത്തിടെ പൊതുമേഖലാ കമ്പനികള്‍ ഗ്യാസ്‌ ഏജന്‍സികള്‍ക്കു പല നിര്‍ദേശവും നല്‍കുന്നുണ്ട്‌. കമ്മിഷന്‍ ഗണ്യമായി കുറച്ചതിനെയും വിതരണക്കാര്‍ സംശയത്തോടെയാണു കാണുന്നത്‌. വിതരണവ്യവസ്‌ഥകള്‍ അനാകര്‍ഷകമാക്കി ഏജന്‍സികളെ റിലയന്‍സ്‌ ഗ്യാസിലേക്കു ചുവടുമാറ്റാനുള്ള നീക്കമാണത്രേ ഇത്‌. കൃഷ്‌ണ-ഗോദാവരി തടത്തില്‍ റിലയന്‍സിന്റെ പ്രകൃതിവാതക (എല്‍.എന്‍.ജി) ഖനനം ഊര്‍ജിതമായിട്ടുണ്ട്‌. പെട്രോളിയം മന്ത്രാലയത്തിലെ ഉന്നതരുമായി ഒത്തുകളിച്ചാണു നദീതടത്തില്‍ റിലയന്‍സ്‌ ആധിപത്യമുറപ്പിച്ചത്‌.

വാതക ഇടപാടുകളില്‍ വന്‍ക്രമക്കേടു നടന്നതായി അടുത്തിടെ സി.എ.ജി. കണ്ടെത്തിയിരുന്നു. ഗോദാവരി തടത്തില്‍നിന്നു പ്രകൃതിവാതകം വ്യവസായാടിസ്‌ഥാനത്തില്‍ ഉല്‍പാദിപ്പിച്ചു തുടങ്ങുന്നതോടെ സിറ്റി ഗ്യാസ്‌ പദ്ധതി നടപ്പാക്കാന്‍ റിലയന്‍സ്‌ അധിപനും കോണ്‍ഗ്രസിന്റെ അടുപ്പക്കാരനുമായ മുകേഷ്‌ അംബാനി ലക്ഷ്യമിടുന്നു.

പൈപ്പ്‌ ലൈന്‍ വഴി വാതകം വീടുകളിലെത്തിക്കുന്ന പദ്ധതിയാണിത്‌. സിറ്റി ഗ്യാസ്‌ ശൃംഖല വിജയിക്കാനും സബ്‌സിഡി നിരക്കിലുള്ള ഗ്യാസ്‌ സിലിണ്ടറുകള്‍ അപ്രത്യക്ഷമാകേണ്ടതുണ്ട്‌.



വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)

2011 സെപ്റ്റം 20

വി.മത്തായി 5 : 22, 23 & 24


(വി.മത്തായി 5 : 22, 23, 24)
ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവന്‍ എല്ലാം ന്യായവിധിക്കു യോഗ്യനാകും: സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പില്‍ നില്‍ക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.   ആകയാല്‍ നിന്റെ വഴിപാടു യാഗപീഠത്തിങ്കല്‍ കൊണ്ടുവരുമ്പോള്‍ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓര്‍മ്മവന്നാല്‍  നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പില്‍ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊള്‍ക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.

(വി.മത്തായി 5 : 39,40 )
ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിര്‍ക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക. നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാന്‍ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക.

(വി.മത്തായി 6 : 5,14 & 15 )
നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ കപടഭക്തിക്കാരെപ്പോലെ ആകരുതു; അവര്‍ മനുഷ്യര്‍ക്കു വിളങ്ങേണ്ടതിന്നു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാര്‍ത്ഥിപ്പാന്‍ ഇഷ്ടപ്പെടുന്നു; അവര്‍ക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.നിങ്ങള്‍ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാല്‍, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. നിങ്ങള്‍ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.

(വി.മര്‍ക്കോസ് 4 : 23, 24 )
കേള്‍പ്പാന്‍ ചെവി ഉള്ളവര്‍ കേള്‍ക്കട്ടെ. നിങ്ങള്‍ കേള്‍ക്കുന്നതു എന്തു എന്നു സൂക്ഷിച്ചു കൊള്‍വിന്‍; നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടു നിങ്ങള്‍ക്കും അളന്നുകിട്ടും; അധികമായും കിട്ടും.

(വി.മര്‍ക്കോസ് 7 : 6 )
അവന്‍ അവരോടു ഉത്തരം പറഞ്ഞതു: “കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ചു യെശയ്യാവു പ്രവചിച്ചതു ശരി: ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കല്‍ നിന്നു ദൂരത്തു അകന്നിരിക്കുന്നു. ”

(വി.മര്‍ക്കോസ് 11 : 25, 26 )
നിങ്ങള്‍ പ്രാര്‍ത്ഥിപ്പാന്‍ നില്ക്കുമ്പോള്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിന്നു നിങ്ങള്‍ക്കു ആരോടെങ്കിലും വല്ലതും ഉണ്ടെങ്കില്‍ അവനോടു ക്ഷമിപ്പിന്‍. നിങ്ങള്‍ ക്ഷമിക്കാഞ്ഞാലോ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.

ബൈബിള്‍ വചനങ്ങള്‍ക്ക് അവലംബം.
http://malayalambible.in/


ഈ വിഷയത്തില്‍ കൂതറ തിരുമേനിയുടെ പോസ്റ്റ് കൂടി കണ്ടിട്ട് പോകൂ..

http://kootharaavalokanam.blogspot.com/2011/09/305_20.html

2011 സെപ്റ്റം 18

കേന്ദ്രസര്‍ക്കാരിന് അഭിവാദ്യം

സ്വന്തം രാജ്യത്തെ പൗരന്‍മാരെ ഏതു വിധത്തിലാണ് സ്‌നേഹിക്കേണ്ടതെന്ന് ലോകത്തിനു തെളിയിച്ചു കൊടുക്കുകയാണ് കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാര്‍. കഴിവിന്റെ പരമാവധി ജനങ്ങളെ കഷ്ടപ്പെടുത്തുകയെന്ന ലക്ഷ്യത്തിലേക്ക് നടന്നു കയറുന്ന കേന്ദ്രസര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിക്കേണ്ട സമയമാണിത്. അന്തിമ അഭിവാദ്യം.

പെട്രോളിന്റെ വില തോന്നിയതു പോലെ കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയ അധികാരം അവര്‍ വിനിയോഗിക്കുന്നു എന്നതില്‍ അതിശയമില്ല. സമാനമായ രീതിയില്‍ മറ്റു മേഖലകളിലും നിയന്ത്രണങ്ങള്‍ എടുത്തു കളയാവുന്നതാണ്. പൊലീസിനടക്കം സര്‍വാധികാരവും നല്‍കിയാല്‍ അധികം വൈകാതെ കുറച്ചു നേതാക്കളൊഴികെയുള്ള ഇന്ത്യന്‍ ജനത ഒന്നാകെ ചത്തൊടുങ്ങിക്കൊള്ളും.

ഇത്രയേറെ ധിക്കാരമുളള ഒരു സര്‍ക്കാര്‍ ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ല. ഒന്നാം യൂപ്പിയേ സര്‍ക്കാരില്‍ ഇടത് കക്ഷികള്‍ക്ക് നിര്‍ണ്ണയക സ്വാധീനമുണ്ടായിരുന്നത് ഇത്തരം ജനദ്രോഹ നടപടികള്‍ നിര്‍‌ലോഭം കൈക്കൊള്ളുന്നതില്‍ നിന്നും ഒരു പരിധി വരെ ഭരണക്കാരെ പിന്തിരിപ്പിച്ചിരുന്നു എന്നാല്‍ ക്ഷീണിതരായ ഇടതു കക്ഷികളുടെ പിന്തുണയുടെ ആവശ്യമോ സാധരണക്കാരുടെ ഒരു പ്രതിനിധി പോലുമോ ഇല്ലാത്ത രണ്ടാം യൂപ്പിയേ സര്‍ക്കാര്‍  ഓരോ ദിവസവും ജനങ്ങളുടെ മേല്‍ ഓരോ പുതിയ ഭാരം കെട്ടിവയ്ക്കുകയെന്നത് തങ്ങളുടെ അവകാശമാണെന്ന ധാരണയിലാണ് മുന്നേറുന്നത്.

സാമ്പത്തിക ശാസ്ത്രത്തിന്റെ എഴുതി വച്ചിരിക്കുന്ന തിയറികളില്‍ അധിഷ്ഠിതമല്ല ഇന്ത്യക്കാരായ സാധുക്കളുടെ സാമാന്യ ജീവിതം. അതു തിരിച്ചറിയാന്‍ സാമ്പത്തിക വിദഗ്ധനായ മന്‍മോഹന്‍സിംഗിനു സാധിക്കുന്നില്ലെന്നു തോന്നുന്നു. അതോ, അദ്ദേഹത്തിന് പുറമേ കാണുന്ന അധികാരം മാത്രമേയുള്ളോ? ചെയ്തു കൂട്ടുന്നതൊക്കെ തെറ്റാണെന്നു തിരിച്ചറിഞ്ഞിട്ടും പ്രതികരിക്കാനാവാത്ത പ്രതിസന്ധിയിലാണു പ്രധാനമന്ത്രിയെന്നും കരുതാം. സാമ്പത്തിക രംഗത്തുണ്ടാകുന്ന ഓരോ ചലനങ്ങളെയും സസൂക്ഷ്്മം നിരീക്ഷിക്കുന്ന അദ്ദേഹത്തിന് ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ ജീവിതം തിയറിക്കപ്പുറമുള്ള ഏതോ മിത്താണ്.

ഇവിടെ അന്നന്നത്തെ അന്നത്തിനു വേണ്ടി പകലന്തിയോളം കഷ്ടപ്പെട്ടു പണിയെടുക്കുന്ന ജനങ്ങളുണ്ട്. സാമ്പത്തിക ശാസ്ത്രത്തിന് അവരുടെ ജീവിതത്തില്‍ വലിയ കാര്യമൊന്നുമില്ല. അത്തരം തിയറികള്‍ പഠിച്ചിട്ടല്ല അവര്‍ പൊരിവെയിലിലും കോരിച്ചൊരിയുന്ന മഴയിലും മഞ്ഞിലുമൊക്കെ അലയുന്നത്. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ദിനംപ്രതി ഇരുട്ടടി കിട്ടുന്നു എന്നതാണു വാസ്തവം. പെട്രോളിയം ഉത്പന്നങ്ങളുടെ വില ഉയരുന്നത് വാഹനങ്ങള്‍ ഉള്ളവരെ മാത്രമല്ല ബാധിക്കുന്നതെന്നു തിരിച്ചറിയാന്‍ സാധിക്കാത്ത സാമ്പത്തിക വിദഗ്ധനെക്കൊണ്ട് ഈ നാടിന് എന്താണു പ്രയോജനം?

ശാന്ത സ്വഭാവിയെന്നോ സമാധാനപ്രിയനെന്നോ ഉള്ള വിശേഷണങ്ങളേക്കാള്‍ ജനക്ഷേമതത്പരനും കര്‍ക്കശക്കാരനും ധീരനുമായ ഭരണാധികാരിയെയാണ് നാടിനാവശ്യം. കുറേ ഉത്തരേന്ത്യന്‍ ഗോസായിമാരുടെ സ്വാര്‍ത്ഥ താത്പര്യത്തിനു മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കേണ്ടയാളല്ല ഇന്ത്യയുടെ ഭരണ സാരഥി.

നാലു മാസത്തിനിടെ രണ്ടു വട്ടം പെട്രോളിന്റെ വില കുത്തനെ കൂട്ടി. ഓരോ തവണയും അന്താരാഷ്ട്ര മാര്‍ക്കറ്റിലുണ്ടാകുന്ന ചലനങ്ങള്‍ ചൂണ്ടിക്കാണിച്ചാണു വില കയറ്റുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ ഇപ്പോഴുള്ള വിലയുടെ വലിയൊരു ശതമാനവും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണെന്ന് അറിയാത്തവരല്ല ഇവിടെയുള്ളത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില ഉയര്‍ന്നാല്‍ അതനുസരിച്ചു വില ഉയര്‍ത്തുന്നവര്‍ തന്നെയാണ് ലോകത്തിലെ മറ്റു രാഷ്ട്രങ്ങളും. അവിടെയെങ്ങും ഇന്ത്യയിലേതിനു തുല്യമായ വന്‍ വില പെട്രോളിനില്ല. ഇവിടെ മാത്രം വില ഉയര്‍ത്താനും പിന്നീട് ഒരിക്കലും കുറയ്ക്കാതിരിക്കാനും കമ്പനികളെ അനുവദിച്ചിരിക്കുന്നു. സര്‍ക്കാരിന് പെട്രോളിയത്തിന്റെ വിലനിര്‍ണയത്തില്‍ അവകാശം വേണ്ടെന്നു നിശ്ചയിച്ച കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് ഇതിനെല്ലാം ഉത്തരവാദി.

വില വര്‍ധന അര്‍ധരാത്രിയോടെ പ്രാബല്യത്തില്‍ വരുമെന്ന സൂചന വന്നതോടെ കഴിഞ്ഞ ദിവസം പെട്രോള്‍ പമ്പുകളെല്ലാം സന്ധ്യയോടെ അടച്ചുപൂട്ടിയിരുന്നു. സ്റ്റോക്ക് കിടക്കുന്ന പെട്രോള്‍ കൂടിയ വിലയ്ക്കു വിറ്റഴിക്കാനുള്ള തന്ത്രം തന്നെയാണത്. നിലവിലുള്ള സ്‌റ്റോക്കിന് മുന്‍പ്രാബല്യത്തോടെ വിലവര്‍ധന വരുത്തുന്നതിലെ ഔചിത്യം എന്താണ്? കമ്പനികള്‍ സ്റ്റോക്കിന്റെ കണക്കെടുക്കുന്നുണ്ടെന്നും, അതനുസരിച്ച് പുതിയ വില പമ്പുകാരില്‍ നിന്ന് ഈടാക്കുമെന്നുമൊക്കെയാണു പൊതുവേ പറഞ്ഞു പോരുന്നത്. ഇതേ രീതി, വില കുറയ്ക്കുമ്പോഴും നടപ്പാക്കാത്തതിന്റെ കാരണം മാത്രം ആരും വ്യക്തമാക്കുന്നില്ല. വില കുറച്ചാലും രണ്ടും മൂന്നും ദിവസത്തേക്ക് കൂടിയ വിലയാണു പമ്പുകാര്‍ ഈടാക്കാറുള്ളത്. പഴയ സ്റ്റോക്ക് തീര്‍ന്നിട്ടില്ലെന്ന ന്യായവാദവുമുണ്ടാകും.

ഇത്തരം സകലവിധ അനീതികള്‍ക്കും പച്ചക്കൊടി വീശുന്നത് കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ്. ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലെന്ന് ആവര്‍ത്തിച്ചുറപ്പിക്കാന്‍ മത്സരിക്കുകയാണവര്‍. വില കൂട്ടണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടാല്‍ അത് അനുസരിക്കാനുള്ള വിധേയത്വമാണ് സര്‍ക്കാര്‍ പാലിക്കുന്നത്. പ്രതിദിനം പതിനഞ്ചു കോടി രൂപയുടെ നഷ്ടം കമ്പനികള്‍ക്കുണ്ടാകുന്നു എന്നാണ് മറ്റൊരു വാദം. അങ്ങനെയങ്കില്‍, നികുതിയിനത്തില്‍ ഈടാക്കുന്ന തുകയില്‍ ഇളവു വരുത്തി ആ നഷ്ടം പരിഹരിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അതിനു പകരം, ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്കു തള്ളിവിടുന്നത് തികച്ചും അപലപനീയം തന്നെ.

സ്വാഭാവികമായും, ഓട്ടോറിക്ഷാ തൊഴിലാളികളടക്കമുള്ളവര്‍ നിരക്കു വര്‍ധന ആവശ്യപ്പെട്ടു സമരത്തിനിറങ്ങും. അവരുടെ ആവശ്യവും അംഗീകരിക്കപ്പെടും. സംഘടിത ശക്തിയില്ലാത്ത ദിവസക്കൂലിക്കാരും സ്വയംതൊഴിലുകാരുമൊക്കെയാണ് യഥാര്‍ത്ഥത്തില്‍ ഇതിന്റെയെല്ലാം തിക്തഫലം അനുഭവിക്കുക.

രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക നില ഭദ്രമായിരിക്കേണ്ടത് ഓരോ ഭരണാധികാരിയുടെയും കടമയാണ്. അത് അവര്‍ നിറവേറ്റുന്നില്ലെന്നു മാത്രമല്ല, കൂടുതല്‍ ഭാരം ജനങ്ങളുടെ മേല്‍ കെട്ടിയേല്‍പ്പിച്ച് നരകയാതനയിലേക്ക് അവരെ തള്ളിവിടുകയും ചെയ്യുന്നു. തിരുവനന്തപുരത്ത് ഇന്നലെ നടന്ന പ്രതിഷേധത്തെ ജനങ്ങള്‍ സ്വാഗതം ചെയ്യുന്നതും ഈ യാതനയില്‍ മനംമടുത്തു തന്നെ. പൊതുമുതല്‍ നശിപ്പിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെങ്കിലും, സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ജനങ്ങള്‍ ഒന്നടങ്കം ഏറ്റു വിളിക്കേണ്ടതു തന്നെ. ജനകീയ ശക്തിക്കു മുന്നില്‍ ഏതു വലിയ ധാര്‍ഷ്ടത്തിനും അടിയറവു പറയേണ്ടിവരുമെന്ന് യുപിഎ സര്‍ക്കാര്‍ ഓര്‍ക്കുന്നതു നന്ന്.

ഉണരുക, പൊരുതുക അടിമത്തത്തിന്റെ കാണാച്ചങ്ങലകള്‍ക്കെതിരേ... നമുക്കും ജീവിക്കാനുള്ള അവകാശത്തിനായി. ജനങ്ങളാല്‍ സാധാരണജനങ്ങള്‍ക്കുവേണ്ടി നീതിയുക്തമായി ഭരിക്കപ്പെടുന്നൊരിന്ത്യക്കു വേണ്ടി.

2011 സെപ്റ്റം 15

രാജേഷിന്റെ പ്രസ്താവനയും മാനസിക വിഭ്രാന്തി പിടിപെട്ട കുറേ മാധ്യമങ്ങളും

കുഞ്ഞാലിക്കുട്ടിക്കും പിള്ളയ്ക്കുമെതിരേ എരിവും പുളിയും ചേര്‍ത്തു ചില നേതാക്കള്‍ പറയുന്നതു കയ്യടി കിട്ടാനാണെന്ന ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം.ബി. രാജേഷിന്റെ അഭിപ്രായം ശ്രദ്ധിക്കപ്പെടേണ്ടതു തന്നെ. കുറഞ്ഞ അധ്വാനം കൊണ്ട് ആളുകളെ ആകര്‍ഷിക്കാന്‍ പ്രസംഗകര്‍ക്കു സാധിക്കുമെന്നല്ലാതെ ഇതുകൊണ്ട് സമൂഹത്തിനു ഗുണമൊന്നുമുണ്ടാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. സമൂഹത്തിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ തമസ്കരിച്ചുകൊണ്ട് വിവാദങ്ങള്‍ നിറഞ്ഞാടുന്ന കാലഘട്ടത്തില്‍ യുവാക്കള്‍ക്കിടയില്‍ രൂപംകൊള്ളുന്ന അഭിപ്രായം തന്നെയാണു രാജേഷ് പറഞ്ഞത്.

രാജേഷിന്റെ അഭിപ്രായം വി.എസ് അച്യുതാനന്ദനെ ഉന്നംവച്ചുള്ളതാണെന്ന രീതിയിലുള്ള വാര്‍ത്തകളും ഇന്നലെ പുറത്തു വന്നിരുന്നു. മാനസിക വിഭ്രാന്തി പിടിപെട്ട ഒരു ചാനല്‍ വിചാരിപ്പുകാരന്റെ വക്രബുദ്ധിയിലുദിച്ച വിവാദം ആസ്വദിച്ച് ആനന്ദിക്കുന്നവര്‍ രാജേഷിന്റെ അഭിപ്രായത്തിന്റെ കാമ്പ് കാണാതിരുന്നുകൂടാ. അടുത്തിടെയായി നിരന്തരം ഉയര്‍ന്നു വരുന്ന വിവാദങ്ങളിലൂടെ കേരളജനത എന്തു നേട്ടമാണു കൈവരിച്ചതെന്നു ചിന്തിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കണം. അത്തരമൊരു ആത്മപരിശോധനയുടെ ആവശ്യകതയിലേക്കാണു രാജേഷിന്റെ അഭിപ്രായപ്രകടനം വിരല്‍ ചൂണ്ടുന്നത്.

രണ്ടു മൂന്നു ദിവസമായി ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജ് രാഷ്ട്രപതിക്കു പരാതി നല്‍കിയതിനെക്കുറിച്ചാണു തര്‍ക്കം. ഇത്തരം തര്‍ക്കങ്ങളുടെ ആയുസ് ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമായിരിക്കുമെന്ന് രാജേഷിനെപ്പോലുള്ള യുവനേതാക്കള്‍ തിരിച്ചറിയുന്നു എന്നതാണ് ആശ്വാസകരമായ വസ്തുത. പുതിയ തലമുറയില്‍ ജനസേവന തത്പരരായ നേതാക്കളില്ലെന്ന തോന്നല്‍ തെറ്റാണെന്നു തെളിയിക്കാന്‍ അദ്ദേഹത്തിന്റെ പ്രസ്താവന ഉപകരിച്ചിട്ടുണ്ട്. എങ്കിലും വിഎസിനെതിരേ രാജേഷ് പറഞ്ഞു എന്ന രീതിയിലാണ് ചാനലുകളടക്കമുളള മാധ്യമങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹം മുന്നോട്ടു വച്ച ക്രിയാത്മകമായ സമീപനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മാധ്യമങ്ങള്‍ക്കു സമയമില്ലാതെ പോയി എന്നതു ഖേദകരം തന്നെ.

ഒരുപക്ഷേ രാജേഷ് തന്നെ പിന്നീടു പറഞ്ഞതുപോലെ തികച്ചും ദുര്‍വ്യാഖ്യാനം ചെയ്ത വാര്‍ത്തയാകാം വന്നിരിക്കുക. ഏതായാലും പറഞ്ഞ വാക്കുകളെ ഉപരിപ്ലവമായി സമീപിക്കുകയെന്ന ചാനലുകളുടെ തരംതാണ റിപ്പോര്‍ട്ടിംഗ് രീതിയാണ് ഇതിലൂടെ വെളിപ്പെടുന്നത്.

യഥാര്‍ത്ഥ ജനകീയ പ്രശ്‌നങ്ങളില്‍ നിന്നുളള ഒളിച്ചോട്ടത്തെക്കുറിച്ചാണ് രാജേഷ് ഭംഗ്യന്തരേണ പറഞ്ഞുവച്ചത്. അതു മനസിലാക്കാനുള്ള വിവേകമെങ്കിലും ചാനലുകള്‍ക്കുണ്ടാവേണ്ടിയിരുന്നു. വൈകിട്ട് കാഴ്ചക്കാരെ പിടിച്ചിരുത്താനുള്ള കിടമത്സരമെന്നതിലുപരി ഇത്തരം വിവാദങ്ങള്‍ക്ക് പ്രത്യേക അര്‍ത്ഥതലങ്ങളൊന്നുമില്ലെന്നതാണു വാസ്തവം.

വിവാദങ്ങള്‍ വാര്‍ത്ത തന്നെയാണ്. എന്നാല്‍, എല്ലാത്തിലും വിവാദം മാത്രം കാണുകയോ, വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്ത് വിവാദത്തെ സൃഷ്ടിക്കുകയോ ചെയ്യുന്നിടത്താണ് ജനവിരുദ്ധതയുടെ നിഴല്‍ വീഴുന്നത്. അന്നാ ഹസാരെയെന്ന അരാഷ്ട്രീയവാദിയുടെ സമരത്തെ വാണിജ്യവത്കരിക്കുന്നതില്‍ ചാനലുകളും ദേശീയ മാധ്യമങ്ങളും വിജയിച്ചതു കണ്ടതോടെയാണ് രാംദേവ് എന്ന യോഗാചാര്യന്‍ സമരത്തിനിറങ്ങിയതെന്ന സത്യം വിസ്മരിക്കരുത്.

ചാനലുകളില്‍ വൈകിട്ടു നടക്കുന്ന ചര്‍ച്ചകളിലൂടെ മാത്രം പൊതുപ്രവര്‍ത്തനം നടത്തുന്ന ഒട്ടേറെപ്പേരുണ്ട്. യഥാര്‍ത്ഥ പൊതുപ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ വിലയേറിയ സമയം ചാനല്‍ സ്റ്റുഡിയോകളില്‍ ചെലവഴിക്കാന്‍ സാധിക്കില്ലെന്നതാണു വാസ്തവം. അങ്ങനെയുള്ള ചില നേതാക്കളുടെയും നിരീക്ഷകവേഷമിട്ട ചില പബ്ലിസിറ്റി വീരന്‍മാരുടെയും ഒരു ദിവസത്തെ അത്താഴമെന്നതിലുപരി രാജേഷിന്റെ പ്രസ്താവനയുടെ വ്യാഖ്യാനത്തിനും നിലനില്‍പ്പില്ല.

യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ഉള്‍ക്കാമ്പിനെക്കുറിച്ചാണ്. അതിലൂടെ അദ്ദേഹം തുറന്നു പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചാവിഷയമാകേണ്ടത്. നിസാരമോ വ്യക്തിപരമോ ആയ വിഷയങ്ങളെ പര്‍വതീകരിപ്പിച്ചു കാട്ടി വിവാദങ്ങളുടെ കെട്ടഴിച്ചു വിടുന്ന രീതി മാറണം. അതെക്കുറിച്ചുള്ള ആരോഗ്യപരമായ ചര്‍ച്ചകളാകും ജനങ്ങള്‍ക്കു ഗുണം ചെയ്യുക.

പൊട്ടിപ്പൊളിഞ്ഞ റോഡുകളെന്ന പത്രത്താളുകളിലെ പതിവു ലോക്കല്‍ വാര്‍ത്തകള്‍ക്കപ്പുറം ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ വിഷയങ്ങള്‍ ഏറെയുണ്ട്. അതൊന്നും മാധ്യമങ്ങളില്‍ കാണുന്നില്ല. സമൂഹത്തിന്റെ ചിന്താഗതിക്കടക്കം സംഭവിച്ചു കൊണ്ടിരിക്കുന്ന തെറ്റായ മാറ്റങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു. ദിനംപ്രതി പീഡനവാര്‍ത്തകള്‍ കൊണ്ട് പത്രത്താളുകള്‍ നിറയ്ക്കപ്പെടുന്നു. പെണ്‍മക്കളെ പിതാക്കളോടൊപ്പം ഒറ്റയ്ക്കു വീട്ടിലിരുത്തുന്നതു പോലും അപകടകരമാണെന്ന തരത്തിലുള്ള പ്രസ്താവങ്ങളിലൂടെ മാധ്യമങ്ങളും കുറേ മാനസിക വിഭ്രാന്തി പിടിപെട്ടവരും മനുഷ്യമനസിലേക്ക് വല്ലാത്തൊരു ഭീതി പടച്ചു വിടുന്നു.

ഇതൊന്നുമാകരുത് മാധ്യമധര്‍മം. പീഡനക്കേസുകളില്‍ എത്രയെണ്ണം അക്ഷരാര്‍ത്ഥത്തിലുള്ള പീഡനമാണെന്നുള്ള അന്വേഷണം ആരും നടത്താറില്ല. സ്വന്തം പെണ്‍മക്കളെ വ്യഭിചാരത്തിനു കൊണ്ടു നടക്കുന്നവരുടെ മനോനിലയെക്കുറിച്ചും ആരും അന്വേഷിച്ചു കാണുന്നില്ല. അതിനു പകരം, കുറേ വിഭ്രമാത്മകമായ ചിന്തകള്‍ക്ക് പത്രത്താളുകളിലും ചാനലിന്റെ സമയത്തിലും പങ്കു കൊടുക്കുന്നു. അതിനിടയില്‍ കിട്ടുന്ന സമയമാകട്ടെ, വിവാദങ്ങള്‍ കൊണ്ട് കുത്തിനിറയ്ക്കുകയും. ഇതാണ് തെറ്റായ സമീപനം.

യഥാര്‍ത്ഥ ജനകീയ പ്രശ്‌നങ്ങളെല്ലാം മറന്നിട്ട് വ്യക്തികളെക്കുറിച്ചു ചര്‍ച്ച ചെയ്ത് സമയം കളയുന്നതല്ല പൊതുപ്രവര്‍ത്തനം. അത്തരം പൊതുപ്രവര്‍ത്തകര്‍ക്ക് മാധ്യമങ്ങളില്‍ ഇടം കിട്ടില്ലെന്നു വന്നാലേ ഈ ദുഷ്പ്രവണത ഇല്ലാതാകൂ. കാതലായ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു പകരം പൈങ്കിളി നിലവാരത്തിലുള്ള വാഗ്വാദങ്ങളിലേക്കു ചാനലുകളിലെ ചര്‍ച്ചകള്‍ മാറരുത്.

രാജേഷിന്റെ പ്രസ്താവനയുടെ അര്‍ത്ഥം എന്തുമാകട്ടെ. അദ്ദേഹം എടുത്തു പറഞ്ഞ കാതലായ വശത്തെക്കുറിച്ച് ചര്‍ച്ച നടക്കണം. തമസ്കരിക്കപ്പെടുന്ന ഗുരുതരമായ ജനകീയ വിഷയങ്ങള്‍ ചര്‍ച്ചാവിഷയമായേ തീരൂ. അതാണ് യുവതലമുറ ആവശ്യപ്പെടുന്നത്. അതിനെ അതിന്റേതായ അര്‍ത്ഥത്തില്‍ത്തന്നെ എടുത്തില്ലെങ്കില്‍ ആര്‍ക്കും ഗുണമില്ലാത്ത ഒരു കര്‍മമാകും മാധ്യമപ്രവര്‍ത്തനം.

2011 സെപ്റ്റം 13

ഇത്തരമൊരു വിവാദം എന്തിന്?

കേരള രാഷ്ട്രീയത്തില്‍ പുതിയൊരു വിവാദം കൂടി വന്നെത്തിയിരിക്കുന്നു. പാമോയില്‍ കേസ് പരിഗണിക്കുന്ന വിജിലന്‍സ് ജഡ്ജിക്കെതിരേ ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജ് രാഷ്ട്രപതിക്കു നല്‍കിയ പരാതിയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ജോര്‍ജിനെതിരേ ഭരണഘടനാപരമായ നടപടിയെടുക്കണമെന്നു കാണിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഇന്നലെ ഗവര്‍ണര്‍ക്കു പരാതിയും നല്‍കിയിട്ടുണ്ട്.

ഇതിലൊക്കെ രസാവഹമായ സംഗതി മറ്റൊന്നാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരു കൂടി പരാമര്‍ശവിധേയമായ ഒരു കേസുമായി ബന്ധപ്പെട്ടാണ് ജോര്‍ജ് രാഷ്ട്രപതിക്കു പരാതി നല്‍കിയതെങ്കിലും, ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജോര്‍ജിനെ തള്ളിപ്പറയുന്നു എന്നതാണത്.

താന്‍ പരാതി നല്‍കിയത് ചീഫ് വിപ്പ് എന്ന നിലയിലോ എംഎല്‍എ എന്ന നിലയിലോ അല്ലെന്നു ജോര്‍ജ് തന്നെ പറയുന്നുണ്ട്. രാജ്യത്തെ ഒരു സാധാരണ പൗരന്‍ എന്ന നിലയിലാണ് പരാതി നല്‍കിയതെന്ന അദ്ദേഹത്തിന്റെ വാദം മുഖവിലയ്‌ക്കെടുക്കാന്‍ പോലും കോണ്‍ഗ്രസ് നേതാക്കള്‍ തയാറാവുന്നില്ല.
ഇതെല്ലാം സൂചിപ്പിക്കുന്നത് പി.സി ജോര്‍ജ് എന്ന നേതാവിനെതിരേ അണിയറയില്‍ എന്തൊക്കെയോ കോപ്പുകൂട്ടലുകള്‍ നടക്കുന്നുണ്ടെന്നതു തന്നെ. ഇവിടെ കോണ്‍ഗ്രസും യുഡിഎഫും തങ്ങളുടെ സഹയാത്രികനെ തള്ളിപ്പറയുന്നു. അതു അവസരവാദം തന്നെയാണ്.

പി.സി ജോര്‍ജ് ചെയ്തത് ചട്ടലംഘനമോ കോടതിയലക്ഷ്യമോ ആയിരിക്കാം. അതിന്റെ പേരില്‍ നടപടിയെടുക്കാന്‍ ഇവിടെ കോടതികളുണ്ട്. പിണറായി വിജയനോ വി ഡി സതീശനോ അല്ല ഇവിടുത്തെ ന്യായാധിപന്‍മാര്‍. ഏതെങ്കിലും നിയമലംഘനത്തിന് ആരെയെങ്കിലും ശിക്ഷിക്കാനോ നടപടിയെടുക്കാനോ ഇവരെ ആരും ചുമതലപ്പെടുത്തിയിട്ടുമില്ല. എന്നിട്ടും, ചാനലുകളിലും പത്രങ്ങളിലും പേര് അച്ചടിച്ചു വരുന്നതിനു വേണ്ടി ഇവരെല്ലാം പ്രസ്താവകളിറക്കി സമയം കൊല്ലുന്നു.
പാമോയില്‍ കേസുമായി ബന്ധപ്പെട്ട് വിജിലന്‍സിലടക്കം യുഡിഎഫ് അഴിച്ചുപണി നടത്തുകയാണെന്ന ആരോപണം സിപിഎം നേതൃത്വം നേരത്തേ ഉന്നയിച്ചിരുന്നു. ഇക്കാരണത്താലാകാം ജോര്‍ജിന്റെ പരാതിയെ തള്ളിപ്പറയാന്‍ യുഡിഎഫ് ശ്രമിക്കുന്നത്. ജുഡീഷ്യറിയെ രാഷ്ട്രീയക്കാര്‍ എടുത്ത് അമ്മാനമാടുന്ന പ്രവണത തികച്ചും അപലപനീയം തന്നെ. ഓരോ രാഷ്ട്രീയ വിവാദത്തിലേക്കും ജുഡീഷ്യറിയെ വലിച്ചിഴയ്ക്കുന്ന കാഴ്ചയാണ് അടുത്തിടെയായി കാണുന്നത്. അത്തരം സമീപനങ്ങളെ കടുത്ത ഭാഷയില്‍ത്തന്നെയാണ് ഇവിടുത്തെ നിയമപരിപാലനം കാംക്ഷിക്കുന്നവര്‍ വിമര്‍ശിച്ചിട്ടുള്ളതെന്നത് മറക്കാതിരിക്കാം.

ഏതു കേസിലാണെങ്കിലും അന്തിമ തീരുമാനം വരേണ്ടത് കോടതിയില്‍ നിന്നാണ്. പാമോയില്‍ കേസില്‍ പുതിയ അന്വേഷണം നടത്തണമെന്നു കോടതി പറഞ്ഞാല്‍ അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ട കാര്യമില്ല. കുറ്റം ചെയ്യാത്തവര്‍ എന്തിന് അന്വേഷണത്തെ ഭയക്കണം? എന്തിനീ വാദകോലാഹലങ്ങള്‍?രാഷ്ട്രത്തിന്റെ നിലനില്‍പ്പിന് പരമപ്രധാനമായി കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് നീതിന്യായ പരിപാലനം. കേസുകളുടെ വിധി വരുമ്പോള്‍ അത് എതിരായിത്തീരുന്നവര്‍ക്ക് സ്വാഭാവികമായും അമര്‍ഷമുണ്ടാകാം. പക്ഷേ, അത്തരം മാനസിക സംഘര്‍ഷങ്ങളെല്ലാം അടക്കി വച്ച് വിധി പൂര്‍ണമായി അംഗീകരിക്കുക എന്നതാണ് സ്വാഭാവികനീതി.

കോടതിയുടെ വിധി എന്തായാലും അംഗീകരിക്കുമെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. താന്‍ ചീഫ് വിപ്പ് എന്ന നിലയിലല്ല പരാതി നല്‍കിയതെന്ന് ജോര്‍ജും പറയുന്നു. പിന്നെ ആര്‍ക്കാണു തര്‍ക്കം?   കോടതികളെ പരസ്യ പ്രസ്താവനകളിലേക്കു വലിച്ചിഴയ്ക്കുന്നത് ആശാസ്യമല്ല. ജനങ്ങള്‍ക്ക് ആകെയുള്ള ആശ്രയമാണു കോടതികള്‍. ചില ജഡ്ജിമാര്‍ക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നതും സൗമിത്ര സെന്നിന്റെ പുറത്തുപോക്കുമൊക്കെ ചേര്‍ന്നു സൃഷ്ടിച്ച ആശയക്കുഴപ്പത്തിനിടയിലേക്ക് പുതിയ വിവാദങ്ങള്‍ കൂടി വലിച്ചിഴച്ചു കൊണ്ടുവരരുത്. താത്കാലികമായ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ചെയ്യുന്നതെല്ലാം ഭാവിയില്‍ ഗുരുതരമായ സാമൂഹിക പ്രശ്‌നങ്ങളിലേക്കാകും നയിക്കുകയെന്ന് എല്ലാവരും തിരിച്ചറിയണം.

2011 സെപ്റ്റം 10

വേണു - ഉമ്മന്‍‌ചാണ്ടി - വിവാദ ക്ലോസ് എന്‍‌കൗണ്ടര്‍







2011 സെപ്റ്റം 5

മിഷണറിപ്രവര്‍ത്തകരുടെ ഷോര്‍ട്ടേജ് നികത്തുവാന്‍

അണുകുടുംബം എന്ന ആശയത്തെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവസഭകള്‍ ദൈവശുശ്രൂഷ ചെയ്യുന്നതിനു വിശ്വാസികളെ കിട്ടാതെ വിഷമിക്കുകയാണ്. പൗരോഹിത്യത്തിലേയും സന്യസ്തജീവിതത്തിലേക്കും തിരിയുന്ന വിശ്വാസികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞുവരുന്നതിനു പ്രധാനകാരണം അണുകുടുംബം ആണെന്നാണ് പൊതുവേ ക്രൈസ്തവ നേതൃത്വങ്ങളുടെ വിശ്വാസം. ഇതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് വയനാട് ജില്ലയിലെ കല്പറ്റയിലുള്ള ഒരു ക്രിസ്തീയ ദേവാലയം. ഇടവകയിലെ ഓരോ കുടുംബത്തിലും ജനിക്കുന്ന അഞ്ചാമത്തെ കുട്ടിക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചാണ് ദേവാലയം ആള്‍ക്ഷാമം പരിഹരിക്കാനൊരുങ്ങുന്നത്. കല്പറ്റ സെന്റ് വിന്‍സന്റ് ഡിപോള്‍ ഫൊറോനാ പള്ളിയാണ് വലിയ കുടുംബം സമ്പന്ന കുടുംബമെന്ന ആശയ പ്രചാരണത്തിന് മുന്‍കൈയെടുത്തിരിക്കുന്നത്.

ഇടവകയിലെ സിയോണ്‍ പ്രോലൈഫ് പ്രസ്ഥാനത്തിന്റെ സഹകരണത്തോടെയാണ് ധനസഹായ പദ്ധതി നടപ്പാക്കുന്നത്. അഞ്ചാമത്തെ കുട്ടിയുടെ പേരില്‍ ബാങ്കില്‍ സ്ഥിരനിക്ഷേപമായിട്ടായിരിക്കും പണം നിക്ഷേപിക്കുകയെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയിലെ ആദ്യ കത്തോലിക്കാ പത്രമായ പൈലറ്റ് ഉള്‍പ്പെടെയുള്ള വിദേശ മാദ്ധ്യമങ്ങള്‍ പ്രാധാന്യത്തോടെയാണിത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇടവകയിലെ സമ്പന്ന കുടുംബങ്ങളില്‍ നിന്നു പണം സ്വീകരിച്ച് നിര്‍ദ്ധനര്‍ക്കു നല്‍കുന്നതാണ് പദ്ധതിയെന്നും അഞ്ചാമത്തെ കുട്ടി എന്ന നിബന്ധന വച്ചിട്ടില്ലെന്നും വികാരി ഫാ. ജോസ് കൊച്ചറയ്ക്കല്‍ വിശദീകരിക്കുന്നുണ്ട്. ഇടവകയിലെ അഞ്ച് കുട്ടികളുള്ള രണ്ടു വീട്ടുകാര്‍ക്കാണ് ആദ്യനിക്ഷേപം നല്‍കുന്നത്.

കുട്ടി ഒന്നോ, രണ്ടോ മതിയെന്ന് പാശ്ചാത്യ മാതൃകയില്‍ തീരുമാനിക്കുന്നവരുടെ എണ്ണം കൂടിവരുന്നതുകൊണ്ട് ഗര്‍ഭനിരോധനവും ഗര്‍ഭഛിദ്രവും വര്‍ദ്ധിച്ചുവരികയാണ്. ഇത് സഭയുടെ പ്രമാണങ്ങള്‍ക്ക് എതിരാണ്. ജീവന്‍ നശിപ്പിക്കാന്‍ മനുഷ്യന് അവകാശമില്ലെന്ന സഭാവിശ്വാസത്തിന്റെ ഭാഗമായുള്ള നടപടിയാണിതെന്ന് ഫാ. ജോസ് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ സന്താന നിയന്ത്രണ പരിപാടി ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളുടെ ജനസംഖ്യയില്‍ കുറവുണ്ടാക്കിയെന്ന സഭാ നേതൃത്വത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കെ.സി.ബി.സിയുടെ കീഴിലുള്ള ഫാമിലി കമ്മിഷന്‍ ഇടവകകള്‍ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇടുക്കിയിലെ ചില പള്ളികളില്‍ മൂന്നാമത്തെ കുട്ടിക്ക് ഫീസ് സൗജന്യവും നാലാമത്തെ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് കാഷ് അവാര്‍ഡും നല്‍കുന്നുണ്ടെങ്കിലും സ്ഥിര നിക്ഷേപ പദ്ധതി ഇതാദ്യമാണ്. പദ്ധതി കൂടുതല്‍ പള്ളികളിലേക്കു വ്യാപിപ്പിക്കുമെന്ന് സിയോണ്‍ പ്രോലൈഫ് പ്രസ്ഥാനത്തിന്റെ മേഖലാ കോ–ഓര്‍ഡിനേറ്റര്‍ സാലു മേച്ചേരില്‍ പറഞ്ഞു. കേരളത്തില്‍ 1991 ലെ സെന്‍സസ് അനുസരിച്ച് 19.5 ശതമാനമായിരുന്ന ക്രിസ്ത്യന്‍ ജനസംഖ്യ 2001–ല്‍ 19 ആയി കുറഞ്ഞിരുന്നു. സന്യസ്ത ജീവിതത്തിലേക്ക് ആളുകള്‍ എത്തുന്നില്ല. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും മാത്രമല്ല ഇന്ത്യയുള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലും പുരോഹിതന്മാരും കന്യാസ്ത്രീകളും ആകാന്‍ ആളെ കിട്ടാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ് കാര്യങ്ങള്‍. ഏഷ്യന്‍ രാജ്യങ്ങളിലേയും ആഫ്രിക്കന്‍ രാജ്യങ്ങളിലേയും പുരോഹിതന്മാരേയും കന്യാസ്ത്രീകളേയും കൊണ്ടാണ് നേരത്തെ ഈ കുറവു പരിഹരിച്ചിരുന്നത്.

ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് പ്രത്യേകിച്ച് കത്തോലിക്ക സഭയ്ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള പ്രദേശം കേരളവുമാണ്. കേരളത്തില്‍ നിന്നുള്ള പുരോഹിതന്മാരാണ് അമേരിക്കയിലും മറ്റും ഇപ്പോള്‍ സേവനം അനുഷ്ഠിച്ചുവരുന്നവരില്‍ ബഹുഭൂരിപക്ഷവും. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ മിഷണറി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുരോഹിതന്മാരും കന്യാസ്ത്രീകളും കേരളത്തില്‍ നിന്നുള്ളവരാണ് പ്രത്യേകിച്ച് കോട്ടയം ജില്ലയില്‍ നിന്നുള്ളവര്‍. ഒറീസ്സയിലും ഗുജറാത്തിലും രാജസ്ഥാനിലും മറ്റും ഹിന്ദു തീവ്രവാദികളാല്‍ ആക്രമിക്കപ്പെട്ട പുരോഹിതന്മാരും കന്യാസ്ത്രീകളും കേരളീയരായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവരുള്ള ജില്ല കോട്ടയമാണ്. കോട്ടയത്തെ ജനസംഖ്യയില്‍ 46% ആളുകള്‍ ക്രൈസ്തവരാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും അമേരിക്കയൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കുമുള്ള മിഷണറിപ്രവര്‍ത്തകരുടെ ഷോര്‍ട്ടേജ് നികത്തുവാന്‍ വിധിക്കപ്പെട്ടവരും കോട്ടയം ജില്ലക്കാരാണ്.

അതുകൊണ്ട് തന്നെ കത്തോലിക്കസഭയെ സംബന്ധിച്ചിടത്തോളം വത്തിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ആശാകേന്ദ്രമായി മാറിയ പ്രദേശമാണ് കോട്ടയം ജില്ല. കോട്ടയം ജില്ലയിലെ ക്രൈസ്തവ ജനസംഖ്യ 8,95,000 ആണ്. അതായത് 45.83%. ഇവര്‍ക്കായി മൂന്നു രൂപതകളും രണ്ട് അതിരൂപതകളും കോട്ടയം ജില്ലയില്‍ തന്നെയുണ്ട്. എന്നാല്‍ ഇവിടെ നിന്നുപോലും പുരോഹിതന്മാരെയും കന്യാസ്ത്രീകളേയും കണ്ടെത്താന്‍ ഇന്ന് സഭ നെട്ടോട്ടം ഓടുകയാണ്. ആഗോളീകൃത വ്യവസ്ഥിതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കേരളത്തിലെ കത്തോലിക്ക സഭയേയും ബാധിച്ചു കൊണ്ടിരിക്കുന്നു. സഭ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം വിശ്വാസപ്രതിസന്ധിയാണ്.

കത്തോലിക്ക സഭയില്‍ കന്യാസ്ത്രീകളാവാന്‍ തയ്യാറായി വരുന്നവരുടെ എണ്ണം തുലോം കുറഞ്ഞു. മേല്‍പ്പറഞ്ഞ നിരവധി കാരണങ്ങളാല്‍ ഇന്ന് പെണ്‍കുട്ടികള്‍ കന്യാസ്ത്രീകളാവാന്‍ വിസമ്മതിക്കുന്നു. നേഴ്‌സിങ് ജോലിയില്‍ ഉണ്ടായ ഡിമാന്റും ഉയര്‍ന്ന ശമ്പളവും പെണ്‍കുട്ടികളെ കൂടുതലായി നേഴ്‌സിങ്ങ് പ്രൊഫഷനിലേക്ക് മാറ്റി. കന്യാസ്ത്രീകളാകാന്‍ സമ്പന്നരായ ക്രൈസ്തവ കുടുംബങ്ങളില്‍ നിന്നും ആരും തയ്യാറാകുന്നില്ലെങ്കിലും കെട്ടിച്ചുവിടാന്‍ നിവൃത്തിയില്ലാത്തവരായ പാവപ്പെട്ടവരുടെ വീടുകളില്‍ നിന്നും അവസാന ആശ്വാസമെന്ന നിലയില്‍ മാത്രമേ പെണ്‍കുട്ടികള്‍ കന്യാസ്ത്രീകളാവാന്‍ തയ്യാറാവുന്നുള്ളൂ. ഇങ്ങനെ പല വിധത്തിലുള്ള വിശ്വാസ പ്രതിസന്ധികള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് പുരോഹിതകന്യാസ്ത്രീകളുടെ എണ്ണത്തെയാണ്. ഈ എണ്ണത്തിലുണ്ടായ കുറവ് ഏറ്റവും സാരമായി ബാധിക്കുന്നത് അമേരിക്ക-യൂറോപ്യന്‍ രാജ്യങ്ങളിലെ സഭകളെയാണ്. ആ കുറവ് നികത്താന്‍ സഭ കണ്ടെത്തിയ ഒരു മാര്‍ഗ്ഗമായിരുന്നു ജനസംഖ്യാവര്‍ദ്ധനവ് എന്നത്.

വിശ്വാസികളില്‍ ബഹുഭൂരിപക്ഷവും അണുകുടുംബങ്ങളിലേക്ക് മാറ്റപ്പെട്ടതും കന്യാസ്ത്രീകളുടെ എണ്ണം കുറയാനുള്ള മറ്റൊരു കാരണമായി സഭ മനസ്സിലാക്കി. ഒന്നോരണ്ടോ കുട്ടികള്‍ മാത്രമുള്ളവര്‍ തങ്ങളുടെ കുട്ടികളെ മഠത്തില്‍ ചേര്‍ക്കാന്‍ തയ്യാറാവാതെ വരുന്നു. ചില ഇടവകകളില്‍ നാലു കുട്ടികളുള്ള മാതാപിതാക്കളെ ആദരിക്കുകയും അവര്‍ക്ക് സാമ്പത്തികമായ പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്തുവരുന്നു. അത്തരമൊരു പരീക്ഷണമാണ് കല്‍പ്പറ്റയില്‍ ഇപ്പോള്‍ നടക്കുന്നത്.

വാര്‍ത്ത കടപ്പാട് ഡൈലി മലയാളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)