2012 ഫെബ്രു 18

കേളികൊട്ടുയരുന്നു.

കാത്തിരിപ്പിനൊടുവില്‍ പിറവം ഉപതെരഞ്ഞെടുപ്പിനു കേളികൊട്ടുയരുന്നു. സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വളരെയേറെ നിര്‍ണായകമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന തെരഞ്ഞെടുപ്പാണു വരുന്നത്. സര്‍ക്കാരിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കാവുന്ന തെരഞ്ഞെടുപ്പ് എന്ന നിലയ്ക്കു രണ്ടു മുന്നണികളും ശക്തമായ പോരാട്ടത്തിനാകും തയാറെടുക്കുക.

ഓരോ തെരഞ്ഞെടുപ്പു കാലത്തും പതിവായി സംഭവിച്ചു പോരുന്ന തെറ്റായ പ്രവണതകള്‍ ഇക്കുറിയെങ്കിലും മാറ്റാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തയാറാവണം. തെരഞ്ഞെടുപ്പ് എന്നത് ജനാധിപത്യ പ്രക്രിയയുടെ പ്രധാന ഭാഗമാണ്. അതിന്റേതായ ഗൗരവം അതിനുണ്ടായേ തീരൂ. ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പുകളും കേരളത്തില്‍ നടക്കുന്നതും വളരെ വ്യത്യസ്തമാണെന്ന വസ്തുത അംഗീകരിക്കേണ്ടതു തന്നെ. താരതമ്യേന ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ പാലിക്കപ്പെടുന്ന സംസ്ഥാനമാണു കേരളം. എങ്കിലും, ചില കുഴപ്പങ്ങള്‍ ഇവിടെയും സംഭവിക്കാറുണ്ട്. അതില്‍ പ്രധാനം ചില രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പു തന്ത്രങ്ങളില്‍ ഉള്‍പ്പെടുന്ന തെറ്റായ ചില കീഴ്‌വഴക്കങ്ങള്‍ തന്നെ.


എതിര്‍ കക്ഷിയെ അവഹേളിക്കാനും തെരഞ്ഞെടുപ്പു കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങളെ മറികടക്കാനും നടത്തുന്ന ശ്രമങ്ങളില്‍ ഒരുകൂട്ടരും പിന്നിലല്ല. പിറവത്തു തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ കേരളത്തിന്റെ ശ്രദ്ധയാകെ അവിടെയായിരിക്കാനാണു സാധ്യത. യുഡിഎഫ് സര്‍ക്കാര്‍ നിലനില്‍ക്കുമോ ഇല്ലയോ എന്നറിയാന്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടാകാതെ നോക്കാനുള്ള ബാധ്യത സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുണ്ട്. അത് അദ്ദേഹം നിറവേറ്റുക തന്നെ ചെയ്യുമെന്നു പ്രത്യാശിക്കാം.


എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ കടമ എത്രത്തോളം നിറവേറ്റുമെന്നതിലാണു സംശയം. സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന സാമാന്യതത്വം ലംഘിക്കപ്പെടുന്നത് ഏറെക്കാലമായുള്ള പതിവാണ്. ഇത്തവണയെങ്കിലും അതുണ്ടാവരുത്. പകരം ജനങ്ങളെ സാരമായി ബാധിക്കുന്ന ഇന്ധന വിലവര്‍ധനവ്, എന്‍ഡോസള്‍ഫാന്‍ നിരോധനം-മുല്ലപ്പെരിയാര്‍ ഡാം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വഞ്ചന, അഴിമതി, സ്വജന പക്ഷപാതം, ഭരണ പരാജയം, വാഗ്ദാന ലംഘനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രചാരണ വേദികളില്‍ ഉയര്‍ന്നു വരട്ടെ. 


 ഇരു മുന്നണികള്‍ക്കും ജീവന്മരണ പോരാട്ടമായിരിക്കും പിറവത്തു നടക്കുക. ജനാധിപത്യവിശ്വാസികളായ കേരളീയര്‍ മനഃസാക്ഷിയനുസരിച്ചു വോട്ടു ചെയ്യുന്നവരാണ്. എന്നിട്ടും, എത്രയോ പേരെ കള്ളവോട്ടിന്റെ പേരില്‍ ഇവിടെ പിടികൂടിയിരിക്കുന്നു. വോട്ടര്‍ പട്ടികയില്‍ പേരുള്ളവരും സ്ഥലത്തു താമസമില്ലാത്തവരുമായവരുടെ വോട്ട് മറ്റാരെങ്കിലും ചെയ്യുകയെന്നതാണ് സാധാരണ കണ്ടുവരുന്ന കള്ളവോട്ടിന്റെ രീതി. തെരഞ്ഞെടുപ്പു ചെലവാണ് പ്രധാനപ്പെട്ട മറ്റൊരിനം. ഓരോ തെരഞ്ഞെടുപ്പും പണക്കൊഴുപ്പിന്റെ മേളയാകുന്നതാണ് അടുത്തിടെയായി കണ്ടുവരുന്നത്. കൂടുതല്‍ പണം ചെലവാക്കുന്നവര്‍ വിജയിക്കുമെന്ന രീതി തന്നെ തികച്ചും ആശാസ്യമല്ലാത്തതാണ്. കൃത്യമായ ചില മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പു ചെലവുമായി ബന്ധപ്പെട്ടു നിലവിലുണ്ടെങ്കിലും പലരും അത് അനുസരിക്കുന്നതായി കണ്ടിട്ടില്ല.


പണം കയ്യില്‍ ധാരാളമുണ്ടെങ്കിലും അലക്കിത്തേച്ച ശുഭ്രവസ്ത്രത്തില്‍ ചുളിവു വീഴുവാന്‍ താല്‍പര്യമില്ലാത്ത പ്രവര്‍ത്തകര്‍ വന്‍കിട ഇവന്റ് മാനേജ്‌മെന്റ് കമ്പനികളുടെ സഹായത്തോടെ നടത്തുന്ന പ്രചാരണ പരിപാടികളാണ് ഓരോ തെരഞ്ഞെടുപ്പിനെയും അടുത്ത കാലത്തായി കൊഴുപ്പിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ പോസ്റ്ററൊട്ടിച്ചും മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തിയും നോട്ടീസ് വിതരണം ചെയ്തും വീടു കയറിയും നടത്തിയിരുന്ന പഴയകാല തെരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ സ്ഥാനത്ത് പ്രഫഷണല്‍ പ്രചാരകര്‍ രംഗത്തെത്തി. ഇതിലൂടെ അരങ്ങു കൊഴുക്കുന്നതിനൊപ്പം കോടിക്കണക്കിനു രൂപ ഒഴുകുകയും ചെയ്യുന്നുണ്ടെന്നതാണ് വാസ്തവം. എന്നിട്ടും, തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കുന്ന കണക്കില്‍ നിയമപ്രകാരം അനുവദിക്കപ്പെട്ടിട്ടുള്ള തുകയില്‍ അല്പം കുറവു മാത്രമാകും ഉണ്ടാവുക. ഇതെല്ലാം കുറേക്കാലമായി ഇവിടെ നടക്കുന്നു.


പിറവത്തു തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ അത് സംസ്ഥാന ഭരണം എങ്ങനേയും നിലനിര്‍ത്താനുള്ളത് കൂടിയാണ്. അക്കാരണത്താല്‍ത്തന്നെ കോടികള്‍ ഒഴുക്കാന്‍ തയാറുള്ള വന്‍കിടക്കാര്‍ രംഗത്തു കാണും. അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാമെന്ന ഉറപ്പിലാകും ഭരണ മുന്നണി മത്സരരംഗത്തെത്തുക. വന്‍കിട കോര്‍പറേറ്റുകളുടെ താത്പര്യ സംരക്ഷണം മാത്രമാണ് നിലവില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖ്യ ലക്ഷ്യം. അതിലൂടെ കരഗതമാകുന്ന കോടിക്കണക്കായ രൂപയില്‍ മാത്രം കണ്ണുവച്ചു നില്‍ക്കുന്ന നേതാക്കളുടെയും അവരുടെ ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയായി പൊതുരംഗം മാറിയിരിക്കുന്നു രാഷ്ട്രപതിയുടെ പുത്രന്‍ പോലും കുറച്ച് ദിവസങ്ങള്‍ക്കുമുന്‍പ് രാജസ്ഥാന്‍ തിരഞ്ഞടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നതിനു പോകുമ്പോള്‍ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണവുമായി പിടിയിലായ അവസ്ഥയോളം രാജ്യത്തെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളിലെ ദുഷ്പ്രവണതകള്‍ വളര്‍ന്നിരിക്കുന്നു.


കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് കഴിഞ്ഞയാഴ്ചയാണ് തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചത്. അതു ചൂണ്ടിക്കാട്ടിയ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു പുല്ലുവില കല്പിക്കുകയും ചെയ്തു. സമാനമായ ചട്ടലംഘനം ഇവിടെയുമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിലവില്‍ എറണാകുളം ജില്ലയില്‍ മാത്രമാണു പെരുമാറ്റച്ചട്ടം നിലവിലുള്ളത്. ഇക്കാരണത്താല്‍ത്തന്നെ, മതപ്രീണനത്തിനോ ജാതികളെ പ്രീണിപ്പിക്കാനോ ഉള്ള അവസരം സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടികള്‍ നഷ്ടപ്പെടുത്തിയേക്കില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഈ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വാഗമണ്ണിലെ പരിസ്ഥിതി പ്രാധാന്യമുള്ള മുപ്പതേക്കറോളം വരുന്ന ഭൂമി  ഒരു സാമുദായിക സഘടനയ്ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള അനുമതികളോടെ സൗജന്യമായി പതിച്ചു നല്‍കി, അതേ മാതൃകയില്‍ പിറവത്തു ഭൂരിപക്ഷമുള്ള ക്രിസ്തീയ വിഭാഗത്തെ കൂടെ നിര്‍ത്താന്‍ എന്തു തരംതാണ കളിക്കും മുന്നണി തയാറാകാനിടയുണ്ട്. ഈ സാധ്യത മുന്‍കൂട്ടി കണ്ടറിഞ്ഞുള്ള പ്രവര്‍ത്തനം തെരഞ്ഞെടുപ്പു കമ്മീഷനില്‍ നിന്നുണ്ടാകുമെന്നു പ്രത്യാശിക്കാം.


പ്രതിപക്ഷ പാര്‍ട്ടികളും അല്പം സമചിത്തത പാലിക്കുന്നതു നന്നായിരിക്കും. വിജയ സാധ്യത കൂടുതലുണ്ടെന്നത് അമിതവിശ്വാസത്തിലേക്കും അഹങ്കാരത്തിലേക്കും നയിക്കപ്പെടരുത്, വിരലിലെണ്ണാവുന്ന വോട്ടുകളുടെ വ്യത്യാസത്തിലാണെങ്കിലും കഴിഞ്ഞ തവണ പരാജയപ്പെട്ട മണ്ടലമാണെന്ന് മനസിലാക്കണം. നാലു വര്‍ഷത്തേക്കു കൂടി മാത്രം ഭരണം അവശേഷിക്കുന്ന സര്‍ക്കാരിനും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം കഴിഞ്ഞിറങ്ങിയ പ്രതിപക്ഷത്തിനും അല്പം സാവകാശത്തോടെ പെരുമാറാനാകണം. പിറവത്ത് ആരു ജയിക്കുന്നു എന്നതിലല്ല, ഏതു വിധത്തില്‍ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ പാര്‍ട്ടികള്‍ നേരിടുന്നു എന്നതിലാണ് കാര്യം. അതു സമാധാനപരമായിരിക്കണം. അതു തന്നെയാകും ജനാധിപത്യത്തിന്റെ വിജയവും.

2012 ഫെബ്രു 15

പരിഹാരം ടോള്‍ പിരിവു മാത്രമോ?

കേരളത്തിലെ വിവിധ പാതകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ടോള്‍ പിരിവിലൂടെ പ്രതിമാസം അരക്കോടി രൂപയുടെ നഷ്ടം കെഎസ്ആര്‍ടിസിക്കുണ്ടാകുന്നതായി മാനേജിംഗ് ഡയറക്ടര്‍ സര്‍ക്കാരിനു കത്തു നല്‍കിയിരിക്കുകയാണ്.

തൃശൂര്‍ പാലിയേക്കരയിലെ ടോള്‍ പ്ലാസയിലൂടെ മാത്രം ദിനംപ്രതി 600 സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നടത്തുന്നതായും കത്തില്‍ പറയുന്നു. സമാനമായ രീതിയില്‍ ടോള്‍ ഗേറ്റുകളില്‍ക്കൂടിയെല്ലാം കെഎസ്ആര്‍ടിസി ബസുകള്‍ ദിനംതോറും കടന്നു പോകുന്നുണ്ട്. ഏറ്റവും വലിയ ടോള്‍ ദായകരാണ് കെഎസ്ആര്‍ടിസി എന്ന് എംഡി പറയുമ്പോള്‍ അത് അംഗീകരിക്കേണ്ടതു തന്നെ.


കെഎസ്ആര്‍ടിസി തങ്ങളുടെ നഷ്ടം നികത്താന്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഏര്‍പ്പെടുത്തിയിരിക്കുന്ന പരിഷ്കാരത്തെക്കുറിച്ചാണു പറയുന്നത്. ടോള്‍ ഗേറ്റില്‍ തുക നല്‍കേണ്ടി വരുന്നതിനു പകരമായി ആ റൂട്ടിലെ ബസ് നിരക്ക് വര്‍ധിപ്പിക്കാമത്രേ. അതായത്, സാധാരണക്കാരന്റെ തലയ്ക്കിട്ടു വീണ്ടും അടിക്കുക. ദയവായി സര്‍ക്കാര്‍ ഈ നിര്‍ദേശത്തെ അംഗീകരിക്കരുത്. അല്ലെങ്കില്‍ത്തന്നെ കടുത്ത വിലക്കയറ്റത്തിലും സാമ്പത്തിക ബുദ്ധിമുട്ടിലും വലയുകയാണ് കേരളീയര്‍. അവരുടെ യാത്ര ചെയ്യാനുള്ള അവസരം കൂടി ഇല്ലാതാക്കരുത്. കേരളത്തിലെ റോഡുകളിലും പാലങ്ങളിലും നടത്തുന്ന ടോള്‍പിരിവിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഏറെക്കാലമായി ഉയരുന്നുണ്ട്. ഇന്ത്യന്‍ പൗരന്റെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ടോള്‍പിരിവെന്നു പറയുന്നവരോട് യോജിക്കേണ്ടിയിരിക്കുന്നു. മാത്രവുമല്ല, റോഡ് ടാക്‌സ് മുടക്കമില്ലാതെ അടച്ചാണ് ഓരോ വാഹനവും നിരത്തിലിറക്കുന്നത്. എന്നിട്ടും, ടോള്‍ നല്‍കേണ്ടി വരുന്നു.


റോഡുകളും പാലങ്ങളും നിര്‍മിക്കാനും പരിപാലിക്കാനും സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലെന്നതാണ് ഇതിനുള്ള ന്യായീകരണമായി ഉയര്‍ത്തിക്കാട്ടുന്നത്. സ്വകാര്യ കമ്പനികള്‍ക്ക് റോഡും പാലവും നിര്‍മിക്കാനും കൈവശം വച്ച് അതിന്റെ പണം പിരിച്ചെടുക്കാനും അതിനു ശേഷം സര്‍ക്കാരിനു കൈമാറാനുമുള്ള അനുവാദം കൊടുക്കുന്നതിലൂടെയാണ് ടോള്‍ പിരിവിന്റെ തുടക്കം. സര്‍ക്കാര്‍ പ്രതിവര്‍ഷം റോഡ് ടാക്‌സ് ഇനത്തില്‍ പിരിച്ചെടുക്കുന്ന കോടിക്കണക്കിനു രൂപ എന്തു കാര്യത്തിനാണ് ചെലവാക്കുന്നതെന്ന് ജനങ്ങളോടു പറയേണ്ടി വരുന്നത് ഈ സാഹചര്യത്തിലാണ്. മനോഹരവും കുണ്ടും കുഴിയുമില്ലാത്തതുമായ റോഡുകള്‍ ആവശ്യം തന്നെ. വീതി കൂടിയ പാലങ്ങളും വേണം. അതിനെല്ലാം പണം ചെലവാക്കണം. സര്‍ക്കാരിന്റെ കയ്യില്‍ ഇല്ലാത്തതും പണം തന്നെ. റോഡു നിര്‍മിക്കാന്‍ പണമില്ലെങ്കിലും, മന്ത്രിമാര്‍ക്കു സഞ്ചരിക്കാന്‍ വിലകൂടിയ കാറുകള്‍ വാങ്ങാനും യാത്രപ്പടിയിനത്തില്‍ വന്‍തുക അവര്‍ക്കു നല്‍കാനും സര്‍ക്കാരിനു ബുദ്ധിമുട്ടില്ല. അതാണ് വൈരുദ്ധ്യം.റോഡുകളും പാലങ്ങളും നിര്‍മിക്കുന്നതിന്റെ ചുമതല സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്താലേ ടോള്‍ പിരിവെന്ന ഗുണ്ടായിസത്തിന് അറുതിയുണ്ടാകൂ.




പലയിടത്തും റോഡിന്റെയും പാലത്തിന്റെയും നിര്‍മാണത്തിനു ചെലവാക്കിയതില്‍ എത്രയോ ഇരട്ടി ടോളായി പിരിച്ചെടുത്തിട്ടുണ്ട്. ഇപ്പോഴും അവിടെയെല്ലാം പിരിവ് നിര്‍ബാധം നടക്കുകയും ചെയ്യുന്നു. പിരിവെടുക്കാന്‍ അനുവാദം കൊടുക്കുന്ന സര്‍ക്കാരിന് ഇതിന്റെ കണക്കു നോക്കാനുള്ള ബാധ്യതയുമില്ലേ? ഏതെങ്കിലും ഉദ്യോഗസ്ഥര്‍ കൈക്കൂലിയുടെ ബലത്തില്‍ എഴുതി നല്‍കുന്ന കണക്കില്‍ മാത്രം വിശ്വസിക്കാനല്ലല്ലോ ജനങ്ങള്‍ സര്‍ക്കാരിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ടോള്‍ പിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും ഇതേവരെ എത്ര രൂപ പിരിച്ചെടുത്തിട്ടുണ്ടെന്നും, അവിടെ നിര്‍മാണ പ്രവര്‍ത്തനത്തിന് ചെലവാക്കിയ തുക എത്രയെന്നും സത്യസന്ധമായി കണ്ടെത്തണം. അതിന് കുറേ ഉദ്യോഗസ്ഥരെ മാത്രം നിയോഗിച്ചിട്ടു കാര്യമില്ല. ജനകീയ സമിതികള്‍ കണക്കു പരിശോധിക്കട്ടെ.



ജനാധിപത്യ വ്യവസ്ഥിതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ തെറ്റു ചെയ്താല്‍ നേരിട്ടു കണക്കു നോക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടാകണം. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന കുറേ വെള്ളാനകളുടെ കണക്ക് ഇവിടെ ആര്‍ക്കും ആവശ്യമില്ല. നിലവിലുള്ള സ്ഥലങ്ങളിലെ കണക്കെടുപ്പിനു ശേഷം ഭാവിയിലുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നേരിട്ടു നടത്തണം.


പൊതു സ്വത്ത് സ്വകാര്യ കരാറുകാര്‍ക്കോ വന്‍‌കിട ബഹുരാഷ്ട്ര കുത്തകകള്‍ക്കോ കൈമാറുന്നത്തിനു ന്യായീകരണമായി നമ്മുടെ ഭരണാധികാരികള്‍ ദുബായിലെയും സിങ്കപ്പൂരെയും ജെര്‍മനിയിലെയും മറ്റും ഉദാഹരണങ്ങള്‍ ധാരാളമായി ഉപയോഗിക്കാറുണ്ടല്ലോ? എന്നാല്‍ അവിടങ്ങളില്‍ നിലവിലിരിക്കുന്ന ചില നല്ലകാര്യങ്ങള്‍ ഇവിടേക്കു പകര്‍ത്തുവാന്‍ താല്‍പര്യം ഇല്ലാത്തതെന്ത്? ഉദാഹരണമായി ദുബായിലെ ഷേയ്ക് സായിദ് റോഡില്‍ സര്‍ക്കാര്‍ നേരിട്ട് ടോള്‍ പിരിക്കുന്ന വിധം, നൂതന സാങ്കേതിക വിദ്യകള്‍ ബന്ധിപ്പിച്ച് പ്രീപെയ്ഡ് മൊബൈല്‍ ഫോണ്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമാണിത്, ടോള്‍ നല്‍കുന്നതിനായി ഒരു വാഹനവും ടോള്‍ഗേറ്റിലെ അനന്തമായ ക്യൂവില്‍ നിര്‍ത്തിയിടേണ്ടിവരുന്നില്ല സെന്‍സറുകളും ക്യാമറയും ഘടിപ്പിച്ച ഒരു കമാനത്തിനടിയിലൂടെ നല്ല വേഗത്തില്‍ വാഹനം കടന്നു പോകുമ്പോള്‍ തന്നെ ടോള്‍ കട്ടാവുകയും  കടന്നുപോയ വാഹനത്തിന്റെ ചിത്രം പകര്‍ത്തപ്പെടുകയും ചെയ്യും (ഏതാനും ചില മോഷണ / കൊലപാതക കേസുകളില്‍ അതിവേഗം പ്രതികളെ പിടികൂടാന്‍ ഈ സംവിധാനം പോലീസിനു സഹായകമായിട്ടുണ്ട്), ടോള്‍പിരിവ് സംബന്ധിച്ച വിശദാംശങ്ങള്‍ നേരിട്ട് ആര്‍ടിയേയുടെ വെബ്‌സൈറ്റില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ലഭ്യമാക്കുന്നുമുണ്‍ട്. നമ്മുടെ രാജ്യത്തും ഇത്തരമൊരു സംവിധാനത്തിലൂടെ കുറഞ്ഞ ചിലവില്‍ സുതാര്യമായ രീതിയില്‍ സര്‍ക്കാരിനു നേരിട്ട്  ടോള്‍ പിരിക്കുവാന്‍ സാധിക്കില്ലേ?

റോഡുകളോ പാലങ്ങളോ നിര്‍മിക്കേണ്ട സാഹചര്യമുണ്ടായാല്‍ ബിഒടി അല്ലാതെ മറ്റു മാര്‍ഗങ്ങള്‍ സര്‍ക്കാരിനു തേടാവുന്നതാണ്. വന്‍കിട ബിസിനസ് സ്ഥാപനങ്ങളുടെ പരസ്യം പ്രദര്‍ശിപ്പിക്കാനുള്ള അനുവാദം നല്‍കി പണം പിരിച്ചെടുക്കുന്നതില്‍ എന്താണ് സര്‍ക്കാരിനു തടസമായി നില്‍ക്കുന്നത്? ഓരോ ബിസിനസ് സ്ഥാപനവും പ്രതിവര്‍ഷം കോടിക്കണക്കിനു രൂപ പരസ്യ ഇനത്തില്‍ ചെലവാക്കുന്നുണ്ട്. റോഡുകളുടെ ഇരുവശവും പൂച്ചെടികളടക്കം സ്ഥാപിച്ച് അവിടെയെല്ലാം പരസ്യം പ്രദര്‍ശിപ്പിക്കാനുള്ള അനുവാദം നല്‍കിയാല്‍ കമ്പനികള്‍ അതു സ്വീകരിക്കും. അതിലൂടെ പല ഗുണങ്ങളുണ്ട്. റോഡും പാലവും പണിയാനാകും എ്ന്നത് പ്രധാന ഗുണം. അവിടങ്ങളെല്ലാം വൃത്തിയായി കിടക്കുമെന്നത് അതിലും വലിയ ഗുണം. നിലവില്‍ കേരളത്തിലെ റോഡുകളുടെ വശങ്ങള്‍ തികച്ചും വൃത്തിഹീനമാണ്. ടാര്‍ ഇട്ട ഭാഗത്തിനു പുറമേയുള്ള സ്ഥലങ്ങള്‍ പലയിടത്തും കാടു പിടിച്ചു കിടക്കുന്നു. എന്തുകൊണ്ട് അവിടെ വൃത്തിയാക്കിക്കൂടാ? അതിനുള്ള പണം വ്യവസായ സ്ഥാപനങ്ങളില്‍ നിന്നു പിരിച്ചെടുക്കണം. പകരമായി അവരുടെ പരസ്യം സ്ഥാപിക്കാന്‍ അനുമതി നല്‍കിയാല്‍ മതി. ഓരോ വര്‍ഷത്തേക്കുള്ള കരാറായി പരസ്യബോര്‍ഡുകളോ എല്‍ഇഡി പരസ്യങ്ങളോ സ്ഥാപിക്കാന്‍ അനുവാദം നല്‍കിയാല്‍ അതാകും ജനങ്ങള്‍ക്കു ഗുണകരം.


പണത്തിന് എന്ത് ആവശ്യം വന്നാലും ഉടന്‍ ജനങ്ങളുടെ മേല്‍ കെട്ടിവെക്കുക എന്ന പഴയ ശൈലി ഇനിയെങ്കിലും സര്‍ക്കാര്‍ മാറ്റണം. പുതിയ കാലഘട്ടത്തിനു യോജിച്ച ചിന്താധാരയാണ് ഭരണാധികാരികളില്‍ നിന്നുണ്ടാകേണ്ടത്. സര്‍ക്കാര്‍ ബസുകളുടെയും റോഡുകളുടെയും പാലങ്ങളുടെയുമൊക്കെ പരിപാലനത്തിന് ബിസിനസ് സ്ഥാപനങ്ങളെ ചുമതലപ്പെടുത്തുകയും പകരമായി അവര്‍ക്കു പരസ്യം സ്ഥാപിക്കാനുള്ള അവസരം കൊടുക്കുകയും ചെയ്യുക എന്ന നിര്‍ദേശം പലരും പലവട്ടം ഉയര്‍ത്തിരുന്നു. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അതിനു താത്പര്യമില്ല.

കൈക്കൂലിയില്‍ മാത്രം വിശ്വസിക്കുന്ന ഉദ്യോഗസ്ഥരേക്കാള്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന ഒരു സര്‍ക്കാരാണ് ഭരിക്കുന്നതെങ്കില്‍ ഇത്തരം എന്തെങ്കിലും പരിഷ്കാരങ്ങളെക്കുറിച്ചു ചിന്തിക്കുക.

2012 ഫെബ്രു 7

ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം



ഒഴിവാക്കാനാവാത്ത ഔദ്യോഗികമായ തിരക്കുകള്‍ മൂലം കുറച്ചു നാളുകളായി പ്രതികരിക്കണം എന്നാഗ്രഹമുള്ള പല വിഷയങ്ങളും എഴുതി പോസ്റ്റ് ചെയ്യാന്‍ സമയം ലഭിക്കുന്നില്ല,


എങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ക്രിസ്ത്യാനികളുടെ മുഴുവന്‍ വക്കാലത്തും തങ്ങളുടെ കൈവശമാണെന്നും സ്വാര്‍ഥ ലാഭങ്ങള്‍ നേടിയെടുക്കുന്നതിന് അത് എങ്ങിനെയും ഉപയോഗിക്കം എന്നും ധരിച്ചു വശായിരിക്കുന്ന ക്രിസ്ത്യാനികളില്‍ തന്നെ ഒരു ചെറു ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന ചില മത പുരോഹിതരും, മത പ്രീനണത്തിനപ്പുറം മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്തനവും അറിയില്ലാത്ത മൂക്കാതെ പഴുത്ത ചില നേതാക്കളും ചേര്‍ന്ന് സ്മൂഹത്തിന്റെ ഒന്നാകെ മുന്നില്‍ കൃസ്തുമത വിശ്വാസികളെയാകെ പൊട്ടാന്‍ തയ്യാറായി നില്‍ക്കുന്ന, എപ്പോള്‍ വേണമെങ്കിലും വൃണപ്പെടാവുന്ന വികാരവുമായി നടക്കുന്നവര്‍ എന്ന ധാരണ പരത്തി അപമാനിക്കാന്‍ ശ്രമിക്കുമ്പോള്‍. ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ ഞങ്ങളുടെ അഭിപ്രായം അതല്ലെന്നും മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെയും, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെയും പോലുള്ള വന്ദ്യ പുരോഹിതരുടെ പക്വതയാര്‍ന്ന അഭിപ്രായങ്ങളാണ് ഞാനടക്കം ബഹു ഭൂരിപക്ഷം വരുന്ന ക്രിസ്തീയ സമൂഹം വിലകല്‍പ്പിക്കുന്നത് എന്നു വെളിപ്പെടുത്തുവാനുള്ള ഉത്തരവാദിത്വം നിര്‍വഹിക്കണമല്ലോ.


ഞാനും ഒരു ക്രിസ്ത്യാനിയാണ് വെറും പുത്തന്ക്രിസ്ത്യാനി അല്ല. പാരമ്പര്യമുള്ള സുറിയാനി ക്രിസ്ത്യന്കുടുംബാംഗം. മനോരമ പ്രസിദ്ധീകരിച്ച തിരുവത്താഴത്തിന്റെ പോസ്റ്ററില്കണ്ട മുതലാളിത്തത്തിന്റെ അന്ത്യ അത്താഴം എന്ന തല്ക്കെട്ടോടു കൂടിയ ചിത്രം കണ്ടിട്ട് എന്റേയോ എന്നേപ്പോലുള്ള അനേകായിരം ക്രിസ്ത്യാനികളുടേയോ ഒരു വികാരത്തിനും മുറിവേറ്റിട്ടില്ല, മുറിവേറ്റത് മുതലാളിത്തത്തിന്റെ, സാമ്രാജ്യത്വത്തിന്റെ അപ്പോസ്തലന്മാരുടെ ചില വികാരങ്ങള്മാത്രമാണ്.


പ്രസ്തുത ചിത്രത്തെ യേശുദേവന്റെയും ശിഷ്യരുടെയും ചിത്രമായിട്ടല്ല ഓബാമയുടെയും ശിഷ്യരുടെയും ചിത്രമായിട്ടാണ് ഞങ്ങള്‍ക്കൊക്കെ അനുഭവപ്പെട്ടത്, ഇപ്പോള്‍ വാളെടുത്ത് തുള്ളുന്ന ചെന്നിക്കും കൂട്ടര്‍ക്കും, കോണ്‍ഗ്രസ് നേതാക്കള്‍ എഴുതിക്കൊടുക്കുന്ന വിളച്ചിലുകള്‍ മാത്രം ഇടയലേഘനമായി വായിച്ച് പരിചയമുള്ള മറ്റുചിലര്‍ക്കും ഇറച്ചിക്കടയ്ക്കു മുന്നിലിരിക്കുന്ന തെരുവു നായയുടെ ക്രൌര്യം ഉടലെടുക്കാനുള്ള കാരണവും ഒബാമയോടും പൊറോട്ടകുമാരനോടും മറ്റുമുള്ള ഭക്തിയല്ലാതെ യേശുദേവനോടുള്ള ഭക്തിയോ ബഹുമാനമോ അല്ലെന്ന് നമുക്കെല്ലാം അറിയാം. (പാവപ്പെട്ട നേഴ്സുമാര്‍ സമരം ചെയ്തപ്പോള്‍ ഇവര്‍ ചെയ്തത് എന്തെന്നു ഒരു നിമിഷം സ്മരിക്കാം)


ലോകത്തിന്റെ പലഭാഗത്തുമായി, പല കാലങ്ങളില്വ്യത്യസ്ഥരായ പല കലാകാരന്മാരും പലതരത്തിലുള്ള ഉദ്ദേശങ്ങല്ക്കനുസരിച്ച് തിരുവത്താഴം എന്ന ഡാവിഞ്ചിയന്ചിത്രത്തെ അനുകരിക്കുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്, അവയില്ചിലതിന്റെ ക്രോഡീകരണം താഴെ കൊടുത്തിരിക്കുന്ന ലിങ്കില്സന്ദര്ശിച്ചാല്കാണാവുന്നതാണ്. അവയൊക്കെ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള് മഹത്തായ മത രാഷ്ട്രീയ നേതാക്കളും ക്രിസ്തുവിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്തിരിക്കുന്ന മനോരമയും എവിടെയായിരുന്നു? അപ്പോള്ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം എന്നതില്കവിഞ്ഞ് പോസ്റ്റര്വിവാദത്തില്കഴമ്പൊന്നും ഇല്ലതന്നെ.



ഇനി അതൊക്കെ അന്താരാഷ്ട്ര തലത്തിലുള്ള കാര്യങ്ങള്ആണെന്നും അതൊന്നും ഞങ്ങള്ക്കറിയില്ലെന്നും ബാധകമല്ലെന്നും, ഞങ്ങള്മനോരമ എഴുതുന്നത് മാത്രമേ വായിക്കുകയുള്ളു, അതു വായിച്ചാലേ വികാരമുണ്ടാകൂ എന്നാണെങ്കില്മനോരമ തന്നെ വീപീ സിങ്ങിനെ യേശുവായി ചിത്രീകരിച്ച് യേശുദാസനെക്കൊണ്ട് വരപ്പിച്ച് പ്രസിദ്ധീകരിച്ച തിരുവത്താഴത്തിന്റെ അനുകരണത്തെപ്പറ്റി ഇവരുടെ ഒക്കെ അഭിപ്രായം അറിഞ്ഞാല്കൊള്ളാം. അന്ന് ഇവരുടെയൊക്കെ വികാരം എവിടെയായിരുന്നു? അതോ അമ്മായിക്ക് അടുപ്പിലും അപ്പിയിടാം എന്നാണൊ?

എന്നെപ്പോലെതന്നെ ക്രിസ്സ്ത്യാനിയായ മറ്റൊരു സഹോദരി സിമി ഫ്രാന്സിസ് നസറേത്ത് "മലയാളം" എന്ന ഓണ്‍‌ലൈന്പ്രസിദ്ധീകരണത്തില്എഴുതിയ "വാഴവെട്ടാനായി പുര കത്തിക്കുന്നവര്‍" എന്ന വിശകലനം കൂടി വായിക്കുക, ചിലരുടെയെങ്കിലും തെറ്റിദ്ധാരണ മാറും എന്നു പ്രതീക്ഷിക്കുന്നു.




എന്നെക്കൂടാതെ ആദര്‍ശ് കുരിയാക്കോസ്, കിരണ്‍ തോമസ് തോമ്പില്‍, ജോസലറ്റ്, റ്റോംസ് കോനുമഠം തുടങ്ങി ബ്ലോഗില്‍ സജീവമായ, പേരുകൊണ്ട് ക്രിസ്തുമത വിശ്വാസികളെന്നു തിരിച്ചറിയപ്പെടാവുന്ന ഏതാണ്ടെല്ലാ ബ്ലോഗ്ഗര്‍മാരുടെയും ഈ വിവാദത്തെ അധികരിച്ചുള്ള പോസ്റ്റുകളിലൂടെ കടന്നു പോകുന്ന ഏതൊരാള്‍ക്കും ഈ വിവാദത്തില്‍ മനോരമക്കും അവരുടെ പാദസേവകര്‍ക്കുമുള്ള വെടക്കാക്കി തനിക്കാക്കുക എന്ന ഹീന തന്ത്രത്തിനു വിരുദ്ധമായ അഭിപ്രായമാണ് പങ്കുവെക്കാനുള്ളതെന്നു മനസിലാക്കാം.
 

2012 ഫെബ്രു 3

കടുത്ത സാമ്പത്തിക പ്രതിസന്ധി

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണു സൂചന. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും അതിനെ പ്രതിസന്ധിയെന്നു വിശേഷിപ്പിക്കാനാവില്ലെന്നു മുഖ്യമന്ത്രി പറയുമ്പോള്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദാകട്ടെ, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് തുറന്നു പറയുന്നു.ആളോഹരി കടത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനം കേരളമാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.


കേന്ദ്രത്തില്‍ തന്നെ നികുതി വിഹിതം കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത വിഹിതത്തിലും കുറവ് വരുന്നത് സ്വാഭാവികമാണെന്നാണു മുഖ്യമന്ത്രിയുടെ അഭിപ്രായം. സര്‍ക്കാരിന്റെ ധനസ്ഥിതിയെക്കുറിച്ച് വകുപ്പു തിരിച്ചുള്ള വിലയിരുത്തല്‍ കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗത്തില്‍ നടത്തിയിരുന്നു. ധനസ്ഥിതിയെക്കുറിച്ച് ലാഘവത്തോടെ മുഖ്യമന്ത്രി പറയുന്നതു ബോധപൂര്‍വമാണെന്നു വേണം കരുതാന്‍. എന്നാല്‍, സ്ഥിതിഗതി അത്രകണ്ട് നിസാരമല്ല എന്നതിന്റെ തെളിവുകള്‍ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ത്തന്നെ പ്രകടമായിരുന്നു. ധനസ്ഥിതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് സമയം മുഴുവന്‍ ചെലവഴിച്ചത്. അക്കാരണത്താല്‍ത്തന്നെ മറ്റു കാര്യങ്ങളെക്കുറിച്ച് ആലോചിക്കാനായില്ല. അക്കാരണത്താലാണ് ഇന്നലെ വീണ്ടും മന്ത്രിസഭായോഗം ചേരാന്‍ തീരുമാനമായത്. ഇതു തന്നെയാണ് ഗുരുതരമായ സാമ്പത്തിക നിലയാണ് കേരളത്തിലുള്ളതെന്നതിന്റെ മികച്ച തെളിവ്.


കാര്യങ്ങളുടെ പോക്ക് അങ്ങനെയാണെന്നിരിക്കെ സത്യം തുറന്നു പറഞ്ഞ ആര്യാടനെ അധികം കുറ്റപ്പെടുത്താനാവില്ല. എങ്കിലും,  സ്വന്തം നാട് സാമ്പത്തികമായി തകരുകയാണെന്ന അറിവ് സാധാരണക്കാരുടെ ജീവിതത്തെ ഏതു വിധത്തിലൊക്കെ ബാധിച്ചേക്കാമെന്ന് ഭരണാധികാരികള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. പ്രസംഗത്തിന്റെ മികവിനു വേണ്ടിയോ മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ വേണ്ടിയോ ആകാം ആര്യാടന്‍ അങ്ങനെ പറഞ്ഞത്. പക്ഷേ, അതുണ്ടാക്കുന്ന ആശങ്ക തള്ളിക്കളയാനാവില്ല. കേരളം എന്ന കൊച്ചു സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തു പ്രതിസന്ധിയുണ്ടാകുന്നത് ഏതു വിധത്തിലാണു പരിഹരിക്കാന്‍ സാധിക്കുക എന്നതിനുള്ള കൂട്ടായ ചര്‍ച്ചകളും ആലോചനകളുമാണ് അടിയന്തരമായി ഉണ്ടാകേണ്ടത്. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ കുറേ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവും.


ജനങ്ങളുടെ മേല്‍ കൂടുതല്‍ നികുതിഭാരം അടിച്ചേല്‍പ്പിച്ച് സംസ്ഥാനത്തിന്റെ കടം വീട്ടുക എന്ന  ശൈലിയിലേക്കാവും മിക്കവാറും കാര്യങ്ങളുടെ പോക്ക്.വൈദ്യുതിനിരക്കും വെള്ളക്കരവും വര്‍ധിപ്പിക്കുക, ഇളവുകള്‍ റദ്ദാക്കുക തുടങ്ങിയ മാര്‍ഗങ്ങളും സര്‍ക്കാര്‍ ആലോചിക്കാനിടയുണ്ട്. യഥാര്‍ത്ഥത്തില്‍, ഇതിനേക്കാള്‍ മികച്ച നിലയില്‍ കാര്യങ്ങള്‍ നടത്താന്‍ ചെലവുചുരുക്കലിലൂടെ സാധിക്കും. ആരു ചെലവു ചുരുക്കണമെന്ന ചോദ്യം മാത്രമാണ് ഇപ്പോള്‍ ഉയരുന്നത്. സര്‍ക്കാര്‍ പറയുക, ജനങ്ങള്‍ ചെലവു ചുരുക്കണമെന്നായിരിക്കാം. വാസ്തവത്തില്‍ സര്‍ക്കാര്‍ ചെലവു ചുരുക്കിയാല്‍ മറികടക്കാവുന്ന പ്രതിസന്ധിയേ കേരളത്തിനുള്ളൂ. കൂടുതല്‍ നികുതികളേര്‍പ്പെടുത്താതെയും വൈദ്യുതി, വെള്ളക്കരം കൂട്ടാതെയും ജനങ്ങളെ തുണയ്ക്കാന്‍ സാധിക്കും.


ചെലവു ചുരുക്കല്‍ മന്ത്രിമാരില്‍ നിന്നു തന്നെ തുടങ്ങണം. കുറേ മാസങ്ങളിലേക്ക് തങ്ങളുടെ ശമ്പളം വേണ്ടെന്നു വെക്കാന്‍ എംഎല്‍എമാരും എംപിമാരും തദ്ദേശഭരണ സ്ഥാപനാംഗങ്ങളുമടക്കമുള്ള ജനപ്രതിനിധികള്‍ക്ക് തീരുമാനം എടുത്തുകൂടേ? അതിലൂടെ ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കൂ. അതിനു തയാറല്ലാത്തവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അടിയന്തരമായി രാജി വെക്കുക. മന്ത്രിമാരടക്കമുള്ളവരുടെ യാത്രകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് അടുത്ത മാര്‍ഗം. കാറിലും വിമാനത്തിലും മാത്രമേ യാത്ര ചെയ്യൂവെന്ന പിടിവാശി മന്ത്രിമാര്‍ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. ഓരോ ദി്‌വസവും കേരളത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ യാത്ര ചെയ്ത് ഉദ്ഘാടനങ്ങളും മറ്റു പരിപാടികളുമൊന്നും മന്ത്രിമാര്‍ നടത്തേണ്ടതില്ല. അവര്‍ തിരുവനന്തപുരത്ത് ഇരിക്കട്ടെ. ആഴ്ചയിലൊരിക്കല്‍ സ്വന്തം മണ്ഡലങ്ങളിലേക്കു ട്രെയിനിലോ ബസിലോ പോവുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനു തൊട്ടുമുമ്പു വരെ അങ്ങനെയൊക്കെയല്ലേ നിങ്ങളില്‍ പലരും യാത്ര ചെയ്തിരുന്നത്?


മന്ത്രിക്കസേരയിലിരുന്നാല്‍ പിന്നെ ജനങ്ങളേക്കാള്‍ വളരെ മുകളിലായിപ്പോയി എന്ന തോന്നല്‍ ഉപേക്ഷിച്ചാല്‍ ഇക്കാര്യത്തിലുള്ള മടി മാറും. മാത്രവുമല്ല, ജനങ്ങളോട് ഇഴുകിച്ചേരുന്ന മന്ത്രിമാര്‍ നാടിന് അരങ്ങും അഴകുമാവുകയും ചെയ്യും. ഇതിനു തയാറുള്ള ഏതെങ്കിലും മന്ത്രി കേരളത്തിലുണ്ടെങ്കില്‍ നടപ്പാക്കുക. ഇതൊരു വെല്ലുവിൡയായി കണക്കാക്കിക്കൊള്ളൂ. സര്‍ക്കാര്‍ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതു നിയന്ത്രിച്ചാല്‍ കുറേ പണം ലാഭിക്കാനാവും. പൊലീസിന്റെ വാഹനങ്ങളടക്കം ആവശ്യത്തിനു മാത്രം ഉപയോഗിക്കുക.

തിരുവനന്തപുരത്ത് മന്ത്രിസഭായോഗം കൂടി നൂറിലേറെ കിലോമീറ്റര്‍ ദൂരെയുള്ള സ്വന്തം വീട്ടിലെത്തുകയും പിറ്റേന്നു രാവിലെ തിരുവനന്തപുരത്തേക്ക് മടങ്ങുകയും ചെയ്യുന്ന മന്ത്രിമാര്‍ ഇവിടെയുണ്ട്. ഒരു രാത്രിക്കു വേണ്ടി ഇത്രയേറെ തുക സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ചെലവാക്കുന്നതിനെ ധൂര്‍ത്ത് എന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ.


സാമ്പത്തിക ബുദ്ധിമുട്ടിന്റെ കാര്യം പറഞ്ഞ് ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാനുള്ള ആലോചനയ്ക്കു വേണ്ടിയാണ് പലപ്പോഴും ഇവരുടെ ധൂര്‍ത്തയാത്രകള്‍. അത് ഇനി വേണ്ട. ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ ഭരണചക്രം തിരിക്കുന്നതിനാണ് നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്. അതു നിറവേറ്റുക തന്നെ വേണം.

2012 ജനു 23

സര്‍ക്കാരിനെയും സ്വകാര്യവത്കരിക്കുമോ?

സാധാരണക്കാരുടെ ജീവിതത്തിലേക്ക് സ്വകാര്യവത്കരണത്തിന്റെ കല്ലെറിഞ്ഞുള്ള കേന്ദ്ര സര്‍ക്കാരിന്റെ കളി തുടങ്ങിയിട്ടു കുറേക്കാലമായി. സാമ്പത്തിക പരിഷ്കാരമെന്ന ഓമനപ്പേരിട്ടു വിളിക്കുന്ന തെറ്റായ നയത്തിന്റെ തുടര്‍ച്ചയായി കുടിവെള്ളവിതരണവും വൈദ്യുതി വിതരണവും കൂടി സ്വകാര്യമേഖലയ്ക്കു തീറെഴുതാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആലോചന തികച്ചും ദൗര്‍ഭാഗ്യകരമാണ് അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ വിഭാവനം ചെയ്ത് ആസൂത്രണകമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കുടിവെള്ളം, വൈദ്യുതി എന്നീ അവശ്യ സര്‍വീസുകളില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായി പിന്‍വാങ്ങണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.


പുതിയ നയം നടപ്പായാല്‍  വെള്ളത്തിനും വൈദ്യുതിക്കും വന്‍തുക കൊടുക്കേണ്ടി വരുന്ന സാഹചര്യമായിരിക്കും ഉണ്ടാകുന്നതെന്ന ആശങ്ക പൊതുജനങ്ങള്‍ക്കിടയിലുണ്ട്. സാമ്പത്തിക പരിഷ്കാരത്തിന്റെ അനന്തരഘട്ടമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഈ സമീപനത്തെ വിശേഷിപ്പിക്കുന്നത്. ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കി നടത്തുന്ന ഏതു പരിഷ്കാരത്തേയും ജനവിരുദ്ധമെന്ന വാക്കാല്‍ മാത്രമേ വിശേഷിപ്പിക്കാനാവൂ.


വൈദ്യുതി നിരക്കു വര്‍ധിപ്പിക്കുമ്പോള്‍ റെഗുലേറ്ററി കമ്മീഷനു മേല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇപ്പോഴുള്ള ഇടപെടല്‍ ഇല്ലാതാക്കണമെന്നു കൂടി പറയുന്നതോടെ സര്‍ക്കാരിന്റെ ജനവിരുദ്ധത പൂര്‍ണമായ തോതില്‍ പുറത്തു വരുന്നു.


കുടിവെള്ളത്തിനും ജലസേചനത്തിനും നല്‍കുന്ന സബ്‌സിഡികള്‍ പൂര്‍ണ്ണമായി ഇല്ലാതാക്കുക, ജലവിതരണമെന്ന സേവനത്തില്‍ നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്മാറി പശ്ചാത്തല സൗകര്യമൊരുക്കുന്ന കാര്യത്തില്‍ മാത്രം ഇടപെടുക, ജലവിതരണത്തിന് ചെലവാകുന്ന തുക ഉപയോക്താക്കളില്‍ നിന്ന് പിരിച്ചെടുക്കുക, വിതരണം സ്വകാര്യ ഏജന്‍സികളെയും പ്രാദേശിക സമൂഹങ്ങളെയും ഏല്‍പിക്കുക തുടങ്ങിയവയാണ് ദേശീയ കരട് ജലനയത്തിലെ പ്രധാന നിര്‍ദേശങ്ങള്‍. ലോകബാങ്കിന്റെ സാമ്പത്തിക പരിഷ്കരണപാതയിലൂടെയുള്ള യുപിഎ സര്‍ക്കാരിന്റെ മുന്നേറ്റത്തിന്റെ ഭാഗമാണ് ഈ നിര്‍ദേശങ്ങള്‍.


ഗുണനിലവാരമുള്ള ജലം ജനങ്ങള്‍ക്ക് എത്തിക്കാനാണ് സ്വകാര്യമേഖലയെ നിയോഗിക്കുന്നതെന്നു സര്‍ക്കാര്‍ പറയുന്നു. അതായത്, ജനങ്ങളുടെ ആരോഗ്യപരിപാലനത്തിന് ആവശ്യമായ രീതിയിലുള്ള സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാരിനു കഴിവില്ലെന്ന പരോക്ഷ സമ്മതം. വൈദ്യുതിയുടെ ഉത്പാദനച്ചെലവിന് ആനുപാതികമായി നിരക്ക് ഈടാക്കാമെന്നു പറയുന്നതോടെ നിലവിലുള്ളതിന്റെ പല ഇരട്ടി നിരക്ക് വരുംനാളുകളില്‍ ജനങ്ങള്‍ നല്‍കേണ്ടിവരുമെന്നു വ്യക്തം.


താരിഫ് റഗുലേറ്ററി കമ്മീഷനെ സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തില്‍ നിന്നു പൂര്‍ണമായി സ്വതന്ത്രമാക്കുക എന്നതിലൂടെ സമിതി ഉദ്ദേശിക്കുന്നത് ജനാധിപത്യത്തെ കശാപ്പു ചെയ്യുക എന്നതു തന്നെ. സ്വകാര്യമേഖല ചില സൗകര്യങ്ങള്‍ ഉറപ്പു തരുന്നുണ്ടെന്നതു വാസ്തവം. പൊതുമേഖലയിലുള്ള കുത്തകാവകാശം ഇല്ലാതാകുന്നതോടെ വിപണിയില്‍ മത്സരമുണ്ടാകും. അതിലൂടെ ജനങ്ങള്‍ക്കു നിരക്കിലും ഗുണനിലവാരത്തിലും മെച്ചമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ടെലികോം വകുപ്പിനെ ഇല്ലാതാക്കി ബിഎസ്എന്‍എല്‍ രൂപീകരിച്ചപ്പോഴും തുടര്‍ന്ന് സ്വകാര്യ മൊബൈല്‍ കമ്പനികള്‍ക്ക് അനുവാദം നല്‍കിയപ്പോഴും എതിര്‍പ്പുകളുയര്‍ന്നിരുന്നു. പക്ഷേ, ഇപ്പോള്‍ അതില്‍ ആര്‍ക്കും വലിയ എതിര്‍പ്പു കാണുന്നില്ല.
കുറഞ്ഞ തുകയ്ക്ക് മൊബൈല്‍ സേവനങ്ങള്‍  നല്‍കാന്‍ സ്വകാര്യ മൊബൈല്‍ കമ്പനികള്‍ മത്സരിച്ചു തുടങ്ങിയതോടെ ജനങ്ങള്‍ക്കു നേട്ടമുണ്ടായി.


എന്നാല്‍, ഇതിനു തുല്യമായ നിലയില്‍ കുടിവെള്ളത്തെയും വൈദ്യുതിയെയും കാണാനാവില്ല. അവശ്യവസ്തുവല്ലാത്ത മൊബൈല്‍ ഫോണിനെയും ഇതിനെയും താരതമ്യം ചെയ്യുന്നതു തന്നെ അര്‍ത്ഥശൂന്യമാണ്.


സ്വകാര്യമേഖലയുടെ കടന്നു കയറ്റത്തിലൂടെ കുടിവെള്ളത്തിനു വന്‍തുക നല്‍കേണ്ട അവസ്ഥയുണ്ടാകും. നിലവില്‍ കുപ്പിവെള്ളം വില്‍ക്കുന്ന കമ്പനികളുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഇത്തരം കമ്പനികള്‍ ഇല്ലതാനും. സ്വകാര്യമേഖലയ്ക്ക കുടിവെള്ളത്തെയും വൈദ്യുതിയെയും തീറെഴുതുന്നതിനു പകരം, പൊതുമേഖലയില്‍ ഒന്നിലേറെ കമ്പനികള്‍ തുടങ്ങിയാല്‍ പോരേ?


ഈ കമ്പനികള്‍ തമ്മിലും മത്സരമുണ്ടാകും. അതിലൂടെ വില കുറയുകയും ചെയ്യും. അതിനു പകരം സ്വകാര്യ സംരംഭകരെ അവശ്യസര്‍വീസുകളിലേക്ക് വലിച്ചിഴയ്ക്കുന്നത് ഭാവിയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കു വഴിതുറക്കുമെന്നതില്‍ തര്‍ക്കമില്ല. കമ്പനികള്‍ അവര്‍ക്ക് ഇഷ്ടമുള്ള വില ഈടാക്കും. ചോദ്യം ചെയ്യാനുള്ള അവകാശം ജനങ്ങള്‍ക്കോ സര്‍ക്കാരിനോ ഇല്ലാതാകും.

പെട്രോളിന്റെ വിലനിയന്ത്രണം എടുത്തു മാറ്റിയതോടെ എണ്ണക്കമ്പനികള്‍ തുടരുന്ന അതേ സമീപനം തന്നെയാകും കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും കാര്യത്തിലുമുണ്ടാവുക. ദിനംപ്രതി വില വര്‍ധിപ്പിക്കുമ്പോഴും മൗനത്തോടെ നോക്കിനില്‍ക്കാനേ സര്‍ക്കാരിനു സാധിക്കൂ.ഡീസലിന്റെ കൂടി  വിലനിയന്ത്രണം എടുത്തുമാറ്റാനുള്ള നീക്കവും ഒരു ഭാഗത്തു നടക്കുന്നുണ്ട്. പാചകവാതകവും ഇതിനു പിന്നാലെ വരും. സബ്‌സിഡി നല്‍കി ഇന്ധനം വിതരണം ചെയ്യുന്നത് സര്‍ക്കാര്‍ ചെയ്യുന്ന ഔദാര്യമാണെന്ന മട്ടിലാണ് പല നേതാക്കളും പ്രതികരിക്കാറുള്ളത്. ജനാധിപത്യ സംവിധാനത്തില്‍ അത്തരം ഔദാര്യങ്ങളില്ല. ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ നല്‍കുന്നത് ഈ നേതാക്കളുടെ ആരുടെയും വീട്ടില്‍ നിന്നു കൊണ്ടുവരുന്ന പണംകൊണ്ടുമല്ല.


ജനങ്ങളില്‍ നിന്നു പിരിച്ചെടുക്കുന്ന നികുതിപ്പണം തന്നെയാണ് സബ്‌സിഡിയായും മറ്റും നല്‍കിപ്പോരുന്നത്. അതേ പണം ഉപയോഗിച്ചു തന്നെയാണ് മന്ത്രിമാരടക്കമുള്ളവര്‍ സുഖജീവിതം നയിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യാതെ മാസം തോറും കൈപ്പറ്റുന്നതും ഇതേ പണം തന്നെ.


നികുതിയായി ഈടാക്കുന്ന പണം ഏതൊക്കെ വിധത്തില്‍ ചെലവഴിക്കുന്നു എന്ന് ജനങ്ങളെ ഓരോ മാസവും അറിയിക്കുന്ന തരത്തില്‍ നിയമനിര്‍മാണം നടത്തുകയാണ് യഥാര്‍ത്ഥത്തില്‍ ജനായത്ത സര്‍ക്കാര്‍ ചെയ്യേണ്ടത്. പഞ്ചായത്തു തലം മുതല്‍ അതു വേണം. അതിലൂടെ ജനങ്ങള്‍ക്ക് തങ്ങളുടെ അധ്വാനഫലം ചെലവായിപ്പോകുന്ന വഴികള്‍ തിരിച്ചറിയാന്‍ സാധിക്കും. അതിനു ശേഷമാകാം എല്ലാം സ്വകാര്യ മേഖലയ്ക്കു നല്‍കി കമ്മീഷന്‍ പറ്റുന്നതിനുള്ള ആലോചന.

2012 ജനു 13

ഓഫര്‍ മൂന്നരക്കോടി വരെ

നഴ്‌സുമാരുടെ സംഘടന പൊളിക്കാന്‍ ഓഫര്‍ മൂന്നരക്കോടി വരെ;

അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റലിലെ പത്ത് ദിവസം നീണ്ടു നിന്ന ത്യാഗോജ്ജ്വലമായ പോരാട്ടത്തിനൊടുവില്‍ വിജയയം നേടിയ നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) പൊളിക്കാനായി വന്‍കിട മാനേജ്‌മെന്റുകള്‍ രംഗത്ത്. ഇതിനായി വന്‍കിട ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ എറണാകുളത്ത് രഹസ്യ യോഗം ചേര്‍ന്നതായും സ്ഥിതീകരിക്കാത്ത വാര്‍ത്തകളുണ്ട്.

 
ഇടപ്പള്ളി അമൃത ഹോസ്പിറ്റലില്‍, സമരക്കാരുടെ ആവശ്യത്തിന് മാനേജ്‌മെന്റ്‌ വഴങ്ങേണ്ടി വന്നത് യു.എന്‍.എ നേതാവിനെ ഗുണ്ടകളെ ഉപയോഗിച്ച് മര്‍ദ്ദിച്ചത് വാര്‍ത്തയായി മാറിയതിനാലാണെന്ന് ആയിരുന്നു മാനേജ്‌മെന്റുകളുടെ ധാരണ. എന്നാല്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവറില്‍ കത്തോലിക്കാ മാനേജ്‌മെന്റ് സമരക്കാരുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ വഴങ്ങുമെന്ന യാതൊരു വിശ്വാസവും വന്‍കിടക്കാര്‍ക്ക് ഇല്ലായിരുന്നു താനും. പക്ഷേ പത്ത് ദിവസം നീണ്ടു നിന്ന സമരത്തിനൊടുവില്‍ കത്തോലിക്കാ മാനേജ്‌മെന്റ്, സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് മുട്ടുമടക്കിയത് വന്‍കിട സ്വകാര്യ ആശുപത്രി മുതലാളിമാരെ ഞെട്ടിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് നേതാക്കന്മാരെ സ്വാധീനിച്ച് സംഘടനയെ തകര്‍ക്കാനുള്ള ശ്രമങ്ങളുമായി വന്‍കിട മാനേജ്‌മെന്റുകള്‍ സംഘം ചേര്‍ന്നിരിക്കുന്നതെന്ന് കരുതപ്പെടുന്നു.

യു.എന്‍.എ തകര്‍ക്കാനായി സംസ്ഥാന തല നേതാക്കന്മാരായിട്ടുള്ളവര്‍ക്കും സമരപരിപാടികളില്‍ സജീവമായി നേതൃത്വം നല്‍കുന്നവര്‍ക്കും വന്‍തുക ഓഫര്‍ നല്‍കുന്നതിനായിട്ടുള്ള ശ്രമങ്ങള്‍ നടന്നു വരുന്നതായും അറിയുന്നു. 50 ലക്ഷം മുതല്‍ മൂന്നര കോടി രൂപ വരെയുള്ള ഓഫറുകള്‍ വിവിധ നേതാക്കന്മാര്‍ക്ക് ഇതിനോടകം ലഭിച്ചുകഴിഞ്ഞു എന്നാണ് അറിയുന്നത്. ഓരോരുത്തരേയും വ്യക്തിപരമായി സ്വാധീനിക്കാന്‍ കഴിയുന്ന ആളുകള്‍ വഴിയാണ് ഓഫറുകളുമായി മാനേജ്‌മെന്റ് ഏജന്റുമാര്‍ കറങ്ങുന്നത്. എന്നാല്‍ ഈ സമരം തങ്ങളുടെ നിലനില്പിന് വേണ്ടിയുള്ള പോരാട്ടമാണെന്ന ബോധ്യം നേതാക്കന്മാര്‍ക്ക് ഉള്‍പ്പെടെ സമരരംഗത്ത് സജീവമായ എല്ലാ നഴ്‌സുമാര്‍ക്കും ഉള്ളതുകൊണ്ട് ഇതുവരെയും സ്വാധീനിക്കാനുള്ള ഏജന്റുമാരുടെ ശ്രമങ്ങള്‍ക്ക് ഫലമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് അറിയുന്നത്.

ഈ രംഗത്ത് ക്രൂരമായ ചൂഷണമാണ് നടക്കുന്നതെന്നും ഇതുവരെയും തങ്ങളെ സഹായിക്കാന്‍ മറ്റാരും തയ്യാറായിരുന്നില്ലെന്നും നഴ്‌സുമാര്‍ക്കിടയില്‍ പൊതുവേ അഭിപ്രായമുണ്ട്. അതുകൊണ്ട് തന്നെ പുറത്ത് നിന്നുള്ള ശക്തികള്‍ക്ക് സ്വാധീനിക്കാന്‍ കഴിയാത്ത വിധത്തില്‍, തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കി കിട്ടുന്നതിന് വേണ്ടി അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് യു.എന്‍.എ യുടെ ഒരു സംസ്ഥാനതല നേതാവ്  വെളിപ്പെടുത്തി. .

സമരം നടക്കാതിരിക്കാനും യു.എന്‍.എ തകര്‍ക്കാനുമുള്ള ശ്രമങ്ങള്‍ വ്യാപകമായി നടക്കുന്നുവെന്ന ആരോപണം സജീവമാണ്. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ നഴ്സിങ് ജീവനക്കാരെ മുഴുവന്‍ പൂട്ടിയിട്ട് സംഘടനയില്‍ ചേരില്ലെന്ന് എഴുതി വാങ്ങി. അടിമകളെപ്പോലെ നഴ്‌സുമാരെ പണിയെടുപ്പിക്കുന്ന പല സ്ഥലങ്ങളിലും സംഘടന വരാതിരിക്കുന്നതിന് മാനേജ്‌മെന്റുകള്‍ എല്ലാ വിധത്തിലുള്ള അടവുകളും പയറ്റുന്നുണ്ട്.

അങ്കമാലിയിലെ സമരത്തിന്റെ വിജയത്തോട് കൂടി സംസ്ഥാനത്തെ ഒട്ടുമിക്ക ആശുപത്രികളിലുമുള്ള നഴ്‌സുമാര്‍ തങ്ങളുടെ മിനിമം വേജസും മറ്റ് സര്‍ക്കാര്‍ അംഗീകൃത ആനുകൂല്യങ്ങളും ലഭിക്കുന്നതിന് വേണ്ടി സമരത്തിന് ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിലെ വന്‍കിട ഹോസ്പിറ്റലുകളായ എറണാകുളം ലേക്ക്‌ഷോര്‍, തിരുവനന്തപുരം കിംസ്, കോഴിക്കോട് ബേബി മെമ്മോറിയല്‍, പെരിന്തല്‍മണ്ണ അല്‍ ഷിഫാ, കോഴിക്കോട് പി.വി.എസ്, എറണാകുളം വെല്‍കെയര്‍, പെരിന്തല്‍മണ്ണ മൗലാന എന്നിവിടങ്ങളില്‍ ഇതിനോടകം സമരത്തിന് നോട്ടീസ് നല്‍കിക്കഴിഞ്ഞു. വന്‍കിടക്കാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ നാനൂറില്പരം സ്വകാര്യ ആശുപത്രികളിലാണ് മിനിമം വേജസ് ആവശ്യപ്പെട്ട് ഇതിനോടകം നഴ്‌സുമാര്‍ സമരത്തിന് നോട്ടീസ് നല്‍കിക്കഴിഞ്ഞത്.

അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ കീഴടങ്ങിയതോടെ സംസ്ഥാനത്തെ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ പിടിവാശി ഉപേക്ഷിച്ചുവെന്നാണ് അറിയുന്നത്. സമരത്തിന് നോട്ടീസ് നല്‍കിയ ഉടന്‍ തന്നെ പ്രശസ്തമായ കൊല്ലം കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റലില്‍ നഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കാന്‍ ധാരണയായി. തൃശൂര്‍ അമല, ജൂബിലി എന്നീ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ അങ്കമാലിയ്ക്ക് മുന്‍പ് തന്നെ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞിരുന്നു. ലിറ്റില്‍ ഫ്ലവറിലും മാനേജ്‌മെന്റിലെ ചിലരുടെ ഈഗോയും മറ്റുമാണ് കാര്യങ്ങള്‍ ഇത്രയും വഷളാക്കുകയും നീണ്ടുപോവുകയും ചെയ്യുന്നതിന് കാരണമായതെന്നും പറയപ്പെടുന്നു.  തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള നടപടികളാണ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ആരോപണമുണ്ട്.

രാഷ്ട്രീയ കക്ഷികളൊന്നും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സമരം നടക്കുന്ന സ്ഥലങ്ങളിലെ പ്രാദേശിക യുവജന സംഘടനകളുടേയും നാട്ടുകാരുടേയും പിന്തുണ സമരക്കാര്‍ക്ക് ലഭിക്കുന്നതാണ് സമരത്തെ കൂടുതല്‍ സജീവമാക്കുന്നത്. അങ്കമാലിയില്‍  ഡി.വൈ.എഫ്.ഐ. യെ കൂടാതെ ടൗണിലെ ഓട്ടോ റിക്ഷാ തൊഴിലാളികളുടേയും വ്യാപാരികളുടേയും കര്‍ഷക സംഘടനകളുടേയും പിന്തുണ ലഭിച്ചതും നഴ്‌സുമാരുടെ സമരത്തെ ആളിക്കത്തിച്ചു. പ്രലോഭനങ്ങളേയും ഭീഷണികളേയും അതിജീവിച്ച് കൂടുതല്‍ കരുത്തോടെ സമര രംഗത്ത് സജീവമാകാന്‍ യു.എന്‍.എ തീരുമാനിച്ചിരിക്കുകയാണ്. വരുന്ന തിങ്കളാഴ്‌ച്ച തൃശൂരില്‍ നടക്കുന്ന സംസ്ഥാന കമ്മറ്റി യോഗത്തില്‍ നടന്നു വരുന്ന സമരങ്ങള്‍ സംബന്ധിച്ച വിലയിരുത്തലുകളും ഭാവി പദ്ധതികളും ആസൂത്രണം ചെയ്യുമെന്നും യു.എന്‍.എ യുടെ സംസ്ഥാന നേതാക്കള്‍ അറിയിച്ചു.


വാര്‍ത്ത കടപ്പാട് 'ഡെയ്‌ലി മലയാളം'  (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)

2011 ഡിസം 31

പണിതുടങ്ങും മുമ്പേ പാളം പൊളിച്ചു‍



ആഗോള ടെന്‍ഡറിനോടുള്ള കേരളത്തിന്റെ അഭിനിവേശം കൊച്ചി മെട്രോയുടെ പാളം തെറ്റിച്ചേക്കുമെന്നു ഭീതി. മെട്രോ റെയിലിന്റെ വിഖ്യാത വിദഗ്‌ധനും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ(ഡി.എം.ആര്‍.സി) മേധാവിയുമായ ഇ. ശ്രീധരന്റെയും ഡി.എം.ആര്‍.സിയുടെയും പൂര്‍ണമേല്‍നോട്ടത്തിലേ കൊച്ചി മെട്രോ നടപ്പാക്കൂ എന്നായിരുന്നു കേരളത്തിന്റെ പ്രഖ്യാപിത നിലപാട്‌. എന്നാല്‍, ശ്രീധരനും ആഗോള ടെന്‍ഡറും ഒന്നിച്ചുപോകില്ല.

ആഗോള ടെന്‍ഡറിലൂടെയേ പദ്ധതി നടപ്പിലാക്കൂവെന്നു പൊതുമരാമത്ത്‌ മന്ത്രി ഇബ്രാഹിം കുഞ്ഞ്‌ വ്യക്‌തമാക്കിയതോടെയാണു കൊച്ചി മെട്രോയ്‌ക്ക്   ഡി.എം.ആര്‍.സിയുടെ സേവനമുണ്ടാകില്ലെന്നുറപ്പായത്‌. മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, ഇപ്പോള്‍ കൊച്ചിയില്‍ ചെയ്‌തുവരുന്ന അടിസ്‌ഥാനസൗകര്യ വികസനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കി മടങ്ങാന്‍ പ്രൊജക്‌ട് മാനേജര്‍ പി. ശ്രീറാമിനെ ഇ. ശ്രീധരന്‍ അറിയിച്ചു. പുതിയ പദ്ധതികളൊന്നും ഏറ്റെടുക്കേണ്ടെന്നു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ബാനര്‍ജി റോഡ്‌ വികസനവുമായി ബന്ധപ്പെട്ട പദ്ധതിയില്‍ ഡി.എം.ആര്‍.സി. തൊടില്ല. 30.12 കോടി രൂപ മുടക്കി നടത്തേണ്ടിയിരുന്ന പദ്ധതിയാണ്‌ ഉപേക്ഷിക്കുന്നത്‌.

അതേസമയം ഡി.എം.ആര്‍.സി. കൊച്ചി ഓഫീസ്‌ പൂട്ടിയെന്ന വാര്‍ത്ത ശരിയല്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്‌തമാക്കി. ഡി.എം.ആര്‍.സി. ഏറ്റെടുത്താല്‍ മാത്രമേ കൊച്ചി മെട്രോ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമുള്ളുവെന്ന്‌ ശ്രീധരന്‍ നേരത്തേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചിരുന്നു. വി.എസ്‌. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ഈ നിര്‍ദേശം അംഗീകരിക്കുകയും ജി.സി.ഡി.എ കെട്ടിടത്തിന്റെ രണ്ടാമത്തെ നില ഡി.എം.ആര്‍.സിയുടെ ഓഫീസ്‌ പ്രവര്‍ത്തനത്തിനായി വിട്ടുകൊടുക്കുകയും ചെയ്‌തിരുന്നു. നിര്‍മാണ പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടത്തിനായി പദ്ധതിയുടെ ആറു ശതമാനമാണ്‌ പ്രതിഫലമായി ഡി.എം.ആര്‍.സി. ആവശ്യപ്പെട്ടിരുന്നത്‌. ഇതു 300 കോടി രൂപ വരുമെന്നും ഇക്കാര്യം അംഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി ശ്രീധരന്‌ കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ എം.ഡി. ടോം ജോസ്‌ കത്തയച്ചതോടെയാണ്‌ അസ്വസ്‌ഥത ആരംഭിച്ചത്‌. ടെന്‍ഡറില്‍ ഡി.എം.ആര്‍.സിക്ക്‌ പങ്കെടുക്കാമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ അവഹേളനം ശ്രീധരനു സഹിക്കാവുന്നതിനും അപ്പുറമായിരുന്നെന്ന്‌ ഡി.എം.ആര്‍.സി. വൃത്തങ്ങള്‍ അറിയിച്ചു.

ഡി.എം.ആര്‍.സിയുടെ മാനേജിംഗ്‌ ഡയറക്‌ടര്‍ സ്‌ഥാനത്തുനിന്ന്‌ ഇന്നു പടിയിറങ്ങുന്ന ശ്രീധരന്‍ കൊച്ചി മെട്രോയുടെ മേധാവിയായി സ്‌ഥാനമേല്‍ക്കേണ്ട സമയത്താണ്‌ ടോം ജോസ്‌ ബോംബ്‌ പൊട്ടിച്ചത്‌. ഡി.എം.ആര്‍.സി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാത്ത പക്ഷം ഉപദേശകനായി തുടരാന്‍ താല്‍പര്യമില്ലെന്നും ഏറ്റെടുത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ച്‌ കൊച്ചി മെട്രോയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നും അറിയിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സംസ്‌ഥാനത്ത്‌ റെയില്‍വേ വകുപ്പിന്റെ ചുമതലയുള്ള ആര്യാടന്‍ മുഹമ്മദ്‌ എന്നിവര്‍ക്കു ശ്രീധരന്‍ കത്തയച്ചിരുന്നു. ഈ കത്തുകള്‍ക്ക്‌ സംസ്‌ഥാനത്തിന്റെ ഭാഗത്തുനിന്നു പ്രതികരണമുണ്ടായിട്ടില്ലെന്നു ഡി.എം.ആര്‍.സിയുടെ പ്രതിനിധി 'മംഗള'ത്തോടു പറഞ്ഞു.

ജയ്‌പൂര്‍ മെട്രോ റെയില്‍ പദ്ധതി പ്രത്യേക കോര്‍പറേഷനായി രൂപീകരിച്ചിട്ടുണ്ടെങ്കിലും ഡി.എം.ആര്‍.സിയാണ്‌ പദ്ധതി നടത്തുന്നത്‌. ഇതേ മാതൃക കൊച്ചിയിലും നടപ്പാക്കാനാണ്‌ ശ്രീധരന്‍ ആലോചിച്ചത്‌. റായ്‌പൂര്‍, ഭോപ്പാല്‍, ഇന്‍ഡോര്‍, നവി മുംബൈ, ലഖ്‌നൗ, ഷില്ലോങ്‌, പട്‌ന, ഗാസിയാബാദ്‌, ഫരീദാബാദ്‌ എന്നിവിടങ്ങളില്‍ സ്‌ഥാപിക്കുന്ന മെട്രോ റെയില്‍ കോര്‍പറേഷനിലേക്കു ക്ഷണമുണ്ടായിരുന്നെങ്കിലും ജന്മനാടായ കേരളത്തില്‍ മെട്രോ നടപ്പാക്കാനായിരുന്നു ശ്രീധരനു താല്‍പര്യക്കൂടുതല്‍.

ചെലവു കുറച്ചുള്ള പദ്ധതിയാണ്‌ കൊച്ചിയില്‍ ഡി.എം.ആര്‍.സി. ആവിഷ്‌കരിച്ചിരുന്നത്‌. കൊച്ചിയിലെ വിശദമായ പദ്ധതി റിപ്പോര്‍ട്ടി(ഡി.പി.ആര്‍)നായി ഡല്‍ഹി മെട്രോ 50 ലക്ഷം രൂപ ഈടാക്കിയപ്പോള്‍ ബംഗളൂരിലെ മെട്രോ പദ്ധതിക്കായി മറ്റൊരു ഏജന്‍സി ഈടാക്കിയതു രണ്ടരക്കോടി രൂപയായിരുന്നു. ഏറ്റെടുക്കുന്ന കരാറുകാര്‍ നിര്‍മാണം വൈകിപ്പിച്ചാല്‍ കരാര്‍ റദ്ദാക്കുകയോ അത്തരത്തിലുള്ള കരാറുകാരെ പങ്കെടുപ്പിക്കാതിരിക്കുകയോ ആണ്‌ ഡി.എം.ആര്‍.സി. ചെയ്യുന്നത്‌. വന്‍ പദ്ധതികളില്‍ കരാര്‍ എടുക്കുന്നവരുമായി ഒത്തുകളിച്ച് നിര്‍മ്മാണം അനന്തമായി നീട്ടിക്കൊണ്ട്പോയി നിര്‍മ്മാണ ചിലവ് എസ്റ്റിമേറ്റിന്റെ പലമടങ്ങ് വര്‍ധിപ്പിക്കുകയും അങ്ങനെ കിട്ടുന്ന ലാഭം അധികാരികളും കരാറുകാരനും ഉദ്യോഗസ്ഥരും പങ്കിട്ടെടുക്കുകയെന്ന കേരളത്തിലെ കീഴ്വഴക്കത്തിന് വിരുദ്ധമാണിത്. കല്ലട ജലസേചന പദ്ധതി, ഇടമലയാര്‍ ഡാം തുടങ്ങി ഇനിയും പൂര്‍ത്തിയായിട്ടില്ലാത്ത മൂവാറ്റുപുഴവാലി പദ്ധതിയില്‍ വരെ കോടിക്കണക്കിനു രൂപ ചോര്‍ത്തിയെടുത്തത് ഇപ്രകാരമാണ്.  മൂന്നു വര്‍ഷത്തിനുള്ളില്‍ കൊച്ചി മെട്രോയുടെ നിര്‍മാണം പൂര്‍ത്തിയാക്കി മൂന്നര വര്‍ഷം തികയുമ്പോള്‍ ട്രെയിന്‍ ഓടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ശ്രീധരന്‍. കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി വീശിയാല്‍ മൂന്നു ദിവസത്തിനുള്ളില്‍ ടെന്‍ഡര്‍ വിളിക്കാനാണു പദ്ധതി.

അനുഭവ സമ്പത്തുള്ളവരായതിനാല്‍ നിര്‍മാണപ്രവര്‍ത്തനത്തിനു കാലതാമസം ഉണ്ടാകില്ലെന്നതാണു ഡി.എം.ആര്‍.സിയുടെ പ്രത്യേകത. 2016 നുള്ളില്‍ ചെയ്‌തു തീര്‍ക്കേണ്ട 40,000 കോടി രൂപയുടെ പദ്ധതികളാണ്‌ ഡി.എം.ആര്‍.സിയുടെ മുന്നിലുളളത്‌ എന്നതിനാല്‍ ഇവരെ ഒഴിവാക്കുന്നതു വഴി കേരളത്തിനു മാത്രമാണു നഷ്‌ടം. സ്വപ്‌ന പദ്ധതിയില്‍നിന്നും ശ്രീധരന്‍ പുറത്താകുന്നതോടെ നായനാരുടെ കാലം മുതല്‍ തുടങ്ങിയ പദ്ധതിയാണ്‌ കൊച്ചിയില്‍ പാളം തെറ്റുന്നത്‌. അന്തിമാനുമതിക്കു മുമ്പേ തന്നെയാണ്‌ കൊച്ചിയില്‍ അടിവലി തുടങ്ങിയിരിക്കുന്നത്‌. പാകിസ്‌താന്‍, ഇന്തോനീഷ്യ, ബംഗ്ലാദേശ്‌, സുഡാന്‍, സിറിയ എന്നീ രാജ്യങ്ങള്‍ മെട്രോ പദ്ധതിയില്‍ സേവനം ആവശ്യപ്പെട്ട്‌ പിന്നാലെ നടക്കുമ്പോഴാണ്‌ ജന്മനാട്ടില്‍നിന്നു ശ്രീധരന്‍ അവഗണന നേരിടുന്നത്‌.


വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)

പ്രതികരണം:. കൊച്ചി പോലെ അതിശീഘ്രം വികസിക്കുന്ന ഒരു നഗരത്തില്‍ ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കാന്‍ ഉതകുന്ന, എന്നാല്‍ അതിവേഗം മുടക്കുമുതലും പ്രവര്‍ത്തന ലാഭവും കൈവരിക്കാം എന്നുറപ്പുള്ള ഒരു പദ്ധതി വന്‍കിട സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധം?  ഇന്ത്യയിലെ ടെലികോം മേഘല സ്വകാര്യവല്‍ക്കരിച്ച് തങ്ങളുടെ സഹചാരികളായ പല കമ്പനികള്‍ക്കും അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കി അതില്‍ നിന്നും കോടാനുകോടി രൂപയുടെ പങ്കുപറ്റിയ അഴിമതി രാജാക്കന്മാരായ, സ്വകാര്യവല്‍ക്കരണത്തിന്റെ അപ്പോസ്തലന്‍മാരാണ് ഈ മലക്കം മറിച്ചിലിനു പിന്നില്‍ എന്നു സംശയിക്കേണ്ടതില്ലേ?

കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതിയുടെ ബാങ്കക്കൗണ്ട് കൊല്ലത്ത് മുഖ്യമന്ത്രിയുടെ ബന്ധു മാനേജരായ പുത്തന്‍ സ്വകാര്യ ബാങ്കിലേക്കു മാറ്റിയ സംഭവം അടക്കം ഓര്‍ക്കുമ്പോള്‍ കൊച്ചി മെട്രോയെ ഒരു ചക്കരക്കുടമാക്കി അതില്‍ നിന്നും കയ്യിട്ടുവാരി ലാഭം കൊയ്യാന്‍ ശക്തമായ ചില പിന്നാമ്പുറക്കളികള്‍ നടക്കുന്നതായി സംശയിക്കാതിരിക്കാനാവുമോ?

ചരിത്രം:.





2011 ഡിസം 19

കണ്ടു പഠിക്കട്ടെ ചിദംബരത്തെ

കേരളീയരെ ആകെ അപമാനപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം നടത്തിയ പ്രസ്താവന വന്‍തോതിലുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്നലെ പിന്‍വലിച്ചു. യഥാര്‍ത്ഥത്തില്‍ ഈ പിന്‍വലിക്കല്‍ കൊണ്ട് എന്തെങ്കിലും പ്രതികരണം തമിഴരുടെ മനസില്‍ ഉണ്ടാകാനിടയില്ലെന്നതാണു വാസ്തവം. ചിദംബരം സ്വന്തം നാടിനോടുള്ള സ്‌നേഹവും കടപ്പാടും വെളിപ്പെടുത്തുകയും ചെയ്തു.


പൊതുവേദിയിലാണ് ചിദംബരം കേരളത്തിനെതിരേ പ്രസംഗിച്ചത്. തിരുത്താകട്ടെ പ്രസ്താവനാ രൂപത്തിലും. വായനാശീലമില്ലാത്ത തമിഴരുടെയിടയില്‍ ഇംഗ്ലീഷ് പത്രങ്ങളില്‍ വരുന്ന പ്രസ്താവനകള്‍ക്ക് എന്തെങ്കിലും സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്ന് ചിദംബരം പോലും വിശ്വസിക്കാനിടയില്ല. യഥാര്‍ത്ഥത്തില്‍ തന്റെ പ്രസ്താവന ശരിയായില്ലെന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടായിരുന്നെങ്കില്‍, കഴിഞ്ഞ ദിവസം ചെയ്തതു പോലെ പൊതുയോഗം വിളിച്ചു ചേര്‍ത്ത് പ്രസംഗിക്കണമായിരുന്നു. അതിനു പകരം, എഴുത്തും വായനയും വശമില്ലാത്ത ജനത്തിനിടയില്‍ പത്രപ്രസ്താവനയിറക്കുന്നത് കേരളീയരെ മറ്റൊരു വിധത്തില്‍ അവഹേളിക്കുന്നതിനു തുല്യമാണ്.


ഇതു മനസിലാക്കാന്‍ ശേഷിയില്ലാത്ത കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിനു പരാതി നല്‍കേണ്ടതില്ലെന്നു തീരുമാനിക്കുകയും ചെയ്തു.വാസ്തവത്തില്‍ ഹൈക്കമാന്‍ഡിനു പരാതി നല്‍കിയിരുന്നെങ്കിലും വലിയ കാര്യമൊന്നുമുണ്ടാകുമായിരുന്നില്ല. കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായം തന്നെയാണ് ചിദംബരം പറഞ്ഞതെന്നു ന്യായമായും സംശയിക്കാന്‍ കാരണങ്ങളുണ്ട്. മുല്ലപ്പെരിയാര്‍ പ്രക്ഷോഭം ഇത്രയും ദിവസം തുടര്‍ന്നിട്ടും വിഷയത്തില്‍ ഇടപെടാനോ ക്രിയാത്മകമായ എന്തെങ്കിലും നടപടി സ്വീകരിക്കാനോ കോണ്‍ഗ്രസ് തയാറായിട്ടില്ല. ഇപ്പോള്‍ നടക്കുന്ന സമരം രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി മാത്രമാണെന്ന് അവര്‍ക്ക് വ്യക്തമായി അറിയാമെന്നതു തന്നെ കാരണം. അതു ചിദംബരത്തിനും അറിയാം. അതാണ് അദ്ദേഹം തുറന്നു പറഞ്ഞത്.


കേരളത്തിലെ കുറേ സാധാരണ നേതാക്കളും സാധുക്കളായ ജനങ്ങളും അറിയാത്ത കളികള്‍ കേന്ദ്രതലത്തിലും സംസ്ഥാന തലത്തിലും കോണ്‍ഗ്രസ് നടത്തുന്നുണ്ടെന്ന സംശയം കുറേ ദിവസങ്ങളായി നിലനില്‍ക്കുന്നു. അതിന്റെ ഉള്‍പ്പൊരുളുകളാണ് ഓരോ ദിവസവും വ്യക്തമാകുന്നത്. ചിദംബരം കോണ്‍ഗ്രസിന്റെ ഉന്നത നേതാവാണ്. അദ്ദേഹമറിയാതെ രാഷ്ട്രീയ നാടകങ്ങളൊന്നും കോണ്‍ഗ്രസ് നടത്താനിടയില്ല. അക്കാരണത്താല്‍ത്തന്നെ, ചിദംബരം പറഞ്ഞതുപോലെ പിറവം ഉപതെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് രാഷ്ട്രീയക്കാര്‍ നടത്തുന്ന കളിയാണോ മുല്ലപ്പെരിയാറില്‍ നടക്കുന്നതെന്നു കണ്ടെത്തേണ്ടിയിരിക്കുന്നു.


മുല്ലപ്പെരിയാര്‍ സമരസമിതിയെന്ന കൂട്ടായ്മയെ പൊളിച്ചടുക്കുക എന്നതില്‍ക്കവിഞ്ഞ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് ഈ സമരത്തില്‍ വലിയ താത്പര്യമൊന്നുമില്ല. അതു വളരെ വ്യക്തമായി കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിനറിയുകയും ചെയ്യാം. അതിനാല്‍ത്തന്നെയാണ് തമിഴ്‌നാടിന് എതിരേ ശബ്ദിക്കാന്‍ മടിക്കുന്നത്. അങ്ങനെയല്ലെങ്കില്‍ അതിശക്തമായ പ്രതികരണം ഉണ്ടാകേണ്ടിയിരുന്നു. ചിദംബരത്തിന്റെയും ഉമ്മന്‍ചാണ്ടിയുടെയും രാഷ്ട്രീയ ലക്ഷ്യം എന്തുതന്നെ ആയാലും മുല്ലപ്പെരിയാര്‍ കേരളത്തിലെ ജനങ്ങളുടെ മനസിലെ ഭീതി തന്നെ. അതു പരിഹരിക്കാനുള്ള ബാധ്യത പൊതുപ്രവര്‍ത്തനം തൊഴിലായി സ്വീകരിച്ചിരിക്കുന്ന മുഴുവനാളുകള്‍ക്കുമുണ്ട്. ജീവിക്കാനുള്ള എളുപ്പമാര്‍ഗം എന്നല്ലാതെ, പൊതുപ്രവര്‍ത്തനം ജനങ്ങളെ സേവിക്കാനുള്ളതാണെന്ന ധാരണയുള്ള ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ മാത്രം വിഷയത്തില്‍ ഇടപെടണം. അല്ലെങ്കില്‍ ദയവായി ചപ്പാത്തിലെ സമരപ്പന്തലില്‍ നിന്ന് എഴുന്നേറ്റു പോകുക. അവിടെ ജനങ്ങളുടെ കൂട്ടായ്മയുണ്ട്. നിങ്ങളുടെ കാപട്യങ്ങളെയെല്ലാം മറികടക്കാന്‍ ശേഷിയുള്ള വന്‍ ജനകീയ മുന്നേറ്റം.


ചിദംബരം പ്രസ്താവന പിന്‍വലിച്ചെന്നു പത്രക്കുറിപ്പ് ഇറക്കിയിട്ടു കാര്യമില്ല. സുപ്രീം കോടതിയുടെ ഉത്തരവ് തമിഴ്‌നാടിന് അനുകൂലമായിരിക്കുമെന്ന തന്റെ അഭിപ്രായം പിന്‍വലിക്കാന്‍ അദ്ദേഹം തയാറാവാത്ത സാഹചര്യത്തില്‍, കേന്ദ്രം എന്തൊക്കെയോ പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടെന്നു തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. കേരളീയരെ കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാരിന് ആവശ്യമില്ല. അത് വളരെ വ്യക്തമായിത്തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നിട്ടും എന്തിനാണ് കുറേ മലയാളി നേതാക്കള്‍ കോണ്‍ഗ്രസെന്നു പറഞ്ഞ് നടക്കുന്നത്? അന്തസോടെ രാജി വച്ച് ഇറങ്ങിപ്പോരാന്‍ എ.കെ ആന്റണിയുള്‍പ്പെടെയുള്ള മലയാളികള്‍ക്കു സാധിക്കണം. തമിഴരെ കണ്ടു പഠിക്കാനാണ് ആദ്യം ഇവരൊക്കെ ശ്രമിക്കേണ്ടത്. നാടിനെ ബാധിക്കുന്ന വിഷയത്തില്‍ മറ്റെല്ലാം പരിഗണനകളും മാറ്റിവച്ച് അവര്‍ ഒരുമിച്ചു.


ആന്റണിയെപ്പോലെ തന്നെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് ചിദംബരവും. അദ്ദേഹം അഭിപ്രായം തുറന്നു പറഞ്ഞു. ഇന്നലെ നടത്തിയ തിരുത്തല്‍ വെറും രാഷ്ട്രീയ നാടകം മാത്രം. ചിദംബരം തമിഴ്‌നാടിനു വേണ്ടി മാത്രമേ നിലകൊള്ളൂ. അതു മനസിലാക്കാന്‍ വലിയ രാഷ്ട്രീയ പാണ്ഡിത്യമൊന്നും ആവശ്യമില്ല. ഇപ്പോള്‍ കേരളത്തിലെ നേതാക്കള്‍ ചെയ്യേണ്ടത് ജനങ്ങളോടുള്ള പ്രതിബദ്ധത വ്യക്തമാക്കുക എന്നതാണ്. ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്കെതിരേ ചാനല്‍ ചര്‍ച്ചകളില്‍ ഘോരഘോരം വാദിച്ചവര്‍ അതേ മനസോടെ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിനു മുന്നിലും എത്തണം. സുപ്രീം കോടതിയുടെ വരാനിരിക്കുന്ന വിധി തമിഴ്‌നാടിന് അനുകൂലമാകുമെന്ന് മുന്‍കൂര്‍ പ്രവചിച്ചതിന്റെ പേരില്‍ കോടതിയെയും സമീപിക്കാവുന്നതാണ്. കേന്ദ്രത്തിലെ നേതാക്കളെ കാണുമ്പോള്‍ മുട്ടു കൂട്ടിയിടിക്കാത്തവരാണ് കേരളത്തിലെ നേതാക്കളെങ്കില്‍ മാത്രം ഇത്തരത്തില്‍ എന്തെങ്കിലും നടപടിയെടുക്കുക.


അതിനു സാധിക്കില്ലെങ്കില്‍ കേരളത്തിലെ ജനങ്ങളോടു മാപ്പു പറഞ്ഞ്, കിട്ടിയ അധികാരം ഉപേക്ഷിച്ച് തമിഴ്‌നാട്ടിലേക്കോ ഉത്തരേന്ത്യയിലേക്കോ വണ്ടി കയറുക. അവിടെപ്പോയി കോണ്‍ഗ്രസിനു വേണ്ടി വാദിക്കുക. വെറുതേ ഇനിയും കേരളീയരെ വിഡ്ഢികളാക്കരുത്.

2011 ഡിസം 16

ദയവായി നടപടിയെടുക്കുക.

കേരള സര്‍ക്കാര്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിക്കുക മാത്രമാണു ചെയ്യുന്നതെന്നും നടപടികള്‍ സ്വീകരിക്കുന്നില്ലെന്നുമുള്ള കോടതിയുടെ നിരീക്ഷണം അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിലെ ജനങ്ങളുടെ മനസു തന്നെയാണ്. എത്രയോ ദിവസങ്ങളായി തുടരുന്ന സമരകോലാഹലങ്ങള്‍ക്കിടയിലൂടെയാണ് ഇടുക്കി ജില്ലയിലെ ജനങ്ങള്‍ കടന്നു പോകുന്നത്. മനസ്സമാധാനത്തോടെ അവിടത്തുകാര്‍ ഉറങ്ങിയിട്ട് ദിവസങ്ങള്‍ എത്രയായി.


ഇതെല്ലാം നടക്കുന്നതിനിടയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്താനെന്നു പറഞ്ഞ് ഇടയ്ക്കിടെ മന്ത്രിമാര്‍ ഡല്‍ഹിക്കു പറക്കുന്നതും, പ്രധാനമന്ത്രിയുടെ ഉറപ്പെന്ന തരത്തില്‍ ചില തട്ടിപ്പു പ്രസ്താവനകളിറക്കുന്നതുമല്ലാതെ കാര്യമാത്ര പ്രസക്തമായ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല. പല കാര്യങ്ങളിലും നടപടി എടുക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയല്ലാതെ നടപടികള്‍ ഉണ്ടാകുന്നില്ലെന്നു കോടതി പറയുന്നിടം വരെ കാര്യങ്ങളെത്തി നില്‍ക്കുന്നു. കോടതി നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രതികരിക്കുകയല്ല ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്ന പരാമര്‍ശം തികച്ചും സ്വാഗതാര്‍ഹം തന്നെ.


ദുരന്തമുണ്ടായാല്‍ വേഗത്തില്‍ ബാധിക്കുന്ന ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളുടെ സുരക്ഷിതത്വത്തിനും, എറണാകുളം ഏലൂരിലെ വന്‍ കെമിക്കല്‍ ഫാക്ടറികള്‍ക്ക് ഉണ്ടാകാനിടയുള്ള അപകടം തടയുന്നതിനും എന്ത് നടപടികള്‍ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാനും ഇന്നലെ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതെല്ലാം കോടതിയില്‍ നിന്നു നിര്‍ദേശം വന്നാല്‍ മാത്രം ചെയ്യേണ്ട കാര്യങ്ങളല്ല. ജനായത്ത ഭരണക്രമം നിലനില്‍ക്കുന്ന ഒരു നാട്ടില്‍ ജനങ്ങളുടെ ജീവന്റെ സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമുണ്ടായാല്‍ അടിയന്തരമായി നടപടിയെടുക്കണം. അതിനു പകരം നേതാക്കളുടെ ഗീര്‍വാണ പ്രസംഗങ്ങള്‍ ആവശ്യമില്ല. ഓരോ ദിവസവും ഓരോ പ്രസ്താവനകള്‍ വീതം ഇറക്കുക എന്നതില്‍ ഒതുങ്ങുന്നു കേരളത്തിലെ നേതാക്കളുടെ ജനങ്ങളോടുള്ള കര്‍ത്തവ്യം. തമിഴ്‌നാട്ടില്‍ നിന്ന് ആയുധങ്ങളുമായി അക്രമിസംഘങ്ങള്‍ കേരളത്തിലേക്കെത്തുമ്പോഴും വീറോടെ പ്രസ്താവനയിറക്കി സായൂജ്യമടയുകാണ് നമ്മുടെ നേതാക്കള്‍.


മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുര്‍ബലാവസ്ഥയിലാണ്. അതില്‍ തമിഴ്‌നാട്ടിലെ നിക്ഷിപ്ത താത്പര്യക്കാരായ കുറേ രാഷ്ട്രീയക്കാര്‍ക്കല്ലാതെ ആര്‍ക്കും എതിരഭിപ്രായമുണ്ടാവില്ല. അവര്‍ക്കു പോലും വാസ്തവം അറിയാം. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സത്യത്തെ മറച്ചു വയ്ക്കുകയാണെന്നു മാത്രം. എന്നാല്‍, കേരളത്തിലെ നേതാക്കള്‍ ചേരിതിരിഞ്ഞ് നടത്തുന്ന രാഷ്ട്രീയപ്പോരിന്റെ കളമാവുകയാണ് മുല്ലപ്പെരിയാര്‍ എന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിന് തമിഴ്‌നാടിനോടുള്ള പ്രത്യേക താത്പര്യം കേരളത്തിലെ ജനങ്ങളുടെ ജീവനേക്കാള്‍ വലുതാണെന്നു വിശ്വസിക്കുന്ന കുറേ നേതാക്കള്‍ ഭരിക്കുന്നതു തന്നെയാകാം ഈ ദുര്‍ഗതിക്കു കാരണം.


കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടി മുല്ലപ്പെരിയാര്‍ സമരത്തെ ഹൈജാക്ക് ചെയ്യുന്നു എന്ന ആരോപണമാണ് ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്നത്. സിപിഎമ്മാണ് സമരത്തെ അടിച്ചു മാറ്റിയതെന്നു മറ്റു ചിലരും പറയുന്നു. യഥാര്‍ത്ഥത്തില്‍ ആയിരത്തെണ്ണൂറു ദിവസത്തിലേറെയായി ചപ്പാത്തില്‍ സമരം നടത്തുന്ന മുല്ലപ്പെരിയാര്‍ സമരസമിതിയുടെ പ്രക്ഷോഭത്തെ എല്ലാ രാഷ്ട്രീയക്കാരും ചേര്‍ന്നു ഹൈജാക്ക് ചെയ്യുകയായിരുന്നു. കക്ഷി, രാഷ്ട്രീയ ഭേദമില്ലാതെ, ജാതിയുടെയോ മതത്തിന്റെയോ വേര്‍തിരിവുകളില്ലാതെ അവിടെ നടന്നു പോന്ന സമരം തങ്ങള്‍ക്ക് ദോഷകരമാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞതോടെയാണ് വിഷയത്തിന്റെ ഗതി മാറിയത്.


നിലവില്‍ തമിഴ്‌നാട്ടില്‍ നടക്കുന്ന അക്രമങ്ങള്‍ക്കു പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടോയെന്നു കൂടി അന്വേഷിച്ചറിയേണ്ട ഗതികേടിലാണു മലയാളികള്‍. സമരരംഗത്തു നിന്ന് കേരളീയരെ പിന്‍മാറ്റാന്‍ ഇത്തരം ചില അക്രമങ്ങള്‍ ആവശ്യമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? അതും അറിയണം. കോടതി പറഞ്ഞതില്‍ കാര്യമുണ്ട്. വെറുതേ വാചകമടിച്ചു നടക്കുകയല്ലാതെ തമിഴ്‌നാടുമായി എന്തെങ്കിലും തരത്തിലുള്ള ചര്‍ച്ചയ്ക്കു പോലും ആരും തയാറായിക്കാണുന്നില്ല. കേരളത്തിലെയും തമിഴ്‌നാട്ടിലെയും കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ അടുത്ത ബന്ധമുണ്ട്. അതുപയോഗിച്ച് അവിടെ അഭിപ്രായ സമന്വയം രൂപീകരിക്കാന്‍ ശ്രമിച്ചുകൂടേ?

വെള്ളം മാത്രമല്ല കേരളത്തില്‍ തമിഴന്മാര്‍ താമസിക്കാന്‍ എത്തിയിട്ടുള്ള പ്രദേശങ്ങള്‍ കൂടി തമിഴ്നാടിന് നല്‍കണം എന്ന വാദമുയര്‍ത്തി ആക്രമണത്തിനു മൂര്‍ച്ചകൂട്ടുകയാണ് തമിഴന്മാരായ കോണ്‍ഗ്രസ് എം‌പീമാര്‍. മുപ്പതു ലക്ഷത്തിലധികം വരുന്ന മലയാളികളുടെ ജീവനെയും സ്വത്തുവകകളെയും ബാധിക്കുന്ന വിഷയത്തില്‍ ഇടപെടാതിരിക്കാന്‍ ബാലിശമായ കാരണങ്ങള്‍ നിരത്തുന്ന പ്രധാനമന്ത്രിയുടെ ഉറപ്പില്ലാത്ത വാക്കു കേട്ട്, മുല്ലപ്പെരിയാര്‍ അപകടം ഒഴിവാക്കി പുതിയ ഡാമിന്റെ പണിയും പൂര്‍ത്തിയായി എന്ന മട്ടില്‍ സമരപ്പന്തലുകളിലെ കൊടിയഴിക്കാന്‍ തിരക്കു കൂട്ടുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. അതേസമയം പ്രധാന മന്ത്രി ചര്‍ച്ചക്കു വിളിച്ചപ്പോള്‍ വരാന്‍ തങ്ങള്‍ക്കു സൗകര്യമില്ലെന്നും പറഞ്ഞ് തോഴിക്കൊപ്പം ഊട്ടിയില്‍ സുഗവാസത്തിനു പോയ ജയലളിതക്കു വേണ്ടി വാദിക്കുകയാണ് ദില്ലിയില്‍ ചെന്ന കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തോട് ശ്രീമാന്‍ മന്‍മോഹന്‍ സിംഗ് ചെയ്തെതെന്നാണ് അറിയുന്നത്.


കേന്ദ്രത്തിലെ അതിശക്തനായ എ.കെ ആന്റണിയെന്ന മലയാളി നേതാവിന് മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്ന് മുപ്പതു ലക്ഷത്തിലേറെ ജനം മരിക്കുന്നതിലും വലുതാണോ മന്ത്രിക്കസേരയും പാര്‍ട്ടിയും? അദ്ദേഹം ഇടപെട്ടു എന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതല്ലാതെ കാര്യമായി എന്തെങ്കിലും ചെയ്തു കാണുന്നില്ല. കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കിന്റെ ഇരകളായി ജീവന്‍ വെടിയാനുള്ളവരല്ല കേരളീയരെന്നെങ്കിലും നേതാക്കള്‍ തിരിച്ചറിയണം. നിസാര കാര്യത്തിനു പോലും രാജി വച്ച ചരിത്രമുള്ള ആന്റണി ശക്തമായ ഭാഷയില്‍ പ്രതികരിച്ചാല്‍ തീരുന്നതേയുള്ളൂ മുല്ലപ്പെരിയാര്‍ വിഷയം. പക്ഷേ, അദ്ദേഹം മൃദുവായിപ്പോലും ഈ വിഷയം പറയാതിരിക്കാന്‍ ശ്രദ്ധിക്കുമ്പോള്‍ എന്തൊക്കെയോ പന്തികേട് സംശയിക്കാം.


ഇവിടെ വിഷയം രാഷ്ട്രീയമല്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്നാല്‍ വെള്ളപ്പാച്ചിലിനെ താങ്ങി നിര്‍ത്താന്‍ ഇടുക്കി അണക്കെട്ടിനു സാധിക്കില്ലെന്ന് ഇന്നലെ സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ട്. അതായത്, നാലു ജില്ലകള്‍ ഇല്ലാതാകും. ഇനിയെങ്കിലും അതിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കണം. തമിഴ്‌നാട് സമ്മതിക്കുന്നില്ലെങ്കില്‍ അതിനു മറ്റു മാര്‍ഗം തേടണം. സുപ്രീം കോടതിയില്‍ നിന്നുള്ള തീരുമാനം വരട്ടെയെന്ന് പറഞ്ഞ് കാത്തിരിക്കാനല്ല ജനങ്ങള്‍ നിങ്ങളെ തെരഞ്ഞെടുത്ത് അധികാരക്കസേരയും സകല സൗഭാഗ്യങ്ങളും തന്ന് ഇരുത്തിയിരിക്കുന്നത്. ഉടന്‍ നടപടിയുണ്ടാകണം. ഇനിയും ഈ സമരവും ആശങ്കയും തുടര്‍ന്നു പോകരുത്.

ജനങ്ങള്‍ക്കു വേണ്ടിയാണ് നിങ്ങള്‍ ഭരിക്കുന്നതെങ്കില്‍ മാത്രം ദയവായി നടപടിയെടുക്കുക.

വിഭജനവാദം

മുല്ലപ്പെരിയാറിലെ വെള്ളം മാത്രമല്ല തമിഴ്‌നാടിന്റെ ലക്ഷ്യമെന്ന് വെളിപ്പെട്ടു തുടങ്ങിയിരിക്കുന്നു. തമിഴര്‍ കൂടുതലായി താമസിക്കുന്ന സ്ഥലമെന്ന നിലയില്‍ ഇടുക്കി ജില്ലയെ തമിഴ്‌നാടിന്റെ ഭാഗമാക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. അതായത്, കേരളത്തെ വിഭജിച്ച് നല്‍കണം. രണ്ട് എംപിമാര്‍ തന്നെയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നതെന്നതും, അവര്‍ കോണ്‍ഗ്രസുകാരാണെന്നതും വിഷയത്തിന്റെ ഗൗരവം ശതഗുണീഭവിപ്പിക്കുകയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിനു വേണ്ടി അണിയറയില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയുള്ള കളിയാണോ നടക്കുന്നതെന്നു മാത്രം ഇനി അറിഞ്ഞാല്‍ മതി.


മുല്ലപ്പെരിയാറില്‍ തങ്ങള്‍ പറയുന്നതു മാത്രമേ നടക്കാവൂ എന്നു ശഠിക്കുന്ന അതേ നേതാക്കള്‍ തന്നെയാണ് കേരളത്തെ വിഭജിച്ചു നല്‍കണമെന്നും പറയുന്നത്. അതിനോട് കേരള നേതാക്കള്‍ വളരെ സൗമ്യമായാണ് പ്രതികരിച്ചതെന്നതും ശ്രദ്ധേയമാണ്. ഇടുക്കി ജില്ല കേരളത്തിന്റെ അവിഭാജ്യഘടകം തന്നെയാണ്. അതില്‍ ജയലളിതയ്‌ക്കോ ഏതെങ്കിലും തമിഴ്‌നാട്ടുകാരനോ സംശയത്തിന്റെ ആവശ്യമില്ല. അതിഥികളായെത്തി കുടുംബകാരണവരാകുന്ന ശൈലി തമിഴര്‍ പണ്ടേ നടത്തുന്നതാണ്. ശ്രീലങ്കയിലടക്കം നടന്നു വരുന്ന തര്‍ക്കങ്ങളുടെ സ്വഭാവമാണ് ഇപ്പോഴത്തെ ആവശ്യം പ്രകടമാക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല.


തമിഴ്‌നാടിനു ലഭിക്കുന്ന വെള്ളം കേരളത്തിന്റെ ഔദാര്യമാണ്. അത് വേണമെങ്കില്‍ സ്വീകരിക്കുക എന്നു ചങ്കൂറ്റത്തോടെ പറയാന്‍ കേരളത്തിലെ സര്‍ക്കാരിനു സാധിക്കണം. ദൗര്‍ഭാഗ്യവശാല്‍, കേന്ദ്രത്തിലെ കോണ്‍ഗ്രസുകാരുടെ കീഴ്ജീവനക്കാരുടെ റോള്‍ മാത്രം കൈകാര്യം ചെയ്തുപോരുന്ന യുഡിഎഫ് സര്‍ക്കാരിന് അതിനു സാധിക്കില്ല. തമിഴര്‍ ധാരാളമായി കുടിയേറിയിരിക്കുന്നു എന്നതിനാല്‍ ഇടുക്കി ജില്ല തങ്ങള്‍ക്കു വേണമെന്നു തമിഴ്‌നാട് നേതാക്കള്‍ പറയുമ്പോള്‍, മലയാളികള്‍ ഏറെയുളള കോയമ്പത്തൂരില്‍ കേരളത്തിനും സ്വാഭാവികമായി അവകാശവാദം ഉന്നയിക്കാം. അങ്ങനെ അതേ നാണയത്തിലുള്ള മറുപടി നല്‍കിയേ തീരൂ. ഇല്ലെങ്കില്‍, സമീപഭാവിയില്‍ത്തന്നെ കോട്ടയമടക്കം തമിഴര്‍ ഏറെ വന്നുകൊണ്ടിരിക്കുന്ന മുഴുവന്‍ പ്രദേശങ്ങളുടെയും അധികാരം തമിഴ്‌നാട് ആവശ്യപ്പെട്ടേക്കാം.


തെരഞ്ഞെടുപ്പില്‍ ലഭിച്ചേക്കാവുന്ന ചില്ലറ വോട്ടുകളേക്കാള്‍ വലുതാണ് കേരളമെന്ന വികാരമെന്ന് രാഷ്ട്രീയക്കാര്‍ തിരിച്ചറിയണം. കേരളത്തിലെത്തി വന്‍കിട ബിസിനസുകള്‍ നടത്തുന്ന തമിഴരുണ്ട്. അവരുടെ കച്ചവടസ്ഥാപനങ്ങള്‍ക്ക് ഇതേവരെ ഒരു കുഴപ്പവുമുണ്ടായിട്ടില്ല. അതേസമയം, തമിഴ്‌നാട്ടില്‍ മലയാളികളുടെ കച്ചവടസ്ഥാപനങ്ങള്‍ പരക്കെ തകര്‍ക്കപ്പെടുന്നു. വളരെ ദൗര്‍ഭാഗ്യകരമായ അവസ്ഥയാണിത്. അക്രമം ഭയന്ന് മലയാളികള്‍ കൂട്ടത്തോടെ തമിഴ്‌നാട്ടില്‍ നിന്ന് അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് ഓടുന്ന കാഴ്ച ഭയാനകവും ആശങ്കാജനകവുമാണ്.


രണ്ടു സംസ്ഥാനങ്ങളാണെങ്കിലും ഇന്ത്യന്‍ യൂണിയന്റെ ഭാഗമാണു കേരളവും തമിഴ്‌നാടും. ഇവിടെ പരസ്പരം യുദ്ധപ്രഖ്യാപനം നടത്തുന്നതില്‍ അര്‍ത്ഥമില്ല. അതു തിരിച്ചറിയേണ്ടത് തമിഴ്‌നാടാണ്. മലയാളികളെ ആക്രമിച്ച് ഓടിച്ചാല്‍ തമിഴ്‌നാടിനു വിജയമുണ്ടാകുമെന്നു കരുതുന്ന ജയലളിതയുടെയും കരുണാനിധിയുടെയും മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരാണ് ഇതിനെല്ലാം യഥാര്‍ത്ഥ ഉത്തരവാദികള്‍. സോണിയാഗാന്ധിയും നിലപാടു വ്യക്തമാക്കണം. രണ്ട് കോണ്‍ഗ്രസ് എംപിമാര്‍ കേരളത്തെ വിഭജിക്കണമെന്ന് ആവശ്യപ്പെട്ടത് കോണ്‍ഗ്രസിന്റെ തീരുമാനപ്രകാരമാണോ? അല്ലെങ്കില്‍ അവര്‍ക്കെതിരേ നടപടിയെടുക്കുമോ?


അത് ഒരു വശത്തു നടക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ ഭൂമി സമ്പാദിച്ച കേരള നേതാക്കളുടെ കണക്കെടുപ്പു നടത്തുന്നുണ്ടു ജയലളിത. തമിഴ്‌നാടിനു വേണ്ടി വാദിക്കാന്‍ പണം വാങ്ങിയ നേതാക്കളുണ്ടെന്നും നേരത്തേ ജയലളിത സൂചന നല്‍കിയിരുന്നു. ഇപ്പോള്‍ ആവശ്യം ആരൊക്കെയാണ് ആ യൂദാസുകള്‍ എന്നു മലയാളികള്‍ അറിയുക എന്നതാണ്. കേരളത്തെ ഒറ്റുകൊടുത്ത് തമിഴ്‌നാട്ടില്‍ നിന്നു സമ്പത്തു കൈക്കലാക്കിയ നേതാക്കളുടെ പട്ടിക ജയലളിത ഉടന്‍ പുറത്തു വിട്ടേ തീരൂ. കേരളത്തില്‍ നടക്കുന്ന സമരത്തെ ദുര്‍ബലപ്പെടുത്താനുള്ള ബ്ലാക്‌മെയിലിംഗ് തന്ത്രമാണു ജയലളിത പയറ്റുന്നതെന്നാണ് മുതിര്‍ന്ന കേരള നേതാക്കളുടെ അഭിപ്രായം. അതായത്, ആരൊക്കെയോ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നതു വാസ്തവം. അതില്ലെങ്കില്‍ ഏതു വിധത്തിലാണു കേരളത്തിലെ സമരം ഈ ആരോപണത്തോടെ ദുര്‍ബലപ്പെടുക?


തമിഴ്‌നാട്ടില്‍ വന്‍തോതില്‍ കൃഷിത്തോട്ടങ്ങള്‍ സമ്പാദിച്ചിട്ടുള്ള നേതാക്കളും ഉദ്യോഗസ്ഥരും ആരൊക്കെയെന്ന് ജയലളിത കേന്ദ്ര സര്‍ക്കാരിനെ അറിയിക്കട്ടെ. അതോടൊപ്പം പത്രമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ചെയ്യട്ടെ. മലയാളിക്കറിയണം ആരാണ് ആ നേതാക്കളെന്ന്. ആ നേതാക്കളെ കേരളീയര്‍ തെരുവില്‍ നേരിട്ടേക്കാമെന്നാകാം രാഷ്ട്രീയ നേതൃത്വത്തിന്റെ ഭയം. അങ്ങനെ സംഭവിച്ചാല്‍ അതാകും ജനാധിപത്യത്തിന്റെ വിജയം. അക്രമം ഒരുവിധത്തിലും പ്രോത്സാഹിപ്പിക്കപ്പെടാവുന്നതല്ല. കേരളീയര്‍ അക്രമത്തില്‍ വിശ്വസിക്കുന്നുമില്ല. അതുകൊണ്ടു മാത്രമാണ് ഈ നേതാക്കളെല്ലാം കേരളീയരെ മൊത്തത്തില്‍ ഒറ്റുകൊടുത്തു സ്വത്തു സമ്പാദിക്കുന്നത്.


കേരളത്തില്‍ ബ്ലേഡ് കമ്പനികള്‍ കൂട്ടത്തോടെ അടച്ചു പൂട്ടിയ ശേഷം രൂപം കൊണ്ട പ്രതിഭാസമാണ് തമിഴരുടെ വട്ടിപ്പണം. പലിശയ്ക്കു പണം കടം കൊടുക്കുന്ന വന്‍ സംഘങ്ങള്‍ തന്നെ തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലെത്തി ചുവടുറപ്പിച്ചിട്ടുണ്ട്. കൂടാതെ വന്‍കിട വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും തമിഴരുടേതായി കേരളത്തിലുണ്ട്. ഇതെല്ലാം അടിക്കടി മുന്നോട്ടു തന്നെ പോകുന്നത് കേരളത്തിലെ ജനങ്ങളുടെ പണത്താലാണ്. അതു മറന്ന് തമിഴ്‌നാട്ടുകാര്‍ മലയാളികളെ ആക്രമിക്കാന്‍ ശ്രമിക്കരുത്. തമിഴ്‌നാട്ടില്‍ വ്യാപകമായി മലയാളികളെ ആക്രമച്ചിട്ടും, ഏതെങ്കിലും തമിഴനു നേരേ ഒരു മലയാളിയുടെ പോലും കൈകള്‍ ഉയര്‍ന്നിട്ടില്ല. അതാണു മാന്യത. അതാണു സംസ്കാരം. ആദ്യം അതു കണ്ടു പഠിക്കാനാണ് അഴിമതിയുടെ തലൈവിയടക്കം തയാറാവേണ്ടത്.


വിദ്യാഭ്യാസമില്ലാത്ത ജനത്തെ കബളിപ്പിച്ചും ടെലിവിഷന്‍ നല്‍കിയും സാരി നല്‍കിയും അധികാരത്തിലെത്തി വന്‍തോതില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുള്‍പ്പെടെ നടത്തി കോടികള്‍ സമ്പാദിക്കുക എന്നതാണ് തമിഴകത്തെ രാഷ്ട്രീയം. അക്കാരണത്താല്‍ത്തന്നെയാണ് പത്രവായന ശീലമില്ലാത്ത സ്വന്തം അനുയായികളെ ഇളക്കിവിട്ട് മലയാളികളെ ആക്രമിക്കുന്നത്. അതിലൂടെ മലയാളികളുടെ സ്വത്ത് കൊള്ളയടിക്കുന്നു. ഇതെല്ലാം ഭരണകൂടത്തിന്റെ പിന്തുണയോടെയാണു നടക്കുന്നതെന്നതാണ് ഏറെ ഭീകരമായ അവസ്ഥ.

കേന്ദ്രം അടിയന്തരമായി ഇടപെടുകയോ, കേരള സര്‍ക്കാര്‍ തന്റേടത്തോടെ പ്രതികരിക്കുകയോ ചെയ്യാന്‍ ഇനിയും വൈകരുതെന്നു മാത്രം ഓര്‍മിപ്പിക്കട്ടെ.


2011 ഡിസം 13

നമുക്ക് ഒഴുകി അറബിക്കടലില്‍ അലിയാം

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മാന്യമായ ഭാഷയില്‍ മാത്രം സംസാരിക്കുന്ന കേരള നേതാക്കളോടുള്ള വെല്ലുവിളിയാണ് തമിഴ്‌നാട്ടിലെ മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കരുണാനിധിയും മകന്‍ സ്റ്റാലിനും നടത്തിയത്. കേരളം തമിഴ്‌നാടിനെ സഹാറ മരുഭൂമിയാക്കാന്‍ ശ്രമിക്കുകയാണെന്ന് കരുണാനിധി പറഞ്ഞപ്പോള്‍ മകന്‍ ഒരു പടികൂടി കടന്ന് തെക്കന്‍ തമിഴ്‌നാട്ടിലെ ജനങ്ങളെ കൊല്ലാനാണു കേരളത്തിന്റെ ശ്രമമെന്നു കുറ്റപ്പെടുത്തി. കേരളത്തിലുളള തമിഴരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നും കരുണാനിധി പറഞ്ഞിട്ടുണ്ട്.


മാരകായുധങ്ങളുമായി അതിര്‍ത്തി കടന്നു കേരളത്തിലെ ഗ്രാമങ്ങളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന തമിഴ് ഗുണ്ടകളെക്കുറിച്ച് രണ്ടു പേരും ഒന്നും പറയുന്നില്ല. തമിഴ്‌നാട്ടിലെ പലയിടത്തും മലയാളികളുടെ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടു. എന്നാല്‍, കേരളത്തില്‍ ഒരു തമിഴ്‌നാട്ടുകാരന്‍ പോലും ആക്രമിക്കപ്പെട്ടില്ല. തമിഴര്‍ നടത്തുന്ന ഒരു സ്ഥാപനം പോലും തകര്‍ക്കപ്പെട്ടുമില്ല. അതാണ് മലയാളിയുടെ മാന്യത. എന്നിട്ടും, മലയാളികളാകെ തമിഴര്‍ക്കെതിരേ രൂക്ഷമായ ആക്രമണം നടത്തുകയാണെന്ന മട്ടിലാണ് കരുണാനിധി പ്രതികരിച്ചത്. ഇതിനെ രാഷ്ട്രീയ മാന്യതാരാഹിത്യം എന്നേ വിശേഷിപ്പിക്കാനാവൂ.


കേരളത്തിലെ പ്രതിപക്ഷ നേതാവോ, മന്ത്രിമാരോ പോയിട്ട്, സാധാരണ നേതാക്കള്‍ പോലും തമിഴര്‍ക്കെതിരേ എന്തെങ്കിലും ഇതേവരെ പറഞ്ഞിട്ടില്ല. തമിഴ്‌നാട്ടിലെ സര്‍ക്കാരിന്റെ പിടിവാശി അവസാനിപ്പിക്കണമെന്നു പറയുന്നതിനെ ഒരു ജനതയ്‌ക്കെതിരേയുള്ള ആക്രമണമാണെന്ന തരത്തില്‍ വ്യാഖ്യാനിക്കുന്നതിലൂടെ തങ്ങളുടെ രാഷ്ട്രീയ പാപ്പരത്തം വെളിപ്പെടുത്തുകയാണ് കരുണാനിധിയും മകനും ചെയ്തത്. ഗുണ്ടായിസവും പണക്കൊഴുപ്പും മാത്രം കൈമുതലായ നേതാക്കളാണു തമിഴ്‌നാട്ടിലുള്ളത്. ജനാധിപത്യത്തെക്കുറിച്ചോ ജനകീയ ഭരണക്രമത്തെക്കുറിച്ചോ അറിവില്ലാത്ത തമിഴ്ജനതയ്ക്കു മുന്നില്‍ രാജഭരണകാലത്തെ പ്രൗഢികളുമായി വിലസുന്ന നേതാക്കളുടെ ജല്പനങ്ങള്‍ താല്‍ക്കാലിക രാഷ്ട്രീയ നേട്ടം മുന്നില്‍ക്കണ്ടാവാം. എന്നാല്‍, ആത്യന്തികമായി അത് എത്തി നില്‍ക്കുക രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങള്‍ തമ്മിലുണ്ടായേക്കാവുന്ന വൈരത്തിലാകുമെന്ന് എല്ലാവരും തിരിച്ചറിയണം.


തമിഴ്‌നാടിന് വെള്ളം നല്‍കാമെന്ന് ആവര്‍ത്തിച്ചു പറയുന്ന കേരള സര്‍ക്കാരിനെ ആരും അറിയുന്നില്ല. തമിഴ്‌നാട്ടിലെ പത്രങ്ങളില്‍ ആ വാര്‍ത്ത വരാറുമില്ല. അതിനു പകരം, അവിടെ പത്രങ്ങളിലൂടെ നടക്കുന്ന പ്രചാരണം കേരളം അണക്കെട്ടു പൊളിച്ച് തമിഴ്‌നാട്ടിലേക്കുള്ള വെളളം തടയുന്നു എന്ന നിലയ്ക്കാണ്. കേരളത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പരസ്യവും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വകയായി ചില പത്രങ്ങളില്‍ വന്നു. കേരളത്തിലും ഇംഗ്ലീഷ് പത്രങ്ങള്‍ ജയലളിതയുടെ പരസ്യം പ്രസിദ്ധീകരിച്ചു. തമിഴ്‌നാട്ടിലെ ഏതെങ്കിലും പത്രം കേരള മുഖ്യമന്ത്രിയുടേതായി ഇതേ രീതിയില്‍ പരസ്യം നല്‍കിയാല്‍ അതു പ്രസിദ്ധീകരിക്കാന്‍ തയാറാവുമോ? മാത്രവുമല്ല, മലയാള പത്രങ്ങള്‍ പോലും സെന്‍സര്‍ഷിപ്പിനു വിധേയമാകുന്നുണ്ടവിടെ. അതെല്ലാം കണ്ടില്ലെന്നു നടിച്ച് എത്ര നാള്‍ മുന്നോട്ടു പോകാനാവും?


മലയാളിയുടെ മാന്യതയെ മുതലെടുക്കുകയാണ് തമിഴ്‌നാട്ടിലെ നേതാക്കള്‍. തങ്ങള്‍ക്ക് എന്തുമാകാമെന്ന ധിക്കാരമാണ് അവരുടെ വാക്കുകളിലും പ്രവൃത്തിയിലും കാണുന്നത്. ഇത് അംഗീകരിക്കാനാവില്ല. തമിഴ്‌നാട്ടിലെ മലയാളികള്‍ക്കു നേരേയുണ്ടാകുന്ന ഏത് അക്രമത്തെയും അതിശക്തമായ ഭാഷയില്‍ അപലപിക്കാന്‍ കേരളത്തിലെ മുഖ്യമന്ത്രിക്കു സാധിക്കണം. വെറുതേ ചാനല്‍ ചര്‍ച്ചകളില്‍ കയറിയിരുന്ന് വീമ്പിളക്കാതെ കാര്യഗൗരവത്തോടെ പ്രവര്‍ത്തിക്കാന്‍ നമ്മുടെ മന്ത്രിമാര്‍ക്കും കഴിയണം. അതിനു പകരം, വെറുതേ തമിഴരുടെ കൈകൊണ്ട് മരണം വരിക്കാന്‍ കേരളീയരെ വിട്ടുകൊടുക്കരുത്.


തമിഴ്‌നാടിന്റെ ധിക്കാരത്തിനു മൂലകാരണം അവിടെ നിന്നുള്ള പച്ചക്കറിയും അരിയുമാണ് കേരളീയര്‍ ഭക്ഷിക്കുന്നത് എന്നതു തന്നെ. ആ വസ്തുക്കള്‍ ഇവിടെ വേണ്ടെന്ന് പറയാന്‍ ഉമ്മന്‍ചാണ്ടി എന്തിനാണു മടിക്കുന്നത്? കര്‍ണാടകയില്‍ നിന്നോ ആന്ധ്രയില്‍ നിന്നോ ആവശ്യത്തിനുള്ള ഭക്ഷണവസ്തുക്കള്‍ ഇവിടെ എത്തിക്കണം. തമിഴ്‌നാടിന്റെ അതിര്‍ത്തി കടന്ന് ഒരു ചരക്കുവണ്ടി പോലും ഇവിടേക്ക് പണമോഹവുമായി എത്തേണ്ടതില്ലെന്ന് ഉറച്ച നിലപാടെടുത്താല്‍ കരുണാനിധിയുടെയും ജയലളിതയുടെയുമൊക്കെ കോലം കത്തിക്കുക തമിഴ്‌നാട്ടിലെ കര്‍ഷകര്‍ തന്നെ ആയിരിക്കും. അതാണ് ചെയ്യേണ്ടത്.


ഇതിനിടെ, ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ ആരോ കരുതിക്കൂട്ടി നടത്തുന്ന നീക്കമാണു മുല്ലപ്പെരിയാര്‍ സമരമെന്ന നിലയ്ക്കുള്ള പ്രചാരണം ചില കേന്ദ്രങ്ങളില്‍ നിന്നുയരുന്നുണ്ട്. തികച്ചും ബാലിശമായ ഇത്തരം പ്രചാരണങ്ങള്‍ക്കുള്ള സമയമല്ലിത്. സംസ്ഥാനത്തെ ബാധിക്കുന്ന ഗുരുതരമായ ഒരു വിഷയത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ ഏതു കേന്ദ്രത്തില്‍ നിന്നുണ്ടായാലും അത് അപലപനീയം തന്നെ. കേരളത്തിലെ ജനങ്ങളെ വിഘടിപ്പിച്ച് തമിഴ്‌നാടിനു വേണ്ടി വിടുപണി ചെയ്യുന്ന ആരെങ്കിലുമാണോ ഇതിനു പിന്നിലെന്ന് കണ്ടെത്തണം. ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിച്ചു നില്‍ക്കേണ്ടവരല്ല മലയാളികള്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്നാല്‍ ഒഴുകിയൊലിച്ചു പോകുന്നവര്‍ക്ക് ജാതി,മത ഭേദമുണ്ടാവില്ല. അതു മാത്രം ഓര്‍മിക്കുക.


തമിഴ്‌നാട്ടിലെ നേതാക്കള്‍ വായനാശീലമോ അക്ഷരാഭ്യാസമോ ഇല്ലാത്ത തമിഴരെ തെറ്റിദ്ധരിപ്പിക്കാന്‍ പല വിധത്തിലുള്ള പ്രചാരണവും നടത്തിയേക്കാം. അവിടെ ആകെയുള്ള മാധ്യമം സിനിമയാണ്. അക്കാരണത്താലാണ് ഡാം 999 എന്ന സിനിമ അവിടെ നിരോധിച്ചത്. പത്രങ്ങള്‍ വായിക്കുകയോ ചാനല്‍ വാര്‍ത്തകള്‍ വീക്ഷിക്കുകയോ ചെയ്യാന്‍ തക്ക വിദ്യാഭ്യാസമോ പ്രബുദ്ധതയോ ഇല്ലാത്തവരാണു തമിഴ്മക്കള്‍. അവര്‍ക്കിടയില്‍ ബോധവത്കരണം നടത്തേണ്ട സര്‍ക്കാര്‍ അയല്‍ സംസ്ഥാനത്തിനെതിരേ കലാപത്തിനു പ്രേരിപ്പിക്കുമ്പോള്‍ കേന്ദ്രം ഇടപെടണം. ദൗര്‍ഭാഗ്യവശാല്‍ യുപിഎ സര്‍ക്കാര്‍ അതിനു സന്നദ്ധരാവുന്നില്ല.


ഇങ്ങനെ, പ്രചാരണരംഗത്തും രാഷ്ട്രീയരംഗത്തും വന്‍മതിലുകള്‍ തീര്‍ത്ത് സ്ഥിതിഗതികള്‍ തങ്ങള്‍ക്കനുകൂലമാക്കുന്ന തമിഴ് നേതാക്കളുടെ ശിഷ്യത്വം സ്വീകരിക്കാനാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും തയാറാവേണ്ടത്. മറ്റെല്ലാ പരിഗണനകള്‍ക്കു മേലേയാണ് തമിഴരുടെ പൊതുതാത്പര്യമെന്ന് അവര്‍ തെളിയിക്കുന്നു. സമാനമായ ഐക്യം മലയാളിക്കുമുണ്ടാവണം. അല്ലെങ്കില്‍, സമസ്തവും തകര്‍ത്തെത്തുന്ന വെള്ളപ്പാച്ചിലില്‍ നമുക്ക് ഒഴുകി അറബിക്കടലില്‍ അലിയാം.

2011 ഡിസം 11

പ്രകോപിതരാകരുത്.

പ്രിയപ്പെട്ട സഹോദരങ്ങളേ,
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചിലരുടെ അതിരുവിട്ട വികാരപ്രകടനവും വെറിപിടിച്ച ചില വൈക്കോല്‍ സംഘടനകളുടെ ആഹ്വാനവും ഇരു സംസ്ഥാനങ്ങളുടെയും അതിര്‍ത്തിഗ്രാമങ്ങളില്‍ എങ്കിലും മലയാളികളും തമിഴരും തമ്മിലുള്ള വംശീയ കലാപത്തിന്റെ തലത്തിലേക്ക് വഷളായി വളര്‍ന്നിരിക്കുന്നു. കമ്പം, നാമക്കല്‍ പ്രദേശങ്ങളില്‍ പലയിടത്തും മലയാളികള്‍ അക്രമത്തിനും കൊള്ളയടിക്കും ഇരയായി. അതോടൊപ്പം കേരളത്തിലും അപൂര്‍വമായെങ്കിലും ചിലര്‍ തമിഴരെ മര്‍ദ്ദിച്ച വാര്‍ത്തയും ഉണ്‍ടായി.

സഹോദരങ്ങളേ നമ്മള്‍ പ്രകോപിതരാകരുത്. കാപാലികരായ ഒരുപറ്റം ക്രിമിനലുകള്‍ നമ്മുടെ സഹോദരങ്ങളെ ആക്രമിക്കുകയും, വസ്തുവകകള്‍ അപഹരിക്കുകയും കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും ചെയ്തു എന്നു മന‍സിലാക്കുമ്പോള്‍തന്നെ അവരെ അക്രമികളുടെ കയ്യില്‍ പെടാതെ സം‌രക്ഷിക്കുകയും അഭയം നല്‍കി നാട്ടിലെത്തുന്നതിനാവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്ത മനുഷ്യരും തമിഴര്‍ തന്നെ എന്നു നാം മനസിലാക്കണം.


ഇന്ന് കേരളത്തില്‍ താമസിക്കുന്ന തമിഴ് മക്കളും വീണ്ടുവിചാരമില്ലാത്ത ഒരു പ്രത്യാക്രമണം ഭയന്ന് തന്നെയാണ് ഇവിടെ കഴിയുന്നത്. നമ്മുടെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള നീച പ്രവര്‍ത്തികള്‍ ഉണ്ടാകാന്‍ പാടില്ല. കേരളത്തില്‍ - പ്രത്യേകിച്ച് ഇടുക്കി കോട്ടയം എറണാകുളം ജില്ലകളില്‍ താമസിക്കുന്ന മുഴുവന്‍ തമിഴര്‍ക്കും കാലഹരണപ്പെട്ട ഡാം പുനര്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ നമ്മുടെ അഭിപ്രായം തന്നെയാണുള്ളത്. പട്ടിണി മറ്റാന്‍ തൊഴിലെടുക്കാന്‍ അല്ലെങ്കില്‍ ചെറുകിട കച്ചവടങ്ങള്‍ക്കായി നാടുവിട്ട് നമ്മോടൊപ്പം വന്നു ജീവിക്കുന്ന അവരെ നാം ഉപദ്രവിച്ച് ഓടിച്ച് വിട്ടത്കൊണ്ട് യാതൊരു ഗുണവും ഉണ്ടാവാന്‍ പോകുന്നില്ല, പകരം തമിഴ്നാട്ടിലുള്ള കുറച്ചാളുകളെ എങ്കിലും സത്യാവസ്ഥ മനസിലാക്കി കൊടുക്കുവാനുള്ള ഒരു വഴി അടഞ്ഞു പോകുവാന്‍ മാത്രമേ കാരണമാകുകയുള്ളു.


അതല്ല തമിഴര്‍ക്കുനേരേ പ്രതികരിക്കാതെ അടങ്ങില്ലെന്നു വാശിയുള്ളവര്‍, അത്രയ്ക്ക് ആവേശവും ധൈര്യവും ഉണ്ടെങ്കില്‍ ജയലളിതക്കും വൈക്കോലിനും കരുണാനിധിക്കും കുടുംബാങ്ങള്‍ക്കും പിന്നെ ഇവരുടെയൊക്കെ ബിനാമികള്‍ക്കും കേരളത്തില്‍ കുമരകത്തും ആലപ്പുഴയിലും മറ്റു പലയിടങ്ങളിലുമുള്ള വസ്തുവകകള്‍ കയ്യേറട്ടെ. അല്ലാതെ വഴിയരുകില്‍ കച്ചവടം ചെയ്യുന്ന പാവപ്പെട്ട തമിഴന്റെ പച്ചക്കറിത്തട്ടു മറിച്ചിട്ടും തുണിക്കച്ചവടത്തിനു വന്നവന്റെ മോട്ടോര്‍ സൈക്കിളിന്റെ കാറ്റൂരി വിട്ടുമല്ല മുല്ലപ്പെരിയാര്‍ പ്രക്ഷോഭത്തില്‍ പങ്ക് ചേരേണ്ടത്.


ഇന്നലെയും ഇടുക്കി കോട്ടയം ജില്ലകളില്‍ ഭൂകമ്പമുണ്ടായി നാലുജില്ലകളിലെ ജനങ്ങള്‍ ഓരോ നിമിഷവും ഒരു ദുരന്തതിന്റെ ഇരമ്പം കതോര്‍ത്ത് ഭയചകിതരായിക്കഴിയുന്നു, ഇപ്പോളും നമ്മുടെ ഭരണക്കാര്‍ ജയലളിതയ്ക്ക് കത്തെഴുതി കളിക്കുന്നു, കേന്ദ്രത്തിലെ വല്യേമാന്മാര്‍ പ്രധാനമന്ത്രിയുടെ മൗനത്തിനു വ്യാഘ്യാനങ്ങള്‍ ചമച്ച് രസിക്കുന്നു. പൊറോട്ടകുമാരന്റെ ലീലാവിലാസങ്ങളെപ്പറ്റി പത്ത് കമ്ന്റ് ഫേസ്ബുക്കില്‍ വന്നാലുടനെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് മീഡിയകള്‍ മുഴുവന്‍ നിരോധിക്കാന്‍ കച്ചകെട്ടി ഇറങ്ങിയവരൊന്നിനും മുപ്പത്തഞ്ച് ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും സ‌ം‌രക്ഷണം നല്‍കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ധൈര്യമില്ല.

നാഴികക്ക് നാല്‍പ്പത് വട്ടം ചപ്പാത്തിലെയും വണ്ടിപ്പെരിയാറ്റിലെയും സമരപ്പന്തലിലേക്ക് ഓടിപ്പോകുകയും ഒന്നോ രണ്ടോ മണിക്കൂര്‍ വീതം ക്യാമറയ്ക് മുന്‍പില്‍ നിരാഹാരമിരിക്കുകയും ചെയ്യുന്ന ഭരണകഷി എമ്മെല്ലെമാരില്‍ നട്ടെല്ലിനുറപ്പുള്ള ആരെങ്കിലും മൂന്നു പേര്‍ ഉണ്ടെങ്കില്‍ അവര്‍ ഒരു സമയ പരിധി നിശ്ചയിച്ച് അതിനുള്ളില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും കേരളത്തിന് പുതിയ ഡാമിന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ ചാണ്ടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിക്കുമെന്നു ഭീഷണി ഉയര്‍ത്തട്ടെ.

വെറുതെ പറഞ്ഞാല്‍ മതി പിന്‍‌വലിക്കേണ്ടി വരില്ല. അധികാര കസേര നഷ്ടപ്പെടുമെന്നാകുമ്പോള്‍ ഇപ്പോള്‍ ഉറങ്ങുന്നവരും ഉറക്കം നടിക്കുന്നവരും ഉണരും. ഇപ്പോള്‍ ഇല്ലാത്ത വഴികള്‍ ഒക്കെ തുറന്നു വരും, കേന്ദ്രത്തിനും പ്രധാന മന്ത്രിക്കും പ്രതിരോധ മന്ത്രിക്കും മലയാളികളുടെതു മാത്രമല്ല എന്നഹങ്കരിക്കുന്ന പല കേന്ദ്ര മന്ത്രി മാര്‍ക്കും മലയാളികളോട് പെട്ടന്ന് പ്രത്യേക സ്നേഹം ഉറപൊട്ടും. അതേ കസേര കയ്യെത്തും ദൂരത്തെന്നു കണ്ടാല്‍ പോളിറ്റും പോളിറ്റാത്തതുമായ എല്ലാ ബ്യൂറൊകളും  പുതിയ ഡാം നിര്‍മ്മിക്കുന്നതിന് അനുകൂല നിലപാടെടുക്കും.

ജനങ്ങളുടെ നിലവിളികേള്‍ക്കാന്‍ കാതില്ലാത്തവര്‍ അധികാര കസേരയുടെ കാലൊടിയുന്ന ശബ്ദം കേട്ട് ഞെട്ടട്ടെ.