2013 മേയ് 6

അഴിമതി കഥകളുടെ ഘോഷയാത്ര



രണ്ടാം തവണയും അധികാരത്തിലേറിയ, ഇടതുപക്ഷത്തിന്റെ നിയന്ത്രണം ഇല്ലാത്ത യു പി എ സര്‍ക്കാര്‍ അഴിമതി കഥകളുടെ കുരിശ് ഒന്നിനു പുറമേ ഒന്നായി ചുമക്കുന്ന ദയനീയ കാഴ്ചയാണ് കാണുന്നത്. കല്‍ക്കരിപ്പാടം അഴിമതി ഇടപാടില്‍ നിയമ മന്ത്രി അശ്വതി കുമാര്‍ സി ബി ഐയുടെ അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിച്ചതായുള്ള ആരോപണം കത്തിനില്‍ക്കുമ്പോള്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിക്കൊണ്ട് റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലും അഴിമതി ആരോപണത്തില്‍ കുടുങ്ങിയിരിക്കുന്നു. 


റെയില്‍വേ ബോര്‍ഡ് അംഗത്തിന് ഉന്നത പദവി നല്‍കാനായി ബന്‍സലിന്റെ സഹോദരീപുത്രന്‍ വിജയ് സിംഗഌ90ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായാണ് കണ്ടെത്തല്‍ വിജയ് സിംഗ്ല ള്‍പ്പെട്ട കോഴ ഇടപാടിനെ വിവരം ലഭിച്ച സി ബി ഐ വിദഗ്ദ്ധമായ അന്വേഷണത്തിലൂടെയാണ് കൈക്കൂലി നല്‍കിയ റെയില്‍വേ ബോര്‍ഡ് അംഗം മഹേഷ് കുമാറിനെയും അത് വാങ്ങിയ വിജയ് സിംഗ്ല യെയും ഇടപാടില്‍ ഇടനിലക്കാരായ മറ്റു നാലുപേരെയും അറസ്റ്റു ചെയ്തത്. 


വെസ്റ്റേണ്‍ റെയില്‍വേയില്‍ ജനറല്‍ മാനേജറായിരുന്ന മഹേഷ് കുമാര്‍ ഈയിടെയാണ് റെയില്‍വേ ബോര്‍ഡ് അംഗമായത്. അഴിമതിക്ക് ഏറെ അവസരമുള്ള ഇലക്ട്രിക്കല്‍ വിഭാഗം മേധാവിയായി നിയമിക്കപ്പെടാന്‍ മഹേഷ് കുമാറിനോട് വിജയ് സിംഗ്ല രണ്ടുകോടി രൂപയുടെ കോഴ ഇടപാട് ഉറപ്പിച്ചതായാണ് സി ബാ ഐ പറയുന്നത്. ഇതിന്റെ ആദ്യ ഗഡുവായാണ് 90 ലക്ഷം രൂപ കൈമാറിയത്. ഇടപാടിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ മഹേഷ് കുമാറിന്റെയും വിജയ് സിംഗ്ല യുടെയും ഫോണ്‍ കോളുകള്‍ ചോര്‍ത്തി വിവരങ്ങള്‍ മനസ്സിലാക്കിക്കൊണ്ടിരുന്ന സി ബി ഐ ഉദ്യോഗസ്ഥര്‍ കോഴ  തുക കൈമാറിയ ഉടന്‍തന്നെ രണ്ടുപേരെയും പിടികൂടുകയായിരുന്നു. 90 ലക്ഷം രൂപയും സി ബി ഐ പിടിച്ചെടുത്തു.



കല്‍ക്കരിപ്പാടം ഇടപാടുമായി ബന്ധപ്പെട്ടു നിയമമന്ത്രിയുടെ രാജിക്കായി മുറവിളികൂട്ടിക്കൊണ്ടിരുന്ന പ്രിതിപക്ഷത്തിനു ബന്‍സലിന്റെ അനിന്തരവന്റെ അറസ്റ്റ് പുതിയൊരു ആയുധമായി. ബി ജെ പിയും ഇടതുപക്ഷ പാര്‍ട്ടികളും ബന്‍സലിന്റെ രാജി ആവിശ്യപ്പെട്ടുകഴിഞ്ഞു. ഒരു റെയില്‍വെ ബോര്‍ഡ് അംഗത്തിന് ഉയര്‍ന്ന പദവി വാഗ്ദാനം ചെയ്ത് 90 ലക്ഷം രൂപ ബന്ധപ്പെട്ട മന്ത്രിയുടെ ഉറ്റബന്ധു കൈക്കൂലി വാങ്ങണമെങ്കില്‍ അതുമന്ത്രിയുടെ അറിവോടെയും സമ്മതത്തോടെയും ആയിരിക്കണമെന്നുള്ള സാമാന്യ യുക്തിയാണ് പ്രതിപക്ഷം ബന്‍സലിനെതിരെ ആയുധമാക്കുന്നത്. 


പ്രതിപക്ഷത്തിന്റെ രാജി ആവിശ്യത്തിനെതിരെ യു പി എ പതിവു നാടകം ആവര്‍ത്തിക്കുകയാണ്. 


അറസ്റ്റുവാര്‍ത്ത പുറത്തുവന്ന ഉടന്‍ പ്രധാന മന്ത്രിയെയും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെയും കണ്ട് ബന്‍സല്‍ രാജി സന്നദ്ധത അറിയിക്കുന്നു.സംഭവത്തില്‍ തനിക്കുയാതൊരു പങ്കുമില്ലെന്നാണ് ബന്‍സല്‍ ഇരുനേതാക്കളെയും അറിയിച്ചത്. അനിന്തരവന്‍ കൈക്കൂലി വാങ്ങിയതു തന്റെ അറിവോടെയായിരുന്നില്ല. അനിന്തരവനുമായി യാതൊരു ബിസിനസ് ബന്ധവുമില്ല. ഭരണകാര്യങ്ങളില്‍ ബന്ധുക്കളെ അടുപ്പിക്കാറില്ല. പൊതു ജീവിതത്തില്‍ സംശുദ്ധികാത്തുസൂക്ഷിക്കുന്ന ആളാണ്. ഇങ്ങനെ പോകുന്നു ബന്‍സലിന്റെ സത്യപ്രസ്താവനകള്‍. മന്‍മോഹന്‍ സിംഗും സോണിയാഗാന്ധിയും മറ്റൊന്നു ആലോചിക്കാതെ അതു മുഖവിലയ്ക്കടുത്തു എന്നു വേണം കരുതാന്‍. കാരണം കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ അടങ്ങുന്ന കോര്‍ കമ്മിറ്റിയോഗം ബനസല്‍ രാജിവെക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. 


ഈ കോഴവിവാദം യു പി എ മന്ത്രിസഭയിലെ അംഗങ്ങളുടെ മാത്രമല്ല, റെയില്‍വെയില്‍ ഇപ്പോള്‍ നടമാടുന്ന കൊടിയ അഴിമതിയുടെ കഥകളിലേക്കും വെളിച്ചം വീശുന്നു.  


ലോകത്തെ രണ്ടാമത്തെ വലിയ റെയില്‍വെ ശൃംഖലയുള്ള ഇന്ത്യന്‍ റെയില്‍വെ അഴിമതിയില്‍ മുങ്ങിക്കുളിച്ച സ്ഥാപനമാണെന്ന് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ (സി വി സി)വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ പൊതുമേഖലാ സ്ഥാപനമെന്ന ബഹുമതിയാണ് സി വി സി ഇന്ത്യന്‍ റെയില്‍വെയ്ക്കു ചാര്‍ത്തിക്കൊടുത്തിരുന്നത്. രാജ്യത്ത് അഴിമതികുറ്റങ്ങള്‍ക്കു ശിക്ഷിക്കപ്പെടുന്ന ഓരോ മൂന്ന് ഉദ്യോഗസ്ഥരില്‍ ഒരാള്‍ വീതം റെയില്‍വെയില്‍ നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അഴിമതിക്കുറ്റങ്ങളില്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്നതിലും റെയില്‍വെ അധികൃതര്‍ വീഴ്ചകാട്ടുന്നതായി സിവിസി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.



ഇന്ത്യന്‍ റെയില്‍വെ എന്ന ബൃഹത്തായ പ്രസ്ഥാനം രാഷ്ട്രിയക്കാരും ഉദ്യോഗസ്ഥരും അടങ്ങുന്ന മാഫിയാകളുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. സിവിസിക്കു ലഭിച്ച ഒരു പരാതി പറിശോധിച്ചാലറിയാം റെയില്‍വെയില്‍ നടമാടുന്ന അഴിമതിയുടെ ആഴം. 


റെയില്‍വെയുടെ രാജ്യത്തെ ഏറ്റവും വലിയവര്‍ക്ക്‌ഷോപ്പാണ് ബീഹാറിലെ ജമല്‍പ്പൂരിലുള്ളത്. ട്രെയിനിന്റെ വിലുകളുടെ ബാള്‍ ബിയറിംഗ്‌സ് മാറ്റുന്നത് ഇവിടെയാണ്. ഏതാനും ആയിരം കിലോമീറ്ററുകള്‍ ഓടിക്കഴിയുമ്പോള്‍ വീലുകളുടെ ബാള്‍ബിയറിംഗ് മാറണമെന്നാണ്. 2000-3000 രൂപവരെ വിലയുള്ള ഇവ ജര്‍മ്മനിയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ബാള്‍ബിയറിംഗ് മാറാന്‍ നൂറുകണക്കിനു ട്രെയിനുകള്‍ ജമല്‍പ്പൂരിലെത്തും. ഈ ട്രെയിനുകളില്‍ ഭൂരിഭാഗവും വര്‍ക്ക്‌ഷോപ്പിലെത്താറില്ല. ഇവയുടെ ബാള്‍ബിയറിംഗ് മാറിയതായുള്ള സര്‍ട്ടിഫിക്കറ്റ് നല്കി തിരിച്ചയയ്ക്കും. പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ തട്ടിഎടുക്കുന്നത്. ജമല്‍പൂര്‍വര്‍ക്ക്‌ഷോപ്പിലെ ഉന്നതര്‍ മുതല്‍ സാധാരണ ജീവനക്കാരന്‍ വരെ ഈ അഴിമതിയില്‍ പങ്കാളിയാരുന്നു. ഈ വെട്ടിപ്പുമായി ബന്ധപ്പെട്ട വലിയതുകയ്ക്കുള്ള ഒരു ബില്ലില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഉദ്യോഗസ്ഥനെ അഴിമതിക്കാരടങ്ങിയ മാഫിയായുടെ ആളുകള്‍ വെടിവച്ചു കൊന്നതോടെയാണ് വര്‍ഷങ്ങളായി നടന്നു വന്നതിരിമറി പുറംലോകം അറിയുന്നത്. റെയില്‍വെയുടെ എല്ലാത്തലത്തിലും ഇത്തരത്തില്‍ കോടികളുടെ അഴിമതി നടക്കുന്നുണ്ട്. 


അഴിമതിയുടെ കറപുരളുന്ന മന്ത്രിമാര്‍ രാജിവെക്കേണ്ടതില്ലെന്ന് പറയുന്ന സര്‍ക്കാരുകള്‍ ഭരിക്കുമ്പോള്‍ ഇത്തരത്തിലുള്ള അഴിമതികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.


2013 മാർ 24

ശിക്ഷ വിധിക്കേണ്ടത് സര്‍ക്കാരാണോ?


കടല്‍ക്കൊലക്കേസിലെ പ്രതികളായ നാവികര്‍ക്ക് വധശിക്ഷ ലഭിക്കില്ലെന്ന് ഇറ്റലിക്ക് ഇന്ത്യ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണു  വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പാര്‍ലമെന്റിനെ അറിയിച്ചിരിക്കുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലാത്തതിനാല്‍ വധശിക്ഷ ഉണ്ടാവില്ലെന്നാണത്രേ ഇന്ത്യ ഇറ്റലിയെ അറിയിച്ചത്.


ഇതിനെ ഏതു വിധത്തിലാണ് നിയമസംവിധാനം കൈകാര്യം ചെയ്യുക എന്നത് കണ്ടറിയേണ്ട കാര്യമാണ്. ഒരു കൊലപാതക്കക്കേസിലെ പ്രതികള്‍ക്ക് ഇത്തരമൊരു ഉറപ്പു കൊടുക്കാന്‍ ഒരു സര്‍ക്കാരിനു സാധിക്കുമോ എന്ന ചോദ്യമാണ് ഇവിടെ പ്രസക്തം. കോടതിയില്‍ വിചാരണ തുടങ്ങുന്നതിനു മുമ്പു തന്നെ ശിക്ഷ ഇന്നതായിരിക്കും എന്ന വിധത്തില്‍ ഒരു സര്‍ക്കാര്‍ ഉറപ്പുകള്‍ നല്‍കുന്നത് നിയമസംവിധാനത്തിന്റെ സുഗമമായ നടത്തിപ്പിനു യോജിച്ചതാണോ?


ഇന്ത്യയിലെ സംവിധാനമനുസരിച്ച് കോടതികളാണ് വിധി പ്രസ്താവിക്കുന്നത്. അതിനുള്ള അര്‍ഹത സര്‍ക്കാരിനില്ല. കേസ് കോടതിയില്‍ എത്തി വിചാരണ നടത്തുകയും വാദപ്രതിവാദങ്ങള്‍ നടക്കുകയുമൊക്കെ വേണം. അതെല്ലാം കഴിഞ്ഞ് തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ കോടതി വിധി പ്രസ്താവിക്കും അപ്പോഴാണ് കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണോ അല്ലയോ എന്നൊക്കെ കണ്ടെത്തുന്നത്. ഇവിടെ വിചാരണ പോലും തുടങ്ങുന്നതിനു മുമ്പ് കേസ് നിസാരമാണെന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു വിദേശ രാജ്യത്തിന് ഉറപ്പു കൊടുത്തിരിക്കുന്നു. അതിലൂടെ വാസ്തവത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്മാരുടെ കുടുംബങ്ങളെ അവഹേളിക്കുക തന്നെയാണ് ചെയ്തിരിക്കുന്നത്.


കുറ്റം ചെയ്‌തോ ഇല്ലയോ എന്നൊക്കെ കണ്ടെത്താനുള്ള അവകാശവും അധികാരവും കോടതിക്കാണുള്ളത്. അതില്‍ ഒരു ജനായത്ത സര്‍ക്കാരിനു വലിയ പങ്കൊന്നും ഇല്ല. ഒരു കേസിലെ പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ വേണ്ടി ഇത്തരം ഉറപ്പുകള്‍ കൊടുത്ത സംഭവം ഇതിനു മുമ്പു കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. ഇന്ത്യയിലെ നിയമസംവിധാനം അനുസരിച്ചുള്ള വിചാരണയ്ക്കു ശേഷം കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ ചിലപ്പോള്‍ കോടതി വധശിക്ഷ വിധിച്ചേക്കാം. അങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പു നല്‍കാന്‍ സല്‍മാന്‍ ഖുര്‍ഷിദ് ആരാണ്? 


ഇറ്റലി എന്ന രാജ്യത്തോട് കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന് അതിരുകവിഞ്ഞ വിധേയത്തം ഉണ്ടെന്നത് സത്യം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവിന്റെ താത്പര്യമാണ് കേന്ദ്ര സര്‍ക്കാരിന്റെ താത്പര്യം. അവിടെ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കു വലിയ സ്ഥാനമൊന്നുമില്ല. ഇറ്റലിയെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ വിറയ്ക്കുന്നവരാണ് കേന്ദ്ര മന്ത്രിസഭയിലിരിക്കുന്നതെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടാവില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ സ്വദേശമായ ഇറ്റലിക്കെതിരേ എന്തെങ്കിലും ചെയ്യാന്‍ സര്‍ക്കാരിനു സാധിക്കില്ല. വലിയ നാടകങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം സോണിയാ ഗാന്ധി ഇറ്റലിക്കെതിരേ പ്രസ്താവനയിറക്കിയതു ചൂണ്ടിക്കാണിച്ചാലൊന്നും ഇന്ത്യയിലെ പ്രബുദ്ധരായ ജനതയെ പറ്റിക്കാനാവില്ല.



സുപ്രീം കോടതി നല്‍കിയ സമയ പരിധിക്കുള്ളില്‍ നാവികര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ അവരെ അറസ്റ്റ് ചെയ്യില്ലെന്നും കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ എന്ന പേരില്‍ കോടതിയില്‍ നിന്ന് അനുവാദം വാങ്ങി ഇറ്റലിയിലേക്കു പോയ കൊലയാളികളെ തിരികെ അയയ്ക്കില്ലെന്ന നിലപാടാണ് ഇറ്റലി സ്വീകരിച്ചത്. നാലാഴ്ചത്തേക്കെന്നു പറഞ്ഞ് നാട്ടിലേക്കു പോകാന്‍ അനുവദിച്ചവര്‍ തിരികെ വരില്ലെന്നു പറഞ്ഞപ്പോഴും കേന്ദ്ര സര്‍ക്കാരിന് വലിയ അനക്കമൊന്നുമുണ്ടായിരുന്നില്ല. ഒടുവില്‍, ഇറ്റാലിയന്‍ അംബാസഡര്‍ക്ക് നയതന്ത്ര പരിരക്ഷ ലഭിക്കില്ലെന്നു കോടതി വരെ പറഞ്ഞതോടെ മലക്കം മറിയുന്ന കാഴ്ചയും കണ്ടു. അതിന്റെ തുടര്‍ച്ചയായാണ് സോണിയാഗാന്ധിയുടെ പ്രസ്താവന വന്നത്.


ഇതെല്ലാം മനസിലാക്കാന്‍ തക്ക ശേഷിയുള്ള ഒരു ജനതയാണ് ഇവിടെയുള്ളതെന്നെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ മനസിലാക്കേണ്ടതായിരുന്നു. ഇറ്റലിക്കാരെ കാണുമ്പോള്‍ കവാത്തു മറക്കുന്നവരെ ഭരണാധികാരികളായി ഇവിടെ വേണോയെന്നു തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു.


കൊലക്കുറ്റം ചെയ്തവര്‍ക്ക് എന്തു ശിക്ഷ വിധിക്കണമെന്ന് കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ തീരുമാനിക്കുന്ന അവസ്ഥ രാജ്യത്തിനു തന്നെ ഭൂഷണമല്ല. കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കൊല്ലപ്പെട്ടത് എന്ന ഒറ്റക്കാരണത്താല്‍ മാത്രമല്ല കേന്ദ്ര സര്‍ക്കാര്‍ ഇറ്റാലിയന്‍ നാവികര്‍ക്കു വേണ്ടി വാദിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിവുള്ളതു തന്നെ. ഇപ്പോള്‍ മന്ത്രി പറഞ്ഞിരിക്കുന്ന വാക്കുകളിലൂടെ നാവികരുടെ ഭാവി നമുക്കു പ്രവചിക്കാം. ചുരുങ്ങിയ ഏതെങ്കിലും ശിക്ഷ അവര്‍ക്കു ലഭിക്കുന്ന വിധത്തിലാകും പ്രോസിക്യൂഷന്‍ തെളിവുകള്‍ നിരത്തുകയെന്നതില്‍ തര്‍ക്കമില്ല. സര്‍ക്കാര്‍ അതിനുള്ള നിര്‍ദേശം ഇതിനകം നല്‍കിയിട്ടുണ്ടാകും.



ഒരുപക്ഷേ, ശിക്ഷ ലഭിക്കാത്ത വിധത്തിലും പ്രോസിക്യൂഷന്‍ വാദിച്ചേക്കാം. നാവികര്‍ ചെയ്തത് വലിയ കുറ്റമൊന്നുമല്ല എന്ന ധ്വനി സല്‍മാന്‍ ഖുര്‍ഷിദിന്റെ വാക്കുകളിലുണ്ട്. ഇറ്റലിക്കാര്‍ കുറ്റം ചെയ്താല്‍ അതു കുറ്റമല്ലാതാകുന്നത് എങ്ങനെയെന്ന് അദ്ദേഹം വ്യക്തമാക്കിയാല്‍ കൊള്ളാം.


നിലവില്‍ സര്‍ക്കാര്‍ ഇറ്റലിക്കു നല്‍കിയിരിക്കുന്ന ഉറപ്പ് ജുഡീഷ്യറിയുടെ അധികാരത്തിന്മേലുള്ള കടന്നു കയറ്റം തന്നെയാണെന്നതില്‍ തര്‍ക്കമില്ല. എന്തു ശിക്ഷയാണു വിധിക്കേണ്ടതെന്ന് ജുഡീഷ്യറിയോടു നിര്‍ദേശിക്കാന്‍ ലെജിസ്ലേച്ചറിന് അധികാരമുണ്ടോ എന്ന ചോദ്യം ഇവിടെ ഉയരുന്നു.


മത്സ്യത്തൊഴിലാളികളെ നിഷ്കരുണം വെടിവച്ചു കൊന്ന ഇറ്റാലിയന്‍ നാവികര്‍ക്കു വധശിക്ഷ തന്നെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇവിടെ ധാരാളമുണ്ട്. അങ്ങനെ ആരെങ്കിലും ചിന്തിക്കുന്നെങ്കില്‍ അവര്‍ക്ക് എന്തെങ്കിലും ശിക്ഷ നല്‍കാന്‍ സാധിക്കുമോ എന്നാകും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുക. എല്ലാ വിധത്തിലും ഇറ്റലിയോടു വിധേയത്തം പ്രഖ്യാപിക്കാന്‍ മത്സരിക്കുന്ന കേന്ദ്ര മന്ത്രിമാരെ കാണുമ്പോള്‍ ലജ്ജിച്ചു തല താഴ്ത്താനേ സാധിക്കുന്നുള്ളൂ. സ്വന്തം പ്രജകളേക്കാള്‍ വലുതാണ് വിദേശത്തെ കൊലയാളികളുടെ ജീവനെന്നു കരുതുന്നവര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പിലെങ്കിലും മറുപടി നല്‍കാന്‍ ജനങ്ങള്‍ക്കു സാധിക്കണം.

2013 മാർ 13

ഊമ്പപ്പാ വരാല് വെള്ളത്തില്‍.


കടലില്‍ മലയാളികളായ രണ്ട് മത്സ്യബന്ധന തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ സൈനികരെ ഇന്ത്യയിലേക്ക് മടക്കി അയക്കുകയില്ലെന്നുള്ള ഇറ്റലിയുടെ പ്രഖ്യാപനം യു പി എ സര്‍ക്കാരിനേറ്റ മറ്റൊരു പ്രഹരമാണ്. 


ജനദ്രോഹ നടപടികള്‍ ഒന്നൊന്നായി ചെയ്ത് കൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ മറ്റൊരു ജനവിരുദ്ധ നടപടിയായിരുന്നു ഇറ്റാലിയന്‍ സൈനികര്‍ക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനായി നാട്ടിലേക്ക് പോകാന്‍ ജാമ്യം അനുവദിക്കാം എന്ന നിലപാട്. 


നീണ്ടകരയില്‍ നിന്നു കടലില്‍ പോയ ബോട്ടിലെ രണ്ടു തൊഴിലാളികളെയാണ് ഇറ്റാലിയന്‍ എണ്ണക്കപ്പലിലെ സുരക്ഷാഭടന്മാരായ ലസ്‌തോറെ മാസിമിലിയാനോയും സല്‍വത്തോറെ ലിയോണും ചേര്‍ന്ന് വെടിവെച്ചു കൊലപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 15-നായിരുന്നു സംഭവം. തുടക്കം മുതല്‍ തങ്ങളുടെ സൈനികരെ ഇന്ത്യയില്‍ നിന്ന് കടത്തിക്കൊണ്ടുപോകാന്‍ ഇറ്റലി എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കു പുറത്തായിരുന്നു സംഭവമെന്നും അതുകൊണ്ട് സൈനികരെ വിചാരണ ചെയ്യാന്‍ ഇന്ത്യക്ക് അധികാരമില്ലെന്നുമായിരുന്നു ഇറ്റലിയുടെ വാദം. കേരളത്തില്‍ ഈ സംഭവം ഉളവാക്കിയ ശക്തമായ പ്രതിഷേധവും ജനരോഷവുമാണ് ഇവര്‍ക്കെതിരേ കേസെടുത്ത് ഇവിടെത്തന്നെ വിചാരണ ചെയ്യാനുള്ള സാഹചര്യമൊരുക്കിയത്.


കൊലപാതകക്കേസില്‍ പ്രതികാളണെങ്കിലും വിദേശികള്‍ എന്നതു കണക്കിലെടുത്ത് പ്രത്യേക പരിഗണന നല്‍കിയാണ് ഇവരെ തടവില്‍ പാര്‍പ്പിച്ചത്. ജയിലിനു പകരം റസ്റ്റ് ഹൗസില്‍ കഴിയാന്‍ അനുവദിച്ചിരുന്നു. ബന്ധുക്കള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടിലേക്കു പോകാന്‍ കഴിഞ്ഞ ഡിസംബര്‍ 22ന് കോടതി ഇവര്‍ക്ക് അനുവാദം നല്‍കി. ജനുവരി 10ന് തിരിച്ചെത്തണമെന്നായിരുന്നു വ്യവസ്ഥ. കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ജാമ്യം നല്‍കുന്നതിനോട് അനുകൂലമായിരുന്നു. 


ഇനി ഇവര്‍ മടങ്ങിവരാന്‍ പോകുന്നില്ലെന്നുള്ള വിമര്‍ശനത്തിന്റെ മുന ഒടിച്ച് ആറുദിവസം മുമ്പുതന്നെ സൈനികര്‍ കേരളത്തില്‍ തിരിച്ചെത്തി എല്ലാവരെയും ഞെട്ടിച്ചു. ഇതിനുശേഷമാണ് സുപ്രീംകോടതി ഇടപെട്ട് കേസിന്റെ വിചാരണയും സൈനികരുടെ തടവ് ചുമതലയുമൊക്കെ തങ്ങളുടെ നിയന്ത്രണത്തിലാക്കിയത്. സൈനികരെ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയില്‍ കഴിയാന്‍ അനുവദിക്കുകയും ചെയ്തു. ഇത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.


തുടക്കംമുതല്‍ തങ്ങളുടെ സൈനികരെ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിവന്ന ഇറ്റാലിയന്‍ സര്‍ക്കാര്‍ ദേശിയ തെരഞ്ഞെടുപ്പ് ആയുധമാക്കി അവര്‍ക്ക് ജാമ്യം അനുവദിപ്പിക്കാന്‍ അടുത്ത നീക്കം നടത്തി. വോട്ടു ചെയ്യാനായി സൈനികര്‍ക്ക് ജാമ്യം അനുവദിക്കണമെന്നുള്ള ഇറ്റലിയുടെ ആവശ്യം അംഗീകരിക്കപ്പെട്ടു. എല്ലാ നയതന്ത്ര സന്നാഹങ്ങളും ശക്തമായി ഉപയോഗിച്ചുകൊണ്ടായിരുന്നു ഇറ്റലി ഇതിനായി നീക്കം നടത്തിയത്. ഇറ്റലിയെന്നു കേള്‍ക്കുമ്പോള്‍ മുട്ടുവിറയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ ജാമ്യത്തിന് അനുകൂലമായിരുന്നു. അതോടെ ഇറ്റാലിയന്‍ അംബാസിഡറുടെ സത്യവാങ്മൂലത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ സുപ്രീംകോടതി സൈനികര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ഫെബ്രുവരി 22നായിരുന്നു ഇത്. നാലാഴ്ച കഴിയുമ്പോള്‍ മടങ്ങി എത്തണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. 


രണ്ട് ഇന്ത്യാക്കാരെ കൊലപ്പെടുത്തിയ ഇവര്‍ക്ക് നിസാര കാര്യത്തിനു ജാമ്യം അനുവദിക്കരുതെന്ന് ഒട്ടേറെ കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. അതൊക്കെ അവഗണിച്ച് ജാമ്യം അനുവദിച്ചെന്നു മാത്രമല്ല, കര്‍ശന വ്യവസ്ഥകള്‍ മുന്നോട്ടുവയ്ക്കാന്‍ കോടതി തയ്യാറായതുമല്ല. ഇറ്റാലിയന്‍ അംബാസിഡറുടെ ഉറപ്പ് അവിശ്വസിക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെയും നിലപാട്.


ആശങ്കകള്‍ ശരിവയ്ക്കുംവിധം ഒരു ബോംബ് സ്‌ഫോടനം പോലെ ഇറ്റലിയുടെ പ്രഖ്യാപനം വന്നിരിക്കുകയാണ്. തങ്ങളുടെ സൈനികരെ വിചാരണയ്ക്കായി ഇന്ത്യയിലേക്ക് അയക്കില്ലെന്ന് ഇറ്റലി നമ്മുടെ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു. മനഃസാക്ഷി ഉള്ളവരൊക്കെ ഞെട്ടിയെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ അമരക്കാര്‍ ഞെട്ടിയിരിക്കാന്‍ സാധ്യതയില്ല. കാരണം, ഇറ്റാലിയന്‍ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ചേര്‍ന്നുള്ള ഒരു നാടകമായിരുന്നു സൈനികരുടെ ജാമ്യനടപടി എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരുപക്ഷേ, കേന്ദ്രസര്‍ക്കാര്‍ കോടതിയെയും സ്വാധീനിച്ചിരിക്കാം. സൈനികരുടെ തിരിച്ചുവരവ് നിര്‍ബന്ധിതമാക്കുന്ന കര്‍ശന വ്യവസ്ഥകള്‍ ഇല്ലാതെ ജാമ്യം അനുവദിക്കാനുള്ള കാരണം അതാവാം.



ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയുകയില്ലെന്നും സൈനികരെ വിട്ടുകിട്ടാന്‍ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. (:-( ഇറ്റാലിയന്‍ അംബാസിഡറെ വിദേശകാര്യമന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി സര്‍ക്കാരിന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇനി ഈ വിഷയത്തില്‍ ആത്മാര്‍ത്ഥതയില്ലാത്ത കുറെ പ്രഖ്യാപനങ്ങളും പതിവു ചട്ടക്കൂട്ടില്‍ ഒതുങ്ങുന്ന നടപടികളും ഉണ്ടാകും. അവയൊന്നും സൈനികരെ ഇന്ത്യയിലെത്തിക്കാന്‍ സഹായിക്കുകയില്ല.



തങ്ങളുടെ സൈനികരെ തിരിച്ചയക്കുകയില്ലെന്ന് തിങ്കളാഴ്ച വൈകുന്നേരം ഇറ്റാലിയന്‍ സര്‍ക്കാര്‍ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചതാണ്. ഇന്നലെ രാവിലെ പ്രധാനമന്ത്രിയെ കണ്ട് ആവലാതി പറയാന്‍ പാഞ്ഞെത്തിയ കേരളത്തില്‍നിന്നുള്ള എംപിമാരോട് അദ്ദേഹം പറഞ്ഞത് പത്രവാര്‍ത്തയില്‍ നിന്നാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നാണ്! ഇറ്റാലിയന്‍ സര്‍ക്കാരിന്റെ നടപടി അംഗീകരിക്കാന്‍ കഴിയുകയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇന്നലെ വൈകുന്നേരംതന്നെ ഈ നിലപാട് തിരുത്തിയ പ്രധാനമന്ത്രി ആരെയാണ് പേടിക്കുന്നതെന്നാണ് അറിയേണ്ടത്.


ഒരു വിദേശരാജ്യത്ത് കൊലക്കുറ്റത്തിന് ജലിലിലായ തങ്ങളുടെ രണ്ട് പൗരന്മാരെ രക്ഷിക്കാന്‍ ഇറ്റലി കാട്ടിയ ശുഷ്കാന്തി ഇന്ത്യന്‍ ഭരണാധിപന്മാരെ ലജ്ജിപ്പിക്കേണ്ടതാണ്. കാരണം വിസയുടെ കാലവധി കഴിഞ്ഞും തങ്ങി, മതിയായ രേഖകള്‍ ഇല്ലാതെ എത്തി ജോലി നേടി തുടങ്ങിയ വിസ ചട്ടങ്ങളുടെയും അല്ലറ ചില്ലറ മോഷണത്തിന്റെയുമൊക്കെ പേരില്‍ 6569 ഇന്ത്യക്കാര്‍ വിദേശരാജ്യങ്ങളില്‍ ജയിലില്‍ കഴിയുന്നുണ്ട്. ഇവരില്‍ ചെറിയൊരു ശതമാനമാണ്.മയക്കുമരുന്നുകടത്ത്, ബലാല്‍സംഗം മുതലായ കടുത്ത കുറ്റങ്ങള്‍ ചെയ്തിട്ടുള്ളത്. അവശേഷിക്കുന്ന വലിയൊരു വിഭാഗത്തെ രക്ഷിക്കാന്‍ ഇന്ത്യന്‍ എംബസികള്‍ ഒന്നും ചെയ്യുന്നില്ലെന്ന് പരാതി വ്യാപകമാണ്. 

എന്തിന് സോമാലിയയിലും ഫിലിപ്പീന്‍സിലും അഫ്ഗാനിസ്ഥാനിലും കൊള്ളക്കാരുടെയും തീവ്രവാദികളുടെയും തടവിലായ സ്വന്തം പൗരന്മാരെപ്പോലും മോചിപ്പിക്കുവാന്‍ യധാവിധി ഇടപെടാന്‍ സാധിക്കാത്ത ഇന്ത്യയിലെ ഭരണാധികാരികള്‍ ഇറ്റാലിയന്‍ കൊലയാളികളെ തിരികെ എത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഈ രാജ്യത്തെ ഒരു പൂച്ചക്കുഞ്ഞുപോലും വിശ്വസിക്കില്ല.


വാറന്‍ ആന്‍ഡേഴ്സണെ പൊലെ, ഒക്ടാവിയോ ക്വട്രോച്ചിയെ പോലെ, ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെ പോലെ, ലസ്‌തോറെ മാസിമിലിയാനോയും സല്‍വത്തോറെ ലിയോണും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ കൊഞ്ഞനം കുത്തി സ്വന്തം നാട്ടില്‍ സര്‍വ സൗകര്യങ്ങളോടെയും സ്വതന്ത്രരായി വിരാജിക്കും. ഇവിടെ ഉന്നതരുടെ അരമനകളിലും അധികാരകേന്ദ്രങ്ങളിലും ആഹ്ലാദത്തിന്റെ വെളുത്ത പുക ഉയരും.

ഈ സാഹചര്യത്തില്‍ ഈ തിരുട്ടു നാടകത്തില്‍ പങ്കാളിത്തമില്ലാത്ത മുഴുവന്‍ ഭാരതീയരോടും പറയാന്‍ ഒറ്റ വാചകമേ മനസില്‍ വരുന്നുള്ളു

ഊമ്പപ്പാ വരാല് വെള്ളത്തില്‍

2013 ജനു 30

രണ്ടു മാസത്തേക്കു മാത്രം ഔദാര്യം


രണ്ടു മാസത്തേക്ക് കെഎസ്ആര്‍ടിസിയെ നടത്തിക്കാന്‍ ആവശ്യമായ തരത്തില്‍ സാമ്പത്തിക സഹായം നല്‍കാനാണ് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. നല്ല കാര്യം. പക്ഷേ, ഇവിടെ ചോദ്യങ്ങള്‍ മറ്റു തരത്തിലും ഉയരുന്നുണ്ട്.



സാമ്പത്തികമായി രണ്ടു മാസത്തേക്കു മാത്രം സഹായിക്കാമെന്നു പറയുമ്പോള്‍ ആര്‍ക്കോ വേണ്ടി ഔദാര്യം ചെയ്യുന്ന ധ്വനിയാണ് അതിലുള്ളത്. കെഎസ്ആര്‍ടിസിക്കു വലിയ തോതിലുള്ള സാമ്പത്തിക സഹായം നല്‍കുന്നതില്‍ ധനവകുപ്പ് എതിര്‍പ്പു പ്രകടിപ്പിച്ചെന്നാണു റിപ്പോര്‍ട്ട്.


വന്‍ ഉപഭോക്താക്കളുടെ പട്ടികയിലേക്ക് കെഎസ്ആര്‍ടിസി എത്തിയതോടെ എണ്ണക്കമ്പനികള്‍ ഡീസലിനുള്ള സബ്‌സിഡി എടുത്തു കളഞ്ഞതാണ് നിലവില്‍ കെഎസ്ആര്‍ടിസിയെ വന്‍ പ്രതിസന്ധിയിലാക്കിയത്. അത് അറിയാന്‍ വയ്യാത്തവരല്ല കേരളത്തിലെ സര്‍ക്കാരിനെ നയിക്കുന്നവര്‍. കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തന്നെയാണ് കേരള സംസ്ഥാന സര്‍ക്കാരും പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും, സംസ്ഥാന സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ എണ്ണക്കമ്പനികള്‍ നീക്കം നടത്തിയപ്പോള്‍ അതിനെതിരേ ചെറുവിരലനക്കാന്‍ ആരുമുണ്ടായില്ല.



നിലവില്‍ കെഎസ്ആര്‍ടിസിയെ സഹായിക്കാന്‍ സാധിക്കാത്ത വിധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണു ധനമന്ത്രി കെഎം മാണി പറയുന്നത്. അതു വാസ്തവമാണെങ്കില്‍ അതേക്കുറിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ അറിയണം. സര്‍ക്കാര്‍ എന്നാല്‍ അത് ഏതെങ്കിലും മന്ത്രിമാരുടെ കുടുംബസ്വത്തൊന്നുമല്ല.


ജനായത്ത വ്യവസ്ഥയില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ചേര്‍ന്നുണ്ടാക്കിയ സര്‍ക്കാരാണ് ഭരണം നിര്‍വഹിക്കുക. അത്തരത്തിലുള്ള സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയെ നേരിടുന്നുണ്ടെങ്കില്‍ അക്കാര്യം ആദ്യം അറിയേണ്ടത് ജനങ്ങളാണ്. അവരെ അത് അറിയിക്കുന്നതിനു പകരം, ജനകീയ വിഷയങ്ങള്‍ ഉയരുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. സംസ്ഥാന സര്‍ക്കാരിന്റെ പണം എന്നാല്‍ അതു ജനങ്ങളുടെ പണമാണ്. അതു കൈകാര്യം ചെയ്യാന്‍ ചുമതലപ്പെട്ട ആള്‍ മാത്രമാണ് ധനമന്ത്രി. അദ്ദേഹം ജനങ്ങളുടെ പണത്തിന്റെ കണക്ക് തുറന്നു പറയാന്‍ തയാറാകുന്നില്ലെങ്കില്‍ അവിടെയിരിക്കാന്‍ യോഗ്യനാണോ എന്നു ചിന്തിക്കണം.


കേരളത്തിലെ സാധാരണക്കാരായ ജനങ്ങളെ സംബന്ധിച്ചിടത്തോളം കെഎസ്ആര്‍ടിസി അവരുടെ യാത്രാ സൗകര്യങ്ങളില്‍ പ്രധാനമാണ്. അത്തരമൊരു സ്ഥാപനത്തെ ഇല്ലാതാക്കാന്‍ പോകുന്ന വിധത്തില്‍ ഏതെങ്കിലും തലത്തില്‍ നിന്നുള്ള ഇടപെടലുണ്ടാകുമ്പോള്‍ അടിയന്തരമായി പ്രതികരിക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്.


സാമ്പത്തികമായി നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗം കണ്ടെത്താന്‍ സാധിക്കാത്ത മന്ത്രിയുടെ ന്യായവാദങ്ങള്‍ക്കൊന്നും ഇവിടെ പ്രസക്തിയില്ല. നിലവിലുള്ള സംവിധാനങ്ങള്‍ തന്നെ ഫലപ്രദമായി വിനിയോഗിച്ചാല്‍ മറികടക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയേ കേരളത്തിലുള്ളൂ. അതിനെ പര്‍വതീകരിച്ചു കാണിച്ച് വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വെക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയം ഇവിടെ ആവശ്യമില്ല. ഏതു വികസന പ്രവര്‍ത്തനത്തിന്റെ കാര്യം പറയുമ്പോഴും സാമ്പത്തികസ്ഥിതി ഭദ്രമല്ല എന്നു പറയുന്ന ഒരു ധനമന്ത്രിയെയാണ് ഈ സര്‍ക്കാര്‍ അധികാരമേറ്റതില്‍പ്പിന്നെ കാണുന്നത്. വിവിധ ഇനങ്ങളിലുള്ള നികുതികളില്‍ ഉന്നതരില്‍ നിന്നു പിരിഞ്ഞു കിട്ടാനുള്ള തുകയത്രയും കണ്ടില്ലെന്നു നടിക്കുന്നവര്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാവുക തന്നെ ചെയ്യും. അതില്‍ അതിശയവുമില്ല.


വന്‍കിട വ്യവസായികളുടെ കയ്യില്‍ നിന്നു പിരിഞ്ഞു കിട്ടാനുള്ള കോടിക്കണക്കായ തുക പിരിച്ചെടുക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്ന ഘടകം ഏതാണെന്ന് ഇവിടുത്തെ ജനങ്ങള്‍ക്ക് അറിയണം. അവര്‍ക്ക് അത് അറിയാനുള്ള അവകാശവും അധികാരവുമുണ്ട്. ജനങ്ങളാല്‍ ഏല്പിക്കപ്പെട്ടിരിക്കുന്ന ചുമതല നിര്‍വഹിച്ച് പ്രതിഫലം പറ്റുക മാത്രം ചെയ്യേണ്ട മന്ത്രിമാര്‍ സ്വര്‍ഗലോകത്തു നിന്ന് നേരിട്ടിറങ്ങി വന്നവരൊന്നുമല്ല. ജനങ്ങളുടെ ദാസന്മാരാണ്. അത്തരത്തിലുള്ള പെരുമാറ്റമേ അവരില്‍ നിന്നുണ്ടാകാവൂ.


കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള നിലപാട് സ്വീകരിച്ച എണ്ണക്കമ്പനികളെക്കൊണ്ട് അതു തിരുത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല. ആവശ്യമെങ്കില്‍ പ്രശ്‌നം ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയുടെയും പാര്‍ട്ടി നേതൃത്വത്തിന്റെയും ശ്രദ്ധയില്‍ പെടുത്തുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അത്തരമൊരു നടപടി സ്വീകരിക്കുമ്പോള്‍ ആവശ്യമെങ്കിലെന്ന പദം പ്രയോഗിച്ചതിന്റെ പൊരുള്‍ പിടികിട്ടുന്നില്ല. നിലവില്‍ അത്തരം ഇടപെടലിന്റെ ആവശ്യമില്ല എന്നാണ് മുഖ്യമന്ത്രി കരുതുന്നതെന്നു തോന്നുന്നു. എണ്ണക്കമ്പനികളില്‍ നിന്ന് അനുകൂലമായ നടപടിയുണ്ടായില്ലെങ്കില്‍ പ്രസ്തുത കമ്പനികളെ കേരളത്തില്‍ നിന്നു പുറത്താക്കാന്‍ സാധിക്കുമോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണം. ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ആരും അരുടെയും മേലാളന്മാരല്ല. കേന്ദ്രസര്‍ക്കാര്‍ ഒരു തീരുമാനമെടുക്കുമ്പോള്‍ അതു സംസ്ഥാന സര്‍ക്കാരുകളുമായി കൂടി ആലോചിച്ച ശേഷമാവണം. അതിനു പകരം, കുറേ ഉത്തരേന്ത്യന്‍ ഗോസായിമാര്‍ വട്ടംകൂടിയിരുന്ന് തീരുമാനമെടുക്കുകയും അതിലൂടെയുണ്ടായേക്കാവുന്ന സാമ്പത്തിക ഘടകത്തെ വീതം വെക്കുകയും ചെയ്യുമ്പോള്‍ ജനാധിപത്യം കശാപ്പു ചെയ്യപ്പെടുകയാണ്.


ഇത്തരം കശാപ്പുകളിലൂടെത്തന്നെയാണു സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ജനായത്ത ഭരണം കടന്നു പോകുന്നത്. ജനങ്ങളെ ശത്രുപക്ഷത്തു കാണുകയും ജനവിരുദ്ധത മുഖമുദ്രയാക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍ മുന്‍പന്തിയിലേക്ക് ചുവടുറപ്പിച്ചവരാണ് കേന്ദ്രം ഭരിക്കുന്ന യുപിഎ എന്ന് കുറച്ചു നാളായി തെളിയിച്ചു കൊണ്ടിരിക്കുകയാണ്. പ്രസ്തുത യുപിഎയ്ക്കു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തന്നെയാണ് കേരളത്തിലെ യുഡിഎഫും. ഈ സര്‍ക്കാരില്‍ നിന്ന് ജനം അധികമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. 


മന്ത്രിമാരുടെ സുഖജീവിതത്തിനു ചെലവാക്കാന്‍ പണം ധാരാളമുള്ള നാട്ടില്‍ ജനങ്ങളുടെ പ്രശ്‌നം വരുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുന്നു. 

ഇത്തരം ഇരട്ടത്താപ്പുകളേപറ്റി ജനങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യാന്‍ തുടങ്ങുമ്പോള്‍ ജാതിക്കോമരങ്ങളെ പ്രീണിപ്പിച്ച്, ജാതി മത സ്പര്‍ധ വര്‍ധിപ്പിക്കുന്ന വിവാദങ്ങള്‍ സൃഷ്ടിച്ച്, പൊതുജന ശ്രദ്ധതിരിക്കുക. പീന്നീട് കെട്ടിപ്പിടിച്ച് ലാഭം പങ്കുവെച്ച് ഓര്‍മ്മ ശക്തി കുറവും സഹനശക്തി കൂടുതലുമുള്ള പൊതുജനത്തിന്റെ ഖജനാവു തുരന്നു തിന്നാന്‍ തക്ക അടുത്ത തട്ടിപ്പിനുള്ള കളമൊരുക്കുക. 

ഇതാണ് ആധുനിക ജനാധിപത്യം



(ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും എടുത്തത്. ആര്‍ക്കെങ്കിലും അവ ഇവിടെ ഉപയോഗിക്കുന്നതില്‍ എതിര്‍പ്പുണ്ടെങ്കില്‍ ഉടനെ നീക്കം ചെയ്യുവാന്‍ തയ്യാറാണ്)

2013 ജനു 21

സബ്സിഡി ഇല്ലാത്ത ഇന്ത്യ


ഇരുന്നൂറ്റി അമ്പതു ദശലക്ഷം പേര്‍ ദാരിദ്രരേഖയ്ക്കു താഴെ കഴിയുന്ന ഇന്ത്യയില്‍ സബ്‌സിഡിയുടെ കഴുത്തില്‍ കത്തിവീണു കൊണ്ടിരിക്കുകയാണ്. രാസവളം, പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയ്‌ക്കെല്ലാം ജനങ്ങള്‍ കൂടുതല്‍ വില നല്‍കേണ്ടി വരുന്നു. ഇനി കൂടുതല്‍ ഇനങ്ങള്‍ ഈ പട്ടികയിലേയ്ക്ക് കടന്ന് വരും. ഇവയ്‌ക്കെല്ലാം ഘട്ടംഘട്ടമായി സബ്‌സിഡി വെട്ടിക്കുറയ്ക്കുന്നതോടെ വിലയും ഉയര്‍ന്ന് കൊണ്ടിരിക്കും.


രാജ്യത്തിന്റെ ധനകമ്മി അപകടകരമായി ഉയരുന്നുതു ചൂണ്ടിക്കാട്ടിയാണ് പാവപ്പെട്ടവന്റെ സര്‍ക്കാര്‍ എന്ന ഭംഗിവാക്കു പറയുന്ന യു പി എ സര്‍ക്കാര്‍ സബ്‌സിഡി ഓരോന്നായി വെട്ടിക്കുറയ്ക്കുന്നത് ഒരു രാജ്യത്തിന്റെ ധനകമ്മി നിയന്ത്രിച്ചു നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. വരവിനേക്കാള്‍ ചെലവ് ക്രമാതീതമായി ഉയരുമ്പോള്‍ സമ്പദ് വ്യവസ്ഥ ആകെ തകരാറിലാകും. വിലക്കയറ്റവും രൂക്ഷമാകും. ഈ കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ ധനക്കമ്മി കഴിവതും നിയന്ത്രിക്കേണ്ടതുണ്ട്.


2012-13 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ 5.3% ധനക്കമ്മിയാണ് ലക്ഷ്യമിടുന്നത്. ഒരിക്കലും ഈ ബഡ്ജറ്റ് ലക്ഷ്യം 100% കൈവരിക്കാന്‍ കഴിയുകയില്ല. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി 4.3% ആക്കി നിയന്ത്രിച്ചു നിര്‍ത്താനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയേയും ദോഷകരമായി ബാധിച്ചതോടെ കണക്കുകൂട്ടലുകള്‍ ആകെ തെറ്റി. വ്യാവസായിക വളര്‍ച്ചയിലെ ഇടിവും കയറ്റുമതി മേഖലയ്‌ക്കേറ്റ തിരിച്ചടിയും കൂട്ടിച്ചേര്‍ന്നപ്പോള്‍ ധനകമ്മി 5.2% ആയി ഉയര്‍ന്നു. ഈ സാമ്പത്തിക വര്‍ഷത്തിലും സ്ഥിതിഗതികള്‍ കാര്യമായി മെച്ചപ്പെട്ടിട്ടില്ല. 2014 -ല്‍ ആഗോള സമ്പദ്‌വ്യവസ്ഥ വീണ്ടും മാന്ദ്യത്തിനടിപ്പെട്ടാനുള്ള സാദ്ധ്യത ശക്തമാണെന്നിരിക്കെ 2013-ല്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും കുഴപ്പത്തിലാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതൊക്കെ സംഭവിച്ചേക്കാം. കാരണം ആഗോളവത്കരണത്തെ തുടര്‍ന്ന് ലോകത്തെ പൊതുവായ ചലനങ്ങളില്‍ നിന്നും ആഗോളവല്‍കരണത്തെ അന്ധമായി പിന്തുടരുന്ന ഏതെങ്കിലും ഒരു രാജ്യത്തിനു മാത്രമായി രക്ഷപ്പെട്ടു നില്‍ക്കാന്‍ കഴിയുകയില്ല എന്ന സ്ഥിതിയാണ്. അമേരിക്കയും യൂറോപ്പും സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടതോടെയാണ് 2009-2010 കാലഘട്ടത്തില്‍ മെച്ചപ്പെട്ട വളര്‍ച്ചാനിരക്കുമായി മുന്നേറിയ ഇന്ത്യയ്ക്കും കാലിടറിയത്.


എന്നാല്‍ ധനകമ്മി നിയന്ത്രിക്കാനും സാമ്പത്തിക വളര്‍ച്ച ശക്തിപ്പെടുത്താനും സബ്‌സിഡി ഓരോന്നായി വെട്ടി കുറയ്ക്കുകയാണ് ഏകപോംവഴി എന്ന ചിന്ത കേന്ദ്രസര്‍ക്കാരിനെ പിടികൂടിയിരിക്കുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല. സബ്‌സിഡി അത്രവലിയൊരു ശാപമാണോ? നിര്‍ദ്ധനര്‍ക്കും ഇടത്തരക്കാര്‍ക്കും അശ്വാസം പകരുന്നതിനാണ് വിവിധ തരത്തിലുള്ള ധനസഹായ പദ്ധതികള്‍ സര്‍ക്കാരുകള്‍ ആവിഷ്‌കരിക്കുന്നത്. പൊതു മേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും ഒരേ പ്രാധാന്യമുള്ള ഇന്ത്യയെപ്പോലെയുള്ള സമ്മിശ്ര സമ്പദ് വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യത്ത് അര്‍ഹരാവര്‍ക്ക് സബ്‌സിഡിയിലൂടെ ആശ്വാസം പകരുക എന്നത് സര്‍ക്കാരിന്റെ സാമൂഹിക ബാധ്യതയും പ്രതിബദ്ധതയുമാണ്. ഈ പ്രതിബദ്ധതയില്‍ നിന്നാണ് യു പി എ സര്‍ക്കാര്‍ ഒളിച്ചോടുന്നത്. സബ്‌സിഡിക്കെതിരായ ശബ്ദമാണ് എവിടെയും ഉയര്‍ന്നു കേള്‍ക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുന്ന സബ്‌സിഡിയുടെ ഭാഗം സമ്പദ്‌വ്യസ്ഥയെ മൊത്തത്തില്‍ തകര്‍ക്കുകയാണെന്നാണ് ധനകാര്യമന്ത്രി പി ചിദംബരവും പെട്രോളിയം മന്ത്രി എ വീരപ്പമൊയ്‌ലിയും പറയുന്നത്.


സബ്‌സിഡി പൂര്‍ണ്ണമായി എടുത്ത് കളയുക എന്ന നയം ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്തിന് അംഗീകരിക്കാന്‍ കഴിയുകയില്ല. മുതലാളിത്ത രാജ്യമായ അമേരിക്കയില്‍ പോലും സബ്‌സിഡി സമ്പദ്രായത്തിന് എതിരേ ഇത്രരൂക്ഷമായ വികാരം ഇല്ല. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ഓസ്‌ട്രേലിയയും ചൈന അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളും  സബ്‌സിഡി സമ്പ്രദായം ആണ് വെച്ച് പുലര്‍ത്തുന്നത്. അമേരിക്കയില്‍ കര്‍ഷകര്‍ക്ക് മാത്രം സബ്‌സിഡിയായി പ്രതിവര്‍ഷം നേരിട്ട് ലഭിക്കുന്നത് 110000 കോടി രൂപയാണ്. ഓസ്‌ട്രേലിയായില്‍ അര്‍ഹതയുള്ള ഒരു പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പ്രതിവര്‍ഷം 22550 രൂപായും സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് 45100 രൂപായും സര്‍ക്കാരില്‍ നിന്ന് ധനസഹായമായി ലഭിക്കും.


ധനകമ്മി പെരുകുന്നത് തടയാന്‍ സബ്‌സിഡി വെട്ടിക്കുറയ്ക്കുക എന്നതാണ് ഏക പരിഹാരമാര്‍ഗ്ഗം എന്നതാണ് യു പി എ സര്‍ക്കാരിന്റെ സമീപനം. രാസവളത്തിന്റെ സബ്‌സിഡി വെട്ടിക്കുറച്ചതിന്റെ തിക്തഫലം കാര്‍ഷിക മേഖല അനുഭവിച്ച് തുടങ്ങി. രാസവളത്തിന്റെ വില ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇരട്ടിയായി.  ഡീസല്‍വില ഉയരുന്നത് രാജ്യത്ത് പൊതുവായ വിലക്കയറ്റത്തിന് വഴിതെളിക്കുമെന്നത് സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്.


ധനകമ്മി കുറയ്ക്കുന്നതിനായി സബ്‌സിഡി വെട്ടിക്കുറച്ച് പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയും നടുവൊടിക്കുന്നതിന് പകരം സര്‍ക്കാര്‍ മറ്റ്മാര്‍ഗ്ഗങ്ങളേപ്പറ്റി ആലോചിക്കണം. അമേരിക്കയില്‍ പൊതുകടം നിയന്ത്രിക്കാന്‍ ഒബാമ ഭരണകൂടം ആതീവ സമ്പന്നര്‍ക്ക് പ്രത്യേക നികുതി ചുമത്തുക, വന്‍ തോതില്‍ ചെലവ് ചുരുക്കുക എന്നീ നടപടികളിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്. ഇവിടെ അതീവ സമ്പന്നര്‍ക്ക് നികുതി ചുമത്തുക എന്ന നിര്‍ദ്ദേശം അപ്പാടെ തള്ളിക്കളഞ്ഞ ഒരു ധനമന്ത്രിയാണ് നമുക്കുള്ളത്.


സബ്‌സിഡി വെട്ടിക്കുറയ്ക്കാതെ തന്നെ സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഒട്ടേറെ വഴികളുണ്ട് അതിനുള്ള ഇച്ഛാശക്തി സര്‍ക്കാരിന് ഉണ്ടാകണമെന്ന് മാത്രം. തര്‍ക്കങ്ങളില്‍ കുടുങ്ങി 4,36,741 കോടി രൂപയാണ് നികുതിയിനത്തില്‍ പിരിച്ചെടുക്കാനാവാതെ കിടക്കുന്നത്. (രാജ്യത്തെ നികുതി വെട്ടിച്ചും, അഴിമതിയിലൂടെയും സ്വരുക്കൂട്ടി സ്വിസ്സ് ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന ബഹുസഹസ്ര കോടി ഡോളറുകള്‍ വേറെയും!!) രാജ്യത്തെ ബാങ്കുകള്‍ വിതരണം ചെയ്തിട്ടുള്ള വായ്പയുടെ 2.94 % കിട്ടാക്കടമായി കിടക്കുകയാണ്. വ്യോമയാന കമ്പനികളില്‍ നിന്ന് മാത്രം 40,000 കോടി രൂപ ബാങ്കുകള്‍ക്ക് കിട്ടാക്കടമായി കിടക്കുന്നു. 


വന്‍കിടക്കാര്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കും എന്നത്‌കൊണ്ട് ഇത്തരത്തിലുള്ള കുടിശ്ശിക പിരിച്ചെടുക്കാന്‍ സ്വദേശ വിദേശ മൂലധന കുത്തകകളുടെ നിര്‍ദേശങ്ങളനുസരിച്ച് മാത്രം ഭരണം നടത്തുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കാറില്ല. പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ കൈയ്യിടുന്നതാണ് കൂടുതല്‍ ലളിതമായ മാര്‍ഗ്ഗമെന്ന തിരിച്ചറിവാണ് സബ്‌സിഡി വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പടെയുള്ള അവരുടെ ജനദ്രോഹ നടപടികള്‍ക്ക് പിന്നിലുള്ളത്.

2012 ഡിസം 23

അരിവിലയുടെ നിലവിളി

പൊതുവിപണിയില്‍ അരിവില 26നും 36നും ഇടയിലാണെന്ന്‌ കേരളത്തിലെ ഭക്ഷ്യമന്ത്രി തീര്‍ത്തു പറയുമ്പോഴും കുത്തരി കിട്ടാന്‍ സംസ്‌ഥാനത്തെവിടെയും നാല്‍പതിലധികം രൂപ മുടക്കണം. മധ്യകേരളത്തില്‍ പ്രധാനമായി ഉപയോഗിക്കുന്ന കുട്ടനാടന്‍ റോയല്‍(46 രൂ), അമ്മ (47.50 രൂ), പൊന്‍മണി (45 രൂ) എന്നിവയുടെ വിലയും മന്ത്രിയുടെ ലക്ഷ്‌മണരേഖയ്‌ക്കു മീതേ.

മന്ത്രി അനൂപ് ജേക്കബ് ഒരുപക്ഷേ ദുബായിലെ അരിവില ആയിരിക്കും ഉദ്ദേശിച്ചിരിക്കുക എന്നു തോന്നുന്നു. നാട്ടില്‍ നിന്നും അരിവിലയുടെ നിലവിളി ഉയരുമ്പോഴും ഞങ്ങള്‍ക്കിവിടെ ദുബായില്‍ പാലക്കാടന്‍ മട്ട അധവാ ചുവന്ന കുത്തരി ഒരു കിലോ രണ്ടര ദിര്‍ഹം നിരക്കില്‍ സുലഭമായി ലഭിക്കുന്നു ( AED 1 = Rs.14.70 എന്ന ഇന്നത്തെ വിനിമയ നിരക്കു പ്രകാരം നാട്ടിലെ 36 രൂപ 75 പൈസ വിലയ്ക്ക് ഒരു കിലോ ഒന്നാംതരം കുത്തരി).


അത്ഭുതം തോന്നുന്നവര്‍ക്ക് തെളിവിനായി ഇതാ രണ്ടു ദിവസം മുന്‍പ് ഞാന്‍ പത്തുകിലോ അരി (5 കിലോയുടെ 2 പാക്കറ്റ്) വാങ്ങിയതിന്റെ ബില്ല് ചുവടേ ചേര്‍ക്കുന്നു.




ഇനിയിപ്പോള്‍ ക്രിസ്തുമസ് അവധിക്ക് നാട്ടില്‍ പോകുന്നവര്‍ അരികൂടി വാങ്ങിക്കൊണ്ട് പോകുന്നത് നന്നായിരിക്കും.


മന്ത്രിയുടെ ജന്മനാടായ കൂത്താട്ട്‌കുളത്ത്  ബ്രാന്‍ഡഡ്‌ ഇനങ്ങളായ പവിഴം, നിറപറ, ഡബിള്‍ഹോഴ്‌സ് തുടങ്ങിയവയ്‌ക്ക് 48-നു മുകളിലാണ്‌ വില. അവ കിട്ടാനുമില്ല. പിന്നെ മന്ത്രിക്കെവിടെനിന്നു കിട്ടി 26-36 എന്ന വിലത്തോത്‌?

കോട്ടയത്ത്‌ പൊതുവിപണിയില്‍ കുത്തരിക്ക്‌ 45നുമേലാണ്‌ ഇപ്പോഴും വില. ചുവന്ന മട്ടയ്‌ക്ക് (കുത്തരി) ഇന്നലെ 48 രൂപയായിരുന്നു ചില്ലറ വില. മൊത്തവില 45.50. കൊച്ചിയില്‍ മട്ടയ്‌ക്ക് 46.50 രൂപയാണ്‌ ചില്ലറ നിരക്ക്‌. ഒറ്റപ്പുഴുക്കന്‌ 42 രൂപയും ഇരുപുഴക്കന്‌ 43 രൂപയും നല്‍കണം. പ്രമുഖ ബ്രാന്‍ഡഡ്‌ അരികള്‍ പല ചില്ലറ വില്‍പനശാലകളും എടുക്കുന്നില്ല.  അരി ലോഡ്‌ തിങ്കളാഴ്‌ചകളിലാണ്‌ എത്താറ്‌. അതിനാല്‍ വിലയിലെ വ്യതിയാനം ചൊവ്വാഴ്‌ചയേ വിപണിയില്‍ പ്രതിഫലിക്കൂ. 34-35 രൂപ നിരക്കിലാണ്‌ സാധാരണ പച്ചരി ഇന്നലെ വിറ്റത്‌. ജനങ്ങള്‍ ഏറെ ഉപയോഗിക്കുന്ന ജയ അരിക്ക്‌ 42 രൂപ. ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് പച്ചരിക്ക് ഡിമാന്റ് കൂടുമെന്ന സാഹചര്യത്തില്‍ വിലയില്‍ ഇനിയും വര്‍ദ്ധന പ്രതീക്ഷിച്ചേ മതിയാകൂ.


റേഷന്‍ കടകളില്‍ സ്‌പെഷല്‍ അരി എത്തിയെന്ന അവകാശവാദവും തെറ്റാണ്‌. തലസ്‌ഥാന ജില്ലയില്‍ ഉള്‍പ്പെടെ പല ജില്ലകളിലും സ്‌പെഷല്‍ എത്തിയിട്ടില്ല.  മാവേലി സ്‌റ്റോറുകളില്‍നിന്നു 27.50 രൂപയ്‌ക്കു ലഭിക്കുന്ന അരിയുടെ ഗുണനിലവാരം കുറവാണെന്നു വ്യാപക പരാതിയുണ്ട്‌.


മുകളില്‍ നാം കണ്ട വില വിവര പട്ടികകളുടെ അടിസ്ഥാനത്തില്‍ നാം മനസിലാക്കേണ്ട വസ്തുത എന്താണ്?
അരിവില കുതിക്കുന്നതിനു കാരണം അരിയുടെ ദൗര്‍‌ലഭ്യമോ, കടത്തു കൂലിയിലെ വര്‍ദ്ധനവോ ഒന്നുമല്ല, ഭരണാധികാരികളുടെ പിടിപ്പുകേടും പൂഴ്തിവെപ്പുകാരും കരിഞ്ചന്തക്കാരുമായുള്ള ഒത്തുകളിയും മാത്രം.


തന്റെ രാജ്യത്തെ ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കണം എന്നു ആത്മാര്‍ഥമായ ആഗ്രഹവും അതു ലഭ്യമാക്കാനുള്ള നിശ്ചയദാര്‍ഡ്യവും ഉള്ള ഒരു ഭരണകൂടത്തിനും ഭരണാധികാരിക്കും അതു നിഷ്പ്രയാസം സാധിക്കും എന്നുള്ളതിന്റെ ഉദാത്തമായ ഉദാഹരണമാണ് ഈ വില വിത്യാസം, ദുബയില്‍ തദ്ദേശിയരായ ആരും ഉപയോഗിക്കുന്ന അവശ്യ വസ്തുവല്ല പാല‍ക്കാടന്‍ മട്ട എന്ന ചുവന്ന കുത്തരി.  ഇവിടെ വിദേശികളായ മലയാളികള്‍ മാത്രം ഉപയോഗിക്കുന്ന ഈ അരിക്കു പോലും അനിയന്ത്രിതമായ വിലക്കയറ്റം ഉണ്ടാകാതെ ജാഗ്രത പാലിക്കുന്ന ദുബായ് ഭരണാധികാരി "ഹിസ് ഹൈനസ്" എന്ന വിശേഷണത്തിന് തികച്ചും യോഗ്യന്‍ തന്നെ.

അതേസമയം മാസപ്പടി എത്തിക്കാത്ത മൊത്തവ്യാപാരികളെയും, റേഷന്‍ കടക്കാരെയും റെയ്ഡ് നടത്തി വിരട്ടുകയും നുണോരമയില്‍ അതിന്റെ പുകഴ്തിയെഴുതിയ വാര്‍ത്ത വായിച്ച് പുളകം കൊള്ളുകയും ചെയ്യുന്ന കേരളത്തിലെ ജനായത്ത ഭരണക്കാര്‍ തങ്ങള്‍ നാടിന്റെ ശാപമാണെന്ന് ഓരോദിവസവും തെളിയിച്ചുകൊണ്ടിരിക്കുന്നു.


റോമന്‍ സാമ്പ്രാജ്യം കത്തിയെരിയുമ്പോള്‍ അവിടുത്തെ ചക്രവര്‍ത്തി  വീണ വായിച്ചു. റോമില്‍ അങ്ങനെയെങ്കില്‍ ഇങ്ങ് കൊച്ചു കേരളത്തില്‍  അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിച്ച് സാധാരണക്കാരന്റെ ജീവിതം തന്നെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ കേരളത്തിലെ ചില മന്ത്രിമാര്‍ തെക്കോട്ടും, വടക്കോട്ടും ഉദ്ഘാടന മാമാങ്കത്തിനു നടക്കുന്നതല്ലാതെ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഒരോ ഓമന പേരു നല്‍കി  വലിയ മേളകള്‍ കോടികള്‍ മുടക്കി നടക്കുന്നു. ഇതിന്റെ പ്രയോജനം ആര്‍ക്കാണ് കിട്ടുകയെന്നത് ചോദ്യമായി അവശേഷിക്കുന്നു. സംസ്ഥാന നിയമ നിര്‍മ്മാണ സഭയായ നിയമസഭയിലും, പുറത്തും പ്രതിപക്ഷം നടത്തുന്ന സമരങ്ങള്‍ കണ്ടില്ലെന്നു നടിച്ചു പുശ്ഛിച്ചു തള്ളാനാണ് സംസ്ഥാന ഭക്ഷ്യമന്ത്രി ശ്രമിക്കുന്നത്.


നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയ ചര്‍ച്ചയ്‌ക്കൊടുവില്‍ കഴിഞ്ഞ ദിവസം  സഭ പ്രക്ഷുബ്ധമായി. മന്ത്രി അനൂപ് ജേക്കബിനെ ചര്‍ച്ചയ്ക്കു മറുപടി പറയാന്‍ അനുവദിക്കാതെ  പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി.  മന്ത്രിയെ മറുപടി പറയാന്‍ അനുവദിക്കാതെയുള്ള മര്യാദകേട് കാട്ടരുതെന്നു മുഖ്യമന്ത്രി ക്ഷുഭിതനായി പറഞ്ഞതോടെ ബഹളം ശക്തമായി. സംസ്ഥാനത്ത് അരിവില നിയന്ത്രിക്കുന്നതാരെന്നു സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ അറിയാത്ത അവസ്ഥയാണിപ്പോള്‍. അരിയെത്രയെന്നു ചോദിച്ചാല്‍ പയറഞ്ഞാഴി എന്നരീതിയിലാണു മന്ത്രി അനൂപ് മറുപടി പറയുതെന്ന് സിപിഎം അംഗം ശ്രീരാമകൃഷ്ണന്‍ കുറ്റപ്പെടുത്തി.


അരിക്കു പലയിടത്തും പല വിലയാണ്. കച്ചവടക്കാര്‍ പൂഴ്ത്തിവച്ച് അരിക്കു വിലകൂട്ടുന്നു എന്നാണ് മുഖ്യമന്ത്രിയുടെ ന്യായം. ഇത്തരം കരിച്ചന്തക്കാര്‍ക്കെതിരേ നടപടിയെടുക്കാനാകാത്ത നിസഹായനായി മുഖ്യമന്ത്രി നോക്കിനില്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുയാണ്. കേരളത്തിലെ ജനങ്ങള്‍ പൊറുതിമുട്ടിയിട്ടും ക്രിയാക്തമായി ഇടപെടാത്ത കണ്ണില്‍ ചോരയില്ലാത്ത നിലപാടാണ് സംസ്ഥാനത്തു നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്ക്. ഗോഡൗണുകളില്‍ കെട്ടികിടക്കുന്ന അരി നശിക്കുമ്പോള്‍ സപ്ലൈകോയില്‍ സാധാരണക്കാര്‍ക്ക് അരി ലഭിക്കുന്നില്ല. ഇതെന്തു പൊതുവിതരണ സമ്പ്രദായം ആണ്?  ഇവിടെ കൃത്രിമവിലക്കയറ്റം സൃഷ്ടിക്കുന്ന കൊള്ളക്കാരെ പിടിക്കാന്‍ പൊലീസില്ലേ? വന്‍കിട കച്ചവടക്കാര്‍ നടത്തുന്ന ഈ കൊള്ളയ്‌ക്കെതിരേ എന്താണ് നടപടിയെടുക്കാത്തത്?   കരിഞ്ചന്തക്കാരെ പിടിക്കാന്‍ റെയ്ഡുകള്‍ നടത്തുന്നുണ്ടെന്ന അനൂപിന്റെ പരാമര്‍ശത്തിനിടെ അങ്ങനെയെങ്കില്‍ എത്ര പേരെ അറസ്റ്റ് ചെയ്‌തെന്നും വ്യക്തമാക്കണമെന്നു സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍  ആവശ്യപ്പെട്ടു. ഇതിനു കൃത്യമായി അനൂപ് മറുപടി പറയാന്‍ മന്ത്രി അനൂപ് ജേക്കബിന് കഴിഞ്ഞില്ല. .

വിലക്കയറ്റവും ഭക്ഷ്യക്ഷാമവും ഈ അടുത്ത കാലത്തൊന്നും കണ്‍ടിട്ടില്ലാത്ത വിധം രൂക്ഷമായിരിക്കുന്ന ഈ അവസരത്തിലാണ് സിവില്‍ സപ്ലസ് ഡയറക്റ്ററേറ്റിലെ അക്കൗണ്ട്സ് ഓഫീസര്‍ ശ്രീലത രഹസ്യ ക്യാമറയില്‍ കുടുങ്ങിയ ദൃശ്യങ്ങള്‍ പുറത്തായിരിക്കുന്നത്, വിലക്കയറ്റം നിയന്ത്രിക്കാന്‍ ചെറുവിരല്‍ പോലും അനക്കാന്‍ കേരള സര്‍ക്കാര്‍ മടിക്കുന്നതിലെ സാംഗത്യവും അതേപറ്റി നിശ്ശബ്ദത പാലിക്കുന്ന സിന്‍ഡിക്കേറ്റ് മാധ്യമന്‍ങ്ങളുടെ കള്ളക്കളികളും സംബന്ധിച്ച് പൊതു ജനത്തിന്റെ സംശയം പൂര്‍ണമായും ശരിവെക്കുന്ന വെളിപ്പെടുത്തലുകളാണ് സുരക്ഷിതമെന്നു കരുതിയ സാഹചര്യങ്ങളുടെ ബലത്തില്‍ അബദ്ധത്തിലെങ്കിലും ശ്രീലതയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.


പിറവം ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി ഓരോ റേഷന്‍ ഡീലറില്‍ നിന്നും പതിനായിരം റൂപ വീതം പിരിച്ച് ജോണി നെല്ലൂരിനെ ഏല്‍പ്പിച്ചു എന്ന വെളിപ്പെടുത്തല്‍ അവഗണിച്ചു തള്ളാവുന്നതല്ല. മന്ത്രിയാകുന്നതിനു മുന്നേ, എമ്മെല്ലേ പോലും ആകുന്നതിനു മുന്‍പേ, വന്‍‌തുക പിരിവു തുടങ്ങിയെങ്കില്‍ മന്ത്രിപദം കിട്ടിയ ശേഷം എത്ര ഭീകരമായ കൊള്ള നടത്തിയിരിക്കും എന്നൂഹിക്കാന്‍ വലിയ ചാണക്യ ബുദ്ധിയുടെ ഒന്നും ആവശ്യമില്ല.


പിറവം ഉപതിരഞ്ഞെടുപ്പില്‍ മദ്യമായും പണമായും മറ്റു പലവകയായും ഒഴുക്കിയതും അതിന്റെ മറവില്‍ ഹരിശ്ചന്ദ്രന്മാരായ യൂഡിയെഫ് നേതാക്കന്മാര്‍ മുക്കിയതുമായ ( DCC ഓഫീസ് പണിക്ക് പൊതുയോഗം നടത്തി സ്വീകരിച്ച പണം സ്റ്റേജില്‍ നിന്നും തന്നെ തല്‍ക്ഷണം അടിച്ച് മാറ്റിയ വിരുതന്മാര്‍ കണക്കില്ലാത്ത പണത്തിനോടെങ്ങിനെ പ്രതികരിക്കാം എന്നത് ഇവിടെ ചിന്തനീയം) മുഴുവന്‍ പണത്തിന്റെയും ഭാരം റേഷന്‍ വ്യാപാരികളും മറ്റു ഭക്ഷ്യോല്‍പന്ന മൊത്ത വിതരണക്കാരും വഹിക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍, ആ തുകയും അതിന്റെ പലിശയും അവര്‍ പൊതു വിപണിയില്‍ നിന്നും ഈടാക്കും എന്നത് സുവിദിതമാണല്ലോ? ഭരണം ഏല്‍പ്പിച്ച പൊതുജനത്തോടില്ലാത്ത വിധേയത്വവും ഉത്തരവാദിത്വവും പണം മുടക്കി മന്ത്രിസ്ഥാനം തരപ്പെടുത്തി നല്‍കിയവരോട് കാണിക്കാതിരിക്കാന്‍ മന്ത്രിക്കു സാധിക്കയുമില്ല.


അതിനാല്‍ ജാതിയും, മതവും, ഇടയലേഘനവും സിന്‍ഡിക്കേറ്റ് പത്ര പ്രചരണവും, പരിഗണിച്ച് വോട്ട് ചെയ്ത് സത്ഭരണം സ്വന്തമാക്കിയവരോടൊപ്പം ബഹുഭൂരിപഷം വരുന്ന നിരപരാധികളായ പൊതുജനത്തിനും ഇവരെയൊക്കെ സഹിക്കാം, അല്ലെങ്കില്‍ നമ്മെയും ഇവിടെനിന്നും രക്ഷിക്കാന്‍ ഇറ്റലിയുടെ പ്രത്യേക വിമാനം വരുമെന്നു പ്രത്യാശിക്കാം.



2012 ഡിസം 8

തെരുവു വിളക്കുകള്‍ എറിഞ്ഞുടക്കുന്നവര്‍

പതിമൂന്നാം കേരള നിയമസഭയുടെ തിങ്കളാഴ്ച ആരംഭിക്കുന്ന ആറാം സമ്മേളനത്തിലും വി എസ് അച്യുതാനന്ദന്‍ തന്നെയായിരിക്കും കേരളത്തിന്റെ പ്രതിപക്ഷ നേതാവ്.  സ്‌പോര്‍ട്‌സ്മാന്‍് സ്പിറ്റില്ലാത്ത രാഷ്ട്രീയ നേതാക്കളുടെ കൂട്ടം അപ്പുറത്തും ഇപ്പുറത്തും നിന്ന് തമ്മില്‍ തല്ലിയും ഇടയ്ക്കിടെ സെല്‍ഫ് ഗോളടിച്ചുമൊക്കെ കളിക്കുമ്പോള്‍ സ്വകാര്യമായെങ്കിലും മലയാളി ഇടയ്ക്കു കരഞ്ഞു പോകുന്നു. കരയാന്‍ കഴിയാത്ത കരളുറപ്പുള്ളവര്‍ ശപിച്ചുപോകുന്നു. കരച്ചില്‍ നിശ്ശബ്ദ തേങ്ങലാണെങ്കില്‍, ശാപവാക്ക് ഏതാണ്ട് ഇങ്ങനെയാകും: കേരളത്തെ രക്ഷിക്കാന്‍ ഞങ്ങള്‍ കൈവെള്ളയില്‍ വച്ചു തന്ന ജനവിധികൊണ്ട് ഈ നാടിനെ ശിക്ഷിക്കുന്ന എരണം കെട്ടവരേ നിങ്ങള്‍ക്ക് കാലം മാപ്പു തരില്ല.


നിരവധി കേസുകളുടെ പേരില്‍ ഭരണപക്ഷത്തുള്ളവര്‍  ഉത്തരവാദിത്തം മറന്നു കളിക്കുന്ന നാടകത്തിന്റെ ചില രംഗങ്ങളാണ് ഭൂമി ദാനക്കേസുമായി ബന്ധപ്പെട്ടു നടക്കുന്നത്. കോടതിയിലുള്ള കേസായതിനാല്‍ അതിന്റെ മെറിറ്റിലേക്കു കടക്കാനോ, വ്യാഖ്യാനിക്കാനോ പഴുതില്ല. അതിന്റെ ആവശ്യവുമില്ല. മറിച്ച് രാഷ്ട്രീയം കളിക്കുന്നവര്‍ അതിനു കണ്ടെത്തുന്ന ഗെയിമുകള്‍ എങ്ങനെ നമ്മുടെ സാമൂഹിക ജീവിതത്തെ ബാധിക്കും വിധം ഗൗവതരവും അതേസമയം പരിഹാസ്യവുമായിമാറുന്നു എന്നതാണു ചിന്താവിഷയം. വി എസ് അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വിജിലന്‍സ് എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞപ്പോഴാണ്, എഫ്‌ഐആര്‍ റദ്ദാക്കി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി വന്നത്.


സര്‍ക്കാരിനെ ഞെട്ടിച്ച ആ വിധിക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഡിവിഷന്‍ ബെഞ്ചിന്റെ സ്‌റ്റേ വന്നു. 35 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മുല്ലപ്പെരിയാര്‍ കേസുമുതല്‍, സര്‍ക്കാര്‍ ഭൂമി ലീഗു മന്ത്രിമാരുടെ അളിയന്മാര്‍ക്കും ബിനാമികള്‍ക്കും നിര്‍‌ലോഭം പതിച്ചു നല്‍കിയപ്പോഴും,  ഏറ്റവും അവസാനം പൊതുവിതരണ സംവിധാനം താറുമാറാക്കിയും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ അരി ലഭ്യമല്ലാതാക്കിയും പൊതു വിപണിയില്‍ അരിവില കിലോയ്ക്ക് 42 രൂപ എത്തിച്ചതുവരെ ഉള്ള, ജനത്തെ നേരിട്ടു ബാധിക്കുന്ന ഏതെങ്കിലും വിഷത്തില്‍ ഈ സര്‍ക്കാര്‍ അതിവേഗം ബഹുദൂരം ഇത്ര ഉണര്‍ന്നു പ്രവര്‍ത്തിച്ചതായി കണ്ടിട്ടില്ല.

ഇപ്പോള്‍ സ്വാഭാവികമായും സാധാരണക്കാരനായ ഒരു മലയാളിയുടെ മനസില്‍ ഉയരുന്ന ന്യായമായ ഒരു സംശയം ഇതാണ് സത്യത്തില്‍ വീയെസ് അച്യുതാനന്ദന്‍ എന്ന വന്ദ്യ വയോധികനായ പ്രതിപക്ഷ നേതാവാണോ കേരളത്തിലെ മാന്യമായി ജീവിക്കുന്ന സാധാരണ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം???


ഭൂമിദാനക്കേസില്‍ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞാല്‍ പിന്നെ വി എസ് പ്രതിപക്ഷ നേതാവിന്റെ പദവിയില്‍ മാത്രമല്ല, നിയമസഭ സാമാജികനായിപ്പോലും തുടരില്ലെന്നതരം സൂചനകള്‍ വ്യക്തമായിരുന്നു. അങ്ങനെ വന്നാല്‍ സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണനെ പ്രതിപക്ഷ നേതാവാക്കാമെന്ന് പാര്‍ട്ടി ആഗ്രഹിച്ചുവെന്നാണ് വലതുപക്ഷ അജണ്ടകള്‍ നടപ്പിലാക്കാന്‍ മാത്രം പേനയുന്തുന്ന അല്ലെങ്കില്‍ കാമറചലിപ്പിക്കുന്ന ചില മാധ്യമ മുതലാളിമാരുടെ ഒരു വ്യാഖ്യാനം. സര്‍ക്കാരുമായി നിരന്തരം ഏറ്റുമുട്ടല്‍ പാത സ്വീകരിച്ചിരിക്കുന്ന വി എസിനേക്കാള്‍, കുറേക്കൂടി ഡിപ്ലോമാറ്റിക് ആയ കോടിയേരിയെയാണ് ഭരണപക്ഷത്തുള്ളവരും പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് ആഗ്രഹിക്കുന്നത് എന്ന് രണ്ടാമത്തെ വ്യാഖ്യാനം.


തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും നീക്കാന്‍ വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയാണ് ഭൂമിദാനക്കേസ് എന്ന് വി എസ് പറഞ്ഞതിന്റെ തുടര്‍ച്ചയായി മാധ്യമങ്ങളില്‍ വരുന്ന വ്യാഖ്യാനങ്ങളാണിത്. സര്‍ക്കാരിനാകട്ടെ, വി എസ് അച്യുതാന്ദനെന്ന മുതിര്‍ന്ന നേതാവും സംസ്ഥാനത്തെ പ്രധാന്ന അഴിമതി വിരുദ്ധ പോരാളിയും, ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളില്‍ നിരന്തരം ഭലപ്രദമായി ഇടപെടുകയും പല വിഷയങ്ങളിലെയും പോരാട്ടങ്ങള്‍ വിജയത്തിലെത്തിക്കുകയും ചെയ്യുകവഴി സര്‍ക്കാരിന്റെയും മത മുതലാളിമാരുടെയും മൂലധന ശക്തികളുടെയും, അവരുടെ പിണിയാളുകളായ രാഷ്ട്രീയ നപുംസകങ്ങളുടെയും കണ്ണിലെ കരടായ, സര്‍വോപരി പ്രതിപക്ഷ നേതാവുമായ ആളെയൊന്നു പൂട്ടാന്‍ കിട്ടിയ ഏറ്റവും നല്ല അവസരമായാണ് ഭൂമി ദാനക്കേസ് വന്നുവീണത്. പക്ഷേ, അവരും ഇപ്പോള്‍ ഒരു സ്‌റ്റേയുടെ ബലത്തില്‍ തല്‍ക്കാലം നടുനിവര്‍ത്തി നില്‍ക്കുന്നുവെന്നേയുള്ളു. സിംഗിള്‍ ബെഞ്ചില്‍ നിന്നു കിട്ടിയത് നടുവിനു നല്ല ചവിട്ടുതന്നെയാണല്ലോ. ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ഒരു താല്‍ക്കാലികാശ്വാസ തൈലം മാത്രം. കാര്യങ്ങള്‍ അതിവേഗം തകിടം മറിയുകയും വിഎസ് കുഞ്ഞാലിക്കുട്ടി സര്‍ക്കാരിന്റെ ചതിക്കുഴിയില്‍ നിന്നും വിദഗ്ധമായി രക്ഷപ്പെടുകയും കുഴി വെട്ടിയവര്‍ തന്നെ അതില്‍ വീണു നടുവൊടിഞ്ഞ അവസ്ഥയിലാവുകയും ചെയ്തു.



കേസില്‍ വി.എസിനെ പ്രതിചേര്‍ക്കരുതെന്നാണ് വിജിലന്‍സിന് ആദ്യം ലഭിച്ച നിയമോപദേശം. അതുതള്ളി കേസിന് തയാറായ സര്‍ക്കാര്‍ അനുകൂലമായ നിയമോപദേശവും വാങ്ങിയിരുന്നു. പ്രതിപക്ഷനേതാവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നിലെ അനവധാനതയും ശ്രദ്ധേയമാണ്.  കോടതിയില്‍ കേസ് നിലനിര്‍ത്തുക എന്നതിലുപരി കുറ്റപത്രം നല്‍കി വി എസിനെ രാജിവയ്പിക്കുകയെന്ന അജണ്ടയിലേക്ക് സര്‍ക്കാര്‍ ചെറുതായി.



വിജിലന്‍സിനെ വിമര്‍ശിച്ച് വി.എസിനനുകൂലമായി കോടതി പ്രതികരിച്ചത് സര്‍ക്കാറിന് കടുത്ത മാനക്കേടായി. എന്നാല്‍ അതിനുശേഷം ഉണ്ടായ നടപടികളാണ് ഏറെ ശ്രദ്ധേയം. കേസില്‍ തിരിച്ചടി വന്നശേഷം ആഭ്യന്തരമന്ത്രിയുടെ പ്രതികരണം വിധി പഠിച്ചിട്ടില്ലെന്നും പഠിച്ചശേഷം മറുപടി പറയാമെന്നുമായിരുന്നു. അതേസമയം തന്നെ ഡിവിഷന്‍ ബെഞ്ചില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയും ചെയ്തിരുന്നു. ആദ്യവിധിക്കുശേഷം അരമണിക്കൂറിനകം കേസ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നുവെന്ന നോട്ടീസ് പ്രതിപക്ഷനേതാവിന്‍െറ വക്കീലിന് ലഭിച്ചതും വിധിയെപ്പറ്റി അറിവില്ലെന്ന ആഭ്യന്തരമന്ത്രിയുടെ പ്രതികരണവും തമ്മിലെ പൊരുത്തക്കേട് പ്രകടമാണ്. ആഭ്യന്തരമന്ത്രിയുടെ അറിവില്ലാതെയാണോ അപ്പീല്‍ പോയതെന്ന ചോദ്യം ഇവിടെ ഉയരുന്നു.



കേസ് സിംഗിള്‍ബെഞ്ച് പരിഗണിക്കുമ്പോള്‍ തന്നെ അനുകൂലമായ പ്രതികരണം കോടതിയില്‍ നിന്ന് ലഭിക്കില്ലെന്ന തോന്നല്‍ സര്‍ക്കാറിനില്ലെങ്കില്‍ എങ്ങനെ വിധി വന്ന് മിനിറ്റുകള്‍ക്കകം അപ്പീല്‍ നല്‍കാന്‍ കഴിയുമെന്ന ചോദ്യം ഉയരുന്നത് അതിനാലാണ്. സര്‍ക്കാര്‍ തലേദിവസംതന്നെ അപ്പീലും തയാറാക്കിയിരുന്നുവെന്നാണ് അനുമാനിക്കേണ്ടത്. അല്ലെങ്കില്‍ ആഭ്യന്തരമന്ത്രി പറഞ്ഞപ്രകാരം വിധിപഠിച്ച് അപ്പീല്‍ നല്‍കണമെങ്കില്‍ മൂന്നുദിവസമെങ്കിലും താമസമുണ്ടാകേണ്ടതാണ്.



ഈ കേസ് ചീഫ് ജസ്റ്റിസിന്‍െറ ഡിവിഷന്‍ബെഞ്ചില്‍ എത്തിയതും യാദൃശ്ചികമല്ല. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം നല്‍കിയ ഹരജി പരിഗണിക്കുന്ന ചീഫ്ജസ്റ്റിസിന്‍െറ ബെഞ്ചില്‍ മാത്രമേ ഈ കേസ് പോകുകയുള്ളൂവെന്ന് വ്യക്തമാണ്. എങ്കിലും കേസ് ഡിവിഷന്‍ബെഞ്ചിന്‍െറ തീര്‍പ്പില്‍ തീരില്ലെന്നത് സുവ്യക്തമാണ്. വിധി വി എസിന് അനുകൂലമെങ്കില്‍  സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയില്‍ പോകുമെന്നുറപ്പ്. രാഷ്ട്രീയമായി വി.എസിനെതിരെ ഉപയോഗിക്കാന്‍ എങ്ങനെ എങ്കിലും ഒരു കേസെടുക്കുകയെന്നതായിരുന്നു സര്‍ക്കാര്‍ കാട്ടിയ തിടുക്കത്തിന്‍െറ അടിസ്ഥാനകാരണമെന്ന് വ്യക്തമായിക്കഴിഞ്ഞു.

വീയെസിനെ കുടുക്കാനുള്ള ചിലരുടെ ധൃതിയും പരിശ്രമവും കാണുമ്പോള്‍ ഓര്‍മ്മവരുന്നത് കോട്ടയം  KSRTC സ്റ്റാന്റിനു സമീപത്തുള്ള മിക്കവാറും ഇടവഴികളിലെ തെരുവു വിളക്കുകള്‍ സാമൂഹ്യ വിരുദ്ധര്‍ എറിഞ്ഞു പൊട്ടിക്കുന്ന സംഭവമാണ്. തങ്ങള്‍ തുടരുന്ന സമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുവാന്‍ തയ്യാറാകാത്ത ക്രിമിനലുകള്‍ പകരം തങ്ങളുടെ കള്ളത്തരം / ചെറ്റത്തരം പൊതുജനങ്ങള്‍ക്കുമുന്‍പില്‍ തെളിമയോടെ തുറന്നു കാട്ടുന്ന തെരുവു വിളക്കുകള്‍ എറിഞ്ഞുടക്കുന്ന സൂത്രവിദ്യ. പ്രകാശം പരത്തുന്ന വിളക്കിനെ തന്നെ ഇല്ലാതാക്കിയാല്‍ ഇരുളിന്റെ മറവില്‍ എന്തു വൃത്തികേടും ചെയ്യാമല്ലോ !!!


വി എസിനാകട്ടെ ഏറെക്കാലമായി അഴിമതിക്കാര്‍ക്കും പെണ്‍‌വാണിഭക്കാര്‍ക്കുമെതിരേ അദ്ദേഹം നടത്തിവരുന്ന നിയമയുദ്ധങ്ങളില്‍നിന്നുണ്ടായ ചിലരുടെ വ്യക്തിവൈരാഗ്യം ഇപ്പോള്‍ അദ്ദേഹത്തെ വേട്ടയാടുകയുമാണ്. എല്ലാം കൂടിച്ചേര്‍ന്നൊരു കേസ് മേളപ്പെരുക്കം അരങ്ങു തകര്‍ക്കുമ്പോള്‍ ജനം അന്തംവിട്ടു നില്‍ക്കുന്നു, പിന്നെ കണ്ണീരണിയുന്നു, അല്ലെങ്കില്‍ ശപിക്കുന്നു. കേരളത്തെ രക്ഷിക്കാന്‍ ഞങ്ങള്‍ കൈവെള്ളയില്‍ വച്ചു തന്ന ജനവിധികൊണ്ട് ഈ നാടിനെ ശിക്ഷിക്കുന്ന എരണം കെട്ടവരേ നിങ്ങള്‍ക്ക് കാലം മാപ്പു തരില്ല.

2012 ഒക്ടോ 29

നാടന്‍ പട്ടി പതിനാറുപെറ്റിട്ട് ആര്‍ക്കെന്ത് പ്രയോജനം?

ഇന്നലെ കേരളത്തില്‍ നിന്ന് രണ്ടു മന്ത്രിമാര്‍ കൂടി കേന്ദ്രത്തില്‍ ചുമതലയേറ്റു. കൊടിക്കുന്നില്‍ സുരേഷും ശശി തരൂരും. രണ്ടു പേര്‍ക്കും അഭിനന്ദനം അറിയിക്കുന്നതിനൊപ്പം മറ്റു ചില കാര്യങ്ങള്‍ കൂടി കേരളീയര്‍ക്കു പറയാനുണ്ട്.


കേന്ദ്രത്തില്‍ കേരളത്തിന്റെ പ്രാതിനിധ്യം ഇതേവരെ തീര്‍ത്തും കുറവായിരുന്നു എന്നു പറയാനാവില്ല. ആറു പേര്‍ മന്ത്രിക്കസേരയില്‍ ഇരിക്കാന്‍ തുടങ്ങിയിട്ടു കുറേക്കാലമായി. ഇപ്പോള്‍ രണ്ടു പേര്‍കൂടി അവിടേക്കു ചെന്നു എന്നുമാത്രം. ഇവരിലൂടെ കേരളത്തിന് എന്തു നേട്ടമാണു കൈവരിക്കാന്‍ സാധിച്ചതെന്ന് ആരെങ്കിലും വ്യക്തമാക്കേണ്ടിയിരിക്കുന്നു. ചുരുങ്ങിയ പക്ഷം കോണ്‍ഗ്രസ് നേതൃത്വമെങ്കിലും ജനങ്ങളോട് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടതുണ്ട്.


ഈ എട്ടു മന്ത്രിമാരില്‍ രണ്ടു പേര്‍ കാബിനറ്റ് പദവിയുള്ളവരാണ്. പ്രതിരോധവകുപ്പും പ്രവാസികാര്യ വകുപ്പും കൈകാര്യം ചെയ്യുന്ന പ്രമുഖരായ എ കെ ആന്റണിയും വയലാര്‍ രവിയും. മറ്റുള്ള സഹമന്ത്രിമാര്‍ വഹിക്കുന്ന ചുമതലകളും നിസാരമല്ല. ദൗര്‍ഭാഗ്യവശാല്‍ കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ ചുമതല വഹിക്കുന്ന വകുപ്പുകളുമായി ബന്ധപ്പെട്ടു തന്നെയാണ് ഇവിടെ പ്രശ്‌നങ്ങള്‍ നിലവിലുള്ളത്. ഈ ഒരു സാഹചര്യത്തിലാണ് "നാടന്‍ പട്ടി പതിനാറുപെറ്റിട്ട് ആര്‍ക്കെന്ത് പ്രയോജനം?" എന്ന പരിഹാസം പ്രസക്തമാകുന്നത്.


പ്രതിരോധ വകുപ്പിനെ ഒഴിച്ചുു നിര്‍ത്തിയാല്‍ മറ്റെല്ലാം വകുപ്പുകളിലും പ്രശ്‌നങ്ങള്‍ തന്നെ. മറ്റു സംസ്ഥാനങ്ങള്‍ പ്രസ്തുത മേഖലകളില്‍ നേട്ടം കൈവരിക്കുമ്പോള്‍ ആഴ്ച തോറും കേരളത്തിലെത്തി പ്രസ്താവനകളിറക്കുക മാത്രമാണ് മറ്റു മന്ത്രിമാര്‍ ചെയ്തു പോരുന്നത്. കേരളത്തിലെ മുഖ്യ പ്രശ്‌നങ്ങള്‍ കാര്‍ഷിക, ഭക്ഷ്യ മേഖലയുമായി ബന്ധപ്പെട്ടും വൈദ്യുതിയുടെ കാര്യത്തിലും പ്രവാസികളുടെ ജീവിതത്തിലുമാണ്. ഇതിന്റെയെല്ലാം ചുമതലക്കാരായി കേന്ദ്രത്തിലിരിക്കുന്നത് കേരളത്തില്‍ നിന്നുള്ള മന്ത്രിമാരാണ് എന്നതാണ് ദുഃഖകരമായ വസ്തുത.

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രം സഹായിക്കുന്നില്ലെന്നു മാത്രമല്ല, പലപ്പോഴും കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതി വിഹിതം വെട്ടിച്ചുരുക്കുകയും ചെയ്യാറുണ്ട്. ഇതെല്ലാം സംഭവിക്കുമ്പോഴും ഇവിടെ നിന്നുള്ള മന്ത്രിക്ക് നാവനക്കമില്ല. സഹമന്ത്രിമാര്‍ എന്നത് വെറും പദവി മാത്രമാണെന്നതാണു വസ്തുത. കാബിനറ്റ് മന്ത്രിയാണ് എല്ലാ തീരുമാനവുമെടുക്കുക. അദ്ദേഹം പറയുന്നത് പഞ്ചപുച്ഛമടക്കി നിന്നു കേള്‍ക്കുക എന്നതു മാത്രമാണു സഹമന്ത്രിമാരുടെ ജോലി. സ്ഥാനത്തിനു വേണ്ടിയുള്ള സ്ഥാനം എന്നല്ലാതെ ഈ പദവി കൊണ്ടു മറ്റു കാര്യമൊന്നുമില്ല എന്നതാണ്് യാഥാര്‍ത്ഥ്യം. കാര്‍ഷിക ഭക്ഷ്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സമാനമായ രീതിയാണു തുടര്‍ന്നു പോരുന്നത്.


എന്നാല്‍, ഉചിതമായ നടപടിയെടുക്കാനും അതു നടപ്പാക്കാനും സാധിക്കുന്നത്ര അധികാരമുള്ള മറ്റൊരു വകുപ്പ് കയ്യാളുന്നതും മലയാളിയാണ് എന്നത് മറക്കരുത്. അതു പ്രവാസികാര്യം തന്നെ. കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ കാര്യം അറിയുന്നതേയില്ല എന്നു നടിക്കുകയാണ് നമ്മുടെ മന്ത്രി ചെയ്തു പോരുന്നത്. വളരെ അപലപനീയമായ രീതിയിലാണ് പ്രസ്തുത വകുപ്പു കേരളീയരെ കൈകാര്യം ചെയ്യുന്നതെന്നു പറയാതിരിക്കാനാവില്ല. ഏറ്റവുമൊടുവില്‍ എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാര്‍ സാധാരണക്കാരായ മലയാളി യാത്രക്കാരെ വലയ്ക്കുകയും തീവ്രവാദികളാക്കി ചിത്രീകരിക്കുകയും ചെയ്തപ്പോള്‍പ്പോലും പ്രതികരിക്കാന്‍ കൂട്ടാക്കാതിരുന്ന ഈ മന്ത്രിയെക്കൊണ്ട് ഇവിടെ ആര്‍ക്കാണു ഗുണം?



തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ നിന്നു മന്ത്രിമാരെ തെരഞ്ഞെടുക്കാത്തതിന്റെ അനന്തരഫലം തന്നെയാണ് ഇവിടെയുള്ള ജനം അനുഭവിക്കുന്നത്. നാമനിര്‍ദേശം ചെയ്യപ്പെട്ടോ ജനപ്രതിനിധികളാല്‍ തെരഞ്ഞെടുക്കപ്പെട്ടോ രാജ്യസഭയിലെത്തുകയും അതിലൂടെ മന്ത്രിക്കസേരയില്‍ ഇരുന്നരുളുകയും ചെയ്യുന്ന ചില നേതാക്കള്‍ തന്നെയാണ് രാജ്യത്തിന്റെ ശാപം. ഈ രീതി അടിയന്തരമായി മാറിയേ തീരൂ. ഇന്ത്യയുടെ പ്രധാനമന്ത്രിയടക്കം പല പ്രമുഖ മന്ത്രിമാരും ജനപ്രതിനിധികളല്ല എന്നതു ഞെട്ടലുളവാക്കുന്നു. ജനാധിപത്യത്തില്‍ ഒരിക്കലും സംഭവിക്കരുതാത്തതാണിത്. ഭരണഘടനാ രൂപീകരണ സമയത്തെ സാഹചര്യത്തിനനുസരിച്ച് രൂപപ്പെടുത്തിയ നിയമങ്ങളില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്.



ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാതെ പാര്‍ട്ടിയുടെ തീരുമാനപ്രകാരം മാത്രം അധികാരക്കസേരയിലേക്ക് എത്തിപ്പെടുന്നവര്‍ക്ക് ജനങ്ങളോടു വലിയ പ്രതിബദ്ധതയൊന്നുമുണ്ടാവാന്‍ തരമില്ല. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു വരുന്നവരില്‍ നിന്നു മാത്രമേ പ്രധാനമന്ത്രയടക്കമുള്ള മന്ത്രിമാരെ തെരഞ്ഞെടുക്കാവൂ എന്ന നിയമം ഉണ്ടാവുകയാണ് ഇന്നിന്റെ ആവശ്യം. ജനങ്ങളോടു മറുപടി പറയാന്‍ ബാധ്യതയില്ലാത്തതിനാല്‍ത്തന്നെയാകാം പ്രവാസി കാര്യ മന്ത്രി കേരളീയരായ പ്രവാസികളെ നിരന്തരം അവഗണിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരെല്ലാം കോടീശ്വരന്മാരാണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലായിരിക്കും ജീവിച്ചു പോരുന്നത്. പകലന്തിയോളം കൊടും ചൂടും കടുത്ത ശൈത്യവും സഹിച്ചു പണിയെടുക്കുന്നവര്‍ നാട്ടിലേക്കു മടങ്ങാനെത്തുമ്പോള്‍ നേരിടേണ്ടി വരുന്ന കയ്‌പേറിയ അനുഭവങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാത്ത ഒരു മന്ത്രിയെ എന്തിനാണ് ജനം നികുതിപ്പണം കൊണ്ടു തീറ്റിപ്പോറ്റുന്നത്?



കഴിഞ്ഞ ദിവസം വരെ കേന്ദ്ര മന്ത്രിമാരായി വിലസി നടന്നവരെക്കൊണ്ട് തന്നെ ഇവിടെ ഒരു ഗുണവും ഉണ്ടായിട്ടില്ല. ഇപ്പോള്‍ രണ്ടു പേര്‍ കൂടി ആ ഗണത്തിലേക്കെത്തുന്നു. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത മന്ത്രിമാര്‍. തൊഴിലും മാനവ വിഭവശേഷിയുമാണ് ഇപ്പോള്‍ പുതിയ മന്ത്രിമാര്‍ക്കു നല്‍കിയിരിക്കുന്ന വകുപ്പുകള്‍. രണ്ടു മേഖലയിലും കേരളത്തിനു വേണ്ടി അധികമൊന്നും ചെയ്യാന്‍ സാധ്യതയില്ല. കൂടുതല്‍ മന്ത്രിമാരെ തീറ്റിപ്പോറ്റുക എന്ന നയം മാറ്റി, ജനങ്ങള്‍ക്കു വേണ്ടി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ തയാറുള്ളവര്‍ക്കു സ്ഥാനമാനങ്ങള്‍ നല്‍കുക എന്ന രീതിയിലേക്കു രാജ്യം എത്തേണ്ടിയിരിക്കുന്നു.


ഗ്രൂപ്പു സമവാക്യങ്ങളിലെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ മാത്രമായി എന്തിനാണ് ഇത്തരം ചില നടപടികള്‍? കുറേപ്പേര്‍ക്കു കൂടി പൊലീസ് സംരക്ഷണവും ഔദ്യോഗിക വാഹനങ്ങളും നല്‍കാനും അവര്‍ക്കു ലോകം ചുറ്റാന്‍ അവസരമൊരുക്കാനും മാത്രമായി എന്തിനാണ് സഹമന്ത്രി എന്ന പദവി നിലനിര്‍ത്തുന്നതെന്നും ആലോചിക്കണം. ആറു പേര്‍ ചെയ്യാത്തത് എട്ടു പേര്‍ ചെയ്യുമോയെന്ന് കാത്തിരുന്നു തന്നെ കാണാം എന്നു മാത്രമേ ഈ അവസരത്തില്‍ പറയാനാവൂ.

2012 ഒക്ടോ 8

65 കോടി പലിശരഹിത വായ്പ

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മകള്‍ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവായ റോബര്‍ട്ട് വധേരയ്‌ക്കെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ തീര്‍ച്ചയായും അന്വേഷിക്കേണ്ടതു തന്നെ.  ഇതുമായി ബ്ന്ധപ്പെട്ട് അന്വേഷണം ആവശ്യമില്ലെന്ന നിലപാടില്‍ നിന്നു കോണ്‍ഗ്രസ് പാര്‍ട്ടി മാറി ചിന്തിക്കുമെന്നു തന്നെയാണ്  നമ്മുടെ വിശ്വാസം.




ഇന്ത്യാ എഗന്‍സ്റ്റ് കറപ്ഷന്‍ എന്ന സഘടനാ നേതാവ് അരവിന്ദ് കെജ്‌രിവാളും സംഘവുമാണ് വധരയ്‌ക്കെതിരേ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.  മൂന്നു വര്‍ഷം കൊണ്ട് വധേരയുടെ ആസ്തി 600 ഇരട്ടി വര്‍ധിച്ചതായാണു പ്രധാന ആരോപണം. മൂന്നു വര്‍ഷം മുമ്പ് 50 ലക്ഷം രൂപ മാത്രമായിരുന്ന വധേരയുടെ ആസ്തി ഇന്ന് അത് 300 കോടിയായി വര്‍ധിച്ചു.  റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ഡി.എല്‍.എഫും വധേരയും ചേര്‍ന്ന് വന്‍ അഴിമതി നടത്തിയതിന്റെ ഫലമാണ് ഇതെന്നായിരുന്നു കെജ്‌രിവാളിന്റെ ആരോപണം.



ഇതു നിഷേധിച്ച വധേര തനിക്കെതിരായ ആരോപണമെല്ലാം രാഷ്ട്രീയ ലാക്കോടെയുള്ളതാണെന്നാണ് പ്രതികരിച്ചത്. അതിന്റെ അര്‍ത്ഥം വധേരയ്ക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നു തന്നെ. ആ സ്ഥിതിക്ക് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വേണ്ടെന്ന കോണ്‍ഗ്രസ് നിലപാടില്‍ സംശയമുയരുന്നു.


ഡി.എല്‍.എഫുമായി ചേര്‍ന്ന് വധേര നടത്തിയത് കോടികളുടെ ഭൂമി ഇടപാടുകളാണെന്നും പ്രമുഖ കേന്ദ്രങ്ങളിലെ കണ്ണായ പല വസ്തുക്കളും ഡിഎല്‍എഫ് വധേരയ്ക്ക് കൈമാറിയതായും ഇതൊന്നും കൂടാതെ 65 കോടി രൂപ പലിശരഹിത വായ്പയും അദ്ദേഹത്തിന് നല്‍കിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വലിയ തുക നഷ്ടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന, 12 ശതമാനവും അതിനു മുകളിലുമുള്ള പലിശ നിരക്കില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വന്‍‌തോതില്‍ വായ്പ എടുത്തിട്ടുള്ള ഡിഎല്‍എഫ് എന്ന സ്ഥാപനം ഇത്ര വലിയ തുക പലിശരഹിത വായ്പയായി വധേരയ്ക്ക് എന്തിനു നല്‍കി എന്നതു തന്നെയാണ് ഇവിടെ ഉയരുന്ന ചോദ്യങ്ങളില്‍ ഏറെ പ്രസക്തം.


(അഞ്ചോ ആറോ ലക്ഷം രൂപ വിദ്യാഭ്യാസ വായ്പ ലഭിക്കുവാന്‍ സര്‍‍വവിധ ഡോക്യുമെന്റുകളും, കിടപ്പാടത്തിന്റെ ആധാരം പോലും പണയമായി നല്‍കാന്‍ തയ്യാറായ വിദ്യാര്‍ഥികക്ക് പോലും വായ്പനിഷേധിക്കപ്പെടുന്ന വാര്‍ത്ത ദിനം‌പ്രതി കേള്‍ക്കുന്ന രാജ്യത്താണ് ഇത്ര ഉദാരമായി മരുമകനു പണം ലഭിക്കുന്നത് എന്നതു മറക്കാതിരിക്കാം)


വധേരയ്ക്ക് ഫണ്ട് നല്‍കി അതിലൂടെ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരം നടത്തുകയായിരുന്നു ഡിഎല്‍എഫ് എന്നു ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ ഇതില്‍ എന്തൊക്കെയോ സത്യത്തിന്റെ അംശമുള്ളതായി സാധാരണക്കാര്‍ സംശയിക്കുന്നത് സ്വാഭാവികം.  ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഡിഎല്‍എഫ്-വധേര ഇടപാടുകള്‍ക്ക് ഒത്താശ ചെയ്തുകൊടുത്തുവെന്നും ആരോപണമുണ്ട്.




അഞ്ച് കമ്പനികള്‍ വധേര സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായാണ് മറ്റൊരു ആരോപണം ഉന്നയിച്ച പ്രശാന്ത് ഭൂഷണ്‍ പറയുന്നത്. ഇതും മുഖവിലയ്ക്കു ത്‌ന്നെ എടുക്കണം. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തയാറെടുക്കുന്നവര്‍ എന്ന നിലയില്‍ കെജ് രിവാളിന്റെയും പ്രശാന്ത് ഭൂഷന്റെയും ആരോപണങ്ങളെ നിസാരവത്കരിക്കാനാണ് കോണ്‍ഗ്രസും വധേരയും ശ്രമിക്കുന്നതെന്നത് തികച്ചും ഖേദകരം തന്നെ.


കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയില്‍ മാത്രമല്ല സോണിയാ ഗാന്ധി ഇന്ത്യയില്‍ പ്രമുഖയാകുന്നത്. കേന്ദ്ര സര്‍ക്കാര്‍ എന്തു ചെയ്യണമെന്നു തീരുമാനിക്കുന്ന അവസാനവാക്കാണു സോണിയ. സോണിയയുടെ എല്ലാ തീരുമാനങ്ങളെയും ശരിയാംവണ്ണം സ്വാധീനിക്കാന്‍ സാധിക്കുന്ന പുത്രിയാണു പ്രിയങ്ക എന്നതും അനിഷേധ്യമായ വസ്തുത തന്നെ. ഇന്ത്യയിലെ ശരാശരി പൗരന് സ്വപ്‌നം കാണാന്‍ പോലും കഴിയാത്തത്ര വലിയ സുഖസൗകര്യങ്ങളോടെ ജീവിച്ചു പോരുന്നവരാണ് ഇവരെല്ലാം. രാജ്യത്തെമ്പാടും വലിയ തോതിലുള്ള സ്വാധീനമുള്ള സോണിയയുടെയും കുടുംബത്തിന്റെയും അനിഷ്ടത്തിന് പാത്രമാകാന്‍ ഒരു കോണ്‍ഗ്രസ് നേതാവു പോലും തയാറല്ല എന്നതും രഹസ്യമൊന്നുമല്ല.



തലമുതിര്‍ന്ന നേതാക്കള്‍ പോലും രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും മുന്നില്‍ പഞ്ചപുച്ഛമടക്കി മാത്രമേ നില്‍ക്കാറുള്ളൂ. അങ്ങനെയുള്ള ദാസ്യ മനോഭാവക്കാര്‍ തന്നെയാണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഭരിച്ചു പോരുന്നത്. അവിടങ്ങളില്‍ എന്തെങ്കിലും ചെയ്യാന്‍ വധേരയ്ക്കു വലിയ വിഷമമൊന്നുമില്ല. അതു തിരിച്ചറിഞ്ഞു തന്നെയാകാം ഡിഎല്‍എഫ് വധേരയെ കൂട്ടു പിടിച്ചത്. അനുദിനം വന്‍ നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന കമ്പനിയാണു ഡിഎല്‍എഫ്. അങ്ങനെയൊരു കമ്പനി വലിയ തുക വെറുതേ ആര്‍ക്കെങ്കിലും നല്‍കുമോയെന്നു മാത്രം ചിന്തിച്ചാല്‍ മതി കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസിലാവാന്‍.



ഇത്ര വലിയ ഒരു ആരോപണം ഉയരുമ്പോഴും നിശബ്ദത പാലിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. വധേര തെറ്റു ചെയ്‌തെങ്കില്‍ നടപടിയുണ്ടാവുക തന്നെ വേണം. രാജ്യത്തെ എല്ലാ പൗര•ാര്‍ക്കും ബാധകമായ നിയമങ്ങളെല്ലാം വധേരയ്ക്കും ബാധകം തന്നെ. തനിക്കു ലഭിച്ച പണത്തിന്റെ കണക്ക് രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അതു ശരിയായിരിക്കാം. പക്ഷേ, വധേരയ്ക്ക് ഇത്രയേറെ ലാഭമുണ്ടാക്കാന്‍ കമ്പനികള്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ മറ്റു പല ലക്ഷ്യങ്ങളുമുണ്ടാകും. അതില്‍ ഏറ്റവും പ്രധാനം ആരുടെയും ശല്യം കൂടാതെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വന്‍തോതിലുള്ള ഭൂമിക്കച്ചവടം നടത്താനാകും എന്നതു തന്നെ ആകാം. അതെല്ലാം അന്വേഷണത്തിലൂടെയാണ് കണ്ടെത്തേണ്ടത്.



പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് എന്നതല്ലാതെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ റോബര്‍ട്ട് വധേര ആരുമല്ല. പ്രിയങ്ക പോലും രാജ്യത്തെ സാധാരണ പൗരനെ സംബന്ധിച്ചിടത്തോളം നേതാവല്ല. എന്നിട്ടും വധേരയ്ക്ക് ഇത്രമാത്രം സ്വധീനം രാജ്യമാകെ ഉണ്ടായിരിക്കുന്നു. അതിനര്‍ത്ഥം, സോണിയാ ഗാന്ധിയുടെ സര്‍വ ആശീര്‍വാദവും അദ്ദേഹത്തിനുണ്ട് എന്നു തന്നെ. അവിടെയാണ് ആരോപണത്തിന്റെ കാമ്പു കിടക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയിലും യുപിഎ അധ്യക്ഷ എന്ന നിലയിലും സോണിയാ ഗാന്ധിക്കുള്ള സ്വാധീനത്തിന്റെ മറവില്‍ വന്‍തോതിലുള്ള ബിസിനസ് നടത്തുന്നു എന്ന വശത്തു കൂടി ചിന്തിക്കുമ്പോള്‍ വധേര ചെയ്യുന്നതു തെറ്റു തന്നെയാണ്.


ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി നെഹ്‌റു കുടുംബത്തിന്റെ സ്വകാര്യ സ്വത്താണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവാന്‍ തരമില്ല. ആ പാര്‍ട്ടിക്കു വേണ്ടി തല്ലാനും തല്ലു കൊള്ളാനും പോസ്റ്ററൊട്ടിക്കാനും നടക്കുന്ന ഇന്ത്യക്കാരെല്ലാം സോണിയയുടെ കുടുംബത്തിന്റെ സേവകരാണ്.  ഈ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ വധേരയ്‌ക്കെതിരായ ആരോപണങ്ങള്‍ നിശ്ചയമായും അന്വേഷിക്കേണ്ടതു തന്നെ.


2012 ഒക്ടോ 6

ലോകത്തിനൊപ്പം ഉയര്‍ന്നു ചിന്തിക്കൂ

വൈദ്യുതി ഉപഭോഗം കൂടിയതിനാല്‍ ഇന്‍ഡക്ഷന്‍ കുക്കറിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്താന്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് ആലോചിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി രാവിലെ അഞ്ചു മുതല്‍ എട്ടു വരെയുള്ള സമയത്ത് വൈദ്യുതി മുടക്കാനാണത്രേ ആലോചന.


തികച്ചും അപഹാസ്യമായ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതിനു മുമ്പ് അല്പമെങ്കിലും ആലോചിക്കാന്‍ നമ്മുടെ വൈദ്യുതി ബോര്‍ഡിലെ വെള്ളാനകള്‍ക്കു സാധിക്കുന്നില്ല എന്നതാണ് ദുഃഖകരമായ വസ്തുത. പാചക വാതകത്തിന് വില കുത്തനെ കൂട്ടിയും സിലിണ്ടറുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയും കളിക്കുന്ന കേന്ദ്ര സര്‍ക്കാരിനൊപ്പം പിടിച്ചു നില്‍ക്കാനുള്ള കളിയാണ് സംസ്ഥാനത്തും കളിച്ചു തുടങ്ങുന്നതെന്നു തോന്നുന്നു. വര്‍ഷത്തില്‍ ഒമ്പതു സിലിണ്ടര്‍ വീതം നല്‍കാനുള്ള  തീരുമാനം പോലും നടപ്പാക്കാതെ ജനങ്ങളെ നട്ടംതിരിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ നിന്ന് ഇതിലും അപഹാസ്യമായ നടപടികള്‍ പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.


രാവിലത്തെ തിരക്കിനെക്കുറിച്ച് വീട്ടമ്മമാരോടു തന്നെ ചോദിക്കണം. തിരക്കിട്ട ജോലി ചെയ്യുമ്പോള്‍ സഹായമായിത്തീരുന്നു എന്നതിനാലാണ് ഇന്‍ഡക്ഷന്‍ കുക്കറുകളുടെ ജനപ്രീതി വര്‍ധിക്കാന്‍ കാരണം. പാചക വാതകം കിട്ടാതിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതലാളുകള്‍ ഇന്‍ഡക്ഷന്‍ കുക്കറിനെപ്പോലുള്ള മറ്റു സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനിടെയാണ് വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം വരുന്നത്.


കേരളത്തില്‍ വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കില്‍ അതു പരിഹരിക്കാനുള്ള മാര്‍ഗങ്ങളാണ് ആരായേണ്ടത്. ജനസംഖ്യ വര്‍ധിക്കുന്ന ഒരു നാട്ടില്‍ ആവശ്യത്തിനുള്ള വൈദ്യുതിയും കുടിവെള്ളവും എത്തിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അതിനു പകരം, ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാതാക്കുകയും അതിലൂടെ നേട്ടമുണ്ടാകുമെന്നു പ്രചരിപ്പിക്കുകയും ചെയ്യുകയാണ് നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ ചെയ്യുന്നത്.


മാറിയ കാലത്തിനനുസരിച്ച് തിരക്കിട്ട ജീവിതമാണ് സാധാരണക്കാര്‍ നയിച്ചു പോരുന്നത്. ഉദ്യോഗസ്ഥകളായ വീട്ടമ്മമാര്‍ മാത്രമല്ല രാവിലത്തെ തിരക്കില്‍ നട്ടം തിരിയുന്നത്. അവരെ കൂടുതല്‍ ബുദ്ധിമുട്ടിക്കാനുള്ള ആലോചനയ്ക്ക് നേതൃത്വം നല്‍കുന്നത് ഏതു വെള്ളാനയാണെങ്കിലും അത്തരക്കാരെ അടിയന്തരമായി ഉദ്യോഗത്തില്‍ നിന്നു മാറ്റാനാണു സര്‍ക്കാര്‍ തയാറാവേണ്ടത്. വൈദ്യുതി ആവശ്യത്തിനു ലഭ്യമല്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം നാട്ടിലെ സാധാരണ ജനങ്ങള്‍ക്കല്ല. നിലവിലുളള വൈദ്യുത പദ്ധതികളുടെ ജനറേറ്ററുകള്‍ പോലും പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തവും കെഎസ്ഇബിയിലെ ഉദ്യോഗസ്ഥര്‍ക്കു തന്നെ. അങ്ങനെ അവരുടെ കുഴപ്പം കൊണ്ടുണ്ടായിട്ടുള്ള പ്രതിസന്ധിക്കു സാധാരണക്കാരായ വീട്ടമ്മമാര്‍ ഭാരം ചുമക്കണമെന്നു പറയുന്നതിലെ ഔചിത്യം മനസിലാവുന്നില്ല.


ബോര്‍ഡിലെ വെള്ളാനകള്‍ക്ക് മാസം തോറും ലഭിക്കുന്ന വലിയ തുകയുടെ ശമ്പളമുണ്ട്. അവരുടെ കുടുംബങ്ങളില്‍ വലിയ പ്രശ്‌നങ്ങളില്ലാതെ കാര്യങ്ങള്‍ മുന്നോട്ടു പോവുകയും ചെയ്യും. സാധാരണക്കാരുടെ അവസ്ഥ അതല്ല. കുടുംബത്തില്‍ ഭാര്യയും ഭര്‍ത്താവും ജോലിക്കു പോയാല്‍ മാത്രമേ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവൂ എന്ന അവസ്ഥയാണ് മിക്കവര്‍ക്കും. അങ്ങനെ തിരക്കിന്റെ ജീവിതത്തില്‍ രാവിലെയുള്ള പാചകത്തിന്റെ സമയം ലാഭിക്കാനുള്ള മാര്‍ഗം എല്ലാവരും തേടും. അത്തരം തേടലുകളാണ് ഇന്‍ഡക്ഷന്‍ കുക്കറിലേക്ക് എത്തി നില്‍ക്കുന്നത്. വൈദ്യുതി പ്രതിസന്ധിയുടെ പേരു പറഞ്ഞ് അത് ഇല്ലാതാക്കാന്‍ നോക്കുമ്പോള്‍ പകരം സംവിധാനം കൂടി ഏര്‍പ്പെടുത്തണം. വിറകടുപ്പ് ഉപയോഗിച്ചാല്‍ മതിയെന്ന് എയര്‍കണ്ടീഷന്‍ഡ് മുറിയിലിരുന്നു പറയാന്‍ വളരെ എളുപ്പമാണ്. സര്‍ക്കാര്‍ ചെലവില്‍ ജീവിച്ചു പോരുന്നവര്‍ക്ക് അങ്ങനെ പല ഉള്‍വിളികളുമുണ്ടാകും. അതിനെല്ലാം വില നല്‍കേണ്ടി വരുന്നത് പാവപ്പെട്ട മലയാളികളാണ്. അത് അംഗീകരിക്കാനാവില്ല.


ഇടുക്കിയലടക്കം പ്രവര്‍ത്തിക്കാത്ത ജനറേറ്റുകള്‍ അടിയന്തരമായി പ്രവര്‍ത്തിപ്പിക്കാനുള്ള മാര്‍ഗമാണ് സര്‍ക്കാര്‍ തേടേണ്ടത്. അതിനു പകരം ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത കുറേ ഉദ്യോഗസ്ഥരുടെ തെറ്റായ ഉപദേശത്തിന്റെ മാര്‍ഗത്തിലൂടെ സഞ്ചരിക്കരുത്. പ്രായം കൊണ്ടു മുന്‍പന്തിയിലുള്ള ആര്യാടന്‍ മുഹമ്മദിനെപ്പോലുള്ള മന്ത്രിമാരെങ്കിലും ഇക്കാര്യത്തില്‍ മാതൃക കാട്ടണം. ജനങ്ങളുടെ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും പരമാവധി കുറയ്ക്കുക എന്നതാകണം ഒരു ജനായത്ത സര്‍ക്കാരിന്റെ ലക്ഷ്യം. അത് ഭാഗികമായെങ്കിലും നടപ്പാക്കാന്‍ സാധിച്ചാല്‍ അതാകും വലിയ വിജയം. അതിനു പകരം, നഷ്ടത്തിന്റെ പേരു പറഞ്ഞ് ജനങ്ങളെ കാളവണ്ടിയുഗത്തിലേക്കു നാടുകടത്താന്‍ ശ്രമിക്കരുത്. ഇവിടെ സംഭവിക്കുന്നത് അതാണ്.


വിറകടുപ്പുപയോഗിച്ച് പാചകം ചെയ്താല്‍ മതിയെന്നു പറയുന്നവര്‍ അതു ചെയ്തു കൊടുക്കാന്‍ കൂടി തയാറാവണം. വൈദ്യുതി ബോര്‍ഡിലെ ഒരു ഉദ്യോഗസ്ഥന്റെ വീട്ടില്‍പ്പോലും ഇന്‍ഡക്ഷന്‍ കുക്കറോ എയര്‍കണ്ടീഷണറോ കാണരുത്. അതു കണ്ടെത്തിയാല്‍ നാട്ടുകാര്‍ ഇടപെട്ട് നീക്കം ചെയ്യുന്ന സാഹചര്യമാണ് ഉണ്ടാകേണ്ടത്.


നിരന്തരം ഉപദേശം മാത്രം വിളമ്പാന്‍ കുറേ വെള്ളാനകളെ തീറ്റിപ്പോറ്റേണ്ടതുണ്ടോയെന്നു സര്‍ക്കാര്‍ ആലോചിക്കാന്‍ സമയമായിരിക്കുന്നു. നിരക്കു വര്‍ധിപ്പിക്കുകയും ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തുകയുമല്ല വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള വഴി. കൂടുതല്‍ വൈദ്യുതി ഏതു വിധത്തില്‍ ഉത്പാദിപ്പിക്കാമെന്ന് ആലോചിക്കാനെങ്കിലും സര്‍ക്കാര്‍ തയാറാവണം.


ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തില്‍ വീര്‍പ്പു മുട്ടുകയാണ് നമ്മുടെ വൈദ്യുതി വിതരണ രംഗം. ഈ അവസ്ഥ മാറണം. വൈദ്യുതി വിതരണം സ്വകാര്യ മേഖലയ്ക്കു നല്‍കാന്‍ അടിയന്തര നടപടിയുണ്ടാകേണ്ടിയിരിക്കുന്നു. ഒപ്പം വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കി മാറ്റുക കൂടി ചെയ്താല്‍ കുറേ താപ്പാനകള്‍ വീട്ടിലിരിക്കും. അതോടെ കേരളത്തിലെ ജനങ്ങള്‍ക്ക് ആവശ്യത്തിനു വൈദ്യുതി ലഭിക്കും. മാത്രവുമല്ല, മാറിയ കാലഘട്ടത്തിനനുസരിച്ച് ജീവിക്കാന്‍ അവര്‍ക്കു സാധിക്കുകയും ചെയ്യും. അങ്ങനെ ലോകത്തിന്റെ പുരോഗതിക്കൊപ്പം കേരളവും പുരോഗമിക്കും. അതിനുള്ള നീക്കം ഉടനടി ഉണ്ടായേ തീരൂ.

2012 ഒക്ടോ 4

"ഇന്‍ഡക്ഷന്‍ കുക്കര്‍"

കേരളത്തില്‍ "ഇന്‍ഡക്ഷന്‍ കുക്കര്‍" ഉപയോഗിക്കുന്ന മുഴുവന്‍ ആളുകളെയും "ഏജന്റ് സാബൂ" എന്ന സോഫ്റ്റ്വേര്‍ ഉപയോഗിച്ച് കണ്ടുപിടിക്കുവാനും അത്തരത്തില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപ്യോഗിക്കുന്നതായി സംശയിക്കപ്പെട്ടവര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കാനും തീരുമാനിച്ചതായി വൈദ്യുതി ബോര്‍ഡ് അറിയിച്ചു.



"ഏജന്റ് സാബൂ" ഉപയോഗിച്ചുള്ള അന്വേഷണത്തില്‍ വൈദ്യുതി മന്ത്രിയുടെ വീട്ടില്‍ പതിവായി ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപ്യോഗിക്കുന്നതായി കണ്ടെത്തിയതോടെ ഏജന്റ് സാബുവിന്റെ കാര്യക്ഷമത ബോധ്യപ്പെട്ടുവെന്നും, എന്നാല്‍ മന്ത്രിക്കെതിരേ കേസെടുക്കുകയില്ലെന്നും പകരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റു രാജ്യങ്ങളില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കുന്ന മുഴുവന്‍ മലയാളികള്‍ക്കെതിരേയും കേസെടുക്കുവാന്‍ പാപ്പനംകോട് സ്റ്റേഷനിലെ ഹെഡ്കോണ്‍സ്റ്റബിള്‍ കുട്ടപ്പനെ ചുമതലപ്പെടുത്തിയതായും ബോര്‍ഡ് അറിയിച്ചു.



ലേബല്‍ :ആത്മരോഷം

2012 സെപ്റ്റം 15

അലുവാലിയയുടെ ഉന്നം ഭൂപരിഷ്‌കരണ നിയമം

കേരളം നെല്‍കൃഷി ഉപേക്ഷിക്കണമെന്നും വയലുകളുടെ പാട്ടവ്യവസ്‌ഥകളില്‍ ഉദാരമായ മാറ്റം വരുത്തണമെന്നുള്ള ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌ സിംഗ്‌ അലുവാലിയുടെ പ്രസ്‌താവന ഭൂപരിഷ്‌ക്കരണ നിയമം അട്ടിമറിക്കാനുളള നീക്കത്തിന്റെ ഭാഗം.

ഭൂപരിഷ്‌ക്കരണ നിയമം ഇനി ആവശ്യമില്ലെന്നു സര്‍ക്കാരിനുള്ളിലെ ചിലര്‍തന്നെ അഭിപ്രായപ്പെടുമ്പോഴാണു സമാന നിലപാടുമായി അലുവാലിയ എത്തുന്നത്‌. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമവും കേരളത്തിന്‌ ആവശ്യമില്ലെന്ന നിലപാടുകാരനാണ്‌ അലുവാലിയ. നെല്‍വയല്‍ നികത്തി ആറന്മുള വിമാനത്താവളം നിര്‍മിക്കാന്‍ അനുമതി നല്‍കിയ വ്യക്‌തിയാണ്‌ ഇദ്ദേഹം.

ചെറിയ തുണ്ടുകളായി കിടക്കുന്ന കൃഷിഭൂമികള്‍ ഒന്നിപ്പിച്ച്‌ ഉദാരമായ പാട്ടവ്യവസ്‌ഥയില്‍ നല്‍കണമെന്ന അലുവാലിയയുടെ പ്രസ്‌താവന ഭൂപരിഷ്‌ക്കരണ നിയമത്തിനെതിരായ പ്രഖ്യാപനമാണ്‌. സര്‍ക്കാരിന്റെ നയവും ഇതിന്‌ അനുകൂലമാണ്‌.  ഭക്ഷ്യസുരക്ഷയേക്കുറിച്ച്‌ കേരളം വിഷമിക്കേണ്ടതില്ലെന്ന അലുവാലിയയുടെ പ്രസ്‌താവനയും സംസ്‌ഥാനത്തെ വെട്ടിലാക്കുന്നതാണ്‌. കേരളം എന്നും ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ പിന്നാക്കമാണ്‌.

കൂടുതല്‍ ലാഭം കരുതി നേരത്തേ നാണ്യവിളകളിലേക്കു മാറിയതാണു കേരളത്തിനു വിനയായത്‌. അതിന്റെ അനന്തരഫലമാണ്‌ ഇന്നു കാണുന്ന കര്‍ഷക ആത്മഹത്യകള്‍. ഇതു വിദേശകുത്തകകളുടെ തന്ത്രമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. മുമ്പ്‌ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ എണ്ണപ്പനകൃഷി വ്യാപകമാക്കിയതും പിന്നീട്‌ അതിലൂടെ ആ രാജ്യങ്ങള്‍ തകര്‍ന്നതും ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.


നെല്‍കൃഷി കുറഞ്ഞപ്പോഴും കേരളത്തിലെ ഭക്ഷ്യസുരക്ഷ ഒരു പരിധിവരെ കാത്തുസൂക്ഷിച്ചിരുന്നത്‌ സ്‌റ്റാറ്റ്യൂട്ടറി റേഷന്‍ സംവിധാനമായിരുന്നു. എന്നാല്‍ റേഷന്‍ സമ്പ്രദായം പരിമിതപ്പെടുത്തിയതോടെ എല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്‌. അരിവില ദിനംപ്രതി നിയന്ത്രണാതീതമായി വര്‍ധിച്ചിട്ടും അതിനെ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിനു കഴിയാത്തതും ഇതുമൂലമാണ്‌. ആ സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷയ്‌ക്കു കേരളം മറ്റു സംസ്‌ഥാനങ്ങളെ ആശ്രയിച്ചാല്‍ മതിയെന്ന അലുവാലിയയുടെ പ്രസ്‌താവന ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമായിരിക്കും.

അലുവാലിയയുടെ പ്രസ്‌താവനയുടെ ചുവടുപിടിച്ച്‌ നെല്‍വയലുകളുടെ കൈമാറ്റവും നികത്തലും വര്‍ധിക്കുമെന്ന ആശങ്കയും വ്യാപകമായിട്ടുണ്ട്‌. ഇത്‌ നെല്‍വയലുകള്‍ ഇല്ലാതാക്കുക മാത്രമല്ല, കര്‍ഷകരെ ചൂഷണവിധേയമാക്കുകയും ചെയ്യും. ഭൂമി ചുളുവില്‍ തട്ടിയെടുക്കുന്ന ഭൂമാഫിയകള്‍ വന്‍ ലാഭം കൊയ്യുമ്പോള്‍ കര്‍ഷകര്‍ തുച്‌ഛമായ വിലക്ക്‌ തങ്ങളുടെ ഭൂമി വില്‍ക്കേണ്ടി വരും. നെല്‍വയലുകളുടെ ഇല്ലാതാകല്‍ ഭക്ഷ്യസുരക്ഷയെ മാത്രം ബാധിക്കുന്ന വിഷയമല്ല. അത്‌ പാരിസ്‌ഥിതിക സന്തുലിതാവസ്‌ഥയേയും കുടിവെള്ള സ്രോതസുകളെയും ബാധിക്കും.


ഈ ചിന്ത വച്ചുപുലര്‍ത്തുന്ന ഒരു വിഭാഗം യു.ഡി.എഫിലും ഇടതുമുന്നണിയിലും ഉയര്‍ന്നുവരുന്നുണ്ട്‌. അതിന്‌ വിപരീതമായി സമ്പദ്‌വ്യവസ്‌ഥ മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ നിയമങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വേണമെന്നു വാദിക്കുന്ന ഒരു വിഭാഗം സര്‍ക്കാരില്‍ പിടിമുറുക്കിയിട്ടുണ്ട്‌. പുതിയ സമ്പദ്‌വ്യവസ്‌ഥയ്‌ക്കു വേണ്ടി ശ്രമിക്കണമെന്നും അതിനായി കൂടുതല്‍ വ്യവസായങ്ങള്‍ കൊണ്ടുവരണമെന്നും ഈ വിഭാഗം വാദിക്കുന്നു. ഈ രണ്ടുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കത്തിനായിരിക്കും ഇനി സംസ്‌ഥാനം സാക്ഷ്യം വഹിക്കുക.

വാര്‍ത്ത കടപ്പാട് - മംഗളം ദിനപത്രം

2012 സെപ്റ്റം 11

ഇതില്‍ എന്തൊക്കെയോ ദുരൂഹതയുണ്ട്

വിവാദകാരണമായ നാലു പദ്ധതികള്‍ പിന്‍വലിച്ച പശ്ചാത്തലത്തില്‍ എമര്‍ജിംഗ് കേരളയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ എല്ലാവരും അവസാനിപ്പിക്കുമെന്നായിരുന്നു പൊതുധാരണ. ദൗര്‍ഭാഗ്യവശാല്‍  പിന്‍വലിച്ചെന്നു പറഞ്ഞ പദ്ധതികള്‍ വെബ്‌സൈറ്റില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. നെല്ലിയാമ്പതി, വാഗമണ്‍, ഇലവിഴാപൂഞ്ചിറ, ധര്‍മ്മടം എന്നിവിടങ്ങളിലെ നിര്‍ദ്ദിഷ്ട പദ്ധതികള്‍ പിന്‍വലിച്ചതായി പറഞ്ഞതും വെബ്‌സൈറ്റില്‍ നിന്ന് അതു പിന്‍വലിച്ചതും ഇന്നലെ ഉച്ചയ്ക്കാണ്.


വ്യവസായ വകുപ്പു പിടിവാശി പിടിച്ചാണ് നാലും വീണ്ടും പരിഗണനയിലെത്തിച്ചതെന്നാണ് സൂചന. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പദ്ധതികള്‍ പുനഃപരിശോധിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ അമ്പത്തിമൂന്നു പദ്ധതികളെ ഒഴിവാക്കുകയും ചെയ്തു. അതില്‍പ്പെടുന്ന നാലു പദ്ധതികളാണ് വീണ്ടും പ്രത്യക്ഷമായിരിക്കുന്നത്. പ്രതിപക്ഷം ആരോപിക്കുന്നതു പോലെ ഭൂമികച്ചവടം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനം ഏതൊക്കെയോ കേന്ദ്രങ്ങളില്‍ നടക്കുന്നുണ്ടെന്ന തോന്നലാണ് ഈ തീരുമാനത്തിലൂടെയുണ്ടാകുന്നത്.


ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്ത് നീക്കം ചെയ്ത പദ്ധതികളെച്ചൊല്ലിയായിരുന്നു വിവാദം ഉയര്‍ന്നിരുന്നത്. ഇതില്‍ ചീമേനി പദ്ധതിക്ക് നീക്കിവെച്ച ഭൂമി 1621 ഏക്കറില്‍ നിന്ന് 200 ഏക്കറാക്കി ചുരുക്കി. ഇലവിഴപൂഞ്ചിറയില്‍ ഇക്കോ റിസോര്‍ട്ട്, വാഗമണില്‍  റിസോര്‍ട്ടും ഗോള്‍ഫ് കോഴ്‌സും തുടങ്ങാനായിരുന്നു പദ്ധതികള്‍. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഈ പദ്ധതികള്‍ക്കെതിരെ ഏറെ വിമര്‍ശനം ഉയര്‍ന്നിരുന്നു. നെല്ലിയാമ്പതിയില്‍ ഫോറസ്റ്റ് ലോഡ്ജിനായുള്ള നിര്‍ദേശമാണ് ഒഴിവാക്കിയത്. ധര്‍മ്മടം ദ്വീപില്‍  റിസോര്‍ട്ട് തുടങ്ങാനുള്ള പദ്ധതിയും ഇപ്രകാരം ഒഴിവാക്കി. കല്‍ക്കരി / വാതക താപ വൈദ്യുത പദ്ധതിക്കായി ചീമേനിയില്‍ 1621 ഏക്കര്‍ നീക്കിവെക്കാനുള്ള നിര്‍ദേശം വന്‍ വിവാദമായിരുന്നു. പുന:പരിശോധനയ്ക്ക് ശേഷം വെബ്‌സൈറ്റില്‍ പറയുന്നത് ഇവിടെ 1621 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അവിടെയുണ്ടെങ്കിലും ഇതില്‍ 200 ഏക്കര്‍ പദ്ധതിക്ക് വിനിയോഗിക്കാമെന്നാണ് പുതിയ നിര്‍ദേശം. ഇതോടൊപ്പം പീരുമേട്ടിലും ദേവികുളത്തും റിസോര്‍ട്ട് ഹോട്ടല്‍ തുടങ്ങാനുള്ള പദ്ധതി നിര്‍ദേശവും ഒഴിവാക്കി.


അപ്രായോഗികമായ പദ്ധതികള്‍ ഒഴിവാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ചീഫ് സെക്രട്ടറിയെ പരിശോധനയ്ക്കു ചുമതലപ്പെടുത്തിയത്. അദ്ദേഹം പരിശോധിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കിയ പദ്ധതികള്‍ ഏതു വിധത്തിലാണ് വ്യവസായ വകുപ്പ് വീണ്ടും ഉള്‍പ്പെടുത്തിയതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. നേരത്തേ കൊച്ചിയില്‍ നടത്തിയ ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റിന്റെ നടത്തിപ്പിനു മേല്‍നോട്ടം വഹിച്ചത് വ്യവസായ വകുപ്പായിരുന്നു. അത് സമ്പൂര്‍ണ്ണ പരാജയവുമായി.  ഇത്തവണ മുഖ്യമന്ത്രി നേരിട്ടാണ് പരിപാടി നടത്തുന്നത്. എന്നിട്ടും, വ്യവസായ വകുപ്പിന് എന്തോ അപ്രമാദിത്തം കാണിക്കാന്‍ സാധിച്ചിരിക്കുന്നു.


പരിസ്ഥിതിക്കു കോട്ടം വരുത്താത്ത എല്ലാ പദ്ധതികളും നടപ്പാക്കേണ്ടതു തന്നെയാണ്. കേരളത്തിന്റെ ഇനിയുള്ള വികസനം ടൂറിസത്തില്‍ അധിഷ്ഠിതമായിരിക്കും എന്നതില്‍ തര്‍ക്കവുമില്ല. എന്നാല്‍, വിവാദങ്ങള്‍ ഉയരുമ്പോള്‍ അത്തരം പുതിയ പദ്ധതികളെക്കുറിച്ച് പുനരാലോചിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ടൂറിസം വകുപ്പു തന്നെ വ്യക്തമാക്കണം. പ്രതിപക്ഷം ഒന്നടങ്കവും ഭരണപക്ഷത്തെ ചില എംഎല്‍എമാരും എമര്‍ജിംഗ് കേരള പദ്ധതികളെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഒന്നുമറിയാത്തവരല്ലല്ലോ ജനപ്രതിനിധികള്‍. എവിടെയൊക്കെയോ എന്തൊക്കെയോ അസ്വാഭാവികതകളുണ്ട് എന്ന തോന്നല്‍ നേരത്തേ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ അതു പൂര്‍ണമായി.


സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ആരെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ടൂറിസം സാധ്യതയുള്ള പ്രദേശങ്ങളിലെ പരിസ്ഥിതി സമ്പൂര്‍ണമായി നശിപ്പിച്ചിട്ടായാലും റിസോര്‍ട്ടുകള്‍ സ്ഥാപിക്കുകയെന്ന തീരുമാനമെടുക്കാന്‍ ആരാണ് ഇവരെ ചുമതലപ്പെടുത്തിയത്?


ഭൂമികച്ചവടം നടത്താനുള്ള ഉപാധിയായി ഒരു പദ്ധതി കൊണ്ടുവരുന്നതിനെ എതിര്‍ക്കുക തന്നെ വേണം. കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പരിപാടിയെന്ന നിലയില്‍ എമര്‍ജിംഗ് കേരളയെ പിന്തുണച്ചവര്‍ പോലും ഇപ്പോള്‍ തിരിച്ചു ചിന്തിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇതിനെല്ലാം അടിസ്ഥാനമാകുന്നത് വ്യവസായ വകുപ്പിന്റെ ദുരൂഹത നിറഞ്ഞ കളികള്‍ തന്നെ.


നെല്ലിയാമ്പതി, വാഗമണ്‍, ഇലവിഴാപൂഞ്ചിറ, ധര്‍മ്മടം എന്നിവിടങ്ങള്‍ വന്‍തോതിലുള്ള ടൂറിസം സാധ്യതയുള്ള പ്രദേശങ്ങള്‍ തന്നെ. പക്ഷേ, അവിടുത്തെ പരിസ്ഥിതിക്കു കോട്ടം തട്ടാന്‍ പാടില്ല. സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ അപ്രായോഗികമെന്നു കണ്ടെത്തിയ പദ്ധതികള്‍ നടപ്പാക്കിയേ തീരൂ എന്ന വാശി ആര്‍ക്കും നല്ലതിനല്ല.


എമര്‍ജിംഗ് കേരളയുടെ നിയന്ത്രണം മുഖ്യമന്ത്രി നേരിട്ടു വഹിക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തെ കരിവാരിത്തേക്കാനുള്ള ശ്രമവും നടന്നേക്കാം. വിശിഷ്യാ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍. ഗ്രൂപ്പിസത്തിന്റെ മുന്തിയ തലത്തിലേക്കാണ് കോണ്‍ഗ്രസിന്റെ പോക്ക്. ഹരിത രാഷ്ട്രീയം എന്ന പേരില്‍ ചില എംഎല്‍എമാര്‍ യുഡിഎഫിന്റെ തീരുമാനങ്ങളെ പിന്നില്‍ നിന്നു കുത്തുമ്പോഴും നിശബ്ദമായി നോക്കി നില്‍ക്കാന്‍ മാത്രം സാധിക്കുന്ന ദുര്‍ബലനായി ഉമ്മന്‍ചാണ്ടി മാറിയിട്ടുണ്ട്.


തുടക്കക്കാരായ എംഎല്‍എമാര്‍ വരെ മുതിര്‍ന്ന നേതാക്കളെ വെല്ലുവിളിക്കുമ്പോള്‍ എന്താണ് ഈ മു്ന്നണിയുടെ കെട്ടുറപ്പെന്ന സംശയം ഉയരുക സ്വാഭാവികം. അത്തരം സംഭവങ്ങള്‍ നടക്കുന്നതിനിടയിലാണ് വ്യവസായ വകുപ്പിന്റെ വെല്ലുവിളി.  ഇത്തരം വെല്ലുവിളികള്‍ എമര്‍ജിംഗ് കേരള എന്ന സങ്കല്പത്തെ തന്നെ ഇല്ലാതാക്കാനേ ഉപകരിക്കൂ. നമ്മുടെ മലയും പുഴയും മണ്ണും മനുഷ്യരെയും തിരുവാതിര ഞാറ്റുവേലപോലും വന്‍‌കിട മുതലാളിമാര്‍ക്ക് കാഴ്ചവെച്ച് അതിന്റെ പങ്ക് പറ്റി സ്വകാര്യ താല്‍പര്യങ്ങളുടെ പൂര്‍ത്തീകരണവും ബിനാമി സാമ്പത്തിക ഇടപാടുകളും ഉന്നംവെക്കുന്ന സമീപനം ആരുടെ ഭാഗത്തു നിന്നായാലും ശരിയല്ല. അത് എല്ലാവരും ഓര്‍മിക്കുന്നത് നന്നായിരിക്കും.