2013, ഒക്ടോ 18

പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍

മാണി ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കിടപ്പറയില്‍ നിന്നും ഇറങ്ങി മുറ്റത്ത് നില്‍ക്കുകയാണ് അവസരങ്ങളുടെ ആഡംബര വാഹനം വരുന്നതും കാത്ത്. 




അടുത്ത ലോക്സഭാ ഇലക്ഷനു ശേഷം മുലായത്തിനെപ്പോലെ പ്രാദേശിക നേതാക്കളില്‍ ആരെങ്കിലും പ്രധാനമന്ത്രി ആയിക്കൊണ്ട് ഇടതു പിന്തുണയോട് കൂടിയ മൂന്നാം മുന്നണിയാവും അധികാരത്തില്‍ എത്തുക എന്നു മാണി സാറിനു മനസിലായി.

ആ സാഹചര്യത്തില്‍ ജോമോനെ ഒന്നു കേന്ദ്ര മന്ത്രി ആക്കണമെങ്കില്‍ ഇടതുപക്ഷത്തിന്റെ സഹായം ആവശ്യമുണ്ട്.

അതേസമയം പുറത്തുനിന്ന്‍ ഇടതുപക്ഷം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് ഭരണം വന്നാലും ജോമോന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കാന്‍ പാടില്ല.

അതിന് ഇടതുമായും വലതുമായും തന്ത്രപരമായ ബന്ധം നിലനിര്‍ത്തുകയും അതേ സമയം കേരളത്തില്‍ നിന്നും മറ്റു പ്രമുഖരായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ആരും തന്നെ ജയിക്കാനും പാടില്ല.

ഇതിപ്പം അടുത്ത തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണി കോട്ടയത്ത് ജയിച്ചാലും പത്തനംതിട്ടയിലും, ഇടുക്കിയിലും, എറണാകുളത്തും, കണ്ണൂരും, തിരുവനന്തപുരത്തും മാണിക്കേരളാകോണ്‍ഗ്രസുകാര്‍ കാലുവാരും.



എന്നിട്ട് പരാജത്തിന്റെ പാപഭാരം ഉമ്മഞ്ചാണ്ടിയുടെയും ഗ്രൂപ്പുകളിക്കാരുടെയും തലയില്‍ വെച്ച് സുധീരനോ കാര്‍ത്തികേയനോ മുഖ്യമന്ത്രിക്കസേര തരമാക്കി കൊടുക്കും. അങ്ങനെ ഉമ്മഞ്ചാണ്ടിയെ മറികടന്ന്‍ കോട്ടയത്ത് തനിക്ക് നഷ്ടമായ നേതൃസ്ഥാനം തിരികെപിടിക്കും.

ഇടതുപക്ഷം കേന്ദ്ര മന്ദ്രിസഭയില്‍ ചേരാതെ പുറത്തു നിന്നും പിന്തുണയ്ക്കുന്നിടത്തോളം കാലം ഇടതു പിന്തുണയുള്ള എന്നാല്‍ ഇടതു മുന്നണിയില്‍ അംഗമല്ലാത്ത - കേരളത്തില്‍ നിന്നുള്ള ഏക എം പി ( കേടീ ജലീല്‍ / ഫസല്‍ ഗഫൂര്‍ പൊന്നാനിയില്‍ നിന്നും ജയിച്ചില്ലങ്കില്‍) എന്ന നിലയില്‍ ജോമോന് ഒരു സഹ മന്ത്രി എങ്കിലും ആകുവാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.

പ്രത്യുപകാരമായി എന്തെങ്കിലും ചെറിയ ന്യൂനപക്ഷ / കര്‍ഷക പ്രശ്നം വഷളാക്കി ഉമ്മഞ്ചാണ്ടിക്കുള്ള പിന്തുണ പിന്‍‌വലിക്കും.

പക്ഷേ ആകെയുള്ള ഒരു പ്രശ്നം മാണിസാറിന്റെ അഭയവും സങ്കേതവുമായ കത്തോലിക്കാ സഭയിലെ ചില മെത്രാന്മാരെ മനോരമ മുതലാളിമാര്‍ ചില ഉമ്മാക്കികള്‍ കാട്ടി വിരട്ടി നിര്‍ത്തിയിരിക്കുന്നത് മാത്രമാണ്.

ഇതൊക്കെ അറിയാവുന്ന കോണ്‍ഗ്രസുകാര്‍ കാലുവാരാതെ കോട്ടയത്ത് വീണ്ടും ജോമോനെ ജയിക്കാന്‍ വിടുമോ എന്നു കണ്ടറിയണം.

അസംബ്ലി മണ്ഡല പുനര്‍ നിര്‍ണ്ണയത്തിനു ശേഷം (സീപിയെമ്മിന് വന്‍ ഭൂരിപക്ഷമുള്ള കുമരകം പഞ്ചായത്ത് ഒഴിവാക്കി കോണ്‍ഗ്രസിന് മ്രിഗീയ ഭൂരിപക്ഷമുള്ള വിജയപുരം പഞ്ചായത്ത് കോട്ടയം അസംബ്ലി മണ്ഡലത്തില്‍ കൂട്ടിച്ചേര്‍ത്തതോടെ) കുറഞ്ഞത്  20,000 വോട്ടിനെങ്കിലും കോണ്‍ഗ്രസ് സ്ഥാനാത്ഥി ജയിക്കേണ്ട സ്ഥാനത്ത് തിരുവഞ്ചൂര്‍ ജയിച്ചത് വെറും 700 വോട്ടിന്.

സ്വന്തം സ്ഥാനാത്ഥിയെ വാരാന്‍ യാതൊരുളുപ്പും ഇല്ലാത്ത അസൂയയുടെ നിറകുടമായ കോണ്‍ഗ്രസ് നേതാക്കള്‍ അങ്ങനെ എളുപ്പത്തില്‍ പോയി കേന്ദ്രമന്ത്രിയായി തങ്ങളുടെ തലക്കു മുകളില്‍ വിലസാന്‍ ജോമോനെ അനുവദിക്കുമെന്ന്‍ കരുതാമോ???