2012, ഫെബ്രു 20

സര്‍വമത ആരാധനാ കേന്ദ്രം

യേശുകൃസ്തുവിനെ കുരിശില്‍ തറച്ച പീലാത്തോസിന്റെ വീട്ടിലെ ബക്കറ്റ്, ശ്രീകൃഷ്ണന്റെ മയില്‍പീലി, ശിവന്റെ പാമ്പ് പടം പൊഴിച്ച പാമ്പിന്‍ തോല്‍, ഗണപതിയുടെ എലി കടിച്ച കപ്പയുടെ ബാക്കി, അയ്യപ്പന്റെ പുലിയുടെ പാല്‍ , സായിബാബയുടെ മുടി, സന്തോഷ് മാധവന്റെ സീഡി(നീല), നിത്യാനന്ദയുടെ കുണ്ഡലിനി, ബാബാ രാംദേവിന്റെ ചുരിദാര്‍, പൂതൃക്കയില്‍ അച്ചന്റെ ളോഹ & കോടാലി, തിരുവനന്തപുരം ഉസ്താദിന്റെ തിരു താടി തുടങ്ങിയ ഏതാനും തിരുശേഷിപ്പുകള്‍ എനിക്കു ഉഗാണ്ടയിലുള്ള ഒരു ഗോത്ര തലവന്റെ സഹോദരന്‍ കൈമാറിയിട്ടുണ്ട്. പറ്റിയ ഒരു സ്ഥലം കിട്ടിയാല്‍ ഡിസ്നി ലാന്റ് മാതൃകയില്‍ ഒരു സര്‍വമത ആരാധനാ കേന്ദ്രം പണിയുവാന്‍ താല്‍പര്യപ്പെടുന്നു. മേല്‍പറഞ്ഞ സാധനങ്ങള്‍ ഒന്നും തന്നെ കത്തുകയില്ല എന്ന് NIFE സാക്ഷിയപ്പെടുത്തിയിട്ടുണ്ട്.


സംഭാവനകള്‍ കൂമ്പാരമായാല്‍ പരിപാടി ഗംഭീരമാകും.

2012, ഫെബ്രു 18

കേളികൊട്ടുയരുന്നു.

കാത്തിരിപ്പിനൊടുവില്‍ പിറവം ഉപതെരഞ്ഞെടുപ്പിനു കേളികൊട്ടുയരുന്നു. സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വളരെയേറെ നിര്‍ണായകമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന തെരഞ്ഞെടുപ്പാണു വരുന്നത്. സര്‍ക്കാരിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കാവുന്ന തെരഞ്ഞെടുപ്പ് എന്ന നിലയ്ക്കു രണ്ടു മുന്നണികളും ശക്തമായ പോരാട്ടത്തിനാകും തയാറെടുക്കുക.

ഓരോ തെരഞ്ഞെടുപ്പു കാലത്തും പതിവായി സംഭവിച്ചു പോരുന്ന തെറ്റായ പ്രവണതകള്‍ ഇക്കുറിയെങ്കിലും മാറ്റാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തയാറാവണം. തെരഞ്ഞെടുപ്പ് എന്നത് ജനാധിപത്യ പ്രക്രിയയുടെ പ്രധാന ഭാഗമാണ്. അതിന്റേതായ ഗൗരവം അതിനുണ്ടായേ തീരൂ. ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പുകളും കേരളത്തില്‍ നടക്കുന്നതും വളരെ വ്യത്യസ്തമാണെന്ന വസ്തുത അംഗീകരിക്കേണ്ടതു തന്നെ. താരതമ്യേന ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ പാലിക്കപ്പെടുന്ന സംസ്ഥാനമാണു കേരളം. എങ്കിലും, ചില കുഴപ്പങ്ങള്‍ ഇവിടെയും സംഭവിക്കാറുണ്ട്. അതില്‍ പ്രധാനം ചില രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പു തന്ത്രങ്ങളില്‍ ഉള്‍പ്പെടുന്ന തെറ്റായ ചില കീഴ്‌വഴക്കങ്ങള്‍ തന്നെ.


എതിര്‍ കക്ഷിയെ അവഹേളിക്കാനും തെരഞ്ഞെടുപ്പു കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങളെ മറികടക്കാനും നടത്തുന്ന ശ്രമങ്ങളില്‍ ഒരുകൂട്ടരും പിന്നിലല്ല. പിറവത്തു തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ കേരളത്തിന്റെ ശ്രദ്ധയാകെ അവിടെയായിരിക്കാനാണു സാധ്യത. യുഡിഎഫ് സര്‍ക്കാര്‍ നിലനില്‍ക്കുമോ ഇല്ലയോ എന്നറിയാന്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടാകാതെ നോക്കാനുള്ള ബാധ്യത സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുണ്ട്. അത് അദ്ദേഹം നിറവേറ്റുക തന്നെ ചെയ്യുമെന്നു പ്രത്യാശിക്കാം.


എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ കടമ എത്രത്തോളം നിറവേറ്റുമെന്നതിലാണു സംശയം. സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന സാമാന്യതത്വം ലംഘിക്കപ്പെടുന്നത് ഏറെക്കാലമായുള്ള പതിവാണ്. ഇത്തവണയെങ്കിലും അതുണ്ടാവരുത്. പകരം ജനങ്ങളെ സാരമായി ബാധിക്കുന്ന ഇന്ധന വിലവര്‍ധനവ്, എന്‍ഡോസള്‍ഫാന്‍ നിരോധനം-മുല്ലപ്പെരിയാര്‍ ഡാം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വഞ്ചന, അഴിമതി, സ്വജന പക്ഷപാതം, ഭരണ പരാജയം, വാഗ്ദാന ലംഘനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രചാരണ വേദികളില്‍ ഉയര്‍ന്നു വരട്ടെ. 


 ഇരു മുന്നണികള്‍ക്കും ജീവന്മരണ പോരാട്ടമായിരിക്കും പിറവത്തു നടക്കുക. ജനാധിപത്യവിശ്വാസികളായ കേരളീയര്‍ മനഃസാക്ഷിയനുസരിച്ചു വോട്ടു ചെയ്യുന്നവരാണ്. എന്നിട്ടും, എത്രയോ പേരെ കള്ളവോട്ടിന്റെ പേരില്‍ ഇവിടെ പിടികൂടിയിരിക്കുന്നു. വോട്ടര്‍ പട്ടികയില്‍ പേരുള്ളവരും സ്ഥലത്തു താമസമില്ലാത്തവരുമായവരുടെ വോട്ട് മറ്റാരെങ്കിലും ചെയ്യുകയെന്നതാണ് സാധാരണ കണ്ടുവരുന്ന കള്ളവോട്ടിന്റെ രീതി. തെരഞ്ഞെടുപ്പു ചെലവാണ് പ്രധാനപ്പെട്ട മറ്റൊരിനം. ഓരോ തെരഞ്ഞെടുപ്പും പണക്കൊഴുപ്പിന്റെ മേളയാകുന്നതാണ് അടുത്തിടെയായി കണ്ടുവരുന്നത്. കൂടുതല്‍ പണം ചെലവാക്കുന്നവര്‍ വിജയിക്കുമെന്ന രീതി തന്നെ തികച്ചും ആശാസ്യമല്ലാത്തതാണ്. കൃത്യമായ ചില മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പു ചെലവുമായി ബന്ധപ്പെട്ടു നിലവിലുണ്ടെങ്കിലും പലരും അത് അനുസരിക്കുന്നതായി കണ്ടിട്ടില്ല.


പണം കയ്യില്‍ ധാരാളമുണ്ടെങ്കിലും അലക്കിത്തേച്ച ശുഭ്രവസ്ത്രത്തില്‍ ചുളിവു വീഴുവാന്‍ താല്‍പര്യമില്ലാത്ത പ്രവര്‍ത്തകര്‍ വന്‍കിട ഇവന്റ് മാനേജ്‌മെന്റ് കമ്പനികളുടെ സഹായത്തോടെ നടത്തുന്ന പ്രചാരണ പരിപാടികളാണ് ഓരോ തെരഞ്ഞെടുപ്പിനെയും അടുത്ത കാലത്തായി കൊഴുപ്പിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ പോസ്റ്ററൊട്ടിച്ചും മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തിയും നോട്ടീസ് വിതരണം ചെയ്തും വീടു കയറിയും നടത്തിയിരുന്ന പഴയകാല തെരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ സ്ഥാനത്ത് പ്രഫഷണല്‍ പ്രചാരകര്‍ രംഗത്തെത്തി. ഇതിലൂടെ അരങ്ങു കൊഴുക്കുന്നതിനൊപ്പം കോടിക്കണക്കിനു രൂപ ഒഴുകുകയും ചെയ്യുന്നുണ്ടെന്നതാണ് വാസ്തവം. എന്നിട്ടും, തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കുന്ന കണക്കില്‍ നിയമപ്രകാരം അനുവദിക്കപ്പെട്ടിട്ടുള്ള തുകയില്‍ അല്പം കുറവു മാത്രമാകും ഉണ്ടാവുക. ഇതെല്ലാം കുറേക്കാലമായി ഇവിടെ നടക്കുന്നു.


പിറവത്തു തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ അത് സംസ്ഥാന ഭരണം എങ്ങനേയും നിലനിര്‍ത്താനുള്ളത് കൂടിയാണ്. അക്കാരണത്താല്‍ത്തന്നെ കോടികള്‍ ഒഴുക്കാന്‍ തയാറുള്ള വന്‍കിടക്കാര്‍ രംഗത്തു കാണും. അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാമെന്ന ഉറപ്പിലാകും ഭരണ മുന്നണി മത്സരരംഗത്തെത്തുക. വന്‍കിട കോര്‍പറേറ്റുകളുടെ താത്പര്യ സംരക്ഷണം മാത്രമാണ് നിലവില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖ്യ ലക്ഷ്യം. അതിലൂടെ കരഗതമാകുന്ന കോടിക്കണക്കായ രൂപയില്‍ മാത്രം കണ്ണുവച്ചു നില്‍ക്കുന്ന നേതാക്കളുടെയും അവരുടെ ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയായി പൊതുരംഗം മാറിയിരിക്കുന്നു രാഷ്ട്രപതിയുടെ പുത്രന്‍ പോലും കുറച്ച് ദിവസങ്ങള്‍ക്കുമുന്‍പ് രാജസ്ഥാന്‍ തിരഞ്ഞടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നതിനു പോകുമ്പോള്‍ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണവുമായി പിടിയിലായ അവസ്ഥയോളം രാജ്യത്തെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളിലെ ദുഷ്പ്രവണതകള്‍ വളര്‍ന്നിരിക്കുന്നു.


കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് കഴിഞ്ഞയാഴ്ചയാണ് തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചത്. അതു ചൂണ്ടിക്കാട്ടിയ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു പുല്ലുവില കല്പിക്കുകയും ചെയ്തു. സമാനമായ ചട്ടലംഘനം ഇവിടെയുമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിലവില്‍ എറണാകുളം ജില്ലയില്‍ മാത്രമാണു പെരുമാറ്റച്ചട്ടം നിലവിലുള്ളത്. ഇക്കാരണത്താല്‍ത്തന്നെ, മതപ്രീണനത്തിനോ ജാതികളെ പ്രീണിപ്പിക്കാനോ ഉള്ള അവസരം സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടികള്‍ നഷ്ടപ്പെടുത്തിയേക്കില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഈ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വാഗമണ്ണിലെ പരിസ്ഥിതി പ്രാധാന്യമുള്ള മുപ്പതേക്കറോളം വരുന്ന ഭൂമി  ഒരു സാമുദായിക സഘടനയ്ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള അനുമതികളോടെ സൗജന്യമായി പതിച്ചു നല്‍കി, അതേ മാതൃകയില്‍ പിറവത്തു ഭൂരിപക്ഷമുള്ള ക്രിസ്തീയ വിഭാഗത്തെ കൂടെ നിര്‍ത്താന്‍ എന്തു തരംതാണ കളിക്കും മുന്നണി തയാറാകാനിടയുണ്ട്. ഈ സാധ്യത മുന്‍കൂട്ടി കണ്ടറിഞ്ഞുള്ള പ്രവര്‍ത്തനം തെരഞ്ഞെടുപ്പു കമ്മീഷനില്‍ നിന്നുണ്ടാകുമെന്നു പ്രത്യാശിക്കാം.


പ്രതിപക്ഷ പാര്‍ട്ടികളും അല്പം സമചിത്തത പാലിക്കുന്നതു നന്നായിരിക്കും. വിജയ സാധ്യത കൂടുതലുണ്ടെന്നത് അമിതവിശ്വാസത്തിലേക്കും അഹങ്കാരത്തിലേക്കും നയിക്കപ്പെടരുത്, വിരലിലെണ്ണാവുന്ന വോട്ടുകളുടെ വ്യത്യാസത്തിലാണെങ്കിലും കഴിഞ്ഞ തവണ പരാജയപ്പെട്ട മണ്ടലമാണെന്ന് മനസിലാക്കണം. നാലു വര്‍ഷത്തേക്കു കൂടി മാത്രം ഭരണം അവശേഷിക്കുന്ന സര്‍ക്കാരിനും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം കഴിഞ്ഞിറങ്ങിയ പ്രതിപക്ഷത്തിനും അല്പം സാവകാശത്തോടെ പെരുമാറാനാകണം. പിറവത്ത് ആരു ജയിക്കുന്നു എന്നതിലല്ല, ഏതു വിധത്തില്‍ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ പാര്‍ട്ടികള്‍ നേരിടുന്നു എന്നതിലാണ് കാര്യം. അതു സമാധാനപരമായിരിക്കണം. അതു തന്നെയാകും ജനാധിപത്യത്തിന്റെ വിജയവും.

2012, ഫെബ്രു 15

പരിഹാരം ടോള്‍ പിരിവു മാത്രമോ?

കേരളത്തിലെ വിവിധ പാതകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ടോള്‍ പിരിവിലൂടെ പ്രതിമാസം അരക്കോടി രൂപയുടെ നഷ്ടം കെഎസ്ആര്‍ടിസിക്കുണ്ടാകുന്നതായി മാനേജിംഗ് ഡയറക്ടര്‍ സര്‍ക്കാരിനു കത്തു നല്‍കിയിരിക്കുകയാണ്.

തൃശൂര്‍ പാലിയേക്കരയിലെ ടോള്‍ പ്ലാസയിലൂടെ മാത്രം ദിനംപ്രതി 600 സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നടത്തുന്നതായും കത്തില്‍ പറയുന്നു. സമാനമായ രീതിയില്‍ ടോള്‍ ഗേറ്റുകളില്‍ക്കൂടിയെല്ലാം കെഎസ്ആര്‍ടിസി ബസുകള്‍ ദിനംതോറും കടന്നു പോകുന്നുണ്ട്. ഏറ്റവും വലിയ ടോള്‍ ദായകരാണ് കെഎസ്ആര്‍ടിസി എന്ന് എംഡി പറയുമ്പോള്‍ അത് അംഗീകരിക്കേണ്ടതു തന്നെ.


കെഎസ്ആര്‍ടിസി തങ്ങളുടെ നഷ്ടം നികത്താന്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഏര്‍പ്പെടുത്തിയിരിക്കുന്ന പരിഷ്കാരത്തെക്കുറിച്ചാണു പറയുന്നത്. ടോള്‍ ഗേറ്റില്‍ തുക നല്‍കേണ്ടി വരുന്നതിനു പകരമായി ആ റൂട്ടിലെ ബസ് നിരക്ക് വര്‍ധിപ്പിക്കാമത്രേ. അതായത്, സാധാരണക്കാരന്റെ തലയ്ക്കിട്ടു വീണ്ടും അടിക്കുക. ദയവായി സര്‍ക്കാര്‍ ഈ നിര്‍ദേശത്തെ അംഗീകരിക്കരുത്. അല്ലെങ്കില്‍ത്തന്നെ കടുത്ത വിലക്കയറ്റത്തിലും സാമ്പത്തിക ബുദ്ധിമുട്ടിലും വലയുകയാണ് കേരളീയര്‍. അവരുടെ യാത്ര ചെയ്യാനുള്ള അവസരം കൂടി ഇല്ലാതാക്കരുത്. കേരളത്തിലെ റോഡുകളിലും പാലങ്ങളിലും നടത്തുന്ന ടോള്‍പിരിവിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഏറെക്കാലമായി ഉയരുന്നുണ്ട്. ഇന്ത്യന്‍ പൗരന്റെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ടോള്‍പിരിവെന്നു പറയുന്നവരോട് യോജിക്കേണ്ടിയിരിക്കുന്നു. മാത്രവുമല്ല, റോഡ് ടാക്‌സ് മുടക്കമില്ലാതെ അടച്ചാണ് ഓരോ വാഹനവും നിരത്തിലിറക്കുന്നത്. എന്നിട്ടും, ടോള്‍ നല്‍കേണ്ടി വരുന്നു.


റോഡുകളും പാലങ്ങളും നിര്‍മിക്കാനും പരിപാലിക്കാനും സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലെന്നതാണ് ഇതിനുള്ള ന്യായീകരണമായി ഉയര്‍ത്തിക്കാട്ടുന്നത്. സ്വകാര്യ കമ്പനികള്‍ക്ക് റോഡും പാലവും നിര്‍മിക്കാനും കൈവശം വച്ച് അതിന്റെ പണം പിരിച്ചെടുക്കാനും അതിനു ശേഷം സര്‍ക്കാരിനു കൈമാറാനുമുള്ള അനുവാദം കൊടുക്കുന്നതിലൂടെയാണ് ടോള്‍ പിരിവിന്റെ തുടക്കം. സര്‍ക്കാര്‍ പ്രതിവര്‍ഷം റോഡ് ടാക്‌സ് ഇനത്തില്‍ പിരിച്ചെടുക്കുന്ന കോടിക്കണക്കിനു രൂപ എന്തു കാര്യത്തിനാണ് ചെലവാക്കുന്നതെന്ന് ജനങ്ങളോടു പറയേണ്ടി വരുന്നത് ഈ സാഹചര്യത്തിലാണ്. മനോഹരവും കുണ്ടും കുഴിയുമില്ലാത്തതുമായ റോഡുകള്‍ ആവശ്യം തന്നെ. വീതി കൂടിയ പാലങ്ങളും വേണം. അതിനെല്ലാം പണം ചെലവാക്കണം. സര്‍ക്കാരിന്റെ കയ്യില്‍ ഇല്ലാത്തതും പണം തന്നെ. റോഡു നിര്‍മിക്കാന്‍ പണമില്ലെങ്കിലും, മന്ത്രിമാര്‍ക്കു സഞ്ചരിക്കാന്‍ വിലകൂടിയ കാറുകള്‍ വാങ്ങാനും യാത്രപ്പടിയിനത്തില്‍ വന്‍തുക അവര്‍ക്കു നല്‍കാനും സര്‍ക്കാരിനു ബുദ്ധിമുട്ടില്ല. അതാണ് വൈരുദ്ധ്യം.റോഡുകളും പാലങ്ങളും നിര്‍മിക്കുന്നതിന്റെ ചുമതല സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്താലേ ടോള്‍ പിരിവെന്ന ഗുണ്ടായിസത്തിന് അറുതിയുണ്ടാകൂ.




പലയിടത്തും റോഡിന്റെയും പാലത്തിന്റെയും നിര്‍മാണത്തിനു ചെലവാക്കിയതില്‍ എത്രയോ ഇരട്ടി ടോളായി പിരിച്ചെടുത്തിട്ടുണ്ട്. ഇപ്പോഴും അവിടെയെല്ലാം പിരിവ് നിര്‍ബാധം നടക്കുകയും ചെയ്യുന്നു. പിരിവെടുക്കാന്‍ അനുവാദം കൊടുക്കുന്ന സര്‍ക്കാരിന് ഇതിന്റെ കണക്കു നോക്കാനുള്ള ബാധ്യതയുമില്ലേ? ഏതെങ്കിലും ഉദ്യോഗസ്ഥര്‍ കൈക്കൂലിയുടെ ബലത്തില്‍ എഴുതി നല്‍കുന്ന കണക്കില്‍ മാത്രം വിശ്വസിക്കാനല്ലല്ലോ ജനങ്ങള്‍ സര്‍ക്കാരിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ടോള്‍ പിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും ഇതേവരെ എത്ര രൂപ പിരിച്ചെടുത്തിട്ടുണ്ടെന്നും, അവിടെ നിര്‍മാണ പ്രവര്‍ത്തനത്തിന് ചെലവാക്കിയ തുക എത്രയെന്നും സത്യസന്ധമായി കണ്ടെത്തണം. അതിന് കുറേ ഉദ്യോഗസ്ഥരെ മാത്രം നിയോഗിച്ചിട്ടു കാര്യമില്ല. ജനകീയ സമിതികള്‍ കണക്കു പരിശോധിക്കട്ടെ.



ജനാധിപത്യ വ്യവസ്ഥിതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ തെറ്റു ചെയ്താല്‍ നേരിട്ടു കണക്കു നോക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടാകണം. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന കുറേ വെള്ളാനകളുടെ കണക്ക് ഇവിടെ ആര്‍ക്കും ആവശ്യമില്ല. നിലവിലുള്ള സ്ഥലങ്ങളിലെ കണക്കെടുപ്പിനു ശേഷം ഭാവിയിലുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നേരിട്ടു നടത്തണം.


പൊതു സ്വത്ത് സ്വകാര്യ കരാറുകാര്‍ക്കോ വന്‍‌കിട ബഹുരാഷ്ട്ര കുത്തകകള്‍ക്കോ കൈമാറുന്നത്തിനു ന്യായീകരണമായി നമ്മുടെ ഭരണാധികാരികള്‍ ദുബായിലെയും സിങ്കപ്പൂരെയും ജെര്‍മനിയിലെയും മറ്റും ഉദാഹരണങ്ങള്‍ ധാരാളമായി ഉപയോഗിക്കാറുണ്ടല്ലോ? എന്നാല്‍ അവിടങ്ങളില്‍ നിലവിലിരിക്കുന്ന ചില നല്ലകാര്യങ്ങള്‍ ഇവിടേക്കു പകര്‍ത്തുവാന്‍ താല്‍പര്യം ഇല്ലാത്തതെന്ത്? ഉദാഹരണമായി ദുബായിലെ ഷേയ്ക് സായിദ് റോഡില്‍ സര്‍ക്കാര്‍ നേരിട്ട് ടോള്‍ പിരിക്കുന്ന വിധം, നൂതന സാങ്കേതിക വിദ്യകള്‍ ബന്ധിപ്പിച്ച് പ്രീപെയ്ഡ് മൊബൈല്‍ ഫോണ്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമാണിത്, ടോള്‍ നല്‍കുന്നതിനായി ഒരു വാഹനവും ടോള്‍ഗേറ്റിലെ അനന്തമായ ക്യൂവില്‍ നിര്‍ത്തിയിടേണ്ടിവരുന്നില്ല സെന്‍സറുകളും ക്യാമറയും ഘടിപ്പിച്ച ഒരു കമാനത്തിനടിയിലൂടെ നല്ല വേഗത്തില്‍ വാഹനം കടന്നു പോകുമ്പോള്‍ തന്നെ ടോള്‍ കട്ടാവുകയും  കടന്നുപോയ വാഹനത്തിന്റെ ചിത്രം പകര്‍ത്തപ്പെടുകയും ചെയ്യും (ഏതാനും ചില മോഷണ / കൊലപാതക കേസുകളില്‍ അതിവേഗം പ്രതികളെ പിടികൂടാന്‍ ഈ സംവിധാനം പോലീസിനു സഹായകമായിട്ടുണ്ട്), ടോള്‍പിരിവ് സംബന്ധിച്ച വിശദാംശങ്ങള്‍ നേരിട്ട് ആര്‍ടിയേയുടെ വെബ്‌സൈറ്റില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ലഭ്യമാക്കുന്നുമുണ്‍ട്. നമ്മുടെ രാജ്യത്തും ഇത്തരമൊരു സംവിധാനത്തിലൂടെ കുറഞ്ഞ ചിലവില്‍ സുതാര്യമായ രീതിയില്‍ സര്‍ക്കാരിനു നേരിട്ട്  ടോള്‍ പിരിക്കുവാന്‍ സാധിക്കില്ലേ?

റോഡുകളോ പാലങ്ങളോ നിര്‍മിക്കേണ്ട സാഹചര്യമുണ്ടായാല്‍ ബിഒടി അല്ലാതെ മറ്റു മാര്‍ഗങ്ങള്‍ സര്‍ക്കാരിനു തേടാവുന്നതാണ്. വന്‍കിട ബിസിനസ് സ്ഥാപനങ്ങളുടെ പരസ്യം പ്രദര്‍ശിപ്പിക്കാനുള്ള അനുവാദം നല്‍കി പണം പിരിച്ചെടുക്കുന്നതില്‍ എന്താണ് സര്‍ക്കാരിനു തടസമായി നില്‍ക്കുന്നത്? ഓരോ ബിസിനസ് സ്ഥാപനവും പ്രതിവര്‍ഷം കോടിക്കണക്കിനു രൂപ പരസ്യ ഇനത്തില്‍ ചെലവാക്കുന്നുണ്ട്. റോഡുകളുടെ ഇരുവശവും പൂച്ചെടികളടക്കം സ്ഥാപിച്ച് അവിടെയെല്ലാം പരസ്യം പ്രദര്‍ശിപ്പിക്കാനുള്ള അനുവാദം നല്‍കിയാല്‍ കമ്പനികള്‍ അതു സ്വീകരിക്കും. അതിലൂടെ പല ഗുണങ്ങളുണ്ട്. റോഡും പാലവും പണിയാനാകും എ്ന്നത് പ്രധാന ഗുണം. അവിടങ്ങളെല്ലാം വൃത്തിയായി കിടക്കുമെന്നത് അതിലും വലിയ ഗുണം. നിലവില്‍ കേരളത്തിലെ റോഡുകളുടെ വശങ്ങള്‍ തികച്ചും വൃത്തിഹീനമാണ്. ടാര്‍ ഇട്ട ഭാഗത്തിനു പുറമേയുള്ള സ്ഥലങ്ങള്‍ പലയിടത്തും കാടു പിടിച്ചു കിടക്കുന്നു. എന്തുകൊണ്ട് അവിടെ വൃത്തിയാക്കിക്കൂടാ? അതിനുള്ള പണം വ്യവസായ സ്ഥാപനങ്ങളില്‍ നിന്നു പിരിച്ചെടുക്കണം. പകരമായി അവരുടെ പരസ്യം സ്ഥാപിക്കാന്‍ അനുമതി നല്‍കിയാല്‍ മതി. ഓരോ വര്‍ഷത്തേക്കുള്ള കരാറായി പരസ്യബോര്‍ഡുകളോ എല്‍ഇഡി പരസ്യങ്ങളോ സ്ഥാപിക്കാന്‍ അനുവാദം നല്‍കിയാല്‍ അതാകും ജനങ്ങള്‍ക്കു ഗുണകരം.


പണത്തിന് എന്ത് ആവശ്യം വന്നാലും ഉടന്‍ ജനങ്ങളുടെ മേല്‍ കെട്ടിവെക്കുക എന്ന പഴയ ശൈലി ഇനിയെങ്കിലും സര്‍ക്കാര്‍ മാറ്റണം. പുതിയ കാലഘട്ടത്തിനു യോജിച്ച ചിന്താധാരയാണ് ഭരണാധികാരികളില്‍ നിന്നുണ്ടാകേണ്ടത്. സര്‍ക്കാര്‍ ബസുകളുടെയും റോഡുകളുടെയും പാലങ്ങളുടെയുമൊക്കെ പരിപാലനത്തിന് ബിസിനസ് സ്ഥാപനങ്ങളെ ചുമതലപ്പെടുത്തുകയും പകരമായി അവര്‍ക്കു പരസ്യം സ്ഥാപിക്കാനുള്ള അവസരം കൊടുക്കുകയും ചെയ്യുക എന്ന നിര്‍ദേശം പലരും പലവട്ടം ഉയര്‍ത്തിരുന്നു. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അതിനു താത്പര്യമില്ല.

കൈക്കൂലിയില്‍ മാത്രം വിശ്വസിക്കുന്ന ഉദ്യോഗസ്ഥരേക്കാള്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന ഒരു സര്‍ക്കാരാണ് ഭരിക്കുന്നതെങ്കില്‍ ഇത്തരം എന്തെങ്കിലും പരിഷ്കാരങ്ങളെക്കുറിച്ചു ചിന്തിക്കുക.

2012, ഫെബ്രു 7

ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം



ഒഴിവാക്കാനാവാത്ത ഔദ്യോഗികമായ തിരക്കുകള്‍ മൂലം കുറച്ചു നാളുകളായി പ്രതികരിക്കണം എന്നാഗ്രഹമുള്ള പല വിഷയങ്ങളും എഴുതി പോസ്റ്റ് ചെയ്യാന്‍ സമയം ലഭിക്കുന്നില്ല,


എങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ക്രിസ്ത്യാനികളുടെ മുഴുവന്‍ വക്കാലത്തും തങ്ങളുടെ കൈവശമാണെന്നും സ്വാര്‍ഥ ലാഭങ്ങള്‍ നേടിയെടുക്കുന്നതിന് അത് എങ്ങിനെയും ഉപയോഗിക്കം എന്നും ധരിച്ചു വശായിരിക്കുന്ന ക്രിസ്ത്യാനികളില്‍ തന്നെ ഒരു ചെറു ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന ചില മത പുരോഹിതരും, മത പ്രീനണത്തിനപ്പുറം മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്തനവും അറിയില്ലാത്ത മൂക്കാതെ പഴുത്ത ചില നേതാക്കളും ചേര്‍ന്ന് സ്മൂഹത്തിന്റെ ഒന്നാകെ മുന്നില്‍ കൃസ്തുമത വിശ്വാസികളെയാകെ പൊട്ടാന്‍ തയ്യാറായി നില്‍ക്കുന്ന, എപ്പോള്‍ വേണമെങ്കിലും വൃണപ്പെടാവുന്ന വികാരവുമായി നടക്കുന്നവര്‍ എന്ന ധാരണ പരത്തി അപമാനിക്കാന്‍ ശ്രമിക്കുമ്പോള്‍. ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ ഞങ്ങളുടെ അഭിപ്രായം അതല്ലെന്നും മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെയും, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെയും പോലുള്ള വന്ദ്യ പുരോഹിതരുടെ പക്വതയാര്‍ന്ന അഭിപ്രായങ്ങളാണ് ഞാനടക്കം ബഹു ഭൂരിപക്ഷം വരുന്ന ക്രിസ്തീയ സമൂഹം വിലകല്‍പ്പിക്കുന്നത് എന്നു വെളിപ്പെടുത്തുവാനുള്ള ഉത്തരവാദിത്വം നിര്‍വഹിക്കണമല്ലോ.


ഞാനും ഒരു ക്രിസ്ത്യാനിയാണ് വെറും പുത്തന്ക്രിസ്ത്യാനി അല്ല. പാരമ്പര്യമുള്ള സുറിയാനി ക്രിസ്ത്യന്കുടുംബാംഗം. മനോരമ പ്രസിദ്ധീകരിച്ച തിരുവത്താഴത്തിന്റെ പോസ്റ്ററില്കണ്ട മുതലാളിത്തത്തിന്റെ അന്ത്യ അത്താഴം എന്ന തല്ക്കെട്ടോടു കൂടിയ ചിത്രം കണ്ടിട്ട് എന്റേയോ എന്നേപ്പോലുള്ള അനേകായിരം ക്രിസ്ത്യാനികളുടേയോ ഒരു വികാരത്തിനും മുറിവേറ്റിട്ടില്ല, മുറിവേറ്റത് മുതലാളിത്തത്തിന്റെ, സാമ്രാജ്യത്വത്തിന്റെ അപ്പോസ്തലന്മാരുടെ ചില വികാരങ്ങള്മാത്രമാണ്.


പ്രസ്തുത ചിത്രത്തെ യേശുദേവന്റെയും ശിഷ്യരുടെയും ചിത്രമായിട്ടല്ല ഓബാമയുടെയും ശിഷ്യരുടെയും ചിത്രമായിട്ടാണ് ഞങ്ങള്‍ക്കൊക്കെ അനുഭവപ്പെട്ടത്, ഇപ്പോള്‍ വാളെടുത്ത് തുള്ളുന്ന ചെന്നിക്കും കൂട്ടര്‍ക്കും, കോണ്‍ഗ്രസ് നേതാക്കള്‍ എഴുതിക്കൊടുക്കുന്ന വിളച്ചിലുകള്‍ മാത്രം ഇടയലേഘനമായി വായിച്ച് പരിചയമുള്ള മറ്റുചിലര്‍ക്കും ഇറച്ചിക്കടയ്ക്കു മുന്നിലിരിക്കുന്ന തെരുവു നായയുടെ ക്രൌര്യം ഉടലെടുക്കാനുള്ള കാരണവും ഒബാമയോടും പൊറോട്ടകുമാരനോടും മറ്റുമുള്ള ഭക്തിയല്ലാതെ യേശുദേവനോടുള്ള ഭക്തിയോ ബഹുമാനമോ അല്ലെന്ന് നമുക്കെല്ലാം അറിയാം. (പാവപ്പെട്ട നേഴ്സുമാര്‍ സമരം ചെയ്തപ്പോള്‍ ഇവര്‍ ചെയ്തത് എന്തെന്നു ഒരു നിമിഷം സ്മരിക്കാം)


ലോകത്തിന്റെ പലഭാഗത്തുമായി, പല കാലങ്ങളില്വ്യത്യസ്ഥരായ പല കലാകാരന്മാരും പലതരത്തിലുള്ള ഉദ്ദേശങ്ങല്ക്കനുസരിച്ച് തിരുവത്താഴം എന്ന ഡാവിഞ്ചിയന്ചിത്രത്തെ അനുകരിക്കുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്, അവയില്ചിലതിന്റെ ക്രോഡീകരണം താഴെ കൊടുത്തിരിക്കുന്ന ലിങ്കില്സന്ദര്ശിച്ചാല്കാണാവുന്നതാണ്. അവയൊക്കെ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള് മഹത്തായ മത രാഷ്ട്രീയ നേതാക്കളും ക്രിസ്തുവിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്തിരിക്കുന്ന മനോരമയും എവിടെയായിരുന്നു? അപ്പോള്ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം എന്നതില്കവിഞ്ഞ് പോസ്റ്റര്വിവാദത്തില്കഴമ്പൊന്നും ഇല്ലതന്നെ.



ഇനി അതൊക്കെ അന്താരാഷ്ട്ര തലത്തിലുള്ള കാര്യങ്ങള്ആണെന്നും അതൊന്നും ഞങ്ങള്ക്കറിയില്ലെന്നും ബാധകമല്ലെന്നും, ഞങ്ങള്മനോരമ എഴുതുന്നത് മാത്രമേ വായിക്കുകയുള്ളു, അതു വായിച്ചാലേ വികാരമുണ്ടാകൂ എന്നാണെങ്കില്മനോരമ തന്നെ വീപീ സിങ്ങിനെ യേശുവായി ചിത്രീകരിച്ച് യേശുദാസനെക്കൊണ്ട് വരപ്പിച്ച് പ്രസിദ്ധീകരിച്ച തിരുവത്താഴത്തിന്റെ അനുകരണത്തെപ്പറ്റി ഇവരുടെ ഒക്കെ അഭിപ്രായം അറിഞ്ഞാല്കൊള്ളാം. അന്ന് ഇവരുടെയൊക്കെ വികാരം എവിടെയായിരുന്നു? അതോ അമ്മായിക്ക് അടുപ്പിലും അപ്പിയിടാം എന്നാണൊ?

എന്നെപ്പോലെതന്നെ ക്രിസ്സ്ത്യാനിയായ മറ്റൊരു സഹോദരി സിമി ഫ്രാന്സിസ് നസറേത്ത് "മലയാളം" എന്ന ഓണ്‍‌ലൈന്പ്രസിദ്ധീകരണത്തില്എഴുതിയ "വാഴവെട്ടാനായി പുര കത്തിക്കുന്നവര്‍" എന്ന വിശകലനം കൂടി വായിക്കുക, ചിലരുടെയെങ്കിലും തെറ്റിദ്ധാരണ മാറും എന്നു പ്രതീക്ഷിക്കുന്നു.




എന്നെക്കൂടാതെ ആദര്‍ശ് കുരിയാക്കോസ്, കിരണ്‍ തോമസ് തോമ്പില്‍, ജോസലറ്റ്, റ്റോംസ് കോനുമഠം തുടങ്ങി ബ്ലോഗില്‍ സജീവമായ, പേരുകൊണ്ട് ക്രിസ്തുമത വിശ്വാസികളെന്നു തിരിച്ചറിയപ്പെടാവുന്ന ഏതാണ്ടെല്ലാ ബ്ലോഗ്ഗര്‍മാരുടെയും ഈ വിവാദത്തെ അധികരിച്ചുള്ള പോസ്റ്റുകളിലൂടെ കടന്നു പോകുന്ന ഏതൊരാള്‍ക്കും ഈ വിവാദത്തില്‍ മനോരമക്കും അവരുടെ പാദസേവകര്‍ക്കുമുള്ള വെടക്കാക്കി തനിക്കാക്കുക എന്ന ഹീന തന്ത്രത്തിനു വിരുദ്ധമായ അഭിപ്രായമാണ് പങ്കുവെക്കാനുള്ളതെന്നു മനസിലാക്കാം.
 

2012, ഫെബ്രു 3

കടുത്ത സാമ്പത്തിക പ്രതിസന്ധി

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണു സൂചന. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും അതിനെ പ്രതിസന്ധിയെന്നു വിശേഷിപ്പിക്കാനാവില്ലെന്നു മുഖ്യമന്ത്രി പറയുമ്പോള്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദാകട്ടെ, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് തുറന്നു പറയുന്നു.ആളോഹരി കടത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനം കേരളമാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.


കേന്ദ്രത്തില്‍ തന്നെ നികുതി വിഹിതം കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത വിഹിതത്തിലും കുറവ് വരുന്നത് സ്വാഭാവികമാണെന്നാണു മുഖ്യമന്ത്രിയുടെ അഭിപ്രായം. സര്‍ക്കാരിന്റെ ധനസ്ഥിതിയെക്കുറിച്ച് വകുപ്പു തിരിച്ചുള്ള വിലയിരുത്തല്‍ കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗത്തില്‍ നടത്തിയിരുന്നു. ധനസ്ഥിതിയെക്കുറിച്ച് ലാഘവത്തോടെ മുഖ്യമന്ത്രി പറയുന്നതു ബോധപൂര്‍വമാണെന്നു വേണം കരുതാന്‍. എന്നാല്‍, സ്ഥിതിഗതി അത്രകണ്ട് നിസാരമല്ല എന്നതിന്റെ തെളിവുകള്‍ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ത്തന്നെ പ്രകടമായിരുന്നു. ധനസ്ഥിതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് സമയം മുഴുവന്‍ ചെലവഴിച്ചത്. അക്കാരണത്താല്‍ത്തന്നെ മറ്റു കാര്യങ്ങളെക്കുറിച്ച് ആലോചിക്കാനായില്ല. അക്കാരണത്താലാണ് ഇന്നലെ വീണ്ടും മന്ത്രിസഭായോഗം ചേരാന്‍ തീരുമാനമായത്. ഇതു തന്നെയാണ് ഗുരുതരമായ സാമ്പത്തിക നിലയാണ് കേരളത്തിലുള്ളതെന്നതിന്റെ മികച്ച തെളിവ്.


കാര്യങ്ങളുടെ പോക്ക് അങ്ങനെയാണെന്നിരിക്കെ സത്യം തുറന്നു പറഞ്ഞ ആര്യാടനെ അധികം കുറ്റപ്പെടുത്താനാവില്ല. എങ്കിലും,  സ്വന്തം നാട് സാമ്പത്തികമായി തകരുകയാണെന്ന അറിവ് സാധാരണക്കാരുടെ ജീവിതത്തെ ഏതു വിധത്തിലൊക്കെ ബാധിച്ചേക്കാമെന്ന് ഭരണാധികാരികള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. പ്രസംഗത്തിന്റെ മികവിനു വേണ്ടിയോ മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ വേണ്ടിയോ ആകാം ആര്യാടന്‍ അങ്ങനെ പറഞ്ഞത്. പക്ഷേ, അതുണ്ടാക്കുന്ന ആശങ്ക തള്ളിക്കളയാനാവില്ല. കേരളം എന്ന കൊച്ചു സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തു പ്രതിസന്ധിയുണ്ടാകുന്നത് ഏതു വിധത്തിലാണു പരിഹരിക്കാന്‍ സാധിക്കുക എന്നതിനുള്ള കൂട്ടായ ചര്‍ച്ചകളും ആലോചനകളുമാണ് അടിയന്തരമായി ഉണ്ടാകേണ്ടത്. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ കുറേ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവും.


ജനങ്ങളുടെ മേല്‍ കൂടുതല്‍ നികുതിഭാരം അടിച്ചേല്‍പ്പിച്ച് സംസ്ഥാനത്തിന്റെ കടം വീട്ടുക എന്ന  ശൈലിയിലേക്കാവും മിക്കവാറും കാര്യങ്ങളുടെ പോക്ക്.വൈദ്യുതിനിരക്കും വെള്ളക്കരവും വര്‍ധിപ്പിക്കുക, ഇളവുകള്‍ റദ്ദാക്കുക തുടങ്ങിയ മാര്‍ഗങ്ങളും സര്‍ക്കാര്‍ ആലോചിക്കാനിടയുണ്ട്. യഥാര്‍ത്ഥത്തില്‍, ഇതിനേക്കാള്‍ മികച്ച നിലയില്‍ കാര്യങ്ങള്‍ നടത്താന്‍ ചെലവുചുരുക്കലിലൂടെ സാധിക്കും. ആരു ചെലവു ചുരുക്കണമെന്ന ചോദ്യം മാത്രമാണ് ഇപ്പോള്‍ ഉയരുന്നത്. സര്‍ക്കാര്‍ പറയുക, ജനങ്ങള്‍ ചെലവു ചുരുക്കണമെന്നായിരിക്കാം. വാസ്തവത്തില്‍ സര്‍ക്കാര്‍ ചെലവു ചുരുക്കിയാല്‍ മറികടക്കാവുന്ന പ്രതിസന്ധിയേ കേരളത്തിനുള്ളൂ. കൂടുതല്‍ നികുതികളേര്‍പ്പെടുത്താതെയും വൈദ്യുതി, വെള്ളക്കരം കൂട്ടാതെയും ജനങ്ങളെ തുണയ്ക്കാന്‍ സാധിക്കും.


ചെലവു ചുരുക്കല്‍ മന്ത്രിമാരില്‍ നിന്നു തന്നെ തുടങ്ങണം. കുറേ മാസങ്ങളിലേക്ക് തങ്ങളുടെ ശമ്പളം വേണ്ടെന്നു വെക്കാന്‍ എംഎല്‍എമാരും എംപിമാരും തദ്ദേശഭരണ സ്ഥാപനാംഗങ്ങളുമടക്കമുള്ള ജനപ്രതിനിധികള്‍ക്ക് തീരുമാനം എടുത്തുകൂടേ? അതിലൂടെ ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കൂ. അതിനു തയാറല്ലാത്തവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അടിയന്തരമായി രാജി വെക്കുക. മന്ത്രിമാരടക്കമുള്ളവരുടെ യാത്രകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് അടുത്ത മാര്‍ഗം. കാറിലും വിമാനത്തിലും മാത്രമേ യാത്ര ചെയ്യൂവെന്ന പിടിവാശി മന്ത്രിമാര്‍ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. ഓരോ ദി്‌വസവും കേരളത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ യാത്ര ചെയ്ത് ഉദ്ഘാടനങ്ങളും മറ്റു പരിപാടികളുമൊന്നും മന്ത്രിമാര്‍ നടത്തേണ്ടതില്ല. അവര്‍ തിരുവനന്തപുരത്ത് ഇരിക്കട്ടെ. ആഴ്ചയിലൊരിക്കല്‍ സ്വന്തം മണ്ഡലങ്ങളിലേക്കു ട്രെയിനിലോ ബസിലോ പോവുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനു തൊട്ടുമുമ്പു വരെ അങ്ങനെയൊക്കെയല്ലേ നിങ്ങളില്‍ പലരും യാത്ര ചെയ്തിരുന്നത്?


മന്ത്രിക്കസേരയിലിരുന്നാല്‍ പിന്നെ ജനങ്ങളേക്കാള്‍ വളരെ മുകളിലായിപ്പോയി എന്ന തോന്നല്‍ ഉപേക്ഷിച്ചാല്‍ ഇക്കാര്യത്തിലുള്ള മടി മാറും. മാത്രവുമല്ല, ജനങ്ങളോട് ഇഴുകിച്ചേരുന്ന മന്ത്രിമാര്‍ നാടിന് അരങ്ങും അഴകുമാവുകയും ചെയ്യും. ഇതിനു തയാറുള്ള ഏതെങ്കിലും മന്ത്രി കേരളത്തിലുണ്ടെങ്കില്‍ നടപ്പാക്കുക. ഇതൊരു വെല്ലുവിൡയായി കണക്കാക്കിക്കൊള്ളൂ. സര്‍ക്കാര്‍ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതു നിയന്ത്രിച്ചാല്‍ കുറേ പണം ലാഭിക്കാനാവും. പൊലീസിന്റെ വാഹനങ്ങളടക്കം ആവശ്യത്തിനു മാത്രം ഉപയോഗിക്കുക.

തിരുവനന്തപുരത്ത് മന്ത്രിസഭായോഗം കൂടി നൂറിലേറെ കിലോമീറ്റര്‍ ദൂരെയുള്ള സ്വന്തം വീട്ടിലെത്തുകയും പിറ്റേന്നു രാവിലെ തിരുവനന്തപുരത്തേക്ക് മടങ്ങുകയും ചെയ്യുന്ന മന്ത്രിമാര്‍ ഇവിടെയുണ്ട്. ഒരു രാത്രിക്കു വേണ്ടി ഇത്രയേറെ തുക സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ചെലവാക്കുന്നതിനെ ധൂര്‍ത്ത് എന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ.


സാമ്പത്തിക ബുദ്ധിമുട്ടിന്റെ കാര്യം പറഞ്ഞ് ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാനുള്ള ആലോചനയ്ക്കു വേണ്ടിയാണ് പലപ്പോഴും ഇവരുടെ ധൂര്‍ത്തയാത്രകള്‍. അത് ഇനി വേണ്ട. ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ ഭരണചക്രം തിരിക്കുന്നതിനാണ് നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്. അതു നിറവേറ്റുക തന്നെ വേണം.