2012, ഓഗ 20

അങ്ങാടിയില്‍ തോറ്റതിനമ്മയോട്

അങ്ങാടിയില്‍ തോറ്റതിനമ്മയോട്

കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തില്‍ പങ്കെടുത്ത ഒമ്പതു നാട്ടുകാരെ അറസ്റ്റ് ചെയ്ത് സര്‍ക്കാര്‍ ജനകീയത തെളിയിച്ചിരിക്കുന്നു. നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ചെറുവിരല്‍ പോലും അനക്കാതിരുന്ന സര്‍്ക്കാര്‍ എത്രയോ വേഗത്തിലാണ് നാട്ടുകാരുടെ മേല്‍ കുതിര കേറിയിരിക്കുന്നത്. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരേ കേസും എടുത്തിട്ടുണ്ട്.



സമരത്തിന് പിന്തുണ നല്‍കി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തവരെയാണ് അറസ്റ്റ് ചെയ്തത്. പതിവായി ചെയ്യുന്നതു പോലെ തന്നെ പോലീസുകാരെ ദോഹോപദ്രവം ഏല്‍പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, വാഹനങ്ങള്‍ തടയല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
പൊലീസുകാര്‍ ജനങ്ങളെ പീഡിപ്പിക്കാന്‍ പതിവായി പ്രയോഗിക്കുന്ന വകുപ്പുകളാണ് ഇതെല്ലാം എന്നതിനാല്‍ത്തന്നെ കേസെടുത്ത സര്‍ക്കാര്‍ നടപടിയുടെ ഉദ്ദേശ്യശുദ്ധി സംശയത്തിന്റെ നിഴലിലാവുന്നു.


നഴ്‌സുമാരുടെ സമരത്തെ ക്ണ്ടില്ലെന്നു നടിക്കുകയും ആശുപത്രി മാനേജ്‌മെന്റിനു വേണ്ടിയെന്നു തോന്നിക്കത്തക്കവിധത്തില്‍ മൗനം പാലിക്കുകയും ചെയ്ത സര്‍ക്കാരിന് കിട്ടിയ വലിയ അടിയാണ് പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍.


വിഎസ് അച്യുതാനന്ദന്‍ സമരമുഖത്തെത്തിയതോടെ സമരം വിജയപൂര്‍വം അവസാനിച്ചു. അത് സര്‍ക്കാരിനുള്ള തിരിച്ചടിയുമായി. നഴ്‌സുമാര്‍ നടത്തിയ സമരം ഒത്തുതീര്‍പ്പാക്കാന്‍ പ്രതിപക്ഷ നേതാവിനു സാധിക്കുകയും, സര്‍ക്കാര്‍ പരാജയപ്പെടുകയും ചെയ്തു. ഇതിന്റെ പകരംവീട്ടലായി നാട്ടുകാരെ കസ്റ്റഡിയിലെടുത്തതാണ് എന്ന ആരോപണത്തിന് എന്തു മറുപടിയാണ് സര്‍ക്കാരിനുള്ളത്?


സമരത്തിന്റെ മറവില്‍ രംഗത്തിറങ്ങിയ സാമൂഹിക വിരുദ്ധരെയാണു പിടികൂടിയതെന്നാണ് ആഭ്യന്തര മന്ത്രി പറയുന്നത്. കുറേ സാധു കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ നടത്തിയ ന്യായമായ സമരത്തെ പിന്തുണച്ചവര്‍ ഏതുവിധേനെയാണ് സാമൂഹിക വിരുദ്ധരാകുന്നതെന്ന് മന്ത്രിക്കു മാത്രമേ അറിയാന്‍ സാധിക്കൂ. എത്ര ബാലിശവും പരിഹാസ്യവുമായ നിലപാടാണിത്.


ആശുപത്രി മാനേജ്‌മെന്റിനും സര്‍ക്കാരിനുമെതിരേ മുദ്രാവാക്യം മുഴക്കിയതാണ് നാട്ടുകാര്‍ ചെയ്ത തെറ്റ്. മുഖ്യമന്ത്രിയോടു ചോദ്യം ചോദിച്ചതിന് പശ്ചിമബംഗാളില്‍ ഒരു പൗരനെ അറസ്റ്റ് ചെയ്തതും ഉമ്മന്‍ചാണ്ടിയുടെ യോഗത്തില്‍ ശബ്ദമുയര്‍ത്തിയതിന് ഒരാളെ പിടികൂടിയതുമൊക്കെപ്പോലെ തികച്ചും ഫാസിസ്റ്റ് ചിന്താധാര തന്നെയാണ് ഇക്കാര്യത്തിലും സര്‍ക്കാരിനെ ഭരിക്കുന്നതെന്നു തോന്നുന്നു.
തങ്ങള്‍ക്കു ഹിതകരമല്ലാത്തതു ചെയ്യുന്നവരെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുക എന്ന രീതി പഴയ സ്വേച്ഛാധിപതികളുടേതാണ്. ജനാധിപത്യ വ്യവസ്ഥിതിയില്‍ അതിനു സ്ഥാനമില്ല. പറഞ്ഞാല്‍ എന്തും ചെയ്യുന്ന പൊലീസ് സംവിധാനം കയ്യിലുണ്ടെന്നു കരുതി നാട്ടുകാരെയാകെ തുറുങ്കിലടയ്ക്കാം എന്ന് ഈ സര്‍ക്കാര്‍ കരുതുന്നുണ്ടോ?

കോതമംഗലത്തെ നഴ്‌സുമാരുടെ സമരത്തില്‍ സര്‍ക്കാരിനു നാണക്കേടുണ്ടായതിനു മറ്റാരെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. സ്വന്തം ചില താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയടക്കം ശ്രമിച്ചു എന്ന തോന്നല്‍ വ്യാപകമായുണ്ടുതാനും. പ്രതിപക്ഷം അത്തരം ആരോപണം ഉന്നയിക്കുമ്പോള്‍ അതിനെ കണ്ണുമടച്ച് എതിര്‍ക്കാന്‍ സാധിക്കില്ല. അല്പം കാര്യം അതിലുണ്ടെന്നു തോന്നുന്നു.


ഇത്തരം നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ അതു മുതലെടുക്കാന്‍ പ്രതിപക്ഷം തയാറാകുമെന്നെങ്കിലും തിരിച്ചറിയാനുള്ള രാഷ്ട്രീയ വിവേകം യുഡിഎഫ് സര്‍ക്കാരിന് ഇല്ലാതായിപ്പോയി. വിഎസ് അച്യുതാനന്ദന്‍ നഴ്‌സുമാരുടെ സമരം വിജയിപ്പിച്ച നായകനെന്ന പരിവേഷത്തോടെ വിലസുന്നു.  വിഎസ്  ഇടപെട്ടതും സമരം വിജയിപ്പിച്ചതും രാഷ്ട്രീയ നേട്ടം തന്നെയാണ്.


വിഎസ് പ്രശ്‌നം പരിഹരിച്ചു എന്ന വാര്‍ത്തകള്‍ വന്നതോടെ തന്റെ നിര്‍ദേശങ്ങളാണ് നടപ്പിലാക്കിയതെന്നു പറഞ്ഞ് സ്വയം അപഹാസ്യനാവുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്.  സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലടക്കം സര്‍ക്കാരിനെ കളിയാക്കിയും വിഎസിനെ പ്രകീര്‍ത്തിച്ചും യുവജനങ്ങള്‍ പ്രതികരിക്കുന്നുണ്ട്. ഇതെല്ലാം സര്‍ക്കാരിനെ അസ്വസ്ഥമാക്കിയിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല.


സ്വയം വരുത്തി വച്ച കെണിയില്‍ നിന്ന് ഏതു വിധത്തില്‍ രക്ഷപ്പെടാം എന്നു ചിന്തിക്കുന്നതിനു പകരം, നാട്ടുകാരെ അറസ്റ്റ് ചെയ്ത് പ്രതികാരം വീട്ടാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് സര്‍ക്കാര്‍. വാസ്തവത്തില്‍ ഇത്തരം നടപടി ആവശ്യമുണ്ടായിരുന്നില്ല. ഈ അറസ്റ്റ് വിഎസിന്റെ മൈലേജ് കൂട്ടുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്തിരിക്കുന്നത്. സമരത്തെ പിന്തുണച്ച കോണ്‍ഗ്രസുകാരല്ലാത്തവരെല്ലാം സാമൂഹിക വിരുദ്ധരാണ് എന്നു പറയുന്നിടത്ത് ഫാസിസ്റ്റ് ഭാഷയാണ് തെളിയുന്നത്. അത് ഒരു ജനായത്ത സര്‍ക്കാരിനു ഭൂഷണമല്ല.


സമരത്തിനു പിന്തുണ പ്രഖ്യാപിച്ചവര്‍ നടത്തിയ റോഡ് ഉപരോധത്തിനിടെയാണ് അക്രമമുണ്ടായത്. സ്വാഭാവികമായും പ്രതിപക്ഷ കക്ഷികള്‍ നടത്തുന്ന സമരങ്ങള്‍ അക്രമാസക്തമാകും. പ്രത്യേകിച്ച്, ന്യായമായ ഒരു ആവശ്യം ഉന്നയിച്ചു നടത്തുന്ന സമരങ്ങള്‍. അതിനോടു സമചിത്തതയോടെ പ്രതികരിക്കുന്നതിനു പകരം ലാത്തിച്ചാര്‍ജ് നടത്താനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിര്‍ദേശിച്ചത്. സര്‍ക്കാരിന്റ അറിവോടെ തന്നെയാണു പൊലീസ് നടപടിയെടുത്തതെന്നതിന് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന തന്നെ തെളിവ്.


എത്രയോ കാലമായി തുടരുന്ന പീഡനങ്ങളാണ് നഴ്‌സുമാര്‍ അനുഭവിച്ചു പോരുന്നത്. അതു കണ്ടില്ലെന്നു നടിക്കുകയാണ്  സര്‍ക്കാര്‍ ചെയ്തു പോന്നത്.  ഇപ്പോള്‍ത്തന്നെ മൂന്നു മാസത്തിലേറെയായി സമരം നടത്തിവന്നവരെ തികച്ചും അവഗണിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.


ഏതെങ്കിലും മതവിഭാഗത്തിന്റെ സ്ഥാപനമാണ് എന്ന ഒറ്റക്കാരണത്താല്‍ സമരങ്ങളെ തല്ലിയൊതുക്കാന്‍ നോക്കുന്നതിലെ തെറ്റാണ് ഇപ്പോള്‍ തെളിയിക്കെപ്പട്ടത്. സമരം നടത്തിയവര്‍ കോടീശ്വരന്മാരുടെ മക്കളല്ല. സമൂഹത്തിലെ സാധാരണക്കാര്‍ സമരം ചെയ്താല്‍ അതിനെ അവഗണിക്കുന്ന രീതിക്കുള്ള തിരിച്ചടി തന്നെയാണു കോതമംഗലത്തു കണ്ടത്. ഇവിടെ അസഹിഷ്ണുത പ്രകടിപ്പിച്ചിട്ടു കാര്യമില്ല

3 അഭിപ്രായ(ങ്ങള്‍):

ajith പറഞ്ഞു...

എങ്ങനെയുണ്ട് “ജനാധിപത്യ” സര്‍ക്കാര്‍.

എനിക്ക് ഈ വയസ്സുകാലത്തെങ്കിലും നക്സലൈറ്റ് ആകണമെന്ന് തോന്നുവാ അനിലേ

കുഞ്ഞൂസ്(Kunjuss) പറഞ്ഞു...

അജിത്തേട്ടന്‍ പറഞ്ഞത് സത്യം...!

എന്നാണാവോ സമത്വസുന്ദരമായൊരു ഭാരതം കാണാന്‍ കഴിയുക...

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

വിഎസ് അച്യുതാനന്ദന്‍ സമരമുഖത്തെത്തിയതോടെ സമരം വിജയപൂര്‍വം അവസാനിച്ചു. അത് സര്‍ക്കാരിനുള്ള തിരിച്ചടിയുമായി. നഴ്‌സുമാര്‍ നടത്തിയ സമരം ഒത്തുതീര്‍പ്പാക്കാന്‍ പ്രതിപക്ഷ നേതാവിനു സാധിക്കുകയും, സര്‍ക്കാര്‍ പരാജയപ്പെടുകയും ചെയ്തു. ഇതിന്റെ പകരംവീട്ടലായി നാട്ടുകാരെ കസ്റ്റഡിയിലെടുത്തതാണ് എന്ന ആരോപണത്തിന് എന്തു മറുപടിയാണ് സര്‍ക്കാരിനുള്ളത്?


സമരത്തിന്റെ മറവില്‍ രംഗത്തിറങ്ങിയ സാമൂഹിക വിരുദ്ധരെയാണു പിടികൂടിയതെന്നാണ് ആഭ്യന്തര മന്ത്രി പറയുന്നത്. കുറേ സാധു കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ നടത്തിയ ന്യായമായ സമരത്തെ പിന്തുണച്ചവര്‍ ഏതുവിധേനെയാണ് സാമൂഹിക വിരുദ്ധരാകുന്നതെന്ന് മന്ത്രിക്കു മാത്രമേ അറിയാന്‍ സാധിക്കൂ. എത്ര ബാലിശവും പരിഹാസ്യവുമായ നിലപാടാണിത്.