2012, ഫെബ്രു 18

കേളികൊട്ടുയരുന്നു.

കാത്തിരിപ്പിനൊടുവില്‍ പിറവം ഉപതെരഞ്ഞെടുപ്പിനു കേളികൊട്ടുയരുന്നു. സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വളരെയേറെ നിര്‍ണായകമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന തെരഞ്ഞെടുപ്പാണു വരുന്നത്. സര്‍ക്കാരിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കാവുന്ന തെരഞ്ഞെടുപ്പ് എന്ന നിലയ്ക്കു രണ്ടു മുന്നണികളും ശക്തമായ പോരാട്ടത്തിനാകും തയാറെടുക്കുക.

ഓരോ തെരഞ്ഞെടുപ്പു കാലത്തും പതിവായി സംഭവിച്ചു പോരുന്ന തെറ്റായ പ്രവണതകള്‍ ഇക്കുറിയെങ്കിലും മാറ്റാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തയാറാവണം. തെരഞ്ഞെടുപ്പ് എന്നത് ജനാധിപത്യ പ്രക്രിയയുടെ പ്രധാന ഭാഗമാണ്. അതിന്റേതായ ഗൗരവം അതിനുണ്ടായേ തീരൂ. ഉത്തരേന്ത്യയിലെ തെരഞ്ഞെടുപ്പുകളും കേരളത്തില്‍ നടക്കുന്നതും വളരെ വ്യത്യസ്തമാണെന്ന വസ്തുത അംഗീകരിക്കേണ്ടതു തന്നെ. താരതമ്യേന ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ പാലിക്കപ്പെടുന്ന സംസ്ഥാനമാണു കേരളം. എങ്കിലും, ചില കുഴപ്പങ്ങള്‍ ഇവിടെയും സംഭവിക്കാറുണ്ട്. അതില്‍ പ്രധാനം ചില രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പു തന്ത്രങ്ങളില്‍ ഉള്‍പ്പെടുന്ന തെറ്റായ ചില കീഴ്‌വഴക്കങ്ങള്‍ തന്നെ.


എതിര്‍ കക്ഷിയെ അവഹേളിക്കാനും തെരഞ്ഞെടുപ്പു കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങളെ മറികടക്കാനും നടത്തുന്ന ശ്രമങ്ങളില്‍ ഒരുകൂട്ടരും പിന്നിലല്ല. പിറവത്തു തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ കേരളത്തിന്റെ ശ്രദ്ധയാകെ അവിടെയായിരിക്കാനാണു സാധ്യത. യുഡിഎഫ് സര്‍ക്കാര്‍ നിലനില്‍ക്കുമോ ഇല്ലയോ എന്നറിയാന്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടാകാതെ നോക്കാനുള്ള ബാധ്യത സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുണ്ട്. അത് അദ്ദേഹം നിറവേറ്റുക തന്നെ ചെയ്യുമെന്നു പ്രത്യാശിക്കാം.


എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ കടമ എത്രത്തോളം നിറവേറ്റുമെന്നതിലാണു സംശയം. സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന സാമാന്യതത്വം ലംഘിക്കപ്പെടുന്നത് ഏറെക്കാലമായുള്ള പതിവാണ്. ഇത്തവണയെങ്കിലും അതുണ്ടാവരുത്. പകരം ജനങ്ങളെ സാരമായി ബാധിക്കുന്ന ഇന്ധന വിലവര്‍ധനവ്, എന്‍ഡോസള്‍ഫാന്‍ നിരോധനം-മുല്ലപ്പെരിയാര്‍ ഡാം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വഞ്ചന, അഴിമതി, സ്വജന പക്ഷപാതം, ഭരണ പരാജയം, വാഗ്ദാന ലംഘനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രചാരണ വേദികളില്‍ ഉയര്‍ന്നു വരട്ടെ. 


 ഇരു മുന്നണികള്‍ക്കും ജീവന്മരണ പോരാട്ടമായിരിക്കും പിറവത്തു നടക്കുക. ജനാധിപത്യവിശ്വാസികളായ കേരളീയര്‍ മനഃസാക്ഷിയനുസരിച്ചു വോട്ടു ചെയ്യുന്നവരാണ്. എന്നിട്ടും, എത്രയോ പേരെ കള്ളവോട്ടിന്റെ പേരില്‍ ഇവിടെ പിടികൂടിയിരിക്കുന്നു. വോട്ടര്‍ പട്ടികയില്‍ പേരുള്ളവരും സ്ഥലത്തു താമസമില്ലാത്തവരുമായവരുടെ വോട്ട് മറ്റാരെങ്കിലും ചെയ്യുകയെന്നതാണ് സാധാരണ കണ്ടുവരുന്ന കള്ളവോട്ടിന്റെ രീതി. തെരഞ്ഞെടുപ്പു ചെലവാണ് പ്രധാനപ്പെട്ട മറ്റൊരിനം. ഓരോ തെരഞ്ഞെടുപ്പും പണക്കൊഴുപ്പിന്റെ മേളയാകുന്നതാണ് അടുത്തിടെയായി കണ്ടുവരുന്നത്. കൂടുതല്‍ പണം ചെലവാക്കുന്നവര്‍ വിജയിക്കുമെന്ന രീതി തന്നെ തികച്ചും ആശാസ്യമല്ലാത്തതാണ്. കൃത്യമായ ചില മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പു ചെലവുമായി ബന്ധപ്പെട്ടു നിലവിലുണ്ടെങ്കിലും പലരും അത് അനുസരിക്കുന്നതായി കണ്ടിട്ടില്ല.


പണം കയ്യില്‍ ധാരാളമുണ്ടെങ്കിലും അലക്കിത്തേച്ച ശുഭ്രവസ്ത്രത്തില്‍ ചുളിവു വീഴുവാന്‍ താല്‍പര്യമില്ലാത്ത പ്രവര്‍ത്തകര്‍ വന്‍കിട ഇവന്റ് മാനേജ്‌മെന്റ് കമ്പനികളുടെ സഹായത്തോടെ നടത്തുന്ന പ്രചാരണ പരിപാടികളാണ് ഓരോ തെരഞ്ഞെടുപ്പിനെയും അടുത്ത കാലത്തായി കൊഴുപ്പിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ പോസ്റ്ററൊട്ടിച്ചും മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തിയും നോട്ടീസ് വിതരണം ചെയ്തും വീടു കയറിയും നടത്തിയിരുന്ന പഴയകാല തെരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ സ്ഥാനത്ത് പ്രഫഷണല്‍ പ്രചാരകര്‍ രംഗത്തെത്തി. ഇതിലൂടെ അരങ്ങു കൊഴുക്കുന്നതിനൊപ്പം കോടിക്കണക്കിനു രൂപ ഒഴുകുകയും ചെയ്യുന്നുണ്ടെന്നതാണ് വാസ്തവം. എന്നിട്ടും, തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കുന്ന കണക്കില്‍ നിയമപ്രകാരം അനുവദിക്കപ്പെട്ടിട്ടുള്ള തുകയില്‍ അല്പം കുറവു മാത്രമാകും ഉണ്ടാവുക. ഇതെല്ലാം കുറേക്കാലമായി ഇവിടെ നടക്കുന്നു.


പിറവത്തു തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ അത് സംസ്ഥാന ഭരണം എങ്ങനേയും നിലനിര്‍ത്താനുള്ളത് കൂടിയാണ്. അക്കാരണത്താല്‍ത്തന്നെ കോടികള്‍ ഒഴുക്കാന്‍ തയാറുള്ള വന്‍കിടക്കാര്‍ രംഗത്തു കാണും. അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാമെന്ന ഉറപ്പിലാകും ഭരണ മുന്നണി മത്സരരംഗത്തെത്തുക. വന്‍കിട കോര്‍പറേറ്റുകളുടെ താത്പര്യ സംരക്ഷണം മാത്രമാണ് നിലവില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖ്യ ലക്ഷ്യം. അതിലൂടെ കരഗതമാകുന്ന കോടിക്കണക്കായ രൂപയില്‍ മാത്രം കണ്ണുവച്ചു നില്‍ക്കുന്ന നേതാക്കളുടെയും അവരുടെ ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയായി പൊതുരംഗം മാറിയിരിക്കുന്നു രാഷ്ട്രപതിയുടെ പുത്രന്‍ പോലും കുറച്ച് ദിവസങ്ങള്‍ക്കുമുന്‍പ് രാജസ്ഥാന്‍ തിരഞ്ഞടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നതിനു പോകുമ്പോള്‍ കോടിക്കണക്കിനു രൂപയുടെ കള്ളപ്പണവുമായി പിടിയിലായ അവസ്ഥയോളം രാജ്യത്തെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളിലെ ദുഷ്പ്രവണതകള്‍ വളര്‍ന്നിരിക്കുന്നു.


കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് കഴിഞ്ഞയാഴ്ചയാണ് തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചത്. അതു ചൂണ്ടിക്കാട്ടിയ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു പുല്ലുവില കല്പിക്കുകയും ചെയ്തു. സമാനമായ ചട്ടലംഘനം ഇവിടെയുമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിലവില്‍ എറണാകുളം ജില്ലയില്‍ മാത്രമാണു പെരുമാറ്റച്ചട്ടം നിലവിലുള്ളത്. ഇക്കാരണത്താല്‍ത്തന്നെ, മതപ്രീണനത്തിനോ ജാതികളെ പ്രീണിപ്പിക്കാനോ ഉള്ള അവസരം സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടികള്‍ നഷ്ടപ്പെടുത്തിയേക്കില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഈ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വാഗമണ്ണിലെ പരിസ്ഥിതി പ്രാധാന്യമുള്ള മുപ്പതേക്കറോളം വരുന്ന ഭൂമി  ഒരു സാമുദായിക സഘടനയ്ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള അനുമതികളോടെ സൗജന്യമായി പതിച്ചു നല്‍കി, അതേ മാതൃകയില്‍ പിറവത്തു ഭൂരിപക്ഷമുള്ള ക്രിസ്തീയ വിഭാഗത്തെ കൂടെ നിര്‍ത്താന്‍ എന്തു തരംതാണ കളിക്കും മുന്നണി തയാറാകാനിടയുണ്ട്. ഈ സാധ്യത മുന്‍കൂട്ടി കണ്ടറിഞ്ഞുള്ള പ്രവര്‍ത്തനം തെരഞ്ഞെടുപ്പു കമ്മീഷനില്‍ നിന്നുണ്ടാകുമെന്നു പ്രത്യാശിക്കാം.


പ്രതിപക്ഷ പാര്‍ട്ടികളും അല്പം സമചിത്തത പാലിക്കുന്നതു നന്നായിരിക്കും. വിജയ സാധ്യത കൂടുതലുണ്ടെന്നത് അമിതവിശ്വാസത്തിലേക്കും അഹങ്കാരത്തിലേക്കും നയിക്കപ്പെടരുത്, വിരലിലെണ്ണാവുന്ന വോട്ടുകളുടെ വ്യത്യാസത്തിലാണെങ്കിലും കഴിഞ്ഞ തവണ പരാജയപ്പെട്ട മണ്ടലമാണെന്ന് മനസിലാക്കണം. നാലു വര്‍ഷത്തേക്കു കൂടി മാത്രം ഭരണം അവശേഷിക്കുന്ന സര്‍ക്കാരിനും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം കഴിഞ്ഞിറങ്ങിയ പ്രതിപക്ഷത്തിനും അല്പം സാവകാശത്തോടെ പെരുമാറാനാകണം. പിറവത്ത് ആരു ജയിക്കുന്നു എന്നതിലല്ല, ഏതു വിധത്തില്‍ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ പാര്‍ട്ടികള്‍ നേരിടുന്നു എന്നതിലാണ് കാര്യം. അതു സമാധാനപരമായിരിക്കണം. അതു തന്നെയാകും ജനാധിപത്യത്തിന്റെ വിജയവും.

5 അഭിപ്രായ(ങ്ങള്‍):

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

സഹതാപ വോട്ടുകള്‍ക്കായി ശ്രമിക്കുന്ന കുടുംബാധിപത്യ രാഷ്ട്രീയം ജനാധിപത്യ ആശയങ്ങളെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നാണ്. പരിചയവും, പക്വതയും ഉള്ള ഒരു സ്ഥാനാര്‍ഥിയാണ് വിജയിക്കേണ്ടത്...!

ഷാജു അത്താണിക്കല്‍ പറഞ്ഞു...

എന്തരായാലും കാത്തിരിക്കാം

ഷാജി പരപ്പനാടൻ പറഞ്ഞു...

കാത്തിരുന്നു കാണാം..അത് വരെയും വണക്കം

Unknown പറഞ്ഞു...

കാത്തിരിക്കാം

vettathan പറഞ്ഞു...

ഒരു പ്രവചനം-അനൂപ് 7000ത്തിന് മുകളില്‍ വോട്ടിന് വിജയിക്കും.(ജ്യോല്‍സ്യനല്ല കേട്ടോ)