2011, ഫെബ്രു 1

ഐസ്ക്രീം തണുപ്പിച്ച് മനോരമയുടെ വിടുവേല

ന്യായാധിപര്‍ക്കുള്‍പ്പെടെ കോഴ നല്‍കി ഐസ്ക്രീം കേസ് അട്ടിമറിച്ച സംഭവം പുറത്തായതോടെ യുഡിഎഫിനെയും മുസ്ളിംലീഗിനെയും രക്ഷിക്കാന്‍ മലയാളമനോരമ നെട്ടോട്ടമോടുന്നു. സമാനമായ മറ്റു പല സംഭവത്തിലുമെന്നപോലെ ഈ കേസിലും സിപിഐ എമ്മിനെയും എല്‍ഡിഎഫിനെയും വെട്ടിലാക്കാന്‍ വകുപ്പുണ്ടോയെന്നാണ് മനോരമയുടെ അണിയറയില്‍ ഗവേഷണം നടത്തുന്നത്. 'പാര്‍ട്ടിക്കു വീണ്ടും വിഎസ് വക സിബിഐ കുത്ത്' എന്ന തലക്കെട്ടില്‍ മനോരമ തിങ്കളാഴ്ച ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ച പ്രധാന വാര്‍ത്ത ഇത്തരത്തിലൊന്നാണ്. സിപിഐ എമ്മിനെ വെട്ടിലാക്കി ഐസ്ക്രീം കേസില്‍ വി എസ് സിബിഐ അന്വേഷണത്തിന് കത്തെഴുതുന്നു എന്നാണ് മനോരമ മെനഞ്ഞ കഥ. ഇങ്ങനെ കത്തെഴുതുന്ന കാര്യം വി എസ് ഇതുവരെ പറഞ്ഞിട്ടില്ല. മാത്രമല്ല, സിബിഐ അന്വേഷണം ആവശ്യപ്പെട്ടാല്‍തന്നെ അതെങ്ങനെ സിപിഐ എമ്മിന് എതിരാകും.

മുന്പ് ലാവലിന്‍ ആരോപണം രാഷ്ട്രീയമായി നേരിടും എന്ന് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി  അറിയിച്ചപ്പോള്‍ അത് ഭരണഘടനാ വിരുദ്ധവും വെല്ലുവിളിയും ആണെന്ന് പ്രചരിപ്പിച്ച മനോരമ, ഇ. ടി. മുഹമ്മദ്‌ ബഷീറിന്റെ പ്രസ്താവന അറിഞ്ഞില്ലന്ന് കരുതേണ്ടിയിരിക്കുന്നു.

പെണ്‍വാണിഭക്കേസിലെ പ്രതി ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയാണ്. അധികാരവും പണവും ഉപയോഗിച്ച് ജുഡീഷ്യറിയെ ഉള്‍പ്പെടെ വിലയ്ക്കെടുത്ത് കേസ് അട്ടിമറിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെ സിബിഐ അന്വേഷണം നടക്കുമ്പോള്‍ വെട്ടിലാകുന്നത് ലീഗും യുഡിഎഫുമാണ്. എന്നാല്‍, സിപിഐ എം വെട്ടിലാകുമെന്നാണ് മനോരമയുടെ മനോരാജ്യം. 11-ാംപേജില്‍ എട്ട് വാര്‍ത്തയില്‍ ഏഴും ലീഗിനും യുഡിഎഫിനും വേണ്ടിയുള്ളതാണ്. 'കോഴ വാങ്ങിയിട്ടില്ല: ജസ്റ്റീസ് നാരായണ കുറുപ്പ്', 'ചാനല്‍ വാര്‍ത്ത തെറ്റ്: മുന്‍ പ്രോസിക്യൂട്ടര്‍', 'വഴിവിട്ടൊന്നും ചെയ്തില്ല: ജസ്റ്റീസ് തങ്കപ്പന്‍', 'കുഞ്ഞാലിക്കുട്ടിക്കെതിരായ നീക്കം ലീഗ് നേരിടും', 'ആസൂത്രിത ഗൂഢാലോചന: ചെന്നിത്തല' എന്നിങ്ങനെ വാര്‍ത്തകള്‍ നല്‍കിയപ്പോള്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഒരു പ്രസ്താവനമാത്രം കൊടുത്ത് മനോരമ തടിയൂരി. രണ്ടു ജഡ്ജിമാരുടെയും മുന്‍ പ്രോസിക്യൂട്ടറുടെയും നിഷേധക്കുറിപ്പുകള്‍ കൊടുത്ത മനോരമ ജഡ്ജിമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും മുന്‍ പ്രോസിക്യൂട്ടര്‍ ടിവി ചാനലിനുമുന്നില്‍ പറഞ്ഞ വെളിപാടുകളും മുക്കി.

ഈ പ്രോസിക്യൂട്ടറുടെ വെളിപ്പെടുത്തലുകള്‍ക്ക് വിശ്വാസ്യതയില്ലെന്ന് വരുത്താന്‍ മനോരമ ഒരു വാര്‍ത്തകൂടി നല്‍കി- "വിതുര പീഡനക്കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പീറ്റര്‍ നല്‍കിയ ഹരജിയില്‍ കോടതി വാദം കേട്ടു'' എന്നാണ് വാര്‍ത്തയുടെ ഉള്ളടക്കം. വാര്‍ത്ത നല്‍കിയ ഞായറാഴ്ച കോടതിക്ക് അവധിയാണ്. മുമ്പ് കേട്ട വാദം പുതിയ സംഭവമാണെന്ന് വരുത്തിത്തീര്‍ക്കാനാണിത്.

എങ്കിലും മേല്‍ പറഞ്ഞ വാര്‍ത്തയില്‍ നിന്നും നമ്മള്‍  മനസിലാക്കാതെ പോകരുതാത്ത ഒരു കാര്യം കേരളത്തില്‍ നടന്നതും നടക്കുന്നതുമായ സകല പീഡന കേസിലും ഇടപെടുകയും മുതലെടുപ്പ് നടത്തുകയും ചെയ്തിട്ടുള്ളത് ഇപ്പോള്‍ സമൂഹ മധ്യത്തില്‍ വെളിപ്പെട്ടിരിക്കുന്ന ഗൂഡ സംഘം തെന്നെ അല്ലേ എന്ന സന്ദേഹമാണ്.

ഞായറാഴ്ചത്തെ മനോരമയും ബഹുരസമാണ്. കേരളത്തില്‍ ഇറങ്ങിയ മിക്ക പത്രങ്ങളും ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട വാര്‍ത്ത മുഖ്യവാര്‍ത്തയാക്കിയപ്പോള്‍, മനോരമ നേരെ ഈജിപ്തിലേക്ക് വച്ചുപിടിച്ചു. ഒന്നാംപേജില്‍ കൊടുത്ത രണ്ട് വാര്‍ത്തയാകട്ടെ ലീഗിന് സേവപിടിക്കുന്നതും. ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് ഞായറാഴ്ച 11-ാംപേജില്‍ കൊടുത്ത ഏറ്റവും പ്രധാന വാര്‍ത്തയും സിപിഐ എമ്മിനെ വെട്ടിലാക്കാന്‍ പറ്റുമോ എന്ന ലക്ഷ്യത്തോടെ. ചാനല്‍ റിപ്പോര്‍ട്ടര്‍മാരുടെ രഹസ്യനീക്കം അറിഞ്ഞ് കുഞ്ഞാലിക്കുട്ടിയുടെ പ്രതിരോധം എന്ന തലക്കെട്ടോടെ കുഞ്ഞാലിക്കുട്ടിയുടെ 'സാമര്‍ഥ്യം' വെളിപ്പെടുത്തുന്ന ലേഖനവും.
 "ജാഗ്രത" ബ്ലോഗില്‍ നിന്നും പകര്‍ത്തി എടുത്തത്

1 അഭിപ്രായ(ങ്ങള്‍):

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

ഐസ് ക്രീം പിന്നെ തണുപ്പിക്കുകതന്നെയല്ലേ വേണ്ടത് ?
മനോരമ പത്രപ്രവര്‍ത്തനമാണ് നടത്തുന്നത് എന്ന് നമ്മുടെ തെറ്റിദ്ധാരണയാണ്.
അവര്‍ പത്ര കച്ചവടക്കാരാണ്. വാര്‍ത്താവിപണനമാണ് അവരുടെ ജോലി.
കൂടുതല്‍ വില നല്‍കുന്നവര്‍ക്ക് ചില വാര്‍ത്തകള്‍ മൊത്തമായി കൊടുക്കും,
ബാക്കി വന്നാലല്ലേ പൊതുജനത്തിനു കൊടുക്കാനാകു ! ബാക്കി വന്ന വാര്‍ത്തയില്‍ വെള്ളമൊഴിച്ച് നീട്ടി ആവശ്യത്തിനു മസാല ചേര്‍ത്ത് വിളംബുക എന്നതാണ് അവരുടെ കച്ചവട രീതി. അവരുടെ ഒരു കൂലിപ്പണിക്കാരന്‍ ബ്ലോഗിലെഴുതുന്നുണ്ട്. അയാള്‍ ബ്ലോഗിലെഴുതിയത് കെജിബാലകൃഷ്ണനും,മകരവിളക്ക് തട്ടിപ്പും രക്ഷപ്പെട്ടു എന്നാണ്. ജനങ്ങളുടേ ശ്രദ്ധ വീണ്ടും കെ.ജി.ബിയിലേക്കും മകരവിളക്കിലേക്കും റിവേഴ്സടിക്കാനുള്ള ഒരു അണ്ണാറക്കണ്ണന്‍ ശ്രമം !
എല്ലാം വയറ്റിപ്പെഴപ്പുപ്രശ്നം.ഒറോരുത്തര്‍ക്കും വാര്‍ത്തകള്‍ വളച്ചൊടിക്കാന്‍ അവരവരുടെ താല്‍പ്പര്യങ്ങളുണ്ട്.... കാരണങ്ങളുണ്ട്.