2011, ഓഗ 17

ഇവരില്‍ ആരാണ് ജനപ്രതിനിധികള്‍?

അന്ന ഹസാരെയെ അറസ്റ്റ് ചെയ്തു. രാജ്യത്തെ ജനാധിപത്യം അതോടെ തകര്‍ന്നടിഞ്ഞു എന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഏറെയുണ്ടായി. ജനാധിപത്യ മാര്‍ഗത്തില്‍ പ്രതിഷേധിക്കാനും സമരം ചെയ്യാനുമുള്ള അവകാശം ഹസാരെയ്ക്കു നിഷേധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതു തികച്ചും തെറ്റായ നടപടി തന്നെ. അഴിമതിക്കെതിരേ ശബ്ദിക്കുന്നവരെ തടവറയിലാക്കുകയാണു സര്‍ക്കാര്‍ ചെയ്യുന്നതെന്ന പൊതുധാരണ പരത്താന്‍ സര്‍ക്കാരിന്റെ നടപടികള്‍ സഹായകമായിട്ടുണ്ടെന്നതില്‍ സംശയമില്ല.

യഥാര്‍ത്ഥത്തില്‍ ഹസാരെ നടത്തിയത് എന്തായിരുന്നു? ഹസാരെയുടെയും കൂട്ടരുടെയും സമരത്തെ ഇന്ത്യന്‍ ജനതയുടെ പൊതുവികാരമെന്നു ചിത്രീകരിക്കുന്നതില്‍ അസ്വാഭാവികതകള്‍ ഏറെയുണ്ടെന്നതാണു വാസ്തവം. അഴിമതിക്കെതിരേ സമരം നടത്താന്‍ ഹസാരെയ്ക്കു മാത്രമല്ല, ഇന്ത്യയിലെ മുഴുവന്‍ പൗരന്‍മാര്‍ക്കും അവകാശമുണ്ട്. ഇന്നലെ ഹസാരെയെ അറസ്റ്റ് ചെയ്തത് നിരോധനാജ്ഞ ലംഘിച്ചേക്കുമെന്ന കാരണത്താലാണ്.

 പിന്നീടു കോടതിയിലെത്തിച്ചപ്പോള്‍ 144-ാം വകുപ്പു ലംഘിക്കില്ലെന്ന ഉറപ്പു നല്‍കാനാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള പരസ്യമായ വെല്ലുവിളി തന്നെയായിരുന്നു അത്. ഇക്കാരണത്താലാണ് കോടതി അദ്ദേഹത്തെ റിമാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

പാര്‍ലമെന്റിന്റെ പരിഗണനയിലിരിക്കുന്ന ഒരു വിഷയത്തില്‍ അന്തിമതീരുമാനമെടുക്കാനുള്ള അവകാശം ഹസാരെയ്‌ക്കോ കൂട്ടര്‍ക്കോ ഇല്ല. അത് ഉണ്ടെന്നു പറയുന്നതാണ് തെറ്റ്. ജനങ്ങളുടെ പ്രതിനിധികളാണു തങ്ങളെന്ന് അവര്‍ അവകാശപ്പെടുന്നു. അപ്പോള്‍ പാര്‍ലമെന്റംഗങ്ങളായി ഇരിക്കുന്ന ആരും ജനങ്ങളുടെ പ്രതിനിധികളല്ലേ? ജനങ്ങള്‍ വോട്ടു ചെയ്ത് അയച്ചവരാണവര്‍. ഹസാരെയുടെയും കൂട്ടരുടെയും വാദം അംഗീകരിച്ചാല്‍, ഇന്ത്യയിലെ ജനങ്ങളുടെ വോട്ടവകാശത്തിന് യാതൊരു വിലയുമുണ്ടാവില്ല.

ഹസാരെ വ്യക്തിപരമായി അഴിമതിക്കാരനാണെന്നു പറയാനാവില്ല. എന്നാല്‍, ഒപ്പമുള്ളവരുടെ താളത്തിനൊത്തു തുള്ളുന്ന വന്ദ്യവയോധികന്‍ മാത്രമാണ് അദ്ദേഹമെന്നു പറഞ്ഞാല്‍ അതില്‍ വലിയ തെറ്റുമുണ്ടാവില്ല. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു പിരിഞ്ഞ ശേഷം പാര്‍ലമെന്ററി രംഗത്തേക്കെത്തി അധികാരത്തിന്റെ മേല്‍ത്തട്ടിലെത്താന്‍ ശ്രമിച്ചവര്‍ ഇവിടെ ധാരാളമുണ്ട്.

അത്തരം മോഹവുമായി രാജിക്കത്തു സമര്‍പ്പിക്കുന്നവരുമുണ്ട്. കിരണ്‍ ബേദിയെന്ന ഐപിഎസ് ഓഫീസര്‍ ആദ്യകാലത്ത് ജനങ്ങളുടെ ഭാഗത്തു നിന്നു പ്രവര്‍ത്തിച്ച് ശ്രദ്ധയാകര്‍ഷിച്ചയാളാണ്. പിന്നീട്, സര്‍ക്കാരിനെക്കാള്‍ മീതെയാണ് ഉദ്യോഗസ്ഥരെന്ന തെറ്റിദ്ധാരണയുണ്ടായതാകാം അവരുടെ നിരാശയ്ക്കു കാരണമായത്. രാജി വച്ചെങ്കിലും ആരും അവരെ രാജ്യസഭയിലേക്കോ ലോക്‌സഭയിലേക്കോ നിയമസഭയിലേക്കോ അയയ്ക്കാന്‍ ഒരുമ്പെട്ടില്ല. ഇപ്പോള്‍ ലോക്പാല്‍ സമിതിയിലൂടെ വീണ്ടും നഷ്ടമായ അധികാരത്തിലേക്കെത്താമെന്ന് അവര്‍ മോഹിക്കുന്നതിന്റെ വില നല്‍കാനുള്ള ബാധ്യത ഇന്ത്യന്‍ ജനാധിപത്യത്തിനില്ല.

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ പട്ടിണിപ്പാവങ്ങള്‍ക്കില്ലാത്ത മേല്‍വസ്ത്രം തനിക്കും വേണ്ടെന്നു പറഞ്ഞ് അത് ഉപേക്ഷിച്ച മഹാത്മജിയുടെ പേരു പറഞ്ഞാണ് ഹസാരെയുള്‍പ്പെടെയുള്ളവരുടെ പടയൊരുക്കം. ഗാന്ധിയന്‍ എന്ന മേലങ്കിയണിയുന്ന ഹസാരെ സ്വന്തം ജന്മദിനത്തിന് രണ്ടേമുക്കാല്‍ ലക്ഷത്തോളം രൂപ പൊടിച്ചത് ഏതു ഗാന്ധിയന്‍ മാര്‍ഗമാണെന്നു കൂടി വ്യക്തമാക്കണം. ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ പിരിച്ചെടുത്ത പണം ജന്മദിനാഘാഷത്തിനു ചെലവഴിച്ച ഹസാരെയും ഭരണത്തിലിരുന്ന് സുഖജീവിതത്തിന് അരങ്ങൊരുക്കുന്ന രാഷ്ട്രീയക്കാരും തമ്മിലുളള വ്യത്യാസം എന്താണ്?

ഹസാരെയും കൂട്ടരും മുന്നോട്ടു വയ്ക്കുന്ന ആശയം സ്വാഗതാര്‍ഹം തന്നെ. എന്നാല്‍, അതിന്റെ സാക്ഷാത്കാരത്തിനായി സ്വീകരിച്ചിരിക്കുന്ന മാര്‍ഗത്തില്‍ തെറ്റുണ്ട്. ഇവിടെ ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നില്ല. ലോക്പാല്‍ സമിതിയിലേക്ക് തന്നെയും തനിക്കൊപ്പമുള്ളവരെയും നാമനിര്‍ദേശം ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ആവശ്യം. പൊതുസമൂഹത്തിന്റെ പ്രതിനിധികള്‍ സമിതിയിലുണ്ടാകണമെന്നു പറയുന്നതില്‍ തെറ്റില്ല. എംപിമാര്‍ എല്ലാവരും പൊതു സമൂഹത്തിന്റെ പ്രതിനിധികള്‍ തന്നെ. രാഷ്ട്രീയക്കാരല്ലാത്തവരെ സമിതിയിലുള്‍പ്പെടുത്തണമെന്നായിരുന്നു പറയേണ്ടിയിരുന്നത്. അങ്ങനെ ഉള്‍പ്പെടുത്താന്‍ യോഗ്യരായ ധാരാളമാളുകള്‍ രാജ്യത്തുണ്ട്. പ്രശാന്ത് ഭൂഷണോ കിരണ്‍ബേദിയോ സ്വാമി അഗ്നിവേശോ ഇന്ത്യയിലെ ജനങ്ങളെ മൊത്തം പ്രതിനിധീകരിക്കുന്നു എന്നു പറയുന്നതിലെ യുക്തി മനസിലാകുന്നില്ല.

പൊതു സമൂഹ പ്രതിനിധികളെ കണ്ടെത്താന്‍ ചെയ്യേണ്ടിയിരുന്നത് ഇതായിരുന്നില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തികച്ചും സത്യസന്ധരും നീതിമാന്‍മാരുമായി പൊതുപ്രവര്‍ത്തനം നടത്തുന്ന രാഷ്ട്രീയക്കാരല്ലാത്തവരുണ്ട്. അത്തരത്തിലുള്ള മാന്യവ്യക്തികളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടവരായിരിക്കണം പൊതുസമൂഹ പ്രതിനിധികള്‍. തനിക്കും ഒപ്പമുള്ളവര്‍ക്കും സ്ഥാനമാനങ്ങള്‍ വേണമെന്നു ഹസാരെ ശഠിക്കുന്നിടത്താണ് സമരത്തിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടാവുക.

താന്‍ രണ്ടാം സ്വാതന്ത്ര്യസമരം നയിക്കുകയാണെന്നും നിയമലംഘനമടക്കമുള്ള ഗാന്ധിയന്‍ സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നുമാണ് ഹസാരെ പറയുന്നത്. ഗാന്ധിജി ലംഘിച്ചത് സ്വതന്ത്ര ഇന്ത്യയിലെ നിയമങ്ങളായിരുന്നില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വം അടിച്ചേല്‍പ്പിച്ച കാടന്‍ നിയമങ്ങളാണ് അദ്ദേഹം ലംഘിച്ചത്. അതിലൂടെ അദ്ദേഹം ലക്ഷ്യമിട്ടത് ഏതെങ്കിലും അധികാരസ്ഥാനമായിരുന്നില്ല. ഇന്ത്യയെന്ന മഹാരാജ്യത്തെ വൈദേശികാധിപത്യത്തില്‍ നിന്നു മോചിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ബ്രിട്ടീഷ് ഇന്ത്യയെ സ്വതന്ത്ര ഇന്ത്യയാക്കുക എന്ന മഹത്തായ ഉദ്ദേശ്യത്തോടെയാണ് മഹാത്മജി പോരാടിയത്. ഹസാരെയാകട്ടെ, സ്വതന്ത്ര ഇന്ത്യയിലെ ഭരണത്തിനു വേണ്ടിയുള്ള പോരാട്ടം നടത്തുന്നു. അതാണ് വ്യത്യാസം.

നിലവിലുള്ള ജനാധിപത്യ സംവിധാനത്തില്‍ തനിക്കു വിശ്വാസമില്ലെന്നു പറയുന്ന ഹസാരെ അതിനു പകരമായി എന്തു മാര്‍ഗമാണുള്ളതെന്നു കൂടി വ്യക്തമാക്കണം. ജനാധിപത്യ ഭരണ സംവിധാനം നിലനില്‍ക്കുന്ന ഒരു രാജ്യത്ത്, ജനങ്ങളാണ് ഭരണാധികാരികളെ തെരഞ്ഞെടുക്കുക. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ അത്തരം തെരഞ്ഞെടുപ്പുകള്‍ നടക്കും. മൂന്നു വര്‍ഷത്തില്‍ താഴെ മാത്രം കാലാവധിയുള്ള കേന്ദ്ര സര്‍ക്കാരിനെ ജനങ്ങളുടെ വിധിയിലൂടെയാണ് പാഠം പഠിപ്പിക്കേണ്ടത്. അടുത്ത തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലാകെ മത്സരിക്കാന്‍ ഹസാരെയ്ക്കും കൂട്ടര്‍ക്കും സാധിക്കില്ലേ? ഇന്ത്യന്‍ ജനത തങ്ങള്‍ക്കൊപ്പമെന്നു പറയുന്നവര്‍ക്ക് തെരഞ്ഞെടുപ്പു വിജയം അനായാസമായിരിക്കുകയും ചെയ്യും. അങ്ങനെ ജനങ്ങള്‍ നല്‍കുന്ന അധികാരം ഉപയോഗിച്ച് ഭരിക്കണം. അതിനു പകരം, ജനങ്ങളുടെ സര്‍ക്കാരിനെതിരേ അരാഷ്ട്രീയ സമരം നയിക്കുന്നത് രാജ്യത്തിനു ഗുണകരമല്ലെന്നു മാത്രം ഓര്‍മിപ്പിക്കട്ടെ.

11 അഭിപ്രായ(ങ്ങള്‍):

VINOD പറഞ്ഞു...

ആരാന്നു കള്ളന്‍ , ജനമോ , അതോ നേതാക്കന്‍മാരോ

ആനമറുത പറഞ്ഞു...

ബോസ്സ്, ഇങ്ങനെ വേണം കാര്യങ്ങള്‍..ഇത് തന്നെയാണ് ഓരോ ഇന്ത്യനും തോന്നേണ്ടത്. അല്ലാതെ കാളപെറ്റെന്നു കേള്‍ക്കുമ്പോഴേ കയറെടുക്കുന്ന മാധ്യമങ്ങളുടെ കൂടെ കുഴലൂതുകാരന്റെ പുറകെ പോയ എലികളെപ്പോലെ പോകനുല്ലവരല്ല ഇന്ത്യന്‍ യുവതും. അഭിനന്തനങ്ങള്..നന്നായി എഴുതി... ഞാന്‍ എന്റെ ജി പ്ലുസിലും ഫേസ് ബുക്കിലും ഷെയര്‍ ചെയ്തിട്ടുണ്ട്..കുറച്ചു പേരുടെ മണ്ടക്കുള്ളിലെങ്കിലും വെട്ടമാടിച്ചാല്‍ ഞാന് ഹാപ്പി!!!

അജ്ഞാതന്‍ പറഞ്ഞു...

Super non sense

Manoj മനോജ് പറഞ്ഞു...

ഇതിന് തൊട്ട് മുന്‍പ് നിരോധനാജ്ഞ ലംഘിച്ച് “ആഘോഷിച്ച” അമൂല്‍ ബേബിയെ എന്ത് കൊണ്ട് ജയില്‍ അഴികള്‍ എണ്ണിച്ചില്ല?

കൂട്ടു കക്ഷി ഭരണമെന്നാണ് വെപ്പ് എന്നിട്ട് പ്രധാനമന്ത്രി തീരുമാനങ്ങള്‍ എടുക്കുവാന്‍ അമൂല്‍ ബേബിയുടെ വായ്മൊഴികള്‍ക്കായി കാത്ത് കെട്ടി കിടക്കുന്നു. ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് സീനിയര്‍ മന്ത്രിമാരുമായി “മുണ്ടാന്‍” പ്രധാനമന്ത്രി തയ്യാറായിരിക്കുന്നത്!!!

കോണ്‍ഗ്രസ്സ് തന്നെയല്ലേ ഏകാധിപത്യപരമായി കാര്യങ്ങള്‍ നീക്കുന്നത്. 123 ഉടമ്പടിയില്‍ അത് കണ്ടതല്ലേ. അത് തന്നെ ഇവിടെയും സംഭവിക്കുമെന്ന് ആര്‍ക്കാണ് അറിയാത്തത്! കോണ്‍ഗ്രസ്സും ബി.ജെ.പി.യും ഒരിക്കലും ശക്തമായ ഒരു ബില്ലിന് പിന്തുണ നല്‍കില്ല.

നമുക്ക് വേണ്ടത് ശക്തമായ ഒരു ബില്ല് പാസ്സാക്കുക എന്നതാണ്.

ഗാന്ധി ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി കോണ്‍ഗ്രസ്സിന്റെ തലപ്പത്ത് വരുമ്പോള്‍ മുന്‍പ് താങ്കള്‍ ബ്രിട്ടന് വേണ്ടി അഹോരാത്രം പ്രയത്നിച്ചയാളല്ലേ എന്ന് ആരും ചോദിച്ചതായി അറിയില്ല. എന്തിനേറേ ഒരണ മെമ്പറു പോലുമല്ലാതിരുന്ന ഗാന്ധിയുടെ വാക്കുകള്‍ കോണ്‍ഗ്രസ്സ് നടപ്പിലാക്കണമെന്ന് ഗാന്ധി പറഞ്ഞപ്പോഴും ആരും എതിര്‍ത്തിരുന്നില്ല.

ഇപ്പോള്‍ ഒരു ഗാന്ധിയനെന്ന് പറഞ്ഞ് ഒരാള്‍ വന്നപ്പോള്‍ അയാളെ ഇഴ കീറി പരിശോധിക്കുന്നു. അമൂല്‍ ബേബിമാര്‍ തോന്നിയത് പോലെ വാഴുമ്പോള്‍ മുണ്ടാട്ടമില്ലാതിരിക്കുന്ന നമ്മള്‍ക്ക് ഇപ്പോള്‍ എന്തേ ഒരു മുഴം നാവ് :(

അഴിമതികള്‍ നടന്നതില്‍ പ്രധാനമന്ത്രിക്കും അറിവുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലിന് എന്തേ പ്രതിപക്ഷം പോലും തണുപ്പന്‍ പ്രതികരണം നടത്തിയത്!!

രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ ജോലി ചെയ്തില്ലെങ്കില്‍ ഇത് പോലെ ഹസ്സാരമാരും, രാംദേവുമാരും ഉയര്‍ന്ന് വരുമെന്ന് ഇനിയെങ്കിലും തിരിച്ചറിയണം......

Noufal പറഞ്ഞു...

മാന്‍മോഹന്‍ജിയാണ് ഇന്ത്യയുടെ സാമ്പത്തികകുതിപ്പിന് നേത്രുത്വം നല്‍കിയത്. ഒക്സ്ഫോര്‍ഡ് യൂനിവേര്സിറ്റി ഒന്നാംറാങ്കുകാരനാണ് അദ്ദേഹം.
സോണിയഗാന്ധിയാണ് 10-വര്ഷം BJP-ഭരണത്തെ തടഞ്ഞുനിര്‍ത്തിയത്.
രാഹുല്ഗാന്ധിയാണ് ശിവസേന നേതാവ് ബാല്താക്കറയെ മുംബയില്‍പോയി വെല്ലുവിളിക്കാന്‍ ധൈര്യം കാണിച്ച ഒരേഒരു ആണ്‍കുട്ടി.
ഒരു ലോക്പാല്‍ബില്ലും ഇല്ലാതെയാണ് സുരേഷ്കല്മാടിയും അഴകിരിയും ഒക്കെ ജയിലില്‍ കിടക്കുന്നത്.
ഇപ്പോയത്തെ പ്രതിപക്ഷമാണ് നാട് ഭരിച്ചിരുന്നതെങ്കില്‍ ഈ പോസ്റ്റ്‌ പബ്ലിഷ്ചെയ്യാന്‍ പോലും അനുമതിക്കായി പാര്‍ട്ടി ഓഫീസില്‍ ക്യൂ-നില്‍കേണ്ടി വരുമായിരുന്നു .

Noufal പറഞ്ഞു...

ആരാണ് പൊതുസമൂഹ പ്രതിനിധികള്‍?
എന്താണ് അവര്‍ക്ക് വേണ്ട യോഗ്യത?
അവരെ ആര് തിരെഞ്ഞെടുക്കും?
ജനാധിപത്യത്തിലുംതിരെഞ്ഞെടുപ്പിലുംവിശ്വാസമില്ലത്തവരെ പ്രതിനിധികള് ആക്കാമോ?
ജനങ്ങള്‍ തിരെഞ്ഞെടുത്ത MP- മാര്‍ക്ക് എന്തുകൊണ്ട് പൊതുസമൂഹപ്രതിനിധികള്‍ ആയിക്കൂടാ?
സുപ്രീംകോടതിജഡ്ജിമാരെ കേവലം ഒരു നിയമംകൊണ്ട് കമ്മിഷന്ടെ കീഴില്‍ ആക്കാന്‍ ഭരണഘടനയില്‍ പഴുതുണ്ടോ? പാര് ലമെന്റിന് അധികാരമുണ്ടോ? നിയമം കോടതിതന്നെ അസാധുവാക്കില്ലേ ?

Noufal പറഞ്ഞു...

പറയുമ്പോള്‍ എല്ലാം പറയണമല്ലോ.

മാന്‍മോഹന്‍ജിയാണ് ഇന്ത്യയുടെ സാമ്പത്തികകുതിപ്പിന് നേത്രുത്വം നല്‍കിയത്. ഒക്സ്ഫോര്‍ഡ് യൂനിവേര്സിറ്റി ഒന്നാംറാങ്കുകാരനാണ് അദ്ദേഹം.
സോണിയഗാന്ധിയാണ് 10-വര്ഷം BJP- ഭരണത്തെ തടഞ്ഞുനിര്‍ത്തിയത്.
രാഹുല്ഗാന്ധിയാണ് ശിവസേന നേതാവ് ബാല്താക്കറയെ മുംബയില്‍ പോയി വെല്ലുവിളിക്കാന്‍ ധൈര്യം കാണിച്ച ഒരേ ഒരു ആണ്‍കുട്ടി.
ഒരു ലോക്പാല്‍ബില്ലും ഇല്ലാതെയാണ് സുരേഷ്കല്മാടിയും അഴകിരിയും ഒക്കെ ജയിലില്‍ കിടക്കുന്നത്.

ഇപ്പോയത്തെ പ്രതിപക്ഷമാണ് നാട് ഭരിച്ചിരുന്നതെങ്കില്‍ ഈ പോസ്റ്റ്‌ പബ്ലിഷ്ചെയ്യാന്‍ പോലും അനുമതിക്കായി പാര്‍ട്ടി ഓഫീസില്‍ ക്യൂ-നില്‍കേണ്ടി വരുമായിരുന്നു.

അനില്‍ഫില്‍ (തോമാ) പറഞ്ഞു...

​@ മനോജ് - പൊറോട്ട കുമാരനുവേണ്ടി പാവകളിക്കുന്ന ഭരണക്കാരുടെ വങ്കത്തരങ്ങള്‍ വിമര്‍ശിക്കപെടെണ്ടതു തന്നെ, ഞാനും പൂര്‍ണ്ണമായി യോജിക്കുന്നു.

അതുകൊണ്ട് അണ്ണയെന്ന പ്രതീകം മുന്‍‌നിര്‍ത്തി ഭരണഘടനയെ മറികടക്കാന്‍ ശ്രമിക്കുന്ന ഉപരിവര്‍ഗ്ഗ അധികാരമോഹികളുടെ ഹിഡന്‍ അജണ്ടയെ പ്രോല്‍സാഹിപ്പിക്കണം എന്നല്ല അതിന് അര്‍ഥം.

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

“ഗാന്ധിയന്‍ എന്ന മേലങ്കിയണിയുന്ന ഹസാരെ സ്വന്തം ജന്മദിനത്തിന് രണ്ടേമുക്കാല്‍ ലക്ഷത്തോളം രൂപ പൊടിച്ചത് ഏതു ഗാന്ധിയന്‍ മാര്‍ഗമാണെന്നു കൂടി വ്യക്തമാക്കണം.“

അതു കറക്റ്റ്. അന്നാ ഹസാരെയും കൂട്ടരും ജന ലോക്പാലിന്റെ പേരിലാണ് ജന ശ്രദ്ധയാകർഷിച്ചത്. എന്നാലിവരുടെ വാക്കുകളും സമീപനങ്ങളും ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാകും. രാഷ്ട്രീയത്തെ മൊത്തമായും അവർ താറടിക്കുന്നുണ്ട്. അതായത് അരാഷ്ട്രീയവാദം ഇവർ ബോധപൊർവ്വം പ്രചരിപ്പിക്കുന്നുണ്ട്. ഒരു ജനാധിപത്യ സമൂഹത്തിൽ അരാഷ്ട്രെയവാദം എന്നാൽ അത് അരാജക വാദം ആണ്. പൊതുസമൂഹത്തിന്റെ പ്രതിനിധികലായി അവർ സ്വയം പ്രഖ്യാപിച്ചിരിക്കുനതാണ്. അതിന് ജനലോക്പാലിനെ ഒരു മറയാക്കുകയാനെന്ന് ആരെങ്കിലും ആരോപിച്ചാൽ അവരെ കുറ്റം പറയാൻ ആകില്ല. ഇന്ത്യയിലെ മൊത്തം പുരസമൂഹത്തിന്റെ പ്രതിനിധികളായി അവരെ ആരാണ് തെരഞ്ഞെടുത്തത്. പൌര സമൂഹപ്രതിനിധികൾ എന്ന ആ പ്രയോഗത്തിന് മാധ്യമങ്ങൾ ആധികാരികത നൽകുകയായിരുന്നു. മാധ്യമങ്ങൾക്ക് അതിനുള്ള അവകാശം ആരു നൽകി? തീർച്ചയായും ഇവിടെ അന്നാ ഹസാരെയുടെയും കൂട്ടരുടെയും ലക്ഷ്യം അവരുടെ മാർഗ്ഗത്തെ സാധൂകരിക്കുന്നില്ല. ലോക്പാൽ തന്നെയാണോ അവരുടെ ലക്ഷ്യം എന്നതു തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. മാത്രവുമല്ല അന്നാഹസാരെയെ ചിലർ ബോധപൂർവ്വം വാഴ്ത്തപ്പെട്ടവനാക്കി മുന്നിൽ നിർത്തിയതാണ്. പണത്തിന്റെ പിൻബലമാണ് അന്നാ ഹസാരെയെ ഇപ്പോൾ ചരിത്ര പുരുഷനാക്കിയതെന്നും നാം മനസിലാക്കണം. ഇതിന്റെ പിന്നിൽ എന്തൊകെയോ ദുരൂഹതകൾ മണക്കുന്നുണ്ട് എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. എങ്കിലും കുറ്റമറ്റ ജനലോക്ബാൽ ബില്ല് എന്നത് രാജ്യത്തിന്റെ പൊതു താല്പര്യത്തിന് ആവശ്യമാകയാൽ ഇപ്പോഴത്തെ ഈ മൂവ്മെന്റിന്റെ ആ ഒരു നല്ല വശം മറ്റെല്ലാം മാറ്റിവച്ച് നമുക്ക് ബോധപൂർവ്വം ഉയർത്തിപ്പിടിക്കാം.

അക്ബര്‍ ശ്രീമൂലനഗരം പറഞ്ഞു...

സമരം നിയമ ലന്ഘനമാണ് സുഹൃത്തേ, നിയമങ്ങള്‍ ലന്ഘിക്കാതെ എങ്ങനെയാണ് സമരം നടത്തുക ! അണ്ണാജിക്കൊപ്പം ഓടാനും കേന്ദ്ര ഭരണകൂടതോടൊപ്പം വേട്ടയാടാനും താങ്കള്‍ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് !

അണ്ണാ ജിക്ക് രാഷ്ട്രീയക്കാരനോട് അല്‍പ്പം അസ്കിത ഉണ്ടെന്നത് സത്യമാണ് ! എന്നാല്‍ രാജ്യത്തെ കാര്‍ന്നു തിന്നുന്ന കൊള്ളക്കാരുടെ ഗാംഭീര്യത്തിനും മുകളില്‍ അണ്ണാ ജിയുടെ ജനാധിപത്യ സങ്കല്‍പ്പങ്ങളുടെ നെല്ലും പതിരും വേര്‍തിരിക്കാന്‍ മാത്രം അതിവിടെ ഒരു മുഖ്യ വിഷയമല്ല . അണ്ണാ ജിയുടെ കൂടെ കാണുന്ന ആയിരക്കണക്കിന് യുവജങ്ങള്‍ അരാഷ്ട്രീയക്കാരല്ല കൂട്ടുകാരാ, കേട്ട് കേട്ട് തഴമ്പിച്ച കള്ളക്കടതുകഥകളുടെ നേര്‍ക്ക്‌ പെരുമ്പറ കൊട്ടാന്‍ കാത്തു നിന്ന കുറെ ജനാധിപത്യ വിശ്വാസികളുടെതായിരുന്നു .

പിന്നേ.....വോട്ടു കൊടുത്തു ജനാതിപത്യത്തിന്റെ ശ്രീകോവിലിനകതേക്ക് അയച്ചവരെ എണ്ണമുതലാളി നിയന്ത്രിക്കുന്നതിനും വലിയ ജനാതിപത്യ വിരുദ്ധതയല്ലേ ഹസാരെ കാണിക്കുന്നത് , ചുമ്മാ കെറുവിക്കല്ലേ സുഹൃത്തേ..

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

എല്ലാ കാര്യകാരണങ്ങളും ഉണ്ടല്ലൊ ഭായ്