വാര്‍ത്ത
നിയമസഭാ സാമാജികരുടെ ശമ്പളവും ബത്തകളും വര്‍ധിപ്പിക്കാനുള്ള ബില്ലും പെന്‍ഷന്‍ വര്‍ധിപ്പിക്കാനുള്ള ബില്ലും നിയമസഭ ചര്‍ച്ച കൂടാതെ ഏകകണ്‌ഠമായി പാസാക്കി.എം.എല്‍.എമാരുടെ പി.എമാരായി സെക്രട്ടേറിയറ്റിലെ സെലക്ഷന്‍ ഗ്രേഡ് അസിസ്‌റ്റന്റുവരെയുള്ളവരെയാണ് നിയമിക്കുന്നത്. അത് അണ്ടര്‍ സെക്രട്ടറിക്കു താഴെ എന്നാക്കുന്ന വാക്കാല്‍ ഭേദഗതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചതു സഭ അംഗീകരിച്ചു. 75വയസു കഴിഞ്ഞ മുന്‍ സാമാജികര്‍ക്ക് പ്രതിമാസം 2500 രൂപയും 85 കഴഞ്ഞവര്‍ക്ക് 3,000 രൂപയും 95 കഴിഞ്ഞവര്‍ക്കു 3,500 രൂപയും പെന്‍ഷനു പുറമേ അധികമായി നല്‍കാന്‍ ബില്ലില്‍ വ്യവസ്‌ഥ ചെയ്‌തിരുന്നു. ഈ പ്രായപരിധി യഥാക്രമം 70, 80, 90 ആയി കുറയ്‌ക്കണമെന്ന രമേശ് ചെന്നിത്തലയുടെ ഭേദഗതിയും സഭ അംഗീകരിച്ചു.
ഒരു സാധാരണ പൗരന്റെ ആത്മഗതം.
പാവപ്പെട്ട പത്ര ഏജന്റുമാര്‍ കമ്മീഷനും അലവന്‍സും വര്‍ധിപ്പിക്കാന്‍ വേണ്ടി മാസങ്ങളായി ആവശ്യപ്പെടുന്നു, ആരും ഗൗനിക്കാത്തതിനേതുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി പ്രത്യക്ഷ സമരത്തിലാണ്. അവര്‍ക്കുവേണ്ടി പത്രമുതലാളിമാരോട് സംസാരിക്കാന്‍, അവരുടെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാന്‍ ഒരു എമ്മെല്ലേയ്ക്കും സമയമില്ല. അത് കണ്ടില്ലെന്നു നടിച്ച് ഇപ്പോള്‍ തന്നെ അരലക്ഷത്തിനു മുകളില്‍ ലഭിക്കുന്ന അലവന്‍സുകള്‍ വര്‍ധിപ്പിക്കാനും,അതിനു മുകളില്‍ വീണ്ടും എന്തെല്ലാം അലവന്‍സുകള്‍ കൂട്ടിച്ചേര്‍ക്കാമോ അതെല്ലാം കൂട്ടിച്ചേര്‍ത്ത ബില്ല് പാസക്കാന്‍ എന്തൊരു വേഗം, എന്തൊരു ഒത്തൊരുമ.
മുല്ലപ്പെരിയാര്‍ ദുരന്ത മുന്നറിയിപ്പ്, നേഴ്സുമാരെ ചൂഷണം ചെയ്യുന്നതു തടയുന്നതിനുള്ള നടപടി,മോഷണവും മറ്റു കുറ്റകൃത്യങ്ങളും തടയല്‍, കുറ്റവാളികളെ പിടികൂടി കൃത്യമായ തെളിവുകളോടെ ശിക്ഷ ഉറപ്പുവരുത്തല്‍, കുടിവെള്ള വിതരണം സംബന്ധിച്ച തീരുമാനങ്ങള്‍, നഗര മാലിന്യ നിര്‍മാര്‍ജനം, ജീവന്‍ രക്ഷാ മരുന്നുകളുടെ വിലക്കയറ്റം, വ്യാജ മരുന്നുകള്‍, സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണം, വിലക്കയറ്റം, നഗരങ്ങളിലെ ഗതാഗത / പാര്‍ക്കിങ് പ്രശ്നങ്ങള്‍, വ്യാപകമായ അഴിമതി, തൊഴിലില്ലായ്മ, ഗ്രാമ പ്രദേശങ്ങളിലെ വോള്‍ടേജ് ക്ഷാമം, തുടങ്ങി അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്ന എണ്ണമറ്റ വിഷയങ്ങള്‍ മാറ്റിവെച്ച് നിയമസഭാ സാമാജികരുടെ ശമ്പളവും ബത്തകളും വര്‍ധിപ്പിക്കാനുള്ള ബില്ലും പെന്‍ഷന്‍ വര്‍ധിപ്പിക്കാനുള്ള ബില്ലും പാസാക്കുവാന്‍ തക്കവണ്ണം എന്ത് അടിയന്തിര പ്രാധാന്യമാണ് അതിനുള്ളത്?
കൃഷി നശിച്ച് കടം പെരുകി ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന കര്‍ഷകരേക്കാള്‍ പരിതാപകരമായ സാമ്പത്തിക സ്ഥിതിയിലാണോ കേരളത്തിലെ എമ്മെല്ലേമാര്‍?
നാമമാത്രമായി വിതരണം ചെയ്യുന്ന വികലാംഗ,കര്‍ഷകത്തൊഴിലാളി, വിധവാ പെന്‍ഷനുകള്‍ വ്ര്‍ധിപ്പിക്കുവാനും അവ കൃത്യമായി വിതരണം ചെയ്യുന്നു എന്ന് ഉറപ്പുവരുത്തുവാനും കൂടി നമ്മുടെ ജനപ്രതിനിധികള്‍ ഈ ഉല്‍സാഹവും ഒത്തൊരുമയും പുലര്‍ത്തിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.
5 അഭിപ്രായ(ങ്ങള്‍):
പാവം ... നമ്മള്‍ പൌരന്മാരുടെ നിലവിളി ആര് കേള്‍കുന്നു ..നല്ല വിവരണം
വീണ്ടും വരാം ..
സ്നേഹാശംസകളോടെ...സസ്നേഹം ....
ആഷിക് തിരൂര്‍
ശമ്പളവും ആനുകൂല്യങ്ങളും, അലവൻസുകളും മൽസരിച്ച് മേടിച്ച് കൂട്ടുന്നതിൽ എല്ലാ എമ്മെല്ലെമാരും ഒറ്റക്കെട്ടാണ്.. അവിടെ ഭരണ പക്ഷവും പ്രതിപക്ഷവും എന്ന രണ്ട് പക്ഷങ്ങൾ ഇല്ല.. മറിച്ച് നമ്മക്കും കിട്ടണം പണം എന്ന ഒറ്റപ്പല്ലവി മാത്രം...!!!
പത്രം ഏജന്റുമാര്‍ അമ്പതു ശതമാനം കമ്മീഷന്‍ വേണം എന്ന് പറയുന്നതായി ഒരു ടീ വീ ന്യൂസ് കണ്ടു അങ്ങിനെ തന്നെയാണോ അവരുടെ ഡിമാന്റ് ? എങ്കില്‍ അത് വളരെ വളരെ കൂടുതല്‍ തന്നെ. വാര്‍ത്തകള്‍ വല്ലാതെ ശ്രദ്ധിച്ചു കേട്ടട്ടും മുപ്പട്ടഞ്ഞു വര്ഷം മുന്‍പത്തെ കമ്മീഷന്‍ എന്ന് പറഞ്ഞു മാത്രം കേള്‍ക്കാനെ പിന്നീട് കഴിഞ്ഞുള്ളൂ. എന്താണാവോ ശരി, എല്ലാര്‍ക്കും കമ്മീഷന്‍ വേണം. പാവം ജനം
മന്ത്രിയായാലും എമ്മ്മെല്ലെയായാലും സ്വന്തം കാര്യത്തിന് മാത്രമല്ലേ ഏവരും ഊന്നൽ നൽകുകയുള്ളൂ ...
പ്രത്യേകിച്ച് മലയാളികൾ...അല്ലേ ഭായ്
പത്ത് കിട്ടിയാൽ നൂറ് മതിയേന്നും, ശതമാകിൽ സഹസ്രം മതീയെന്നും. അങ്ങനെ പോകുന്നൂ ഞമ്മടെ പാവം എമ്മെല്ലേമാരുടെ ഗതി. ഇവർക്ക് അൻപത് പൈസക്ക് അരി കൊടുക്കണമായിരുന്നൂ, അവരൊന്ന് ഗതി പിടിക്കാൻ!. ആശംസകൾ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ