2011, മാർ 8

മാണിക്കെതിരെയുള്ള പിള്ളയുടെ പരാമര്‍ശങ്ങള്‍ യു.ഡി.എഫില്‍ അസ്വസ്‌ഥത

കെ.എം. മാണിയെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട്‌ ആര്‍. ബാലകൃഷ്‌ണ പിള്ള തന്റെ ആത്മകഥയില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ യു.ഡി.എഫില്‍ അസ്വസ്‌ഥത സൃഷ്‌ടിക്കുന്നു. ഈ പരാമര്‍ശങ്ങളില്‍ ശക്‌തമായ പ്രതിഷേധം മാണി വിഭാഗം രേഖപ്പെടുത്തി. പിള്ളയുടെ നടപടി മുന്നണിക്ക്‌ അത്ര ഗുണകരമല്ലെന്ന്‌ അവര്‍ നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്‌.

പിള്ളയെ ശിക്ഷിക്കാന്‍ ഇടയായ ഇടമലയാര്‍ കേസുമായി മാണിയെ ബന്ധിപ്പിച്ചുകൊണ്ടാണ്‌ ചില പരാമര്‍ശങ്ങള്‍ പിള്ള തന്റെ ആത്മകഥയില്‍ നടത്തിയത്‌. ഒരു ആഴ്‌ച പതിപ്പില്‍ പ്രസിദ്ധീകരിക്കുന്ന ആത്മകഥയില്‍ ജയിലില്‍ പോകുന്നതിന്‌ തൊട്ടു മുമ്പും ജയിലില്‍ പോയ ശേഷവും പുറത്തുവന്ന ലക്കങ്ങളിലാണ്‌ മാണിയെ പ്രതിസ്‌ഥാനത്ത്‌ നിര്‍ത്തിക്കൊണ്ടുള്ള ചില പരാമര്‍ശങ്ങള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്‌. ഇടമലയാര്‍ കേസില്‍ മാണിയും കുറ്റക്കാരനാണെന്ന രീതിയിലുള്ള അഭിപ്രായപ്രകടനങ്ങളാണ്‌ ഇവയിലുള്ളത്‌.

ഇതില്‍ മാണി വിഭാഗം തീര്‍ത്തും പ്രതിഷേധത്തിലാണ്‌. പൊതുവേ യു.ഡി.എഫിലെ നേതാക്കളെല്ലാം അഴിമതിക്കാരാണെന്ന്‌ വരുത്തിതീര്‍ക്കാന്‍ തങ്ങളുടെ മുന്നണിയിലെ ഒരു നേതാവ്‌ തന്നെ ഇത്തരത്തില്‍ പറയുന്നത്‌ ശരീയായില്ലെന്നാണ്‌ അവരുടെ നിലപാട്‌. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്‌ഥാനത്തില്‍ ശിക്ഷിക്കപ്പെട്ട പിള്ള മുന്നണിക്കാകെ ബാദ്ധ്യതയായിട്ടുണ്ട്‌. അതിന്‌ വിലകൊടുക്കേണ്ടി വരുന്നത്‌ പിള്ള ഒഴികെയുള്ള മുന്നണിയിലെ മറ്റു കക്ഷികളാണ്‌ ആ സാഹചര്യത്തിലുള്ള ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും നേതൃത്വം വ്യക്‌തമാക്കുന്നു.

ഏത്‌ സന്ദര്‍ഭം കിട്ടിയാലും മാണിയെ അധിക്ഷേപിക്കുക പിള്ളയുടെ ഒരു നയമാണെന്ന്‌ കേരള കോണ്‍ഗ്രസ്‌(എം) വൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പ്‌ സമയത്തും ജോസഫ്‌ വിഭാഗം തങ്ങളുമായി ലയിക്കുമ്പോഴും പിള്ള സംസ്‌ഥാനത്തുടനീളം നടന്ന്‌ ഇത്‌ ആവര്‍ത്തിച്ചതാണ്‌. ഇപ്പോള്‍ പരസ്യമായി പറയാനുള്ള വേദിയില്ലാത്തതിനാലാണ്‌ ആത്മകഥയിലൂടെ ഇത്തരം വിലകുറഞ്ഞ സമീപനം സ്വീകരിക്കുന്നത്‌. പിള്ളയുടെ ആത്മകഥ തുടങ്ങി 36 ലക്കം കഴിഞ്ഞപ്പോഴാണ്‌ അദ്ദേഹത്തിന്‌ ഇക്കാര്യം ഓര്‍മ്മവന്നതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

ഇന്നുവരെ ബാലകൃഷ്‌ണപിള്ള ഇത്തരമൊരു അഭിപ്രായം കോടതിയിലോ കേരളത്തിലെ ജനങ്ങള്‍ക്ക്‌ മുന്നിലോ പറഞ്ഞിട്ടില്ല. ഇപ്പോള്‍ അദ്ദേഹം ഈ നിലപാട്‌ സ്വീകരിക്കുന്നത്‌ താന്‍ മാത്രമല്ല യു.ഡി.എഫിലെ എല്ലാവരും അഴിമതിക്കാരാണെന്ന്‌ വരുത്തിതീര്‍ക്കാനാണെന്നും അഭിപ്രായമുണ്ട്‌. ഇതുപോലെ പിള്ള പഞ്ചാബ്‌ മോഡല്‍ പ്രസംഗം നടത്തിയശേഷം മന്ത്രിസഭയില്‍ നിന്നും പുറത്തായ സമയത്ത്‌ മാണി കുറച്ചുനാള്‍ വൈദ്യുതി വകുപ്പിന്റെ ചുമതലകൂടി വഹിച്ചിരുന്നു. ഈ കലാഘട്ടത്തില്‍ നടന്നുവെന്ന്‌ പറയുന്ന ഗ്രാഫൈറ്റ്‌ കേസ്‌ രണ്ടാംഘട്ടത്തില്‍ മാണിയെ പ്രതിയാക്കാന്‍ പണ്ട്‌ പിള്ള കോടതിയെ സമീപിച്ചിരുന്നു.

ഇത്രയുമൊക്കെയായിട്ട്‌ സ്വയം ശിക്ഷിക്കപ്പെട്ട ജയിലിലായതിനുശേഷം മറ്റുള്ളവരെക്കൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നൂവെന്നാണ്‌ മാണിയുടെ പരാതി. ഡല്‍ഹിയില്‍ പത്രസമ്മേളത്തിനിടയില്‍ ഉണ്ടായ പ്രസ്‌താവനയ്‌ക്ക് പിള്ളയെ ജയിലില്‍പ്പോയി കണ്ട്‌ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നിട്ടാണ്‌ പിള്ള ഈ നിലപാട്‌ സ്വീകരിച്ചതെന്നും മാണി വിഭാഗം പറയുന്നു.