2011, മേയ് 27

കേന്ദ്ര മന്ത്രിയുടെ കുഴല്‍ ഇടപാട്

കേരളത്തില്‍നിന്നുള്ള ഒരു കേന്ദ്രമന്ത്രിയുമായി ബന്ധപ്പെട്ട ആളുകളില്‍നിന്നു കുഴല്‍പണം പിടിക്കാന്‍ കേരളാ പോലീസിനു രഹസ്യ വിവരം കൈമാറിയതു കര്‍ണാടക ആഭ്യന്തര മന്ത്രാലയത്തിലെ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥന്‍.

ഇതുപ്രകാരം വയനാട്‌ എസ്‌.പിയാണു ബത്തേരി എസ്‌.ഐയെ കുഴല്‍പണവേട്ടയ്‌ക്കു നിയോഗിച്ചത്‌. കൃത്യമായ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ 11നു പുലര്‍ച്ചെ മുത്തങ്ങയില്‍നിന്ന്‌ 24.1 ലക്ഷത്തിന്റെ കുഴല്‍പണവും പ്രതികളെയും പിടികൂടി എസ്‌.ഐയും സംഘവും സ്‌റ്റേഷനിലെത്തി. ഏതാനും മണിക്കൂറുകള്‍ക്കു ശേഷം 'മുകളില്‍' നിന്നു വിളിയെത്തിയപ്പോഴാണു കേന്ദ്രമന്ത്രിയുമായി ബന്ധമുള്ള ആളുകള്‍ക്കു കുഴല്‍പണ കള്ളക്കടത്തില്‍ പങ്കുണ്ടെന്നു പോലീസിനു മനസിലായത്‌.

സംഭവം സംബന്ധിച്ച വിവരങ്ങള്‍ ഉന്നത ഇടപെടല്‍ ഉണ്ടാവുന്നതിനു മുമ്പു മാധ്യമങ്ങള്‍ക്കു നല്‍കിപ്പോയതിനാല്‍, പണം മാത്രം പിടികൂടിയതായി രേഖപ്പെടുത്തി പോലീസ്‌ പ്രതികളെ വിട്ടയയ്‌ക്കുകയായിരുന്നു. കേന്ദ്രമന്ത്രിയുടെ പേരില്‍ ചെലുത്തിയ സമ്മര്‍ദത്തേത്തുടര്‍ന്നു വിട്ടയയ്‌ക്കപ്പെട്ട പ്രതികള്‍ 'നിങ്ങളെ കാണിച്ചു തരാ'മെന്നു പോലീസുകാരെ ഭീഷണിപ്പെടുത്തിയാണു സ്‌റ്റേഷനില്‍നിന്നു പോയത്‌.

കുഴല്‍പണ കള്ളക്കടത്തു രംഗത്തെ പ്രമുഖരാണ്‌ എതിരാളികളുടെ നീക്കം ഉദ്യോഗസ്‌ഥരിലൂടെ ചോര്‍ത്തി നല്‍കിയതെന്നാണു സൂചന. വിവാദത്തില്‍ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥന്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ സംഭവം അന്വേഷിക്കാന്‍ ഉന്നത പോലീസ്‌ മേധാവികള്‍ അടുത്തദിവസം വയനാട്ടിലെത്തിയേക്കും. അതേസമയം സംഭവം മൂടിവയ്‌ക്കാന്‍ രാഷ്‌ട്രീയ നീക്കം ശക്‌തമാണ്‌.

വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)