2011, മേയ് 31

മത-സാമുദായിക ബ്ലാക്‌മെയില്‍

സാമുദായിക സംഘടനകളുടെ പിന്നാലെ പോയാല്‍ മാത്രമേ സ്‌ഥാനമാനങ്ങള്‍ കിട്ടുകയുള്ളൂവെന്നതു നിര്‍ഭാഗ്യകരമാണെന്നു വി.ഡി.സതീശന്‍ എം.എല്‍.എ. വോട്ട്‌ബാങ്കിന്റെ പേരില്‍ സാമുദായിക സംഘടനകള്‍ ബ്ലാക്‌മെയില്‍ രാഷ്‌ട്രീയമാണ്‌ കളിക്കുന്നതെന്നും ഏതെങ്കിലുമൊരു സമുദായത്തിന്റെ സഹകരണത്തോടെ സ്‌ഥാനമാനങ്ങളില്‍ കയറിപറ്റിയവര്‍ക്ക്‌ ഇതിനെ എതിര്‍ക്കാനാവില്ലെന്നും കെ.എസ്‌.യു. ജന്മദിനാഘോഷത്തോടനുബന്ധിച്ച്‌ എറണാകുളത്തു സംഘടിപ്പിച്ച പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

മത-സാമുദായിക സംഘടനകളുടെ ഭീഷണിക്കായി കാത്തുനില്‍ക്കുന്നവരും നേതാക്കളുടെ കൂട്ടത്തിലുണ്ട്‌. അവര്‍ ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കുന്നവരാണ്‌ ഈ നേതാക്കള്‍. സാമുദായിക സംഘടനകളുടെ ഭീഷണിയ്‌ക്കു വഴങ്ങാനായി ദുര്‍ബലമായി നില്‍ക്കുമ്പോഴാണ്‌ ഇതൊക്കെ സംഭവിക്കുന്നത്‌. ഒരു ജാതി മത ശക്‌തികളുടേയും പിണിയാളായി രാഷ്‌ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ ആത്മാഭിമാനമുള്ളവര്‍ക്കു സാധിക്കില്ല.

സമുദായത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ ഉദ്ധരിച്ചു മുന്നോട്ടു കൊണ്ടുവരലാണ്‌ സാമുദായിക നേതാക്കളുടെ കടമ. അല്ലാതെ കുറ്റവാളിയാകുന്നവരെ സംരക്ഷിക്കുകയും രാഷ്‌ട്രീയ വിലപേശല്‍ നടത്തലുമല്ല. മതസ്വാതന്ത്ര്യത്തെ സംഘടിതരൂപത്തിലാക്കി അതുവഴി വോട്ട്‌ബാങ്ക്‌ രാഷ്‌ട്രീയം കളിക്കുകയാണ്‌ ഇക്കൂട്ടര്‍ ചെയ്യുന്നത്‌. കേരളം ആരു ഭരിക്കണമെന്നതു തീരുമാനിക്കുകയും നേതൃത്വത്തിനു മീതെ ഈ തീരുമാനം അടിച്ചേല്‍പ്പിക്കുകയും വോട്ട്‌ബാങ്ക്‌ കാട്ടി വിരട്ടുകയുമാണ്‌ സാമുദായിക ശക്‌തികള്‍ ഇപ്പോള്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്‌.

നേതാക്കള്‍ക്കു ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങള്‍ക്കാണ്‌ ഇപ്പോള്‍ സ്‌ഥാനമാനങ്ങള്‍ ലഭിക്കുന്നത്‌. ഈ ഉപഗ്രഹങ്ങള്‍ ഖദര്‍ ചുളിയാതെയും വിയര്‍ക്കാതെയും കാര്യം കാണാന്‍ മിടുക്കരാണ്‌. മുതിര്‍ന്ന നേതാവിന്റെ ദൗര്‍ബല്യങ്ങള്‍ മനസിലാക്കി അവര്‍ക്കു വേണ്ടതു ചെയതുകൊടുത്തു നേതാക്കന്‍മാര്‍ക്ക്‌ ഒഴിവാക്കാന്‍ പറ്റാത്തവരാകുമ്പോള്‍ ഏതെങ്കിലും സാമുദായിക സംഘടനയുടെ ലേബലില്‍ കെട്ടി എഴുന്നെള്ളിക്കുകയാണ്‌ ചെയ്യുന്നത്‌. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്ന്‌ ഇക്കൂട്ടര്‍ ഓര്‍ക്കുന്നതു നന്നായിരിക്കും-സതീശന്‍ പറഞ്ഞു.

വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)