2011, മേയ് 10

കയ്യാലപ്പുറത്തെ തേങ്ങ

മാണിയെ ഉപമുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ മുന്നണി വിടാന്‍ ആലോചന

 മാണിയെ ഉപമുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ മുന്നണി വിടാന്‍ ആലോചന
തിരുവനന്തപുരം: തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനം വരുന്നതിനു മുമ്പേ യുഡിഎഫില്‍ പദവികളെ ചൊല്ലി ചൂടന്‍ ചര്‍ച്ചകള്‍. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് നടത്തുന്ന കരുനീക്കങ്ങള്‍ക്കു തടയിടാന്‍ കോണ്‍ഗ്രസും പുതിയ അടവുകള്‍ തേടുകയാണ്. കൂട്ടലുകളും കിഴിക്കലുകളുമായി ഇരു മുന്നണികളും മുന്നേറുന്നതിനിടെയാണ് മാണി ഗ്രൂപ്പിന്റെ അണിയറ നീക്കങ്ങള്‍.


മുഖ്യമന്ത്രിക്കസേരയിലേക്ക് കണ്ണും നട്ടു ചില കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കങ്ങളില്‍ മത, സാമുദായിക നേതൃത്വങ്ങളും പരോക്ഷമായി പങ്കു ചേര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസുമായി സീറ്റു വിഭജന കാലത്ത് തുടങ്ങിയ സ്വരച്ചേര്‍യില്ലായ്മ കൂടുതല്‍ രൂക്ഷമാകുന്നതായാണു സൂചന.
ആര് അധികാരത്തില്‍ വന്നാലും വലിയ ഭൂരിപക്ഷമൊന്നുമില്ലെന്ന് ഏകദേശം ഉറപ്പാണ്. ഈ പശ്ചാത്തലത്തില്‍ മാണിഗ്രൂപ്പിന് കൂടുതല്‍ സീറ്റ് ലഭിക്കുകയും ഭരണലബ്ധിക്കുള്ള നിര്‍ണായക ശക്തിയായി മാറുകയും ചെയ്താല്‍ കെ.എം മാണിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിക്കാനാണ് പാര്‍ട്ടിയുടെ ആലോചന. യുഡിഎഫ് ഇതു നിരസിച്ചാല്‍ മുന്നണി വിടാനും മടിക്കില്ലെന്നാണ് കേരള കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

എല്‍ഡിഎഫാകട്ടെ, മാണിയെ കൂട്ടു പിടിക്കുന്നതിനോട് യോജിച്ച മട്ടാണ്. മാണിഗ്രൂപ്പ് വിട്ടു പോകുന്നതോടെ യുഡിഎഫിന് ഭൂരിപക്ഷം നഷ്ടമായാലും വി.എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ സിപിഎമ്മിനു പോലും താത്പര്യമില്ല. ഈ സാഹചര്യത്തില്‍, മാണിയെ മുഖ്യമന്ത്രിയാക്കി ഭരണം പിടിച്ചെടുക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. പ്രബല ക്രിസ്തീയ സഭകളുടെ പിന്തുണയും ഇക്കാര്യത്തില്‍ മാണിക്കു തുണയാകും. മാണിയെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാനും അധികം വൈകാതെ ഇടക്കാല തെരഞ്ഞെടുപ്പിലേക്കു നീങ്ങാനുമാകും എല്‍ഡിഎഫ് ശ്രമിക്കുക. ഇക്കാരണത്താല്‍ മാണിയുടെ നേതൃത്വത്തില്‍ മന്ത്രിസഭയുണ്ടായാല്‍ അതില്‍ പങ്കാളികളാകാതെ മാറ്ി നില്‍ക്കാനും സിപിഎം, സിപിഐ നേതൃത്വങ്ങള്‍ ആലോചിക്കുന്നുണ്ടെന്നാണു സൂചന.

ഏതായാലും വിഎസിനെ മുഖ്യമന്ത്രിയാക്കിയുള്ള ഒരു സര്‍ക്കാര്‍ വരുന്നതിനോട് സിപിഎമ്മിലെ ഒരു വിഭാഗവും എല്‍ഡിഎഫ് ഘടകകക്ഷികളും യോജിക്കുന്നില്ല. ഈ പ്രതിസന്ധി മറികടക്കാനുള്ള ഉപകരണമായി മാണിഗ്രൂപ്പിനെ ഉപയോഗിക്കാമെന്നാണ് കണക്കുകൂട്ടല്‍.
സീറ്റു വിഭജന വേളയില്‍ യുഡിഎഫ് അവഗണിച്ചുവെന്ന തോന്നലുള്ള ഓര്‍ത്തഡോക്‌സ് സഭയും, മാണിയുമായി വളരെയേറെ അടുപ്പം പുലര്‍ത്തുന്ന കത്തോലിക്കാ സഭയും പുതിയ നീക്കത്തെ പിന്തുണയ്ക്കുമെന്നാണ് ഒരു വിഭാഗം കേരള കോണ്‍ഗ്രസ് നേതാക്കളുടെ കണക്കുകൂട്ടല്‍. ഇത് ഒരു പരിധിവരെ യാഥാര്‍ത്ഥ്യമാകാനും ഇടയുണ്ട്.


സിപിഎമ്മുമായി അകന്നു നില്‍ക്കുന്ന കത്തോലിക്കാ സഭയുടെ പിന്തുണയോടെ എത്തുന്ന മാണിയെ സ്വീകരിക്കുക വഴി തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ എല്‍ഡിഎഫിനും സാധിക്കും. മുന്നണിക്കുള്ളില്‍ കുറുമുന്നണിയുണ്ടാക്കി സമ്മര്‍ദ തന്ത്രം പയറ്റാനാകും മാണിഗ്രൂപ്പ് ആദ്യം ശ്രമിക്കുക. അതു സാധിച്ചില്ലെങ്കില്‍ മുന്നണി വിടുമെന്ന ഭീഷണിയും മുഴക്കും. ഇതോടെ യുഡിഎഫ് തങ്ങളുടെ വരുതിക്കെത്തുമെന്നും പാര്‍ട്ടി നേതാക്കള്‍ കണക്കുകൂട്ടുന്നു. മുസ്ലിം ലീഗാണോ തങ്ങളാണോ മുന്നണിയിലെ പ്രധാനികളെന്ന് നേതൃത്വം വ്യക്തമാക്കണമെന്നായിരിക്കും പാര്‍ട്ടിയുടെ ആവശ്യം.


ദീര്‍ഘകാലത്തെ നിയമസഭാ പ്രവര്‍ത്തന പാരമ്പര്യമുള്ള കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഉപമുഖ്യമന്ത്രിയെങ്കിലും ആക്കണമെന്ന പാര്‍ട്ടിയുടെ ആവശ്യത്തോട് യുഡിഎഫ് പക്ഷേ, പ്രതികരിച്ചിട്ടില്ല. ഫലപ്രഖ്യാപനം വന്ന ശേഷം കൂടുതല്‍ ശക്തമായി തങ്ങളുടെ ആവശ്യം ഉന്നയിക്കാനാണു മാണിഗ്രൂപ്പിന്റെ തീരുമാനം. അതിനോടും തണുപ്പന്‍ സമീപനമാണ് യുഡിഎഫ് നേതൃത്വം തുടരുന്നതെങ്കില്‍ ഇടതുമുന്നണിയോട് അടുക്കാന്‍ തന്നെയാണ് തീരുമാനം.

കടപ്പാട് - കേരളഭൂഷണം ദിനപ്പത്രം.



1 അഭിപ്രായ(ങ്ങള്‍):

jayanEvoor പറഞ്ഞു...

റിസൽറ്റ് വരുന്നതുവരെ “യുവർ ഗസ് ഈസ് ആസ് ഗുഡ് ആസ് മൈൻ!”