2011, ഡിസം 2

പഴയ ഡാം അങ്ങിനെ തന്നെ നില്‍ക്കട്ടെ


കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൊതുവില്‍ മലയാളികളുടെ ഇടയില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു അവബോധവും എത്രയും പെട്ടന്ന് പരിഹരിക്കപ്പെടണമെന്ന ആഗ്രഹവും ഉണര്‍ന്നു വരുന്നുണ്ട് അത് നല്ലത് തന്നെ. നമ്മുടെ മാധ്യമങ്ങളും നേതാക്കന്മാരും ജന്ങ്ങളുടെ പക്ഷത്ത് അണിചേര്‍ന്നു കഴിഞ്ഞു. ഇനി വേണ്ടത് ഭിന്നതകള്‍ മാറ്റി വച്ച് എത്രയും പെട്ടന്ന് പരിഹാരം ഉണ്ടാവുക എന്നതാണ്.

സൈബര്‍ കൂട്ടായ്മകളിലും ആളുകള്‍ കൂട്ടം ചേരുന്ന സായാഹ്ന്ന സദസുകള്‍, കല്യാണ വേദികള്‍ തുടങ്ങി ഗള്‍ഫ് രാജ്യങ്ങളിലെ ബാച്ചിറൂമുകളില്‍ പോലും ഇപ്പോള്‍ പ്രധാന ചര്‍ച്ച മുല്ലപ്പെരിയാര്‍ ഭീഷണിയും പരിഹാരവുമാണ്.

എല്ലാ ചര്‍ച്ചകളിലും പ്രധാനമായി എത്തിച്ചേരുന്ന നിഗമനവും ഏറ്റവും അനുയോജ്യമായതും പഴയ ഡാമിന്റെ സംഭരണശേഷി അപകടം ഉണ്ടാവാന്‍ സാധ്യതയില്ലാത്തവണ്ണം കുറച്ച് നിര്‍ത്തി പുതിയൊരു ഡാം കെട്ടുക എന്നതാണ്. (മറ്റു ചില ആശയങ്ങളും ഉയര്‍ന്നു വരുന്നുണ്ട് അവ നമുക്ക് അവസാനം ചര്‍ച്ചചെയ്യാം) അങ്ങനെ തേക്കടി തടാകവും പെരിയാര്‍ വന്യമ്മൃഗ സങ്കേതവും നശിച്ചുപോകാതെ നിലനിര്‍ത്തുകയും തമിഴ്നാട്ടിലെ കര്‍ഷകര്‍ക്കാവശ്യമായ ജലം നല്‍കുകയും ചെയ്യാം. എന്നാല്‍ വൈക്കോയുടെയും കൂട്ടരുടെയും അപക്വമായ തീവ്രവാദ നിലപാടുകളും കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് ഇളക്കി വിട്ട് കലാപം ഉണ്‍ടാക്കാനുള്ള ശ്രമങ്ങളെയും ഭയന്ന് ജയലളിതയും കരുണാനിധിയും അടക്കമുള്ള നേതാകളും ഈ നിര്‍ദ്ദേശത്തെ എതിര്‍ക്കുകയാണ്.

സാഹചര്യം ഇതായിരിക്കെ അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ സുപ്രീം കോടതി വിധി വരുന്നതിനു മുന്‍പ് തമിഴ്നാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നോ വിശാല ദേശീയ താല്‍പര്യം മുന്‍‌നിര്‍ത്തി മുപ്പത്തിയഞ്ച് ലക്ഷം ജനങ്ങളുടെ ജീവനെ കരുതിയൊ യാധാര്‍ഥ്യബോധത്തോടെ ഉള്ള നിലപാട് മാറ്റം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.

സുപ്രീം കോടതി വിധി വന്നാലും തമിഴ്നാട് സര്‍ക്കാര്‍ വീണ്ടും റിവ്യൂ അപ്പീല്‍ പോകുകയും നിയമ നടപടികള്‍ അനന്തമായി നീളുകയും ചെയ്യും, നിയമ നടപടികള്‍ അവസാ​നിച്ചിട്ട് പുതിയ ഡാം എന്നത് നടക്കാത്ത സ്വപ്നം മാത്രമെന്നു സാരം. അതു വരെ കാത്തിരിക്കാന്‍ ഭൂകമ്പവും പേമാരിയും ഒക്കെ തയ്യാറാകുമോ? ആകുമെന്നു വിശ്വസിക്കാനാണെനിക്കു താല്‍പ്പര്യം.

എങ്കിലും ഇപ്പോള്‍ അടിയന്തിരമായി നാം ഒരു ദുരന്തമുണ്ടായാല്‍ എന്തൊക്കെ നാശനഷ്ടം ഉണ്ടാകുമെന്നും അതിന്റെ ആഘാതവും, മനുഷ്യനും ജന്തുജാലങ്ങളുമടക്കമുള്ള ജീവന്‍ നഷ്ടപ്പെടാതിരിക്കുവാനും, എന്തെല്ലാം മുങ്കരുതല്‍ എടുക്കുവാന്‍ സാധിക്കുമെന്നു ദുരന്ത നിഴലിലുള്ള ജനങ്ങളെ ബോധവ്ല്‍ക്കരിക്കുകയും സദാ ജാഗരൂകരായിരിക്കുവാന്‍ പരിശീലിപ്പിക്കുകയും വേണം. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്തു നിന്നും കണ്ട്രോള്‍ റൂം എന്ന പേരില്‍ ഏതാനും ടെലഫോണ്‍ നമ്പര്‍ പ്രസിദ്ധീകരിച്ചതിനപ്പുറം ഗൗരവതരമായ ഒരു നീക്കവും ഉണ്ടായില്ല, ഇന്നലെ ഹൈക്കോടതിയുടെ വിചാരണ വേളയില്‍ പോലും നമ്മുടെ സര്‍ക്കാര്‍ പ്രതിനിധികള്‍ ഇരുട്ടില്‍ തപ്പുന്നതാണ് കാണുവാന്‍ സാധിച്ചത്.

എന്നാല്‍ ഇത്തത്തിലുള്ള ഒരു ബോധവല്‍ക്കരണ യജ്ഞവുമായി നിരക്ഷരന്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന മനോജ് രവീന്ദ്രന്റെ നേതൃത്വത്തില്‍ കൊച്ചി കേന്ദ്രമാക്കി യുവാക്കളുടെ ഒരു സംഘം മുന്നോട്ട് വന്നിട്ടുണ്ട്, താല്‍പര്യമുള്ള മറ്റു സന്നദ്ധ സംഘടനകളേയും സഹകരിപ്പിച്ചുകൊണ്ട് വിപുലമായ ഈ ബോധവല്‍ക്കരണ നീക്കം പ്രത്യാശ പകരുന്നു. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹകരണവും അധികാരികളുടെ പിന്തുണയും കൂടി ലഭ്യമായാല്‍ മാത്രമേ ഇത്തരം നീക്കങ്ങള്‍ കൂടുതല്‍ ഭലപ്രദമാക്കാന്‍ സാധിക്കുകയുള്ളു. അതിനാവശ്യമായ ശ്രദ്ധയും സഹകരണവും ജില്ലാ, ബ്ലോക്ക് പഞ്ജായത്ത് അധികൃതര്‍ നല്‍കുമെന്നു പ്രത്യാശിക്കാം.

നിഭാഗ്യവശാല്‍ ഏതെങ്കിലും കാരണംകൊണ്ട് തര്‍ക്കം പരിഹരിച്ച് പുതിയ ഡാം നിര്‍മ്മിക്കുന്നതിനു മുന്‍പ് നിലവിലുള്ള ഡാം തകര്‍ന്നാല്‍ ഇപ്പോള്‍ പെരിയാര്‍ നദി സ്വഛന്ദം ഒഴുകുന്ന ഇടങ്ങളില്‍കൂടിത്തന്നെ പ്രളയ ജലപ്രവാഹവും ഉണ്ടാകും എന്നു കരുതി മാത്രം മുങ്കരുതല്‍ നടപടികള്‍ സ്വീകരിച്ചാല്‍ പോര, നിലവിലെ നദി പല സ്ഥലങ്ങളിലും വലിയ വളവുകളോടും തിരിവുകളോടും കൂടിയാണ് ഒഴുകുന്നത്. അലസഗമനം വെടിഞ്ഞ് രൗദ്രഭാവം പൂണ്ടെത്തുന്ന പ്രളയജലം വലിയ മലനിരകളുടെ സമ്രക്ഷണകവചമില്ലാത്ത പ്രദേശങ്ങളില്‍ സംഹാരശക്തിയോടെ ഗതിമാറിയൊഴുകുവാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. സായുധസേനകളിലും മറ്റും പ്രവര്‍ത്തിച്ച് ഇത്തരം അടിയത്തിര സാഹചര്യങ്ങള്‍ മികച്ചരീതിയില്‍ കൈകാര്യം ചെയ്ത് പരിചയമുള്ള ധാരാളം മലയാളികള്‍ ഉണ്ട് അവര്‍ തങ്ങളുടെ അനുഭവസമ്പത്ത് നമ്മുടെ നാടിന്റെ ഈ സന്നിഗ്ധ ഘട്ടത്തില്‍ ഉപയോഗപ്പെടുത്തുവാന്‍ മുന്നോട്ടു വരിക തന്നെ ചെയ്യും.

ദുരന്തം പ്രതീക്ഷിച്ച് ഭയവിഹ്വലരായി കഴിയുന്ന മലയാളികളെ മാത്രമല്ല, മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട തമിഴ് കര്‍ഷകരേയും കംബം തേനി പ്രദേശങ്ങളില്‍ അധിവസിക്കുന്ന മറ്റുള്ളവരേയും സത്യാവസ്ഥ മനസിലാക്കി കൊടുക്കേണ്ടതുണ്ട്, പുതിയ ഡാം നിര്‍മിച്ചാല്‍ അവ്ര്‍ക്ക് ബുദ്ധിമുട്ട് കൂടാതെ ആവശ്യത്തിനുള്ള ജലം ലഭ്യമാകുമെന്നും എന്നാ​‍ല്‍ ഒരു ജലദുരന്തമുണ്ടായാല്‍ പിന്നീടൊരിക്കലും മുല്ലപ്പെരിയാറ്റില്‍ മറ്റൊരു ഡാം ഉയരുകയില്ലെന്നും തമിഴ്നാട്ടിലെ അഞ്ചു ജില്ലകള്‍ വരള്‍ച്ചയാല്‍ ഒരുനൂറ്റാണ്ട് മുന്‍പുള്ള അവസ്ഥയിലേക്ക് പിന്മടങ്ങുമെന്നും അവരെ ബോധവല്‍ക്കരിക്കണം. താരത്മ്യേന ദുര്‍ഘടമായ ഈ ദൗത്യം എങ്ങനെ കൈകാര്യം ചെയ്യും എന്നു ചിന്തിക്കേണം. ദേശീയ തലത്തില്‍ പ്രിന്റ്, വിഷ്വല്‍ മീഡിയാ രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളികള്‍ ഈ ദൗത്യം ഏറ്റെടുക്കണം.

ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി ലളിതമായ തമിഴ് ഭാഷയില്‍ നല്ല വര്‍ണ്ണപ്പൊലിമയില്‍ വൃത്തിയായും ഭംഗിയായും നോട്ടീസുകള്‍ തയ്യാറാക്കുകയും അവ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന തമിഴരുടെ ഇടയിലും ശബരിമല ദര്‍ശനത്തിനെത്തുന്ന തമിഴ് സ്വാമിമാര്‍ക്കും വിതരണം ചെയ്യാം. അതില്‍ പകുതിയോളം ആളുകളെങ്കിലും വസ്തുതകള്‍ മനസിലാക്കുകയും സ്വദേശത്തെ ഏതാനും ആളുകളോടെങ്കിലും അല്ലെങ്കില്‍ സ്വന്തം കുടുംബാംഗങ്ങളോടെങ്കിലും ഈ വിഷയത്തിന്റെ ഗൗരവം പങ്കുവെക്കുകയും ചെയ്യും. കേരളത്തിലേക്കു വരുന്ന തമിഴരെ തടയരുത്, അവരുടെ വാഹനങ്ങള്‍ ആക്രമിക്കരുത്, അവര്‍ വരട്ടെ അവരെ നമുക്ക് സത്യാവസ്ഥ കാണിച്ചും പറഞ്ഞും ബോധ്യപ്പെടുത്താനുള്ള അവസരം ലഭിക്കുമല്ലൊ.


ഇനി നമുക്ക് പുതിയ ഡാം നിര്‍മ്മിക്കുന്നതിനെപ്പറ്റി ചിന്തിക്കാം.

പെന്നിക്കുക്ക് സായിപ്പു നിര്‍മ്മിക്കുകയും തിരുവിതാംകൂറിന്റെ രാജാവ് മണ്ടന്‍ കരാറിലൂടെ കൈവിട്ട് കളയുകയും ചെയ്ത, ജയലളിതയുടെ ഭാഷയില്‍ കേന്ദ്ര മന്ത്രിസഭയേക്കാള്‍ ഉറപ്പുള്ള ഡാം, സുപ്രീം കോടതിയിലെ കേസ് തീരുന്നത് വരെ അവിടെത്തന്നെ നില്‍ക്കട്ടെ, അതില്‍നിന്നുള്ള വെള്ളവും തമിഴന്‍ കോണ്ട് പൊയ്ക്കോട്ടെ.

നമുക്ക് നമ്മുടെ സഹോദരങ്ങളുടെ ജീവനും സ്വത്തുക്കളും സം‌രക്ഷിക്കാന്‍ നമ്മുടെ സ്വന്തം ഭൂമിയില്‍ നമ്മുടെ പണം മുടക്കി പുതിയ ഡാം നിര്‍മ്മിക്കാം. പഴയ ഡാം പൊട്ടിയൊലിച്ച് വന്നാലും നിഷ്പ്രയാസം താങ്ങാന്‍ സാധിക്കുന്ന വിധം ബലവത്തായ അത്യാധുനികമായ ഒരു അണക്കെട്ട്. പഴയ ഡാമില്‍ നാം തൊടാത്ത കാലത്തോളം കേസും കരാറുകളും സംബന്ധിച്ച നൂലാമാലകള്‍ പുതിയ ഡാമിനെ ബാധിക്കുകയില്ലല്ലോ.

പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനാവശ്യമായ പണം സ്വരൂപിക്കുന്ന കാര്യം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവും അദ്ദേഹത്തിന്റെ മുന്നണി കണ്‍‌വീനറും ഏറ്റെടുത്തു കഴിഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടി ഭേദമില്ലാതെ മുഴുവന്‍ മലയാളികളും അദ്ദേഹത്തോട് നിര്‍ലോഭം സഹകരിക്കും എന്നു നിശ്ചയം. അതുപോലെ പുതിയ ഡാമിനുള്ള കേന്ദ്ര പരിസ്ഥിതി അനുമതി ലഭിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ ഡാമിന്റെ പണി തീര്‍ക്കുക എന്ന ഉത്തരവാദിത്വം ബഹുമാനപ്പെട്ട മന്ത്രി ജോസഫ് ഒരു വെല്ലുവിളിയായിത്തന്നെ ഏറ്റെടുത്തിട്ടുണ്ട്. ഇനി നമുക്കാവശ്യം കേന്ദ്രത്തില്‍ നിന്നുള്ള അനുമതികളാണ് അത് എത്രയും പെട്ടന്ന് ലഭ്യമാക്കാനുള്ള ഉത്തരവാദിത്വം നമ്മുടെ കേന്ദ്ര മന്ത്രിമാരും ദില്ലിയില്‍ ഉന്നത പദവികളില്‍ വിരാജിക്കുന്ന മലയാളി ഉദ്യോഗസ്ഥരും ഏറ്റെടുക്കണം.

ഇനി അധവാ പുതിയ ഡാമിന് കേന്ദ്രന്റെ അനുമതി ലഭിച്ചില്ലെങ്കില്‍ എന്തു ചെയ്യും?

നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരങ്ങളെ ദുരന്തം നക്കിയെടുക്കും എന്ന യാധാര്‍ഥ്യം മനസിലാക്കിക്കൊണ്ട് ദില്ലിയിലും തിരുവനന്തപുരത്തും മറ്റു സുരക്ഷിത സ്ഥാനങ്ങളിലുമിരുന്ന് പ്രസ്താവനകളും ഒരുനേരത്തെ ഉപവാസവും നടത്തി കൈകഴുകിയാല്‍ മതിയാകുമോ?

ഒരിക്കലുമില്ല. ഉണര്‍ന്നു പ്രവര്‍ത്തിക്കണം. പുതിയ സുരക്ഷിതമായ ബലവത്തായ ഡാം നിര്‍മ്മിക്കാന്‍ നമുക്ക് സാധിക്കുന്നില്ലെങ്കില്‍, ഒരു വലിയ കനാല്‍ നമുക്ക് നിര്‍മ്മിക്കാം അന്ത്യശ്വാസം വലിക്കാന്‍ കാത്തു കിടക്കുന്ന കിഴവന്‍ ഡാമിന്റെ ചുവട്ടില്‍ നിന്നും ആരംഭിച്ച് ജനവാസം ഏറ്റവും കുറവുള്ള മലഞ്ചെരുവുകളിലൂടെ കടന്നു പോകുന്നതും സഹ്യ പര്‍വ്വത നിരയുടെ കിഴക്കേ ചരുവില്‍ എവിടെയെങ്കിലും അവസാനിക്കുന്നതുമായ ഒരു വലിയ കനാല്‍. മുല്ലപ്പെരിയാര്‍ ഡാം പൊട്ടി കുത്തിയൊലിച്ചു വരുന്ന വന്‍ ജല പ്രവാഹത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന വിധം ബലവത്തായ, ജലപ്രവാഹത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുന്ന വിധമുള്ള കൂര്‍ത്ത വളവുകളോ മറ്റു തടസങ്ങളോ ഇല്ലാത്ത വിധം കനാല്‍ നിര്‍മ്മിക്കണം, പ്രളയജലം ഒരു തുള്ളിപോലും പെരിയാറ്റിലൂടെ ഒഴുകി നാശം വിതക്കാതെ മുഴുവനായും ഈ കനാലില്‍ കൂടി ഒഴുകി തമിഴ്നാട്ടില്‍ പതിക്കുന്നവിധം വേണം കനാലിന്റെ രൂപകല്‍പ്പന.

ഇത്തരം ഒരു കനാല്‍ നിര്‍മ്മിക്കാന്‍ വര്‍ഷങ്ങളുടെ കാലതാമസം ഒന്നും ഉണ്ടാവില്ല, കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാനപ്പെട്ട നേതാക്കള്‍ ഒത്തു ചേര്‍ന്ന് ആഹ്വാനം ചെയ്താല്‍ ഇന്നു കേരളത്തില്‍ ലഭ്യമായ മുഴുവന്‍ എസ്കാവേറ്റര്‍ ഉടമകളും കണ്‍ഷ്ട്രക്ഷന്‍ കമ്പനി ഉടമകളും ചേര്‍ന്ന് കനാലിനാവശ്യമായ സാങ്കേതിക സഹായവും ഉപകരണങ്ങളും വിദഗ്ധ തൊഴിലാളികളേയും ലഭ്യമാക്കും. അവിദഗ്ധ തൊഴിലാളികള്‍ക്ക് ചെയ്യാനുള്ള കാര്യങ്ങള്‍ ശ്രമദാനമായി ചെയ്യാന്‍ സേവ് മുല്ലപ്പെരിയാര്‍ കാമ്പൈനില്‍ പങ്കെടുക്കുന്ന ലക്ഷക്കണക്കിനു യുവജനങ്ങളെത്തും. അങ്ങനെ ഏറിയാല്‍ രണ്ടാഴ്ച സമയത്തിനുള്ളില്‍ കനാല്‍ പൂര്‍ത്തിയാക്കാം. കനാലിന്റെ ഏകദേശ രൂപരേഘ താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ചുവന്ന നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു.


മുല്ലപ്പെരിയാറിലെ നിലവിലുള്ള പഴഞ്ചന്‍ അണക്കെട്ട് പരിപൂര്‍ണ്ണ സുരക്ഷിതമെന്ന് വാദിക്കുന്ന വൈക്കോലിനും തലൈവര്‍ക്കും അണ്ണിക്കുമൊക്കെ പ്രളയജലം ഈ കനാലിലൂടെ തമിഴ്നാട്ടിലെത്തി ദുരന്തം വിതക്കുമെന്നു വാദിക്കാനാകുമോ? കനാലിലൂടെ ഒഴുകിയെത്തുന്ന ജലം അവര്‍ അവരുടെ നാട്ടില്‍ അണകെട്ടി ശേഘരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയോ ജലസേചനത്തിന് ഉപയോഗിക്കുകയോ ചെയ്യട്ടെ. കേരളത്തില്‍ സുരക്ഷയും തമിഴന് ആവശ്യമായ ജലവും ലഭ്യമാക്കുക മാത്രമാണ് നമ്മുടെ ലക്ഷ്യം.

4 അഭിപ്രായ(ങ്ങള്‍):

Tinku പറഞ്ഞു...

Nothing is going to happen.people will forget when a new issue would come...all the leaders who makes the noises would get new land in kambam or theni..veruthe samayam kaleyenda...Pottumbol pottette..bakki appol nokkam..

സനീഷ്കുമാര്‍ പറഞ്ഞു...

അഭിപ്രായം കൊള്ളം. ഗതികെട്ടാല്‍ ആ തന്തക്ക് പിരക്കതവരുടെ നെഞ്ജത്തെക്ക് തന്നെ ചാല് വെട്ടണം. അപ്പോള്‍ ആ ക--പ്പ് അങ്ങ് മാറി കിട്ടുമല്ലോ??????

ആവനാഴി പറഞ്ഞു...

ജനങ്ങൾ സംഘടിക്കണം. അങ്ങിനെ ഒരു കനാൽ വെട്ടാൻ തീരുമാനിച്ചു അങ്ങു വെട്ടണം. കേന്ദ്രമോ സുപ്രീം കോടതിയോ ഒന്നും ഈ ദുരന്തത്തിൽ നിന്നു കേരളത്തെ രക്ഷിക്കാൻ താൽ‌പ്പര്യം കാണിക്കാത്ത നിലക്കു ജങ്ങൾ സംഘടിക്കണം. ജങ്ങളുടെ വേലിയേറ്റമാണു വേണ്ടത്. വിജയിക്കും.

തൊമ്മന് പറഞ്ഞു...

ഈ തൊമ്മന്റെ അഭിപ്രായത്തില്‍ തോമായുടെ കനാല്‍ പദ്ധതി ഒരു കണക്കിന് പ്രാവര്ത്തികമാണ്... എല്ലാവരുടെ സഹകരണം ഉണ്ടാവുകയും ചെയ്യും..കാരണം " നമ്മള് നശിച്ചാലും വേണ്ടില്ല മറ്റവന്‍ നന്നാവരുത്" എന്നാ മലയാളിയുടെ മനോഭാവം ഈ കനാലിന്റെ നിര്‍മ്മാണത്തിന്റെ വിജയത്തില്‍ കലാശിക്കും എന്നതില്‍ തര്‍ക്കമില്ല..! കനാല് വെട്ടാന്‍ സമയമായാല്‍ ഈ തൊമ്മന് ഒരു miscall അടിക്കാന്‍ മറക്കരുത്... എങ്ങനെയെങ്കിലും സൌദിയില്‍ നിന്നും ഞാന്‍ പറന്നെത്തും...!