2011, ഡിസം 31

പണിതുടങ്ങും മുമ്പേ പാളം പൊളിച്ചു‍



ആഗോള ടെന്‍ഡറിനോടുള്ള കേരളത്തിന്റെ അഭിനിവേശം കൊച്ചി മെട്രോയുടെ പാളം തെറ്റിച്ചേക്കുമെന്നു ഭീതി. മെട്രോ റെയിലിന്റെ വിഖ്യാത വിദഗ്‌ധനും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ(ഡി.എം.ആര്‍.സി) മേധാവിയുമായ ഇ. ശ്രീധരന്റെയും ഡി.എം.ആര്‍.സിയുടെയും പൂര്‍ണമേല്‍നോട്ടത്തിലേ കൊച്ചി മെട്രോ നടപ്പാക്കൂ എന്നായിരുന്നു കേരളത്തിന്റെ പ്രഖ്യാപിത നിലപാട്‌. എന്നാല്‍, ശ്രീധരനും ആഗോള ടെന്‍ഡറും ഒന്നിച്ചുപോകില്ല.

ആഗോള ടെന്‍ഡറിലൂടെയേ പദ്ധതി നടപ്പിലാക്കൂവെന്നു പൊതുമരാമത്ത്‌ മന്ത്രി ഇബ്രാഹിം കുഞ്ഞ്‌ വ്യക്‌തമാക്കിയതോടെയാണു കൊച്ചി മെട്രോയ്‌ക്ക്   ഡി.എം.ആര്‍.സിയുടെ സേവനമുണ്ടാകില്ലെന്നുറപ്പായത്‌. മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, ഇപ്പോള്‍ കൊച്ചിയില്‍ ചെയ്‌തുവരുന്ന അടിസ്‌ഥാനസൗകര്യ വികസനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കി മടങ്ങാന്‍ പ്രൊജക്‌ട് മാനേജര്‍ പി. ശ്രീറാമിനെ ഇ. ശ്രീധരന്‍ അറിയിച്ചു. പുതിയ പദ്ധതികളൊന്നും ഏറ്റെടുക്കേണ്ടെന്നു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ബാനര്‍ജി റോഡ്‌ വികസനവുമായി ബന്ധപ്പെട്ട പദ്ധതിയില്‍ ഡി.എം.ആര്‍.സി. തൊടില്ല. 30.12 കോടി രൂപ മുടക്കി നടത്തേണ്ടിയിരുന്ന പദ്ധതിയാണ്‌ ഉപേക്ഷിക്കുന്നത്‌.

അതേസമയം ഡി.എം.ആര്‍.സി. കൊച്ചി ഓഫീസ്‌ പൂട്ടിയെന്ന വാര്‍ത്ത ശരിയല്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്‌തമാക്കി. ഡി.എം.ആര്‍.സി. ഏറ്റെടുത്താല്‍ മാത്രമേ കൊച്ചി മെട്രോ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമുള്ളുവെന്ന്‌ ശ്രീധരന്‍ നേരത്തേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചിരുന്നു. വി.എസ്‌. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ഈ നിര്‍ദേശം അംഗീകരിക്കുകയും ജി.സി.ഡി.എ കെട്ടിടത്തിന്റെ രണ്ടാമത്തെ നില ഡി.എം.ആര്‍.സിയുടെ ഓഫീസ്‌ പ്രവര്‍ത്തനത്തിനായി വിട്ടുകൊടുക്കുകയും ചെയ്‌തിരുന്നു. നിര്‍മാണ പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടത്തിനായി പദ്ധതിയുടെ ആറു ശതമാനമാണ്‌ പ്രതിഫലമായി ഡി.എം.ആര്‍.സി. ആവശ്യപ്പെട്ടിരുന്നത്‌. ഇതു 300 കോടി രൂപ വരുമെന്നും ഇക്കാര്യം അംഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി ശ്രീധരന്‌ കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ എം.ഡി. ടോം ജോസ്‌ കത്തയച്ചതോടെയാണ്‌ അസ്വസ്‌ഥത ആരംഭിച്ചത്‌. ടെന്‍ഡറില്‍ ഡി.എം.ആര്‍.സിക്ക്‌ പങ്കെടുക്കാമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ അവഹേളനം ശ്രീധരനു സഹിക്കാവുന്നതിനും അപ്പുറമായിരുന്നെന്ന്‌ ഡി.എം.ആര്‍.സി. വൃത്തങ്ങള്‍ അറിയിച്ചു.

ഡി.എം.ആര്‍.സിയുടെ മാനേജിംഗ്‌ ഡയറക്‌ടര്‍ സ്‌ഥാനത്തുനിന്ന്‌ ഇന്നു പടിയിറങ്ങുന്ന ശ്രീധരന്‍ കൊച്ചി മെട്രോയുടെ മേധാവിയായി സ്‌ഥാനമേല്‍ക്കേണ്ട സമയത്താണ്‌ ടോം ജോസ്‌ ബോംബ്‌ പൊട്ടിച്ചത്‌. ഡി.എം.ആര്‍.സി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാത്ത പക്ഷം ഉപദേശകനായി തുടരാന്‍ താല്‍പര്യമില്ലെന്നും ഏറ്റെടുത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ച്‌ കൊച്ചി മെട്രോയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നും അറിയിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സംസ്‌ഥാനത്ത്‌ റെയില്‍വേ വകുപ്പിന്റെ ചുമതലയുള്ള ആര്യാടന്‍ മുഹമ്മദ്‌ എന്നിവര്‍ക്കു ശ്രീധരന്‍ കത്തയച്ചിരുന്നു. ഈ കത്തുകള്‍ക്ക്‌ സംസ്‌ഥാനത്തിന്റെ ഭാഗത്തുനിന്നു പ്രതികരണമുണ്ടായിട്ടില്ലെന്നു ഡി.എം.ആര്‍.സിയുടെ പ്രതിനിധി 'മംഗള'ത്തോടു പറഞ്ഞു.

ജയ്‌പൂര്‍ മെട്രോ റെയില്‍ പദ്ധതി പ്രത്യേക കോര്‍പറേഷനായി രൂപീകരിച്ചിട്ടുണ്ടെങ്കിലും ഡി.എം.ആര്‍.സിയാണ്‌ പദ്ധതി നടത്തുന്നത്‌. ഇതേ മാതൃക കൊച്ചിയിലും നടപ്പാക്കാനാണ്‌ ശ്രീധരന്‍ ആലോചിച്ചത്‌. റായ്‌പൂര്‍, ഭോപ്പാല്‍, ഇന്‍ഡോര്‍, നവി മുംബൈ, ലഖ്‌നൗ, ഷില്ലോങ്‌, പട്‌ന, ഗാസിയാബാദ്‌, ഫരീദാബാദ്‌ എന്നിവിടങ്ങളില്‍ സ്‌ഥാപിക്കുന്ന മെട്രോ റെയില്‍ കോര്‍പറേഷനിലേക്കു ക്ഷണമുണ്ടായിരുന്നെങ്കിലും ജന്മനാടായ കേരളത്തില്‍ മെട്രോ നടപ്പാക്കാനായിരുന്നു ശ്രീധരനു താല്‍പര്യക്കൂടുതല്‍.

ചെലവു കുറച്ചുള്ള പദ്ധതിയാണ്‌ കൊച്ചിയില്‍ ഡി.എം.ആര്‍.സി. ആവിഷ്‌കരിച്ചിരുന്നത്‌. കൊച്ചിയിലെ വിശദമായ പദ്ധതി റിപ്പോര്‍ട്ടി(ഡി.പി.ആര്‍)നായി ഡല്‍ഹി മെട്രോ 50 ലക്ഷം രൂപ ഈടാക്കിയപ്പോള്‍ ബംഗളൂരിലെ മെട്രോ പദ്ധതിക്കായി മറ്റൊരു ഏജന്‍സി ഈടാക്കിയതു രണ്ടരക്കോടി രൂപയായിരുന്നു. ഏറ്റെടുക്കുന്ന കരാറുകാര്‍ നിര്‍മാണം വൈകിപ്പിച്ചാല്‍ കരാര്‍ റദ്ദാക്കുകയോ അത്തരത്തിലുള്ള കരാറുകാരെ പങ്കെടുപ്പിക്കാതിരിക്കുകയോ ആണ്‌ ഡി.എം.ആര്‍.സി. ചെയ്യുന്നത്‌. വന്‍ പദ്ധതികളില്‍ കരാര്‍ എടുക്കുന്നവരുമായി ഒത്തുകളിച്ച് നിര്‍മ്മാണം അനന്തമായി നീട്ടിക്കൊണ്ട്പോയി നിര്‍മ്മാണ ചിലവ് എസ്റ്റിമേറ്റിന്റെ പലമടങ്ങ് വര്‍ധിപ്പിക്കുകയും അങ്ങനെ കിട്ടുന്ന ലാഭം അധികാരികളും കരാറുകാരനും ഉദ്യോഗസ്ഥരും പങ്കിട്ടെടുക്കുകയെന്ന കേരളത്തിലെ കീഴ്വഴക്കത്തിന് വിരുദ്ധമാണിത്. കല്ലട ജലസേചന പദ്ധതി, ഇടമലയാര്‍ ഡാം തുടങ്ങി ഇനിയും പൂര്‍ത്തിയായിട്ടില്ലാത്ത മൂവാറ്റുപുഴവാലി പദ്ധതിയില്‍ വരെ കോടിക്കണക്കിനു രൂപ ചോര്‍ത്തിയെടുത്തത് ഇപ്രകാരമാണ്.  മൂന്നു വര്‍ഷത്തിനുള്ളില്‍ കൊച്ചി മെട്രോയുടെ നിര്‍മാണം പൂര്‍ത്തിയാക്കി മൂന്നര വര്‍ഷം തികയുമ്പോള്‍ ട്രെയിന്‍ ഓടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ശ്രീധരന്‍. കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി വീശിയാല്‍ മൂന്നു ദിവസത്തിനുള്ളില്‍ ടെന്‍ഡര്‍ വിളിക്കാനാണു പദ്ധതി.

അനുഭവ സമ്പത്തുള്ളവരായതിനാല്‍ നിര്‍മാണപ്രവര്‍ത്തനത്തിനു കാലതാമസം ഉണ്ടാകില്ലെന്നതാണു ഡി.എം.ആര്‍.സിയുടെ പ്രത്യേകത. 2016 നുള്ളില്‍ ചെയ്‌തു തീര്‍ക്കേണ്ട 40,000 കോടി രൂപയുടെ പദ്ധതികളാണ്‌ ഡി.എം.ആര്‍.സിയുടെ മുന്നിലുളളത്‌ എന്നതിനാല്‍ ഇവരെ ഒഴിവാക്കുന്നതു വഴി കേരളത്തിനു മാത്രമാണു നഷ്‌ടം. സ്വപ്‌ന പദ്ധതിയില്‍നിന്നും ശ്രീധരന്‍ പുറത്താകുന്നതോടെ നായനാരുടെ കാലം മുതല്‍ തുടങ്ങിയ പദ്ധതിയാണ്‌ കൊച്ചിയില്‍ പാളം തെറ്റുന്നത്‌. അന്തിമാനുമതിക്കു മുമ്പേ തന്നെയാണ്‌ കൊച്ചിയില്‍ അടിവലി തുടങ്ങിയിരിക്കുന്നത്‌. പാകിസ്‌താന്‍, ഇന്തോനീഷ്യ, ബംഗ്ലാദേശ്‌, സുഡാന്‍, സിറിയ എന്നീ രാജ്യങ്ങള്‍ മെട്രോ പദ്ധതിയില്‍ സേവനം ആവശ്യപ്പെട്ട്‌ പിന്നാലെ നടക്കുമ്പോഴാണ്‌ ജന്മനാട്ടില്‍നിന്നു ശ്രീധരന്‍ അവഗണന നേരിടുന്നത്‌.


വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)

പ്രതികരണം:. കൊച്ചി പോലെ അതിശീഘ്രം വികസിക്കുന്ന ഒരു നഗരത്തില്‍ ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കാന്‍ ഉതകുന്ന, എന്നാല്‍ അതിവേഗം മുടക്കുമുതലും പ്രവര്‍ത്തന ലാഭവും കൈവരിക്കാം എന്നുറപ്പുള്ള ഒരു പദ്ധതി വന്‍കിട സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധം?  ഇന്ത്യയിലെ ടെലികോം മേഘല സ്വകാര്യവല്‍ക്കരിച്ച് തങ്ങളുടെ സഹചാരികളായ പല കമ്പനികള്‍ക്കും അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കി അതില്‍ നിന്നും കോടാനുകോടി രൂപയുടെ പങ്കുപറ്റിയ അഴിമതി രാജാക്കന്മാരായ, സ്വകാര്യവല്‍ക്കരണത്തിന്റെ അപ്പോസ്തലന്‍മാരാണ് ഈ മലക്കം മറിച്ചിലിനു പിന്നില്‍ എന്നു സംശയിക്കേണ്ടതില്ലേ?

കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതിയുടെ ബാങ്കക്കൗണ്ട് കൊല്ലത്ത് മുഖ്യമന്ത്രിയുടെ ബന്ധു മാനേജരായ പുത്തന്‍ സ്വകാര്യ ബാങ്കിലേക്കു മാറ്റിയ സംഭവം അടക്കം ഓര്‍ക്കുമ്പോള്‍ കൊച്ചി മെട്രോയെ ഒരു ചക്കരക്കുടമാക്കി അതില്‍ നിന്നും കയ്യിട്ടുവാരി ലാഭം കൊയ്യാന്‍ ശക്തമായ ചില പിന്നാമ്പുറക്കളികള്‍ നടക്കുന്നതായി സംശയിക്കാതിരിക്കാനാവുമോ?

ചരിത്രം:.





1 അഭിപ്രായ(ങ്ങള്‍):

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

പുതുവത്സരാശംസകൾ!