2011, സെപ്റ്റം 3

എന്‍ഡോസള്‍ഫാന്‍ നിരോധനം - കേരളത്തിനു മനംമാറ്റം

എന്‍ഡോസള്‍ഫാന്‍ നിരോധനപ്രശ്‌നത്തില്‍ സംസ്‌ഥാന സര്‍ക്കാരിനു മനംമാറ്റം. നിരോധനം സംബന്ധിച്ച്‌ സുപ്രീംകോടതിയിലുള്ള കേസില്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കേണ്ട സമയം കഴിഞ്ഞിട്ടും കേരളസര്‍ക്കാര്‍ പ്രാഥമിക നടപടിപോലും എടുത്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ കാര്യങ്ങള്‍ ഏകോപിപ്പിച്ചിരുന്ന ഉദ്യോഗസ്‌ഥരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനും സര്‍ക്കാര്‍ ശ്രമിച്ചു.

എന്‍ഡോസള്‍ഫാന്‍ കേസില്‍ സംസ്‌ഥാനങ്ങള്‍ സത്യവാങ്‌മൂലം നല്‍കണമെന്ന്‌ ഒരുമാസം മുന്‍പ്‌ സുപ്രീംകോടതിയാണു നിര്‍ദേശിച്ചത്‌. എതിര്‍സ്‌ഥാനത്തുള്ള കേന്ദ്രസര്‍ക്കാരിന്റെ കണക്കില്‍ കേരളം എന്‍ഡോസള്‍ഫാന്‍ അനുകൂലനിലപാടുള്ള സംസ്‌ഥാനമാണ്‌. എന്‍ഡോസള്‍ഫാന്‍ ബദലിനെക്കുറിച്ചറിയാന്‍ കേന്ദ്ര കാര്‍ഷിക കമ്മിഷണര്‍ ഡോ.ഗുരുബച്ചന്‍ സിംഗ്‌ കഴിഞ്ഞ ജൂണ്‍ മൂന്നിന്‌ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത കേരള പ്രതിനിധികള്‍ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടാണു കൈക്കൊണ്ടത്‌.

ഈ രേഖകളാണു കേരളത്തിന്റെ അഭിപ്രായമായി കേന്ദ്രം സുപ്രീംകോടതിയില്‍ നല്‍കിയത്‌. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നു വ്യക്‌തമാക്കുന്ന സത്യവാങ്‌മൂലം കേരളം പുതുതായി നല്‍കണമെന്നു സന്നദ്ധ സംഘടനകളും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരും കൃഷി, ആരോഗ്യ, പരിസ്‌ഥിതി വകുപ്പുകളോടു നിരന്തരം ആവശ്യപ്പെട്ടിരുന്നു. അതൊന്നും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല.

പ്ലാച്ചിമടയില്‍ കൊക്കകോളയ്‌ക്കെതിരെ സമരം നയിച്ച പാര്‍ട്ടിയുടെ കൃഷിമന്ത്രി എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ തണുപ്പന്‍ സമീപനത്തിലാണ്‌.  കേസിന്റെ കാര്യങ്ങള്‍ ഏകോപിപ്പിച്ചിരുന്ന ആരോഗ്യവകുപ്പിലെ ഡോ.അഷീലിനെ കഴിഞ്ഞ ദിവസം വകുപ്പു സെക്രട്ടറി നേരിട്ടുവിളിച്ചു ശാസിച്ചു. കാസര്‍ഗോഡ്‌ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ചുമതലയിലാണ്‌ ഇപ്പോള്‍ അഷീല്‍. അതുമാത്രം ചെയ്‌താല്‍ മതിയെന്നും മറ്റു ഭാരിച്ച കാര്യങ്ങള്‍ അന്വേഷിക്കേണ്ടെന്നും അഷീലിനെ സെക്രട്ടറി അറിയിച്ചു.

ഇപ്പോഴുള്ള പണി കളയേണ്ടെന്ന ഭീഷണിയും ഉന്നതങ്ങളില്‍നിന്നു അഷീലിനു ലഭിച്ചതായി സൂചനയുണ്ട്‌. ഇടതുഭരണകാലത്ത്‌ കേസുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്‌ അഷീലാണ്‌. എന്‍ഡോസള്‍ഫാന്‍ നിരോധനവിഷയത്തില്‍ ശക്‌തമായി ഇടപെടുന്ന മറ്റുചില സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്കും തങ്ങളുടെ വകുപ്പുകളില്‍നിന്നു ഭീഷണിയുണ്ടായിട്ടുണ്ട്‌


വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)