2011, ജൂലൈ 12

എല്ലാ സിലിണ്ടറിനും അടുത്ത ജൂണില്‍ വിപണിവില

പാചകവാതക സബ്‌സിഡി തീര്‍ത്തും ഇല്ലാതാക്കി എല്ലാ സിലിണ്ടറിനും അടുത്ത ജൂണില്‍ വിപണിവിലയാക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യമെന്നു വ്യക്‌തമായി. ഇപ്പോഴത്തെ സാഹചര്യത്തില്‍ 800 രൂപയാണു വിപണിവില.

നന്ദന്‍ നിലേകനിയുടെ കര്‍മസമിതി റിപ്പോര്‍ട്ട്‌ വരികള്‍ക്കിടയില്‍ വായിക്കുന്നത്‌ ഇപ്രകാരമാണ്‌. ഇതു സംബന്ധിച്ചു കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനം അല്‍പം വൈകിയാല്‍പ്പോലും 2012ല്‍തന്നെ എല്‍.പി.ജി. സബ്‌സിഡി ഇല്ലാതാകും.

സബ്‌സിഡി നിരക്കിലുള്ള പാചകവാതകം ഒരു കുടുംബത്തിനു വര്‍ഷം നാലു സിലിണ്ടര്‍ എന്ന കര്‍മസമിതിയുടെ ആദ്യനിര്‍ദേശം ചര്‍ച്ചയായിക്കഴിഞ്ഞു. ബി.പി.എല്‍. വിഭാഗക്കാരും അധിക സിലിണ്ടര്‍ വിപണിവിലയ്‌ക്കു വാങ്ങണം. ഇവര്‍ക്കുള്ള സബ്‌സിഡി വര്‍ഷാവസാനം പണമായി നിക്ഷേപിക്കുമെന്നും അറിയിച്ചിട്ടുണ്ട്‌. ഈ വ്യവസ്‌ഥകള്‍ മൂന്നു മാസത്തിനകം നടപ്പാക്കാനാണു കര്‍മസമിതി നിര്‍ദേശം. രണ്ടാംഘട്ടമായി ഉപയോക്‌താക്കളെ ആധാര്‍ പദ്ധതിയുമായി ബന്ധിപ്പിക്കുന്ന നടപടി തുടങ്ങും.

ഇതോടെ എല്ലാ കുടുംബങ്ങളുടെയും സമഗ്രവിവരങ്ങള്‍ ഒരു മൗസ്‌ ക്ലിക്കില്‍ സര്‍ക്കാരിനു ലഭ്യമാകും. മൂന്നാംഘട്ടമാണ്‌ അപകടകരം. ആധാര്‍ കാര്‍ഡുകളിലെ വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ സബ്‌സിഡി സ്‌കീമില്‍നിന്ന്‌ ഈ ഘട്ടത്തില്‍ അനര്‍ഹരെ ഒഴിവാക്കുമെന്നാണു ശിപാര്‍ശ. ഇരുചക്രവാഹനം, ഭേദപ്പെട്ട വീട്‌, കാര്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ കണക്കാക്കി നിലവിലെ ബി.പി.എല്‍. വിഭാഗത്തില്‍നിന്നുപോലും നല്ലൊരു ശതമാനം കുടുംബങ്ങള്‍ സബ്‌സിഡിയില്‍നിന്നു പുറത്താകും. എല്ലാ സിലിണ്ടറുകള്‍ക്കും നിലവിലെ നിരക്കിന്റെ ഇരട്ടിനല്‍കേണ്ടി വരും. 2012 ജൂണില്‍ മൂന്നാംഘട്ടത്തിനു തുടക്കംകുറിക്കാനാണു നിലേകാനി കര്‍മസമിതി ലക്ഷ്യമിടുന്നത്‌. ജനരോഷം ചെറുക്കാനുള്ള നാലു സിലിണ്ടര്‍ പദ്ധതി അല്‍പായുസാകുമെന്നര്‍ഥം.

എല്ലാ പൗരന്മാര്‍ക്കും ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാക്കുന്നതടക്കമുള്ള പദ്ധതിയാണ്‌ ആധാര്‍. ഈ പരിപാടിയുടെ ചുമതലക്കാരന്‍ കൂടിയാണ്‌ ഇന്‍ഫോസിസ്‌ മുന്‍ മേധാവിയായ നന്ദന്‍ നിലേകനി. കാബിനറ്റ്‌ മന്ത്രിയുടെ പദവിയാണ്‌ ഇദ്ദേഹത്തിന്‌. കര്‍ണാടകയിലും മറ്റും പൈലറ്റ്‌ പദ്ധതിയായി നടപ്പാക്കിവരുന്ന ആധാര്‍ പൂര്‍ത്തിയാകുന്നതോടെ സര്‍ക്കാരിന്റെ ചാരക്കണ്ണുകള്‍ ഭവനരഹിതരെവരെ നിരീക്ഷിക്കും. എല്ലാവരുടേയും പത്തു വിരലുകളുടേയും കണ്ണിലെ കൃഷ്‌ണമണിയുടേയും അടയാളങ്ങള്‍ പതിക്കുന്ന ബയോമെട്രിക്‌ കാര്‍ഡുകളാണു നല്‍കുക. സര്‍ക്കാരിന്റെ നികുതിവല ഭേദിക്കാനും ഇതോടെ ആര്‍ക്കും കഴിയാതാകും. പാര്‍ലമെന്റിനെപ്പോലും മറികടക്കുന്ന ഈ സംവിധാനത്തിനെതിരേ ഇടതുപക്ഷ പാര്‍ട്ടികളടക്കം രംഗത്തുവന്നിട്ടുണ്ട്‌.

രണ്ടാംഘട്ടത്തില്‍, ആധാര്‍ സ്‌കീമുമായി ബന്ധിപ്പിക്കുന്ന ബാങ്കുകളില്‍ ഉപയോക്‌താക്കള്‍ തുടങ്ങുന്ന അക്കൗണ്ടുകളിലേക്ക്‌ ബി.പി.എല്ലുകാര്‍ക്കുള്ള എല്‍.പി.ജി. സബ്‌സിഡി തുക സര്‍ക്കാര്‍ നിക്ഷേപിക്കുമെന്നാണ്‌ അറിയിപ്പ്‌. കോടിക്കണക്കിനു കുടുംബങ്ങള്‍ക്ക്‌ ഇങ്ങനെ പണം വകയിരുത്തി നല്‍കുന്ന രീതി ഏറെനാള്‍ തുടരാന്‍ അധികൃതര്‍ ആഗ്രഹിക്കുന്നില്ലെന്നാണു വിവരം.

അതിനാല്‍ അര്‍ഹതയുള്ളവരുടെ പട്ടിക പരമാവധി ചുരുക്കി, മൂന്നാം ഘട്ടം പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ക്കകം തന്നെ തുടങ്ങാനാണു നീക്കം.

വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)