2011, ജൂലൈ 31

18 രൂപയുടെ അരി വില്‍ക്കുന്നത്‌ 32 രൂപയ്‌ക്ക്

റേഷന്‍കടകളില്‍ കുറഞ്ഞ വിലയ്‌ക്ക് അരി ലഭ്യമാവുകയും ആന്ധ്രയില്‍നിന്നും കര്‍ണാടകയില്‍നിന്നും കുറഞ്ഞ നിരക്കില്‍ യഥേഷ്‌ടം അരിയെത്തുകയും ചെയ്‌തിട്ടും വില നിയന്ത്രിക്കാന്‍ ആളില്ല. റേഷനരിയെത്തുന്നതാകട്ടെ, കരിഞ്ചന്തയിലും.

കിലോയ്‌ക്ക് 18 രൂപ നിരക്കില്‍ സംസ്‌ഥാനത്തെത്തുന്ന അരിയാണ്‌ മൊത്ത വിതരണക്കാരും ഇടനിലക്കാരും ചില്ലറ വ്യാപാരികളുംചേര്‍ന്ന്‌ 10-12 രൂപ വര്‍ധിപ്പിച്ച്‌ കൊള്ളലാഭം നേടുന്നത്‌. വില നിയന്ത്രിക്കാനും നിശ്‌ചയിക്കാനും സംവിധാനമില്ലാത്തതിനാല്‍ തോന്നിയ വിലയ്‌ക്കാണു പൊതുവിപണിയില്‍ അരി വില്‍ക്കുന്നത്‌.

വാഗണ്‍ വഴിയും ട്രെയിലര്‍ വഴിയുമാണു കേരളത്തില്‍ പ്രധാനമായും അരി എത്തിക്കുന്നത്‌. ഒരു കിലോ അരി കേരളത്തിലെത്തിക്കാന്‍ ഒരു രൂപയാണു ഗതാഗത ചെലവ്‌. വാഗണ്‍ വഴി എത്തിക്കുന്ന അരി മുഖ്യമായും കൊല്ലം ഗുഡ്‌ഷെഡിലാണ്‌ എത്തിക്കുന്നത്‌. ഇവിടെ എത്തിക്കുമ്പോള്‍ ഒരു കിലോയ്‌ക്ക് 18 - 19 രൂപ വില വരുന്ന അരിയാണ്‌ ഉപഭോക്‌താക്കളിലെത്തുമ്പോള്‍ 28-32 രൂപയാകുന്നത്‌.

ഗോഡൗണില്‍നിന്നു മൂന്നും നാലും കൈമറിഞ്ഞ്‌ എത്തുന്നതാണു വില വര്‍ധിക്കാന്‍ കാരണമെന്നാണു വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്‌. ആന്ധ്രയിലും കര്‍ണാടകയിലും അരിയുടെ വില 25 നു മുകളില്‍ ആയപ്പോഴാണ്‌ കേരളത്തിലെ വില 30നു മുകളില്‍ എത്തിയത്‌. ഈ സംസ്‌ഥാനങ്ങളില്‍ വില 16 രൂപയിലെത്തിയിട്ടും വില താഴ്‌ത്താന്‍ മൊത്ത വ്യാപാരികള്‍ തയാറായിട്ടില്ല.

അരിയുടെ വില സംബന്ധിച്ച്‌ ഭക്ഷ്യവകുപ്പു കര്‍ശന നിര്‍ദേശം നല്‍കാന്‍ തയാറാകാത്തതാണു തോന്നിയ വിലയ്‌ക്ക് അരി വില്‍ക്കാന്‍ വ്യാപാരികളെ പ്രേരിപ്പിക്കുന്നത്‌. കേന്ദ്ര സര്‍ക്കാര്‍ നെല്ലിനു നിശ്‌ചയിച്ചിരിക്കുന്ന താങ്ങുവില 11 രൂപയാണ്‌. കേരളത്തില്‍ ഇത്‌ 14 രൂപയാണ്‌. ഒരു കിലോ നെല്ല്‌ അരിയാക്കുമ്പോള്‍ 600 മുതല്‍ 800 ഗ്രാം വരെ അരി ലഭിക്കും.ഇതനുസരിച്ച്‌ എത്ര ചെലവു വന്നാലും ഒരു കിലോ അരിയുടെ വില 20 രൂപയില്‍ കൂടില്ല. ഇതാണു കൊളളലാഭം നേടി ഇരട്ടിയോളം വിലയ്‌ക്കു വ്യാപാരികള്‍ വില്‍ക്കുന്നത്‌.

ഇതിനിടെ പൊതുവിപണിയിലെ വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ റേഷന്‍കടകളിലൂടെ വിറ്റഴിക്കുന്ന റേഷനരി കൂടിയ വിലയ്‌ക്കു പൊതുവിപണിയില്‍ സുലഭമാണ്‌.

റേഷന്‍ വ്യാപാരികളും സ്വകാര്യ മൊത്തവിതരണക്കാരും തമ്മിലുളള ഒത്തുകളിയിലാണു റേഷനരി കരിഞ്ചന്തയിലേക്ക്‌ ഒഴുകുന്നത്‌. അരി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന അരിയാണു മൊത്തവ്യാപാരികള്‍ക്കു മറിച്ചു നല്‍കുന്നത്‌. ഈ അരിയാണ്‌ വിവിധ ബ്രാന്‍ഡുകളില്‍ കൂടിയ വിലയ്‌ക്കു പൊതുവിപണിയില്‍ എത്തുന്നത്‌.

ബി.പി.എല്‍. കാര്‍ഡുടമകള്‍ക്കു പ്രതിമാസം 26 കിലോ അരിയും അന്ത്യോദയ കാര്‍ഡുടമകള്‍ക്ക്‌ 35 കിലോ അരിയും എ.പി.എല്‍. കാര്‍ഡുടമകള്‍ക്ക്‌ എട്ടു കിലോ ഭക്ഷ്യധാന്യവുമാണു റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നത്‌. ഇങ്ങനെ ലഭിക്കുന്ന അരി റേഷന്‍ മൊത്തവ്യാപാരികളെ സ്വാധീനിച്ചു സ്വകാര്യ കമ്പനികള്‍ കൂടിയ വിലയ്‌ക്കു പൊതുവിപണിയിലെത്തിക്കുകയാണ്‌.

എ.പി.എല്‍. വിഭാഗത്തിന്‌ മാസം 8.90 രൂപയ്‌ക്ക് ഒരുമാസം പ്രഖ്യാപിച്ചിരിക്കുന്ന പത്തുകിലോ അരി പൂര്‍ണമായും റേഷന്‍ വ്യാപാരികള്‍ക്ക്‌ അലോട്ട്‌ ചെയ്യാറില്ല. ഇതു മറയാക്കി അരി മുഴുവനായും ലഭിച്ചില്ലെന്ന കാരണം പറഞ്ഞാണ്‌ ഉപഭോക്‌താക്കള്‍ക്കു പലപ്പോഴും അരി നിഷേധിക്കുന്നത്‌. സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്‍ സംഭരിച്ച നെല്ല്‌ അരിയാക്കി കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ റേഷന്‍ കടകള്‍വഴി വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ നാമമാത്രമായ റേഷന്‍ കടകള്‍ വഴി മാത്രമാണു കുത്തരി വിതരണം ചെയ്‌തത്‌. മറ്റു റേഷന്‍ കടകളിലെ കുത്തരി സ്വകാര്യ മൊത്തവിതരണക്കാര്‍ക്കും ബ്രാന്‍ഡഡ്‌ അരി വിതരണം ചെയ്യുന്ന മില്ലുകാര്‍ക്കും മറിച്ചുവില്‍ക്കുകയായിരുന്നു.

വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)

2 അഭിപ്രായ(ങ്ങള്‍):

അബി പറഞ്ഞു...

ദിവസവും മോഹന വാഗ്ദാനങ്ങള്‍ നിറച്ച് തരാന്‍ മത്സരിക്കുകല്ലേ നമ്മുടെ സര്‍ക്കാരുകള്‍ വയറ് !! ഇതും നടക്കും ഇതിലപ്പുറവും നടക്കും ... ഒരു സര്‍ക്കാര്‍ ഇറങ്ങുമ്പം അടുത്ത സര്‍ക്കാര്‍, കയ്യിട്ടു വാരലും അഴിമതിയും നിര്‍ലോഭം ... ഇതൊക്കെ അല്ലാതെ മറ്റെന്ത് നടക്കാന്‍ ...

അബി പറഞ്ഞു...

കോട്ടയത്ത്‌ അച്ചായ ....
ഇതാണ് ദൈവത്തിന്‍റെ സ്വന്തം 'പിടിച്ചുപറിക്കാരു'ടെ നാട് !!!