2011, ജൂലൈ 16

ചില ചില്ലറക്കാര്യങ്ങള്‍

ഞാന്‍ ഒരു ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മുംബയില്‍ പോയിരുന്നു. അവിടെവച്ച് രണ്ട് മൂന്ന് പ്രാവശ്യം NMMT യുടെ ( നവി മുംബയിലെ സര്‍കാര്‍ വക ബസ് സര്‍വ്വീസ് ) സാധാ ബസില്‍ യാത്ര ചെയ്യേണ്ടി വന്നപ്പോള്‍ ഉണ്ടായ "ഞെട്ടിക്കുന്ന" ഒരു അനുഭവമാണ് എന്നെ ഈ പോസ്റ്റിടാന്‍ പ്രേരിപ്പിച്ചത്.

"ഞെട്ടിക്കുന്ന" അനുഭവത്തെക്കുറിച്ച് പറയുന്നതിനു മുന്‍പ് അല്‍പം ഫ്ലാഷ് ബാക്കിലേക്ക് പോയ്‌വരാം, നമ്മുടെ സ്വന്തം നാട്ടില്‍ നമ്മുടെ സ്വന്തം ആനവ്ണ്ടിയില്‍.



എതാണ്ടൊരു ആറേഴു വര്‍ഷങ്ങള്‍ക് മുന്‍പ് ചെങ്ങന്നൂരില്‍ ഒരു സര്‍വീസ് കാള്‍ അറ്റന്ന്റ് ചെയ്ത് കോട്ടയത്തിന് മടങ്ങുകയായിരുന്നു ഞാന്‍, ഏകദേശം രാത്രി പത്തുമണി ആയിട്ടുണ്ടാകും ചെങ്ങന്നൂര്‍ KSRTC ബസ്റ്റാന്റില്‍ എത്തുമ്പോള്‍, കൊട്ടാരക്കര നിന്നും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കുള്ള ആനവണ്ടികളില്‍ ചിലത് ലിബിയക്ക് മുകളില്‍ പറക്കുന്ന നാറ്റോ സേനയുടെ യുദ്ധവിമാനങ്ങള്‍ പോലെ എംസീ റോഡില്‍ നിര്‍ത്തി ആളിറക്കിയിട്ട് സ്റ്റാന്റില്‍ കയറാതെ വടക്കോട്ട് പോയി.

ഒടുവില്‍ എംസീ റോഡില്‍ നിര്‍ത്തിയ ഒരു ഫാസ്റ്റ് പാസഞ്ചര്‍ ആനവണ്ടിയില്‍ സാഹസികമായി കയറിപ്പറ്റി. കൂടുതല്‍ ആളുകയറിയാല്‍ കോര്‍പറേഷന്‍ ലാഭത്തിലാകുമെന്നു ഭയന്നിട്ടാവണം ഈ ബസും സ്റ്റാന്റില്‍ കാത്തു നില്‍ക്കുന്ന നിരവധി ആളുകളെ കബളിപ്പിച്ച് റോഡിലൂടെ കടന്നു പോയി. അടുത്തപടി ടിക്കറ്റെടുക്കുകയാണ്, അന്ന് ചെങന്നൂര്‍ കോട്ടയം ഫാസ്റ്റ് നിരക്ക് 31 രൂപയാണ്. എന്റെ കയ്യില്‍ ചില്ലറയായി ആകെ ഉള്ളത് 10 രൂപയുടെ ഒരു നോട്ട് മാത്രം. പിന്നെയുള്ളത് ഏതാനും 100 രൂപാ നോട്ടുകളും. ഞാന്‍ 100 രൂപ കൊടുത്തിട്ട് പറഞ്ഞു "ഒരു നാട്ടകം" മറുപടി ഉടനേ വന്നു "ചങ്ങനാശ്ശേരിക്കപ്പുറം എല്ലാം കോട്ടയം ടിക്കറ്റെടുക്കണം" അതു സാരമില്ല സര്‍, എനിക്കിറങ്ങേണ്ടത് നാട്ടകത്താണ് കോട്ടയത്തിനുള്ള പൈസ എടുത്തോളൂ... പിന്നെ ഞാന്‍ കൊടുത്ത നോട്ട് ബാങ്കുകാര്‍ സംശയമുള്ള നോട്ട് പരിശോധിക്കുന്നപോലെ തിരിചും മറിച്ചും നോക്കിയിട്ട് അടുത്ത ചോദ്യം "നിന്റെ കയ്യില് ഇതിലും വല്യ നോട്ടൊന്നും ഇല്യോടേയ് - ഇപ്പോള്‍ ബാക്കിതരാന്‍ ചില്ലറ ഇല്ല ചങ്ങനാശ്ശേരി കഴിയട്ടെ"

ചങ്ങനാശ്ശേരി കഴിഞ്ഞ് ഞാന്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചപ്പോള്‍ 19 രൂപ ബാക്കി തന്നു, 50 ഇറങ്ങുന്ന സമയത്ത് തരാം എന്നാശ്വസിപ്പിച്ചു നമ്മുടെ കണ്ടക്ടര്‍ സാര്‍. നാട്ടകം കോളേജ് സ്റ്റോപ്പിനു കുറച്ച് മുന്‍പ് എണീറ്റ് ചെന്നു ആളിറങ്ങാനുണ്ടെന്ന് അറിയിച്ചു, ഈ ബസ്സിന് ചിങ്ങവനം കഴിഞ്ഞാല്‍ പിന്നെ കോട്ടയത്തേ സ്റ്റോപ്പുള്ളെന്നായി കണ്ടക്ടര്‍ സാര്‍, അപ്പോള്‍ പള്ളം പൊസ്റ്റോഫീസിനു മുന്നില്‍ ഒരാളേ ഇറക്കിയതോ? എന്നു ഞാന്‍. അയാള്‍ ചങ്ങനാശ്ശേരി സ്റ്റേഷനിലെ പോലീസുകാരനും സ്ഥിരം യാത്രക്കാരനുമാണെന്ന് മറുപടി. ബെല്ലടിക്കാന്‍ യാതൊരു ലക്ഷണവും കാട്ടാത്ത കണ്ടക്ടര്‍ സാറിനോട് പോലീസുകാര്‍ പറഞ്ഞാല്‍ മാത്രമേ ബസ്സ് നിര്‍ത്തുകയുള്ളൂ എങ്കില്‍ ഞാന്‍ ക്ണ്ട്രോള്‍ റൂമില്‍ വിളിക്കാം എന്നു പറഞ്ഞ് മൊബൈല്‍ എടുത്തു അതോടെ ബെല്ലടിച്ച അയാള്‍ വേഗം ഇറങ്ങ് എന്നു ധൃതി കൂട്ടി എന്നെ ഇറക്കിവിട്ടു. ഇതിനകം ബസ്സ് എനിക്ക് ഇറങ്ങേണ്ട സ്ഥലത്ത് നിന്നും 2 കിലോമീറ്ററിലധികം മുന്നോട്ടോടി ട്രാവങ്കൂര്‍ സിമിന്റ് ഫാക്ടറിക്കും കോടിമതക്കും ഇടയിലുള്ള വിജനമായ പ്രദേശത്ത് എത്തിയിരുന്നു. പിന്നോട്ട് കുറേ ദൂരം നടന്ന ശേഷമാണ് ബാക്കി 50 രൂപ കൂടി കിട്ടാനുണ്ടെന്ന് ഓര്‍മ്മ വന്നത്. ആ പൈസ അങ്ങനെ സ്വാഹ.


ഇനി അടുത്ത സംഭവം, അതും നമ്മുടെ ആനവണ്ടിയില്‍ തന്നെ. ഇതു രാത്രിയല്ല ഒരു വൈകുന്നേരം, ഏറ്റുമാനൂരില്‍ നിന്നും കോട്ടയത്തേക്കുള്ള യാത്ര, ഇപ്രാവശ്യവും എന്റെ കയ്യില്‍ ചെയ്ഞ്ച് ഇല്ല, മുന്‍പ് പറഞ്ഞ അനുഭവം ഓര്‍മ്മയുള്ളതിനാല്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ പരമാവധി ചില്ലറ കയ്യില്‍ കരുതാന്‍ ഇപ്പോള്‍ ഞാന്‍ ശ്രദ്ധിക്കാറുള്ളതാണ് എങ്കിലും ഇന്നു സാധിച്ചില്ല, അന്ന് ഏറ്റുമാനൂര്‍ കോട്ടയം ടിക്കറ്റ് ചാര്‍ജ് 8 രൂപാ ആണ് നൂറിന്റെ നോട്ടൊരെണ്ണം കൊടുത്തപ്പോള്‍ 2 രൂപ ബാക്കി തന്നു ബക്കി 90 പിന്നെ തരാം എന്നു പറഞ്ഞ് ടിക്കറ്റില്‍ 2 എന്ന് എഴുതിയും തന്നു, മുന്‍പത്തെ അനുഭവം ഓര്‍മ്മയുള്ളതിനാല്‍ അപ്പോള്‍തന്നെ ഞാന്‍ ബസിന്റെ സീരിയല്‍ നമ്പറും ഏതു ഡിപ്പോയിലേതാണെന്നുള്ള കോഡും ഞാന്‍ കയറിയ സമയവും എഴുതിയെടുത്തു, ബസ് നാഗമ്പടത്ത് എത്തിയപ്പോള്‍ ഞാന്‍ ബാക്കി കിട്ടാനുള്ള കാര്യം ഓര്‍പ്പിച്ചു "സര്‍ അടുത്ത സ്റ്റോപ്പ് ബേക്കര്‍ ജങ്ഷന്‍ ആണ് എനിക്കവിടെ ഇറങ്ങണം ബാക്കി കിട്ടിയില്ല" ബസ് ബേക്കര്‍ ജങ്ഷനില്‍ എത്തിയിട്ടും ബാക്കി കിട്ടിയില്ല. വീണ്ടും ചോദിക്കണ്ടത് നമ്മുടെ മാത്രം ആവശ്യമാണല്ലോ ചോദിച്ചു, "താന്‍ വഴിക്കു തടസമുണ്ടാക്കാതെ അങ്ങോട്ടിറങ്ങിനില്‍ക്ക് ബാക്കിയൊക്കെ തരാം വേറേം ആളിറങ്ങാനുണ്ട്" ഞാന്‍ വെളിയിലിറങ്ങി കാത്തുനിന്നു, അവസാന ആളും ഇറങ്ങിയാലുടനെ ബസ് വിട്ടുപോയി, എനിക്കു കിട്ടാനുള്ള പണം കിട്ടിയില്ല. ഇതിപ്പോള്‍ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ.. ഞാന്‍ ഓട്ടോ പിടിച്ച് പിന്നാലെ വിട്ടു, KSRTC സ്റ്റാന്റിലേക്ക്.

സ്റ്റാന്റിലെത്തി ഞാന്‍ ഓടി ബസിനുള്ളില്‍ കയറി നോക്കിയപ്പോള്‍ കണ്ട്രാവി അതിലില്ല, ഞാന്‍ നേരെ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസിലെത്തി പരാതി നല്‍കി അദ്ദേഹത്തെയും കൂട്ടി വീണ്ടും ബസ് പാര്‍ക്കു ചെയ്തിരിക്കുന്നിടത്തെത്തി. അല്‍പസമയത്തിനുള്ളില്‍ കണ്‍ടക്ടര്‍ എത്തി, ബാക്കി പൈസയുടെ കാര്യം ചോദിച്ചപ്പോള്‍ നേരത്തേ തന്നെ തന്നു കഴിഞ്ഞതല്ലേ എന്നായി കണ്‍ടക്ടര്‍, തര്‍ക്കം മുറുകുകയും ആ​‍ളുകൂടാന്‍ തുടങ്ങുകയും ചെയ്തതോടെ സ്റ്റേഷന്‍ മാസ്റ്റര്‍ ഇടപെട്ടു കാഷ് ബാഗും ടിക്കറ്റ് സെയിലും മാച്ച് ചെയ്ത് നോക്കാന്‍ നിര്‍ദ്ദേശിച്ചു, അദ്ദേഹം പരിശോധന കഴിഞ്ഞപ്പോള്‍ കണക്കില്‍ പെടാത്ത എഴുനൂറിലധികം രൂപ ബാഗില്‍ കണ്ടെത്തി. വ്യത്യാസമുള്ള തുക ഇനിയും ബസിലുള്ളവര്‍ക്കു ബാക്കി കൊടുക്കാനുള്ളതാണെന്നായി കണ്‍ടക്ടര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ തന്നെ ബസ്സിലുണ്‍ടായിരുന്ന ആളുകളുടെ ടിക്കറ്റ് പരിശോധിച്ച് ബാക്കികൊടുക്കാനുള്ള തുക തിട്ടപ്പെടുത്തി, അത് ഏകദേശം മുന്നൂറു രൂപയോളമായിരുന്നു. എന്നിട്ടും കണക്കില്‍ ഇല്ലാത്ത നാനൂറോളം രൂപാ ബാഗില്‍ അധികമായി അവശേഷിക്കുന്നുണ്ട്, ഗത്യന്തരമില്ലാതെ ബാക്കി പണം തരാന്‍ കണ്ട്രാവി തയാറായി, എന്നിട്ടും ഓട്ടോക്കൂലിയും, സ്റ്റാന്ന്റില്‍ വന്നു ഈ​ സീന്‍ ഉണ്ടാക്കിയതും എനിക്കു നഷ്ടം. നല്ല വിദ്യാഭ്യാസവും മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകളുമുള്ള  KSRTC യിലെ സ്ഥിരം ജീവനക്കാരാണ് ഇത്തരത്തില്‍ യാത്രക്കാരോട് മോശമായി പെരുമാറാന്‍ തയാറാകുന്നത് എന്നതാണ് വിരോധാഭാസം. പുറത്തറിയാതെ പോകുന്ന സമാന സംഭവങ്ങള്‍ എത്രയുണ്ടാകും?

ഇനി ഞാന്‍ ആ "ഞെട്ടിക്കുന്ന" അനുഭവത്തെക്കുറിച്ച് പറയാം.

ഒരു ദിവസം വൈകുന്നേരം എന്റെ വാമഭാഗം ജോലിചെയ്തിരുന്ന ആശുപത്രിയുടെ മുന്നില്‍ നിന്നും താമസ സ്ഥലത്തേക്ക് പോകുവാന്‍ ഞങ്ങള്‍ ഇരുവരും NMMT യുടെ ഒരു ബസില്‍ കയറി ഒരാള്‍ക്ക് ആറു രൂപയാണു ടിക്കറ്റ് നിരക്ക് - നമ്മുടെ നാട്ടിലെ ടിക്കറ്റ് നിരക്കും സഞ്ചരിക്കേണ്ടുന്ന ദൂരവും തുലനം ചെയ്താല്‍ നമ്മുടെ നാട്ടിലെ നിരക്കിനേക്കാള്‍ മുപ്പതു ശതമാനം എങ്കിലും അധികമാണ് ഈ തുക - രണ്ടുപേര്‍ക്ക് ടിക്കറ്റെടുക്കാന്‍ ഇരുപതു രൂപ ഞാന്‍ നല്‍കി എന്റെ കയ്യിലും കണ്ടക്ടറുടെ കയ്യിലും ചില്ലറയില്ല ഞങ്ങള്‍ക്കിറങ്ങേണ്ട സ്റ്റോപ്പിലെത്തിയപ്പോള്‍ വളരെ മാന്യമായി ബാക്കിതരാന്‍ ഏട്ട് രൂപ ചില്ലറ ഇല്ലെന്നും സഹകരിക്കണമെന്നും ക്ഷമാപണം നടത്തി ഞങ്ങളെ ഇറക്കിവിട്ടു, എട്ടു രൂപയല്ലെ സാരമില്ല ഓട്ടോറിക്ഷ പിടിച്ചു വന്നിരുന്നെങ്കില്‍ അന്‍പതു രൂപ ചിലവാകുമായിരുന്നല്ലൊ എന്നും പറഞ്ഞ് ഞങ്ങള്‍ ആ വിഷയം വിട്ടു. കാരണം NMMT ബസുകളുടെ എണ്ണത്തിലെ കുറവും ഉള്ളതില്‍ തന്നെ തിരക്കിന്റെ ആധിക്യവും കാരണം മിക്കവാറും ഓട്ടോയിലാണ് ശ്രീമതി ഫ്ലാറ്റിലേക്കു പോകാറുള്ളത്.

മൂന്നു നാലു ദിവസങ്ങള്‍ക്കുശേഷം ഒരിക്കല്‍കൂടി ഞങ്ങള്‍ സ്റ്റോപ്പിലെത്തിയ ഉടന്‍ NMMT ബസ് എത്തി, ഉള്ളില്‍ സാമാന്യം നല്ല തിരക്കുണ്ട്, ഇപ്രാവശ്യം ഇരുപത് രൂപ കണ്ടക്ടര്‍ക്ക് കൊടുത്ത എന്റെ കയ്യില്‍ ടിക്കറ്റും പതിനാറു രൂപയും ബാക്കി നല്‍കി. ഒരു ടിക്കറ്റേ ഉള്ളു എന്നു കരുതി ഒന്നല്ല രണ്ട് ടിക്കറ്റാണു വേണ്ടതെന്നു പറഞ്ഞ് കണ്ടക്ടര്‍ക്ക് തിരികെ നല്‍കാന്‍ ശ്രമിച്ചു എന്നാല്‍ തന്നത് രണ്ട് ടിക്കറ്റ് തന്നെയാണെന്നും സാറിനു ഞാന്‍ മുന്‍പ് ഒരുദിവസം എട്ടുരൂപ ബാക്കി തരാനുള്ളത് കൂടി ചേര്‍ത്താണ്  പണം തിരികെ തന്നതെന്നും അയാള്‍ വിശദീകരിച്ചു. അയാളുടെ സത്യസന്ധത എന്നെ സ്തബ്ധനാക്കിയ നിമിഷങ്ങളായിരുന്നു അത്. കാരണം മുംബയ് പോലെ ഒരു മഹാനഗരത്തില്‍ തിങ്ങി നിറഞ്ഞ ബസിനുള്ളില്‍ തിരക്കു പിടിച്ച ഒരു കണ്ടക്ടര്‍ക്ക് ഓര്‍ത്തിരിക്കുവാന്‍ തക്കവണ്ണം സ്ഥിരം യാത്രക്കാരോ ദീര്‍ഘ ദൂര യാത്രക്കാരോ ആയിരുന്നില്ല ഞങ്ങള്‍. മാത്രമല്ല അയാള്‍ ഈ കാര്യം ഓര്‍പ്പിക്കുന്നതിനു മുന്‍പ് ഞങ്ങള്‍ അയാളെ തിരിച്ചറിഞ്ഞിരുന്നുമില്ല. ഭാഷയുടെയും ദേശങ്ങളുടെയും വ്യത്യാസങ്ങള്‍ക്കപ്പുറം താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ യശസ്സുയര്‍ത്തുവാന്‍ തക്കവണ്ണം തന്റെ ഉത്തരവാദിത്വവും അന്തസ്സും സ്ത്യസന്ധതയും കാത്തു സൂക്ഷിക്കുന്ന എനിക്കു പേരറിയാത്ത ആ കണ്ടക്ടര്‍ക്ക് ബഹുമാന പുരസ്സരം ഹൃദയം നിറഞ്ഞ നന്ദി.